images/hugo-5.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.5.8
മദാം വിക്തൂർണിയേങ് സദാചാരത്തിനുവേണ്ടി മുപ്പതു ഫ്രാങ്ക് ചെലവിടുന്നത്

തന്റെ ഉപജീവനത്തിനു വേണ്ടതു താൻ സമ്പാദിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഫനുതീന്നു കുറച്ചു സമയത്തേക്ക് ഒരാഹ്ലാദം തോന്നി. സ്വന്തം പരിശ്രമംകൊണ്ട് മര്യാദയിൽ ജീവിച്ചിരിക്കുക— ഈശ്വരന്റെ എന്തൊരു ദയ! പ്രവൃത്തിയെടുക്കുന്നതിന്റെ സ്വാദ് അവൾക്ക് വീണ്ടും തോന്നിത്തുടങ്ങി. അവൾ ഒരു കണ്ണാടി മേടിച്ചു; തന്റെ യൗവനത്തേയും, ഭംഗിയേറിയ കുന്തളബന്ധത്തേയും, കൗതുകകരങ്ങളായ പല്ലുകളേയും അതിൽ നോക്കിക്കാണുവാൻ അവൾക്കുത്സാഹം തോന്നി; അവൾ പല സംഗതികളും മറന്നു. കൊസെത്തിനെപ്പറ്റിയും ഭാവിയെക്കുറിച്ചും മാത്രം അവശ വിചാരിച്ചു; അവൾക്ക് ഏതാണ്ടു സുഖം തോന്നി. പണയംവെച്ച് അവൾ അതിനെ അലംകൃതമാക്കി—അവളുടെ കഥയില്ലാത്ത മട്ടുകളുടെ ഒരു ചെറിയ അവശേഷം, വിവാഹം കഴിഞ്ഞവളാണെന്നു പറയാൻ അവൾക്കു നിവൃത്തിയില്ലായിരൂന്നതൂകൊണ്ടു തന്റെ ചെറിയ പെൺകുട്ടിയെപ്പറ്റി പുറത്തു പറയാതിരിപ്പാൻ, നമ്മൾ കണ്ടതുപോലെ, അവൾ മനസ്സിരുത്തി. ആദ്യത്തിൽ വായനക്കാരക്കറിവുള്ളവിധം തെനാർദിയെർമാർക്കുള്ള സംഖ്യ അവൾ കണിശമായി അയച്ചുകൊടുത്തു. പേരെഴുതി ഒപ്പിടാൻ മാത്രമല്ലാതെ എഴുതുവാൻ വശമില്ലാത്തതുകൊണ്ട്, അവൾക്കു കൂലിക്കെഴുതിക്കൊടുക്കുന്ന ഒരാളുടെ സഹായം വേണ്ടിവന്നു. അവൾ പലപ്പോഴും എഴുത്തയച്ചു; ഇത് എങ്ങനെയോ കണ്ടെത്തിപ്പോയി. സ്ത്രീകളുടെ പണിമുറിയിൽവെച്ച്, ഒരു മന്ത്രിക്കുന്ന സ്വരത്തിൽ ഫൻതീൻ ‘എഴുത്തെഴുതുന്നു എന്നും, അവൾക്ക് ചില വിദ്യകളൊക്കെയുണ്ട്’ എന്നും സംസാരം തുടങ്ങി. ആളുകളുടെ പ്രവൃത്തികളെപ്പറ്റി ഗൂഢമായി നോക്കിയറിയുവാൻ അവയുമായി യാതൊരു വിധത്തിലും സംബന്ധിക്കപ്പെടാത്തവരെപ്പോലെ മറ്റാരുമില്ല. എന്തുകൊണ്ട് അദ്ദേഹം രാര്രിയായല്ലാതെ വീട്ടിൽ ചെല്ലുന്നില്ല? ചൊവ്വാഴ്ച ദിവസങ്ങളിൽ എന്തുകൊണ്ടു മിസ്റ്റർ ഇന്ന ആൾ ഒരിക്കലും തന്റെ താക്കോൽ ആണിയിന്മേരു തൂക്കിയിടാറില്ല; എന്തുകൊണ്ടാണ് ആ അമ്മ എപ്പോഴും വീട്ടിലെത്തുന്നതിനു മുമ്പേവെച്ചു വണ്ടിയിൽനിന്നിറങ്ങുന്നത്? ‘എഴുത്തുസാമാനങ്ങളുടെ ഒരു വലിയ ഷാപ്പു മുഴുവനും തന്നെ’ കൈയിലുള്ള പ്പോൾ എന്തിനായിട്ട് അവൾ ആറു കത്തുകടലാസ്സിനുവേണ്ടി ആളെ പറഞ്ഞയച്ചു?—അത്, ഇത് മുതലായവ. തങ്ങൾക്ക് യാതൊരാവശ്യവുമില്ലാത്ത ഈവക കടങ്കഥകളുടെ മർമഗുപ്തി കൈയിലാക്കാൻ വേണ്ടി അതുതന്നെ ധർമമായിട്ടു, തങ്ങളുടെ സുഖത്തിന്നും മാത്രമായി, തങ്ങളുടെ ഉൽക്കണ്ഠയ്ക്ക് ആ ഒരുൽക്കണ്ഠമാത്രമല്ലാതെ മറ്റൊന്നും പ്രതിഫലമില്ലാതെ, ഏകദേശം പത്തു നല്ല കാര്യങ്ങൾ പ്രവർത്തിച്ചു തീർക്കുവാൻ വേണ്ടതിലധികം പണം ചെലവാക്കുകയും സമയം കളയുകയും ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്വാൻ സന്നദ്ധരായ ചിലർ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. അവർ ആ ആണിസ്നേയോ ഈ പെണ്ണിന്റേയോ പിന്നാലെ വളരെ ദിവസങ്ങളോളം പാഞ്ഞുനടക്കും; തെരുവുകളുടെ മൂലയ്ക്കും ഇടവഴികളിലേക്കുള്ള വീട്ടുവാതില്ക്കലും രാത്രി തണുപ്പിലും മഴയത്തും ഒരിക്കൽ അസംഖ്യം മണിക്കൂറുകളോളം നേരം പാറാവു ശിപായിയുടെ പണി നോക്കും; അങ്ങുമിങ്ങും പായാനുള്ള ചെക്കന്മാർക്കു കൈക്കൂലി കൊടുക്കും; വണ്ടി തെളിക്കുന്നവരേയും ഭൃത്യന്മാരേയും കള്ളു കൊടുത്തു തന്റേടം മറപ്പിക്കും; ഒരു പരിചാരികയെ വിലയ്ക്കു മേടിക്കും; ഉമ്മറംകാവൽക്കാരനെ പാട്ടിലാക്കും. എന്തിന്? ഒരാവശ്യത്തിനുമല്ല. സംഗതികളെ കണ്ടറിയുവാനും മനസ്സിലാക്കുവാനും തുരന്നുകടക്കുവാനുമുള്ള ഒരു വെറും അത്യാഗ്രഹം; ഞായം പറയാനുള്ള ഒരു ചൊറിച്ചിൽ, എന്നല്ല, പലപ്പോഴും ഈവക ഗൂഢസംഗതികൾ അറിയപ്പെട്ടാൽ, ഈ രഹസ്യങ്ങൾ വെളിപ്പെട്ടുപോയാൽ, കടങ്കഥകളുടെ കള്ളി പുറത്തു വന്നാൽ, അതുകാരണം, യാതൊരാവശ്യവുമില്ലാതെ, പ്രകൃതിസിദ്ധമായ ഒരു വെറും ദുർവാസനയാൽ ‘എല്ലാം പുറത്തു വരുത്തിയ’ ആ കൂട്ടരുടെ ‘ആഹ്ലാദത്തിന് അത്യാപത്തുകളും ദ്വന്ദ്വയുദ്ധങ്ങളും അപജയങ്ങളും അതാത് കുടുംബങ്ങൾ പൊളിയലും ജന്മങ്ങൾ പാഴാകലും അവിടവിടെ വന്നുപിണയുന്നു. ഒരു മഹാകഷ്ടം!’

വെടിപറയേണ്ടുന്ന ഒരാവശ്യംകൊണ്ടു മാത്രമാണ് ചില ജനങ്ങൾ ദുഷ്ടവിചാരക്കാരാകുന്നത്. അവരുടെ സംഭാഷണം, ഇരിപ്പുമുറിയിലെ വെടിപറയൽ, പുറത്തളങ്ങളിൽവെച്ചുള്ള കൂട്ടംകൂടൽ, ക്ഷണത്തിൽ ക്ഷണത്തിൽ വിറകു ദഹിപ്പിക്കുന്ന ഒരുതരം കുഴലടുപ്പുകളെപ്പോലെയാണ്; അതിന് അവസാനിക്കാത്തേടത്തോളം വിറകു കിട്ടണം; ആ വിറകുകളെല്ലാം അയൽപക്കക്കാർ ശേഖരിച്ചുകൊടുക്കുകയും വേണം.

അതുകൊണ്ട് ഫൻതീനെ കാവൽതുടങ്ങി. അതിനു പുറമെ, അവളുടെ തങ്കനിറത്തിലുള്ള തലമുടിയോടും വെളുവെളുപ്പുള്ള പല്ലുകളോടും അധികംപേർക്കും അസൂയയുണ്ടായിരുന്നു.

പണിമുറിയിൽവെച്ചു, മറ്റുള്ളവരുടെ നടുക്കുവെച്ച്, അവൾ ചിലപ്പോൾ കണ്ണുനീർ തുടയ്ക്കുവാൻവേണ്ടി മുഖം തിരിക്കാറുണ്ടെന്ന് സംസാരമായി. തന്റെ കുട്ടിയെപ്പറ്റി അവൾ വിചാരിക്കുന്ന സമയങ്ങളിലായിരുന്നു അത്; ഒരു സമയം, അവൾ സ്നേഹിച്ചിരുന്ന പുരുഷനെപ്പറ്റിയും.

കഴിഞ്ഞ കാലങ്ങളിലെ വ്യസനമയങ്ങളായ ബന്ധങ്ങളെ മുറിച്ചുവിടുക എന്നത് അത്ര സുഖമില്ലാത്ത ഒരു പ്രവൃത്തിയാണു്.

ചുരുങ്ങിയതു മാസത്തിൽ രണ്ടു തവണ അവൾ കത്തയയ്ക്കാറുണ്ടെന്ന് മനസ്സിലായി; അവൾ കത്തുകൾ മുദ്രപതിച്ചു തപാലിലിട്ടിരുന്നു എന്നും കണ്ടുപിടിച്ചു. അവർ അതിന്റെ മേൽവിലാസം കൈവശപ്പെടുത്തി; മൊസ്സ്യു, മൊസ്സ്യു തെനാരീദിയെർ, ഹോട്ടൽക്കച്ചവടം, മോങ്ഫെർമിധേ. കുചിക്കെഴുതാനിരിക്കുന്നാൾ—തന്റെ കുപ്പായക്കീശയിലുള്ള ഗുഢകാര്യങ്ങളെ പുറത്തേക്കു കൊട്ടിക്കൊടുക്കാതെ ചുകന്ന വീഞ്ഞുകൊണ്ട് വയറുനിറയ്ക്കാൻ നിവൃത്തിയില്ലാതിരുന്ന ഒരു സാധു വൃദ്ധൻ—വീഞ്ഞുവില്പനസ്ഥലത്തുവെച്ചു ഞായം പറയുവാൻ നിർബന്ധിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ, ഫൻതീന്ന് ഒരു കുട്ടിയണ്ടെന്നുള്ള കാര്യം പുറത്തു വന്നു. ‘അവൾ ഒരു കൊച്ചുമിടുക്കത്തിതന്നെയാവണം.’ ഒരു ഞായക്കാരിത്തള്ളയെ കിട്ടി; ആ സ്ത്രീ മോങ് ഫെർമിയേയിലേക്ക് ഒന്നു പതുക്കെ ലാത്തി; തെനാർദിയെർമാരെ കണ്ടു; മടങ്ങിവന്നിട്ടു പറഞ്ഞു: ‘മുപ്പത്തഞ്ചു ഫ്രാങ്കു കൊടുത്തു. ഞാനെന്റെ മനസ്സിന്റെ കിടുകിടുപ്പു തീർത്തു. ഞാൻ കുട്ടിയെ കണ്ടു.’ ഈ കാര്യം പറ്റിച്ച ഞായക്കാരി, മദാം വിക്തൂർണിയേങ് എന്നു പേരായി എല്ലാ മനുഷ്യരുടേയും സദാചാരനിഷ്ഠയുടെ രക്ഷാകർത്തിയും പടികാവല്ക്കാരിയുമായ ഒരു വികൃതരൂപമാണ്. മദാം വിക്തുർണിയേങ്ങിനു വയസ്സ് അമ്പത്താറായി; സ്വതവേ ഉള്ള വൈരുപ്യമാകുന്ന പേമുഖത്തിനു വാർദ്ധക്യംകൊണ്ടുള്ള ഒരു പേമുഖംകൂടി ചേർത്തു കനംപിടിപ്പിച്ചിരുന്നു. ഒരു പതറുന്ന ഒച്ച; ഒരിളകിക്കളിക്കുന്ന മനസ്സ്. ഈ വൃദ്ധ ഒരു കാലത്തു ചെറുപ്പക്കാരിയായിരുന്നു—അത്ഭുതകരമായ സംഗതി! തന്റെ ചെറുപ്പത്തിൽ, ‘93-ൽ, അവൾ ഒരു സന്ന്യാസിയായ മതാചാര്യനെ കല്യാണം കഴിച്ചു; ആ സന്ന്യാസി ഒരു ചുകന്ന തൊപ്പിയും തലയിൽവെച്ചു, തന്റെ ഗുഹയിൽനിന്ന് പാഞ്ഞുപോയി, ബെർനാർദിൻ [1] കാരുടെ കൂട്ടംവിട്ടു ജെക്കോബി [2] കാരുടെ കൂട്ടത്തിൽ ചെന്നു. അവൾ ദയയില്ലാത്തവളും, ശുണ്ഠിക്കാരിയും, അല്പ രസംകൂടിയവളും, കൗശലമേറിയവളും, എന്തായാലും ഇണങ്ങാത്തവളും, ഏതാണ്ട് ചേട്ടയുമായിരുന്നു; ഇതെല്ലാം അവൾ ആരുടെ വിധവയോ ആ സന്യാസിയുടെ ഓർമയിൽക്കിടന്നു; അയാൾ അവളെ പാകത്തിലാക്കി, തന്റെ ഇഷ്ടംപോലെ അവളെ പിടിച്ചുവളച്ചു. മതാചാര്യക്കുപ്പായത്തിന്റെ ഉലച്ചിലോടുകൂടിയ ഒരു തൂവച്ചെടിയായിരുന്നു അവൾ. ഭരണപരിവർത്തനം കഴിഞ്ഞു വീണ്ടും രാജ്യം രാജാവിന്റെ കീഴിലായപ്പോൾ, അവൾ വലിയ മതഭ്രാന്തുകാരിയായി; എന്നല്ല, മതാചാര്യന്മാർ അവളുടെ സന്ന്യാസിക്കു മാപ്പുകൊടുക്കത്തക്കവിധം അത് അത്ര ശുഷ്കാന്തിയിൽ നടത്തുകയും ചെയ്തു. അവൾക്കു കുറച്ചു സ്വത്തുണ്ടായിരുന്നു; അത് വലിയ ഈറ്റത്തോടുകൂടി അവൾ ഏതോ ഒരു മതസംബന്ധിയായ സംഘത്തിന് ഒസ്യത്തുകൊടുത്തു. ആറായിലെ മെത്രാന്റെ അരമനയിൽ അവൾ വലിയ സേവക്കാരിയാണ്. അപ്പോൾ ഈ മദാം വിക്തുർണിയേങ് മോങ്ഫെർമിയെയിലേക്കുപോയി; ഈ വാക്കുംകൊണ്ട് മടങ്ങിവന്നു; ‘ഞാൻ ആകുട്ടിയെ കണ്ടു.’

ഇതിന്നൊക്കെ സമയം പിടിച്ചു. ഫൻതീൻ വ്യവസായശാലയിൽ ചെന്നുകൂട്ടിയിട്ടു കൊല്ലം ഒന്നായി; അങ്ങനെ ഒരു ദിവപ്സം രാവിലെ പണിമുറിയുടെ മേൽവിചാരിപ്പുകാരി വന്നു മെയറുടെ പക്കൽനിന്നു അവൾക്കു കിട്ടാനുള്ള അമ്പതു ഫ്രാ: കൈയിൽ കൊടുത്തു; അവളെ അവിടെനിന്നു പിരിച്ചിരിക്കുന്നു എന്ന് പറഞ്ഞു; എന്നല്ല, മെയറുടെ ആവശ്യപ്രകാരം, ഉടനെ ആ അടുത്ത പ്രദേശങ്ങളിൽനിന്നു പുറത്തു പൊയ്ക്കൊള്ളണമെന്നും പറഞ്ഞു.

തെനാർദിയെർമാർ ആറിനുപകരം ഒരിക്കൽ പ്രന്തണ്ടു ഫ്രാങ്കാവശ്യപ്പെട്ടതിനു ശേഷം, പ്രന്തണ്ടു പോയി പതിനഞ്ചു ഫ്രാങ്ക് പിടുങ്ങിയ അതേ മാസത്തിലായിരുന്നു ഇതും.

ഫൻതീൻ കുഴങ്ങിപ്പോയി. അവൾക്ക് ആ പ്രദേശം വിടാൻ വയ്യാ: വാടകയും മുറിസ്സാമാനങ്ങളും അവൾക്കു കടമുണ്ട്. ഈ കടം വീട്ടണമെങ്കിൽ അമ്പതു ഫ്രാങ്കുണ്ടായാൽ പോരാ. അവൾ എന്തോ ചിലതു വിക്കിക്കൊണ്ട് അപേക്ഷിച്ചു. മേൽവിചാരിപ്പുകാരി അവളോട് ഉടനെ പുറത്തുപോവാൻ കല്പിച്ചു. പോരാത്തതിനു ഫൻതീന്നു പ്രവൃത്തിയിൽ ഒരു സാധാരണ സാമർഥ്യമേ ഉണ്ടായിരുന്നുള്ളൂ താനും. നിരാശതയെക്കാളധികം അവമാനംകൊണ്ടു കുഴങ്ങി അവൾ അവിടെ നിന്നു പോന്നു; സ്വന്തം മുറിയിലേക്കു പോയി. അങ്ങനെ അവളുടെ തെറ്റ് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞു.

ഒരു വാക്കുപോലും പറയുവാൻ അവൾക്കു ശക്തിയില്ലാതായി. മെയറെ പോയി കാണുവാൻ ചിലർ ഉപദേശിച്ചു. അവൾക്കു ധൈര്യമുണ്ടായില്ല. മെയർ നല്ലാളായതുകൊണ്ട് അവർക്ക് അമ്പതു ഫ്രാങ്ക് കൊടുത്തു; അയാൾ നീതിനിഷ്ഠയുള്ള ആളായതുകൊണ്ട് അവളെ പണിയിൽനിന്ന് പിരിച്ചു. അവൾ വിധിക്കു മുൻപിൽ തലതാഴ്ത്തി.

കുറിപ്പുകൾ

[1] സെയിന്റ് ബർനാർദ് ഏർപ്പെടുത്തിയ ഒരു മതസംബന്ധിയായ സംഘം.

[2] മറ്റൊരു മതസംബന്ധിയായ സംഘം. ഈ സംഘക്കാർ ദരിദ്രന്മാരാണ് ഭരണപരിവർത്തനത്തിൽ ഇവർ വളരെ പ്രവർത്തിച്ചിട്ടുണ്ട് ഗുഡമായ ചതിപ്പണിക്കു ശ്രമിക്കുന്നവരെ ഇന്ന ജെക്കോബിൻ എന്നു വിളിക്കുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.