ടൗൺഹാളിൽനിന്നു പോന്ന്, അയാൾ പട്ടണത്തിന്റെ അറ്റത്ത് മാസ്റ്റർ സ്കോഫ്ളേർ എന്നു പേരായി “കുതിരകളും വണ്ടികളും വേണ്ടവർക്കു കൂലിക്കു കൊടുക്കുന്ന” ഒരു ഫ്ളെമിങ്കാരന്റെ വീട്ടിലേക്ക് നടന്നു.
ഈ സ്കോഫ്ളേറുടെ ഭവനത്തിലേക്ക് മൊസ്സ്യു മദലിയെന്റെ ഇടവകയിലെ മതാചാര്യൻ താമസിക്കുന്നതും ഏറെ ജനസഞ്ചാരമില്ലാത്തതുമായ ഒരിടവഴിയിലൂടെ പോകുന്നതാണ് അധികം എളുപ്പം. ആ മതാചാര്യൻ ഒരു വിശിഷ്ടനും മാന്യനും ബുദ്ധിമാനുമാണെന്നാണ് കേൾവി. മൊസ്സ്യു മദലിയെൻ ആ മതാചാര്യഭവനത്തിന്റെ മുൻപിലെത്തിയപ്പോൾ, തെരുവിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു; ആ മനുഷ്യൻ ഇതു സൂക്ഷിച്ചു; മെയർ മതാചാര്യന്റെ വീടു കടന്ന് അവിടെ നിന്നു; അനങ്ങാതെ നില്‍പ്പായി; എന്നിട്ടു പിന്നോക്കം തിരിഞ്ഞു; മതാചാര്യന്റെ വീട്ടിന്റെ ഉമ്മറവാതില്‍ക്കലേക്ക് ചെന്നു. ആ വാതില്‍ക്കൽ ഒരു വിളിയന്ത്രമുണ്ട്. അയാൾ വേഗത്തിൽ ആ യന്ത്രത്തിന്മേൽ കൈവെച്ചു; ആലോചനയിൽപ്പെട്ടതുപോലെ പിന്നേയും അയാൾ വെറുതെ നിന്നു; ഏതാനും ഞൊടികൾക്കുശേഷം, ആ യന്ത്രത്തിൽ മുട്ടിവിളിക്കുന്നതിനു പകരം, അതിനുവേണ്ടി പൊന്തിച്ച താഴ് പതുക്കെ മുൻമട്ടിൽത്തന്നെ വെച്ചു, മുൻപത്തെക്കാളധികം വേഗത്തിൽ നേരേ നടന്നു.
മൊസ്സ്യു മദലിയെൻ ചെന്ന സമയത്തു മാസ്റ്റർ സ്കോഫ്ളേർ വീട്ടിലുണ്ടായിരുന്നു; അയാൾ വണ്ടിക്കുതിരക്കോപ്പു തുന്നുകയാണ്.
മാസ്റ്റർ സ്കോഫ്ളേർ, അയാൾ: അയാൾ ചോദിച്ചു, ”നിങ്ങളുടെ പക്കൽ ഒരു നല്ല കുതിരയെ തരാനുണ്ടോ?
മിസ്റ്റർ മെയർ,’ ഫ്ളെമിങ്കാരൻ പറഞ്ഞു: ’എന്റെ എല്ലാ കുതിരകളും നന്നു്. ഒരു നല്ല കുതിര എന്നുവെച്ചാൽ നിങ്ങൾ എന്താണു് അർത്ഥം കരുതിയിട്ടുള്ളത്?.’
ഒരു ദിവസം ഇരുപതു കാതം പോകുന്ന ഒരു കുതിര എന്നർത്ഥം.”
എട ഗ്രഹപ്പിഴേ., ഫ്ളെമിങ്കാരൻ പറഞ്ഞു: ’ഇരുപതു കാതം!”
അതേ.
“വണ്ടിയിൽ കെട്ടിയിട്ട്?
“അതേ.”
“അവിടെ എത്തിയാൽ പിന്നെ മടങ്ങുവാൻ താമസമുണ്ടാവും?”
“വേണ്ടിവന്നാൽ പിറ്റേ ദിവസംതന്നെ മടങ്ങണം.”
അതേ വഴിയിലൂടെത്തന്നെ?”
“അതേ.” ’ഗ്രഹപ്പിഴേ! ഗ്രഹപ്പിഴേ! ഇരുപതു കാതമുണ്ടുതാനും.”
മൊസ്സ്യു മദലിയെൻ കുപ്പായക്കീശയിൽനിന്നു താൻ പെൻസിൽകൊണ്ട് എന്തോ കുറിച്ചിട്ടിട്ടുള്ള ഒരു കടലാസ്സിൻകഷ്ണം പുറത്തേക്കെടുത്തു. അത് ആ ഫ്ളെമിങ്കാരന്നു കാണിച്ചു. അതിൽ കുറിച്ചിട്ടുള്ള അക്കങ്ങൾ 5, 6, 8 12 എന്നാണ്.
“കണ്ടില്ലേ,’ മെയർ പറഞ്ഞു, “ആകെ പത്തൊമ്പതര: ഇരുപതു കാതം എന്നു തന്നെ പറയാം.”
മിസ്റ്റർ മെയർ,’ ഫ്ളെമിങ്കാരൻ മറുപടി പറഞ്ഞു: “നിങ്ങൾക്കു പറ്റിയതൊന്ന് എന്റെ പക്കലുണ്ട്. എന്റെ ചെറിയ വെള്ളക്കുതിര—അതിനെ നിങ്ങൾ ഇടയ്ക്കു കണ്ടിട്ടുണ്ടായിരിക്കണം, ബുലോന്നെയിൽ താഴേ ഖണ്ഡത്തിൽനിന്നു വാങ്ങിയ ഒരു ചെറിയ ജന്തുവാണ്. അതു മുഴുവനും ചൊടി തന്നെ. ആദ്യത്തിൽ അതിനെ ഒരു ജീനി വെക്കാനുള്ളതാക്കണം എന്ന് ആളുകൾ കരുതി. ഹാ! അവൻ പിന്നോക്കം തുള്ളി. ചവിട്ടി, എല്ലാവരേയും തള്ളിമറിച്ചിട്ടു. ഒരു വികൃതിക്കുതിരയാണെന്നു തീർച്ചയാക്കി; എന്താണ് അതിനെക്കൊണ്ടു കാട്ടേണ്ടതെന്ന് ആർക്കും നിശ്ചയമില്ലാതായി. ഞാൻ അവനെ മേടിച്ചു. ഞാൻ അവനെ പിടിച്ച് ഒരു വണ്ടിക്കു കെട്ടി നോക്കി; അവന്നും അതുതന്നെയായിരുന്നു മോഹം; ഒരു പെൺകിടാവിനെപ്പോലെ അവനിപ്പോൾ അത്ര പാവമാണ്; അവൻ കാറ്റുപോലെ പറപറക്കും. ഹാ! അവന്റെ പുറത്തു കയറിക്കൂടാ. ജീനി വെക്കപ്പെടുന്നതു തനിക്കത്ര ഇഷ്ടമല്ല. ആർക്കുമുണ്ടല്ലോ ഓരോ മോഹം. “വലിക്കുക? ശരി, ചുമക്കുക? ഇല്ല!” ഇങ്ങനെയായിരിക്കണം അവന്റെ ആലോചന എന്നു തോന്നുന്നു.”
“അത് ഈ ചെറിയ സർക്കീട്ടു കഴിക്കും?”
“നിങ്ങളുടെ ഇരുപതു കാതം ഒരൊറ്റ നട; എട്ടുമണിക്കൂറിനുള്ളിലും. പക്ഷേ, ഇങ്ങനെ ചിലതുണ്ട്—’
“പറയു.”
ഒന്നാമതു, പകുതിവഴി എത്തിയാൽ ഒരരമണിക്കൂറു നേരം അവന്നു ശ്വാസം കഴിക്കാൻ ഇട കൊടുക്കണം; അവൻ തിന്നുകൊള്ളും; ആ തിന്നുന്നതിനിടയ്ക്ക്, അവന്നുള്ള മുതിര പന്തിയിലെ പിള്ളരാരും എടുത്തു സാപ്പിടാതിരിക്കാൻ ഒരാൾ അടുത്തുനില്‍ക്കണം; ഹോട്ടലുകളിൽ കുതിരകളെക്കാളധികം അവയ്ക്കുള്ള മുതിര ചെലവാക്കുന്നത് പന്തിച്ചെക്കന്മാരാണെന്നു ഞാൻ കണ്ടിട്ടുണ്ട്.
“ഒരാൾ നില്‍ക്കും.”
“രണ്ടാമതു—വണ്ടി മൊസ്സ്യു മെയർക്കാണോ?’
“അതേ.”
“മൊസ്സ്യു മെയർക്കു വണ്ടി തെളിക്കാൻ വശമുണ്ടോ?”
‘ഉവ്വ്’.
ശരി, മൊസ്സ്യു മെയർ തനിച്ചു സാമാനങ്ങളൊന്നും എടുക്കാതെ പോണം. അല്ലെങ്കിൽ കുതിരയ്ക്കു ഭാരം പൊറുക്കില്ല.
“സമ്മതിച്ചു.” മൊസ്സ്യു മെയർ തനിച്ചു പോകുന്ന സ്ഥിതിക്കു മുതിര കട്ടു പോകുന്നുണ്ടോ എന്ന് അവനവൻതന്നെ നോക്കേണ്ട ബുദ്ധിമുട്ടു വരും.
“അതു മനസ്സിലായി.”
“ദിവസത്തിന് എനിക്കു മുപ്പതു ഫ്രാങ്ക് കിട്ടണം. പണിയില്ലാത്ത ദിവസത്തിനും കൂലി കിട്ടണം—ഒരു പൈ കുറഞ്ഞുകൂടാ; കുതിരയ്ക്കു തീൻ കൊടുക്കുന്നതു മൊസ്സ്യു മെയറുടെ ചെലവിന്മേൽ.”
മൊസ്സ്യു മദലിയെൻ പണസ്സഞ്ചിയിൽനിന്നു മുന്നു നെപ്പോളിയൻ നാണ്യം പുറത്തെടുത്തു മേശപ്പുറത്തു വെച്ചു. ഇതാ രണ്ടു ദിവസത്തെ വാടക മുൻകൂറ്.’
“നാലാമത് ഇത്തരം വഴിയാത്രയ്ക്കു സവാരിവണ്ടി കനംകൂടും; കുതിര ക്ഷീണിക്കും. കൂടില്ലാത്ത ഒരു രണ്ടുരുൾക്കുതിരവണ്ടി എന്റെ വശമുണ്ട്. മൊസ്സ്യു മെയർ അതിൽ പോയ്ക്കൊള്ളാമെന്നു സമ്മതിക്കണം.”
“ഞാനതു സമ്മതിക്കുന്നു.”
“അതു കനമില്ല; പക്ഷേ, അതിനു മേൽക്കൂടില്ല.
“എനിക്കതുകൊണ്ട് വ്യത്യാസമൊന്നുമില്ല.”
“നമ്മൾ ഇപ്പോൾ മഴക്കാലത്തിന്റെ ഒരു നടുക്കാണെന്നുള്ളതു മൊസ്സ്യു മെയർ ആലോചിച്ചുവോ?”
മൊസ്സ്യു മദലിയെൻ മറുപടി പറഞ്ഞില്ല. ഫ്ളെമിങ്കാരൻ തുടർന്നു പറഞ്ഞു: “വളരെ തണുപ്പായിരിക്കുമെന്ന്.”
മൊസ്സ്യു മദലിയെൻ മിണ്ടാതിരുന്നു.
മാസ്റ്റർ സ്കോഫ്ളേർ പിന്നേയും തുടങ്ങി: “മഴ പെയ്തേക്കാം എന്ന്?” മൊസ്സ്യു മദലിയെൻ തല പൊന്തിച്ചു പറഞ്ഞു: “നാളെ രാവിലെ നാലരമണിയ്ക്കു വണ്ടിയും കുതിരയും എന്റെ വീട്ടിന്റെ ഉമ്മറത്തുണ്ടായിരിക്കണം.”
“തീർച്ചയായും മൊസ്സ്യു മെയർ.” സ്കോഫ്ളേർ മറുപടി പറഞ്ഞു: എന്നിട്ടു മേശയുടെ മരത്തിൽ തള്ളവിരലിന്റെ നഖംകൊണ്ട് ഒരു പാടുണ്ടാക്കിക്കൊണ്ടു, ഫ്ളെമിങ്കാർക്കു നല്ലവണ്ണം അറിവുള്ളവിധം, തങ്ങളുടെ ബുദ്ധിസാമർത്ഥ്യത്തോട് ഒരുദാസീനഭാവത്തെ കൂട്ടിയിണക്കി അയാൾ തുടർന്നു പറഞ്ഞു: “പക്ഷേ, ഇതാണ് ഞാനിപ്പോൾ ആലോചിക്കുന്നത്: മൊസ്സ്യു മെയർ പോകുന്നതെവിടെയ്ക്കാണെന്നു പറയുകയുണ്ടായില്ല; എവിടെയ്ക്കാണ് മൊസ്സ്യു മെയർ യാത്ര?”
സംഭാഷണം ആരംഭിച്ചതു മുതൽ ഇതല്ലാതെ മറ്റൊന്നും അയാൾ ആലോചിചിട്ടില്ല; പക്ഷേ, ഇതുവരെ അതു ചോദിക്കാൻ ധൈര്യപ്പെടാഞ്ഞതെന്തുകൊണ്ടെന്ന് അയാൾക്കു നിശ്ചയമില്ല.
“നിങ്ങളുടെ കുതിരയുടെ മുൻകാലുകൾക്കു ശക്തിയില്ലേ?” മൊസ്സ്യു മദലിയെൻ ചോദിച്ചു.
“ഉവ്വ്, മൊസ്സ്യു മെയർ. കുന്നിറങ്ങുമ്പോൾ അല്പമൊന്നു വലിച്ചുപിടിക്കണം. ഇവിടെനിന്ന് അങ്ങയ്ക്കെത്താനുള്ള സ്ഥലത്തിനിടയിൽ അധികം ഇറക്കങ്ങളുണ്ടോ?”
“നാളെ രാവിലെ നാലരമണിക്ക് കണിശമായി എന്റെ വീട്ടിന്റെ ഉമ്മറത്തുണ്ടായിരിക്കാൻ മറക്കരുത്,” മൊസ്സ്യു മദലിയെൻ മറുപടി പറഞ്ഞു; അയാൾ യാത്രപറഞ്ഞു പോയി.
കുറച്ചുകഴിഞ്ഞതിന്നുശേഷം താൻതന്നെ സമ്മതിച്ചതുപോലെ, ആ ഫ്ളെമിങ്കാരൻ പമ്പരവിഡ്ഢിയായി’ നിന്നു.
മെയർ പോയിട്ടു രണ്ടോ മുന്നോ മിനുട്ടു കഴിഞ്ഞു; വാതിൽ വീണ്ടും തുറക്കപ്പെട്ടു. വീണ്ടും വന്നതു മെയർ തന്നെയാണ്.
അപ്പോഴും അയാളുടെ മുഖത്തു മുൻപത്തെ ക്ഷോഭമില്ലായ്മയും എന്തോ ആലോചിക്കുന്ന മട്ടും ഉണ്ടായിരുന്നു.
’മൊസ്സ്യു സ്കോഫ്ളേർ,’ മെയർ പറഞ്ഞു: “എനിക്കു നിങ്ങൾ വാടകയ്കു തരാമെന്നു പറഞ്ഞ കുതിരയ്ക്കും വണ്ടിക്കുംകൂടി—ഒന്നു മറ്റതിനെ വഹിച്ചുകൊണ്ടുള്ള രണ്ടിനുംകൂടി—നിങ്ങൾ എന്തു വിലയിടുന്നു?”
ഒന്നു മറ്റതിനെ വലിച്ചുംകൊണ്ടു, മൊസ്സ്യു മെയർ, ’ ഒരു പരന്ന പുഞ്ചിരിയോടു കൂടി ഫ്ളെമിങ്കാരൻ പറഞ്ഞു.
“അങ്ങനെയാവട്ടെ. എന്നിട്ട്?”
മൊസ്സ്യു മെയർ അവയെ എന്റെ പക്കൽനിന്നു വാങ്ങിക്കുമെന്നുണ്ടോ?”
ഇല്ല; പക്ഷേ, എന്തായാലും ആ സംഖ്യയ്ക്കു നിങ്ങൾക്കുറപ്പു തരാൻ ഞാൻ വിചാരിക്കുന്നു. ഞാൻ ഏല്പിക്കുന്ന സംഖ്യ മടങ്ങി വന്നിട്ട് എനിക്കു തിരിച്ചു തന്നാൽ മതി. നിങ്ങളുടെ വണ്ടിക്കും കുതിരയ്ക്കും നിങ്ങൾ എന്തു വില വെക്കുന്നു?”
“അഞ്ഞൂറു ഫ്രാങ്ക്, മൊസ്സ്യു മെയർ.”
“അതിതാ.”
ബാങ്കിലേക്കുള്ള ഒരുണ്ടിക മെയർ മേശപ്പുറത്തുവെച്ചു; എന്നിട്ട് ആ മുറിയിൽ നിന്നു പോയി. ഇക്കുറി അയാൾ മടങ്ങിവന്നില്ല.
ഒരായിരം ഫ്രാങ്ക് എന്നു പറഞ്ഞില്ലല്ലോ എന്നു മാസ്റ്റർ സ്കോഫ്ളേർക്കു ഒരു ഭയങ്കരമായ പശ്ചാത്താപം തോന്നി; ആകെ ആ വണ്ടിക്കും കുതിരയ്ക്കുംകുടി ഒരു നുറു ഫ്രാങ്കേ വിലയുണ്ടായിരുന്നുള്ളുതാനും.
ഫ്ളെമിങ്കാരൻ തന്റെ ഭാര്യയെ വിളിച്ച്, ഈ കഥയെല്ലാം അവളോടു പറഞ്ഞു. “എവിടെയ്ക്കായിരിക്കും മെയർ പോകുന്നത്?” അവർ രണ്ടുപേരും കൂടി ആലോചന തുടങ്ങി. “അദ്ദേഹം പാരിസ്സിലേക്കാവും,’ ഭാര്യ പറഞ്ഞു. “എനിക്കതു വിശ്വാസമില്ല,’ ഭർത്താവു പറഞ്ഞു.
“ചില അക്കങ്ങളിട്ടിരുന്ന ആ കടലാസ്സിന്റെ കഷ്ണം മെയർ കൊണ്ടുപോവാൻ മറന്നിരുന്നു; അത് അടുപ്പിൻതിണ്ണമേൽ കിടന്നിരുന്നു. ഫ്ളെമിങ്കാരൻ അതെടുത്തു നോക്കിപ്പഠിച്ചു. “അഞ്ച്, ആറ്, എട്ടര? ഇടയ്ക്കിടയ്ക്കു നിർത്താനുള്ള താവളങ്ങളായിരിക്കണം,’ അയാൾ ഭാര്യയോട് പറഞ്ഞു:
“ഞാൻ കണ്ടുപിടിച്ചു.”
“എന്തേ?”
“ഇവിടെനിന്നു ഹെസ്ദാങ്ങിലേക്ക് അഞ്ചു കാതമാണ്; ഹെസ്ദാങ്ങിൽനിന്നു സാങ്പോളിലേക്ക് ആറ്, സാങ്പോളിൽനിന്ന് ആറായിലേക്ക് എട്ടര. അദ്ദേഹം പോകുന്നത് ആറായിലേക്കാണ്.’
ഈയിടയ്ക്കു മൊസ്സ്യു മദലിയെൻ വീട്ടിൽ മടങ്ങിയെത്തി. മടങ്ങുമ്പോൾ അയാൾ ഏറ്റവും വളവുള്ള വഴിയിലൂടെ വെച്ചു; ആ മതാചാരന്റെ ഭവനവാതിൽ അയാൾക്ക് ഒരു പ്രലോഭദനവസ്തുവായിരുന്നുവോ എന്നു തോന്നി; അതിനെ അയാൾക്കു വിട്ടൊഴിയണമെന്നുണ്ടായിരുന്നുവോ, ആവോ. അയാൾ മുകളിലെ നിലയിലുള്ള സ്വന്തം മുറിയിലേക്കു പോയി; അവിടെ അയാൾ വാതിലടച്ചുകൂടി; നേരത്തെ കിടന്നുറങ്ങുക പതിവായതുകൊണ്ട്, ഇതിൽ അത്ഭുതകരമായിട്ടൊന്നുമില്ല; എങ്കിലും, വ്യവസായശാലയുടെ പുറംവാതിൽക്കാവല്‍ക്കാരി—അവൾ, അതോടൊപ്പംതന്നെ, മൊസ്സ്യു മദലിയെന്റെ ഏകഭൃത്യയുമായിരുന്നു—എട്ടര മണിയോടുകൂടി തന്റെ എജമാനൻ വിളക്കൂതിയതായി സൂക്ഷിച്ചു; അവൾ ആ വിവരം ഭണ്ഡാരസൂക്ഷിപ്പുകാരൻ വന്നപ്പോൾ അയാളോട് പറഞ്ഞു: ഇതും: മൊസ്സ്യു മെയർക്കു വല്ല ദീനവുമുണ്ടോ? ഒരു വല്ലാത്ത മട്ടുണ്ടെന്നു തോന്നി..
മൊസ്സ്യു മദലിയെന്റെ കിടപ്പുമുറിക്കു നേരെ ചുവട്ടിലുള്ള അകമാണ് ഈ ഭണ്ഡാരസുക്ഷിപ്പുകാരന്റെ അടച്ചുപൂട്ടിലുള്ളത്. അയാൾ ആ ഭൃത്യയുടെ വാക്ക് ശ്രദ്ധിച്ചതേ ഇല്ല; അയാൾ ചെന്നു കിടന്നുറങ്ങി. പാതിരയോടുകുടി അയാൾ ഞെട്ടിയുണർന്നു; ഉറക്കത്തിൽ മുകൾഭാഗത്തുനിന്ന് ഒരു ശബ്ദം കേട്ടു. അയാൾ ചെവിയോർത്തു; മുകളിലെ മുറിയിൽ ആരോ നടന്നാലത്തെപ്പോലെ, അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ഒരു കാലടിശബ്ദം അയാൾ കേട്ടു. അയാൾ ഒന്നുകൂടി ശ്രദ്ധിച്ചു ചെവിയോർത്തു; അതു മൊസ്സ്യു മദലിയെന്റെ കാൽവെപ്പാണെന്നു മനസ്സിലായി. ഇത് അത്ഭുതകരമായി തോന്നി; സാധാരണമായി, രാവിലെ എഴുന്നേല്‍ക്കുന്നതു വരെ മൊസ്സ്യു മദലിയെന്റെ മുറിയിൽനിന്ന് ഒരനക്കവും കേൾക്കാറില്ല. കുറച്ചു കൂടി കഴിഞ്ഞപ്പോൾ, ഒരു ചുമരളമാറി തുറക്കുന്നതും അടയ്ക്കുന്നതുമായ ശബ്ദം ആ ഭണ്ഡാരസുക്ഷിപ്പുകാരൻ കേട്ടു; ഉടനെ എന്തോ ചില സാമാനങ്ങൾ മാറ്റിയിട്ടു; പിന്നെ കുറച്ചിടയ്ക്കു ശബ്ദമൊന്നുമില്ല; കുറച്ചു കഴിഞ്ഞു, പിന്നെയും കാൽവെപ്പിന്റെ ഒച്ച തുടങ്ങി; ഭണ്ഡാരവിചാരിപ്പുകാരൻ കട്ടിലിന്മേൽ എഴുന്നേറ്റിരുന്നു; അയാൾ നല്ലവണ്ണം ഉണർന്നു. മിഴിച്ചു നോക്കാൻ തുടങ്ങി; എതിർച്ചുമരിന്മേൽ പ്രതിഫലിച്ചിട്ടുള്ള ഒരു വെളിച്ചമാർന്ന ജനാലയുടെ ചുകപ്പുനിറം അയാൾ തന്റെ ജനാലച്ചില്ലുകളിലൂടെ കണ്ടു; ആ വെളിച്ചത്തിന്റെ വരവുവഴി സൂക്ഷിച്ചാൽ അതു മൊസ്സ്യു മദലിയെന്റെ ജനാലയിൽനിന്നാവാനേ തരമുള്ളു, ഒരു മെഴുതിരിയിൽനിന്നുള്ളതിലധികം അടുപ്പിൽനിന്നായാലത്തെ മട്ടിൽ വെളിച്ചത്തിന്റെ നാളങ്ങൾ വിറച്ചിരുന്നു. ജനാലച്ചട്ടയുടെ നിഴൽ കണ്ടില്ല; ജനാല മലർക്കെ തുറന്നിട്ടിട്ടുണ്ടായിരിക്കണമെന്നര്‍ത്ഥം. ആ തണുപ്പുകാലത്തു ജനാല തുറന്നിട്ടിരുന്നു എന്നുവന്നാൽ കുറേ അത്ഭുതമാണ്. ഭണ്ഡാരസൂക്ഷിപ്പുകാരൻ വീണ്ടും ഉറങ്ങി. ഒന്നോ രണ്ടോ മണിക്കൂറു കഴിഞ്ഞപ്പോൾ അയാൾ പിന്നേയും ഉണർന്നു. അതേ കാൽവെപ്പ് അയാളുടെ മുറിക്കു മുകളിൽ മന്ദമായും ഒരേ ക്രമത്തിലും അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ടായിരുന്നു.
വെളിച്ചം അപ്പോഴും ചുമരിന്മേൽ പ്രതിഫലിച്ചു കാണാനുണ്ട്. പക്ഷേ, അതിപ്പോൾ ഒരു വിളക്കിന്റേയോ മെഴുതിരിയുടേയോ ആണെന്നവിധം വിളർത്തും അനക്കമറ്റുമിരുന്നു. ജനാല അപ്പോഴും തുറന്നുകിടന്നിരുന്നു.
മൊസ്സ്യു മദലിയെന്റെ മുറിയിൽ നടന്ന സംഭവം ഇതത്രേ,