പുലരാൻകാലത്തെ മൂന്നുമണി അതാ അടിച്ചു; ഏതാണ്ട് ഇളവില്ലാതെതന്നെ, അയാൾ ആവിധം നടക്കുകയായിട്ട് അഞ്ചു മണിക്കൂറായി. അപ്പോൾ അയാൾ തന്റെ ചാരുകസാലയിൽ ചെന്നു കുഴഞ്ഞുവീഴുവാൻ സ്വയം സമ്മതിച്ചു.
അയാൾ അവിടെ കിടന്ന് ഒന്നുറങ്ങി; ഒരു സ്വപ്നം കണ്ടു.
ഈ സ്വപ്നത്തിനു, മിക്ക സ്വപ്നങ്ങളേയുംപോലെ, അപ്പോഴത്തെ സ്ഥിതിയുമായി, ദുഃഖമയവും ഹൃദയഭേദകവുമാണെന്നുള്ളതൊഴികെ യാതൊരു സംബന്ധവുമില്ല; എങ്കിലും അതയാളുടെ മനസ്സിൽ പാടുണ്ടാക്കി. ഈ ദുഃസ്വപ്നം അയാൾക്ക് അത്രമേൽ ശക്തിയോടുകൂടി ഉള്ളിൽത്തട്ടിയതുകൊണ്ട് പിന്നീട് അയാൾ അതെഴുതിവെക്കുകതന്നെ ചെയ്തു. ഞങ്ങൾക്ക് ഒസ്യത്തുപ്രകാരം ഏൽപിച്ചുതരപ്പെട്ട സ്വഹസ്താക്ഷരക്കുറിപ്പു കടലാസ്സുകളുടെ കൂട്ടത്തിൽ ഒന്നാണിത്. ആ അസ്സൽ രേഖയിലുള്ളതിന്റെ നേരുപകർപ്പാണ് ഞങ്ങൾ ഇവിടെ കൊടുത്തിട്ടുളളതെന്ന് കരുതുന്നു.
ഈ സ്വപ്നം എന്തുതരത്തിലുള്ളതെങ്കിലുമാകട്ടെ, അതിനെ ഞങ്ങൾ ചേർക്കാൻ വിട്ടുപോകുന്നപക്ഷം, ഈ രാത്രിയുടെ ചരിത്രം പൂർണമായിരിക്കും. അസ്വസ്ഥമായ ഒരാത്മാവിനു പറ്റിയ ഒരു രസകരമല്ലാത്ത ആകസ്മിക സംഭവമാണത്.
അതിതാ; ലക്കോട്ടിനു മുകളിൽ ഞങ്ങൾ എഴുതിക്കണ്ടു, “ആ രാത്രിയിൽ എനിക്കുണ്ടായ സ്വപ്നം.”
“ഞാൻ ഒരു മൈതാനത്തിലാണ്; പുല്ലില്ലാതെ ഒരു മങ്ങലോടുകുടിയ പരന്ന മൈതാനം. പകലാണെന്നോ രാത്രിയായെന്നോ തോന്നിയില്ല.
“ഞാൻ എന്റെ സഹോദരനോടുകൂടി, എനിക്കു കുട്ടിക്കാലത്തുണ്ടായിരുന്ന അനുജനോടുകൂടി, നടക്കുകയാണ്; ആ സഹോദരനെപ്പറ്റി ഞാൻ ഒരിക്കലും വിചാരിക്കാറില്ലെന്നും, ഇപ്പോഴും എനിക്ക് ആ ഒരാളെപ്പറ്റി നല്ല ഓർമ്മയില്ലെന്നുംകൂടി പറയേണ്ടിയിരിക്കുന്നു.”
ഞങ്ങൾ ഓരോന്നു സംസാരിക്കുന്നുണ്ട്; ഞങ്ങൾ ചില വഴിപോക്കരെ കണ്ടു. പണ്ടത്തെ ഒരയൽപക്കക്കാരിയെക്കുറിച്ചായിരുന്നു സംസാരം; അവൾ അവിടെ വന്നു താമസമാക്കിയതു മുതൽ ജനാല എപ്പോഴും തുറന്നിട്ടിട്ടാണ് പ്രവൃത്തിയെടുക്കാറ്. ആ തുറന്ന ജനാല കാരണം സംസാരത്തിനിടയിൽ ഞങ്ങൾക്കു തണുപ്പു തോന്നി.
മൈതാനത്തിൽ വൃക്ഷങ്ങളില്ലായിരുന്നു. ഞങ്ങളുടെ അടുക്കലൂടെ ഒരാൾ പോകുന്നതു കണ്ടു. അയാൾ തികച്ചും നഗ്നനാണ്; ഭസ്മത്തിന്റെയാണ് നിറം; ഭൂമിയുടെ നിറത്തിലുള്ള ഒരു കുതിരപ്പുറത്താണ്. ആ മനുഷ്യന്നു മുടിയില്ല; അയാളുടെ തലയോടും അതിലുള്ള ഞരമ്പുകൾകൂടിയും ഞങ്ങൾക്കു കാണാമായിരുന്നു. ഒരു മുന്തിരിവള്ളിയുടെ കമ്പുപോലെ വളയുന്നതും ഇരിമ്പുപോലെ കനമുള്ളതുമായ ഒരു ചുള്ളിക്കോൽ അയാൾ കൈയിൽ പിടിച്ചിട്ടുണ്ട്. ഈ കുതിരസ്സവാരിക്കാരൻ കടന്നുപോയി; ഒന്നും മിണ്ടിയില്ല.
എന്റെ സഹോദരൻ എന്നോടു പറഞ്ഞു: “നമുക്കു പൊള്ളവഴിയിലൂടെ പോവുക.”
“ഒരു പൊള്ളവഴിയുണ്ടായിരുന്നു; ഒരൊറ്റ ചെടിയാവട്ടെ ഒരു പൂപ്പലിന്റെ ഇഴയാവട്ടെ അവിടെയില്ല. എല്ലായിടവും, ആകാശം കൂടിയും, ചളിനിറമായിരുന്നു. കുറച്ചടി മുമ്പോട്ടു പോയിട്ടു പിന്നെ സംസാരിച്ചപ്പോൾ ആരും മറുപടി പറയാതായി; എന്റെ സഹോദരൻ കൂടെയില്ലെന്നു ഞാനറിഞ്ഞു.
ഞാൻ ഒരു ഗ്രാമത്തിൽ കടന്നു; ഞാനതു നോക്കിക്കണ്ടു. അതു റൊമാങ് വിലാണെന്ന് ഞാൻ വിചാരിച്ചു, (എന്തുകൊണ്ട് റൊമാങ് വിൽ?)” [5]
ഞാൻ ആദ്യം കടന്ന തെരുവിൽ ആരുമില്ല. ഞാൻ രണ്ടാമതൊന്നിൽക്കടന്നു. രണ്ടു തെരുവും കൂടുന്ന മൂലയിൽ ചുമരിനോടു ചാരി ഒരാൾ നിവർന്നുനിൽക്കുന്നുണ്ട്. ഞാൻ ആ മനുഷ്യനോടു ചോദിച്ചു: “ഈ രാജ്യം ഏതാണ്? ഞാനെവിടെയാണ്?” ആ മനുഷ്യൻ ഒന്നും മറുപടി പറഞ്ഞില്ല. ഒരു വീടിന്റെ വാതിൽ തുറന്നു കണ്ടു; ഞാൻ അതിൽക്കടന്നു.
ആദ്യത്തെ മുറിയിൽ ആരുമില്ല. ഞാൻ രണ്ടാമത്തേതിൽക്കടന്നു. ഈ മുറിയുടെ വാതില്‍ക്കു പിന്നിൽ ചുമരിനോടു ചാരി ഒരാൾ നിവർന്നു നില്‍ക്കുന്നുണ്ട്. ഞാൻ ആ മനുഷ്യനോടു ചോദിച്ചു: “ഈ വീട് ആരുടെയാണ്? ഞാനെവിടെയാണ്?” ആ മനുഷ്യൻ മറുപടി പറഞ്ഞില്ല.
ആ വീട്ടിനോടു ചേർന്ന് ഒരു തോട്ടമുണ്ട്. ഞാൻ വീട്ടിൽനിന്നു പോയി, തോട്ടത്തിൽക്കടന്നു. തോട്ടത്തിൽ ആരുമില്ല. ഒന്നാമത്തെ മരത്തിന്റെ പിന്നിൽ ഒരു മനുഷ്യൻ നിവർന്നുനില്‍ക്കുന്നുണ്ട്. ഞാൻ ആ മനുഷ്യനോടു ചോദിച്ചു: “ഈ തോട്ടം ഏതാണ്? ഞാനെവിടെയാണ്?’ ആ മനുഷ്യൻ മറുപടി പറഞ്ഞില്ല.
“ഞാൻ ഗ്രാമത്തിലേക്കു ലാത്തി; അതൊരു പട്ടണമാണെന്നു കണ്ടു; ഒരു തെരുവിലും ഒരാളുമില്ല; എല്ലാ വാതിലുകളും തുറന്നുകിടക്കുന്നു. തെരുവുകളിൽ ആരും സഞ്ചരിക്കുന്നില്ല. വീട്ടുമുറികളിൽ നടക്കുന്നില്ല, തോട്ടങ്ങളിൽ ലാത്തുന്നില്ല. പക്ഷേ, ഓരോ ചുമർമൂലയ്ക്കും പിന്നിലും, ഓരോ വാതിലിന്റെയും പിന്നിലും, ഓരോ മരത്തിനും പിന്നിലും മിണ്ടാതെ കണ്ട് ഓരോ ആൾ നില്‍ക്കുന്നുണ്ട്. ഓരോ സമയത്ത് ഓരോ ആളെ മാത്രമേ കാണു. ഈ മനുഷ്യർ ഞാൻ കടന്നുപോകുന്നതു സൂക്ഷിച്ചുനോക്കിയിരുന്നു.
ഞാൻ പട്ടണം വിട്ടു; വയലുകളിൽ സഞ്ചരിക്കാൻ തുടങ്ങി.”
കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ പിന്നോക്കം തിരിഞ്ഞു; ഒരു വലിയ ആൾക്കൂട്ടം എന്റെ പിന്നാലെ വരുന്നതു കണ്ടു. ആ പട്ടണത്തിൽവെച്ചു കണ്ടിട്ടുള്ളവരെയൊക്കെ ആ കൂട്ടത്തിലും ഞാൻ കണ്ടറിഞ്ഞു. അവരുടെ തലകൾ അസാധാരണങ്ങളായിരുന്നു. അവർക്കു വലിയ ബദ്ധപ്പാടുള്ളതുപോലെ തോന്നിയില്ല; എങ്കിലും, അവർ എന്നെക്കാളധികം വേഗത്തിൽ നടന്നിരുന്നു. അവർ നടക്കുമ്പോൾ ഒച്ചയൊന്നുമില്ല. അവർ ഒരു നിമിഷംകൊണ്ട് എന്റെ ഒപ്പമെത്തി. എന്നെ വളഞ്ഞു. ആ മനുഷ്യരുടെയെല്ലാം മുഖം മണ്ണിന്റെ നിറത്തിലായിരുന്നു.
ഞാൻ പട്ടണത്തിൽ കടന്ന ഉടനെ കാണുകയും ചോദിക്കുകയും ചെയ്തു. അതിലെ ഒന്നാമത്തെ ആൾ എന്നോടു പറഞ്ഞു: “എവിടേക്കാണ് നിങ്ങളുടെ പോക്ക്! നിങ്ങൾ വളരെക്കാലമായി മരിച്ചിരിക്കുന്നു എന്നറിഞ്ഞുകുടേ?’
“ഞാൻ മറുപടി പറയാൻവേണ്ടി വായ തുറന്നു; എന്റെ അടുക്കൽ ആരുമില്ലെന്ന് ഞാൻ കണ്ടു.”
അയാൾ ഉണർന്നു. അയാൾ മഞ്ഞുപോലെ തണുത്തിരുന്നു. പ്രഭാതത്തിലെ മന്ദമാരുതനെപ്പോലെ കുളിർമയുള്ള ഒരു കാറ്റു തിരികുറ്റിയിന്മേൽ തുറന്നിട്ടിരുന്ന ജനാലയുടെ വാതില്‍പ്പൊളികളെ കെടകെടപ്പെടുത്തുന്നു. തിയ്യു കെട്ടിരിക്കുന്നു. മെഴുതിരി കത്തിത്തീരാനടുത്തു. അപ്പോഴും ഇരുണ്ട രാത്രിതന്നെ.
അയാൾ എണീറ്റു; ജനാലയുടെ അടുക്കലേക്കു ചെന്നു. അപ്പോഴും ആകാശത്തു നക്ഷത്രങ്ങളൊന്നുമില്ല.
ആ ജനാലയിലൂടെ നോക്കിയാൽ മുറ്റവും തെരുവും കാണാമായിരുന്നു. അയാളുടെ കണ്ണുകളെ കീഴ്പോട്ടു തൂങ്ങിച്ച ഒരു തുളഞ്ഞുകയറുന്ന കഠിനസ്വരം ഭൂമിയിൽനിന്നു പുറപ്പെടുന്നു.
ചുവട്ടിലായി രണ്ടു ചുകന്ന നക്ഷത്രങ്ങളെ അയാൾ കണ്ടു; അവയുടെ പ്രകാശനാളങ്ങൾ അന്ധകാരത്തിലൂടെ ഒരപൂർവമട്ടിൽ നീളം വെക്കുകയും ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.
അപ്പോഴും അയാളുടെ വിചാരങ്ങൾ ഉറക്കത്തിന്റെ മങ്ങലിൽ പകുതി മുങ്ങിയിരുന്നതുകൊണ്ട് അയാൾ പറഞ്ഞു, “അതാ ആകാശത്തിൽ നക്ഷത്രങ്ങളൊന്നുമില്ല. അവയൊക്കെ ഇപ്പോൾ ഭൂമിയിലാണ്.”
പക്ഷേ, ഈ പരിഭ്രമം മാഞ്ഞു; ഒന്നാമത്തേതുപോലുള്ള രണ്ടാമത്തെ ഒരു ശബ്ദം അയാളെ തികച്ചും ഉണർത്തി; ആ കണ്ട രണ്ടു നക്ഷത്രങ്ങൾ ഒരു സവാരി വണ്ടിയുടെ റാന്തൽ വിളക്കുകളാണെന്ന് അയാൾ നോക്കി മനസ്സിലാക്കി; അവയിൽനിന്ന് പുറപ്പെട്ടിരുന്ന വെളിച്ചംകൊണ്ടു വണ്ടിയുടെ സ്വരൂപം അയാൾക്കു വേർതിരിച്ചറിവാൻ കഴിഞ്ഞു. ഒരു ചെറിയ വെള്ളക്കുതിരയെ പൂട്ടിയിട്ടുള്ള ഒരു രണ്ടുരുൾക്കുതിരവണ്ടിയായിരുന്നു അത്. അയാൾ കേട്ട ശബ്ദം കുതിരയുടെ കുളമ്പുകൾ വഴിയിലെ കൽവിരിപ്പിന്മേൽത്തട്ടിപ്പുറപ്പെട്ടതായിരുന്നു.
“എന്തു വാഹനമാണിത്?” അയാൾ സ്വയം പറഞ്ഞു. “രാവിലെ ഇത്ര നേരത്തെ ആരാണ് ഇങ്ങോട്ടു വരുന്നത്?”
ആ സമയത്ത് ഒരു നേരിയ മുട്ട് അയാളുടെ അറവാതില്‍ക്കൽനിന്നു കേൾക്കാറായി.
അയാൾ അടിമുതൽ മുടിവരെ വിറച്ചു; ഒരു ഭയങ്കരസ്വരത്തിൽ നിലവിളിച്ചു; “ആരാണത്?”
ആരോ ഒരാൾ പറഞ്ഞു: ഞാൻ, മൊസ്സ്യു മെയർ.”
തന്റെ വാതില്‍ക്കാവല്‍ക്കാരിയായ കിഴവിയുടെ ഒച്ചയാണതെന്ന് അയാൾക്കു മനസ്സിലായി. “ആട്ടെ അയാൾ പറഞ്ഞു, “എന്താണ്¿‘ “മൊസ്സ്യു മെയർ, നേരം ശരിക്കഞ്ചുമണിയായി.” “അതുകൊണ്ടെനിക്കെന്താ?” “വണ്ടി വന്നിട്ടുണ്ട്, മൊസ്സ്യു മെയർ.“
“എന്തു വണ്ടി?”
“കൂടില്ലാത്ത ഒരു രണ്ടുരുൾക്കുതിരവണ്ടി.”
“എന്തു രണ്ടുരുൾക്കുതിരവണ്ടി?”
“മൊസ്സ്യു മെയർ ഒരു രണ്ടുരുൾക്കുതിരവണ്ടി കൊണ്ടുവരാൻ ഏല്പിച്ചില്ലേ?”
“ഇല്ല.” അയാൾ പറഞ്ഞു.
“മൊസ്സ്യു മെയർക്കു വേണ്ടിയാണ് വന്നിട്ടുള്ളതെന്നു വണ്ടിക്കാരൻ പറയുന്നു.”
“എന്തു വണ്ടിക്കാരൻ?”
“മൊസ്സ്യു സ്കോഫ്ളേരുടെ വണ്ടിക്കാരൻ.”
“മൊസ്സ്യു സ്കോഫ്ളേർ?”
മുഖത്തിന് അടുത്തൂടെ ഒരു മിന്നൽ പാഞ്ഞുപോയാലത്തെവിധം, ആ പേർ അയാളുടെ ദേഹത്തിലെങ്ങും ഒരു വിറയുണ്ടാക്കി.
“ഹാ! ശരി” അയാൾ പറഞ്ഞു, ‘മൊസ്സ്യു സ്കോഫ്ളേർ!’
ആ സമയത്ത് അയാളെ കിഴവിക്കു കാണാമായിരുന്നുവെങ്കിൽ, അവൾ പേടിച്ചു പോയേനേ.
കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ഒരു മന്തനെപ്പോലെ, അയാൾ ആ മെഴുതിരിയുടെ നാളത്തെ നോക്കിപ്പഠിച്ചു; തിരിയുടെ ചുറ്റുമുള്ള ചുട്ട മെഴു അയാൾ കുറച്ചെടുത്തു, വിരലുകളെക്കൊണ്ട് തിരച്ചുരുട്ടി. കിഴവി അയാൾ പറയുന്നതു കാത്തുനിന്നു. ഒരിക്കൽക്കൂടി, ഒച്ചയെടുത്തു പെരുമാറാൻതന്നെയും അവൾ ശ്രമിച്ചു; “ഞാനെന്താണ് പറയേണ്ടത്; മൊസ്സ്യു മെയർ?”
“നന്നായി എന്ന് പറയു; ഞാൻ താഴത്തേക്കു വരുകയായി എന്നും.”
[5] ഈ ആവരണവാക്യം ഴാങ് വാൽഴാങ്ങിന്റെ വകയാണ്.