എന്നാൽ ഈ സമയത്തു ഫൻതീൻ സന്തുഷ്ടയായിരുന്നു.
അവൾ വളരെ ചീത്ത ഒരു രാത്രിയാണ് കഴിച്ചുകൂട്ടിയത്; അവളുടെ ചുമ ഭയങ്കരമായിരുന്നു; പനിക്കു കനം ഇരട്ടിച്ചു; അവൾ സ്വപ്നം കണ്ടിരുന്നു; രാവിലെ വൈദ്യൻ വന്ന സമയത്ത് അവൾക്കു തന്റേടമുണ്ടായിരുന്നില്ല. അയാൾക്ക് ഒരു പേടിച്ച മുഖഭാവം കയറി; മൊസ്സ്യു മദലിയെൻ വന്നാൽ ഉടനെ അയാൾക്കറിവു കൊടുക്കണമെന്ന് ആജ്ഞാപിച്ചു.
രാവിലെ മുഴുവനും അവൾക്കു സുഖമുണ്ടായിരുന്നില്ല; വളരെ കുറച്ചേ സംസാരിച്ചുള്ളു; ദൂരങ്ങളെ അളക്കുകയാണെന്നു തോന്നിക്കുന്ന ചില കണക്കുകൾ ഒരു താഴ്‌ന്ന സ്വരത്തിൽ പതുക്കെ മന്ത്രിച്ചുകൊണ്ടു വിരിപ്പുകളിൽ അവൾ മടക്കിട്ടിരുന്നു. അവളൂടെ കണ്ണുകൾ മിഴിച്ചും തുറിച്ചുനോക്കിയുമിരുന്നു. അവ ഇടയ്ക്ക് ഏതാണ്ടു കെട്ടുപോകുന്നതുപോലെ തോന്നി; ഉടനെ പിന്നെയും നിറംവെച്ചു. നക്ഷത്രങ്ങളെപ്പോലെ മിന്നി. ഇരുട്ടടഞ്ഞ ഒരു ഘട്ടം വരുമ്പോൾ, ഭൂമിയിലെ വെളിച്ചത്തെ കൈവിടുന്നവയിൽ സ്വർഗത്തിലെ വെളിച്ചം നിറയുന്നുവോ എന്നു തോന്നും.
ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്നു സിസ്റ്റർ സിംപ്ലീസ് ചോദിക്കുമ്പോളെല്ലാം, അവൾ തെറ്റാതെ മറുപടി പറയും: “സുഖമുണ്ട്. എനിക്കു മൊസ്സ്യു മദലിയെനെ ഒന്നു കാണണം.”
ഇതിനു കുറെ മാസങ്ങൾക്കു മുൻപ് ഫൻതീൻ തന്റെ ചാരിത്ര്യത്തിന്റെ, തന്റെ സന്തോഷത്തിന്റെ ഒടുവിലത്തെ നില്‍ക്കക്കള്ളിയും തട്ടിക്കളഞ്ഞ നിമിഷത്തിൽ, അവൾ തന്റെ ഒരു നിഴലായിത്തീർന്നിരുന്നു; ഇപ്പോൾ അവൾ തന്റെ ഒരു പ്രേതമായി. മാനസികമായ കഷ്ടപ്പാടു തുടങ്ങിവെച്ച പ്രവൃത്തിയെ ദേഹസംബന്ധിയായ കഷ്ടപ്പാടു മുഴുമിപ്പിച്ചു. ഈ ഇരുപത്തഞ്ചു വയസ്സായ പാവത്തിനുള്ളതു, ചുളിവുവീണ നെറ്റിയും, ഒട്ടിപ്പിടിച്ച കവിളുകളും, ഇറുകിയ നാസാദ്വാരങ്ങളും, നൊണ്ണുകൾ പിന്നോക്കം വലിഞ്ഞുപോയ പല്ലുകളും, ഈയംപോലുള്ള ശരീരവർണവും, എല്ലുന്തിയ കഴുത്തും, മുഴച്ചുനില്ക്കുന്ന ചുമല്പലകകളും, മെലിഞ്ഞ കൈകാലുകളും, കളിമണ്ണുപോലുള്ള തൊലിയുമായിത്തീർന്നു; സ്വർണവർണത്തിലുള്ള തലമുടി അവിടവിടെ നരച്ചുവരുന്നു. കഷ്ടം! എത്ര ക്ഷണത്തിൽ ദീനം വാർദ്ധകൃത്തെയുണ്ടാക്കുന്നു!
ഉച്ചയോടുകൂടി വൈദ്യർ മടങ്ങിയെത്തി; ചില ഉപദേശങ്ങൾ കൊടുത്തു; മെയർ രോഗിപ്പുരയിൽ വരുകയുണ്ടായോ എന്നന്വേഷിച്ചു തലയൊന്നിളക്കി.
മൊസ്സ്യു മദലിയെൻ പതിവായി മൂന്നു മണിക്കാണ് ദീനക്കാരിയെ കാണാൻചെല്ലുക. കണിശമായി ചെയ്ക എന്നതു ദയയായതുകൊണ്ട് അയാൾ കണിശമായി ചെയ്യും.
ഏകദേശം രണ്ടര മണിയോടുകുടി, ഫൻതീന്നു കിടക്കപ്പൊറുതിയില്ലാതായി. ഇരുപതു മിനുട്ടിനുള്ളിൽ, അവൾ ആ കന്യകാമഠസ്രതീയോട് പത്തു തവണ ചോദിച്ചു; “നേരം എത്രയായി?”
മണി മുന്നടിച്ചു. മൂന്നാമത്തെ മണിമുട്ടലോടുകൂടി ഫൻതീൻ കിടക്കമേൽ എഴുന്നേറ്റിരുന്നു; സാധാരണമായി ഒന്നു തിരിഞ്ഞുകിടപ്പാൻ കഴിയാത്ത ആ ദീനക്കാരി മഞ്ഞച്ചു മാംസമില്ലാത്ത കൈകളെ ഒരപസ്മാരവികൃതികൊണ്ടെന്ന പോലെ കോര്‍ത്തുപിടിച്ചു; മനോമാന്ദ്യത്തെ വലിച്ചെറിയുന്നവയായി തോന്നിക്കുന്ന ആ ശക്തിമത്തുക്കളായ ദീർഘനിശ്വാസങ്ങളിൽ ഒന്നു പുറപ്പെട്ടതു കന്യകാമഠസ്ത്രീ കേട്ടു. എന്നിട്ടു ഫൻതീൻ തലതിരിച്ചു വാതില്‍ക്കലേക്ക് സൂക്ഷിച്ചുനോക്കി.
ആരും അകത്തേക്കു വന്നില്ല, വാതിൽ തുറക്കുകയുണ്ടായില്ല.
കണ്ണുകളെ വാതില്ക്കൽ ഊന്നിപ്പതിച്ച്, ഒരനക്കമില്ലാതെ, പ്രത്യക്ഷമായി ശ്വാസംകൂടി കഴിക്കാതെ, അവൾ അങ്ങനെ ഇരുന്നു, ഒരു കാൽമണിക്കൂർ നേരം. കന്യകാമഠസ്ത്രീക്ക് അവളോടു മിണ്ടുവാൻ ധൈര്യമുണ്ടായില്ല. മണി മുന്നേകാലടിച്ചു. ഫൻതീൻ തന്റെ തലയണമേൽ മറിഞ്ഞുവീണു.
അവൾ ഒന്നും പറഞ്ഞില്ല; പിന്നേയും വിരിപ്പുകളിൽ ചില മടക്കുമടക്കാൻ തുടങ്ങി.
അര മണിക്കൂർ കഴിഞ്ഞു; ഒന്നായി; ആരും വന്നില്ല; ഓരോരിക്കലും മണിമുട്ടുമ്പോൾ, ഫൻതീൻ തുറിച്ചുനോക്കും; വാതില്‍ക്കലേക്ക് കണ്ണു പതിപ്പിക്കും; ഉടനെ പിന്നോക്കം മറിഞ്ഞുവീഴും.
അവളുടെ ആലോചന തികച്ചും വ്യക്തമായിരുന്നു; പക്ഷേ, അവൾ ഒരു പേരും പറഞ്ഞില്ല; ഒന്നും ആവലാതിപ്പെട്ടില്ല; ആരേയും കുറ്റം പറഞ്ഞില്ല; എന്നാൽ അവൾ ഒരു വ്യസനമയമായ വിധത്തിൽ ചുമച്ചു. എന്തോ ഇരുണ്ട ഒന്ന് അവളുടെ മേലേക്കിറങ്ങിവരുന്നതുപോലെ തോന്നി. അവൾ കരുവാളിച്ചു: അവളുടെ ചുണ്ടുകൾ നീലച്ചു. അവൾ ഇടയ്ക്കിടയ്ക്ക് ഓരോന്നു പുഞ്ചിരിക്കൊള്ളും.
അഞ്ചുമണിയടിച്ചു. അപ്പോൾ അവൾ മന്ദമായും താഴ്‌ന്ന സ്വരത്തിലും ഇങ്ങനെ പറയുന്നതു കന്യകാമഠസ്ത്രീ കേട്ടു; “ഞാൻ നാളെ പോവുകയായ സ്ഥിതിക്ക്, ഇന്നദ്ദേഹം വരാതിരുന്നതു നന്നായില്ല.”
മൊസ്സ്യു മദലിയെന്റെ താമസം കണ്ടു സിസ്റ്റർ സിംപ്ലീസിനുതന്നെ അത്ഭുതം തോന്നി.
ഈയിടയ്ക്കു ഫൻതീൻ തന്റെ കിടക്കയുടെ മേൽത്തട്ടിലേക്ക് തുറിച്ചുനോക്കുകയായിരുന്നു. അവൾ എന്തോ ഒന്ന് ഓർമവെച്ചു നോക്കുന്നതായി തോന്നി. പെട്ടെന്ന് ഒരു ശ്വാസഗതിയെപ്പോലെ അത്രയും ക്ഷീണിച്ച സ്വരത്തിൽ അവൾ പാടാൻ തുടങ്ങി. കന്യയകാമഠസ്ത്രീ മനസ്സിരുത്തി കേട്ടു. ഇതാണ് ഫൻതീൻ പാടിയത്.
ചന്തത്തിലുള്ളവ നമ്മൾ വാങ്ങിക്കുന്നു,
കോട്ടപ്പുറത്തുടെ ലാത്തിടുമ്പോൾ.
മുല്ലപ്പൂ വെള്ളയാം, മുക്കുറ്റി മഞ്ഞതാൻ
ഓമനയെന്റെ മുക്കുറ്റി മഞ്ഞ.
“വക്കത്തു കരയിട്ട ഒരു പുറംകുപ്പായം ധരിച്ചു കന്യകയായ മേറി ഇന്നലെ എന്റെ അടുപ്പിന്റെ അടുക്കൽ വന്നു; എന്നോടു പറഞ്ഞു, ഇതാ, എന്റെ മൂടുപടത്തിനുള്ളിൽ, എന്നോടു നീ ഇരന്നു വാങ്ങിയ കുട്ടിയെ ഒളിപ്പിക്കൂ, വേഗം പട്ടണത്തിലേക്ക് പോവൂ, പരുത്തിപ്പട്ടു വാങ്ങിക്കൂ, ഒരു സുചി വാങ്ങിക്കൂ, നൂലു വാങ്ങിക്കൂ.”
ചന്തത്തിലുള്ളവ നമ്മള്‍ വാങ്ങിക്കുന്നു,
കോട്ടപ്പുറത്തൂടെ ലാത്തിടുമ്പോൾ
’പ്രിയമാതാവേ, എന്റെ, അടുപ്പിന്റെ അടുക്കൽ പട്ടുനാടകളെക്കൊണ്ട് അലങ്കരിച്ചിട്ടുള്ള ഒരു തൊട്ടിൽ ഞാൻ തുക്കിയിട്ടുണ്ട്. ഈശ്വരൻ അവിടുത്തെ ഏറ്റവും ചന്തമേറിയ നക്ഷത്രങ്ങളിൽ ഒന്നിനെ എനിക്കു തന്നേക്കാം. എന്നാൽ അങ്ങ് എനിക്ക് തന്നിട്ടുള്ള കുട്ടിയാണ് എനിക്ക് അതിലും പ്രിയപ്പെട്ടത്. “മദാം, ഈ സവിശേഷമായ പരുത്തിപ്പട്ടുകൊണ്ട് ഞാൻ എന്തു കാണിക്കും?—” “നിന്റെ പുതുതായിപ്പിറന്ന പിഞ്ചുകുട്ടിക്ക് അതുകൊണ്ടുടുപ്പുണ്ടാക്കു.”
മുല്ലപ്പൂ വെള്ളയാം, മുക്കുറ്റി മഞ്ഞതാൻ
ഓമനയെന്റെ മുക്കുറ്റി മഞ്ഞ.
“ഈ പരുത്തിത്തുണി തിരുമ്മിക്കഴുകുക—എവിടെ? “പുഴയിൽ, ചളി പറ്റാതെയും കേടുവരാതെയുമുള്ള അതിനെക്കൊണ്ടു ഭംഗിയുള്ള അകശ്ശീലവെച്ച് ഒരു ചെറുകുപ്പായമുണ്ടാക്കുക; അതിന്നു ഞാൻ വക്കത്തു കരപിടിപ്പിക്കുകയും പൂക്കളെക്കൊണ്ടു നിറയ്ക്കുകയും ചെയ്യും”—“മദാം കുട്ടി ഇവിടെ ഇല്ലല്ലോ; അതിനെന്തു ചെയ്യും?”—“എന്നാൽ എന്നെ സംസ്കരിക്കാനുള്ള ഒരു ശവമറ അതുകൊണ്ടു തുന്നിയുണ്ടാക്കൂ.”
ചന്തത്തിലുള്ളവ നമ്മള്‍ വാങ്ങിക്കുന്നു,
കോട്ടപ്പുറത്തൂടെ ലാത്തിടുമ്പോൾ
മുല്ലപ്പൂ വെള്ളയാം, മുക്കുറ്റി മഞ്ഞതാൻ
ഓമനയെന്റെ മുക്കുറ്റി മഞ്ഞ..
മുൻകാലങ്ങളിൽ തന്റെ കൊസെത്ത് കുട്ടിയെ അവൾ കിടത്തിയുറക്കുവാൻ പാടാറുള്ള ഒരു പഴയ തൊട്ടിൽപ്പാട്ടായിരുന്നു ഇത്; തന്റെ ചെറുകുട്ടിയുമായി വേർപിരിഞ്ഞ അഞ്ചു കൊല്ലമായിട്ട് ഇതേവരെ ഒരിക്കലും ആ പാട്ട് അവളുടെ മനസ്സിൽ കടന്നിട്ടില്ല. അത്രമേൽ ദുഃഖമയമായ ഒരു സ്വരത്തിലും അത്രമേൽ ഹൃദയാകർഷകമായ ഒരു രാഗവിശേഷത്തിലും അവൾ അതു പാടി; ഏതൊരൊളേയും ഒരു കന്യകാമഠസ്ത്രീയേയുംകൂടി, കരയിക്കുവാൻ അതു മതിയായിരുന്നു. തപോവൃത്തികൾ അത്രയധികം പരിശീലിച്ചുവരുന്നവളാണെങ്കിലും, ആ കന്യകാമഠസ്ത്രീക്കു തന്റെ കണ്ണുകളിലേക്ക് ഒരു കണ്ണുനീർത്തുള്ളി പൊന്തിവരുന്നുണ്ടെന്നു തോന്നിപ്പോയി. മണി ആറടിച്ചു. ഫൻതീൻ അതു കേട്ടതായി തോന്നിയില്ല. തന്റെ ചുറ്റുമുള്ളയാതൊന്നിലും അവൾ ശ്രദ്ധ വെക്കാതിരുന്നു.
വൃവസായശാലയിലെ പടിവാതിൽക്കാവൽക്കാരിയോടു മെയർ മടങ്ങിവന്നില്ലേ എന്നും അദ്ദേഹം രോഗിപ്പുരയിലേക്ക് ഉടനെ വരില്ലേ എന്നും അന്വേഷിച്ചറിവാൻവേണ്ടി ആ കന്യകാമഠസ്ത്രീ ഒരു ഭൃത്യയെ പറഞ്ഞയച്ചു. ആ പെണ്ണ് ക്ഷണത്തിൽ മടങ്ങിവന്നു.
ഫൻതീൻ അപ്പോഴും അനങ്ങാതെ കിടക്കുകയാണ്; അവൾ സ്വന്തം മനോരാജ്യത്തിൽ ആണ്ടുമുങ്ങിയിരുന്നു.
മടങ്ങിവന്ന ഭൃത്യ ഒരു താഴ്‌ന്ന സ്വരത്തിൽ സിസ്റ്റർ സിംപ്ലീസിനു പറഞ്ഞു കൊടുത്തു; തണുപ്പുകാലമാണെങ്കിലും, ഒരു വെള്ളക്കുതിരയെ പൂട്ടിയ കൂടില്ലാത്ത ഒരു രണ്ടുരുൾവണ്ടിയിൽ കയറി അന്നു രാവിലെ ആറുമണിക്കു മുൻപായി മെയർ പോയി; വണ്ടി തെളിക്കുവാൻ ഒരാൾകൂടിയില്ലാതെ അദ്ദേഹം തനിച്ചാണ് പോയിട്ടുള്ളത്; ഏതു വഴിക്കാണ് പോയിട്ടുള്ളതെന്ന് ആർക്കും നിശ്ചയമില്ല; ആറായിലെക്കുള്ള വഴിയിലേക്ക് അദ്ദേഹം തിരിയുന്നത് കണ്ടു എന്ന് ആളുകൾ പറയുന്നു; മറ്റു ചിലർ അദ്ദേഹം പാരിസ്സിലേക്കുള്ള വഴിയിലൂടെയാണ് പോയിട്ടുള്ളതെന്നു തീർത്തുപറയുന്നു. പോയ സമയത്ത് അദ്ദേഹം, പതിവുപോലെ വളരെ സൌമൃഭാവത്തോടുകൂടിയിരുന്നു; അന്നു രാത്രി തന്നെ കാത്തിരിക്കേണ്ടെന്നു മാത്രം വാതിൽക്കാവല്‍ക്കാരിയോടു പറഞ്ഞിട്ടുണ്ട്.
ഫൻതീൻ കിടക്കുന്നേടത്തേക്കു പുറംതിരിച്ചു നിന്നു, കന്യകാമഠസ്ത്രീ ചോദിക്കുകയും ഭൃത്യ ഊഹിച്ചു പറയുകയുമായി. ആ രണ്ടു സ്ത്രീകളും തമ്മിൽ മന്ത്രിക്കുന്നതിനിടയ്ക്ക്, ആരോഗ്യത്തിന്റെ സ്വതന്ത്രചലനങ്ങളോടു മരണത്തിന്റെ ഭയകരമായ മെലിച്ചിലിനെ കൂട്ടിയിണക്കുന്ന ചില ഇന്ദ്രിയസംബന്ധികളായ രോഗങ്ങൾക്കുണ്ടാകുന്ന വികാരപൂർവമായ ചൊടിയോടുകൂടി, ഫൻതീൻ കിടക്കമേൽ മുട്ടുകുത്തി എണീറ്റിരുന്നു, തലയണയിന്‍മേല്‍ തന്റെ ചുക്കിച്ചുളിഞ്ഞ കൈകളെ ഉറപ്പിച്ചും, മറയുടെ പഴുതിലൂടെ തല പുറത്തേക്കു തിരുകിയും ആ സംഭാഷണം ശ്രദ്ധിച്ചുകേട്ടു. പെട്ടെന്നു അവൾ ഉച്ചത്തിൽ പറഞ്ഞും: ’നിങ്ങൾ മൊസ്സ്യൂ മദലിയെനെപ്പറ്റിയാണ് പറയുന്നത്! എന്താണ് ഇത്ര പതുക്കെ മന്ത്രിക്കുന്നത്? അദ്ദേഹം എന്തുചെയ്യുന്നു? അദ്ദേഹം എന്തുകൊണ്ടു വന്നില്ല?”
അവളുടെ ശബ്ദം അത്രമേൽ ഉരത്തതും പരുത്തതുമായിരുന്നു; ഒരു പുരുഷശബ്ദമാണ് കേൾക്കുന്നതെന്ന് അവർക്കു തോന്നിപ്പോയി; അവർ പേടിച്ചു പരിഭ്രമിച്ചു തിരിഞ്ഞു നോക്കി.
“എന്നോടു മറുപടി പറയും!” ഫൻതീൻ ഉച്ചത്തിൽ പറഞ്ഞു.
ഭൃത്യ വിക്കിപ്പറഞ്ഞു: “അദ്ദേഹം ഇന്നു വരില്ലെന്നു വാതില്‍ക്കാവല്‍ക്കാരി പറഞ്ഞു.
”എന്റെ കുട്ടി, സമാധാനിക്ക്, കന്യകാമഠസ്ത്രീ പറഞ്ഞു, ’കിടക്കൂ അവിടെ.”
തന്റെ ഇരിപ്പിനു മാറ്റം വരുത്താതെ, ഒരുച്ചസ്വരത്തിലും, അഭിമാനത്തേയും മനോവേദനയേയും ഒരുപോലെ കാണിക്കുന്ന ഒരു മട്ടോടുകൂടിയും ഫൻതീൻ തുടർന്നു പറഞ്ഞു: “അദ്ദേഹത്തിനു വരാൻ സാധിക്കില്ല? എന്തുകൊണ്ട്? കാരണം നിങ്ങൾക്കറിയാം. നിങ്ങൾ അവിടെനിന്ന് അതു തമ്മിൽ മന്ത്രിച്ചിരുന്നു. എനിക്കതറിയണം.”
ഭൃത്യ കന്യകാമഠസ്ത്രീയുടെ ചെകിട്ടിൽ ക്ഷണത്തിൽ പറഞ്ഞു: “പട്ടണത്തിലുള്ള പൌരസഭയിൽ അദ്ദേഹത്തിനു തിരക്കായ പണിയാണെന്നു പറയൂ.”
സിസ്റ്റർ സിംപ്ലീസിന്റെ മുഖം അല്പമൊന്നു ചുകന്നു; ആ ഭൃത്യ പറയാൻ ഉപദേശിച്ചുകൊടുത്ത കാര്യം ഒരു നുണയാണല്ലോ.
നേരെ മറിച്ച്, ഉള്ള വാസ്തവം ദീനക്കാരിക്കു പറഞ്ഞുകൊടുക്കുകയാണെങ്കിൽ, നിശ്ചയമായും അതവൾക്കു വല്ലാതെ ഉള്ളിൽത്തട്ടും. ഫൻതീന്റെ താല്‍ക്കാലികസ്ഥിതിക്ക് അതു വലിയ അപകടമായിത്തീരും താനും. അവളുടെ മുഖംചുകക്കൽ അധികനേരം നിന്നില്ല; കന്യകാമഠസ്ത്രീ ശാന്തവും ദുഃഖമയവുമായ തന്റെ നോട്ടത്തെ ഫൻതീന്നു നേരെ തിരിച്ചു പറഞ്ഞു: “പോയിരിക്കുന്നു!” അവൾ ഉച്ചത്തിൽ പറഞ്ഞു: “അദ്ദേഹം കൊസെത്തിനെ കൂട്ടിക്കൊണ്ടുവരാൻ പോയിരിക്കയാണ്.”
ഫൻതീൻ തനിച്ചെണീറ്റു: കിടക്കമേൽ മുട്ടുകുത്തി ഇരുന്നു; അവളുടെ കണ്ണുകൾ മിന്നിത്തിളങ്ങി; ആ വ്യസനമയമായ മുഖത്തുനിന്ന് അനിർവചനീയമായ ആഹ്ലാദം ജ്വലിച്ചു.
അവൾ മേല്പോട്ടു കൈയുയർത്തി; അവളുടെ വിളർത്ത മുഖം അവർണനീയമായി; അവളുടെ ചുണ്ടുകൾ അനങ്ങി; ഒരു താഴ്‌ന്ന സ്വരത്തിൽ അവൾ ഈശ്വരവന്ദനം ചെയ്യുകയായിരുന്നു.
ഈശ്വരവന്ദനം കഴിഞ്ഞതിന്നു ശേഷം അവൾ പറഞ്ഞു: “ഹേ സിസ്റ്റർ, ഞാൻ കിടന്നുകൊള്ളാം; നിങ്ങൾ പറയുന്നതെന്തും ഞാൻ ചെയ്തുകൊള്ളാം. ഞാനിപ്പോൾ പോക്കിരിത്തം കാണിച്ചു; ഉറക്കെ സംസാരിച്ചതു വലിയ തെറ്റായി; അതെനിക്കറിയാം, എന്റെ സുശീലയായ സിസ്റ്റർ! പക്ഷേ, നിങ്ങൾ കണ്ടില്ലേ, എനിക്കുലേശമെങ്കിലും സുഖമില്ല; ദയാലുവായ ഈശ്വരൻ ദയാലുതന്നെ; മൊസ്സ്യൂ മദലിയെൻ നല്ലൊരാളാണ്; ആലോചിച്ചുനോക്കു! എന്റെ കൊസെത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻവേണ്ടി അദ്ദേഹം മോങ്ഫെർമിയെയിലേക്കു പോയി.”
കന്യകാമഠസ്ത്രീയുടെ സഹായത്തോടുകൂടി അവൾ വീണ്ടും പിന്നോക്കം കിടന്നു; തലയണ ശരിപ്പെടുത്തുന്നതിൽ അവൾ കന്യകാമഠസ്ത്രീയെ സഹായിച്ചു; അവൾ കഴുത്തിൽ ധരിച്ചിരുന്നതും സിസ്റ്റർ സിംപ്ലീസ് സമ്മാനിച്ചതുമായ വെള്ളക്കുരിശിനെ ചുംബിച്ചു.
“എന്റെ കുട്ടി, കന്യകാമാസ്ത്രീ പറഞ്ഞു: ഒന്നു കിടക്കാൻ നോക്കൂ; ഇനി സംസാരിക്കരുത്.”
ഫൻതീൻ കന്യകാമഠസ്ത്രീയുടെ കൈ തന്റെ നനഞ്ഞ രണ്ടു കൈകളിലും കൂടി ചേർത്തുപിടിച്ചു; ആ വിയർപ്പു സിസ്റ്റർ സിംപ്ലീസിന്റെ മനസ്സിനെ വേദനപ്പെടുത്തി.
“അദ്ദേഹം ഇന്നു രാവിലെ പാരിസ്സിലേക്കു പോയി; വാസ്തവത്തിൽ പാരിസ്സിലോളംതന്നെ പോകേണ്ടതില്ല; പാരിസ്സിൽനിന്ന് ഇങ്ങോട്ടു വരുമ്പോൾ കുറച്ച ഇടത്തോട്ടു നീങ്ങിയിട്ടാണ് മോങ്ഫെർമിയെ. ഇന്നലെ, കൊസെത്തിനെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം എന്താണ് മറുപടി പറഞ്ഞതെന്നോർമയുണ്ടോ? ഇപ്പോൾ, ഇപ്പോൾ. എന്നെ അത്ഭുതപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ വിചാരം, മനസ്സിലായില്ലേ? തെനാർദിയെർമാരുടെ പക്കൽനിന്ന് അവളെ കൂട്ടിക്കൊണ്ടു വരാവുന്നവിധം അദ്ദേഹം എന്നെക്കൊണ്ട് ഒന്നെഴുതിവാങ്ങിച്ചു; അവർക്ക് ഇനിയൊന്നും പറയാൻ വയ്യാ, ഉവ്വോ? അവർ കൊസത്തിനെ മടക്കിക്കൊടുക്കും; അവർക്കു കടമുള്ളതെല്ലാം കൊടുത്തുകഴിഞ്ഞുവല്ലോ; കിട്ടാനുള്ളതു കിട്ടിക്കഴിഞ്ഞ സ്ഥിതിക്കു പിന്നെയും കുട്ടിയെ വിടാതെവെക്കുവാൻ ഭരണാധികാരികൾ സമ്മതിക്കില്ല. മിണ്ടാതിരിക്കണമെന്ന് എന്നോടാംഗ്യം കാണിക്കരുത്, സിസ്റ്റർ; എനിക്ക് എന്തെന്നില്ലാത്ത സുഖം തോന്നുന്നു; എന്റെ ദീനമൊക്കെ മാറി; ഞാൻ ഇനി ഒരിക്കലും ദീനക്കാരിയല്ല; ഞാൻ കൊസെത്തിനെ ഒരിക്കൽക്കൂടി കാണാൻ പോകുന്നു; എനിക്കു നല്ല വിശപ്പു തോന്നുന്നു; ഞാൻ അവളെ കണ്ടിട്ടു കൊല്ലം ഏകദേശം അഞ്ചായി; കുട്ടികളുടെ നേരെ എന്തൊരു സ്നേഹമാണ് ആളുകൾക്കു തോന്നുക എന്നു നിങ്ങൾക്കൂഹിക്കാൻ വയ്യാ; പിന്നെ അവൾ എന്തു ചന്തമുള്ളവളാണ്; നിങ്ങൾക്കു കാണാം. എന്ത് ഭംഗിയുള്ള ചെറിയ വിരലുകളാണ് അവൾക്കുള്ളതെന്നു നിങ്ങൾ കണ്ടാൽ മതി! ഒന്നാമത്, അവൾക്കു വളരെ കൌതുകകരങ്ങളായ കൈകളുണ്ടായിരിക്കും; ആണ്ടെത്തിയ സമയത്ത് അവളുടെ കൈ കണ്ടാൽ ചിരി വരും; ഇതുപോലെ! ഇപ്പോൾ അവൾ ഒരു പെൺകിടാവായിരിക്കണം; അവൾക്കു വയസ്സ് ഏഴായി; ഒരു മാന്യയുവതിയായിക്കഴിഞ്ഞു അവളിപ്പോൾ; ഞാനവളെ കൊസെത്ത് എന്നു വിളിക്കുന്നു; പക്ഷേ, അവളുടെ പേർ യുഫ്രസി എന്നാണ്. നില്‍ക്കണേ! അടുപ്പിൻതിണ്ണമേലുള്ള മണ്ണിൻപൊടിയെ ഞാൻ ഇന്നു രാവിലെ നോക്കിക്കാണുകയായിരുന്നു; അതുപോലെ, ഞാൻ വേഗത്തിൽ കൊസെത്തിനെയും കാണുമെന്ന് ഒരു വിചാരം എന്റെ ഉള്ളിൽ കയറി. എന്റെ ഈശ്വരാ! അസംഖ്യം കൊല്ലങ്ങളോളമായി സ്വന്തം കുട്ടിയെ കാണാതിരിക്കുന്നത് എന്തു തെറ്റാണ്! ജീവിതം ശാശ്വതമല്ലെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഹാ! മൊസ്സ്യു മെയർ പോയത് എന്തു ദയ! വല്ലാത്ത തണുപ്പ്! വാസ്തവം, പുറങ്കുപ്പായമെങ്കിലും അദ്ദേഹം മേലിട്ടിരിക്കും? അദ്ദേഹം നാളെയ്ക്കു വരും; ഇല്ലേ? നാളെ ഒരുത്സവദിവസമാണ്; നാളെ രാവിലെ പട്ടുനാടയുള്ള എന്റെ തൊപ്പി വെക്കുവാൻ, സിസ്റ്റർ, നിങ്ങൾ എന്നെ ഓർമപ്പെടുത്തണം. ആ മോങ്ഫെർമിയെ എന്തു പ്രദേശമാണ്; ഞാൻ ഒരിക്കൽ അങ്ങോട്ടു നടന്നുപോയി; എനിക്കിതു വളരെ ദൂരത്താണെന്നു തോന്നി; പക്ഷേ, വണ്ടി ക്ഷണത്തിൽ പോവും! അദ്ദേഹം നാളെ കൊസെത്തോടുകൂടി ഇവിടെ എത്തും; ഇവിടെ നിന്നു മോങ്ഫെർമിയെയിലേക്ക് എത്ര ദൂരമുണ്ട്?”
വഴിയകലങ്ങളെപ്പറ്റി യാതൊന്നും അറിവില്ലാത്ത കന്യകാമഠസ്ത്രീ മറുപടി പറഞ്ഞു: “നാളെയ്ക്ക് അദ്ദേഹം ഇവിടെ മടങ്ങിയെത്തുമെന്നാണ് എന്റെ വിചാരം.”
നാളെ! നാളെ!” ഫൻതീൻ പറഞ്ഞും: “നാളെ ഞാൻ കൊസെത്തിനെ കാണും! നല്ലവനായ ഈശ്വരന്റെ നല്ലവളായ ഭക്തേ, നിങ്ങൾ കണ്ടില്ലേ, എന്റെ ദീനമൊക്കെ മാറി; എനിക്കു ഭ്രാന്താണ്, ആർക്കെങ്കിലും വേണമെങ്കിൽ ഞാൻ ഇപ്പോൾ ന്യത്തം വെക്കാം.”
ഒരു കാൽമണിക്കൂർ നേരം മുൻപ് അവളെ കണ്ടിട്ടുള്ള ഒരാൾക്ക് ആ മാറ്റം മനസ്സിലാവുകയില്ല, അവൾ ഇപ്പോൾ പ്രകാശമാനമായി; സഹജവും ആഹ്ലാദമയവുമായ ഒരു സ്വരത്തിൽ അവൾ സംസാരിച്ചു, അവളുടെ മുഖം മുഴുവനും ഒരൊറ്റപ്പുഞ്ചിരിക്കൊള്ളും അപ്പപ്പോൾ സംസാരത്തിനിടയ്ക്ക്, അവൾ പതുക്കെ ചിരിച്ചു; ഒരമ്മയൂടെ സന്തോഷം ഏതാണ്ട് ശിശുത്വത്തോടുകൂടിയതാണ്.
’അപ്പോൾ,’ കന്യകാമഠസ്ത്രീ പറയാനാരംഭിച്ചു, “നിങ്ങൾക്കു സുഖമായ സ്ഥിതിക്ക്, എന്നെ വിചാരിച്ച്, ഇനിയൊന്നും മിണ്ടാതിരിക്കൂ.”
ഫൻതീൻ തലയണയിൽ തലവെച്ചു, താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു: “അതേ, വീണ്ടും കിടക്കു; നല്ലവളായിരിക്കു, നിങ്ങൾക്കു നിങ്ങളുടെ കുട്ടിയെ കിട്ടുകയായല്ലോ; സിസ്റ്റർ സിംപ്ലീസ് പറയുന്നതു ശരിയാണ്; ഇവിടെയുള്ള എല്ലാവരും പറയുന്നതു ശരിയാണ്.”
എന്നിട്ട്, അനങ്ങാതെ, തലകൂടി ഒന്നിളക്കാതെ ഒരു സന്തോഷത്തോടുകൂടി തികച്ചും തുറന്ന കണ്ണുകളെക്കൊണ്ട്, അവൾ തന്റെ ചുറ്റും തുറിച്ചുനോക്കാൻ തുടങ്ങി; പിന്നെ ഒന്നുംതന്നെ സംസാരിച്ചില്ല.
അവൾ ഒന്നു കിടന്നു മയങ്ങിക്കൊള്ളുമെന്നുവെച്ചു, സിസ്റ്റർ സിംപ്ലീസ് മറവീണ്ടും കൂട്ടി. ഏഴെട്ടു മണിക്കുള്ളിൽ ഡോക്ടർ വന്നു; ശബ്ദമൊന്നും കേൾക്കാഞ്ഞപ്പോൾ ഫൻതീൻ ഉറങ്ങുകയാണെന്ന് അയാൾ വിചാരിച്ചു; പതുക്കെ അകത്തേക്കു കടന്നു; കാൽപ്പെരുവിരലിന്മേൽ നടന്ന് അയാൾ കിടക്കയ്ക്കടുത്ത് ചെന്നു; അയാൾ പതുക്കെ മറ നീക്കി; വിളക്കിന്റെ നാളംകൊണ്ടു, ഫൻതീന്റെ വിരിഞ്ഞ കണ്ണുകൾ തന്റെ മേൽ സൂക്ഷിച്ചുനോക്കുന്നതായി അയാൾ കണ്ടു.
അവൾ അയാളോടു ചോദിച്ചു: “ഒരു ചെറിയ കിടക്കയിൽ എന്റെ അടുത്തു കിടക്കുവാൻ നിങ്ങൾ അവളെ സമ്മതിക്കും. ഇല്ലേ, സേർ?”
അവൾ തന്റേടംവിട്ടു സംസാരിക്കുകയാണെന്ന് വൈദ്യൻ വിചാരിച്ചു.
അവൾ തുടർന്നു പറഞ്ഞു: “നോക്കൂ! ഇവിടെ സ്ഥലമുണ്ട്.”
വൈദ്യൻ സിസ്റ്റർ സിംപ്ലീസിനെ അടുക്കലേക്കു വിളിച്ചു. അവൾ കാര്യമെല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു; ഒന്നുരണ്ടു ദിവസമായി മെയർ ഇവിടെ ഇല്ല ദീനക്കാരിയെ അതു മനസ്സിലാക്കുന്നതു നന്നെന്ന് തൽക്കാലത്തെ മനശ്ചാഞ്ചല്യത്തിനിടയിൽ അവർക്കു തോന്നിയില്ല; മെയർ മോങ്ഫെർമിയെയിലെക്കു പോയിരിക്കയാണെന്ന് അവൾ വിശ്വസിച്ചിരിക്കുന്നു; അവളുടെ ഊഹം ശരിയാണെന്നു വരാനും, ഒരു സമയം, വഴിയുണ്ട്. വൈദ്യൻ അതു സമ്മതിച്ചു.
അയാൾ ഫൻതീൻ കിടക്കുന്നേടത്തെയ്ക്കു തിരിച്ചുചെന്നു; അവൾ പറഞ്ഞു തുടങ്ങി; “രാവിലെ അവൾ ഉണരുമ്പോൾ, അവളോട്, ആ സാധു പുച്ചക്കുട്ടിപോലുള്ളവളോടു, കുശലം ചോദിപ്പാൻ എനിക്കു സാധിക്കും; രാത്രി എനിക്കുറങ്ങാൻ വയ്യാത്തപ്പോൾ, അവൾ ഉറങ്ങുന്നത് എനിക്കു കേൾക്കാം; അവളുടെ സൌമ്യതരമായ ശ്വാസഗതി എന്നെ സുഖിപ്പിക്കും.”
“നിങ്ങളുടെ കൈ നോക്കട്ടെ, വൈദ്യൻ പറഞ്ഞു.
അവൾ കൈ നീട്ടിക്കാണിച്ചു; ഒരു ചിരിയോടുകൂടി പറഞ്ഞു: “ഹാ, നില്‍ക്കൂ! വാസ്തവത്തിൽ നിങ്ങൾക്കു മനസ്സിലായിട്ടില്ല; എന്റെ ദീനം മാറി; കൊസെത്ത് നാളെ എത്തും.”
വൈദ്യൻ അത്ഭുതപ്പെട്ടു; അവൾക്കു ദീനം വളരെ ഭേദമായിരുന്നു; നെഞ്ഞത്തുള്ള അമർച്ച കുറഞ്ഞിരിക്കുന്നു; അവളുടെ രക്തപരിസരണത്തിനു ശക്തികൂടി; ഈ ക്ഷീണിച്ചുപോയ സാധുവിൽ പെട്ടെന്ന് ഒരുതരം ജീവൻ കയറി വീണ്ടും അവളെ ഉശിരു പിടിപ്പിച്ചു.
ഒന്നും മിണ്ടാതിരിക്കാൻ വൈദ്യൻ ഉപദേശിച്ചു; മനോവേദനയുണ്ടാക്കുന്നയാതൊന്നിനെപ്പറ്റിയും വിചാരിക്കരുതെന്നും അയാൾ ആവശ്യപ്പെട്ടു; കൂട്ടില്ലാത്ത “ക്വയിനാവു’ വെള്ളംകൊണ്ട് നനയ്ക്കുവാൻ അയാൾ ഉപദേശിച്ചു; രാത്രി പനി വീണ്ടും അധികമാവുന്നപക്ഷം ഒരു ശക്തികുറഞ്ഞ മാത്ര അകത്തേക്കു കൊടുക്കണമെന്നും പറഞ്ഞു. പോകുന്ന സമയത്ത് അയാൾ കന്യകാമഠസ്ത്രീയോടു പറഞ്ഞു: “അവൾക്കു സുഖമുണ്ട്; വാസ്തവത്തിൽ മെയർ നാളെ കുട്ടിയേയും കൊണ്ടുവരുന്നപക്ഷം, ആരറിഞ്ഞു? അത്രമേൽ അമ്പരപ്പിക്കുന്ന ചിലതുണ്ടാകാറുണ്ട്; വലുതായ സന്തോഷം ദീനത്തെ പിടിച്ചുനിർത്തുന്നതായി കണ്ടിട്ടുണ്ട്; ഇത് ഇന്ദ്രിയസംബന്ധിയായ ഒരു രോഗമാണെന്ന് എനിക്കറിയാം; കുറച്ചു കവിഞ്ഞിരിക്കുന്നുതാനും; പക്ഷേ, ആവക സംഗതികളെല്ലാം ഇന്നും ആർക്കും അറിഞ്ഞു കൂടാത്തവയാണ്; ഒരുസമയം അവളെ നമുക്കു രക്ഷപ്പെടുത്തുവാൻ സാധിച്ചു എന്നു വരാം.”