നമ്മൾ വഴിയിൽവെച്ചു വിട്ടുപോന്ന വണ്ടി ആറായിലെ പ്രധാന ഹോട്ടലിന്റെ ഉമ്മറത്തെത്തിയപ്പോൾ, വൈകുന്നേരം ഏകദേശം എട്ടു മണിയായി; ഈ സമയം വരെ നമ്മൾ പിന്തുടർന്നിരുന്ന ആൾ അതിൽനിന്നിറങ്ങി; ഹോട്ടലിലുള്ളവരുടെ ഉപചാരങ്ങൾക്കു, മനസ്സു മറ്റെങ്ങോ ആയ ഒരാളെപ്പോലെ, മറുപടി പറഞ്ഞു; രണ്ടാമത്തെ കുതിരയെ മടക്കിയയച്ചു; താൻതന്നെ ആ ചെറിയ വെള്ളക്കുതിരയെ പന്തിയിലേക്കു കൊണ്ടുപോയി; എന്നിട്ടു താഴത്തെ നിലയിലുള്ള ഒരു “ബില്ലിയേർഡ്’ കളിമുറിയുടെ വാതിൽ തുറന്ന്, അവിടെ ചെന്നിരുന്ന്, ഒരു മേശപ്പുറത്തു കൈമുട്ടുകൾ ഊന്നി, ആറു മണിക്കൂർകൊണ്ടു കഴിക്കണമെന്ന് അയാൾ വിചാരിച്ച വഴിയാത്രയ്ക്ക് പതിന്നാലൂ മണിക്കൂർ വേണ്ടിവന്നു! അതു തന്റെ കുറ്റംകൊണ്ടല്ലെന്ന് അയാൾ ആലോചിച്ചു സമാധാനിച്ചു; പക്ഷേ, മനസ്സിന്റെ അടിയിൽ, അയാൾക്കു വ്യസനമില്ലായിരുന്നു.
ഹോട്ടലിലെ ഉടമസ്ഥ വന്നു.
“മൊസ്സ്യു ഇവിടെ കിടക്കുന്നുവോ? മൊസ്സ്യുവിന് അത്താഴം ആവശ്യമുണ്ടോ?”
വേണ്ടെന്ന് അയാൾ തലകൊണ്ടറിയിച്ചു.
’മൊസ്സ്യുവിന്റെ കുതിര വല്ലാതെ ക്ഷീണിച്ചിട്ടുണ്ടെന്ന് കുതിരലായക്കാരൻ പറയുന്നു.”
ഇവിടെ അയാൾ മൌനം ഭഞ്ജിച്ചു. “നാളെ രാവിലെ വീണ്ടും പുറപ്പെടാൻ കുതിര തയ്യാറാവില്ല?”
“ആവോ, ചുരുങ്ങിയതു രണ്ടു ദിവസം അത് ഒന്നും ചെയ്യാതെ നില്‍ക്കണം.”
അയാൾ ചോദിച്ചു: ’കുതിരമാറ്റത്താവളം ഇവിടെയില്ലേ?”
“ഉവ്വ്, സേർ.”
ഹോട്ടലുടമസ്ഥ അയാളെ ആപ്പീസ്സുമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അയാള്‍ തന്റെ യാത്രാനുവാദപത്രം കാട്ടി, അന്നു രാത്രി തന്നെ തപ്പാൽവണ്ടിയില്‍ എം. പട്ടണത്തിലേക്കു മടങ്ങിപ്പോകുവാന്‍ നിവൃത്തിയുണ്ടോ എന്ന് ചോദിച്ചു. വണ്ടിക്കാരന്നു പിന്നിലുള്ള ഇരിപ്പിടം സംഗതിവശാൽ ഒഴിവായിരുന്നു; അയാൾ അതു ശട്ടം ചെയ്തു, കൂലി കൊടുത്തു. ’മൊസ്സ്യു’ ഗുമസ്തൻ പറഞ്ഞു, “രാവിലെ കണിശമായി ഒരു മണിക്ക് ഇവിടെ ഉണ്ടായിരിക്കുവാൻ അമാന്തമരുത്.”
ഇതു കഴിഞ്ഞ്, അയാൾ ഹോട്ടലിൽനിന്നു പുറത്തേക്കിറങ്ങി, പട്ടണത്തിൽ ലാത്താൻ തുടങ്ങി.
അയാൾക്ക് ആറാപട്ടണവുമായി പരിചയമില്ല; തെരുവുകളെല്ലാം ഇരുട്ടായിരുന്നു; അയാൾ ഒന്നും നോക്കാതെ നടന്നു; അയാൾക്ക് വഴിപോക്കരോടാരോടും വഴിചോദിക്കാതെ കഴിക്കണമെന്നുണ്ടെന്ന് തോന്നി. അയാൾ ക്രാങ്ഷോങ് എന്ന ചെറുപുഴ കടന്നു; വീതി കുറഞ്ഞ നടക്കാവുകളുടെ ഒരു കൂട്ടിപ്പിണച്ചിലിൽ ചെന്നു പെട്ടു; അവിടെ അയാൾക്കു വഴി തെറ്റി. ഒരു പൌരൻ ഒരു റാന്തലുംകൊണ്ടു കടന്നു പോകുന്നു. കുറച്ചു സംശയിച്ചതിന്നുശേഷം താൻ ചോദിക്കാൻ പോകുന്ന ചോദ്യം ആരെങ്കിലും കേട്ടുപോയെങ്കിലോ എന്നു പേടിച്ചിട്ടെന്നപോലെ, മുൻപിലേക്കും പിന്നിലേക്കും ഒന്നോടിച്ചുനോക്കാതെയല്ല, ആ മനുഷ്യനോടു ചോദിച്ചു നോക്കുക തന്നെ എന്ന് അയാളുറപ്പിച്ചു. ’മൊസ്സ്യു എവിടെയാണ് കോടതി, ഒന്നു ദയ ചെയ്തു പറഞ്ഞുതരാമോ?”
“സേർ, നിങ്ങൾ പട്ടണത്തിലുള്ള ആളല്ലെന്നു തോന്നുന്നു.” ഒരസാധാരണ മട്ടുകാരനായിരുന്ന ആ പൌരൻ മറുപടി പറഞ്ഞു. “ആട്ടെ, എന്റെ കൂടെ പോരു. ഞാൻ കോടതി നില്‍ക്കുന്നേടത്തേക്കാണ്, സംഗതിവശാൽ, പോകുന്നത്; എന്നുവെച്ചാൽ, പൊല്ലീസ് മേലുദ്യോഗസ്ഥന്റെ ഹോട്ടലുള്ള ആ ഭാഗത്തേക്ക്, തൽക്കാലം കോടതി പൊളിച്ചു നന്നാക്കുകയായതുകൊണ്ട്, പൊല്ലീസ് മേലുദ്യോഗസ്ഥന്റെ ആപ്പീസ്സിൽ വെച്ചാണ് കേസ്സുകൾ വിചാരണ ചെയ്തുവരുന്നത്.”
”അവിടെയാണോ സെഷ്യൻ വിചാരണ?” അയാൾ ചോദിച്ചു.
“തീർച്ചയായും അതേ; ഭരണപരിവർത്തനകാലത്തിനു മുൻപ് മെത്രാന്റെ അരമനയായിരുന്നേടത്താണ് ഇന്ന് പൊല്ലീസ് സൈന്യാധ്യക്ഷന്റെ കച്ചേരി. 82-ൽ മെത്രാനായിരുന്ന മൊസ്സ്യു ദ് കോങ്സിയേ അവിടെ ഒരു വലിയ ഹാളുണ്ടാക്കിച്ചു. ആ വലിയ ഹാളിൽവെച്ചാണ് ഇപ്പോൾ കേസ്സുവിചാരണ.”
വഴിക്കു പൌരൻ അയാളോടു പറഞ്ഞു; ’ഒരു കേസ്സുവിചാരണ കാണണമെന്നുണ്ടെങ്കിൽ, ഇപ്പോൾ വൈകിപ്പോയി. സാധാരണമായി ആറുമണിക്കു കോടതി പിരിയും.”
ആ പ്രദേശത്തെത്തിയപ്പോൾ, ആ മനുഷ്യൻ വലിയതും മങ്ങിയതുമായ ഒരെടുപ്പിന്റെ രണ്ടു നാലു നീണ്ട ജനാലകൾ മുഴുവനും വെളിച്ചം നിറഞ്ഞുനിൽക്കുന്നത് അയാൾക്കു ചൂണ്ടിക്കാണിച്ചു കൊടുത്തു.
“എന്നാലോ, സേർ, നിങ്ങൾക്കു ഭാഗ്യമുണ്ട്; നിങ്ങൾ വേണ്ട സമയത്തെത്തി. ആ നാലു ജനാലകൾ കണ്ടുവോ? അതാണ് സെഷ്യൻ കോടതി. അവിടെനിന്ന് വെളിച്ചം കാണാനുണ്ട്, അതുകൊണ്ട്, വിചാരണ കഴിഞ്ഞിട്ടില്ല. കാര്യം കുറച്ചധികനേരത്തേക്കു നീണ്ടുപോയിരിക്കണം; അതുകൊണ്ട് വൈകുന്നേരവും അവർ കോടതി വെച്ചിരിക്കുന്നു. ഈ കാര്യത്തിൽ നിങ്ങൾക്കു വല്ല ബന്ധവുമുണ്ടോ? ക്രിമിനൽ കേസ്സാണോ? നിങ്ങൾ സാക്ഷിയാണോ?”
അയാൾ മറുപടി പറഞ്ഞു: “എനിക്കു കാര്യമൊന്നുമില്ല; വക്കീൽമാരിൽ ഒരാളെ കാണേണ്ടതുണ്ട്.”
“അതു കാര്യം മാറി,” പൌരൻ പറഞ്ഞു. “നില്‍ക്കണേ, സേർ ഇതാ പാറാവുകാരൻ നില്‍ക്കുന്ന വാതിൽ. ആ വലിയ കോണി കയറിച്ചെല്ലുകയേ വേണ്ടു.”
അയാൾ പൌരന്റെ ഉപദേശങ്ങളെ അനുസരിച്ചു; കുറച്ചു നിമിഷങ്ങൾകൂടി കഴിഞ്ഞു, അസംഖ്യം ആളുകളുള്ള ഒരു ഹാളിൽ അയാൾ എത്തി; ’ഗൌണോടുകൂടിയ വക്കീൽമാരുമായി ഇടകലർന്ന് ആൾക്കുട്ടങ്ങൾ അവിടവിടെ നിന്നു മന്ത്രിയ്ക്കുന്നുണ്ട്.
നീതിന്യായവിചാരണ ചെയ്യുന്ന സ്ഥലങ്ങളിൽ താഴ്‌ന്ന സ്വരത്തിൽ മന്ത്രിച്ചു കൊണ്ടുള്ള ഈ കറുത്ത ഉടുപ്പിട്ട ആൾക്കൂട്ടത്തെ കാണുന്നത് എപ്പോഴും ഹൃദയഭേദകമായ ഒരു സംഗതിയാണ്. ഈ മന്ത്രിക്കലിന്റെ ഫലമായി ദയയും ധർമശീലവും ഉണ്ടാകുന്ന കാര്യം വളരെ അപൂർവമാണ്. മുൻകുട്ടി ശിക്ഷാവിധികൾ കല്‍പിക്കപ്പെടുകയാണ് സാധാരണമായുണ്ടാകുന്ന ഫലം. ’ശുശു’ എന്നു പതുക്കെ മന്ത്രിക്കുന്ന സത്ത്വങ്ങൾ ഒരുമിച്ചു ചേർന്ന് എല്ലാത്തരം കറുത്ത കെട്ടിടങ്ങളേയും കെട്ടിയുണ്ടാക്കുന്ന അത്രയധികം മുങ്ങിപ്പിടിച്ച കൂട്ടുകളായിട്ടാണ് ഈ ആൾക്കൂട്ടങ്ങളെല്ലാം ഒരാലോചനാശീലനായ നോട്ടക്കാരന്റെ ദൃഷ്ടിയിൽ തോന്നുക.
ഒരൊറ്റ വിളക്കുകൊണ്ട് തെളിയിച്ചിട്ടുള്ള ഈ വിസ്താരമേറിയ മുറി മെത്രാന്റെ അരമനയിലെ പഴയ ഹാളാണ്. ആ സമയത്ത് അടച്ചിട്ടുള്ള ഒരിരട്ടപ്പൊളി വാതിൽ കോടതിവിചാരണ നടക്കുന്ന മുറിയുമായി അതിനെ വേർപെടുത്തിയിരിക്കുന്നു.
അവിടെ അത്രമേൽ ഇരുട്ടുണ്ടായിരുന്നതുകൊണ്ട് താൻ ഒന്നാമതായി കണ്ടുമുട്ടിയ വക്കീലിനെ വിളിച്ചു ചോദിക്കുവാൻ അയാൾക്ക് ഭയമുണ്ടായില്ല.
“കേസ്സ് വിചാരണ എവിടെയെത്തി, സേർ?” അയാൾ ചോദിച്ചു.
“അതു കഴിഞ്ഞു,’ വക്കീൽ പറഞ്ഞു.
“കഴിഞ്ഞു!”
ആ വക്കീൽ തിരിഞ്ഞുനോക്കിപ്പോകുമാറ് ഈ ആവർത്തനം അങ്ങനെയൊരു സ്വരത്തിലായിരുന്നു.
“ഞാൻ മാപ്പുചോദിക്കുന്നു, സേർ; നിങ്ങൾ സംബന്ധിയാണോ?
“അല്ല; ഞാനിവിടെ ആരേയും അറിയില്ല. വിധി പറഞ്ഞുകഴിഞ്ഞുവോ?”
“ഉവ്വ്, നിശ്ചയമായും.”
കഠിനതടവുതന്നെ?”
”ജീവപര്യന്തം.”
കേൾക്കാൻ വയ്യാത്തവിധം അത്ര ക്ഷീണിച്ചു പോയ സ്വരത്തിൽ അയാൾ തുടർന്നു പറഞ്ഞു; “അപ്പോൾ അയാൾ ഇന്നാളാണെന്നു തീർച്ചപ്പെടുത്തി?”
’ഏതാൾ?” വക്കീൽ മറുപടി പറഞ്ഞു. “അങ്ങനെയൊരു വാദം ഉണ്ടായിരുന്നില്ലല്ലോ! കാര്യം സാരമില്ല. ആ സ്ത്രീ അവളുടെ കുട്ടിയെ കൊലപ്പെടുത്തി; ശിശുഹത്യ തെളിഞ്ഞു; മനപൂർവമെന്നുള്ള വാദം “ജൂറി” തള്ളിക്കളഞ്ഞു; ജീവപര്യന്തം വിധിച്ചുകൊടുത്തു.”
’അപ്പോൾ അതൊരു സ്ത്രീയായിരുന്നു?” അയാൾ പറഞ്ഞു.
“എന്തേ, തീർച്ചയായും അതേ, നിങ്ങൾ എന്തിനെപ്പറ്റിയാണ് പറയുന്നത്?”
“ഒന്നുമില്ല. കാര്യമൊക്കെ കഴിഞ്ഞ സ്ഥിതിക്ക്, ഹാളിൽ ഇങ്ങനെ വെളിച്ചുമുണ്ടാവാൻ എന്താണ്?”
“മറ്റൊരു കേസ്സ്. അതു ഏകദേശം രണ്ടു മണിക്കൂർ മുമ്പു തുടങ്ങി.”
“മറ്റ് എന്തു കേസ്സ്?”
“ഹാ! അതും അത്ര വാദത്തിനു വഴിയുള്ള ഒരു കേസ്സല്ല. ഒരുതരം തെമ്മാടിയെപ്പറ്റിയാണ്; രണ്ടാമതൊരു കുറ്റത്തിനു ഒരുത്തനെ പിടിച്ചിരിക്കുന്നു; മുമ്പ് കളവിനു ഒരിക്കൽ തടവിൽ കിടന്നിട്ടുള്ള ഒരുവനെ; എനിക്കവന്റെ പേർ നല്ല ഓർമയില്ല, ഒരു തട്ടിപ്പറിക്കാരന്റെ മുകറാണ്. ആ മുഖം കാണിച്ച് അതേ ഒരു തെളിവുകൊണ്ടു മാത്രം ഞാനവനെ തണ്ടുവലിശിക്ഷയ്ക്കയപ്പിക്കാം.”
“കോടതിമുറിയിലേക്ക് കടന്നുകുടുവാൻ വല്ല നിവൃത്തിയുമുണ്ടോ,സേർ?”
ഇല്ലെന്നാണ് എന്റെ വിശ്വാസം. ഒരു വല്ലാത്ത ആൾത്തിരക്കുണ്ട്. ഏതായാലും വിചാരണ നിർത്തിവെച്ചിരിക്കുന്നു. ചിലരൊക്കെ പുറത്തേക്ക് പോയിരിക്കയാണ്; വിചാരണ ഇനി തുടങ്ങുമ്പോൾ നിങ്ങളൊന്നു ശ്രമിച്ചുനോക്കൂ.”
അങ്ങോട്ടുള്ള വഴി ഏതാണ്?”
“ആ വലിയ വാതിലിലൂടെ.”
വക്കീൽ പോയി. കുറച്ചു നിമിഷംകൊണ്ട് ഏതാണ്ട് ഒന്നിനൊന്നുമീതെയായി, ഏതാണ്ട് തമ്മിൽ കൂടിപ്പിണഞ്ഞുകൊണ്ട്, ഒരാൾക്കുണ്ടാകാവുന്ന എല്ലാ മനോവികാരങ്ങളും അയാൾ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അലസനായ ദ്രഷ്ടാവിന്റെ വാക്കുകൾ, അയാളുടെ ഹൃദയത്തെ വഴിക്കുവഴിയേ മഞ്ഞിൻസൂചികളെപ്പോലെയും തിയ്യിൻസൂചികളെപ്പോലെയും പിളർന്നുകയറി. ഒന്നും തീർച്ചപ്പെടുത്തിക്കഴിഞ്ഞിട്ടില്ലെന്ന് കണ്ടപ്പോൾ, അയാൾക്ക് ആശ്വാസം തോന്നി; പക്ഷേ, സന്തോഷമോ വേദനയോ താൻ അനുഭവിക്കുന്നതെന്ന് അയാളെക്കൊണ്ട് പറയാൻ സാധിച്ചിരുന്നില്ല.
അയാൾ പല ആൾക്കൂട്ടത്തിന്റെയും അടുത്തു ചെന്നു നിന്നു; അവരുടെ സംഭാഷണം എന്താണെന്നു സൂക്ഷിച്ചു. സെഷ്യൻകേസ്സുകളുടെ റിക്കാർട്ടുകെട്ട് വളരെ വലിയതായിരുന്നു; വിചാരണ ജഡ്ജി ചെറുതും സാരമില്ലാത്തതുമായ രണ്ടു കേസ്സെടുത്തു. ശിശുഹത്യ തൊട്ടാണ് ആരംഭിച്ചത്; ഇപ്പോൾ തടവുപുള്ളിയുടെ, പഴയ കെ.ഡി.യുടെ, “തിരിച്ചെത്തിയ ഓട്ടക്കുതിരയുടെ, കാര്യമെടുത്തിരിക്കുന്നു. ഈ മനുഷ്യൻ ആപ്പിൾപ്പഴം കട്ടു; പക്ഷേ, അതു വേണ്ടവിധം തെളിഞ്ഞിട്ടില്ല; തെളിഞ്ഞിട്ടുള്ളതെന്താണെന്നുവെച്ചാൽ, അയാൾ തൂലോങ്ങിലുള്ള തണ്ടുവലിശിക്ഷസ്ഥലത്തു മുൻപുതന്നെ ചെന്നിട്ടുണ്ട്. അതാണ് അയാളുടെ കാര്യം മുഴുവൻ അപകടത്തിലാക്കുന്നത്. ഏതായാലും ആ മനുഷ്യന്റെ വിചാരണയും, സാക്ഷികളുടെ വാമൊഴിയെടുക്കലും കഴിഞ്ഞു. രണ്ടു ഭാഗത്തുമുള്ള വക്കീൽമാരുടെ വാഗ്വാദം ഇനി കഴിയണം; അർദ്ധരാത്രിക്കു മുൻപായി അതവസാനിക്കില്ല. ആ മനുഷ്യനെ ഒരു സമയം ശിക്ഷിച്ചേക്കും; ഗവർമ്മെണ്ടുഭാഗം വക്കീൽ വളരെ സമർത്ഥനാണ്; തന്റെ കൈയിൽപ്പെട്ട കള്ളപ്പുള്ളികളെ അദ്ദേഹം ഒരിക്കലും ചോർന്നു പോവാൻ സമ്മതിക്കില്ല, പിന്നെ കവിതയെഴുതാറുള്ള ഒരു രസികനാണ്.
ഒരു ശിപായി സെഷ്യൻ കോടതി സ്ഥലത്തേക്കുള്ള വാതില്‍ക്കൽ നിന്നിരുന്നു. അയാൾ ആ ശിപായിയോടു ചോദിച്ചു: “സേർ, വാതിൽ താമസിയാതെ തുറക്കുമോ?”
“അതു തുറക്കുകയേ ഇല്ല,” ശിപായി മറുപടി പറഞ്ഞു.
“എന്ത്! വിചാരണ വീണ്ടും ആരംഭിച്ചാൽ അതു തുറക്കുകയില്ല! വിചാരണ നിർത്തിവെച്ചിരിക്കയല്ലേ?”
“വിചാരണ ഇതാ രണ്ടാമതും തുടങ്ങിക്കഴിഞ്ഞു.” ശിപായി മറുപടി പറഞ്ഞു: “പക്ഷേ, വാതിൽ ഇനി രണ്ടാമതും തുറക്കില്ല.
“എന്തുകൊണ്ട്?
“സ്ഥലം നിറഞ്ഞുപോയി.
“എന്ത്! ഇനി ഒരാൾക്കുകൂടി സ്ഥലമില്ലെന്നോ?”
“ഒരാൾക്കുമില്ല. വാതിലടച്ചുകഴിഞ്ഞു. ഇനി ആർക്കും അങ്ങോട്ടു കടക്കാൻ പാടില്ല.”
ശിപായി കുറച്ചു മിണ്ടാതെ നിന്നിട്ടു പറഞ്ഞു; വാസ്തവം പറഞ്ഞാൽ ജഡ്ജി ഇരിക്കുന്നതിന്നടുത്തു രണ്ടുമൂന്നു സ്ഥലം അധികം കിടപ്പുണ്ട്: പക്ഷേ, ഉദ്യോഗസ്ഥന്മാരെ മാത്രമേ അവിടെ ഇരിക്കാൻ സമ്മതിക്കു.
ഇങ്ങനെ പറഞ്ഞു, ശിപായി മറ്റൊരു ഭാഗത്തേക്കു തിരിഞ്ഞു.
അയാൾ തലകുനിച്ചുപചരിച്ച് അവിടെനിന്നു പോയി; ഇടനാഴി കടന്നു; ഓരോ അടി എടുത്തുവെക്കുമ്പോഴും സംശയിച്ചുകൊണ്ടെന്നപോലെ, പതുക്കെ അയാൾ കോണിയിറങ്ങി. അയാൾ തന്നോടുതന്നെ ചില കാര്യാലോചനകൾ ചെയ്യുന്നതായി തോന്നപ്പെട്ടു. തലേദിവസം വൈകുന്നേരം മുതൽ അയാളുടെ ഉള്ളിൽവെച്ചു തുടങ്ങിയ ലഹള അപ്പോഴും അവസാനിച്ചിട്ടില്ല; ഓരോ നിമിഷത്തിലും അതിന്റെ ഓരോ നിലകൾ അയാളോടെതിർത്തു. ചുവട്ടിലെത്തിയ ഉടനെ അയാൾ ഒരിടത്തു ചാരിനിന്നു. കൈ രണ്ടും പിണച്ചുകെട്ടി. ഉത്തരക്ഷണത്തിൽ അയാൾ പുറം കുപ്പായം തുറന്നു, തന്റെ പോക്കറ്റുപുസ്തകം പുറത്തേക്ക് വലിച്ചെടുത്ത്, ഒരു പെൻസിൽ അതിൽനിന്നു കൈയിലാക്കി, ഒരേടു പറിച്ചുചീന്തി, തെരുവിലുള്ള വെളിച്ചത്ത്, ആ കടലാസ്സിൻകഷണത്തിൽ ക്ഷണത്തിൽ ഈ വരി എഴുതി: മൊസ്സ്യു മദലിയെൻ, എം. പട്ടണത്തിലെ മെയർ; അതുകഴിഞ്ഞു ശക്തിയിലുള്ള കാൽവെപ്പോടുകുടി അയാൾ പിന്നേയും കോണി കയറി, ആൾക്കൂട്ടത്തിന്നിടയിലൂടെ മുൻപോട്ടു കടന്നു, ശിപായി നില്‍ക്കുന്നേടത്തെയ്ക്കു നേരെ നടന്നു, കടലാസ്സു കൈയിൽകൊടുത്ത്, ഒരാജഞ പോലെ പറഞ്ഞു: “ഇതു ജഡ്ജിയുടെ കൈയിൽ കൊടുക്കു.”
ശിപായി കടലാസ്സു വാങ്ങി, ഒന്നോടിച്ചുനോക്കി, ആ പറഞ്ഞപോലെ ചെയ്തു.