ഈയൊരു വാസ്തവം താൻ സംശയിച്ചിരുന്നില്ലെങ്കിലും, എം. പട്ടണത്തിലെ മെയർ ഒരുതരം പ്രസിദ്ധി സമ്പാദിച്ചിരുന്നു. ഏഴു കൊല്ലമായി അയാളുടെ മനോഗുണത്തെപ്പറ്റിയുള്ള നല്ല പേർ ആ പ്രദേശം മുഴുവനും നിറഞ്ഞിട്ടുണ്ടായിരുന്നു; അത് ഒരു ചെറിയ ജില്ലയുടെ നാലതിർത്തികളേയും അതിക്രമിച്ച്, അടുത്തുള്ള മൂന്നോ നാലോ പ്രദേശങ്ങളിൽക്കുടി വ്യാപിച്ചിരുന്നു. കറുത്ത ചില്ലുസാമാനങ്ങളുടെ വ്യവസായത്തെ പുനരുദ്ധാരണം ചെയ്തു പ്രധാനനഗരത്തിന് അത്രയും ഗുണം ചെയതുകൊടുത്തതിനു പുറമെ, എം. പട്ടണത്തിലേക്കു ചേർന്ന നൂറ്റി നാല്പത് ചെറുതാലൂക്കുകളിൽ അയാളോടു കടപ്പാടില്ലാത്തതായി ഒന്നുംതന്നെ ഇല്ലെന്നാക്കിയിരുന്നു. മറ്റു പ്രദേശങ്ങളിലെ വ്യവസായങ്ങൾക്കു കൂടിയും ആവശ്യം പോലെ അയാൾ സഹായം ചെയ്കയും അഭിവൃദ്ധിമാർഗമുണ്ടാക്കിക്കൊടുക്കയും ചെയ്തിരുന്നു. അങ്ങനെ തന്റെ പേരിൽ കടം വാങ്ങിക്കൊള്ളാൻ സമ്മതിച്ചും കൈയിൽനിന്നു പണമെടുത്തുകൊടുത്തും, അയാൾ ബാബുലോന്നെയിയിലെ പരുത്തിത്തുണിവ്യയവസായത്തേയും ഫ്രെവാങ്ങിലെ വക്ക് നുല്‍ക്കൽപ്രവൃത്തിയേയും ബുബേറിൽ നീരൊഴുക്കിന്റെ ശക്തികൊണ്ട് വസ്ത്രനിർമാണം ചെയ്യുന്ന കൈത്തൊഴിലിനേയും സഹായിച്ചു. എല്ലായിടത്തും മൊസ്സ്യു മദലിയെന്റെ പേർ ഭക്തിബഹുമാനപൂർവം ഉച്ചരിക്കപ്പെട്ടു. ആറായും ദുഎയും എം. പട്ടണത്തെപ്പറ്റി, അതിലുള്ള മെയറെ വിചാരിച്ച്, അസൂയപ്പെട്ടു.
ദുഎയിലെ രാജകീയന്യായവിചാരണസഭയിലെ അംഗമായിരുന്ന അന്നത്തെ ആറായിലെ സെഷ്യൻകേസ്സ് വിചാരണജഡ്ജി, ലോകത്തിൽ മറ്റുള്ള ആളുകളുടെ കൂട്ടത്തിൽ, അത്രമേൽ ഹൃദയപുർവമായും, അത്രമേൽ ഏകകണ്ഠമായും ആദരിക്കപ്പെടുന്ന ആ പേരുമായി പരിചയപ്പെട്ടിരുന്നു. ആലോചന മുറിയും കോടതിമുറിയും തമ്മിൽ കൂട്ടിയിണക്കുന്ന വാതിൽ ഉപായത്തിൽ തുറന്നു ശിപായി വിചാരണ ജഡ്ജിയുടെ ചാരുകസാലയുടെ പിന്നിൽ കുനിഞ്ഞു നിന്നു. നമ്മൾ ഇപ്പോൾത്തന്നെ വായിച്ചുനോക്കിയ ആ വരി എഴുതിയിട്ടുള്ള കടലാസ് അദ്ദേഹത്തിന്റെ കൈയിൽ ഇങ്ങനെ പറഞ്ഞുകൊണ്ടു കൊടുത്തു; ”ഇദ്ദേഹത്തിനു വിചാരണക്കുണ്ടായിരുന്നാൽ കൊള്ളാമെന്നുണ്ട്; ഉടനെ ജഡ്ജി വേഗത്തോടും ബഹുമാനത്തോടും കൂടിയ ഒരു നിലയിൽ ഒരു തൂവൽ കടന്നെടുത്ത്, ആ കടലാസ്സിനു ചുവട്ടിൽ ചിലതെഴുതി, ശിപായിയുടെ കൈയിൽ ഇങ്ങനെ പറഞ്ഞുകൊണ്ടു കൊടുത്തു, ’അദ്ദേഹം ഇങ്ങോട്ടു വന്നോട്ടെ.” ഞങ്ങൾ ആരുടെ ചരിത്രമാണ് വിവരിക്കുന്നത്, ആ ഭാഗ്യംകെട്ട മനുഷ്യൻ അപ്പുറത്തുള്ള ഹാൾവാതിലിന്റെ അടുക്കൽ, ശിപായി അവിടെനിന്നു പോയപ്പോൾ അവിടെ ഏതു നിലയിൽ നിന്നിരുന്നുവോ അവിടെ അതേ നിലയിൽ, നില്‍ക്കുകയാണ്. തന്റെ മനോരാജ്യത്തിനിടയിൽ, ആരോ തന്നോട് പറയുന്നതായി അയാൾ കേട്ടു. “ദയചെയ്ത് എന്റെ കൂടെ വരുമെന്ന് വിശ്വസിക്കുന്നു. ഒരു നിമിഷം മുൻപ് അയാളുടെ മുൻപിൽ പുറംകാണിച്ച അതേ ശിപായിയാണിത്; ആ മനുഷ്യൻ ഇപ്പോൾ അയാളുടെ കാല്‍ക്കൽ കുനിഞ്ഞു നിലം തൊടുന്നു. അതോടുകൂടിത്തന്നെ, ആ ശിപായി ആ കടലാസ്സിൻകഷ്ണവും അയാളുടെ കൈയിൽ കൊടുത്തു. അയാൾ അത് നിവർത്തി; സംഗതിവശാൽ, വിളക്കിന്നടുത്തായതുകൊണ്ട് അയാൾക്കത് വായിക്കാൻ കഴിഞ്ഞു.
“സ്പെഷ്യൻകേസ്സ് വിചാരണചെയ്യുന്ന ജഡ്ജി മൊസ്സ്യു മദലിയെനെ ഇതാ അഭിവാദ്യം ചെയുന്നു.”
അസാധാരണവും അത്രമേൽ കയ്പുള്ളതുമായ ഒരു ചുവ ആ വാക്കുകൾക്കുള്ളതുപോലെ അയാൾ ആ കടലാസ്സു കൈയിലിട്ടു ഞെരിച്ചു.
അയാൾ ശിപായിയുടെ പിന്നാലെ ചെന്നു.
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, ഒരു പച്ചത്തുണി വിരിച്ച മേശമേലിരുന്നു കത്തുന്ന രണ്ടു മെഴുതിരിവിളക്കുകളുടെ വെളിച്ചത്താൽ പ്രകാശിക്കുന്നതും ഒരു രസമില്ലാത്ത മട്ടിലുള്ളതുമായ ഒരുതരം നിരപ്പലകയിട്ട ഉള്ളറയിൽ താൻ തനിച്ചായി എന്ന് അയാൾ കണ്ടു. അപ്പോൾത്തന്നെ തന്നോടു വേർപിരിഞ്ഞുപോയ ശിപായിയുടെ ഒടുവിലത്തെ വാക്കുകൾ അയാളുടെ ചെകിട്ടിൽ മുഴങ്ങിയിരുന്നു; “മൊസ്സ്യു അങ്ങിപ്പോൾ ആലോചനാമുറിയിലാണ്; ആ കാണുന്ന വാതിലിന്റെ ചെമ്പോടാമ്പൽ നീക്കുക മാത്രമേ വേണ്ടു, എന്നാൽ കോടതിമുറിയിൽ ജഡ്ജി ഇരിക്കുന്ന കസാലയുടെ പിന്നിലെത്തി.” താൻ കുറച്ചു മുൻപു കടന്നുപോന്ന ഇടുങ്ങിയ ഇടനാഴികളേയും കറുത്ത കോണിത്തട്ടുകളേയും കുറിച്ചുള്ള ഒരു നേരിയ സ്മരണയോടുകൂടി വാക്കുകൾ അയാളുടെ ആലോചനയിൽ കൂടിപ്പിണഞ്ഞു.
ശിപായി അയാളെ തനിച്ചാക്കി പോയി. അങ്ങേ അറ്റത്തെ ഘട്ടമായി. തന്റെ ആലോചനകളെ ഒരുമിച്ചുകൂട്ടുവാൻ അയാൾ യത്നിച്ചു; പക്ഷേ, സാധിച്ചില്ല. ജീവിതത്തിലെ വൃസനകരങ്ങളായ വാസ്തവസ്ഥിതികളോടു കൂട്ടിയിണക്കേണ്ടുന്ന അത്യാവശ്യം നേരിടുമ്പോളാണ് പ്രധാനമായും ആലോചനയുടെ തന്തുക്കൾ തലച്ചോറിനുള്ളിൽവെച്ചു പൊട്ടിപ്പോകുന്നത്. വിധികർത്താക്കന്മാർ വിചാരണചെയ്യുന്നതും ശിക്ഷാവിധി കൽപിക്കുന്നതും എവിടെവെച്ചോ അവിടെത്തന്നെയാണ് അയാൾ ഇപ്പോൾ നില്‍ക്കുന്നത്. കഥയില്ലായ്മയായ ഒരു ശാന്തതയോടു കൂടി അയാൾ ആ സമാധാനപരവും ഭയങ്കരവുമായ സ്ഥലത്തെ നോക്കിക്കണ്ടു; അവിടെവെച്ച് അസംഖ്യം ജീവൻ നശിച്ചിട്ടുണ്ട്; താമസിയാതെ അയാളുടെ പേരും അവിടെ മാറ്റൊലിക്കൊള്ളും; ദൈവഗതി അയാളെക്കൊണ്ട് അതാ അവിടെ നടത്തിക്കുന്നു. അയാൾ വാതില്‍ക്കലേക്കു തുറിച്ചുനോക്കി; ഉടനെ അയാൾ തന്നെത്തന്നെ നോക്കിക്കണ്ടു; ആ അകം അതുതന്നെയും ആ ആൾ താൻ തന്നെയുമായതിൽ അയാൾ അത്ഭുതപ്പെട്ടു.
ഇരുപത്തിനാലു മണിക്കൂറായി അയാൾ യാതൊന്നും ഭക്ഷിച്ചിട്ടില്ല; വണ്ടിയുടെ കുലുക്കംകൊണ്ട് അയാൾ തളർന്നിരിക്കുന്നു; പക്ഷേ, അതയാൾക്കു ബോധമില്ല. താൻ ഒന്നും അനുഭവിച്ചിട്ടില്ലെന്ന് അയാൾക്കു തോന്നി.
ചുമരിൽ തൂക്കിയിടുന്നതും, പാരിസ്സിലെ മെയറും മന്ത്രിയുമായ ഷാൻ നിക്കൊലാ പാഷ് സ്വന്തം കൈയക്ഷരത്തിൽ, നിശ്ചയമായും ഒരബദ്ധംകൊണ്ടെ 11-ാം കൊല്ലം ജൂൺ 9-ാംന് എന്നു തിയ്യതി വെച്ചിട്ടുള്ള ഒരു പഴയ എഴുത്ത്—ആലോചനസഭയാൽ കയ്യാമം വെക്കപ്പെട്ട മന്ത്രിമാരുടേയും പ്രജാസഭാംഗങ്ങളുടേയും പട്ടിക ആ കത്തുമൂലം പാഷ് സഭയ്ക്കു കൊടുക്കുന്നു—ചില്ലിനുള്ളിൽ വെച്ചടച്ചിട്ടുള്ളതുമായ ഒരു കറുത്ത ചട്ടക്കൂടിന്റെ അടുക്കലേക്ക് അയാൾ ചെന്നു. ആ സമയത്ത് അയാളെ നോക്കിക്കാണുവാൻ സംഗതി വന്ന ഏതൊരാളും, അയാളെ സൂക്ഷിച്ചു നോക്കിപ്പഠിക്കുന്ന ആരുംതന്നെ, ഈ കത്ത് അയാൾക്ക് അത്രയധികം ഉൽക്കണ്ഠാജനകമായിത്തീർന്നിട്ടുണ്ടെന്നു നിശ്ചയമായും ഊഹിച്ചേക്കും; എന്തു കൊണ്ടെന്നാൽ, അതിൽനിന്ന് അയാൾ കണ്ണെടുത്തില്ല; രണ്ടോ മൂന്നോ തവണ അയാൾ അതു വായിച്ചുനോക്കി. അയാൾ ഒട്ടുംതന്നെ ശ്രദ്ധവെക്കാതെയും, തന്നത്താൻ അറിയാതെയുമാണ് അതു വായിച്ചിരുന്നത്. അയാൾ ഫൻതീനെപ്പറ്റിയും കൊസെത്തിനെക്കുറിച്ചും വിചാരിക്കയായിരുന്നു.
ആ സ്വപ്നത്തിനിടയിൽ, അയാൾ തിരിഞ്ഞു നോക്കി; തന്നെയും കോടതിമുറിയേയും വേർതിരിക്കുന്ന പിച്ചളവട്ടക്കണ്ണിയുടെ മേൽ അയാളുടെ കണ്ണു പതിഞ്ഞു. അയാൾ ആ വാതിലിന്റെ കഥ ഏതാണ്ടു മറന്നിരുന്നു. ആദ്യത്തിൽ ശാന്തമായിരുന്ന അയാളുടെ നോട്ടം അതിന്മേൽ തങ്ങിപ്പോയി; ആ ഓടാമ്പലിന്മേൽ അതുറച്ചു നിന്നു; പിന്നീട് ഭയം കയറിത്തുടങ്ങി; പിന്നെപ്പിന്നെയായി ഭയംകൊണ്ടു നിറഞ്ഞു. വേർപ്പുതുള്ളിമണികൾ മാലയായി അയാളുടെ തലമുടിക്കിടയിൽനിന്നു പുറപ്പെട്ടു. ചെന്നികളിലൂടെ കീഴ്പോട്ടൊഴുകി. ചില സമയത്ത്, ’ഈശ്വരാ! ആരാണ് എന്നെ ഇതിനു നിർബന്ധിക്കുന്നത്?” എന്നുള്ള ചോദ്യം ചോദിക്കുവാനുള്ളതും, വാസ്തവത്തിൽ ചോദിക്കുന്നതുമായി കലഹത്തോടു കൂടിപ്പിണഞ്ഞ ഒരുതരം അധികാരത്തെ സൂചിപ്പിക്കുന്ന അനിർവചനീയമായ ആംഗ്യവിശേഷം അയാൾ കാണിച്ചിരുന്നു. പിന്നീട് അയാൾ വേഗത്തിൽ തിരിഞ്ഞു. താൻ കടന്നുപോന്ന വാതിൽ മുൻപിൽ കണ്ടു, അതു തുറന്നു, പുറത്തേക്കു പോയി. അയാൾ ആ മുറിയിൽനിന്നു പോന്നുകഴിഞ്ഞു. അവിടവിടെ ഒതുക്കുകളും അഴിച്ചുമരുകളുംകൊണ്ടു കഷ്ണം കഷ്ണമായിട്ടുള്ളതും പല മൂലകളോടുകൂടിയതും അങ്ങുമിങ്ങും രോഗിക്കിടപ്പറയിലെ വിളക്കുപോലെ കത്തുന്ന റാന്തലുകളാൽ വെളിച്ചം വെച്ചതുമായ ഒരിടനാഴിയിൽ, നീണ്ടതും ഇടുങ്ങിയതുമായ ഒരിടനാഴിയിൽ, അയാൾ ചെന്നു. അയാൾ ശ്വാസം കഴിച്ചു.അയാൾ ചെവിയോര്‍ത്തുനോക്കി; മുന്‍പില്‍ നിന്ന് ഒരു ശബ്ദമില്ല; പിന്നിൽനിന്ന് ഒരു ശബ്ദമില്ല; ആരോ പിന്നാലെ തന്നെ പിടിക്കാന്‍ വരുന്നതു പോലെ അയാൾ പാഞ്ഞു.
ആ ഇടനാഴിയിലെ പല മൂലകളും പിന്നിട്ടതിന്നുശേഷം, അപ്പോഴും അയാൾ ചെവിയോർത്തു. അതേ നിശ്ശബ്ദതയാണ് അപ്പോഴും; അതേ അന്ധകാരം തന്റെ ചുറ്റും നില്‍ക്കുന്നു. അയാൾക്കു ശ്വാസമില്ല; അയാൾ ’ചാഞ്ചാടിപ്പോയി; അയാൾ ചുമരിന്മേൽ ചാരി. കല്ലു തണുത്തിരിക്കുന്നു; മഞ്ഞിൻകട്ടയുടെ തണുപ്പോടുകൂടി വിയർപ്പ് അയാളുടെ നെറ്റിയിൽ പറ്റിനിക്കുന്നു; ഒരു വിറയോടുകൂടി അയാൾ തന്നത്താൻ നിവർന്നു.
എന്നിട്ട്, അവിടെ, ആ അന്ധകാരത്തിൽ, തണുപ്പുകൊണ്ടും പക്ഷേ, മറ്റെന്തോ ഒന്നുകൊണ്ടുമുള്ള വിറയലോടുകൂടി അയാൾ ആലോചിച്ചു.
രാത്രിമുഴുവനും അയാൾ ആലോചിച്ചിരിക്കുന്നു; പകൽ മുഴുവനും അയാൾ ആലോചിച്ചിരിക്കുന്നു; ഒരു ശബ്ദം മാത്രം അയാൾ ഉള്ളിൽനിന്നു കേട്ടു; അതു പറഞ്ഞിരുന്നു, “കഷ്ടം!
ഇങ്ങനെ ഒരു കാൽമണിക്കൂർ കഴിഞ്ഞു. ഒടുവിൽ അയാൾ തലകുനിച്ചു. കഠിനമായ മനോവേദനയോടുകൂടി ദീർഘനിശ്വാസമിട്ടു; കൈകൾ തൂക്കിയിട്ടു; ഒതുക്കിന്നടുക്കലേക്കു ചെന്നു. അയാൾ മന്ദമായും നിലത്തോടു ചേർത്തു ചതയ്ക്കപ്പെട്ടപോലെയും നടന്നു. ഓടിപ്പോകുന്നതിനിടയ്ക്ക് ആരോ അയാളെ പിടികൂടിയതായും അങ്ങോട്ടുതന്നെ വലിച്ചുകൊണ്ടു പോകുന്നതായും തോന്നി.
അയാൾ വീണ്ടും ആലോചനാമുറിയിലെത്തി. ഒന്നാമതായി അയാളുടെ കണ്ണിൽപ്പെട്ടതു വാതിലിന്റെ വട്ടക്കണ്ണിയാണ്. വട്ടത്തിലുള്ളതും ചളി കളഞ്ഞപിച്ചളകൊണ്ടുള്ളതുമായ ഈ വാതിൽകയ്പ്പിടി അയാളെസ്സംബന്ധിച്ചേടത്തോളം ഭയങ്കരമായ ഒരു നക്ഷത്രം പോലെ മിന്നി. ഒരു നരിയുടെ കണ്ണിലേക്ക് ഒരാട്ടിൻകുട്ടി എന്നപോലെ, അയാൾ അതിനെ സൂക്ഷിച്ചുനോക്കി.
അയാൾക്ക് അതിന്മേൽനിന്നു കണ്ണെടുക്കാൻ സാധിച്ചില്ല. ഇടയ്ക്കിടയ്ക്ക് ഓരോ അടി അയാൾ മുന്നോട്ടുവെക്കും; അങ്ങനെ വാതിലോടടുത്തു.
അയാൾ ചെവിയോർത്തിരുന്നുവെങ്കിൽ, അടുത്ത ഹാളിൽനിന്നുള്ള ശബ്ദം, ഒരുതരം സമ്മിശ്രമായ പിറുപിറുക്കൽ പോലെ കേൾക്കാമായിരുന്നു; പക്ഷേ, അയാൾ ചെവിയോർത്തില്ല, കേട്ടതുമില്ല.
പെട്ടെന്ന് എങ്ങനെയാണതുണ്ടായതെന്നു തനിക്കുതന്നെ നിശ്ചയമില്ലാതെ, അയാൾ വാതിലിന്നടുത്തായി; അപസ്മാരവികൃതികൊണ്ടെന്നപോലെ അയാൾ വട്ടക്കണ്ണി കടന്നു മുറുക്കിപ്പിടിച്ചു; വാതിൽ തുറന്നു.
അയാൾ കോടതിമുറിയിലായി.