images/hugo-8.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.8.3
ഴാവേർ തൃപ്തിപ്പെട്ടു

ഇതാണുണ്ടായതു്.

മൊസ്സ്യു മദലിയെൻ ആറായിലെ സെഷ്യൻകോടതിയിൽനിന്നു പോന്നപ്പോൾ നേരം പന്ത്രണ്ടര മണി അടിച്ചു. തനിയ്ക്കൊരിരിപ്പിടം മുൻപേതന്നെ ഏർപ്പാടു ചെയ്തുവെച്ചിരുന്ന തപ്പാൽവണ്ടി പുറപ്പെടുന്ന കണിശസമയത്തേക്ക് അയാൾ ഹോട്ടലിൽ മടങ്ങിച്ചെന്നു. രാവിലെ ആറു മണിക്ക് അല്പം മുൻപായി അയാൾ എം. പട്ടണത്തിലെത്തി; അയാളുടെ ഒന്നാമത്തെ പണി മൊസ്സ്യു ലാഫീത്തിനു് ഒരു കത്തു് തപ്പാലിലിടുകയായിരുന്നു; എന്നിട്ടു് ഫൻതീനെ കാണാനായി രോഗിപ്പുരയിലേക്കു കടന്നു.

ഏതായാലും, അയാൾ സെഷ്യൻകോടതിയിൽനിന്നു പോയ ഉടനെ, ഗവർമ്മെണ്ടുവക്കീലിന്നു് ആദ്യത്തെ അമ്പരപ്പുമാറി; ബഹുമാനപ്പെട്ട എം. പട്ടണത്തിലെ മെയറുടെ ഭ്രാന്തുപിടിച്ചിട്ടുള്ള പ്രവൃത്തിയെപ്പറ്റി താൻ വ്യസനിക്കുന്നു എന്നും. ആ അസാധാരണസംഭവംകൊണ്ടു തന്റെ വിശ്വാസങ്ങൾക്കു യാതൊരു മാറ്റവും തട്ടിയിട്ടില്ലെന്നും അതിനെപ്പറ്റി മേലാൽ വിവിരിച്ചുപറഞ്ഞുകൊള്ളാമെന്നും. ആയിടയ്ക്ക് വാസ്തവത്തിലുള്ള ഴാങ് വാൽഴാങ് തന്നെയായ ഷാങ്മാത്തിയോവിന്നുള്ള ഗവർമ്മെണ്ടു ശിക്ഷ വിധിച്ചുകഴിയേണ്ടതാണെന്നും അയാൾ പ്രസംഗിച്ചു. ഗവർമ്മെണ്ടു വക്കീലിന്റെ ഈ സിദ്ധാന്തം അവിടെയുണ്ടായിരുന്ന ജനക്കൂട്ടത്തിന്റേയും, കോടതിയുടേയും, ജൂറിമാരുടേയും, എന്നില്ല എല്ലാവരുടേയും അഭിപ്രായത്തിന്നു് എതിരാണെന്നു വെളിപ്പെട്ടു. പ്രതിഭാഗംവക്കീലിന്നു ഈ പ്രസംഗത്തെ ഖണ്ഡിക്കുവാനും മൊസ്സ്യു മദലിയെൻ വാസ്തവത്തിലുള്ള ഴാങ് വാൽഴാങ്ങിനെപ്പറ്റി ഉണ്ടാക്കിക്കൊടുത്ത തെളിവുകൾ കാരണം കാര്യത്തിന്റെ സ്ഥിതി തികച്ചും മാറിപ്പോയതായും ജൂറിമാരുടെ മുമ്പിൽ നില്ക്കുന്ന ആൾ വെറും ഒരു നിർദോഷി മാത്രമായിത്തീർന്നതായും സ്ഥാപിക്കുവാനും കുറച്ചു ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവിൽ, നിർഭാഗ്യത്തിനു് അത്ര വളരെ പുതിയതല്ലാത്ത ചില നീതിന്യായവ്യവസ്ഥാപനത്തിന്റെ കേടുകളെപ്പറ്റിയും മറ്റും മറ്റും വക്കീൽ കുറെ സമാപനപ്രസംഗം ചെയ്തു; പ്രധാന ജഡ്ജി കേസ്സവസാനിപ്പിക്കുവാനുള്ള പ്രസംഗത്തിൽ പ്രതിവക്കീലിനോടു യോജിക്കുകയാണുണ്ടായതു്; കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ജൂറിമാർ ഷാങ്മാത്തിയോവിനെ അന്നത്തെ കേസ്സിൽനിന്നു പുറത്തുതള്ളി.

ഏതായാലും ഗവർമ്മെണ്ടുവക്കീലിന്നു് ഒരു ഴാങ് വാൽഴാങ്ങിനെ കിട്ടാതെ കഴിയില്ല; ഷാങ്മാത്തിയോ കൈയിൽനിന്നു പൊയ്പോയപ്പോൾ, അയാൾ മദലിയെനെ പിടികൂടി.

ഷാങ്മാത്തിയോവിനെ സ്വതന്ത്രനാക്കി വിട്ടയച്ച ഉടനെ, ഗവർമ്മെണ്ടു വക്കീൽ പ്രധാന ജഡ്ജിയോടുകൂടി കുറേനേരം വാതിലടച്ചിരുന്നു ഗൂഢാലോചന ചെയ്തു. ‘എം. പട്ടണത്തിലെ മെയറായ ആളെ പിടിക്കണമെന്നു് അവർ സംസാരിച്ചുറച്ചു. അനവധി ആയ ഉള്ള ഈ വാക്യം ഗവർമ്മെണ്ടുവക്കീൽ സംസ്ഥാനഗവർമ്മെണ്ടുവക്കീലിനു സ്വന്തം കൈയക്ഷരത്തിൽ കുറിച്ചയച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നതാണു്. ആദ്യത്തെ വികാരാവേശം ഒന്നു നിലച്ചിരുന്നതുകൊണ്ടു, ജഡ്ജി അധികമൊന്നും തടസ്സം പറഞ്ഞില്ല. എന്തായാലും നീതി പ്രവർത്തിക്കാതെ കഴിയില്ല. അങ്ങനെ, ഓരോന്നു പറഞ്ഞുവരുന്ന കൂട്ടത്തിൽ ജഡ്ജി സ്വതവേ ദയാലുവും സാമാന്യം ബുദ്ധിമാനുമായിരുന്നുവെങ്കിലും, അതോടുകൂടിത്തന്നെ കലാശലായ ഏതാണ്ടു ഹൃദയപൂർവമായും രാജഭക്തിയുള്ള ആളുമായിരുന്നതുകൊണ്ടു്, എം. പട്ടണത്തിലെ മെയർ, ബോണാപ്പാർട്ട് എന്നല്ലാതെ ചക്രവർത്തി എന്നു്, അദ്ദേഹം കാന്നിൽ വന്നിറങ്ങിയതിനെപ്പറ്റി പ്രസ്താവിച്ചപ്പോൾ, പറഞ്ഞുപോയതു ജഡ്ജിക്കു സഹിച്ചില്ല.’

അതുപ്രകാരം അയാളെ പിടിക്കാനുള്ള കല്പനയായി. ഗവർമ്മെണ്ടു വക്കീൽ ആ കല്പന പ്രത്യേകം ഒരാൾവശം എം. പട്ടണത്തിൽക്കൊണ്ടുനടത്തുന്നതിനും, ആ പ്രവർത്തി പൊല്ലീസ്സിൻസ്പെക്ടർ ഴാവേറെത്തന്നെ ഏല്പിക്കുന്നതിനും ശട്ടം ചെയ്തു.

വാമൊഴി കൊടുത്ത ഉടനെ ഴാവേർ എം. പട്ടണത്തിലേക്ക് മടങ്ങിപ്പോയതായി വായനക്കാർക്കറിവുണ്ടല്ലോ.

വക്കീലിന്റെ ആൾ ചെന്നു കല്പനയും തടവുപുള്ളിയെ ഹാജരാക്കുവാനുള്ള ശാസനവും കൈയിൽ കൊടുത്തപ്പോൾ ഴാവേർ കഷ്ടിച്ചു ഉണർന്നെഴുന്നേറ്റു, അത്രയേ ആയിരുന്നുള്ളു.

ആ ചെന്ന ആൾ പൊല്ലീസ്സ് സൈന്യത്തിലെ ഒരു നല്ല സമർത്ഥനായിരുന്നതു കൊണ്ടു് രണ്ടേ രണ്ടു വാക്കുകൊണ്ടു് ആറായിൽ നടന്ന കഥ മുഴുവനും ഴാവേറെ ധരിപ്പിച്ചു. ഗവർമ്മെണ്ടുവക്കീൽ ഒപ്പിട്ടിട്ടുള്ള ആ കല്പനയുടെ പകർപ്പു് ഇതാണു്: ‘ഇൻസ്പെക്ടർ ഴാവേർ എം. പട്ടണത്തിലെ മെയറായ സയർ [1] മദലിയെന്റെ ദേഹം കണ്ടുപിടിച്ചു കോടതിയിൽ ഹാജരാക്കണം; ആ മനുഷ്യൻ വിട്ടുപോയ തടവുപുള്ളി ഴാങ് വാൽഴാങ്ങാണെന്നു സെഷ്യൻകോടതി മനസ്സിലാക്കിയിരിക്കുന്നു.’

ഴാവേറെ അറിയാത്തവരും രോഗിപ്പുരയിലെ തളത്തിലേക്ക് പാളിനോക്കി അയാളെ അപ്പോൾ കാണാൻ കഴിഞ്ഞവരുമായ ആരെക്കൊണ്ടുംതന്നെ, പുതുതായിട്ടു് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്നു് ആ മനുഷ്യന്റെ മുഖഭാവത്തിൽനിന്ന് ഊഹിച്ചറിയുവാൻ കഴിയില്ല; ലോകത്തിൽ ഏറ്റവും സാധാരണമായുണ്ടാകുന്ന ഒരു മുഖഭാവമാണതു് എന്നേ വിചാരിക്കുകയുളളൂ. അയാൾ ശാന്തനും ക്ഷോഭരഹിതനും സഗൗരവസ്വഭാവനുമായിത്തന്നെയിരുന്നു; അയാളുടെ നരച്ച തലമുടി നെറ്റിത്തടത്തിൽ നല്ല മയത്തിൽ പറ്റിക്കിടക്കുന്നു; തനിക്കു പതിവുള്ള ആലോചനാശീലത്താടുകൂടി അയാൾ പതുക്കെ കോണിപ്പടി കയറിവന്നു. അയാളുമായി നല്ല പരിചയമുള്ളവനും അയാളെ ആ സമയത്തു സശ്രദ്ധമായി പരിശോധിച്ചിട്ടുള്ളവനുമായ ഒരാൾ നിശ്ചയമായും നടുങ്ങിപ്പോവും; ആയാളുടെ തോല്പട്ടയുടെ കൊളുത്തു് കഴുത്തിന്റെ നേരെ പിൻപുറത്തുണ്ടാകാറുള്ളതിനു പകരം ഇടത്തേ ചെവിയുടെ ചുവട്ടിലേക്ക് നീങ്ങിയിരിക്കുന്നു. ഇതു പതിവില്ലാത്ത മനഃക്ഷോഭത്തെ പുറത്താക്കിക്കളഞ്ഞു.

സ്വാഭാവവിശേഷതയ്ക്കു തികച്ചും ഉറപ്പും വ്യക്തതയുമുള്ള ഒരാളാണ് ഴാവേർ; അയാളുടെ പ്രവൃത്തിയിലാവട്ടേ, ഉടുപ്പിലാവട്ടേ ഒരിക്കലും ഒരു ചുളിവു കാണുകയില്ല; കുറ്റക്കാരോടു വിധിപ്രകാരം, തന്റെ കുപ്പായക്കുടുക്കുകളോടു വളവില്ലാതെ.

അയാൾ തന്റെ തോല്പട്ടയുടെ കൊളുത്തു ചെരിച്ചുവെച്ചപ്പോൾ അന്തർഭാഗത്തൂടെയുള്ള ഭൂകമ്പങ്ങൾ എന്നു പറയാവുന്ന അത്തരം മനഃക്ഷോഭങ്ങളിൽ ഒന്നു പ്രവർത്തിച്ചിട്ടുണ്ടെന്നു വരാതെ ഒരു നിർവാഹമില്ല.

പതിവുമട്ടിൽ അയാൾ പുറപ്പെട്ടു. ഒരു ‘ഹേഡി’നേയും നാലു പട്ടാളക്കാരേയും കിട്ടാൻ അടുത്തുള്ള പാറാവുസ്ഥലത്തൊന്നു കയറി; ആ പട്ടാളക്കാരെ മുറ്റത്തു നിർത്തി; മേയറെ അന്വേഷിച്ചുകൊണ്ടു് ആളുകൾ എപ്പോഴും വന്നുകൂടുന്നതു കണ്ടുശീലമുള്ളവളായ വാതില്ക്കാവല്ക്കാരി, വിശേഷിച്ചൊന്നുണ്ടെന്നു ലേശമെങ്കിലും സംശിയിക്കാതെ, ഫൻതീൻ കിടക്കുന്ന മുറി അയാൾക്കു കാണിച്ചുകൊടുത്തു.

അയാൾ ഫൻതീൻ മുറിക്കടുത്തെത്തി, സാക്ഷ നീക്കി, ഒരു രോഗി ശുശ്രൂഷക്കാരിയുടേയോ ഒരു പെല്ലീസ്സൊറ്റുകാരന്റേയോ മട്ടിൽ പതുക്കെ വാതിൽ ഉന്തിത്തുറന്നു.

ശരിക്കു പറയാണെങ്കിൽ, അയാൾ അകത്തു കടക്കുകയുണ്ടായില്ല. അ പകുതി തുറക്കപ്പെട്ട വാതില്ക്കൽ തലയിൽ തൊപ്പിയോടുകൂടി കവിൾ വരെ കുടുക്കിയിട്ടിട്ടുള്ള പുറംകുപ്പായത്തിനുള്ളിലേക്ക് ഇടത്തേ കൈയിട്ടു കൊണ്ടു് അയാൾ നിവർന്നുനിന്നു. കൈമുട്ടിന്റെ മടക്കിൽ, അയാള് പിന്നിൽ ഒളിച്ചുവെച്ചിരുന്ന പൊന്തൻവടിയുടെ ഈയനിറത്തിലുള്ള തലപ്പു കാണപ്പെട്ടു.

താൻ അവിടെ എത്തിയിട്ടുണ്ടെന്നു് ആളുകളറിയാതെ അയാൾ ഏകദേശം ഒരു നിമിഷനേരം അങ്ങനെ നിന്നു. പെട്ടെന്നു് ഫൻതീൻ അങ്ങോട്ടു മലർന്നുനോക്കി, അയാളെ കണ്ടു. മൊസ്സ്യൂ മദലിയനെ തിരിഞ്ഞുനോക്കിച്ചു.

മദലിയന്റെ നോട്ടം ഴാവേറുടെ നോട്ടത്തോടു കൂട്ടിമുട്ടിയ ക്ഷണത്തിൽ ഴാവേർ അനങ്ങാതെ, നിന്നേടത്തുനിന്നിളകാതെ, അങ്ങോട്ടുടുത്തു ചെല്ലാതെ, ഭയങ്കരനായിത്തീർന്നു. സന്തോഷംപോലെ അത്ര ഭയങ്കരമാവാൻ കഴിയുന്ന മറ്റൊരു മനുഷ്യമനോവൃത്തിയില്ല.

തനിക്കു വരാനുള്ളതായ ആ ശപിക്കപ്പെട്ട അത്മാവിനെ കണ്ടുകിട്ടിയാലത്തെ ഒരു പിശാചിന്റെ മുഖഭാവം എന്തോ, അതായിരുന്നു അതു്.

ഒടുവിൽ ഴാങ് വാൽഴാങ്ങിനെ കൈയിൽ കിട്ടുന്നു എന്നുള്ള മനഃസംതൃപ്തി അന്താരാത്മാവിൽ കിടക്കുന്ന സകലത്തേയും അയാളുടെ മുഖഭാവത്തിലേക്കു വരുത്തി. അടിത്തട്ടുകൾ കലങ്ങിത്തീർന്നപ്പോൾ ഉള്ളതെല്ലാം മുകളിലേക്കു പൊന്തി വന്നു. ശരിക്കുള്ള നോട്ടം കുറച്ചിടയ്ക്ക് ഒന്നു തെറ്റി നീങ്ങിപ്പോയതിലും കുറച്ചു നേരത്തേക്ക് ആ ഷാങ്മാത്തിയോവിനെസ്സംബന്ധിച്ചേടത്തോളം ഒരുബദ്ധത്തിൽ ചാടിയതിലുമുള്ള അവമാനം, ഒന്നാമതായി അത്ര ശരിയായും നല്ലപോലെയും വേണ്ടിടത്തു് ആലോചന ചെന്നതുകൊണ്ടും അത്രയുമധികം കാലം ആ ഒരുത്തമമായ ആലോചനയെ മനസ്സിൽ വളർത്തിവന്നതുകൊണ്ടുമുള്ള അഭിമാനത്താൽ തികച്ചം മാച്ചുകളയപ്പെട്ടു. ഴാവേറുടെ മനഃസംതൃപ്തി അയാളുടെ അന്തസ്സോടുകൂടിയ നിലയിൽ പ്രകാശിച്ചു. ആ ഇടുങ്ങിയ നെറ്റിത്തടത്തിൽ വിജയത്തിന്റെ വിരൂപത വ്യാപിച്ചു. തൃപ്തിയോടുകൂടിയ ഒരു മുഖത്തിനുണ്ടാകാവുന്ന ഭയങ്കരതയുടെ എണ്ണങ്ങൾ മുഴുവനും അതിലുണ്ടായിരുന്നു.

ഴാവേർ ആ സമയത്തു സ്വർഗ്ഗത്തിലായിരുന്നു. തികച്ചും താൻതന്നെ ആലോചിച്ചുനോക്കാതെ, തന്റെ സാന്നിധ്യംകൊണ്ടും തന്റെ വിജയം കൊണ്ടുമുള്ള ആവശ്യം സമ്മിശ്രമായവിധം ഉള്ളിൽ തെളിഞ്ഞു കാണാതെ, അയാൾ, ഴാവേർ, ദുഷ്കർമ്മത്തെ നശിപ്പിച്ചുകളയാവുന്ന ആ ദിവ്യമായ പ്രവൃത്തിയിൽ ഏർപ്പെടുന്ന നീതിയുടേയും ജ്ഞാനത്തിന്റെയും സത്യത്തിന്റെയും മൂർത്തിവിശേഷമായിത്തീർന്നു. അയാളുടെ പിന്നിലും ചുറ്റും, അത്യധികം ദൂരത്തായി, അധികാരബലം, വിശേഷബുദ്ധി, വിചാരണചെയ്തു തീർച്ചപ്പെടുത്തപ്പെട്ട കേസ്സ്, നിയമപരമായ അന്തഃകരണം, പരസ്യമായി ചെയ്ത കോടതിത്തീർപ്പു്—നക്ഷത്രങ്ങൾ മുഴുവനും നില്ക്കുന്നു; അയാൾ രാജശാസനത്തെ രക്ഷിക്കുകയാണു്; അയാൾ രാജ്യനിയമത്തിൽനിന്നു് അതിന്റെ ഇടിമിന്നലുകളെ പുറപ്പെടുവിക്കയാണു്; അയാൾ ജനസമുദ്രത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യിക്കുകയാണു്; അയാൾ പരമാത്മാവിനെ സഹായിക്കുയാണു്; അയാൾ ഒരു മഹാത്മ്യധോരണിക്കുള്ളിൽ നിവർന്നു നില്ക്കുന്നു. അയാളുടെ വിജയത്തിൽ മത്സരത്തിന്റെയും പോരാട്ടത്തിന്റെയും ഒരവശേഷമുണ്ടു്. നിവർന്നു്, അഹങ്കാരത്തോടുകൂടി, അന്തസ്സിൽ അയാൾ പച്ചപ്പകല്‍സമയത്തു് ഒരു കൊടുംക്രൂരനായ ദേവന്റെ അമാനുഷമായ മൃഗത്വത്തെ കെട്ടിച്ചമയിച്ചു കൊണ്ടുനടത്തുന്നു. താൻ ആ പ്രവർത്തിക്കുന്ന പ്രവൃത്തിയുടെ ഭയങ്കരമായ നിഴല്പാടു സാമുദായക ഖഡ്ഗത്തിന്റെ അവ്യക്തമായ മിന്നിച്ചയെ അയാളുടെ മുറുകിയ മുഷ്ടിക്കുള്ളിൽ കാണിക്കുന്നു; സുഖത്തോടും ശുണ്ഠിയോടുകൂടി അയാൾ ദുഷ്പ്രവൃത്തിയുടെ, ദുഷ്ടതയുടെ, രാജദ്രോഹത്തിന്റെ നിത്യദണ്ഡത്തിന്റെ, നരകത്തിന്റെ മുകളിൽ അമർത്തിച്ചവിട്ടുന്നു; അയാൾ മിന്നിത്തിളങ്ങി, അയാൾ ഉന്മൂലനം ചെയ്തു, അയാൾ പുഞ്ചിരിക്കൊണ്ടു; ഈ രാക്ഷസനായ സെയ്ന്റ് മൈക്കലിൽ [2] സർവസമ്മതമായ ഒരു പ്രതാപവിശേഷം ഉണ്ടായി.

ഭയങ്കരനായിരുന്നുവെങ്കിലും ഴാവേറിൽ നികൃഷ്ടമായ യാതൊന്നുമില്ല.

പരമാർത്ഥം, നിഷ്കപടത, പക്ഷപാതമില്ലായ്മ, ദൃഢവിശ്വാസം, ധർമശീലം, പക്ഷപാതമില്ലായ്മ, എന്നിവ വേണ്ടിടത്തേക്കല്ലാതെ തെറ്റിപ്രയാഗിക്കപ്പെട്ടാൽ അതിഭയങ്കരങ്ങളായിത്തീരുന്ന ചില സാധനങ്ങളാണു്; എന്നാൽ ഭയങ്കരങ്ങളായിരുന്നാലും, അവയുടെ അന്തസ്സു പെയ്പോകുന്നില്ല; അവയുടെ ഓജസ്സു മനുഷ്യരുടെ അന്തഃകരണത്തിനുള്ള ഒരു സവിശേഷതയായ ഓജസ്സു്, ഭയപ്പാടിന്റെ ഒത്ത നടുവിൽപ്പോലും അവയെ വിടാതെ പറ്റിനില്ക്കുന്നു; അവ ഒരേ ദോഷം മാത്രമുള്ള ഗുണങ്ങളാണ്—അബദ്ധം. തികച്ചും ദുഷ്കർമത്തിൽ ആണ്ടുമുങ്ങിയിരിക്കുമ്പോൾക്കൂടി ഒരു മതഭ്രാന്തന്റെ സത്യപരവും ദയാരഹിതവുമായ സന്തോഷം പരിതാപകരമായ വിധം സംപൂജ്യമായ ഒരു പ്രകാശവിശേഷത്തെ നിലനിർത്തുന്നു. താൻ അങ്ങനെയൊരു കാര്യം സംശിയിച്ചിട്ടേ ഇല്ലെങ്കിലും, ഭയങ്കരമായ തന്റെ മനസ്സുഖത്തിനിടയിൽ ഴാവേർ, ജയം നേടിയ എല്ലാ മൂഢമനുഷ്യരേയുംപോലെ, ദയനീയനായിത്തീർന്നു. ആ ഒരു മുഖംപോലെ അത്രമേൽ രൂക്ഷതരവും അത്രമേൽ ഭയങ്കരവുമായ മറ്റൊന്നും ഭൂമിയിൽ ഉണ്ടാവാൻ വയ്യാ; നന്മയുടെ ദുഷ്ടത എന്നു പറയാവുന്ന സകലവും അതിൽ പ്രത്യക്ഷീഭവിച്ചു.

കുറിപ്പുകൾ

[1] ഇതു പണ്ടു ഫ്രാൻസിൽ നടപ്പുണ്ടായിരുന്ന ഒരു ബഹുമതി വാക്കാണു്. ഇംഗ്ലീഷിലെ സേർ പോലെ.

[2] സേറ്റനുമായുള്ള യുദ്ധത്തിൽ ഈ ദിവ്യപുരുഷനായിരുന്നുവത്രേ സൈന്യാധിപൻ, മിൽട്ടന്റെ മഹാകാവ്യത്തിൽ, ആദാമിന്റേയും മറ്റും പക്കൽനിന്നു സർഗ്ഗം ഒഴിപ്പിച്ചെടുക്കാൻ പറഞ്ഞയ്ക്കപ്പെട്ട ഉദ്യേഗസ്ഥൻ ഈ ദേവമുഖ്യനാണെന്നു പറഞ്ഞുകാണാനുണ്ടു്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 8; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.