രക്ഷിസംഘത്തിനു പിന്നിൽ നടന്ന കൂട്ടപ്പാച്ചിൽ വ്യസനകരമായിരുന്നു.
പെട്ടെന്നു് എല്ലാ ഭാഗത്തുനിന്നും സൈന്യങ്ങൾ പിൻവാങ്ങി- ഹൂഗോമോങ്ങ്, ലായിസാന്തു്, പാപ്പിലോത്തു്, പ്ലാൻസ്വ്നാ. ‘ചതി!’ എന്നുള്ള നിലവിളിയെത്തുടർന്നു ‘കഴിയുന്നവർ രക്ഷപ്പെട്ടുകൊൾവിൻ’ എന്നു മാറ്റൊലിക്കൊണ്ടു. ചിതറിപ്പോകുന്ന ഒരു സൈന്യം ഒരു മഞ്ഞുരുക്കംപോലെയാണു്. എല്ലാം അലിയുന്നു, തകരുന്നു, പൊട്ടിക്കീറുന്നു, ഒലിക്കുന്നു, ഒഴുകുന്നു, തള്ളിവീഴുന്നു, തിങ്ങിഞെരുങ്ങുന്നു, കുതിച്ചുപായുന്നു, ക്ഷണത്തിൽ കഴിയുന്നു. അന്നത്തെ പരക്കംപാച്ചിൽ അഭൂതപൂർവമാണു്. നേ ഒരു കുതിരയെ കടം വാങ്ങി. അതിന്മേൽ ചാടിക്കയറി. തൊപ്പിയോ വാളോ കൂടാതെ ബ്രൂസ്സൽസിലേക്കുള്ള വഴിയിൽ വിലങ്ങടിച്ചു നിന്നു. ഇംഗ്ലണ്ടുകാരേയും ഫ്രാൻസുകാരേയും ഒരുപോലെ, തടഞ്ഞു. അയാൾ സൈന്യത്തെ മടക്കിവിളിക്കാൻ ബുദ്ധിമുട്ടി ശ്രമിക്കുന്നു; സ്വധർമത്തെ കൈവിടാതിരിക്കാൻ അവരോടുപദേശിക്കുന്നു; അവരെ പുച്ഛിക്കുന്നു; ആ പാച്ചിലിനിടയിൽ അയാൾ പിടിച്ചുതൂങ്ങുന്നു. അയാൾ അമ്പരന്നു. ‘സേനാപതി നേ ചിരകാലം ജയിക്കട്ടെ’ എന്നാർത്തുംകൊണ്ടു പട്ടാളക്കാർ അയാളുടെ മുൻപിൽനിന്നു പാഞ്ഞു. ടാർട്ടർ സൈന്യത്തിന്റെ വാളുകൾക്കും, കെംറ്റു്, ബെസ്റ്റു്, പ്യാക്ക്, റയ്ലാണ്ടു് എന്നിവരുടെ സൈന്യവകുപ്പുകൾ ചൊരിയുന്ന കൂട്ടവെടികൾക്കും നടുക്കു കിടന്നു് ഓളംവെട്ടുന്നതുപോലെ, ദ്യൂറ്യൂത്തിന്റെ സൈന്യങ്ങൾ അമ്പരന്നു് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. ദ്വന്ദ്വയുദ്ധങ്ങളിൽവെച്ച് ഏറ്റവും അപകടംപിടിച്ചതാണു് തോല്മ; രക്ഷപ്പെട്ടു കിട്ടുവാൻവേണ്ടി സുഹൃത്തുക്കൾത്തന്നെ അന്യോന്യം കുത്തിക്കൊല്ലുന്നു; യുദ്ധപ്പുഴയിലെ വമ്പിച്ച നുരക്കട്ടകളെന്നപോലെ, കാലാൾപ്പടകളും കുതിരപ്പടകളും ചിന്നിപ്പിരിഞ്ഞു, തമ്മിൽത്തമ്മിൽ തട്ടിച്ചിതറുന്നു. ഒരറ്റത്തു ലോബോവും മറ്റേ അറ്റത്തു റെയിനും ആ കോളേറ്റത്തിലേക്കു വലിഞ്ഞുപോയി, തന്റെ രക്ഷി സംഘത്തിൽനിന്നു ശേഷിച്ചു കിട്ടിയ സാമാനങ്ങളെക്കൊണ്ടു് നെപ്പോളിയൻ വെറുതെ അവിടവിടെ മതിൽ കെട്ടി; അപ്പോഴും കീഴിൽ നില്ക്കുന്ന കുതിരപ്പട്ടാളങ്ങളെ ഒടുവിലത്തെ കൈയായി അദ്ദേഹം വെറുതെ ചെലവഴിച്ചുനോക്കി. വിവിയന്നു മുൻപിൽ ക്വിയോവും, ബ്യൂളോവിനു മുൻപിൽ ലോബോവും, വാൻഡെല്യൂറിനു മുൻപിൽ കെല്ലർമാനും, പേർച്ചിനു മുമ്പിൽ ലോബോവും, വാൻഡെല്യൂറിനു മുൻപിൽ കെല്ലർമനും, പേർച്ചിനു മുമ്പിൽ മൊറാണ്ടും, പ്രഷ്യയിലെ വില്യം രാജകുമാരനു മുമ്പിൽ ദാമോങ്ങും സൂബേർവിക്കും പിൻവാങ്ങി; ചക്രവർത്തിയുടെ കുതിരപ്പട്ടാളങ്ങൾക്കു നേതാവായിരുന്ന ഗയോട്ടു് ഇംഗ്ലീഷ് കുതിരപ്പടയാളികളുടെ കാൽച്ചുവട്ടിൽ നിലംപൊത്തി. ഓടിപ്പോകുന്നവരുടെ മുൻപിൽ നെപ്പോളിയൻ പറന്നുചെല്ലുന്നു. പ്രസംഗിക്കുന്നു, തിരക്കുന്നു, പേടിപ്പെടുത്തുന്നു, അപേക്ഷിക്കുന്നു. രാവിലെ ‘ചക്രവർത്തി ജയിക്കട്ടെ’ എന്നു് ആർത്തുവിളിച്ചിരുന്ന എല്ലാവരും വായ പൊളിച്ചു നില്പായി. അവർ അദ്ദേഹത്തെ കണ്ടിട്ടു് അറിയുന്നതേ ഇല്ല. പൂതുതായി വന്ന പ്രഷ്യൻ കുതിരപ്പട്ടാളം മുൻപോട്ടു് അടിച്ചുകയറുന്നു. പറന്നുചെല്ലുന്നു, കൊത്തിനുറുക്കുന്നു, തച്ചുമറിക്കുന്നു, കൊന്നുതള്ളുന്നു, മൂലനാശം വരുത്തുന്നു. കുതിരകൾ കുടഞ്ഞുപായുന്നു; പീരങ്കികൾ പറപറക്കുന്നു; പീരങ്കിപ്പട്ടാളത്തിലെ ഭടന്മാർ പീരങ്കിവണ്ടികൾ അഴിച്ചുവിട്ടു കുതിരകളെ തങ്ങളുടെ രക്ഷയ്ക്കുപയോഗപ്പെടുത്തുന്നു. നാലു ചക്രങ്ങളും ആകാശത്തു മറിഞ്ഞുകിടക്കുന്ന സാമാനവണ്ടികൾ വഴിമുടക്കുകയും കൂട്ടക്കൊലകൾ ഉണ്ടാക്കിത്തീർക്കുകയും ചെയ്യുന്നു. ആളുകൾ ചതഞ്ഞു, കിടന്നരഞ്ഞു, മറ്റുള്ളവർ ചത്തവരുടേയും ചാവാത്തവരുടേയും മുകളിലൂടെ ചവുട്ടിപ്പോയി. ആയുധങ്ങളൊന്നും കാണാനില്ല. ഈ നാല്പതിനായിരം ആളുകളുടെ ആക്രമണംകൊണ്ടു മുടങ്ങിയിരിക്കുന്നു നിരത്തുകളും ഊടുവഴികളും പാലങ്ങളും കുന്നുകളും വയലുകളും നിരാശതയും പട്ടാളമാറാപ്പുകളും തോക്കുകളും കോതമ്പച്ചെടി നിറഞ്ഞ വയലുകളിൽ ചെന്നുവീഴുന്നു. വാൾവെട്ടുകൾ വഴിയുണ്ടാക്കുന്നു; ചങ്ങാതിമാരില്ലാതായി, ഉദ്യോഗസ്ഥന്മാരില്ലാതായി, സേനാപതികളില്ലാതായി, അനിർവചനീനമായ ഒരു ഭയങ്കരത. വാളിന്റെ സൗകര്യംപോലെ സിത്താങ്ങ് ഫ്രാൻസിനെ മുറിച്ചുതള്ളി. സിംഹങ്ങൾ ആടുകളായി മാറുക. ഇങ്ങനെയായിരുന്നു അന്നത്തെ പരക്കം പാച്ചിൽ..
ഗെനോപ്പിൽവെച്ചു തിരിഞ്ഞുനില്ക്കാനുള്ള, യുദ്ധത്തിനൊരുങ്ങുവാനുള്ള, വരിനിരക്കുവാനുള്ള, ഒരു ശ്രമമുണ്ടായി. ലോബോ മുന്നൂറു പേരെ പിടിച്ചുകൂട്ടി. അയാൾ ഗ്രാമത്തിലേക്കുള്ള വഴി മുടക്കി; പക്ഷേ, പ്രഷ്യൻപീരങ്കികളുടെ ഒന്നാമത്തെ വെടിപൊട്ടലോടുകൂടി എല്ലാം കുതികുതിച്ചു; ലോബോ പിടിക്കപ്പെട്ടു. ഗെനാപ്പിലേക്കു കടക്കുവാൻ കുറച്ചു നിമിഷങ്ങൾകൂടി നടക്കേണമെന്നുള്ളേടത്തു വഴിയുടെ വലതുവശത്തുള്ള ഒരിഷ്ടികപ്പുരയുടെ പഴയ നെറ്റിപ്പുറത്തു് ആ കൂട്ടവെടി രേഖപ്പെട്ടുകിടക്കുന്നതു് ഇന്നും കാണാം. ധാരാളത്തിലധികം ജയിച്ചില്ലെങ്കിലോ എന്നുവെച്ചു പ്രഷ്യക്കാർ, നിശ്ചയമായും, ഭ്രാന്തുപിടിച്ചു, ഗെനാപ്പിനു നേരെ അടിച്ചുകയറി. അവരുടെ പിൻചെല്ലൽ എന്തെന്നില്ലാത്തതായിരുന്നു. ഉന്മൂലനാശം ചെയ്വാൻ ബ്ലൂഷേർ കല്പനകൊടുത്തു. ഒരു പ്രഷ്യക്കാരനെയെങ്കിലും തടവുകാരനായി പിടിച്ചുകൊണ്ടുവരുന്ന ഏതു് ഫ്രഞ്ച് ഭടനേയും കൊന്നുകളയുമെന്നു പേടിപ്പെടുത്തിയ റോഷുവേ പരിതാപകരമായ ഒരുദാഹരണം കാണിച്ചുകൊടുത്തു. ബ്ലൂഷേറാകട്ടെ റോഷുവയെ കവച്ചുവെച്ചു. യുവാക്കന്മാരായ രക്ഷകരുടെ മേലാളായ ദുയേം ഗെനാപ്പിലെ ഒരു ചാരായക്കടയുടെ ഉമ്മറത്തുവെച്ചു ഞെരുക്കപ്പെട്ടു് ഒരു യമകിങ്കരന്നു വാൾ വെച്ചു കുമ്പിട്ടു; ആ എതിരാളി അതു വാങ്ങി തടവുകാരന്റെ കഥ കഴിച്ചു. തോറ്റുപോയവരെ കൊത്തിനുറുക്കി ജയം മുഴുമിപ്പിച്ചു; ഞങ്ങൾ ചരിത്രം പറകയായതുകൊണ്ടു്, ശിക്ഷിക്കുകയും ചെയ്യട്ടെ; വയസ്സനായ ബ്ലൂഷേർ തന്നെത്തന്നെ അവമാനിച്ചു. ഈ കൊടും ക്രൂരത ആ മഹാപാവത്തിനു് ഓപ്പമിട്ടു. നിരാശതയോടുകൂടിയ ആ പരക്കംപാച്ചിൽ ഗെനാപ്പു് കടന്നു, ക്വാത്തൃ-ബ്രാ കടന്നു, ഗോസ്സിയെ കടന്നു, ഫ്രാനെ നിന്നുള്ളൂ. കഷ്ടം! അപ്പോൾ ആരാണു് ആവിധം തിരിഞ്ഞുനോക്കാതെ പാഞ്ഞുപോയതു? നെപ്പോളിയന്റെ മഹാസൈന്യം!
ഈ തലചുറ്റൽ, ഈ ഭയപ്പാടു്, ചരിത്രത്തെ അമ്പരപ്പിച്ചിട്ടുള്ളവയിൽവെച്ച് ഏറ്റവും ഉൽകൃഷ്ടതരമായ ധീരോദാത്തതയുടെ നാശത്തിലേക്കുള്ള ഈ അധ:പതനം-ഇതു കാരണമില്ലാത്തതാണോ! അല്ല, വാട്ടർലൂവിന്നു വിലങ്ങനെ ഒരു വമ്പിച്ച നീതിയുടെ നെടുനിഴൽ തള്ളിനില്ക്കുന്നു. ഇതു വിധിയുടെ ദിവസമാണു്. മനുഷ്യനേക്കാൾ ശക്തികൂടിയ ഒരു തേജോബലം അന്നത്തെ ദിവസത്തെയുണ്ടാക്കി. നെറ്റിത്തടങ്ങളിലെ ആ ഭയച്ചുളിവു് അതുകൊണ്ടാണു്; ആ അത്രയും മഹാന്മാർ മുഴുവനും വാളുവെച്ചതു് അതുകൊണ്ടാണു്. യൂറോപ്പു മുഴുവനും പിടിച്ചടക്കിയതാരോ അവർ, യാതൊന്നും പറയനാവട്ടെ ചെയ്യാനാവട്ടെ കഴിയാതെ ആ നിഴല്പാടിനുള്ളിൽ ഒരു ഭയങ്കരനായ സന്നിധാനമുണ്ടെന്നു ബോധപ്പെട്ടു, ഭൂമിയിൽ കമിഴ്‌ന്നുവീണു. ഇതു വിധിലിഖിതമാണു്. ആ ദിവസം മനുഷ്യജാതിയുടെ കാഴ്ചപ്പാടു് ഒരു മാറ്റം മാറി. പത്തൊമ്പതാംനൂറ്റാണ്ടിന്റെ തിരികുറ്റിയാണു് വാട്ടർലൂ. ആ മഹത്തായ ശതാബ്ദത്തിന്റെ ആഗമനത്തിനു് ആ മഹാനായ മനുഷ്യന്റെ അന്തർദ്ധാനം ആവശ്യമായിരുന്നു. ഏതോ ഒരാൾ-ആരും ഉത്തരം പറയാനില്ലാത്ത ഒരു സത്ത്വം- സകലത്തിന്റെയും ഉത്തരവാദിത്വം കൈയിലെടുത്തു. ധീരോദാത്തന്മാരുടെ പരിഭ്രമത്തിനു സമാധാനം പറയാം. വാട്ടർലൂ യുദ്ധത്തിൽ ഒരു മേഘത്തിലും കവിഞ്ഞ എന്തോ ഒന്നുണ്ട്-ആകാശക്കാഴ്ചയെസ്സംബന്ധിക്കുന്ന എന്തോ ഒന്നുണ്ടു്. ഈശ്വരൻ അതിലെ കടന്നുപോയി.
രാത്രിയായപ്പോൾ, ഗെനാപ്പിനടുത്തുള്ള വയൽപ്രദേശത്തുവെച്ചു, ബേർനാറും ബേർത്രാങ്ങും കൂടി, കണ്ണു നട്ടു, മനോരാജ്യത്തിൽ മുങ്ങി, ഭാഗ്യംകെട്ടു, പടുദു:ഖിയായ ഒരു മനുഷ്യനെ പുറംകുപ്പായത്തിന്റെ വക്കു പിടിച്ചുനിർത്തി; കൂട്ടപ്പാച്ചിലിന്റെ ഓളത്തിൽ അതുവരെ തള്ളിപ്പോന്നുപോയ ആ മനുഷ്യൻ കുതിരപ്പുറത്തുനിന്നിറങ്ങി, തന്റെ കുതിരയുടെ കടിഞ്ഞാൺ കൈയിൽച്ചുറ്റി. അമ്പരന്ന നോട്ടത്തോടുകൂടി, തനിച്ചു വീണ്ടും വാട്ടർലൂവിലേക്കുതന്നെ മടങ്ങുകയാണു്. അതു് ഒരിക്കൽകൂടി മുൻപോട്ടു കയറിച്ചെല്ലാൻ നോക്കുന്ന നെപ്പോളിയനായിരുന്നു- ആ ചിന്നിത്തകർന്നുപോയ സ്വപ്നത്തിലെ പടുകൂറ്റനായ സ്വപ്നാടനക്കാരൻ.