രക്ഷിസൈന്യത്തിലെ പല ചതുരപ്പടകളും ആ അപജയപ്പുഴയുടെ നടുക്കു, തള്ളിയൊഴുകുന്ന വെള്ളത്തിൽ പാറകളെന്നപോലെ, യാതൊരനക്കവുമില്ലാതെ രാത്രിയാവുന്നതുവരെ നിന്നനിലയിൽത്തന്നെ നില്ക്കുകയുണ്ടായി. രാത്രി വന്നു; അതോടുകൂടി മരണവും; ആ രണ്ടു നിഴലുകളുടേയും കൂടിയുള്ള പുറപ്പാടു് അവർ കാത്തുനിന്നു; അജയ്യന്മാരായ ആ രക്ഷികൾ അവയ്ക്കു തങ്ങളെ ചുറ്റിവളയുവാൻ സമ്മതം കൊടുത്തു. ഓരോ സൈന്യവകുപ്പും, മറ്റുള്ളവയിൽനിന്നു് ഒറ്റപ്പെട്ടു.സാക്ഷാൽ സൈന്യവുമായി യാതൊരുബന്ധവുമില്ലാതെ, ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം ചിന്നിച്ചിതറി, തനിച്ചു ചത്തു. ഈ അവസാനക്രിയയ്ക്ക് അവർ, ചിലർ റോസോമ്മിന്നു മുകളിലും മറ്റുപേർ മോൺസാങ്ഴാങ്ങിലെ മുകൾപ്പരപ്പിലുമായി, തങ്ങളുടെ ചുവടുറപ്പിച്ചിരുന്നു. അവിടെ, ആ ഭാഗ്യംകെട്ട ചതുരപ്പടകൾ ഉപേക്ഷിക്കപ്പെട്ടു, തോല്പിക്കപ്പെട്ടു. ഭയങ്കരങ്ങളായി, ഒരു വല്ലാത്ത നിലയിൽ തങ്ങളുടെ മരണവേദനകളെ അനുഭവിച്ചു. യൂൽം, വാഗ്രാം, ഴെന, ഫ്രീദ്ലാങ് എന്നിവർ അവരോടുകൂടി മരിച്ചു.
ഇരുട്ടത്തു വൈകുന്നേരം ഒമ്പതു മണിയോടുകൂടി, അവരിൽ ഒരാൾ മോൺസാങ്ഴാങ് കുന്നിൻപുറത്തിന്റെ അടിവാരത്തിൽ തനിച്ചുപെട്ടു. ആ അപകടംപിടിച്ച താഴ്‌വാരത്തിൽ, കവചധാരികൾ കയറിപ്പോയ കടുംതൂക്കത്തിനു ചുവട്ടിൽ. ഇംഗ്ലീഷ് ഭടസംഘം തള്ളിക്കവിഞ്ഞ സ്ഥലത്തു, ജയിച്ചുകഴിഞ്ഞ ശത്രുസൈന്യത്തിന്റെ കൂട്ടവെടികൾക്കു കീഴിൽ, ഭയങ്കരമായ വെടിമരുന്നുപുകയുടെ ഉള്ളിൽ, ഈ ചതുരപ്പട നിന്നു യുദ്ധംവെട്ടി. അതിന്റെ നേതൃത്വം വഹിച്ചിരുന്നതു് കാംബ്രോന്ന് എന്നു് പേരായ ഒരു നിസ്സാരനാണു്. ഓരോ കുട്ടവെടിയും വന്നുകൊള്ളുമ്പോൾ ആ ചതുരപ്പട വിസ്താരം കുറയുകയും പകരം കാണിക്കുകയും ചെയ്യും. തന്റെ നാലു പുറം ചുമരും ഉള്ളോട്ടു ചുരുങ്ങിച്ചുരുങ്ങിവന്നു് ആ ചതുരപ്പട ശത്രൂകളുടെ വെടിയുണ്ടകൾക്ക് ഓരോ കൂട്ടവെടികൊണ്ടു മറുപടി പറഞ്ഞു. ഓടിപ്പോകുന്നവർ ദൂരത്തു ശ്വാസമില്ലാതെ നിമിഷനേരം അനങ്ങാതെ നിന്ന് ആ വ്യസനകരവും അടിക്കടി കുറയുന്നതുമായ ഇടിയൊച്ചയുടെ നേർക്ക് ഇരുട്ടത്തു ചെവിയോർത്തു.
ഈ സൈന്യം ഒരുപിടിയിൽ കൊള്ളുന്നേടത്തോളമായി ചുരുങ്ങിയപ്പോൾ: അവരുടെ കൊടിക്കൂറയിൽ ഒരു കീറത്തുണിക്കഷ്ണമല്ലാതെ മറ്റൊന്നും ബാക്കിയില്ലെന്നായപ്പോൾ; വെടിയുണ്ടകളെല്ലാം തീർന്നു, അവരുടെ തോക്കുകൾ വെറും പന്തീരാൻവെടികൾ മാത്രമായി എന്നുവന്നപ്പോൾ: ജീവൻ പോയവർ ജീവനുള്ളവരേക്കാൾ വളരെയധികം ആയപ്പോൾ- ആ യുദ്ധവിജയികളുടെ കൂട്ടത്തിൽ. അത്രമേൽ ഹൃദയസ്പൃക്കായ മാഹാത്മ്യത്തോടുകൂടി ജീവത്യാഗം ചെയ്യുന്ന ആ വീരപുരുഷർക്കു ചുറ്റും. ഒരമാനുഷമായ ഭയവിശേഷം വ്യാപിക്കുകയും ഒരു ദീർഘശ്വാസമിട്ടുകൊണ്ടു് ഇംഗ്ലീഷ് പീരങ്കിപ്പട മൗനമവലംബിക്കുകയും ചെയ്തു. ഇതു് ഒരുതരം സ്വസ്ഥതയുണ്ടാക്കി. ഈ പോരാളികൾക്കു ചുറ്റും പ്രേതസ്വരൂപികളുടെ സമൂഹം എന്നു പറയാവുന്ന എന്തോ ഒന്ന്. അശ്വാരൂഢന്മാരായ ഭടന്മാരുടെ നിഴല്പാടുകൾ. പീരങ്കികളുടെ കറുത്ത സ്വരൂപങ്ങൾ. ചക്രങ്ങളുടേയും തോക്കുവണ്ടികളുടേയും ഇടയിലൂടെ കാണപ്പെടുന്ന വെള്ളയാകാശം, യുദ്ധത്തിന്റെ അഗാധഭാഗങ്ങളിൽ പുകയ്ക്കുള്ളിലൂടെ യുദ്ധവീരന്മാർ ഇടയ്ക്കിടെ കണ്ടിരുന്ന ആ വമ്പിച്ച മരണവേദനയുടെ ശിരസ്സു പ്രത്യക്ഷീഭവിക്കുകയും അതു് അവരുടെ നേർക്കു പാഞ്ഞുചെല്ലുകയും അവരെ തുറിച്ചുനോക്കുകയും ചെയ്തു. ഇരുട്ടിന്റെ നിഴലുകളിലൂടെ തോക്കു നിറയ്ക്കുന്നതു് അവർക്കു കേൾക്കാമായിരുന്നു; രാത്രിയിൽ നരികളുടെ കണ്ണുപോലെ, ഒന്നായി കൊളുത്തപ്പെട്ട തീപ്പെട്ടിക്കോലുകൾ അവരുടെ തലയ്ക്കു ചുറ്റും ഒരു തലച്ചക്രമുണ്ടാക്കി; ഇംഗ്ലീഷ് പീരങ്കിനിരയുടെ അടുക്കലേക്കു പഞ്ഞിത്തിരികൾ അടുത്തു ചെന്നു; ഉടനെ, വികാരാവേശത്തോടുകൂടി ആ വീരപുരഷന്മാരുടെ മുൻപിൽ ‘ധനാശിപാടൽ’ ഒരു നിമിഷംകൂടി കഴിഞ്ഞിട്ടാവട്ടെ എന്നു നിർത്തിവെച്ച്, ഒരു ഇംഗ്ലീഷ്സേനാപതിചിലരുടെ അഭിപ്രായത്തിൽ കോൾവയിൽ, മറ്റു ചിലരുടെ പക്ഷത്തിൽ മെയ്റ്റ്ലാൻഡ്-അവരോടു് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, ‘കീഴടക്കുവാൻ, ഹേ ധീരന്മാരായ ഫ്രാൻസുകാരേ, ആയുധം വെക്കുവിൻ.’ കാംബ്രോന്ന് മറുപടി പറഞ്ഞു, ‘മണ്ണാങ്കട്ട!’
കാംബ്രോന്നിന്റെ മുഖത്തുനിന്നു് ആ വാക്കു കേട്ട ഉടനെ, ഇംഗ്ലീഷ് സൈന്യം മറുപടി പറഞ്ഞു, ‘വെടി!’ പീരങ്കിനിരയ്ക്കു തീപ്പിടിച്ചു; കുന്നു വിറച്ചു; ആ മുഴങ്ങുന്ന മുഖങ്ങളിൽനിന്നെല്ലാം വെടിയുണ്ടകളുടെ ഒടുവിലേത്തേതായ ഒരു ഭയങ്കരത്തേട്ടൽ കേട്ടു; പൊന്തിവരുന്ന ചന്ദ്രികയിൽ അല്പം വെളുപ്പുകൂടിയ ഒരു വമ്പിച്ച പുകപ്പരപ്പു മുകളിലേക്കു മറിഞ്ഞു മറിഞ്ഞുകൊണ്ടു തള്ളിക്കയറി; ആ പുക ചിന്നിപ്പോയപ്പോൾ അവിടെ യാതൊന്നുമുണ്ടായിരുന്നില്ല. ആ ഭയങ്കമായ സേനാവശേഷം നശിച്ചു; ആ രക്ഷിസംഘം മരിച്ചു. മനുഷ്യരാൽ നിർമ്മിക്കപ്പെട്ട ആ കാവല്ക്കോട്ടയുടെ നാലു ചുമരുകളും കമിഴ്‌ന്നു. ആ ശവങ്ങളിൽ, അവിടവിടെയായിട്ടെങ്കിലും, ഒരനക്കംകൂടിയില്ല; ഇങ്ങനെയാണു്, മോൺസാങ്ഴാങ്ങിൽവെച്ചു, മഴവെള്ളംകൊണ്ടും ചോരപ്രളയംകൊണ്ടും നനഞ്ഞുകുതിർന്ന മണ്ണിൽ, പ്രസാദമില്ലാതെ നില്ക്കുന്ന ധാന്യച്ചെടിയുടെ ഇടയിൽ- അതേ, ഇന്നത്തെക്കാലത്തു നീവെല്ലിൽനിന്നുള്ള തപ്പാൽവണ്ടി അടിച്ചുപായിക്കുന്ന ജോസഫ് ചൂളവിളിച്ചു കൊണ്ടു സവാരിപോകുന്നതും പുലരാൻകാലത്തു നാലു മണിക്ക് ആഹ്ലാദത്തോടുകൂടി സവാരിപോകുന്നതും പുലരാൻകാലത്തു നാലു മണിക്ക് ആഹ്ലാദത്തോടുകൂടി കുതിരകളെ തല്ലിയോടിക്കുന്നതുമായ അവിടെത്തന്നെ- കിടന്നു റോമൻ സൈന്യത്തേക്കാൾ മഹിമകൂടിയ ഫ്രഞ്ച് സൈന്യം കാലധർമം പ്രാപിച്ചതു്.