images/hugo-9.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.1.5
യുദ്ധങ്ങളുടെ ഗൂഢഭാഗം

ഈ യുദ്ധത്തിന്റെ ആദ്യഭാഗം എല്ലാവർക്കും പരിചയപ്പെട്ടതാണു്; അതേ, ക്ഷുഭിതവും, അനിശ്ചിതവും, സംശയം തീരാത്തതും, ഇരുസൈന്യങ്ങളേയും പേടിപ്പെടുത്തുന്നതുമായ— ഫ്രാൻസുകാരെക്കാളധികം ഭയപ്പെടുത്തിയതു് ഇംഗ്ലണ്ടുകാരെയാണ്—ആരംഭഭാഗം.

രാത്രി മുഴുവനും മഴ പെയ്തു; ഒരോ തുള്ളിയുടേയും ശക്തികൊണ്ടു നിലം തുളഞ്ഞുകീറി; പീപ്പകളിലെന്നപോലെ, അവിടെ മൈതാനത്തിലെ കുഴികളിൽ

വെള്ളം കെട്ടി; പീരങ്കിപ്പട്ടാളത്തിന്റെ വണ്ടിയുടെ പല്ലുചക്രം ചില ദിക്കിൽ അച്ചുതണ്ടുവരെ നിലത്താണ്ടു; കുതിരകളുടെ മേൽനിന്നു ചളിവെള്ളം ഇറ്റിറ്റു വീണു. യുദ്ധസാമഗ്രികകളോടുകൂടി പായുന്ന സേനാവിഭാഗത്താൽ ചവുട്ടിപ്പുഴക്കപ്പെട്ട കോതമ്പും മുത്താറിയുംകൊണ്ടു് ചക്രച്ചാലുകൾ നിറയുകയും, ചക്രങ്ങളുടെ ചുവട്ടിൽ വൈക്കോൽ വിരിപ്പു നിരക്കുകയും ചെയ്തിട്ടില്ലെങ്കിൽ, പാപ്പിലോത്തിനു നേരെയുള്ള ഈ പടയോട്ടം, വിശേഷിച്ചും വയലുകളിലൂടെയുള്ള പോക്ക്, അസാധ്യമാകുമായിരുന്നു.

കാര്യം തുടങ്ങുവാൻ നേരം വൈകി. ഞങ്ങൾ മുൻപേ പറഞ്ഞതുപോലെ, തന്റെ പീരങ്കിപ്പട്ടാളത്തെ മുഴുവനും കൈയിലെടുത്തു് ഒരിക്കൽ യുദ്ധത്തിന്റെ ഒരു ഭാഗത്തേക്കും മറ്റൊരിക്കൽ മറ്റൊരു ഭാഗത്തേക്കുമായി, ഒരു കൈത്തോക്കിനെയെന്നപോലെ, ചൂണ്ടുന്നതാണു് നെപ്പോളിയന്റെ സ്വഭാവം; കുതിരപ്പീരങ്കികൾക്ക് ഇളകുവാനും പാഞ്ഞുകയറുവാനും തരപ്പെടുന്നതുവരെ കാക്കുകയായിരുന്നു അദ്ദേഹത്തിന്നാവശ്യം. അതിനു സൂര്യൻ പുറത്തേക്കു വന്നു നിലം ഉറപ്പുവരുത്തണം. ഒന്നാമത്തെ പീരങ്കി പൊട്ടിയപ്പോൾ ഇംഗ്ലീഷ് സേനാനായകൻ കോൾവയിൽ ഘടികാരമെടുത്തു നോക്കി; പതിനൊന്നു മണി മുപ്പത്തഞ്ചു മിനിട്ടായി എന്നു കണ്ടു.

ഹൂഗോമോങ്ങിൽ നില്ക്കുന്ന ഫ്രഞ്ചുസൈന്യം യുദ്ധമാരംഭിച്ചതും ഭയങ്കരമായിട്ടാണ്—ഒരു സമയം ചക്രവർത്തി ആഗ്രഹിച്ചിരുന്നതിലധികം ഭയങ്കരമായിട്ടാണു്. ആ സമയത്തുതന്നെ, ക്വിയോവിന്റെ സൈന്യത്തെ ലായിസാന്തിലേക്കു വലിച്ചെറിഞ്ഞുകൊണ്ടു്, നെപ്പോളിയൻ മധ്യഭാഗത്തെ എതിർത്തു. എന്നല്ല നേ [7] ഇടതുഭാഗത്തു നിർത്തിയിട്ടുള്ള ഫ്രഞ്ച്സേനാവിഭാഗത്തെ പാപ്പിലോത്തിൽ മുട്ടി നില്ക്കുന ഇംഗ്ലീഷ് സൈന്യത്തിനു നേരെ തള്ളിക്കയറ്റി.

ഹൂഗോമോങ്ങിലെ യുദ്ധം ഒരുതരം തന്ത്രമായിരുന്നു; വെലിങ്ടനെ അങ്ങോട്ടു വലിച്ചുവരുത്തി; ഇടത്തോട്ടയയ്ക്കുകയായിരുന്നു ആലോചിച്ച യുക്തി. ഇംഗ്ലീഷ് രക്ഷിസംഘത്തിലെ നാലു വകുപ്പുകളും ബെൽജിയൻ സൈന്യാധിപനായ പേർപ്പോങ്ങ്ഷേരുടെ കീഴിലുള്ള സേനകളും ഉറച്ചുനില്ക്കാതിരിക്കുകയും, വെല്ലിങ്ങ്ടൻ തന്റെ സൈന്യങ്ങളെ അവിടെ ഒരുമിച്ചു നിർത്തുന്നതിനുപകരം, സാഹായ്യ്യത്തിനായി നാലു രക്ഷിസംഘങ്ങളേയും ബ്രൺസ്വിക്കിന്റെ കൂട്ടത്തിൽനിന്നു് ഒരു പട്ടാളവകുപ്പിനേയും മാത്രം പറഞ്ഞയയ്ക്കാൻ നോക്കുകയുമാണു് ചെയ്തതെങ്കിൽ, ഈ യുക്തി കുറിക്കുകൊള്ളുമായിരുന്നു.

വലതുഭാഗത്തെ ഫ്രഞ്ച് സൈന്യം പാപ്പിലോത്തിനു നേരെ കേറിയ കേറ്റം വാസ്തവത്തിൽ ഇംഗ്ലണ്ടുകാരുടെ ഇടത്തെ സൈന്യത്തെ തകരാറാക്കുന്നതിനും ബ്രൂസൽസിലേക്കുള്ള വഴി തടയുന്നതിനും, വന്നു ചേർന്നേക്കാവുന്ന ജർമനിക്കാരെ തടയുന്നതിനും, മോൺസാങ്ങ് ഴാങ്ങ് പിടിച്ചടക്കുന്നതിനും, വെല്ലിങ്ങ്ടനെ ഹൂഗോമോങ്ങിലേക്കും അവിടെനിന്നു ബ്രയിൻ-ലാല്യൂദിലേക്കും അവിടെനിന്നു ഹാലിലേക്കും തിരിച്ചയയ്ക്കുന്നതിനും വേണ്ടിയായിരുന്നു; ഇതിലധികം എളുപ്പമായിട്ടൊന്നില്ല. ചില ചില്ലറ കാര്യങ്ങളെ ഒഴിച്ചാൽ ആ തള്ളിക്കയറ്റം സഫലമാകുകതന്നെ ചെയ്തു. പാപ്പിലോത്തു് പിടിച്ചടക്കി; ലായിസാന്തു് കൈയിലായി.

ഓർമ്മിക്കേണ്ട ഒരു സംഗതി. ഇംഗ്ലീഷ് കാലാൾപ്പടയുടെ കൂട്ടത്തിൽ, വിശേഷിച്ചും കെംറ്റിന്റെ സൈന്യത്തിൽ, പുതുതായി ചേർക്കപ്പെട്ട പട്ടാളക്കാർ വളരെയധികമുണ്ടായിരുന്നു. ആ ചെറുപ്പക്കാരായ ഭടന്മാർ നമ്മുടെ ധീരോദാത്തന്മാരായ പദാതികളുടെ സാന്നിധ്യത്തിൽ വലിയ ശൂരന്മാരായി; അവരുടെ പരിചയക്കുറവു് അവരെ കൂസൽകൂടാതെ അപകടത്തിൽനിന്നു വേർപെടുത്തി; ചില്ലറപ്പോരുകളിൽ വിശേഷിച്ചും ഇവരെക്കൊണ്ടുപകാരമുണ്ടായി; ചില്ലറപ്പോരിലേർപ്പെടുന്ന ഭടൻ, യഥേഷ്ടം പ്രവർത്തിക്കാവുന്നതുകൊണ്ടു്, തൽക്കാലത്തേക്ക് അവനവന്റെ സേനാപതിയായിത്തീരുന്നു. ഈ പുതുഭടന്മാർ ഫ്രാൻസുകാരുടെ ശൗര്യവും പരാക്രമവും കാണിച്ചു. തഴക്കമില്ലാത്ത ഈ കാലാൾപ്പടയ്ക്കു നല്ല പ്രസരിപ്പുണ്ടായിരുന്നു. ഇതു് വെല്ലിങ്ടനെ മുഷിപ്പിച്ചു.

ലായിസാന്തു് പിടിച്ചതോടുകൂടി യുദ്ധം ഒന്നിളകി.

അന്നു് ഉച്ചമുതൽ നാലുമണിവരേയ്ക്ക് ഒരിരുണ്ട വിടവു കാണുന്നു: ഈ യുദ്ധത്തിന്റെ മധ്യഭാഗം അത്ര വ്യക്തമല്ല; അതു് ദ്വന്ദ്വയുദ്ധത്തിനുള്ള അപ്രസന്നതയിൽപ്പെടുന്നു. അതിന്മേൽ സന്ധ്യ കയറി. ആ മങ്ങലിൽ, തല ചുറ്റിക്കുന്ന മൃഗതൃഷ്ണതയിൽ, മഹത്തരങ്ങളായ ചില ഇളക്കങ്ങൾ—ഇന്നു മുക്കാലും അജ്ഞാതങ്ങളായിപ്പോയ യുദ്ധക്കോപ്പുകൾ—കാണപ്പെടുന്നുണ്ടു്; സാദികളുടെ പാറിപ്പറക്കുന്ന തോൽസഞ്ചികൾ, വാറുകൾ, തീക്കുടുക്കിൻ തിരപ്പെട്ടികൾ, കുതിരപ്പടയാളിനിലയങ്കികൾ, ഒരായിരം ചുളിവുകളോടുകൂടിയ പാദരക്ഷകൾ, നാടകളെക്കൊണ്ടു മാലയണിഞ്ഞു കനത്ത ശിരോലങ്കാരങ്ങൾ, ഇംഗ്ലണ്ടിലെ ചുകന്ന കാലാൾപ്പടയോടു കൂടിക്കലർന്നതായ ബ്രൺസ്വിക്കിന്റെ ഏതാണ്ടു് കറുത്ത കാലാൾക്കൂട്ടം,അംസാലങ്കാരങ്ങൾക്കു പകരം ചുമലുകലുടെ വളവിൽ വെളുത്ത വട്ടച്ചെറുമെത്തകളോടുകൂടിയ ഇംഗ്ലീഷ്ഭടന്മാർ, നീണ്ടു ചതുരത്തിലുള്ള ചർമശിരസ്ത്രങ്ങളോടു കൂടിയ ജർമൻ കുതിരപ്പട്ടാളം, നഗ്നങ്ങളായ കാൽമുട്ടുകളോടും കള്ളികളുള്ള വസ്ത്രങ്ങളോടുംകൂടിയ സ്കോട്ലാണ്ടുകാർ, വെളുത്തു വമ്പിച്ച വെൺപാദരക്ഷകളോടുകൂടിയ നമ്മുടെ പട്ടാളക്കാർ—ഇങ്ങനെ യുദ്ധത്തിനുതകുന്ന വരിനിരപ്പുകളല്ല, സാൽവറ്റർ റോസ [8] ക്ക് ആവശ്യമുള്ളവയും ഗ്രിബോവലി [9] ന്റെ ആവശ്യങ്ങൾക്കു യോജിക്കാത്തവയുമായ ചിത്രങ്ങൾ.

എപ്പോഴും യുദ്ധത്തോടു കുറച്ചു കൊടുങ്കാറ്റു കൂടിക്കലർന്നുനില്ക്കും, ഗൂഢമായതെന്തോ അതു ദിവ്യമാണു്. പ്രായേണ ഈ ലഹളയ്ക്കുള്ളിൽനിന്നു് ഓരോ ചരിത്രകാരനും തനിക്കു രസം തോന്നിക്കുന്ന ഭാഗത്തെ തപ്പിയെടുക്കുന്നു. സേനാധിപന്മാരുടെ കൂട്ടുകെട്ടു് എന്തുതന്നെയായാലും ശരി, പൊതുഭടസംഘത്തിന്റെ കയറ്റത്തിനു് ഇന്നപ്പോഴെന്നില്ല. ഒരു വേലിയിറക്കമുണ്ടു്. യുദ്ധം ചെയ്യുന്ന സമയത്തു് രണ്ടു സേനാധിപതികളുടേയും ആലോചനകൾ പരസ്പരം കൂടിപ്പിണയുകയും പരസ്പരം രൂപഭേദം പ്രാപിക്കുകയും ചെയ്യുന്നു. യുദ്ധക്കളത്തിന്റെ ഈ ഒരു നില, നനവേറുന്നേടത്തോളം വേഗത്തിൽ നിലം വെള്ളം കുടിക്കുന്നതുപോലെ, മറ്റുള്ളതിലധികം പോരാളിവർഗത്തെ സാപ്പീട്ടുകളയുന്നു. കരുതുന്നതിലധികം പട്ടാളങ്ങളെ അവിടെ കൊണ്ടുനിറച്ചു കൊടുക്കേണ്ടിവരുന്നു; അപ്രതീക്ഷിതങ്ങളായ ഒരുപാടു ചെലവുകൾ; പടയണികൾ നൂലുപോലെ ഇളകുകയും ഓളം മറിയുകയും ചെയ്യുന്നു; ഒരു ക്രമവുമില്ലാതെ രക്തച്ചാലുകൾ തള്ളിയലയ്ക്കുന്നു; സൈന്യത്തിന്റെ മുന്നണികൾ ചാഞ്ചാടുന്നു; സേനകൾ മുന്നോട്ടു ചെല്ലുകയും പിന്നോട്ടു വാങ്ങുകയും ചെയ്യുമ്പോൾ മുനമ്പുകളും ചുഴിപ്പുകളുമുണ്ടാകുന്നു. ഈ കടൽപ്പാറകളിലോരോന്നും അതാതിന്റെ മുൻപിലൂടെ നിലകൊള്ളാതെ സഞ്ചരിക്കുന്നു. കാലാൾപ്പട നിന്നിരുന്നേടത്തു പീരങ്കിപ്പട്ടാളമെത്തുന്നു; പീരങ്കിപ്പട്ടാളം നിന്നിരുന്ന ദിക്കിൽ കുതിരപ്പട്ടാളം പാഞ്ഞുകയറുന്നു; പട്ടാളങ്ങൾ പുകപോലെയാണു്. എന്തോ അവിടെ ഉണ്ടായിരുന്നു; നോക്കൂ, അതു് മറഞ്ഞുകഴിഞ്ഞു; തുറസ്സായ ഇടങ്ങൾ സ്ഥലം മാറുന്നു; മങ്ങിയ മടക്കുകൾ മുമ്പോട്ടു ചെല്ലുകയും ചെയ്യുന്നു; ഒരുതരം ചുടലക്കാറ്റു് ഈ പിടയുന്ന ആൾക്കൂട്ടത്തെ മുൻപോട്ടു തള്ളുകയും പിമ്പോട്ടു വലിച്ചെറിയുകയും ദൂരത്തേക്ക് അകറ്റുകയും ചിതറുകയും ചെയ്യുന്നു. കലഹം എന്നാൽ എന്താണു്? ഒരു ചാഞ്ചാടലോ? ഗണിതശാസ്ത്രയുക്തിയുടെ സുസ്ഥിരതയെ കാണിക്കുന്നതു് ഒരു നിമിഷമാണു്, ഒരു ദിവസമല്ല. ഒരു യുദ്ധം ശരിയായി വരച്ചു കാണിക്കണമെങ്കിൽ, ആരുടെ തൂലികാഗ്രത്തിലോ പ്രളയകാലത്തിലെ മഹാക്ഷോഭമുള്ളതു് ആ ത്രാണിയേറിയ ചിത്രകാരന്മാരിൽ ഒരുവൻ തന്നെ വേണ്ടിയിരിക്കുന്നു. റെംബ്രാണ്ടിനെ [10] ക്കാൾ നല്ലതു് വാൻദർമ്യൂലാങ്ങാ [11] ണു്; എന്നാൽ ഉച്ചയ്ക്കു സത്യം പറയുന്ന വാൻദർമ്യൂലാങ്ങ് തന്നെ മൂന്നുമണിക്കായാൽ നുണയനാവും! ക്ഷേത്രഗണിതം ചതിയനാണു്. കൊടുങ്കാറ്റു മാത്രമേ വിശ്വാസയോഗ്യമായിട്ടുള്ളു. പൊളിബിസ്സി [12] നെ എതിർത്തു പറയാൻ ഫോർലാർഡി [13] ന്നു് അധികാരം കൊടുക്കുന്നതു് അതാണു്. ഞങ്ങൾ ഒന്നുകൂടി തുടർന്നു പറയട്ടെ— മഹായുദ്ധം ഒരു ദ്വന്ദ്വയുദ്ധത്തിലേക്ക് ഇടിഞ്ഞുപോകുന്ന, അതാതു ഭാഗങ്ങളിലായി പ്രത്യേകം പ്രത്യേകം കനംപിടിക്കുന്ന, ഒന്നുതന്നെ പലപല കൂട്ടങ്ങളായിത്തീരുന്ന, നെപ്പോളിയൻതന്നെ ഒരിക്കൽ പറഞ്ഞിട്ടുള്ളതു് കടം മേടിക്കുന്നപക്ഷം ‘സൈന്യസഞ്ചയത്തിന്റെ ചരിത്രത്തെക്കാളധികം സൈന്യവകുപ്പുകളുടെ ജീവചരിത്രത്തിലേക്കു ചേർന്ന’ അസംഖ്യം പരാക്രമഭേദങ്ങളായി ചിന്നിച്ചിതറുന്ന, ഒരു സന്ദർഭവിശേഷമുണ്ടു്. അതൊന്നിൽ സകലവും കൂട്ടിയൊതുക്കുവാൻ ചരിത്രകാരന്മാർക്കു സ്പഷ്ടമായി അധികാരമുണ്ടു്. യുദ്ധത്തിന്റെ പ്രധാന ഭാഗങ്ങളെ കടന്നു പിടികൂടുകയല്ലാതെ അതിലധികമൊന്നും ചെയ്വാൻ അവരെക്കൊണ്ടാവില്ല; എത്രതന്നെ സത്യവാനായാലും ശരി, ഒരെഴുത്തുകാരനെക്കൊണ്ടും യുദ്ധം എന്നു് വിളിക്കപ്പെടുന്ന ആ ഭയങ്കരമേഘത്തിന്റെ സ്വരൂപം തികച്ചും ഉറപ്പിച്ചുനിർത്തുവാൻ കഴിയുന്നതല്ല.

എല്ലാ യുദ്ധങ്ങളെ സംബന്ധിച്ചും വാസ്തവമായ ഒരു സംഗതി വാട്ടർലൂവിനെപ്പറ്റിയേടത്തോളം വിശേഷിച്ചും വാസ്തവമാണു്.

എന്തായാലും ഉച്ചതിരിഞ്ഞ് ഒരു മണിസമയത്തു യുദ്ധം വീണ്ടും ഒരു നിലയ്ക്കെത്തി.

കുറിപ്പുകൾ

[7] നെപ്പോളിയന്റെ ഒരു വലിയ സുഹൃത്തായ ഇദ്ദേഹത്തെ ചക്രവർത്തി മോസ്കോവിലെ രാജാവാക്കി. രാജവാഴ്ച വീണ്ടും സ്ഥാപിക്കപ്പെട്ടപ്പോൾ ഇദ്ദേഹം രാജ്യദ്രോഹക്കുറ്റത്തിനു കൊല്ലപ്പെട്ടു.

[8] ഒരു പ്രസിദ്ധനായ ഇറ്റലിക്കാരൻ ചിത്രകാരൻ. ചരിത്രകഥാപാത്രങ്ങളെയാണു് ഇദ്ദേഹം അധികവും വരച്ചിട്ടുള്ളതു്.

[9] അത്ര പ്രസിദ്ധനല്ല.

[10] ഹോളണ്ടുകാരനായ ചിത്രകാരനും കൊത്തുപണിക്കാരനും, ‘രാത്രിയിലെ പാറാവു്’ എന്നു് ഇദ്ദേഹത്തിന്റെ ചിത്രം ലോകപ്രസിദ്ധമാണു്.

[11] അത്ര പ്രസിദ്ധനല്ല.

[12] ഒരു ഗ്രീക്ക് ചരിത്രകാരൻ.

[13] ഒരു ഫ്രഞ്ചുഭടനും യുദ്ധയുക്തികളെപ്പറ്റി ഒരു ഗ്രന്ഥമെഴുതിയിട്ടുള്ളാളും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.