നാലുമണിയോടുകൂടി ഇംഗ്ലീഷ് സൈന്യത്തിന്റെ സ്ഥിതി കുറേ ചിന്തനീയമായി. ഓറൻജ് രാജകുമാരൻനടുക്കും, ഹിൽ വലത്തുവശത്തും, പിക്റ്റൺ ഇടത്തു പുറത്തുമാണു് നേതൃത്വം വഹിച്ചിരുന്നതു്. ഒരു നോട്ടവുമില്ലാത്തവനും തീരെ ഭയരഹിതനുമായിരുന്ന ഓറൻജ് രാജകുമാരൻ ബെൽജിയസൈന്യത്തോടു വിളിച്ചു പറഞ്ഞു: ‘നസ്സോ! ബ്രൺസ്വിക്ക്! ഒരിക്കലും പിൻതിരിയരുത്!’ ക്ഷീണിച്ചുപോയ ഹിൽ ചെന്നു വെല്ലിങ്ങ്ടന്റെ തണലിൽക്കൂടി; പിക്റ്റൺ മരിച്ചു. 105-ാമത്തെ ഫ്രഞ്ച് സൈന്യവകുപ്പിൽനിന്നു് ഇംഗ്ലണ്ടുകാർ കൊടിപിടിച്ചടക്കിയ ആ നിമിഷത്തിൽ ഫ്രാൻസുകാർ ഇംഗ്ലീഷ് സേനാനായകനായ പിക്റ്റന്റെ തലയിലൂടെ ഒരുണ്ടയയച്ചു കഥ കഴിച്ചു. വെല്ലിങ്ടനെസ്സംബന്ധിച്ചേടത്തോളം യുദ്ധത്തിനു പ്രധാനമായി രണ്ടു സ്ഥലമാണുണ്ടായിരുന്നതു്. ഹൂഗോമോങ്ങും ലായിസാന്തും. ഹൂഗോമോങ്ങ് അപ്പോഴും പിടിച്ചുനില്ക്കുന്നുണ്ട്— പക്ഷേ, തിയ്യിലാണു്; ലായിസാന്തു് അന്യാധീനമായിക്കഴിഞ്ഞു. അതു കാത്തിരുന്ന ജർമ്മൻസൈന്യത്തിൽ നാല്പത്തിരണ്ടുപേർ മാത്രമേ ചാവാതെ ശേഷിച്ചിട്ടുള്ളൂ; അധിപന്മാർ അഞ്ചൊഴിച്ചു ബാക്കിയുള്ളവരെല്ലാം മരിച്ചു. അല്ലെങ്കിൽ ബന്ധനത്തിലായി. ആ കളപ്പുരയിൽവെച്ചു മുവ്വായിരം പോരാളികൾ കൊത്തിനുറുക്കപ്പെട്ടു. ഇംഗ്ലീഷ് രക്ഷിഭടന്മാരിൽ ഒരു പ്രധാനോദ്യോഗസ്ഥൻ, ഇംഗ്ലണ്ടിൽവെച്ചു ഒന്നാമത്തെ ഗുസ്തിപ്പിടുത്തക്കാരൻ, എന്തായാലും തോൽവി പറ്റാത്തവനെന്നു കൂട്ടാളികളാൽ പുകഴ്ത്തപ്പെട്ടവൻ ഒരു ചെറിയ ചെണ്ടക്കാരൻ ചെക്കനാൽ അവിടെവെച്ചു വധിക്കപ്പെട്ടു. ബെറിങ്ങ് താഴത്തു വീണു; ആൽട്ടൻ വാളിന്നിരയായി. അസംഖ്യം കൊടികൾ പൊയ്പോയി— ഒന്നു് ആൽട്ടന്റെ കൂട്ടത്തിൽനിന്നു്; മറ്റൊന്നു, ല്യൂനൻബർഗിന്റെ സൈന്യത്തിൽ നിന്നു, ദോപോങ്ങ് വംശത്തിൽ ചേർന്ന ഒരു രാജകുമാരൻ കൊണ്ടുപോയി. സ്കോട്ട്ലാണ്ടുകാരുടെ ഒരു പട മുച്ചൂടും മുടിഞ്ഞു; പോൺസൺബിയുടെ വമ്പിച്ച കുതിരപ്പട്ടാളം സകലവും കഷ്ണം കഷ്ണമായി; ആ ധീരോദാത്തന്മാരായ കുതിരപ്പട്ടാളക്കാർ ബ്രോവിന്റെ കുന്തക്കാരുടെയും ട്രാവർസിന്റെ കവചക്കാരുടെയും തള്ളലിൽ അമർന്നു; ആകെയുണ്ടായിരുന്ന ആയിരത്തിരുനൂറിൽ അറുനൂറുശേഷിച്ചു; മൂന്നു പ്രധാനോദ്യോഗസ്ഥന്മാരിൽ രണ്ടുപേരും നിലംപൊത്തി—ഹാമിൽട്ടൽ മുറിയേറ്റിട്ടും, മെയ്റ്റർ മരിച്ചിട്ടും; ഏഴു കുന്തത്തുളകളാൽ അരിപ്പകുത്തപ്പെട്ടു പോൺസൺബി മറിഞ്ഞുകഴിഞ്ഞു. ഗോർഡൻ മരിച്ചു. മാർഷ് മരിച്ചു. രണ്ടു സൈന്യവകുപ്പുകൾ, അഞ്ചാമത്തേതും ആറാമത്തേതും തകർത്തു.
ഹൂഗോമോങ്ങ് പരിക്കിലും ലായിസാന്തു് പിടിയിലും പെട്ടുകഴിഞ്ഞു. ഒരു മർമം മാത്രം ബാക്കിയുണ്ട്—നടു. അതു് അപ്പോഴും ഉറച്ചുനിന്നു. വെല്ലിങ്ങ്ടൻ അതിനു രക്ഷകൂട്ടി. മേർൾബ്രയിനിലുണ്ടായിരുന്ന ഹില്ലിനേയും ബ്രയിൻലാല്യൂദിലായിരുന്ന ഷാസ്സെയേയും അദേഹം അങ്ങോട്ടു വരുത്തി.
ഏതാണ്ട് അകം വളഞ്ഞതും വളരെ ഇടതൂർമയുള്ളതും വളരെ കട്ടിത്തമുള്ളതുമായ ഇംഗ്ലീഷ് സൈന്യത്തിന്റെ മധ്യഭാഗം ശക്തിയിൽ ഉറപ്പിക്കപ്പെട്ടിരുന്നു. അതിന്റെ നിൽപ്പു പിന്നിൽ ഗ്രാമത്തോടും മുൻപിൽ അക്കാലത്തു നല്ല കുത്തനെയായിരുന്ന മലമ്പള്ളയോടുംകൂടിയ മോൺസാങ്ങ് ഴാങ്ങ് കുന്നിൻപുറത്തായിരുന്നു. ആ കാലത്തു നീവെല്ലിലേക്കു ചേർന്നിരുന്നതും, വഴികൾ മുറിഞ്ഞുപോകുന്നേടത്തെ സൂചിപ്പിക്കുന്നതുമായ ആ കനത്ത ശിലാഗൃഹത്തിൽ—പതിനാറാം നൂറ്റാണ്ടിലേക്കു ചേർന്നതും, പീരങ്കിയുണ്ടകൾ ഒരു പരിക്കും തട്ടിക്കാതെ പിന്നോട്ടു തെറിക്കുമാറു് അത്രയും കരുത്തുള്ളതുമായ ഒരു വലിയ എടുപ്പിൽ—അതു താവളം പിടിച്ചു. ഇംഗ്ലീഷ് സൈന്യം കുന്നിന്റെ നാലുപുറത്തും വേലികൾക്ക് അവിടവിടെ പഴുതുകൾ തീർത്തു, മരങ്ങളിൽ വിടവുകളുണ്ടാക്കി, ഓരോ പീരങ്കിയുടേയും കഴുത്തു മരക്കൊമ്പുകളുടെ ഉള്ളിലേക്കു തിരുകി, വനമണ്ഡലത്തെ യുദ്ധക്കോട്ടയാക്കിയിരുന്നു. അവിടെ പീരങ്കിപ്പട്ടാളം കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. വിശ്വാസവഞ്ചനയായ ഈ പ്രവൃത്തി— എല്ലാ കെണികളും ആവാമെന്നു വെച്ചിട്ടുള്ള യുദ്ധനീതിയാൽ ഇതു നിർവിവാദം സമ്മതിക്കപ്പെട്ടതുതന്നെ—ഏറ്റവും ഭംഗിയിൽ ശരിപ്പെടുത്തി വെച്ചിരുന്നതുകൊണ്ടു, രാവിലെ ഒമ്പതുമണിസമയത്തു ശത്രുക്കളുടെ പീരങ്കിനിര നോക്കിയറിഞ്ഞു ചെല്ലുവാൻ ചക്രവർത്തി പറഞ്ഞയച്ചിരുന്ന ഹാക്സോ യാതൊന്നും കണ്ടില്ല; എന്നല്ല; നീവെല്ലിലേക്കും ഗെനാപ്പിലേക്കുമുള്ള രണ്ടു നിരത്തുവഴികളും നിരോധിച്ചിട്ടുള്ളതല്ലാതെ വേറെ യാതൊരു തടസ്സവുമില്ലെന്നു് അയാൾ അവിടെ മടങ്ങിച്ചെന്നറിയിക്കുകകൂടി ചെയ്തു. വയൽവിളവുകൾ വളർന്നുയർന്നു നില്ക്കുന്ന കാലമായിരുന്നു അതു്; കൊറ്റിന്റെ 95-ആം വകുപ്പിലെ ചെറുതോക്കുപട്ടാളക്കാർ മുഴുവനും ആ കുന്നിന്റെ വക്കത്തു നീണ്ട കോതമ്പച്ചെടിക്കുള്ളിൽ മറയപ്പെട്ടിരുന്നു.
ഇങ്ങനെ ഉറപ്പിക്കുകയും താങ്ങു കൊടുക്കുകയും ചെയ്തതിനാൽ ഇംഗ്ലീഷ് ഡച്ചുസൈന്യനിരപ്പിന്റെ ധന്യം നല്ല നിലയിലായിരുന്നു. ഈ നില്പിൽ അപകടമുള്ളതു യുദ്ധഭൂമിക്കു തൊട്ടതും ഗ്രോയനോങ്ങ്ദേൽ, ബ്വാഫോർ എന്ന രണ്ടു കളങ്ങൾക്കൊണ്ടു നടുക്കുവെച്ചു മുറിഞ്ഞതുമായ സ്വാങ്ങ് കാട്ടുപുറം മാത്രമാണു്. അവിടെ വെച്ച് അലിഞ്ഞുപോകാതെ ഒരു സൈന്യത്തിനു് അതിലെ പിന്മാറുവാൻ വയ്യാ; പട്ടാളവകുപ്പുകൾ ഓരോന്നും അവിടെച്ചെന്നാൽ ചിക്കെന്നു ചിന്നിക്കളയും. ചതുപ്പുനിലങ്ങൾക്കുള്ളിൽ പീരങ്കിപ്പട്ടാളം പൂഴ്‌ന്നുപോവും. പിന്തിരിഞ്ഞുള്ള ഓട്ടം, ആ കലാവിദ്യയിൽ പരിചയമുള്ള പലരുടേയും അഭിപ്രായപ്രകാരം—മറ്റു ചിലർ എതിർപറയുന്നുണ്ടെങ്കിലും—ഒരു ക്രമമില്ലാത്ത കൂട്ടപ്പാച്ചിലായി കലാശിക്കും.
ഈ മധ്യഭാഗത്തേക്കു വെല്ലിങ്ങ്ടൻ വലതുവശത്തുനിന്നു ഷാസ്സെയുടെ ഒരു പട്ടാളവകുപ്പിനേയും ഇടതുവശത്തുനിന്നു വിൻകിന്റെ ഒരു സൈന്യത്തേയും ക്ലിൻടന്റെ സേനയോടുകൂടി വരുത്തിച്ചേർത്തു. തന്റെ ഇംഗ്ലീഷ് സൈന്യത്തിനും, ഹാൽകെറ്റിന്റെ പട്ടാളവകുപ്പുകൾക്കും മിച്ചലിന്റെ ചമു വിഭാഗത്തിനും മെയിറ്റ്ലണ്ടിന്റെ രക്ഷിതഭടന്മാർക്കും വേണ്ട ബലസഹായ്യങ്ങൾക്കായി ബ്രൺസു് വിക്കിന്റെ കാലാളുകളേയും നാസ്സോവിന്റെ സേനാംശത്തേയും കിൽമാൻസെഗ്ഗിന്റെ ഹനോവർക്കാരേയും ഓംടെഡയുടെ ജർമനിക്കാരേയും അദ്ദേഹം അയച്ചുകൊടുത്തു. ഇങ്ങനെ ഇരുപത്തിയാറു സൈന്യങ്ങളെ അദ്ദേഹം കൈക്കലാക്കി. ഷാറാ എന്ന ചരിത്രകാരൻ പറയുംപോലെ, വലതുവശത്തെ സേനയെ നടുക്കിൽ കൊണ്ടു തള്ളി. ‘വാട്ടർലൂ കാഴ്ചബങ്കളാവെ’ന്നു പറയപ്പെടുന്നതു നില്ക്കുന്നേടത്തു് മഹത്തായ ഒരു പീരങ്കിപ്പട്ടാളം മുഴുവനും മണ്ണുചാക്കുകളാൽ മറയ്ക്കപ്പെട്ടിരുന്നു. ഇതിനു പുറമെ ഒരുയർന്ന സ്ഥലത്തിനു പിന്നിലായി ആയിരത്തിനാനൂറു സാദികളുള്ള സോമർസെറ്റിന്റെ രക്ഷിസൈന്യം വെല്ലിങ്ങ്ടന്റെ കൈവശമുണ്ടുതാനും. വാസ്തവ പ്രസിദ്ധിയുള്ള ഇംഗ്ലീഷ് കുതിരപ്പട്ടാളത്തിന്റെ ശേഷിച്ച പകുതിയായിരുന്നു അതു്. പോൺസൺബി നശിച്ചു; സോമർസെറ്റു് ശേഷിച്ചു.
മുഴുമിച്ചു എങ്കിൽ പ്രായേണ ഒരു കാവൽക്കോട്ടയാകുമായിരുന്ന പീരങ്കിനിര, പൂഴിച്ചാക്കുകളെക്കൊണ്ടും ഒരു വലിയ മണ്ണിൻതാഴ്‌വാരംകൊണ്ടുമുള്ള പുറം തേപ്പിനാൽ ദൃഢതകൂട്ടപ്പെട്ട ഒരുയരം കുറഞ്ഞ തോട്ടമതിലിനു പിന്നിൽ നിർത്തിയിരുന്നു. ഈ പണി മുഴുവനായില്ല; അതിന്നൊരു വേലിക്കോട്ടയുണ്ടാക്കാൻ സമയം കിട്ടിയില്ല.
അസ്വസ്ഥനെങ്കിലും ക്ഷുബ്ധഹൃദയനല്ലാത്ത വെല്ലിങ്ടൻ കുതിരപ്പുറത്തായിരുന്നു; അതേനിലയിൽ അദ്ദേഹം മോൺസാങ്ങ്ഴാങ്ങിലെ ഇന്നും നിൽപ്പുള്ള പഴയ ചക്കുപുരയ്ക്കു കുറച്ചു മുൻപിൽ ഒരിമ്പകവൃക്ഷച്ചുവട്ടിൽ അന്നത്തെ ദിവസം കഴിച്ചു; ആ മരം ഒരിംഗ്ലണ്ടുകാരൻ, ഒരു ശുഷ്കാന്തി മുഴുത്ത കാട്ടാളൻ, ഇരുനൂറു ഫ്രാങ്കു കൊടുത്തു വാങ്ങി വെട്ടിമുറിച്ചു കൊണ്ടുപോയി. വെല്ലിങ്ടൻ ഒരു ചഞ്ചലപ്പില്ലാത്ത ധീരനായിരുന്നു. വെടിയുണ്ടകൾ ചുറ്റുപാടും മഴ പെയ്യുന്ന പോലെയാണു് വീണിരുന്നതു്. അദ്ദേഹത്തിന്റെ അന്തസ്സചിവനായ ഗോൾഡൻ അടുക്കൽത്തന്നെ വീണു മരിച്ചു. പൊട്ടിത്തെറിച്ച ഒരു തിയ്യുണ്ട ചൂണ്ടിക്കാണിച്ചു ലോർഡ് ഹിൽ ചോദിച്ചു: ‘ഇവിടുന്നു മരിച്ചുപോയാൽ എന്തു ചെയ്യണമെന്നാണു് കല്പിക്കുന്നതു?’ ‘എന്നെപ്പോലെ ചെയ്വാൻ,’ വെല്ലിങ്ടൻ മറുപടി പറഞ്ഞു. ക്ലിന്റനോടു് അദ്ദേഹം സംക്ഷിപ്തമായി പറഞ്ഞു: ‘ഒടുവിലത്തെ ആൾകൂടി ഇവിടം വിടരുതു്.’ ദിവസം സ്പഷ്ടമായി അപകടം പിടിച്ചുവരുന്നു. വെല്ലിങ്ങ്ടൻ തന്റെ കൂട്ടുകാരോടു വിളിച്ചുപറഞ്ഞു: ‘എന്റെ കുട്ടികളേ, പിൻമടങ്ങുക എന്നതാലോചിക്കാമോ? പഴയ ഇംഗ്ലണ്ടിനെ വിചാരിക്കണേ!’
നാലുമണിയോടുകൂടി ഇംഗ്ലീഷ് സൈന്യനിര പിന്നോക്കം വാങ്ങി. പെട്ടന്നു പിരങ്കിപ്പട്ടാളവും കുറിവെടിക്കാരുമല്ലാതെ മറ്റൊന്നും ആകുന്നിന്മുകളിൽ ഇല്ലെന്നായി; ബാക്കിയെല്ലാം മറഞ്ഞു, പീരങ്കിയുണ്ടകളും ഫ്രഞ്ച് വെടിയുണ്ടകളും തട്ടി നിലം പറിഞ്ഞുപോയ സൈന്യവകുപ്പുകൾ മോൺസാങ്ഴാങിലെ കളപ്പുരയിലേക്കുള്ള പുറംവഴിയാൽ മുറിയപ്പെട്ടു. കുന്നിന്നടിയിലേക്കു മാറി; കീഴ്പോട്ടുള്ള ഗതിയായി; ഇംഗ്ലീഷ് സൈന്യത്തിന്റെ മുന്നണി ഒളിച്ചു; വെല്ലിങ്ടൻ പിന്നോട്ടു വാങ്ങി. ‘പിൻതിരിയലിന്റെ ആരംഭം!’ നെപ്പോളിയൻ ഉച്ചത്തിൽ പറഞ്ഞു.