പിറ്റേദിവസം രാവിലെ, പ്രഭാതത്തിനു് ഏകദേശം രണ്ടുമണിക്കൂർമുൻപു്, തെനാർദിയെർ, ചാരായക്കടയിലെ മദ്യപാനസ്ഥലത്തു് ഒരു കൊളുത്തിവെച്ച മെഴുതിരിക്കടുത്തിരുന്നു്, കൈയിൽ തൂവലുമായി, മഞ്ഞക്കുപ്പായക്കാരനായ വഴിപോക്കന്റെ കണക്കുശീട്ടു് കുത്തിക്കുറിക്കുകയായിരുന്നു.
അടുത്തു്, അയാൾക്കുമീതേ പകുതി കുനിഞ്ഞുനോക്കിക്കൊണ്ടു നിന്നിരുന്ന ഭാര്യ അയാൾ എഴുതുന്നതു വായിച്ചുപോന്നു. അവർ അന്യോന്യം ഒന്നും മിണ്ടിയില്ല. ഒരു ഭാഗത്തു് അഗാധമായ ആലോചനയും, മറ്റേഭാഗത്തു് മനുഷ്യബുദ്ധിയുടെ അത്ഭുതകരമായ ഒരു വികാസവിശേഷം ഉദിച്ചു പൊന്തിവരുന്നതിനെപ്പറ്റിയുള്ള ഒരു ഭക്തിപൂർവമായ അഭിനന്ദനവും. ആ വീട്ടിൽനിന്നു് ഒരൊച്ച കേൾക്കാനുണ്ടു്; അതു വാനമ്പാടിപ്പക്ഷി കോണിപ്പടിയടിക്കുന്നതാണു്.
നല്ലവണ്ണം ഒരു കാൽമണിക്കൂർ കഴിഞ്ഞ ശേഷം, ചില മായ്ക്കലൊക്കെക്കഴിഞ്ഞു, തെനാർദിയെർ ഈ താഴെ കാണുന്ന വിശിഷ്ടകൃതി തയ്യാറാക്കി.
ഒന്നാം നമ്പർ മുറിയിലുള്ള മാന്യന്റെ കണക്കുശീട്ട്
അത്താഴം | 3 | ഫ്രാങ്ക് |
കിടപ്പുമുറി | 10 | ” |
മെഴുതിരി | 5 | ” |
തിയ്യ | 4 | ” |
ഭൃത്യപ്പണി | 1 | ” |
ആകെ | 23 | ഫ്രാങ്ക് |
ഭൃത്യപ്പണി എന്നതു പൃത്യപ്പണി എന്നെഴുതി.
‘ഇരുപത്തിമൂന്നു ഫ്രാങ്ക്!’ അല്പം ശങ്കയോടുകൂടിച്ചേർന്ന ഒരുത്സാഹത്തോടുകൂടി ആ സ്ത്രീ ഉച്ചത്തിൽ പറഞ്ഞു.
എല്ലാ കലാകുശലന്മാരെയുംപോലെ, തെനാർദിയെരും തൃപ്തിപ്പെട്ടിരുന്നില്ല.
‘വൂ,’ അയാൾ കുറച്ചുറക്കെപ്പറഞ്ഞു.
വിയനാ കോൺഗ്രസ്സിൽവെച്ചു ഫ്രാൻസു് കൊടുത്തുതീർക്കേണ്ട യുദ്ധച്ചെലവു് കണക്കിട്ട കാസൽറെ [5] പുറപ്പെടുവിച്ച സ്വരമായിരുന്നു ഇതു്.
‘മൊസ്സ്യു തെനാർദിയെർ, നിങ്ങൾ പറയുന്നതു ശരിയാണു്; നിശ്ചയമായും അയാൾ അതു തരണം.’ ഭാര്യ മന്ത്രിച്ചു—തന്റെ പെൺമക്കളുടെ മുമ്പിൽവെച്ച് കൊസെത്തിനു സമ്മാനിച്ച ആ കളിപ്പാവയെപ്പറ്റി അവൾ വിചാരിക്കുകയായിരുന്നു. ‘അതു വേണ്ടതാണു്; പക്ഷേ, കുറച്ചേറി. അയാൾ അതടയ്ക്കുകയില്ല.’
തെനാർദിയെർ, പതിവുപോലെ, ഉദാസീനമായി ഒരു ചിരിചിരിച്ചു പറഞ്ഞു: ‘അയാൾ അതു തരും’
ആ ചിരി നിശ്ചയത്തിന്റേയും അധികാരത്തിന്റേയും പ്രാഭവപൂർവമായ ഉറപ്പിക്കലായിരുന്നു. ഈ നിലയിൽ ഉറപ്പിച്ചതെന്തും അങ്ങനെതന്നെയായിരിക്കണം. അയാളുടെ ഭാര്യ ശാഠ്യം പിടിച്ചില്ല.
അവൾ മേശപ്പുറത്തു സാമാനങ്ങൾ ശരിയാക്കിവെക്കാൻ തുടങ്ങി; അവളുടെ ഭർത്താവു് മുറിയിൽ ലാത്തി. ഒരു നിമിഷം കഴിഞ്ഞു, അയാൾ തുടർന്നു പറഞ്ഞു: ‘ആയിരത്തഞ്ഞൂറു ഫ്രാങ്ക്, വക്കു പൊട്ടാത്തതു്, എനിക്കു കടമുണ്ടു്.’
അയാൾ പോയി. മനോരാജ്യം വിചാരിച്ചുകൊണ്ടു്, ചൂടുള്ള വെണ്ണീറിൽ കാൽവെച്ച് അടുപ്പിന്നടുത്തിരുന്നു.
‘ആ! കൂട്ടത്തിൽ പറയട്ടെ,’ ഭാര്യ പറയാൻ തുടങ്ങി, ‘ഇന്നു ഞാൻ കൊസെത്തിനെ ആട്ടിയയയ്ക്കാനാണു് ഭാവമെന്നുള്ളതു നിങ്ങൾ മറന്നില്ലല്ലോ? ജന്തു! ആ പാവയെക്കൊണ്ടു് അവളെന്റെ കരളു മുറിക്കുന്നു! ഞാൻ പതിനെട്ടാമൻ ലൂയിയെ കല്യാണം ചെയ്തു എന്നേ വരൂ, അവളെ ഞാൻ ഒരു ദിവസംകൂടി ഇവിടെ താമസിപ്പിക്കില്ല!’
തെനാർദിയെർ തന്റെ പുകയിലക്കുഴൽ കൊളുത്തി, രണ്ടു പ്രാവശ്യത്തെ പുകവിടലിനുള്ളിൽ പറഞ്ഞു: ‘ആ കണക്കുശീട്ടു് അയാളുടെ കൈയിൽ കൊടുക്കണം.’
എന്നിട്ടു് അയാൾ അവിടെനിന്നു പോയി.
അയാൾ പോയ ഉടനെ ആ വഴിപോക്കൻ അങ്ങോട്ടു വന്നു.
പെട്ടെന്നു് തെനാർദിയെർ അയാളുടെ പിന്നിലൂടെ അങ്ങോട്ടുതന്നെ മടങ്ങി. ഭാര്യയ്ക്കുമാത്രം കാണാവുന്നവിധം, ആ പകുതി തുറന്ന വാതില്ക്കൽ അനങ്ങാതെ നിന്നു.
ആ മഞ്ഞക്കുപ്പായക്കാരന്റെ കൈയിൽ തന്റെ കെട്ടും പൊന്തൻവടിയുമുണ്ടു്.
‘ഇത്ര നേർത്തെ ഉണർന്നു?’ മദാം തെനാർദിയെർ പറഞ്ഞു: ‘മൊസ്സ്യു ഞങ്ങളെ വിട്ടുപോകയായോ?’
ഇങ്ങനെ പറയുമ്പോൾ അവൾ ഒരമ്പരപ്പോടുകൂടി ആ കണക്കുശീട്ടിനെ കൈയിലിട്ടു ചുരുട്ടുകയും നഖംകൊണ്ടു് അമർത്തി വലിച്ചു ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നു. പതിവില്ലാത്ത ഒരു മങ്ങൽ—ഭീരുത്വവും മനശ്ശങ്കയും—ആ കർക്കശമായ മുഖത്തു പുറപ്പെട്ടു.
‘ഒരു വല്ലാത്ത ഇരപ്പാളി’യുടെ ഛായ തികച്ചുള്ള ഒരു മനുഷ്യന്നു് അങ്ങനെയൊരു കണക്കുശീട്ടു വെച്ചു കൊടുക്കുന്നതു പ്രയാസമായി അവൾക്കു തോന്നി.
വഴിപോക്കൻ എന്തോ ഒരാലോചനയിൽപ്പെട്ടു് അശ്രദ്ധനായി കാണപ്പെട്ടു. അയാൾ മറുപടി പറഞ്ഞു: ‘ഉവ്വു്, മദാം, ഞാൻ പോകുന്നു.’
‘അപ്പോൾ മൊസ്സ്യുവിനു മോങ്ഫെർമിയെയിൽ വിശേഷിച്ചു തിരക്കൊന്നുമില്ല?’
‘ഇല്ല. ഞാനിതിലെ പോകുന്നു, അത്രമാത്രം. മദാം. ഞാൻ എന്താണു് നിങ്ങൾക്കു തരേണ്ടതു?’ അയാൾ തുടർന്നു ചോദിച്ചു.
തെനാർദിയെർസ്ത്രീ മിണ്ടാതെ ആ മടക്കിയ കണക്കുശീട്ടു കൈയിൽക്കൊടുത്തു.
ആ മനുഷ്യൻ അതു നിവർത്തി ഒന്നോടിച്ചുനോക്കി; പക്ഷേ, അയാളുടെ ശ്രദ്ധയെല്ലാം മറ്റെവിടെയോ ആയിരുന്നു.
‘മദാം.’ അയാൾ പറഞ്ഞുതുടങ്ങി, ‘ഇവിടെ മോങ്ഫെർമിയെയിൽ കച്ചവടം നന്നായി നടക്കുന്നുണ്ടോ?’
‘ആ അഃ അങ്ങനെ, മൊസ്സ്യു,’ മറ്റൊരു തരത്തിലുള്ള പുറപ്പാടു കാണാഞ്ഞ് അമ്പരന്നുപോയ തെനാർദിയെർസ്ത്രീ മറുപടി പറഞ്ഞു.
രസമില്ലാത്തതും വ്യസനപരവുമായ ഒരു സ്വരത്തിൽ അവൾ തുടർന്നു പറഞ്ഞു: ‘ഹാ! മൊസ്സ്യു, കാലം വളരെ മോശം; എന്നല്ല, പ്രമാണികൾ ഈ അടുത്ത പ്രദേശത്തു വളരെ കുറച്ചേ ഉള്ളൂ! കണ്ടില്ലേ, എല്ലാവരും നന്നേ സാധുക്കളാണു്. അപ്പപ്പോൾ മൊസ്സ്യുവിനെപ്പോലുള്ള ചില ധനവാന്മാരും ഉദാരന്മാരുമായ ആളുകൾ വരുന്നില്ലെങ്കിൽ, ഞങ്ങൾ കഴിഞ്ഞുകൂടില്ല. ഞങ്ങൾക്കു പലേ ചെലവുമുണ്ടു്. ഇപ്പോൾ നോക്കൂ, ആ കുട്ടിക്കുവേണ്ടി ഞങ്ങളുടെ പ്രാണൻകൂടി പൊയ്പ്പോകുന്നു.’
‘ഏതു കുട്ടി?’
‘അതാ, ആ ചെറിയ കുട്ടി, നിങ്ങളറിയുമല്ലോ! കൊസെത്ത്—ഇവിടെ ആളുകൾ പറയുമ്പോലെ ആ വാനമ്പാടിപ്പക്ഷി!’
‘ആ!’ ആ മനുഷ്യൻ പറഞ്ഞു.
അവൾ തുടർന്നു: ‘ഈ നാട്ടുപുറത്തുകാർ അവരുടെ ശകാരപ്പേരുകളും കൊണ്ടു് എന്തു വിഡ്ഢികളാണ്! അവൾക്ക് ഒരു വാനമ്പാടിപ്പക്ഷിയെക്കാളധികം ഒരു കടവാതിലിന്റെയാണു് ഛായയുള്ളതു്. നോക്കൂ, സേർ, ഞങ്ങൾ ആരോടും ധർമം ചോദിക്കുന്നില്ല; ആരും ധർമം കൊടുക്കാനും ശക്തരല്ല. ഞങ്ങൾ ഒന്നു സമ്പാദിക്കുന്നില്ല; പല ചെലവുണ്ടുതാനും. സന്നതു്, പലേ നികുതി, വാതിലിന്റേയും ജനാലയുടേയും നികുതി, പലേ നൂറ്റിലൊന്ന്! മൊസ്സ്യവിന്നറിയാമല്ലോ, ഭരണാധികാരികൾ ഒരുപാടു പണം മേടിക്കുന്നു. പിന്നെ എനിയ്ക്കെന്റെ പെൺകുട്ടികളുണ്ടു്. മറ്റുള്ളവരുടെ കുട്ടികളെ എനിക്കു വളർത്തിയുണ്ടാക്കേണ്ട ആവശ്യമില്ല.’
ഉദാസീനമാക്കാൻ യത്നിക്കുന്നതും എങ്കിലും ഒരു പതർച്ച പറ്റിനില്ക്കുന്നതുമായ ഒരു സ്വരത്തിൽ അയാൾ പറയാൻ തുടങ്ങി: ‘അവളെക്കൊണ്ടുള്ള ബുദ്ധിമുട്ടു് ഒരാൾ നിങ്ങൾക്കു തീർത്തുതരാമെന്നുവെച്ചാലോ?’
‘ആരെ? കൊസെത്തിനെ?’
‘ഓ.’
ആ ഹോട്ടൽക്കാരിയുടെ ചുകന്നതും കർക്കശവുമായ മുഖം ഭയങ്കരമായവിധം തെളിഞ്ഞു.
‘ആ! സേർ, എന്റെ പ്രിയപ്പെട്ട അങ്ങുന്നേ അവളെ എടുത്തോളൂ. സൂക്ഷിച്ചുവെച്ചോളൂ. കൂട്ടിക്കൊണ്ടുപോവൂ, എവിടേക്കെങ്കിലും അവളെ കൊണ്ടുപോവൂ. അവളെ പഞ്ചാരയിലിട്ടു വെക്കൂ. അവളെ കണ്ടതൊക്കെക്കൊണ്ടു നിറച്ചോളൂ. അവളെ കുടിച്ചുകളയൂ, തിന്നുകളയൂ; പരിശുദ്ധ കന്യകയുടേയും മറ്റെല്ലാ വിശുദ്ധ പുരുഷന്മാരുടേയും അനുഗ്രഹം നിങ്ങൾക്കുണ്ടാവും!’
‘സമ്മതിച്ചു.’
‘നേരു്, നിങ്ങൾ അവളെ കൊണ്ടുപോയ്ക്കൊള്ളുമോ?’
‘ഞാൻ കൊണ്ടുപോവാം.’
‘ഇപ്പോൾ?’
‘ഇപ്പോൾ; കുട്ടിയെ വിളിക്കൂ.’
‘കൊസെത്ത്!’ തെനാർദിയെർസ്ത്രീ കൂക്കി.
‘ഈയിടയിൽ,’ ആ മനുഷ്യൻ തുടർന്നു പറഞ്ഞു. ‘ഞാൻ നിങ്ങൾക്കു തരാനുള്ളതു തന്നേക്കാം. എത്രയാണു്?’
അയാൾ ആ കണക്കുശീട്ടു നോക്കി, അത്ഭുതപ്പെട്ടുപോകാതിരിക്കാൻ കഴിഞ്ഞില്ല; ‘ഇരുപത്തിമൂന്നു ഫ്രാങ്ക്?’
അയാൾ ഹോട്ടൽക്കാരിയുടെ നേരേ നോക്കി, ഒന്നുകൂടി പറഞ്ഞു: ‘ഇരുപത്തിമൂന്നു ഫ്രാങ്ക്?’
ആ ആവർത്തിച്ചു പറഞ്ഞതിൽ അത്ഭുതത്തിന്റേയും ചോദ്യചിഹ്നത്തിന്റേയും നടുക്കുള്ള ഒരുച്ചാരണവിശേഷമുണ്ടായിരുന്നു.
തെനാർദിയെർസ്ത്രീക്ക് ആ സംഭ്രമത്തിനു നേരെ ഒരുങ്ങിനില്ക്കാൻവേണ്ട ഇട കിട്ടി. അവൾ ധൈര്യത്തോടുകൂടി മറുപടി പറഞ്ഞു: ‘അതേ, സേർ, ഇരുപത്തിമൂന്നു ഫ്രാങ്കാണു്.’
ആ അപരിചിതൻ അയ്യഞ്ചു ഫ്രാങ്ക് നാണ്യം അഞ്ചെണ്ണം മേശപ്പുറത്തു നിരത്തി.
‘പോയി ആ കുട്ടിയെ കൂട്ടിക്കൊണ്ടു വരു.’ അയാൾ പറഞ്ഞു.
ആ സമയത്തു തെനാർദിയെർ മുറിയുടെ നടുക്കിലേക്കു വന്നു പറഞ്ഞു: ‘മൊസ്സ്യു ഇരുപത്താറു സൂകൂടി തരാനുണ്ടു്.
‘ഇരുപത്താറു സൂ.’ ഭാര്യ ഉറക്കെപ്പറഞ്ഞു.
‘അറയ്ക്ക് ഇരുപതു സൂ,’ തെനാർദിയെർ ഉദാസീനമായി തുടർന്നു, ‘ആറു സൂ അത്താഴത്തിനും, കുട്ടിയെപ്പറ്റിയേടത്തോളം, എനിക്ക് ഇദ്ദേഹവുമായി കുറച്ചു സംസാരിക്കാനുണ്ടു്. ഞങ്ങൾ തനിച്ചിരിക്കട്ടെ.’
ബുദ്ധിവിശേഷത്തിന്റെ അപ്രതീക്ഷിതമായ മിന്നലാട്ടം തട്ടിയതുകൊണ്ടെന്നപോലെ, മദാം തെനാർദിയെർക്ക് തല തിരിഞ്ഞുപോയി. ഒരു വലിയ നടൻ രംഗത്തു പ്രവേശിക്കുകയാണെന്നു് അവൾക്കു ബോധം വന്നു; ഒരക്ഷരവും മറുപടി പറയാതെ, അവൾ മുറിയിൽനിന്നു പോയി.
അവർ തനിച്ചായി എന്നു കണ്ട ഉടനെ, തെനാർദിയെർ വഴിപോക്കന്നു് ഒരു കസാല നീക്കിയിട്ടുകൊടുത്തു. വഴിപോക്കൻ അതിലിരുന്നു; തെനാർദിയെർ നിന്നതേ ഉള്ളൂ; അയാളുടെ മുഖത്തു ശുദ്ധതയും അകൃതിമത്വവും കാണിക്കുന്ന ഒരു ഭാവവിശേഷം പുറപ്പെട്ടു.
‘സേർ,’ അയാൾ പറഞ്ഞു, ‘നിങ്ങളോടു് എനിക്കു പറയാനുള്ളതിനാണു്; എനിക്ക് ആ കുട്ടിയെ വലിയ വാത്സല്യമാണു്.’
ആ അപരിചിതൻ അയാളെ സശ്രദ്ധമായി സൂക്ഷിച്ചുനോക്കി.
‘ഏതു കുട്ടി?’
തെനാർദിയെർ തുടർന്നു പറഞ്ഞു: ‘എന്തത്ഭുതം, ആളുകൾക്കു സ്നേഹം ക്രമത്തിൽ ഉണ്ടായിത്തീരുന്നു. എന്തു പണമാണത്? നിങ്ങളുടെ ആ നൂറു സൂ അങ്ങോട്ടുതന്നെ എടുക്കൂ. എനിക്ക് ആ കുട്ടിയെ വലിയ വാത്സല്യമാണു്.’
‘ആരെയാണ് പറയുന്നതു?’ അപരിചിതൻ കല്പിച്ചു ചോദിച്ചു.
‘എന്ത്! ഞങ്ങളുടെ കൊസെത്തു് കുട്ടി! അവളെ നിങ്ങൾ കൊണ്ടുപോവാൻ ആലോചിക്കുകയല്ലേ? ശരി, ഞാൻ തുറന്നു പറയാം; നിങ്ങൾ ഒരു സത്യവാനാണെന്നപോലെ, ഞാൻ പരമാർഥം പറയാം, ഞാൻ അതിനു സമ്മതിക്കുകയില്ല എനിക്ക് ആ കുട്ടിയെ കാണാഞ്ഞാൽ സുഖമില്ല. ഞാനാദ്യം കാണുമ്പോൾ അതു നന്നേ ഇത്തിരിയേ ഉള്ളൂ; അവൾ കാരണം ഞങ്ങൾക്കു പണം ചെലവുണ്ടെന്നുള്ളതു വാസ്തവമാണു്; അവൾക്കു ചില കുറ്റങ്ങളൊക്കെയുണ്ടെന്നുള്ളതു് വാസ്തവമാണു്. ഞങ്ങൾ പണക്കാരല്ലെന്നുള്ളതു വാസ്തവമാണു്; അവളുടെ ഒരു ദീനത്തിനു് എനിക്കു നാനൂറു ഫ്രാങ്കിനുമീതെ മരുന്നുചെലവു വന്നു എന്നുള്ളതു വാസ്തവമാണ്! പക്ഷേ, ഈശ്വരന്നുവേണ്ടി എന്തെങ്കിലുമൊന്നു ചെയ്യണമല്ലോ. അവൾക്ക് അച്ഛനില്ല, അമ്മയുമില്ല. ഞാൻ അവളെ വളർത്തിക്കൊണ്ടുവന്നു. അവൾക്കും എനിക്കും ഭക്ഷണത്തിനു വേണ്ടതു് ഇവിടെയുണ്ടു്. വാസ്തവം പറഞ്ഞാൽ, എനിക്ക് ആ കുട്ടിയെപ്പറ്റി വളരെ വിചാരമുണ്ടു്. നമുക്ക് ഒരാളെക്കുറിച്ചങ്ങോട്ടു സ്നേഹം തോന്നിപ്പോകുന്നു; ഞാൻ ഒരുമാതിരി വല്ലാത്ത ജന്തുവാണു്, അതേ; ഞാൻ ആലോചന ചെയ്യാറില്ല; എനിക്ക് ആ ചെറുപെൺകുട്ടിയെ സ്നേഹമാണു്; എന്റെ ഭാര്യ കുറെ അല്പരസക്കാരിയാണെങ്കിലും, അവൾക്ക് ആ കുട്ടിയുടെ മേൽ ഇഷ്ടമാണു്. നിങ്ങൾ കണ്ടില്ലേ, അവൾ ഞങ്ങളുടെ കുട്ടികളെപ്പോലെ തന്നെ ഒരു കുട്ടിയാണു്. എനിക്കവൾ വീട്ടിലൊക്കെ ഓരോന്നു കൊഞ്ചിപ്പറഞ്ഞുംകൊണ്ടു് അങ്ങനെ നടക്കണം.’
ആ അപരിചിതൻ തെനാർദിയെരെ സശ്രദ്ധമായി നോക്കിക്കൊണ്ടിരുന്നു ഹോട്ടലുടമസ്ഥൻ പിന്നേയും ആരംഭിച്ചു; ‘സേർ, ഞാൻ പറയുന്നതു് ക്ഷമിക്കണം. ഒരാളുടെ കുട്ടിയെ ആരും വഴിയെപ്പോകുന്ന ഒരാൾക്ക് ഇങ്ങനെയങ്ങോട്ടു പിടിച്ചു കൊടുക്കാറില്ല. ഞാൻ പറയുന്നതു ശരിയല്ലേ? എങ്കിലും—നിങ്ങൾ സമ്പന്നനാണു്; നിങ്ങളെ കണ്ടാൽ ഒരു നല്ലാളാണ്—അവളുടെ സുഖത്തിനാകുന്ന പക്ഷം, ഞാനതു പറയുന്നില്ല. അതറിഞ്ഞിട്ടു വേണം. നിങ്ങൾക്കു മനസ്സിലായല്ലോ; ഞാനവളെ തന്നയച്ച്, എന്റെ സുഖം ഞാൻ വേണ്ടെന്നു വെക്കയാണെന്നു വെച്ചാൽ, അവളുടെ സ്ഥിതി പിന്നെ എന്താവുന്നു എന്നെനിക്കറിയണം; അവളെ എന്റെ കണ്ണിൽനിന്നു തീരെ വിട്ടുകളയുവാൻ എനിക്കു മനസ്സില്ല; അവൾ ആരുടെ കൂടെയാണു് താമസിക്കുന്നതു് എന്നെനിക്കറിയണം— ഇടയ്ക്കിടയ്ക്ക് എനിക്കവളെ പോയി കാണാമല്ലോ; തന്റെ വളർത്തച്ഛൻ ജീവിച്ചിരിപ്പുണ്ടെന്നും തന്റെ കാര്യത്തിൽ ശ്രദ്ധവെക്കുന്നുണ്ടെന്നും അവൾക്കും മനസ്സിലാക്കാമല്ലോ. ചുരുക്കിപ്പറഞ്ഞാൽ, ചെയ്യാൻ പാടില്ലാത്ത ചിലതുണ്ടു്. എനിക്കു നിങ്ങളുടെ പേരുകൂടി അറിഞ്ഞുകൂടാ. നിങ്ങൾ അവളെ കൂട്ടിക്കൊണ്ടുപോകയാണെങ്കിൽ ഞാൻ പറയും, അപ്പോൾ ആ വാനമ്പാടിപ്പക്ഷി, അവൾക്കെന്തുപറ്റിയാവോ? ഒന്നുമില്ലെങ്കിൽ ഒരു കടലാസ്സിൻകഷ്ണമെങ്കിലും കാണണം; നിങ്ങൾക്കറിയാമല്ലോ, ഒരു യാത്രാനുവാദപത്രം എന്ന നിലയ്ക്കു, സാരമില്ലാത്ത എന്തെങ്കിലും.’
അന്തഃകരണത്തിന്റെ അങ്ങേയറ്റത്തേക്കു തുളഞ്ഞുചെല്ലുന്നതെന്നു പറയാറുള്ള ആ ഒരു സൂക്ഷ്മനോട്ടത്തോടുകൂടി അയാളെ നോക്കിപ്പഠിച്ചുകൊണ്ടു് അപരിചിതൻ സഗൗരവവും ശക്തിമത്തുമായ ഒരു സ്വരത്തിൽ മറുപടി പറഞ്ഞു: ‘മൊസ്സ്യു തെനാർദിയെർ, പാരിസ്സിൽനിന്നു് അഞ്ചു കാതം യാത്ര ചെയ്യുന്നതിനു് ആർക്കും യാത്രാനുവാദപത്രം ആവശ്യമില്ല. ഞാൻ കൊസെത്തിനെ കൊണ്ടുപോവുകയാണെങ്കിൽ, ഞാനവളെ കൊണ്ടുപോകും; അത്രതന്നെ, തീർന്നു. നിങ്ങൾക്ക് എന്റെ പേരറിയില്ല. നിങ്ങൾ എന്റെ താമസസ്ഥലം അറിയില്ല, അവൾ എവിടെയാണെന്നു നിങ്ങൾക്കു മനസ്സിലാവില്ല; എന്നല്ല, അവൾ ജീവിച്ചിരിക്കുന്നേടത്തോളം കാലം നിങ്ങൾ അവളെ കാണുകയേ അരുതെന്നാണു് എന്റെ വിചാരം. അവളുടെ കാൽ കെട്ടിയിടുന്ന ചരടു ഞാനറുത്തു കളയുന്നു, അവൾ പോകുന്നു. ഇതിന്നു നിങ്ങൾക്കിഷ്ടമുണ്ടോ? ഉവ്വോ, ഇല്ലയോ?’
പിശാചുക്കളെപ്പോലെ, അതിബുദ്ധിമാന്മാരും തങ്ങളെക്കാൾ മീതെയുള്ള ഈശ്വരന്റെ സാന്നിധ്യം ചില അടയാളങ്ങളെക്കൊണ്ടു മനസ്സിലാക്കാറുള്ളതുകൊണ്ടു്, ഒരു വലിയ ശക്തനോടുകൂടിയാണു് തനിക്കു പെരുമാറേണ്ടതെന്നു തെനാർദിയെരറിഞ്ഞു. അതു പെട്ടെന്നുദിച്ച ഒരറിവുപോലെയാണു്; തന്റെ വ്യക്തവും വിവേകപൂർവവുമായ പ്രത്യുൽപ്പന്നമതിത്വംകൊണ്ടു് അയാൾ അതു മനസ്സിലാക്കി. തലേദിവസം രാത്രി വണ്ടിക്കാരോടു കൂടിയിരുന്നു കുടിക്കുകയും പുകവലിക്കുകയും ആഭാസപ്പാട്ടുകൾ പാടുകയും ചെയ്യുന്നതിനിടയ്ക്ക്, ഉള്ള സമയം മുഴുവനും അയാൾ ആ അപരിചിതനെ കണ്ടു മനസ്സിലാക്കുവാനും ഒരു പൂച്ചയെപ്പോലെ സൂക്ഷിച്ചുനോക്കുവാനും, ഒരു കണക്കുശാസ്ത്രജ്ഞനെപ്പോലെ നോക്കിയറിയുവാനും ഉപയോഗിച്ചു. വെറുതെയുള്ള രസത്തിനും സഹജമായ ബുദ്ധിവിശേഷംമൂലം, രണ്ടു വിധത്തിലും, അയാൾ ആ മനുഷ്യനെ സൂക്ഷിച്ചുനോക്കുകയും, അങ്ങനെ ചെയ്യുന്നതിൽ തനിക്ക് എന്തോ ശമ്പളം കിട്ടിയിട്ടാണെന്നു തോന്നുമാണു് അയാളെ ഉറ്റുനിന്നു നോക്കിപ്പഠിക്കുകയും ചെയ്തു. ആ മഞ്ഞക്കുപ്പായക്കാരന്റെ ഒരനക്കമെങ്കിലും, ഒരാംഗ്യമെങ്കിലും അയാൾ കാണാതിരുന്നിട്ടില്ല. ആ അപരിചിതൻ തനിക്കു കൊസെത്തോടുള്ള താൽപ്പര്യം അത്ര വ്യക്തമായി പുറത്തു കാണിച്ചുതുടങ്ങുന്നതിനു മുൻപുതന്നെ, അയാളുടെ വരവിന്റെ ഉദ്ദേശ്യം തെനാർദിയെർ ഊഹിച്ചുകഴിഞ്ഞിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ആ വയസ്സന്റെ ആഴമേറിയ നോട്ടം കൊസെത്തിന്റെമേൽ വീണ്ടും വീണ്ടും മടങ്ങിച്ചെന്നിരുന്നതു് അയാൾ കണ്ടുപിടിച്ചു. ഈ മനുഷ്യൻ ആരാണു്? ഈ താൽപ്പര്യത്തിനു കാരണമെന്തു? ഇത്രയും പണം കൈയിലുള്ളപ്പോൾ, ഈ വല്ലാത്ത വേഷമെന്തിനു്? ഉത്തരമുണ്ടാക്കാൻ കഴിയാതെ അയാൾ പലപ്പോഴും സ്വയം ചോദിച്ചതും, അയാളെ ശുണ്ഠിപിടിപ്പിച്ചതുമായ ചോദ്യം. രാത്രി മുഴുവനും അയാൾ ഇതുതന്നെ തിരിച്ചും മറിച്ചുംവെച്ചാലോചിച്ചു. അയാൾ കൊസെത്തിന്റെ അച്ഛനാവാൻ വയ്യാ. അയാൾ അവളുടെ മുത്തച്ഛനാവുമോ? എന്നാൽ എന്തുകൊണ്ടു് ഉടൻതന്നെ അതറിയിച്ചില്ല: ഒരാൾക്ക് ഒരധികാരം കൈയിലുണ്ടെങ്കിൽ, അയാൾ പുറത്തു കാണിക്കും. ഈ മനുഷ്യന്നു കൊസെത്തിന്റെ മേൽ യാതൊരധികാരവുമില്ല; എന്നാൽപ്പിന്നെ ഇതെന്തായിരിക്കും? തെനാർദിയെർ ഊഹപരമ്പരയിൽ ആണ്ടുപോയി. എല്ലാറ്റിന്റേയും ഒരാകൃതി അയാൾക്കു കിട്ടുന്നുണ്ടു്; ഒന്നും നല്ലവണ്ണം മനസ്സിലാകുന്നില്ല. അതങ്ങനെയിരിക്കട്ടെ, ആ മനുഷ്യനുമായി സംസാരിച്ചുനോക്കിയതിൽ എന്തോ ഒരു ഗൂഢസംഗതി ഇതിലുണ്ടെന്നും, വെളിച്ചത്തുവരാതിരിക്കുന്നതിൽ അയാൾക്ക് എന്തോ ഉദ്ദേശ്യമുണ്ടെന്നുമുള്ള നിശ്ചയം തെനാർദിയെർക്കു ബലപ്പെട്ടു; ആ അപരിചിതന്റെ വ്യക്തവും ദൃഢവുമായ മറുപടിയിൽനിന്നു്, ആ ഗൂഢമനുഷ്യൻ ഏതാണ്ടു വെറുതെ ഒരു ഗൂഢനിലയിൽ നില്ക്കുന്നതാണെന്നു കണ്ടപ്പോൾ, തന്റെ ഭാഗത്തിനു വലിയ ശക്തിയല്ലെന്നു് അയാൾക്കു ബോധ്യമായി. അങ്ങനെയൊന്നു് അയാൾ കരുതിയിട്ടില്ല. അയാൾ ഊഹിച്ചുവെച്ചിരുന്നതൊക്കെ പറപറന്നു. അയാൾ ആലോചനകളെ വീണ്ടും പിടിച്ചുകൂട്ടി. ഒരു ക്ഷണനേരംകൊണ്ടു് എല്ലാം ഒന്നു തൂക്കിനോക്കി. ഒരു നോട്ടത്തിൽ കാര്യമെടുക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാണു് തെനാർദിയെർ. നേരിട്ടുതന്നെ അടുത്തു ചെല്ലുകയും, അതു ക്ഷണത്തിൽ കഴിക്കുകയും ചെയ്യേണ്ട സമയം അടുത്തുപോയി എന്നു് അയാൾ തീർച്ചപ്പെടുത്തി. വലിയ നേതാക്കന്മാർ തങ്ങൾക്കു മാത്രമേ കണ്ടറിയാൻ കഴിയു എന്നു് അവർക്കറിവുള്ള ആ വേണ്ട സമയത്തു്, ചെയ്യാറുള്ളതെന്തോ അതയാൾ ചെയ്തു; തന്റെ പീരങ്കിനിരയുടെ മുഖമൂടി അയാൾ പെട്ടെന്നു നീക്കിയിട്ടു.
‘സേർ,’ അയാൾ പറഞ്ഞു, ‘ആയിരത്തഞ്ഞൂറു ഫ്രാങ്ക് എനിക്കിപ്പോൾ ആവശ്യമുണ്ടു്.’
ആ അപരിചിതൻ തന്റെ പാർശ്വഭാഗത്തുള്ള കുപ്പായക്കീശയിൽനിന്നു കറുത്ത തോൽകൊണ്ടുള്ള ഒരു പഴയ പോക്കറ്റുപുസ്തകമെടുത്തു തുറന്നു മൂന്നു നോട്ടുകൾ പുറത്തേക്കെടുത്തു. മേശപ്പുറത്തു വെച്ചു. എന്നിട്ടു തന്റെ കൂറ്റൻ തള്ളവിരൽ ആ നോട്ടുകൾക്കു മീതെവെച്ചു. ഹോട്ടല്ക്കാരനോടു പറഞ്ഞു: ‘പോയി കൊസെത്തിനെ കൂട്ടിക്കൊണ്ടുവരൂ.’
ഈ സംഭവം നടക്കുമ്പോൾ, കൊസെത്തു് എന്തു ചെയ്തിരുന്നു?
ഉണർന്ന ഉടനെ കൊസെത്തു് തന്റെ പാപ്പാസ്സെടുപ്പാൻ ഓടി. അതിൽ അവൾ ആ സ്വർണനാണ്യം കണ്ടു. അതു നെപ്പോളിയൻ നാണ്യമല്ല; രാജത്വപുനഃസ്ഥാപനത്തിനു ശേഷമുള്ള ആ തികച്ചും പുതിയതായ ഇരുപതു ഫ്രാങ്ക് നാണ്യങ്ങളിൽ ഒന്നായിരുന്നു അതു്; അതിന്റെ പുറംരൂപത്തിൽ ലതാമാലയുടെ സ്ഥാനത്തു മുടിക്കെട്ടാണു് കണ്ടതു്. കൊസെത്തു് അമ്പരന്നുപോയി. അവളുടെ ഭാഗ്യം അവളെ ലഹരിപിടിപ്പിക്കാൻ തുടങ്ങി. ഒരു സ്വർണനാണ്യമെന്നാൽ എന്താണെന്നു് അവൾക്കറിഞ്ഞുകൂടാ; അവൾ ഇതേവരെ അങ്ങനെയൊന്നു കണ്ടിട്ടില്ല; അതു താൻ മോഷ്ടിച്ചതാണെന്നവിധം, അവൾ ക്ഷണത്തിൽ കീശയിൽ ഒളിച്ചുവെച്ചു. എങ്കിലും അതു തന്റെതാണെന്നു അവൾക്കു തോന്നി; അതിന്റെ വരവെവിടെനിന്നാണെന്നു് അവൾ ഊഹിച്ചു; പക്ഷേ, അവളുടെ സന്തോഷത്തിൽ ഭയം നിറഞ്ഞിരുന്നു. അവൾക്കു സുഖം തോന്നി; അതിലധികം അവളമ്പരന്നു. അത്രയും വിലപിടിച്ചവയും ഭംഗിയുള്ളവയുമായ വസ്തുക്കൾ വാസ്തവങ്ങളായി തോന്നിയില്ല. ആ കളിപ്പാവ അവളെ പേടിപ്പെടുത്തി; ആ സ്വർണനാണ്യം അവളെ പേടിപ്പെടുത്തി. ഈ വിഭവത്തിനു മുൻപിൽ അവൾ അവ്യക്തമായി വിറച്ചു. ആ അപരിചിതൻ മാത്രം അവളെ പേടിപ്പെടുത്തിയില്ല. നേരെമറിച്ച്, അയാൾ അവളെ ധൈര്യപ്പെടുത്തി. തലേ ദിവസം വൈകുന്നേരം മുതൽ അവളുടെ എല്ലാ അമ്പരപ്പുകളുടേയും ഇടയ്ക്ക്, ഉറക്കത്തിൽക്കൂടിയും, അവൾ അത്രയും ദരിദ്രനും അത്രയും ദുഃഖിതനും അത്രയും ധനികനും അത്രയും ദയാലുവുമായിത്തോന്നിയ ആ മനുഷ്യനെപ്പറ്റിത്തന്നെ കുട്ടിപ്രായത്തിലുള്ള ചെറുമനസ്സുകൊണ്ടു് ആലോചിക്കുകയായിരുന്നു. ആ നല്ലൊരാളെ കാട്ടിൽവെച്ചു കണ്ടമുതല്ക്ക് അവളെസ്സംബന്ധിക്കുന്ന സർവവും ഒന്നു നിലമാറി. ആകാശത്തുള്ള ഏറ്റവും നിസ്സാരമായ മീവൽപ്പക്ഷിയെക്കാളും കുറച്ചു മാത്രം സുഖമനുഭവിച്ചിട്ടുള്ള കൊസെത്തു് ഒരമ്മയുടെ തണലിലും ചിറകിനുള്ളിലും ചെന്നു വിശ്രമംകൊള്ളുക എന്നുവെച്ചാൽ എന്താണെന്നു് ഒരിക്കലും അറിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചു കൊല്ലമായി, എന്നുവെച്ചാൽ അവളുടെ ഓർമയെത്തുന്ന കാലംമുതല്ക്ക്, അവൾ തണുത്തുവിറയ്ക്കുകയും പേടിച്ചു തുള്ളുകയും ചെയ്തുകൊണ്ടു കഴിഞ്ഞു. കഷ്ടപ്പാടിന്റെ മൂർച്ചകൂടിയ കാറ്റാടിക്കു മുൻപിൽ അവൾ തികച്ചും നഗ്നയായി കൊണ്ടുതള്ളപ്പെട്ടു; ഇപ്പോൾ അവളുടെ മേൽ ഉടുപ്പായി എന്നു തോന്നി. മുൻപു് അവളുടെ ആത്മാവു് തണുത്തിരുന്നതായി തോന്നപ്പെട്ടു; ഇപ്പോൾ അതിനു ചൂടു തട്ടി. കൊസെത്തിനു തെനാർദിയെർസ്ത്രീയെപ്പറ്റി പേടിയില്ലാതായി. അവൾ തനിച്ചല്ല എന്നുവന്നു; അവിടെ മറ്റൊരാൾകൂടിയുണ്ടു്.
അവൾ വേഗത്തിൽ രാവിലത്തെ പ്രവൃത്തികൾ കഴിക്കൽ ആരംഭിച്ചു. അവളുടെ പക്കൽ തലേദിവസം രാത്രി വീണുപോയ പതിനഞ്ചു സൂ നാണ്യമിട്ടിരുന്ന അതേ കീശയിലുള്ള ആ ലൂയിനാണ്യം അവളുടെ ആലോചനകളെ ഇട്ടു ഭ്രമിപ്പിച്ചു അവൾക്ക് അതു തൊടാൻ ധൈര്യമുണ്ടായില്ല; പക്ഷേ, അതിനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു— വാസ്തവം പറയണമെന്നു വെച്ചാൽ, നാവു തൂക്കിയിട്ടുകൊണ്ടു് അതിനെ അവൾ സൂക്ഷിച്ചുനോക്കി—അവൾ ഒരഞ്ചു നിമിഷനേരം ചെലവാക്കി. കോണിപ്പടി അടിക്കുന്നതിനിടയ്ക്ക് അവൾ അതു നിർത്തി, തന്റെ ചൂലും ലോകം മുഴുവനും മറന്നു, കീശയിൽ കിടന്നു തിളങ്ങുന്ന ആ നക്ഷത്രത്തെ സൂക്ഷിച്ചു നോക്കിക്കൊണ്ടു് അനങ്ങാതെ നില്ക്കും.
ഇങ്ങനെയുള്ള ധ്യാനസമയങ്ങളിലൊന്നിലാണു് തെനാർദിയെർസ്ത്രീ അവളുടെ അടുക്കലേക്കു ചെന്നതു്. ഭർത്താവിന്റെ കല്പനപ്രകാരം കൊസെത്തിനെ തിരഞ്ഞു കൂട്ടിക്കൊണ്ടുചെല്ലാനായിരുന്നു അവളുടെ വരവു്. അതുവരെ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു സംഭവം; അവൾ കൊസെത്തിനെ അടുക്കുകയാവട്ടേ, ശകാരിക്കുകയാവട്ടേ ചെയ്തില്ല.
‘കൊസെത്തു്,’ ഏതാണ്ടു സൗമ്യമട്ടിൽ അവൾ പറഞ്ഞു: ‘വേഗത്തിൽ വരൂ.’
ഒരു നിമിഷത്തിനുള്ളിൽ കൊസെത്തു് മദ്യപാനസ്ഥലത്തെത്തി.
ആ അപരിചിതൻ തന്റെ ഭാണ്ഡം എടുത്തു കെട്ടഴിച്ചു. ആ ഭാണ്ഡത്തിൽ രോമംകൊണ്ടുള്ള ഒരു പുറംഉടുപ്പും ഒരു ഉള്ളുടുപ്പും തടിച്ച തുണികൊണ്ടുള്ള ഒരു ഉള്ളങ്കിയും ഒരു കൈലേസ്സും ഒരടിപ്പാവാടയും രോമംകൊണ്ടുള്ള കീഴ്ക്കാലുറകളും പാപ്പാസ്സുകളും — എന്നുവെച്ചാൽ, ഏഴുവയസ്സുള്ള പെൺകുട്ടിക്കുവേണ്ട എല്ലാ ഉടുപ്പുസാമാനങ്ങളും അതിലുണ്ടായിരുന്നു. ഒക്കെയും കറുത്തതാണു്.
‘എന്റെ കുട്ടി,’ ആ മനുഷ്യൻ പറഞ്ഞു, ‘ഇതൊക്കെയെടുത്തു ക്ഷണത്തിൽ ഉടുപ്പിട്ടു വരൂ.’
നേരം പുലർന്നുതുടങ്ങി; അപ്പോൾ ഉമ്മറത്തെ വാതിൽ തുറന്നുതുടങ്ങിയ മോങ്ഫെർമിയെയിലെ നിവാസികൾ, മോശവേഷത്തിൽ ഒരു വൃദ്ധനും ദുഃഖചിഹ്നമായ ഉടുപ്പിട്ടു കൈയിൽ തുടുത്ത നിറത്തിലുള്ള ഒരു കളിപ്പാവയെടുത്തിട്ടുള്ള ഒരു ചെറിയ പെൺകുട്ടിയുംകൂടി പാരിസ്സിലേക്കുള്ള വഴിയിലൂടെ പോകുന്നതു കണ്ടു.അവർ ലിവ്രിയിലേക്കുള്ള തിരിവിലൂടെയാണു് പോയിരുന്നുതു്.
അവർ നമ്മുടെ ആ മനുഷ്യനും കൊസെത്തുമായിരുന്നു.
ആ മനുഷ്യനെ ആരും അറിയുന്നവരില്ല; കൊസെത്തിന്റെ കീറത്തുണിവേഷം പോയിരുന്നതുകൊണ്ടു്, പലരും അവളേയും കണ്ടറിഞ്ഞില്ല. കൊസെത്തു് പോവുകയായിരുന്നു. ആരുടെ കൂടെ? അവൾക്കറിഞ്ഞുകൂടാ. എവിടേക്ക്? അവൾക്കറിവില്ല; തെനാർദിയെർഹോട്ടൽ വിട്ടുപോവുകയാണെന്നു മാത്രമേ അവൾക്കറിവുള്ളു. അവളോടു് ആരും യാത്ര പറയാൻ നിന്നില്ല; അവളും ആരോടും യാത്ര പറയാൻ വിചാരിച്ചില്ല.ആ വെറുത്തിരുന്നതും വെറുക്കുന്നതുമായ പ്രദേശം അവൾ വിടുകയാണു്.
അതേവരെ ഹൃദയം അമർത്തിക്കെട്ടിയിടപ്പെട്ടിരുന്ന പാവമായ സാധുക്കുട്ടി!
കൊസെത്തു് ഗൗരവത്തോടുകൂടിയും, തന്റെ വലിയ കണ്ണുകൾ നല്ലവണ്ണം തുറന്നു മിഴിച്ച് ആകാശത്തെ സൂക്ഷിച്ചു നേക്കിക്കൊണ്ടും കൂടെ നടന്നു. അവൾ ആ ലൂയിനാണ്യം തന്റെ പുതിയ ഉള്ളുടുപ്പിന്റെ കീശയിലിട്ടു. ഇടയ്ക്കിടയ്ക്ക് അവൾ കുനിഞ്ഞുനോക്കി അതു കാണും; എന്നിട്ടു് അവൾ ആ നല്ല മനുഷ്യനെ നോക്കിക്കാണും. ദയാലുവായ ഈശ്വരന്റെ അടുത്താണു് താൻ എന്നപോലെ അവൾക്ക് എന്തോ ഒന്നു തോന്നി.
[5] പ്രസിദ്ധനായ ഒരു ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞൻ.