നാലു പുതിയ വഴിയാത്രക്കാർ വന്നെത്തി.
കൊസെത്തു് വ്യസനപൂർവം ഇരുന്നു മനോരാജ്യം വിചാരിക്കുകയാണു്; എട്ടു വയസ്സു മാത്രമേ ആയിരുന്നുള്ളുവെങ്കിലും അപ്പോഴേക്കുതന്നെ അത്രമേൽ ദുഃഖമനുഭവിച്ചുകഴിഞ്ഞതുകൊണ്ടു്, അവൾ ഒരു വൃദ്ധയുടെ കുണ്ഠിതഭാവത്തോടു കൂടി ഇരുന്നാലോചിച്ചു. മദാം തെനാർദിയെരുടെ കൈമടക്കിയ ഒരിടികൊണ്ടു് അവളുടെ കണ്ണിൻതടം കറുത്തിരുന്നു; അതുകാരണം ആ ക്രൂരസത്ത്വം ഇടയ്ക്കിടയ്ക്ക് അഭിപ്രായപ്പെടും, ‘കണ്ണിൽ ഇടികൊണ്ടിട്ടു് അവളെ കണ്ടാൽ എങ്ങനെയിരിക്കുന്നു!’
ഇരുട്ടായി, വല്ലാത്ത ഇരുട്ടായി എന്നും, വന്നെത്തിയ വഴിയാത്രക്കാരുടെ മുറികളിലുള്ള പിടിമോന്തകളിലും മേശക്കുടങ്ങളിലും വെള്ളം നിറഞ്ഞിരിക്കണമെന്നും, വെള്ളത്തൊട്ടിയിൽ ഇനി ഒട്ടുംതന്നെ വെള്ളമില്ലെന്നുമാണ് കൊസെത്താലോചിച്ചിരുന്നതു്.
തെനാർദിയെരുടെ ഭവനത്തിലുള്ളവരാരും വളരെയധികം വെള്ളം കുടിക്കാറില്ലാത്തതുകൊണ്ടു് അവൾക്കല്പം ആശ്വാസം തോന്നി. ദാഹമുള്ളാളുകൾ ഒരിക്കലും അവിടെ ഇല്ലാതെ വരാറില്ല; പക്ഷേ, അവരുടെ ദാഹം പിടിമോന്തകളെക്കാളധികം ചാരായപ്പാത്രങ്ങളോടടുക്കുന്ന തരത്തിലായിരുന്നു. ആ വീഞ്ഞുഗ്ലാസ്സുകളുടെയെല്ലാം നടുവിൽവെച്ച് ആരെങ്കിലും ഒരു ഗ്ലാസ്സു വെള്ളം ആവശ്യപ്പെട്ടുവെങ്കിൽ അവിടെയുള്ള എല്ലാവർക്കും അതൊരു കാടനാണെന്നു തോന്നിപ്പോകും. പക്ഷേ, അവൾ വിറച്ചുപോകേണ്ട ഒരു ഘട്ടം വന്നു; മദാം തെനാർദിയെർ അടുപ്പത്തിരുന്നു തിളച്ചുമറിയുന്ന ഒരു ഇഷ്ടുപ്പാത്രത്തിന്റെ മൂടി തുറന്നു; എന്നിട്ടു് ഒരു പാത്രം കടന്നെടുത്തു ക്ഷണത്തിൽ വെള്ളത്തൊട്ടിയുടെ അടുക്കലേക്കു നടന്നു. അവൾ അതിന്റെ കുഴൽത്തിരിപ്പു തിരിച്ചു; ആ കുട്ടി തല പൊന്തിച്ച് അവളുടെ പുറപ്പാടുകളോരോന്നും സൂക്ഷിച്ചുനോക്കിയിരുന്നു. കുഴൽത്തിരിപ്പിലൂടെ ഒരു മെലിഞ്ഞ ജലധാര ഇറ്റിറ്റു ഗ്ലാസ്സു പകുതി നിറച്ചു. ‘ആ ഹാ,’ അവൾ പറഞ്ഞു, ‘വെള്ളം തീർന്നു!’ ഒരു നിമിഷനേരത്തെ നിശ്ശബ്ദതയുണ്ടായി. ആ കുട്ടി ശ്വാസം കഴിച്ചില്ല
‘ഉം!’ പകുതി നിറഞ്ഞ ഗ്ലാസ്സിലേക്കു നോക്കി മദാം തെനാർദിയെർ തുടർന്നു പറഞ്ഞു, ‘ഇതുകൊണ്ടു മതിയാവും.’
കൊസെത്തു് വീണ്ടും തന്റെ പണിയിൽ പ്രവേശിച്ചു; പക്ഷേ, ഒരു കാൽമണിക്കൂർനേരത്തേക്ക് ഒരു വലിയ മഞ്ഞുകട്ടപോലെ, ഹൃദയം തന്റെ മാറിനുള്ളിൽ കിടന്നു ചാടിയിരുന്നതായി അവൾക്കു തോന്നി.
ഇങ്ങനെ കഴിഞ്ഞുപോയ ഓരോ നിമിഷവും അവൾ എണ്ണി; പുലർന്നുകിട്ടിയാൽ മതിയായിരുന്നു എന്നു് അവൾ കൊതിച്ചു.
അവിടെയിരുന്നു കുടിക്കുന്നവരിൽ ഓരോരുത്തനും ഇടയ്ക്കിടയ്ക്കു തെരുവിലേക്കു നോക്കി ഉച്ചത്തിൽ പറയും, ‘അപ്പക്കൂടുപോലെ കറുത്തിരിക്കുന്നു;’ അല്ലെങ്കിൽ, ‘ഈ സമയത്തു റാന്തൽകൂടാതെ തെരുവിൽ നടക്കണമെങ്കിൽ അവൻ ഒരു പൂച്ചയായിരിക്കണം!’ അപ്പോൾ കൊസെത്തു് വിറച്ചു.
പെട്ടെന്നു് ആ ഹോട്ടലിലുണ്ടായിരുന്നവരിൽ ഒരാൾ അങ്ങോട്ടു കടന്നുവന്നു്, ഒരു ശുണ്ഠിയെടുത്ത സ്വരത്തിൽ പറഞ്ഞു: ‘എന്റെ കുതിരയ്ക്കു വെള്ളം കൊടുത്തിട്ടില്ല.’
‘ഉവ്വു്,കൊടുത്തിരിക്കുന്നു,’ മദാം തെനാർദിയെർ പറഞ്ഞു.
‘ഞാൻ പറയുന്നു, അതിനു വെള്ളം കിട്ടിയിട്ടില്ല, ആ സഞ്ചാരി വ്യാപാരി തിരിഞ്ഞടിച്ചു.
കൊസെത്തു് മേശയുടെ ചുവട്ടിൽനിന്നു പുറത്തു കടന്നു.
‘ഉവ്വു്, സേർ!’ അവൾ പറഞ്ഞു, ‘കുതിര വെള്ളം കുടിച്ചു; ഒരു വെള്ളത്തൊട്ടിയിൽനിന്നാണു് അതു കുടിച്ചതു്; ഒരു തൊട്ടി നിറച്ചും കുടിച്ചു; ഞാനാണു് അതു കൊണ്ടുക്കൊടുത്തതു്; ഞാൻ അതിനോടു ഓരോന്നു പറഞ്ഞു.’
‘ഇതു നേരല്ല;’ കൊസെത്തു് നുണ പറഞ്ഞു.
‘എന്റെ ഒരു മുഷ്ടിയോളം പോന്ന ഒരു പെണ്ണു് ഈ വീട്ടിനോളം വലിയ നുണ പറയുന്നു!’ അയാൾ ഉറക്കെപ്പറഞ്ഞു. ‘എടി തെറിച്ചിപ്പെണ്ണേ! ഞാൻ പറയുന്നു, എന്റെ കുതിരയ്ക്ക് ഇന്നു വെള്ളം കിട്ടിയിട്ടില്ല. വെള്ളം കിട്ടാഞ്ഞാൽ അവന്നു് ഒരൊച്ച പുറപ്പെടുവിക്കാനുണ്ടു്; എനിക്കതു നല്ലവണ്ണമറിയാം.’
കൊസെത്തു് ശാഠ്യം പിടിച്ചു; സങ്കടംകൊണ്ടു് ഇടറിയ ഒരൊച്ചയിൽ, കേൾക്കാൻ വയ്യാത്തവിധം പതുക്കെ, അവൾ തുടർന്നു പറഞ്ഞു:‘എന്നല്ല, അതു മതിയാവുന്നതുവരെ കുടിച്ചിരിക്കുന്നു.’ ‘അപ്പോൾ’ ശുണ്ഠിയെടുത്ത് അയാൾ പറഞ്ഞു:‘ഇതു പറ്റില്ല; എന്റെ കുതിരയ്ക്കു വെള്ളം കിട്ടിയിട്ടില്ല; അതു കിട്ടണം.’
കൊസെത്തു് പിന്നെയും മേശയുടെ ചുവട്ടിലേക്ക് ഇഴഞ്ഞു.
‘അതേ, അതു കാര്യമാണ്!’ മദാം തെനാർദിയെർ അഭിപ്രായപ്പെട്ടു; ‘ജന്തുവിനു വെള്ളം കിട്ടിയിട്ടില്ല; അതു കിട്ടണം.’ എന്നിട്ടു നാലു പുറവും ഒന്നു നോക്കിയിട്ടു്: ‘ആട്ടെ, അപ്പോൾ! എവിടെയാണു് ആ മറ്റേ ജന്തു?’
അവൾ താണുനോക്കി; മേശയുടെ അങ്ങേ അറ്റത്തു്, ആ മദ്യപന്മാരുടെ ഏതാണ്ടു് കാല്ക്കൽത്തന്നെ, ചുരുണ്ടിരിക്കുന്ന കൊസെത്തിനെ കണ്ടെത്തി.
‘ഇങ്ങോട്ടു വരുന്നോ?’ മദാം തെനാർദിയെർ അലറി.
ഒളിച്ചുകൂടിയിരുന്ന ആ ഒരു പൊത്തിനുള്ളിൽ നിന്നു കൊസെത്തു് പുറത്തേയ്ക്കു പതുങ്ങിക്കടന്നു. തെനാർദിയെർസ്ത്രീ പറഞ്ഞു; ‘ഹേ, മദാംവ്വസേല്ലു് പേരില്ലാത്ത പട്ടി, പോ, ആ കുതിരയ്ക്കു വെള്ളം കൊടുക്ക്.’
‘അയ്യോ, മദാം,’ കൊസെത്തു് പതുക്കെ പറഞ്ഞു, ‘വെള്ളമില്ല.’
തെനാർദിയെർസ്ത്രീ തെരുവിലേക്കുള്ള വാതിൽ മലർക്കെത്തുറന്നു—
‘എന്നാൽ പോ, കൊണ്ടുവാ കുറച്ച്!’
കൊസെത്തിന്റെ തല കീഴ്പോട്ടു തൂങ്ങി; അവൾ പുകക്കുഴൽമൂലയിൽ ഉണ്ടായിരുന്ന ഒരു തൊട്ടിയെടുക്കാൻ പോയി.
ഈ പാത്രം അവളെക്കാൾ വലുതാണു്; ആ കുട്ടിക്കു പ്രയാസം കൂടാതെ അതിനുള്ളിൽ കടന്നിരിക്കാം.
തെനാർദിയെർസ്ത്രീ തന്റെ അടുപ്പിനരികിലേക്കു മടങ്ങി ഒരു മരക്കയിൽ എടുത്തു് ആ ഇഷ്ടുപ്പാത്രത്തിലുള്ളതു സ്വാദു നോക്കുന്നതോടുകൂടി അങ്ങനെ പിറുപിറുത്തു: ‘ചോലയിൽ വേണ്ടതുണ്ടു്, ഏ! ഇങ്ങനെ ഒരസത്തു പെണ്ണില്ല. എന്റെ ഉള്ളിപ്പൊതിയെടുത്തു പിഴിയുകയായിരുന്നു ഇതിലും ഭേദമെന്നു തോന്നുന്നു.’
എന്നിട്ടു സൂനാണ്യങ്ങളും കുരുമുളകും ചെറിയ ഉള്ളിച്ചുളകളും കിടക്കുന്ന ഒരു ചുമർവലിപ്പിൽ കൈയിട്ടു തപ്പി.
‘ഇങ്ങോട്ടു നോക്കൂ, മാംസെൽ പോക്കാച്ചിത്തവളേ,’ അവൾ തുടർന്നു പറഞ്ഞു, ‘പോരുന്ന വഴിക്ക് അപ്പക്കാരനോടു് ഒരു വലിയ അപ്പം മേടിച്ചോ, ഇതാ പതിനഞ്ചു സൂ.’
കൊസെത്തിനു് ഉടുപ്പിന്റെ മുൻഭാഗത്തായി ഒരു ചെറുകീശയുണ്ടായിരുന്നു; ഒന്നും മിണ്ടാതെ ആ നാണ്യമെടുത്തു് അവൾ ആ കീശയിലിട്ടു.
എന്നിട്ടു കൈയിൽ പാത്രവും മുൻപിൽ മലർക്കെത്തുറന്ന വാതിലുമായി അവൾ അനങ്ങാതെ നിന്നു. സഹായിക്കാൻ ആരോ വരുന്നതു് അവൾ കാത്തു നില്ക്കുകയാണോ എന്നു തോന്നും.
‘നിന്നെയും കൊണ്ടു കടന്നുപോയാട്ടെ!’ തെനാർദിയെർസ്ത്രീ അലറി.
കൊസെത്തു് പുറത്തേക്കു പോയി, അവളുടെ പിന്നിൽ വാതിലടഞ്ഞു.