ഇതുവരെ ഈ പുസ്തകത്തിൽ തെനാർദിയെർമാരുടെ മുഖാകൃതി മാത്രമേ കാണിക്കപ്പെട്ടിട്ടുള്ളു, ആ ദമ്പതികളുടെ നാലുപുറവും ഒന്നു നടന്നു് എല്ലാ ഭാഗത്തെക്കുറിച്ചും ആലോചിക്കേണ്ട കാലം എത്തിപ്പോയി.
തെനാർദിയെരുടെ അമ്പതാമത്തെ പിറന്നാൾ ഇതാ കഴിഞ്ഞു; മദാം തെനാർദിയെർക്കു നാല്പതാവാൻ പോകുന്നു—സ്ത്രീകൾക്കാവുമ്പോൾ അതു് അമ്പതിനു സമമാണു്; അപ്പോൾ ഭർത്താവിന്നും ഭാര്യയ്ക്കും വയസ്സുകൊണ്ടു യോജിപ്പുണ്ടു്.
ഈ തെനാർദിയെർസ്ത്രീയെ ആദ്യമായി കണ്ടതുമുതല്ക്ക് അവളെപ്പറ്റിയുള്ള ഓർമ—വീണ്ടും നീലക്കണ്ണും ചെമ്പൻമുടിയും വെളുത്ത നിറവുമായി, ചുകന്നു, തടിച്ചു, കൂർത്ത മുഖത്തോടുകൂടി ദേഹം പരന്നു. കനം തൂങ്ങി, ചുറുചുറുക്കുള്ള ആ സ്വരൂപം—വായനക്കാർ സൂക്ഷിച്ചുപോരുന്നുണ്ടാവും; ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, ചന്തസ്ഥലങ്ങളിൽ വെച്ചു തങ്ങളുടെ തലമുടിത്തുമ്പത്തു നിരത്തു വിരിക്കല്ലുകൾ കെട്ടിത്തൂക്കി ‘സർക്കസ്സു’ കാണിക്കുന്ന അത്തരം വല്ലാത്ത ചില കൂറ്റൻ പെണ്ണുങ്ങളുള്ളതിൽ ഒന്നായിരുന്നു അവൾ. വീട്ടിലുള്ള എല്ലാ പ്രവൃത്തികളും അവളെടുക്കും—കിടക്ക വിരിക്കും, പാത്രം മോറും, വെക്കും, മറ്റെല്ലാം ചെയ്യും. കൊസെത്തായിരുന്നു അവൾക്ക് ആകെയുള്ള ദാസി—ആനയുടെ ഭൃത്യപ്രവൃത്തിയെടുക്കുന്ന ചുണ്ടെലി, അവളുടെ ഒച്ച കേട്ടാൽ സകലവും വിറയ്ക്കും—ജനാലയുടെ കണ്ണാടിച്ചില്ലുകൾ, വീട്ടുസാമാനങ്ങൾ, ആളുകൾ. ചുകന്ന കുരുക്കളോടുകൂടിയ അവളുടെ കൂറ്റൻ മുഖം ഒരു മീങ്കൊത്തിപ്പക്ഷിയെപ്പോലിരുന്നു. അവൾക്കു താടിമീശയുണ്ടു്. അവൾ പെണ്ണിന്റെ ഉടുപ്പിട്ട ഒരൊന്നാന്തരം ചന്തക്കാവുകാരനായിരുന്നു. അവൾ നല്ല അന്തസ്സിൽ അസഭ്യം പറയും; കൈമടക്കി ഒരിടി ഇടിച്ച് ഒരടയ്ക്ക പൊടിക്കാമെന്നാണു് അവളുടെ മേനി. അവൾ വായിച്ചിട്ടുള്ള കെട്ടുകഥകളും, അതുകാരണം ചില സമയത്തു രാക്ഷസിക്കുള്ളിലൂടെ ബഹു നേരംപോക്കിൽ കെട്ടിച്ചമഞ്ഞ മാന്യസ്ത്രീ ഒളിച്ചുനോക്കുന്നതും ഇല്ലായിരുന്നുവെങ്കിൽ, അവളെ കണ്ടിട്ടു് ‘ഇതൊരു പെണ്ണാണു്’ എന്നു് പറയുവാൻ യാതൊരാൾക്കും തോന്നുകയില്ല. ആ തെനാർദിയെർസ്ത്രീ ഒരു മത്സ്യക്കാരിയിൽ ഒട്ടിച്ചുപിടിപ്പിച്ച ഒരു കാപ്പിരിപ്പെണ്ണിൽനിന്നുണ്ടായതുപോലെയാണു്, അവൾ സംസാരിക്കുന്നതു കേട്ടാൽ, ആളുകൾ ‘അതൊരു പട്ടാളക്കാരനാണെ’ന്നു പറയും; അവൾ മദ്യപാനം ചെയ്യുന്നതു കണ്ടാൽ, ആളുകൾ ‘അതൊരു വണ്ടിക്കാരനാണെന്നു പറയും; അവൾ കൊസെത്തിനെ തല്ലുന്നതു കണ്ടാൽ, ആളുകൾ ‘അതൊരു കൊലയാളിയാണെ’ന്നു പറയും. അവളുടെ മുഖം വിശ്രമിക്കുന്ന സമയത്തു് ഒരു പല്ലു പുറത്തേക്കു വന്നിരുന്നു.
തെനാർദിയെറാകട്ടെ, ചെറുതായി, മെലിഞ്ഞു, വിളർത്തു, മുഖം കൂർത്തു്, എല്ലുന്തി, ക്ഷീണിച്ച ഒരാളാണു്. കണ്ടാൽ ഒരു രോഗിയായിരുന്നു എങ്കിലും, അയാൾക്ക് അത്ഭുതകരമായ ആരോഗ്യമുണ്ടു്. അയാളുടെ ഉപായപ്പണി ഇവിടെ നിന്നു തുടങ്ങി; ഒരു മുൻകരുതൽകൊണ്ടെന്നപോലെ അയാൾ പതിവായി എപ്പോഴും പുഞ്ചിരിയിട്ടുകൊണ്ടാണു്; ആരോടും ഏതാണ്ടു് മര്യാദയോടുകൂടിയേ പെരുമാറൂ; ഒരു കാശും തരില്ലെന്നു പറഞ്ഞയയ്ക്കപ്പെടുന്ന യാചകനോടുപോലും അയാൾ അങ്ങനെ ചെയ്യും. അയാളുടെ നോട്ടം ഒരു മെരുവിന്റേയും, ഭാവം ഒരു സാഹിത്യകാരന്റേയുമാണു്. അയാൾ ദെലീൽ എന്ന മതാചാര്യന്റെ ഛായാപടങ്ങൾക്കൊത്തിരുന്നു. തേവടിശ്ശിത്തരമിരിക്കുന്നതു വണ്ടിക്കാരോടുകൂടി മദ്യപാനം ചെയ്യുന്നതിലാണു്. ഇതേവരെ അയാളെ ലഹരിപിടിപ്പിക്കാൻ ഒരാൾക്കും സാധിച്ചിട്ടില്ല. അയാൾ കൂറ്റൻ ഒരു പുകയിലക്കുഴൽ വലിക്കും. ഒരു കുറുംകുപ്പായമാണു് അയാൾ ധരിക്കാറു്; അതിന്നുള്ളിൽ പഴതായി കറുത്ത ഒരു സാധാരണപ്പുറങ്കുപ്പായവും. സാഹിത്യത്തിലും നാസ്തികവാദത്തിലും അറിവുണ്ടെന്നാണു് അയാളുടെ നാട്യം. എന്തിനെപ്പറ്റിപ്പറകയാണെങ്കിലും ശരി, അതിനെ ബലപ്പെടുത്തുവാൻ വേണ്ടി അയാൾ എപ്പോഴും ഉച്ചരിച്ചുവരുന്ന ചില പേരുകളുണ്ടു് — വോൾട്ടെയർ, റെയ്നൽ, [2] പാർനി, [3] എന്നല്ല അത്ഭുതമെന്നേ പറയേണ്ടു, സെയിന്റു് ആഗസ്തീൻ. [4] തനിക്കു സ്വന്തമായി ‘ഒരു രീതി’യുണ്ടെന്നാണു് അയാളുടെ വാദം. പോരാത്തതിനു്, അയാൾ ഒരു വലിയ വഞ്ചകനാണു്.ഒരു തത്ത്വജ്ഞാനി, പ്രകൃതിശാസ്ത്രാനുസാരിയായ ഒരു കള്ളൻ. ഈ വർഗം ഇപ്പോഴുമുണ്ടു്. പട്ടാളത്തിൽ ഉദ്യോഗമെടുത്തിട്ടുണ്ടെന്നു് അയാൾക്ക് ഒരു നാട്യമുള്ളതു വായനക്കാർ ഓർമിക്കുമല്ലോ; വാട്ടർലൂവിൽ ഉണ്ടായിരുന്ന കാലാൾസ്സൈന്യത്തിൽ, ആറാമത്തെയോ ഒമ്പതാമത്തെയോ സൈന്യവകുപ്പിൽ—എന്നുവെച്ചാൽ, അങ്ങനെയൊന്നിൽ—ഒരു സർജ്ജന്റുദ്യോഗസ്ഥനായിരുന്നപ്പോൾ, താൻ തനിച്ചു, സകലത്തേയും കൊന്നുമറിക്കുന്ന ഒരുകൂട്ടം കുതിരപ്പടയാളികളുടെ മുൻപിൽ വെച്ച് ‘കലശലായി മുറിപ്പെട്ടുകിടക്കുന്ന ഒരു സേനാനായകനെ, പീരങ്കിയുണ്ടകളുടെ മധ്യത്തിൽ അദ്ദേഹത്തിന്റെ മുകളിൽ കമിഴ്‌ന്നുകിടന്നു മരിക്കാതെ കഴിച്ചതെങ്ങനെയാണെന്നു് അയാൾ വിസ്തരിച്ചു കഥ പറയുക പതിവാണു്. അതിൽനിന്നാണു് അയാളുടെ വീട്ടിനുമ്മറത്തു് ആ മിന്നിത്തിളങ്ങുന്ന അടയാളമുദ്രയും, ‘വാട്ടർലൂവിലെ സർജ്ജന്റുദ്യോഗസ്ഥന്റെ മദ്യപ്പുര’ എന്നു് അയാളുടെ ചാരായക്കടയ്ക്ക് അയൽപ്രദേശങ്ങളിൽ നടപ്പുള്ള പേരും ഉണ്ടായിത്തീർന്നതു്. അയാൾ ഒരു പരിഷ്കാരേച്ഛുവും പുരാതനഗ്രന്ഥങ്ങളിൽ പരിചയമുള്ളയാളും നെപ്പോളിയന്റെ കക്ഷിക്കാരനുമത്രേ. ഷാംപ്ദയിൽപള്ളിക്ക് അയാൾ വരികൊടുത്തു. മതാചാര്യസ്ഥാനത്തിനു വേണ്ട പഠിപ്പു് അയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണു് ഗ്രാമത്തിലെ സംസാരം.
ഹോളണ്ടിൽനിന്നു് ഒരു ചാരായക്കട വെക്കാൻ വേണ്ട അറിവു സമ്പാദിക്കുക മാത്രമേ അയാൾ ഒന്നു ചെയ്തിട്ടുള്ളു എന്നു് ഞങ്ങൾ വിശ്വസിക്കുന്നു. പലതിലും കണ്ണുള്ള ഈ പമ്പരക്കള്ളൻ പാരിസ്സിൽ ഒരു ഫ്രാൻസുകാരനും, ബ്രൂസ്സൽസിൽ ഒരു ബൽജിയക്കാരനുമാണു്; എവിടേക്കു കടന്നാലും അയാൾക്കവിടെ ഒരേവിധം കഴിയാം. വാട്ടർലൂവിലെ ധൈര്യപ്രകടനത്തെപ്പറ്റിയാണെങ്കിൽ, അതു വായനക്കാർക്കു പരിചിതമാണല്ലോ. അയാൾ അതിനു് അല്പം ചില അതിശയോക്തി കൂട്ടി എന്നു കാണാം. വേലിയേറ്റവും ഇറക്കവും, തെണ്ടിനടക്കൽ, ഓരോന്നിൽച്ചെന്നു തലയിടൽ—അയാളുടെ ജീവിതത്തിൽ മിന്നിക്കാണുന്ന ഭാഗം ഇതാണു്; തുന്നിക്കൂട്ടിയ മനസ്സാക്ഷി കഷ്ണംകഷ്ണമായ ഒരു ജീവിതക്രമത്തെ ദാനം ചെയ്യുന്നു; അങ്ങനെ 1815 ജൂൺ 18-ാം തിയ്യതിക്കടുത്ത ലഹളക്കാലത്തു ഞങ്ങൾ മുൻപു പറഞ്ഞ കൊള്ളക്കാരായ പട്ടാളക്കച്ചവടക്കാരുടെ വർഗത്തിൽ തെനാർദിയെരും ചേർന്നു; അയാളും, അവരെപ്പോലെ, നാട്ടുപുറങ്ങളിൽ തെണ്ടിനടക്കും, ചിലർക്കോരോന്നു വില്ക്കും, മറ്റു ചിലരിൽനിന്നു കക്കും; ഭാര്യയോടും സന്താനങ്ങളോടുംകൂടി സകുടുംബനായി ഒരു ചാഞ്ചാടുന്ന കട്ടവണ്ടിയിൽ, യുദ്ധത്തിനുപോകുന്ന സൈന്യത്തിനു പിന്നിൽ, എപ്പോഴും ജയം കിട്ടിയ ഭാഗത്തു ചേർന്നു നില്ക്കുവാൻ സ്വതസ്സിദ്ധമായ ഒരു വാസനയോടുകൂടി, സഞ്ചരിച്ചിരുന്നു. ആ യുദ്ധകാലം അവസാനിച്ചു; അയാൾ പറഞ്ഞതുപോലെ ‘കുറച്ചു വക’ കൈയിലുണ്ടായിരുന്നതുകൊണ്ടു, മോങ്ഫെർമിയെയിൽ വന്നു് അവിടെ ചാരായക്കട സ്ഥാപിച്ചു.
ശവം വിതച്ച ഉഴവുചാലുകളിൽനിന്നു് കൊയ്ത്തുകാലത്തു ശേഖരിച്ചതും, പണസ്സഞ്ചികളും ഘടികാരങ്ങളും സ്വർണമോതിരങ്ങളും വെള്ളിക്കുരിശുകളും അടങ്ങിയതുമായ ഈ വക ഒരു വലിയ തുകയോളം എത്തിയിരുന്നില്ല; ഉള്ളതു തിന്നുകൊണ്ടിരിക്കുന്ന ഗൃഹസ്ഥനായി മാറിയ ഈ പട്ടാളക്കച്ചവടക്കാരനെ അധികകാലം പൊറുപ്പിക്കുവാൻ മാത്രം അതില്ലാതിരുന്നു.
ഒരാണയിടലോടു കൂടിയാൽ പട്ടാളത്താവളസ്ഥലങ്ങളേയും കുരിശടയാളമിടലോടു ചേർന്നാൽ മതാചാരവിദ്യാലയത്തേയും ഓർമിപ്പിക്കുന്നതായി, ആ ചൊവ്വുകൂടിയ എന്തോ ഒന്നുള്ളതു് തെനാർദിയെരുടെ ഭാവവിശേഷങ്ങളിലുണ്ടായിരുന്നു. അയാൾ ഒരു നല്ല വാഗ്മിയാണു്. താൻ ഒരു പഠിപ്പുകാരനാണെന്നു് ആളുകൾ വിചാരിക്കുന്നതു് അയാൾക്കു സമ്മതമായിരുന്നു. എങ്കിലും അയാളുടെ ഉച്ചാരണസമ്പ്രദായം ശരിയല്ലെന്നു് സ്ക്കൂൾ മാസ്റ്റർ സൂക്ഷിച്ചറിഞ്ഞു.
വഴിയാത്രക്കാരുടെ ചെലവുപട്ടിക അയാൾ അന്തസ്സിൽ തയ്യാറാക്കിയിരുന്നു; പക്ഷേ, പരിചയമുള്ള കണ്ണുകൾ അതിൽ അക്ഷരത്തെറ്റുകളുള്ളതായി കണ്ടു പിടിച്ചു. തെനാർദിയെർ ഉപായക്കാരനും കൊതിയനും മടിയനും സമർഥനുമായിരുന്നു. അയാൾ ഭൃത്യജനങ്ങളെ അധിക്ഷേപിക്കാറില്ല; അതുകാരണം ഭാര്യ അവരെ ക്ഷണത്തിൽ പിരിച്ചുകളയുന്നു. ആ രാക്ഷസി വലിയ സപത്നീമത്സരക്കാരിയാണു്. ആ മെലിഞ്ഞു മഞ്ഞച്ച ചെറുമനുഷ്യനെ എല്ലാവർക്കും വലിയ ഭ്രമമാണെന്നു് അവൾക്കു തോന്നിയിരുന്നു.
ആകപ്പാടെ ഒരു സൂത്രക്കാരനും നിലതെറ്റാത്തവനുമായ തെനാർദിയെർ ഒരു ശാന്തമട്ടോടുകൂടിയ തെമ്മാടിയായിരുന്നു. ഇതാണു് എല്ലാറ്റിലുംവെച്ചു ചീത്തവർഗം; കള്ളനാട്യം അതിൽ പ്രവേശിക്കുന്നു.
ചില സമയത്തു തെനാർദിയെരും ഭാര്യയെപ്പോലെതന്നെ അത്രയധികം ശുണ്ഠിയെടുത്തുപോകാറില്ലെന്നില്ല; പക്ഷേ, അതു വളരെ ചുരുക്കമാണു്; മനസ്സിനടിയിൽ ഒരു വലിയ ദ്വേഷകുണ്ഡം മുഴുവനും വെച്ചു വന്നതുകൊണ്ടു്, ആവക സമയങ്ങളിൽ അയാൾ മനുഷ്യജാതിയോടെല്ലാംതന്നെ ശുണ്ഠിയെടുക്കും. എന്നല്ല, ഇടവിടാതെ ഓരോ തെറ്റുകൾക്കും പകരംചോദിച്ചുപോരുന്നവരും, തങ്ങൾക്കു പറ്റിയ അപകടങ്ങൾക്കെല്ലാം കണ്ണിൽക്കണ്ടവരെ കുറ്റപ്പെടുത്തുന്നവരും, ഒന്നാമതായി കൈയിൽക്കിട്ടുന്നാളുകളുടെ മേൽ തങ്ങളുടെ ജീവകാലത്തിനുള്ളിൽ അനുഭവിച്ചിട്ടുള്ള ചതിപ്പണികളുടേയും ദ്രവ്യനഷ്ടങ്ങളുടേയും കഷ്ടപ്പാടുകളുടേയും ആകത്തുക, അവകാശപൂർവമായ ഒരാവലാതിപോലെ, കൊണ്ടുചുമത്തുവാൻ എപ്പോഴും ഒരുങ്ങിനില്ക്കുന്നവരുമായി അങ്ങനെ ചിലരുള്ളതിൽ ഒരാളായിരുന്നു തെനാർദിയെർ: ഈ പുളിമാവു മുഴുവനും ആ മനുഷ്യന്റെ ഹൃദയത്തിൽ കുത്തിയിളക്കപ്പെട്ടു. കണ്ണിലൂടെയും വായിലൂടെയും പതഞ്ഞു വഴിഞ്ഞുതുടങ്ങിയാൽ, അയാൾ ഭയങ്കരനായിത്തീരും. ആ സമയത്തു് അയാളുടെ ശുണ്ഠിക്കു വിഷയീഭവിച്ചവനാരോ അവന്റെ കഥ കഷ്ടമാണ്!
മറ്റു ഗുണങ്ങളുള്ളവയ്ക്കു പുറമെ, തെനാർദിയെർ ശ്രദ്ധയും ശുഷ്കാന്തിയുമുള്ളവനും, അതാതു സന്ദർഭങ്ങളെ അനുസരിച്ചു മൗനിയും വാഗ്മിയും, ഏതു സമയത്തും നല്ല ബുദ്ധിയുള്ളവനുമായിരുന്നു. കപ്പലിലെ യന്ത്രക്കണ്ണാടികളിലേക്കു ചുഴിഞ്ഞുനോക്കിശ്ശീലിച്ചിട്ടുള്ള കപ്പൽക്കാരുടെ നോട്ടത്തിനുള്ള ആ എന്തോ ഒന്നു് അയാൾക്കുമുണ്ടു്. തെനാർദിയെർ ഒരു രാജ്യതന്ത്രജ്ഞനാണു്.
ചാരായക്കടയിലേക്കു കടന്നുചെല്ലുന്ന ഏതൊരു പുതിയ ആളും മദാം തെനാർദിയെരെ ആദ്യമായി കണ്ടമാത്രയിൽ. ‘ഇതാണു് ഈ വീട്ടിലെ ഉടമസ്ഥൻ’ എന്നു പറയാതിരിക്കില്ല. ഒരബദ്ധം. അവൾ അതിന്റെ ഉടമസ്ഥപോലുമല്ല, ഭർത്താവുതന്നെയാണു് ഉടമസ്ഥനും ഉടമസ്ഥയും. അവൾ പണിയെടുക്കും; അയാൾ ഉണ്ടാക്കും. അദൃശ്യവും നിരന്തരവുമായ ഒരുതരം ആകർഷണശക്തികൊണ്ടു് സകലത്തേയും അയാൾ അതാതു ഭാഗത്തേക്കു തിരിച്ചുവിടുന്നു. അയാൾ ഒരു വാക്കു പറയുകയേ വേണ്ടൂ; ചിലപ്പോൾ ഒരാംഗ്യം കാണിച്ചാലും മതി; ആ പുരാതനമഹാഗജം അതനുസരിക്കും. നല്ലവണ്ണം മനസ്സിലായിട്ടില്ലെങ്കിലും മദാം തെനാർദിയെരുടെ കണ്ണിനു തെനാർദിയെർ ഒരസാമാന്യനും ഒരു രാജതുല്യനുമാണു്. അവൾക്കു ചേർന്നവിധത്തിലുള്ള ഗുണങ്ങൾ അവൾക്കുമുണ്ടായിരുന്നു. മൊസ്സ്യു തെനാർദിയെരുമായി അവൾക്കെപ്പോഴെങ്കിലും ഒരു കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ—കൂട്ടത്തിൽപ്പറയട്ടെ, ഈ ഒരൂഹംതന്നെ പാടുള്ളതല്ല—അവൾ ഭർത്താവിനെ മറ്റുള്ളവരുടെ മുൻപിൽവെച്ചു ശകാരിക്കില്ല. സ്ത്രീകൾ പലപ്പോഴും ചെയ്തുവരുന്ന ആ അബദ്ധം—പാർലിമെണ്ടു സഭക്കാരുടെ ഭാഷയിൽ പറയുമ്പോൾ, ‘രാജത്വത്തെ വെളിച്ചത്താക്കുക’ എന്നത്—അവൾ ഒരുക്കലും ‘അപരിചിതന്മാരുടെ മുൻപിൽവെച്ചു’ പ്രവർത്തിക്കുകയില്ല. അവരുടെ രണ്ടുപേരുടേയും യോജിപ്പിൽനിന്നു ദോഷം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും, മദാം തെനാർദിയെർക്കു ഭർത്താവോടുള്ള വണക്കത്തിൽ ആലോചനയ്ക്കു വകയുണ്ടു്. ഒച്ചയുടേയും മാംസത്തിന്റേയും ആ ഒരു പെരും മല, ക്ഷീണിച്ചു മെലിഞ്ഞ ഒരു ചെറുവിരലിന്റെ ഇളക്കമനുസരിച്ചു നടന്നു. അമർന്നൊതുങ്ങിയതും വൈകൃതപ്പെട്ടതുമായ ഒരു ഭാഗം പിടിച്ചുനോക്കുമ്പോൾ, ഇതു മഹത്തും സർവസാമാന്യവുമായ ആ ഒന്നത്രേ—ജഡപദാർഥത്താൽ അന്തഃകരണം പൂജിക്കപ്പെടൽ; എന്തുകൊണ്ടെന്നാൽ, ചില വികൃതാവയവങ്ങൾക്കുള്ള ഒരുൽപത്തിഹേതു ശാശ്വതസൗന്ദര്യത്തിന്റെ കേവലമായ അഗാധഭാഗത്തു കിടക്കുന്നു. തെനാർദിയെരിൽ എന്തോ ഒരജ്ഞാതവസ്തുവുണ്ടു്; അതിൽനിന്നാണു് ആ സ്ത്രീയുടെ മേൽ അയാൾക്കുള്ള പരിപൂർണാധികാരത്തിന്റെ ഉത്ഭവം. ചില സമയങ്ങളിൽ അവൾ അയാളെ ഒരു കൊളുത്തപ്പെട്ട മെഴുതിരിപോലെ കാണും; മറ്റു ചിലപ്പോൾ അയാൾ ഒരു കഴുകിൻനഖംപോലെ അവൾക്കനുഭവപ്പെടും.
തന്റെ മക്കളെയൊഴിച്ചു മറ്റാരെയും സ്നേഹമില്ലാത്തവളും, തന്റെ ഭർത്താവിനെയൊഴിച്ചു മറ്റാരേയും പേടിയില്ലാത്തവളുമായ ഒരു ഭയങ്കരജന്തുവായിരുന്നു ഈ സ്ത്രീ. മുലയുള്ള വർഗത്തിൽപ്പെട്ടിരുന്നതുകൊണ്ടു് അവൾ ഒരമ്മയാണു്. പക്ഷേ, അവളുടെ മാതൃത്വം അവളുടെ പെൺമക്കളോടുകൂടി അവസാനിച്ചു; നമ്മൾ ഇനി കാണാൻ പോകുന്നതുപോലെ ആൺമക്കളുടെ അടുക്കലേക്ക് അതെത്തിയിരുന്നില്ല, ആ പുരുഷന്നാകട്ടേ, ഒരൊറ്റ വിചാരമേ ഉള്ളൂ—എങ്ങനെയാണു് പണമുണ്ടാക്കേണ്ടതു്.
അതിന്നയാൾക്കു കഴിഞ്ഞില്ല. അത്രയും വലിയ ബുദ്ധിശക്തിക്കു പയറ്റാൻ മാത്രമുള്ള ഒരു കളരിയില്ലായിരുന്നു. സുന്നത്തിനു നഷ്ടം വരാമെങ്കിൽ, തെനാർദിയെർക്ക് മോങ്ഫെർമിയെയിൽ നഷ്ടമാണു് പറ്റിയിരുന്നതു്; സ്വിറ്റ്സർലാണ്ടിലോ പെറിണീസ്സിലോ ആയിരുന്നുവെങ്കിൽ ഈ കാശില്ലാത്ത കള്ളൻ ഇപ്പോൾ ഒരു കോടീശ്വരനാണു്; പക്ഷേ, ഒരു ചാരായക്കടക്കാരന്നു്, ഈശ്വരവിധിതന്നെ എവിടെ നിർത്തി കുറ്റി തറച്ചുവോ അവിടെനിന്നു മേയുകയേ ശരണമുള്ളൂ.
ഇവിടെ ചാരായക്കടക്കാരൻ എന്ന വാക്കു ചിലരെമാത്രം ഉദ്ദേശിച്ചേ വച്ചിട്ടുള്ളു എന്നും ആ വർഗക്കാർക്കു മുഴുവനും അതു ബാധകമല്ലെന്നും ഓർമിക്കേണ്ടതാണു്.
ഈ കൊല്ലത്തിൽത്തന്നെ, 1823-ൽ, ഏകദേശം ആയിരത്തഞ്ഞൂറു ഫ്രാങ്കിന്റെ ചില്ലറക്കടം തെനാർദിയെരുടെ തലയിൽ വന്നുപെട്ടിരുന്നു; ഇതു് അയാളെ അസ്വാസ്ഥ്യപ്പെടുത്തി.
ഇക്കാര്യത്തിൽ ഈശ്വരവിധിയുടെ മർക്കടമുഷ്ടിയോടുകൂടിയ അനീതി എന്തുതന്നെയായാലും, അപരിഷ്കൃതജനങ്ങളുടെ ഇടയിൽ ഒരു ഗുണവും പരിഷ്കൃതജനങ്ങളുടെ ഇടയിൽ ഒരു കച്ചവടസാധനമായ ആ ഒന്ന് —അതിഥിസൽക്കാരം— ഏറ്റവുമധികം ഗാഢമായും പുതിയ പരിഷ്കാരത്തോടു് ഏറ്റവുമധികം യോജിച്ചും ഭംഗിയിൽ മനസ്സിലാക്കിയിട്ടുള്ളവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു തെനാർദിയെർ. പോരാത്തതിനു്, അയാൾ ഒരഭിനന്ദനീയനായ ഒളിവേട്ടക്കാരനും ഉന്നം നോക്കി വെടിവെക്കുന്നതിൽ അദ്വിതീയനെന്നു പേരെടുത്തവനുമായിരുന്നു. അയാൾക്ക് ഒരുതരം ശാന്തവും ഉദാസീനവുമായ ചിരിയുണ്ടു്; അതാണു് വിശേഷിച്ചും അപകടം പിടിച്ചതു്.
ഹോട്ടൽക്കാരൻ എന്ന നിലയ്ക്കുള്ള അയാളുടെ അഭിപ്രായവിശേഷങ്ങൾ ചിലപ്പോൾ മിന്നല്പിണരുകൾപോലെ പൊട്ടിപ്പുറപ്പെടും. തന്റെ ജോലിയെസ്സംബന്ധിക്കുന്ന ചില നീതിവാക്യങ്ങൾ അയാൾക്കറിയാം; അതുകൾ അയാൾ ഭാര്യയോടു മനസ്സിലേക്കു കുത്തിത്തിരുകും. ‘ഒരു ചാരായക്കടക്കാരന്റെ മുറ.’ ഒരു ദിവസം അയാൾ അവളോടു ശക്തിയിലും ഒരു താഴ്‌ന്ന സ്വരത്തിലും പറഞ്ഞു. ‘വന്നാൾക്ക് ഇഷ്ടവും, വിശ്രമവും, വെളിച്ചവും, തിയ്യും, മുഷിഞ്ഞ വിരിപ്പുകളും, ഒരു ഭൃത്യനും പേനുകളും, ഒരു പുഞ്ചിരിയും വിലയ്ക്കു കൊടുക്കുകയാണു്; വഴിയാത്രക്കാരെ തടഞ്ഞുനിർത്തുക, ചെറിയ പണസ്സഞ്ചികളെ കമഴ്ത്തിക്കൊട്ടിക്കുക, കനമേറിയവയെ മര്യാദയ്ക്കു ചുരുക്കിക്കൊടുക്കുക; കുടുംബവുമായി സഞ്ചരിക്കുന്നവരെ ആദരവോടുകൂടി താമസിപ്പിക്കുക; പുരുഷനെ ക്ഷൗരം ചെയ്യുക, സ്ത്രീയെ തൂവൽ പറിക്കുക, കുട്ടിയെ തികച്ചും ചകിരിപിച്ചുക; തുറന്ന ജനാലയ്ക്കും, അടഞ്ഞ ജനാലയ്ക്കും, പുകക്കുഴൽ മൂലയ്ക്കും, ചാരുകസാലയ്ക്കും കസാലയ്ക്കും, ഇരിപ്പുകട്ടിലിന്നും, കിടക്കയ്ക്കും, വയ്ക്കോൽക്കെട്ടിനും നരിക്കുവിലയിടുക; കണ്ണാടിയിൽ എത്രകണ്ടു നിഴൽ പതിയുന്നുണ്ടെന്നു നോക്കിയറിഞ്ഞ് അതിന്നൊരു വില നിശ്ചയിക്കുക; എന്നല്ല, എന്തു കഴുവിന്മേലെങ്കിലുമൊക്കെ പിടിച്ചുകേറി വഴിയാത്രക്കാരന്റെ പക്കൽനിന്നു സകലത്തിനും, അയാളുടെ നായ തിന്നിട്ടുള്ള ഈച്ചകൾക്കുകൂടിയും, പണം മേടിക്കുക!’
ചതിയും ശുണ്ഠിയുംകൂടി കല്യാണം കഴിച്ചതാണു് ഈ ദമ്പതിമാർ— ഒരു പൈശാചികവും ഭയങ്കരവുമായ ജോടിക്കുതിര.
ഭർത്താവു് ഇരുന്നാലോചിക്കുകയും കണക്കുകൂട്ടുകയും ചെയ്യുമ്പോൾ, മദാം തെനാർദിയെർ അവിടെയില്ലാത്ത കടക്കാരെപ്പറ്റി ആലോചിക്കില്ല; നാളെത്തെ കഥയെയോ ഇന്നത്തെ കഥയെയോ പറ്റി ഒരാലോചനയും ചെയ്യില്ല; അവൾ ഒരു നിമിഷനേരംകൊണ്ടു് ഒരു ജന്മത്തിലെ മുഴുവൻ ശുണ്ഠിയെടുക്കും.
ഇങ്ങനെയായിരുന്നു ആ രണ്ടു സത്ത്വങ്ങൾ. കൊസെത്തു് അവരുടെ നടുവിൽപ്പെട്ടു; ഒരേസമയത്തു് ആട്ടുകല്ലിൽ കിടന്നു പൊടിഞ്ഞുതകരുകയും ചവണകളെക്കൊണ്ടു വലിഞ്ഞു കഷ്ണം കഷ്ണമായി ചിന്നുകയും ചെയ്യുന്ന ഒരു ജന്തുപോലെ, അവൾ ആ രണ്ടുപേരുടേയും അമർച്ചയ്ക്കു വശംവദയായി. ആ പുരുഷന്നും ആ സ്ത്രീക്കും ഓരോ സവിശേഷരീതിയുണ്ടു്; കൊസെത്തു് അടികൊണ്ടു കുതർന്നു—ഇതു സ്ത്രീയുടെ വകയാണു്; അവൾ മഴക്കാലത്തു കാലിൽ യാതൊന്നുമില്ലാതെ നടന്നു—ഇതു പുരുഷന്റെ പണിയത്രേ.
കൊസെത്തു് കോണിപ്പടികൾ പാഞ്ഞുകയറും, പാഞ്ഞിറങ്ങും, പാത്രങ്ങളൊക്കെ മോറും, നിലം അടിച്ചുവാരും, തിരുത്തിത്തുടയ്ക്കും, പൊടി കളയും, അങ്ങോട്ടുമിങ്ങോട്ടും ഓടും, എവിടെയും പരിഭ്രമിച്ചു ചെല്ലും, കിതയ്ക്കും, കനമുള്ള സാധനങ്ങൾ എടുത്തു നീക്കും—എല്ലാം ചെയ്യും; ശക്തി കുറഞ്ഞവളായിരുന്നതുകൊണ്ടു്, മുരട്ടുപണികളെല്ലാം അവളെടുത്തുവന്നു. അവൾക്കനുഭവപ്പെടാൻ ദയയില്ല; ഒരു കൊടുംശുണ്ഠിക്കാരിയായ എജമാനത്തിയുണ്ടു്; ഒരു കൊടും പകയുള്ളവനായ എജമാനനും. തെനാർദിയെർഹോട്ടൽ ഒരു മാറാലവലപ്പോലെയാണു്; അതിൽ കൊസെത്തു് കുടുങ്ങി; അവൾ അതിനുള്ളിൽ വിറച്ചുംകൊണ്ടു കിടക്കുന്നു. ഈ ദുഷ്ടഭവനത്തിൽ അവൾക്ക് ഉപദ്രവത്തിന്റെ പരമകാഷ്ഠ അനുഭവഗോചരമായി. ഈച്ച എട്ടുകാലികൾക്കു വേണ്ട ഭൃത്യപ്പണി ചെയ്യുന്നതുപോലെയായിരുന്നു അതു്.
ആ സാധുക്കുട്ടി ഒന്നും മിണ്ടാതിരുന്നു.
ഇങ്ങനെയുള്ള ജീവാത്മാക്കൾ ഈശ്വരനുമായി വേർപെട്ട ഉടനെ, ജീവിതം ഉദിച്ചുവരുവാൻ തുടങ്ങുന്ന സമയത്തു്, ഈ വിധം ചെറുതായി വെറും നഗ്നരായ മനുഷ്യരുടെ നടുവിൽപ്പെടുമ്പോൾ, അവയുടെ അന്തർഭാഗത്തു് എന്തു സംഭവിക്കുന്നു!