പള്ളിയിൽനിന്നു തുടങ്ങുന്ന ചന്തപ്പുരകൾ, വായനക്കാർ ഓർമിക്കുന്നതു പോലെ, തെനാർദിയെർഹോട്ടൽവരെ എത്തിയിരുന്നു. നഗരവാസികൾ അർദ്ധ രാത്രിയിലെ തിരുവത്താഴപ്പൂജയ്ക്ക് ആ വഴിയെ പോകുന്നതാകകൊണ്ടു് ചന്തപ്പുരകളിലെല്ലാം കടലാസ്സുകുഴലുകൾക്കുള്ളിലിരുന്നു കത്തുന്ന മെഴുതിരികൾകൊണ്ടു വിളക്കുവെച്ചിരുന്നു; തെനാർദിയെർഹോട്ടലിൽ അപ്പോൾ ഇരുന്നു കുടിച്ചിരുന്ന സ്ക്കൂൾമാസ്റ്റർ അഭിപ്രായപ്പെട്ടതുപോലെ, അതിനു് ‘അത്ഭുതകരമായ ഒരു ചന്ത’മുണ്ടായിരുന്നു. ആ നഷ്ടം തീരാൻ ആകാശത്തു് ഒരു നക്ഷത്രമെങ്കിലും കാണാനുണ്ടായിരുന്നില്ല.
തെനാർദിയെർഭവനത്തിനു നേരെ മുൻപിലുള്ളതായ ഈ പീടികകളിൽ ഒടുവിലത്തേതു്, തീത്തകിടുകൊണ്ടും കണ്ണാടിച്ചില്ലുകൊണ്ടും ഭംഗിയുള്ള തകരക്കഷണം കൊണ്ടും ഉണ്ടാക്കിയ പലതരം പാവകൾ വില്ക്കാൻ വെച്ചിട്ടുള്ള സ്ഥലമായിരുന്നു. മുൻപിലത്തെ വരിയിൽ, കുറെ പിന്നിലേക്കു തള്ളി, വെളുത്ത ഉറുമാൽവിരിയുടെ മുൻപിൽ, ഏകദേശം രണ്ടടി ഉയരമുള്ളതും വാസ്തവത്തിലുള്ള തലമുടിയും കവിടിപ്പൂച്ചിട്ട കണ്ണുകളുമുള്ളതും തലയിൽ സ്വർണപ്പക്ഷികളോടുകൂടി ഒരു ചുകന്ന പട്ടുടുപ്പിടുവിച്ചതുമായ ഒരു പാവയെ കച്ചവടക്കാരൻ നിർത്തിയിരുന്നു. പത്തു വയസ്സിനു താഴെയുള്ള വഴിയാത്രക്കാരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ടു് ഈ അസാമാന്യവസ്തു അന്നു മുഴുവനുമായി അങ്ങനെ നില്ക്കുന്നു; അതു വാങ്ങി കുട്ടിക്കു കൊടുക്കാൻമാത്രം പണക്കാരിയോ ധാരാളക്കാരിയോ ആയ ഒരമ്മയും മോങ്ഫെർമിയെ ഗ്രാമത്തിലുണ്ടായില്ല. എപ്പൊനൈനും അസൽമയും ഒന്നിലധികം മണിക്കൂറുകൾ അതു നോക്കിക്കണ്ടു; കൊസെത്തു് തന്നെയും, ഉപായത്തിൽ, അതൊരു നോട്ടം കണ്ടു എന്നതു വാസ്തവമാണു്.
കൈയിൽ വെള്ളത്തൊട്ടിയോടുകൂടി കുണ്ഠിതപ്പെട്ടും സ്വാസ്ഥ്യംകെട്ടും തെരുവിലേക്കിറങ്ങിയ സമയത്തു് ആ അത്ഭുതകരമായ പാവയെ—അവൾ പറഞ്ഞതുപോലെയാണെങ്കിൽ, ആ മാന്യസ്ത്രീയെ—ഒന്നു നോക്കിക്കാണാതിരിക്കാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല. ആ സാധുക്കുട്ടി അമ്പരന്നു നിന്നുപോയി. അവൾ ആ പാവയെ അതേവരെ അടുത്തു കണ്ടിട്ടില്ല. ആ പീടിക മുഴുവനും ഒരു രാജധാനിയായി അവൾക്കു തോന്നി; ആ പാവ ഒരു പാവയല്ലാതായി; അതൊരു കാഴ്ചയായിരുന്നു. ഇരുട്ടടഞ്ഞതും മരവിപ്പിക്കുന്നതുമായ കഷ്ടപ്പാടിൽ അത്രയും ആണ്ടു മുങ്ങിക്കിടക്കുന്ന ആ ഭാഗ്യംകെട്ട ചെറുകുട്ടിക്ക് ഒരുതരം മായാമയമായ പരിധിവിശേഷത്താൽ ചുറ്റപ്പെട്ടു കണ്ട ആ വസ്തു സന്തോഷമായിരുന്നു—ആഡംബരം, സമ്പന്നത, സൗഖ്യം. ദുഃഖമയവും നിഷ്കളങ്കവുമായ ചെറുപ്രായത്തിന്റെ ബുദ്ധിവൈഭവത്തോടുകൂടി, തന്നെ ആ പാവയിൽനിന്നകറ്റി നിർത്തുന്ന അഗാധഗുഹയുടെ വിസ്താരം കൊസെത്തു് ഒന്നളന്നു നോക്കി. അങ്ങനെയുള്ള ഒരു സാധനം കിട്ടണമെങ്കിൽ, ഒരു രാജ്ഞി അല്ലെങ്കിൽ ചുരുങ്ങിയതു് ഒരു രാജകുമാരി, ആവണമെന്നു് അവൾ തന്നത്താൻ പറഞ്ഞു. ആ ചുകന്നു ചന്തമേറിയ ഉടുപ്പും ആ മിനുത്തു ചന്തമേറിയ തലമുടിയും സൂക്ഷിച്ചുനോക്കിക്കൊണ്ടു് അവൾ വിചാരിച്ചു, ‘ആ പാവയ്ക്ക് എന്തു സുഖമായിരിക്കും!’ ആ ആശ്ചര്യകരമായ വിക്രയസ്ഥലത്തുനിന്നു കണ്ണെടുക്കാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല. എത്രകണ്ടധികം നോക്കുന്നുവോ അത്രകണ്ടധികം അവളുടെ കണ്ണഞ്ചിപ്പോകുന്നു. താൻ സ്വർഗത്തിലേക്കാണു് നോക്കുന്നതെന്നു് അവൾക്കു തോന്നി. ആ വലിയതിന്റെ പിന്നിൽ വേറെയും പാവകളുണ്ടായിരുന്നു; അവയൊക്കെ ദേവസ്ത്രീകളും യക്ഷസ്ത്രീകളുമാണെന്നു് അവൾ വിചാരിച്ചു. ആ പീടികയുടെ ഉമ്മറത്തു് അങ്ങോട്ടുമിങ്ങോട്ടും ലാത്തുന്ന കച്ചവടക്കാരൻ ലോകപിതാവായ ഈശ്വരനാണെന്നാലത്തെ മാതിരി ഒരു സ്തോഭം അവളിലുണ്ടാക്കി.
ഈ മാനസപൂജയ്ക്കിടയിൽ അവൾ സകലവും മറന്നു; പുറപ്പെട്ടതിന്റെ ഉദ്ദേശം കൂടി ഓർമവിട്ടു.
പെട്ടെന്നു തെനാർദിയെർസ്ത്രീയുടെ ഈ പരുഷസ്വരം വാസ്തവസ്ഥിതിയെ അവൾക്കോർമയാക്കി: ‘എന്ത്! എടീ തെറിച്ച പെണ്ണേ, നിയ്യു പോയിട്ടില്ല. അല്ലേ? നില്ക്ക്! ഞാനിപ്പോൾ തരാമത്! എടീ അസത്തേ, വേഗം പോയ്ക്കോ!’
മദാം തെനാർദിയെർ യദൃച്ഛയായി തെരുവിലേക്ക് നോക്കി, ആ ബ്രഹ്മം കണ്ടു നില്ക്കുന്ന കൊസെത്തിന്റെ മേൽ അവളുടെ കണ്ണു പതിഞ്ഞു.
തൊട്ടിയും വാരിവലിച്ചെടുത്തു കൊസെത്തു് പറപറന്നു; അവളെക്കൊണ്ടു കഴിയുന്നേടത്തോളം അകലേക്കു കാൽ വലിച്ചുവെച്ചു.