തെനാർദിയെർഹോട്ടൽ ആ ഗ്രാമത്തിൽ പള്ളി നില്ക്കുന്ന ഭാഗത്തോടടുത്തായതുകൊണ്ടു, ഷേലിലേക്കുള്ള വഴിക്കു കാട്ടുപുറത്തൊഴുകുന്ന ചോലയിലേക്കാണു് വെള്ളം കൊണ്ടുവരാൻ കൊസെത്തിനു പോകേണ്ടിയിരുന്നതു്.
മറ്റൊരു കച്ചവടക്കാരന്റേയും ആഡംബരപ്രകടനത്തിലേക്ക് അവൾ നോക്കിയില്ല. ബൂലാംഗർ ഇടവഴിയിലും പള്ളിയുടെ അയൽപ്രദേശങ്ങളിലുമായിരുന്നേടത്തോളം നേരം, വിളക്കു കൊളുത്തപ്പെട്ട ചന്തപ്പുരകൾ അവൾക്കു വഴി കാണിച്ചു; പക്ഷേ, ക്ഷണത്തിൽ ഒടുവിലത്തെ ചന്തപ്പുരയിലെ ഒടുവിലത്തെ വെളിച്ചം മറഞ്ഞു. ആ സാധുക്കുട്ടി ഇരുട്ടിലായി. അവൾ അതിന്റെ ഉള്ളിലേക്ക് ഊളിയിട്ടു. ഒന്നുമാത്രം; ഒരു വികാരവിശേഷം അവളെ കീഴടക്കിയപ്പോൾ, നടക്കുന്നതോടുകൂടി തൊട്ടിയുടെ പിടികൊണ്ടു കഴിയുന്നേടത്തോളം അവൾ ഒരനക്കമുണ്ടാക്കി ഒരൊച്ചയുണ്ടാക്കിയിട്ടു് അതവൾക്കു കൂട്ടുകൂടി.
മുൻപോട്ടു പോകുന്തോറും ഇരുട്ടു് അധികമധികം കനംപിടിച്ചു; തെരുവുകളിലൊന്നും ആരുമില്ല. എന്തായാലും, ഒരു സ്ത്രീയെ അവൾ കണ്ടുമുട്ടി; ആ സ്ത്രീ അവളെ കണ്ടു തിരിഞ്ഞു, പല്ലിന്നിടയിലൂടെ ഇങ്ങനെ പിറുപിറുത്തുകൊണ്ടു, സ്തംഭിച്ചുനിന്നു: ‘എവിടെയായിരിക്കാം ആ കുട്ടി പോകുന്നതു? ഇതു് ഒരു മനുഷ്യച്ചെന്നായ പെറ്റതാണോ?’ ഉടനെ ആ സ്ത്രീക്ക് ആളെ മനസ്സിലായി. ‘ഹോ,’ അവൾ പറഞ്ഞു. ‘വാനമ്പാടിപ്പക്ഷിയാണ്!’
ഇങ്ങനെ അവൾ വളഞ്ഞുതിരിഞ്ഞവയും ആൾസ്സഞ്ചാരമില്ലാത്തവയുമായ തെരുവുകൾ കടന്നു ഷേലിന്റെ ഒരു വശത്തുള്ള മോങ്ഫെർമിയെ ഗ്രാമത്തിൽച്ചെന്നു. വഴിയുടെ രണ്ടുഭാഗത്തും വീടുകളോ അല്ലെങ്കിൽ മതിലുകൾ മാത്രമോ ഉള്ളേടത്തോളം ദൂരം അവൾ ഒരുവിധം ധൈര്യത്തോടുകൂടിത്തന്നെ നടന്നു. ജനാലവാതില്ക്കീറുകളുടെ പഴുതിലൂടെ ഒരു മെഴുതിരിവിളക്കിന്റെ ഇളകുന്ന നാളം അവൾ ഇടയ്ക്കിടയ്ക്കു കണ്ടെത്തും—അതു വെളിച്ചത്തേയും ആൾപ്പാർപ്പിനേയും കാണിച്ചു; അവിടെ ആളുകളുണ്ടു്; അതവളെ ധൈര്യപ്പെടുത്തി. പക്ഷേ, മുൻപോട്ടു പോകുന്തോറും അവളുടെ കാൽവെപ്പിന്റെ അകലം തനിയെ കുറഞ്ഞു കുറഞ്ഞുവന്നു. ഒടുവിലത്തെ വീട്ടിന്റെ മൂല കടന്നപ്പോൾ കൊസെത്തു് നിന്നു; ഒടുവിലത്തെ ചന്തപ്പുര വിട്ടു മുൻപോട്ടു കടക്കുന്നതു പ്രയാസമായിരുന്നു. ഒടുവിലത്തെ വീടു വിട്ടു മുൻപോട്ടുപോകുന്നതു് അസാധ്യമായിത്തീർന്നു. അവൾ തൊട്ടിനിലത്തുവെച്ചു; കൈപ്പടം തലമുടിയുടെ ഉള്ളിലേക്ക് തിരുകി. പതുക്കെ തല ചൊറിയാൻ തുടങ്ങി—പേടിക്കുകയും എന്താണു് ചെയ്യേണ്ടതെന്നു നിശ്ചയമില്ലാതാകയും ചെയ്താൽ കുട്ടികൾ സാധാരണമായി കാണിക്കുന്ന ഒരാംഗ്യം. മോങ്ഫെർമിയെ കടന്നുകഴിഞ്ഞു; തുറസ്സായ വയൽപ്രദേശമായി. കറുത്തു വിജനമായ ഒരു തുറസ്സുണ്ടു് മുൻപിൽ; അവൾ നിരാശതയോടുകൂടി ആ ഇരുട്ടിലേക്ക് സൂക്ഷിച്ചു നോക്കി—അവിടെ ഒരു മനുഷ്യനുമില്ല; അവിടെ മൃഗങ്ങളുണ്ടു്; ഒരുസമയം അവിടെ പിശാചുക്കളുണ്ടു്. അവൾ ഒന്നു നല്ലവണ്ണം നോക്കി; ഓരോ മൃഗങ്ങൾ പുല്ലിലൂടെ നടക്കുന്ന ഒച്ച കേട്ടു; മരങ്ങളിലൂടെ സഞ്ചരിക്കുന്ന പിശാചുക്കളേയും അവൾ വ്യക്തമായി കണ്ടു. ഉടനെ അവൾ വീണ്ടും തൊട്ടിയെടുത്തു; ഭയം അവൾക്കു ധാർഷ്ട്യത്തെ കടം കൊടുത്തു. അവൾ പറഞ്ഞു, ‘അതേ, ഞാൻ അയാളോടു വെള്ളം കിട്ടാനില്ലെന്നു പറയും.’ എന്നിട്ടു് അവൾ ധൈര്യം പിടിച്ചു, വീണ്ടും മോങ്ഫെർമിയെയിലേക്കു കടന്നു.
ഒരു നൂറടി ദൂരം പോയില്ല, അപ്പോഴേക്കും അവൾ നിന്നു, രണ്ടാമതും തലചൊറിയാൻ തുടങ്ങി. ഇക്കുറി തെനാർദിയെർസ്ത്രീയാണു് തന്റെ ഭയങ്കരമായ, കഴുതപ്പുലിയുടേതുപോലെയുള്ള, വായയുമായി കണ്ണുകളിൽനിന്നു മിന്നിപ്പറക്കുന്ന ദ്വേഷ്യത്തോടുകൂടി മുൻപിൽ പ്രത്യക്ഷീഭവിച്ചതു്. ആ പെൺകുട്ടി മുന്നിലേക്കും പിന്നിലേക്കും വ്യസനത്തോടുകൂടി നോക്കി. അവൾ എന്താണു് ചെയ്യേണ്ടത്? അവൾക്ക് എന്തുവരാൻ പോകുന്നു? അവൾ എവിടേക്കു പോകട്ടെ? അവളുടെ മുൻപിൽ തെനാർദിയെർസ്ത്രീയുടെ പ്രേതം; പിന്നിൽ രാത്രിയുടേയും കാട്ടുപുറത്തിന്റേയും വക പിശാചുക്കൾ മുഴുവനും; തെനാർദിയെർസ്ത്രീയുടെ മുൻപിലാണു് അവൾ ചൂളിപ്പോയതു്. അവൾ വീണ്ടും ചോലയിലേക്കുള്ള വഴിപിടിച്ചു പായാൻ തുടങ്ങി. അവൾ ഗ്രാമത്തിൽനിന്നു കടന്നു; എങ്ങോട്ടും നോക്കാതേയും യാതൊന്നിനും ചെവികൊടുക്കാതേയും ഒരു പാച്ചിലിനു കാട്ടിലെത്തി. ശ്വാസം കിട്ടാതാകുമ്പോൾ മാത്രമേ അവൾ ഇടയ്ക്കു നിന്നിരുന്നുള്ളൂ; എങ്കിലും അവൾ മുൻപോട്ടുള്ള യാത്ര കുറച്ചില്ല. നിരാശതയോടുകൂടി അവൾ നേരെ മുൻപോട്ടു പായി.
ഓടുന്നതോടുകൂടി അവൾക്കു കരച്ചിൽ വന്നു.
കാട്ടിലെ രാത്രിസമയത്തുള്ള ഇളക്കം അവളെ എമ്പാടും വളഞ്ഞു.
അവൾ ഒന്നും വിചാരിക്കാതായി, ഒന്നും കാണാതായി. രാത്രിയുടെ എന്തെന്നില്ലാത്ത വലുപ്പം ഈ ചെറുജീവിയെ നേരിട്ടു നില്ക്കുന്നു. ഒരു ഭാഗത്തു് എല്ലാ നിഴല്പാടുകളും, മറ്റേ ഭാഗത്തു് ഒരണു.
അറ്റത്തുനിന്നു ചോലയിലേക്ക് ഏഴോ എട്ടോ നിമിഷം മാത്രമേ നടക്കേണ്ടു. പകൽ വളരെ പ്രാവശ്യം പോയിട്ടുള്ളതുകൊണ്ടു കൊസെത്തിനു വഴിയറിയാമായിരുന്നു. അത്ഭുതമെന്നേ പറയേണ്ടൂ. അവൾക്കു തലതിരിഞ്ഞില്ല. സഹജബുദ്ധിയുടെ ഒരവശേഷം ഒരുവിധം അവളെ അങ്ങോട്ടു കൊണ്ടുപോയി. മരക്കൊമ്പുകളിലും കുറ്റിക്കാടുകളിലും എന്തെങ്കിലും കണ്ടെങ്കിലോ എന്നുള്ള ഭയംകൊണ്ടു് ഇടത്തോട്ടോ വലത്തോട്ടോ അവൾ കണ്ണയച്ചില്ല. ഈ നിലയ്ക്ക് അവൾ ചോലയിലെത്തി.
കളിമണ്ണുനിലത്തു വെള്ളം ഒലിച്ച് ഏകദേശം രണ്ടടി ആഴത്തിൽ കുഴിഞ്ഞുണ്ടായതും നാലുപുറവും പൂപ്പൽകൊണ്ടും നീണ്ടു ചുരുണ്ടു മടങ്ങി ‘നാലാമൻ ആങ്റിയുടെ ഉടുപ്പുഞെറി’യെന്ന പുല്ലുകൾകൊണ്ടു നിറഞ്ഞതും പലേ വലിയ കല്ലു വിരിച്ചതുമായ ഒരു വീതികുറഞ്ഞ അകൃത്രിമജലാശയമായിരുന്നു അതു്. അതിൽനിന്നു് ഒരു ചോല ചെറിയൊരു ശാന്തസ്വരത്തിൽ പാഞ്ഞുപോകുന്നു.
കൊസെത്തു് ഒന്നു ശ്വാസം കഴിക്കാൻകൂടി നിന്നില്ല. വല്ലാത്ത ഇരുട്ടുണ്ടായിരുന്നു; എങ്കിലും അവൾക്ക് അവിടെ വന്നിട്ടു ശീലമുണ്ടു്. ചോലയിലേക്ക് കുനിഞ്ഞു നില്ക്കുന്ന ഒരു പ്രായമേറാത്ത ‘ഓക്കു’മരത്തെ ഇരുട്ടത്തു് അവൾ ഇടത്തെ കൈകൊണ്ടു തപ്പിനോക്കി—അതു് അവളെ പതിവായി സഹായിക്കുന്ന ഒന്നാണു്; അതിന്റെ ഒരു കൊമ്പു കണ്ടെത്തി, അതിന്മേൽ മുറുക്കിപ്പിടിച്ചു, കീഴ്പോട്ടു കുനിഞ്ഞു, തൊട്ടി വെള്ളത്തിൽ മുക്കി, അത്രയും വലിയ വികാരാവേഗത്തിൽപ്പെട്ടിരുന്നതു കൊണ്ടു് അവൾക്കു സ്വതവേ ഉണ്ടായിരുന്ന ശക്തി അപ്പോൾ മൂന്നിരട്ടിച്ചു. അങ്ങനെ കീഴ്പോട്ടു കുനിഞ്ഞുനിന്ന സമയത്തു കുപ്പായക്കീശ ചൊലവെള്ളത്തിലേക്ക് വായ് തുറന്നുപോയതു് അവൾ സൂക്ഷിച്ചില്ല. ആ പതിനഞ്ചു സൂ നാണ്യം വെള്ളത്തിൽ വീണു. കൊസെത്തു് അതു കണ്ടില്ല; വീഴുന്ന ഒച്ചയും കേട്ടില്ല. തൊട്ടി മുക്കാലും നിറച്ചു പൊന്തിച്ചു പുല്ലിന്മേൽ വെച്ചു.
അതു കഴിഞ്ഞപ്പോൾ, അവൾക്ക് വല്ലാത്ത ക്ഷീണം തോന്നി. അവൾക്ക് ക്ഷണത്തിൽ തിരിച്ചുപോകണമെന്നുണ്ടായിരുന്നു. പക്ഷേ, വെള്ളം മുക്കാൻ വേണ്ടി വന്ന അധ്വാനം അത്രയുമധികമായതുകൊണ്ടു്, അവൾക്ക് ഒരടിപോലും മുൻപോട്ടു വെയ്ക്കാൻ വയ്യാതായി, ഒന്നിരിയ്ക്കേണ്ടിവന്നു. അവൾ പുല്ലിന്മേൽ കുഴഞ്ഞു വീണു, അവിടെ കുനിഞ്ഞുതൂങ്ങി ഇരുന്നു.
അവൾ കണ്ണടച്ചു; എന്തിനാണെന്നറിയാതെ, എന്നാൽ ചെയ്യാതിരിക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടു് അവൾ വീണ്ടും കണ്ണു തുറന്നു. അവൾക്കടുത്തിരിക്കുന്ന തൊട്ടിയിലെ പരിഭ്രമിച്ചിളകുന്ന വെള്ളം തകരസർപ്പങ്ങളുടെ ഛായയിൽ ഓരോ വൃത്താകാരങ്ങളെ കുറിക്കുകയായിരുന്നു.
തലയ്ക്കു മുകളിൽ ആകാശം മുഴുവനും പരന്ന കാർമേഘങ്ങളെക്കൊണ്ടു മൂടിയിരിക്കുന്നു; അവ വലിയ പുകക്കൂട്ടങ്ങൾപോലെയിരുന്നു. ഇരുട്ടിന്റെ ഭയങ്കരമായ ഇമ്പാച്ചിമോന്ത ആ കുട്ടിയുടെ നേരെ ഏതാണ്ടു് കുനിഞ്ഞുവരുന്നതായി തോന്നി.
വ്യാഴനക്ഷത്രം ആകാശത്തിനുള്ളിൽ മറയുന്നു.
ആ കുട്ടി തനിക്കു കണ്ടു ശീലമില്ലാത്തതും പേടിപ്പെടുത്തുന്നതുമായ ആ വലിയ നക്ഷത്രത്തെ അമ്പരന്നുനോക്കി. വാസ്തവത്തിൽ അതു ചക്രവാളത്തിനു വളരെ അടുത്തെത്തിയിരുന്നു; കനത്തിൽ ചേർന്നടങ്ങിയ ഒരു മൂടൽക്കൂട്ടത്തെ കടക്കുകയാണു്; ആ മൂടലാകട്ടേ, ആ നക്ഷത്രത്തിൽ ഒരു ഭയങ്കരമായ ചുകപ്പുനിറം പകർത്തി. ഒരു രസമില്ലാത്ത ചുകപ്പുനിറം കയറിയ ആ മൂടൽപ്പരപ്പു് അതിനെ വലുതാക്കിത്തീർത്തു. ആ നക്ഷത്രം ഒരു തിളങ്ങുന്ന രക്തക്ഷതമായി എന്നു പറയാം.
മൈതാനത്തിൽനിന്നു് ഒരു തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. കാടു് ഇരുണ്ടിരിക്കുന്നു. ഒരിലപോലും അനങ്ങുന്നില്ല. വേനല്ക്കാലത്തിലെ നിസ്സാരമായ നാട്ടുവെളിച്ചംപോലും കാണാനില്ല. വലിയ മരക്കൊമ്പുകൾ പേടിപ്പെടുത്തുന്ന മാതിരി ഏന്തിനിന്നു. മെലിഞ്ഞ് അനർഥകരങ്ങളായ തൂപ്പുകൾ തുറസ്സുസ്ഥലങ്ങളിൽനിന്നു ചൂളയിട്ടു. വടക്കൻകാറ്റത്തു നീണ്ട പുല്ലുകൾ ആരൽമത്സ്യങ്ങളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓളംമറിഞ്ഞു. കൊടുത്തൂവകൾ ഇര തേടിപ്പിടിക്കാൻവേണ്ടി നഖങ്ങൾ വെച്ച തങ്ങളുടെ നീണ്ട കൈകളെ ഇട്ടിഴയ്ക്കുന്നതായി തോന്നി. കാറ്റിട്ടുലച്ച ചില ഉണങ്ങിയ കുറ്റിക്കാടുകൾ ‘ഭൂ’ എന്നു പറന്നു; അതു കണ്ടാൽ, പിന്നാലെ പിടിപ്പാൻ ചെല്ലുന്ന എന്തിന്റേയോ മുൻപിൽനിന്നു് അവ പേടിച്ചു പായുകയാണെന്നു തോന്നും. എല്ലാ ഭാഗത്തും പരിതാപകരങ്ങളായ ഓരോ അക്രമങ്ങൾതന്നെ.
ഇരുട്ടു് അമ്പരപ്പിക്കുന്ന ഒന്നാണു്. മനുഷ്യന്നു വെളിച്ചം വേണം. പകലിന്റെ അപ്പുറത്തു ചെന്നു തന്നത്താൻ കുഴിച്ചുമൂടുന്ന ആർക്കും തന്റെ ഹൃദയം ചുരുണ്ടുപോകുന്നതായി തോന്നും. കണ്ണു കറുപ്പുനിറത്തെ കാണുമ്പോൾ, ഹൃദയം അസ്വസ്ഥതയെ കാണുന്നു. രാത്രിയിലെ ഇരുട്ടിൽ, കരിപിടിച്ച അസ്വച്ഛതയിൽ, എത്ര തന്നെ ശക്തിയുള്ള മനസ്സിനും ആധിപിടിക്കുന്നു. പേടിച്ചുവിറയ്ക്കാതെ ഒരുത്തനും തനിച്ചു കാട്ടിൽ നടക്കില്ല. നിഴലുകളും മരങ്ങളും — രണ്ടു ഭയങ്കരങ്ങളായ നിബിഡതകൾ. അഗാധസ്ഥലങ്ങളിൽ മിഥ്യാഭൂതമായ ഒരു വാസ്തവത്വം പ്രത്യക്ഷീഭവിക്കുന്നു. ഒരു പ്രേതക്കാഴ്ചയ്ക്കുള്ള വ്യക്തതയോടുകൂടി നിങ്ങളിൽ നിന്നു കുറച്ചടി ദൂരത്തായി ദുർഗ്രഹത വരയ്ക്കപ്പെടുന്നു. നമുക്കു മുൻപിൽത്തന്നെയോ അല്ലെങ്കിൽ മനോരാജ്യത്തിലോ, ഉറങ്ങുന്ന പുഷ്പങ്ങളുടെ സ്വപ്നം പോലെ, നമുക്കറിഞ്ഞുകൂടാത്ത എന്തോ വ്യക്തമല്ലാത്തതും തൊടാൻ കഴിയാത്തതുമായ വസ്തുവിശേഷം നീന്തിക്കളിക്കുന്നു. ചക്രവാളാന്തത്തിൽ ഭയങ്കരങ്ങളായ സ്ഥിതിഭേദങ്ങൾ കാണുന്നു. കറുത്തു മഹത്തരമായ ശൂന്യതയുടെ ദുർഗന്ധം നാം ശ്വസിക്കുന്നു. പിന്നോക്കം നോക്കുന്നതിനു പേടി തോന്നുന്നു; എങ്കിലും അതു ചെയ്യാതിരിക്കാൻ വയ്യാ. രാത്രിയുടെ ഗുഹപ്പഴുതുകൾ മെലിഞ്ഞൊട്ടിപ്പോയ ചിലതുകൾ, മുൻപോട്ടു ചെല്ലുന്തോറും മറയുന്ന മിണ്ടാമോന്തകൾ, നല്ലവണ്ണം കാണാൻ കഴിയാത്ത മുടിചിന്നൽ, ശുണ്ഠിപിടിച്ച പൂങ്കുലകൾ, കരുവാളിച്ച കുണ്ടുകുളങ്ങൾ, ശവസംസ്കാരത്തിൽ പ്രതിഫലിച്ച വ്യസനമയത്വം, നിശ്ശബ്ദതയുടെ ശ്മശാനോചിതമായ ബഹുലത, അജ്ഞാതങ്ങളെങ്കിലും സംഭാവ്യങ്ങളായ സത്ത്വങ്ങൾ, നിഗൂഢങ്ങളായ മരക്കൊമ്പുകളുടെ കുനിവുകൾ, മരങ്ങളുടെ പേടി തോന്നിക്കുന്ന ഓരോ പുഷ്പലതാമാലകൾ, നീണ്ടു തുള്ളുന്ന ചെടിക്കൂട്ടങ്ങൾ— ഇവയോടൊന്നും മനുഷ്യന്നു് എതിർനില്ക്കാൻ വയ്യാ. കിടുകിടെ വിറയ്ക്കുകയും കഠിനമായ സങ്കടം തോന്നുകയും ചെയ്യാത്ത ധൃഷ്ടതയില്ല. അന്ധകാരവുമായി ആത്മാവു കൂട്ടിയരച്ചു ചേർക്കപ്പെടുന്നതുപോലെ എന്തോ ഒരു വല്ലായ്മതോന്നുന്നു. നിഴല്പാടുകളുടെ ഈ തുളഞ്ഞുകയറൽ ഒരു കുട്ടിയുടെ കാര്യത്തിൽ എന്തെന്നില്ലാത്തവിധം ഭയങ്കരമാണു്.
വെളിപാടുകളാണു് കാട്ടുപ്രദേശങ്ങൾ; ഒരണുപ്രായമായ ആത്മാവിന്റെ ചിറകടി പൈശാചികനിലവറയ്ക്കുള്ളിൽ ഒരു മരണവേദനയുടെ ഞെരുക്കമുണ്ടാക്കുന്നു.
വികാരങ്ങളുടെ സ്വഭാവമൊന്നും മനസ്സിലായില്ലെങ്കിലും, പ്രകൃതിയുടെ ഇരുണ്ടതെന്തെന്നില്ലായ്മ തന്നെക്കടന്നു പിടികൂടിയിരിക്കുന്നു എന്നു് അവൾക്കു ബോധ്യപ്പെട്ടു. അവളെ ബാധിക്കുന്നതു വെറും ഭയമല്ലാതായി; ഭയത്തേക്കാളും അതിഭയങ്കരമായ എന്തോ ഒന്നു്. അവൾ ആകെ വിറച്ചു. ഹൃദയത്തിന്റെ അങ്ങേ അടിത്തട്ടുവരെ മരവിപ്പിച്ചതായ ആ വിറയുടെ അസാധാരണത്വം വിവരിക്കാൻ വാക്കുകളില്ല; അവൾ പകച്ചുനോക്കുകയായി; പിറ്റേ ദിവസവും ആ സമയത്തു് അവിടെ വരേണ്ടിവരാതെ കഴിക്കാൻ അവളെക്കൊണ്ടു സാധിക്കില്ലെന്നു തോന്നി.
ഉടനെ, ജന്മസിദ്ധമായ ഒരുതരം ബുദ്ധിവിശേഷത്താൽ, അവൾ തനിക്കു മനസ്സിലാവാത്തതും, പക്ഷേ, തന്നെ കലശലായി ഭയപ്പെടുത്തുന്നതുമായ ആ ഒരപൂർവസ്ഥിതിയിൽനിന്നു പുറത്തായിക്കിട്ടാൻവേണ്ടി അവൾ ഒന്നു്, രണ്ടു്, മൂന്നു്, നാലു് എന്നിങ്ങനെ പത്തുവരെ ഉറക്കെ എണ്ണിത്തുടങ്ങി; അതു കഴിഞ്ഞപ്പോൾ, പിന്നേയും ആദ്യം മുതൽ ആരംഭിച്ചു; ഈ വിദ്യകൊണ്ടു നാലുപുറത്തേയും വാസ്തവസ്ഥിതി അവൾക്കു വെളിവായി. വെള്ളം മുക്കിയതിൽ നനഞ്ഞിരുന്ന അവളുടെ കൈകൾക്കു തണുപ്പു തോന്നി; അവൾ എഴുന്നേറ്റു; അവളുടെ ഭയം, പ്രകൃതിസാധാരണവും അമർത്താൻ വയ്യാത്തതുമായ ആ ഒരു ഭയം തിരിച്ചെത്തി; അവൾക്ക് ഒരു വിചാരം മാത്രമായി—ക്ഷണത്തിൽ പറപറന്നു. കാട്ടിന്നുള്ളിലൂടെ, വയൽ കടന്നു, വീടുകളുള്ളേടത്തു്, ജനാലകളുള്ളേടത്തു്, വിളക്കിന്റെ വെളിച്ചമുള്ളേടത്തു് എത്തി വീഴണം. മുൻപിൽക്കിടക്കുന്ന വെള്ളത്തിൽ അവളുടെ നോട്ടം പതിഞ്ഞു; ആ തെനാർദിയെർസ്ത്രീ അവളിലുണ്ടാക്കിക്കൊണ്ടിരുന്ന ഭയം അത്രയുണ്ടു്; ആ വെള്ളം നിറഞ്ഞ പാത്രം എടുക്കാതെ പാഞ്ഞുകളയാൻ അവൾ ധൈര്യപ്പെട്ടില്ല; അവൾ ആ തൊട്ടിയുടെ കൈപ്പിടി രണ്ടു കൈകൊണ്ടും കൂട്ടിപ്പിടിച്ചു; അവൾക്ക് ആ പാത്രമൊന്നു പൊന്തിക്കാൻ വയ്യാ.
ഇങ്ങനെ അവൾ ഒരു പത്തുപന്ത്രണ്ടടി നടന്നു; പക്ഷേ, തൊട്ടിയിൽ വെള്ളം നിറച്ചുമുണ്ടായിരുന്നു. അതിനു ബഹുകനം; ഒരിക്കൽക്കൂടി അതു നിലത്തു വെയ്ക്കേണ്ടിവന്നു. ഒരുനിമിഷം അവൾ കിതച്ചു, പിന്നേയും പാത്രത്തിന്റെ പിടി പൊന്തിച്ചു, നടക്കുകയായി; ഇക്കുറി കുറച്ചുകൂടി ദൂരം നടന്നു; പക്ഷേ, പിന്നേയും നില്ക്കേണ്ടിവന്നു. ഏതാനും ഞൊടിയിട നിന്നതിനുശേഷം പിന്നേയും അവൾ യാത്രയായി. മുൻപോട്ടു കുനിഞ്ഞു, തല തൂങ്ങിക്കൊണ്ടു്, ഒരു കിഴവിയെപ്പോലെ അവൾ നടന്നു. തൊട്ടിയുടെ കനം അവളുടെ മെലിഞ്ഞ കൈകളെ കീഴ്പോട്ടു വലിച്ചു; വെറുങ്ങലിപ്പിച്ചു. നനഞ്ഞതും ചെറിയതുമായ കൈയിന്റെ കല്ലപ്പിനേയും മരവിപ്പിനേയും ആ ഇരുമ്പുകൈപ്പിടി മുഴുവനാക്കി; ഇടയ്ക്കിടയ്ക്ക് അവൾക്കു നില്ക്കേണ്ടിവന്നു; അപ്പോഴൊക്കെ പാത്രത്തിൽനിന്നു തുളുമ്പിയ തണുപ്പുവെള്ളം അവളുടെ നഗ്നങ്ങളായ കാലടികളിൽ പതിച്ചു. ഇതു് ഒരു കാട്ടിനുള്ളിൽ, രാത്രി, മഴക്കാലത്തു, മനുഷ്യദൃഷ്ടിയിൽനിന്നു വളരെ ദൂരത്തുവെച്ചാണുണ്ടായതു്; അവൾ എട്ടുവയസ്സുള്ള ഒരു കുട്ടിയാണു്. ആ സമയത്തു് ആ വ്യസനകരമായ കാഴ്ച ഈശ്വരനല്ലാതെ മറ്റാരും കണ്ടില്ല.
നിശ്ചയമായും, അവളുടെ അമ്മയും—ഹാ, കഷ്ടം!
അതേ, മരിച്ചവരെക്കൊണ്ടു ശവക്കുഴികളിൽവെച്ചു കണ്ണു തുറപ്പിക്കുന്ന ചിലതുണ്ടു്.
വേദനാപ്രദമായ ഒരുതരം ചക്രശ്വാസംവലിയോടുകൂടി അവൾ കിതച്ചു; തേങ്ങലുകൾ അവളുടെ തൊണ്ടയിറുക്കി; എങ്കിലും അവൾക്കു കരയാൻ ധൈര്യമുണ്ടായില്ല—ദൂരത്താണെങ്കിലും കൂടി. തെനാർദിയെർസ്ത്രീയുടെമേൽ അവൾക്ക് അത്ര ഭയമുണ്ടു്. എപ്പോഴും തെനാർദിയെർസ്ത്രീ മുൻപിലുണ്ടെന്നു വിചാരിക്കുന്നതു് അവളുടെ പതിവാണു്.
ഏതായാലും, ആ നിലയിൽ അധികദൂരം വേഗത്തിൽ പോവാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല; അവൾ വളരെ പതുക്കെ നടക്കുകയായി. ഇടയ്ക്കുള്ള നില്പുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും, അവയ്ക്കിടയിലെ നടത്തം കഴിയുന്നതും നീളുന്നുണ്ടെങ്കിലും, ഈ നിലയ്ക്കു മോങ്ഫെർമിയെയിലെത്താൻ ഒരു മണിക്കൂറിലധികം വേണ്ടിവരുമെന്നും തെനാർദിയെർസ്ത്രീ തല്ലാതിരിക്കില്ലെന്നും അവൾ സങ്കടത്തോടുകൂടി ആലോചിച്ചു. ഈ മനോവേദന അവൾ തനിച്ചു രാത്രി കാട്ടിലാണെന്നുള്ള ഭയത്തോടുകൂടിക്കലർന്നു; അവൾ ക്ഷീണിച്ചു തളർന്നിരിക്കുന്നു; എങ്കിലും ഇതുവരെയായി കാട്ടിൽനിന്നു കടന്നിട്ടില്ല. അവൾക്കു പരിചയമുള്ള ഒരു പഴയ മരത്തിന്റെ അടുത്തെത്തിയപ്പോൾ, നല്ലവണ്ണം ഒന്നു ക്ഷീണം തീർക്കുകതന്നെ എന്നുവെച്ച്, ഒടുവിലത്തേതായി, അതേവരത്തേതിലധികം നേരം, അവിടെ നിന്നു; എന്നിട്ടു് തനിക്കുള്ളേടത്തോളം ശക്തിയെടുത്തു, വീണ്ടും വെള്ളപ്പാത്രം പൊന്തിച്ചു ധൈര്യത്തോടുകൂടി നടന്നു; പക്ഷേ, നിരാശതയിലാണ്ട ആ സാധുച്ചെറുകുട്ടിക്ക്, ‘ആവൂ, എന്റെ ഈശ്വര! എന്റെ ഈശ്വര! എന്നു നിലവിളിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ആ സമയത്തു് അവൾക്കു പെട്ടെന്നു തന്റെ വെള്ളപ്പാത്രം ഒട്ടുംതന്നെ കനംതോന്നാതായി; അവൾക്കു കൂറ്റനെന്നു തോന്നിയ ഒരു കൈ ആ പാത്രത്തിന്റെ പിടി കടന്നുപിടിച്ചു, ശക്തിയിൽ മേല്പോട്ടു പൊന്തിച്ചു. അവൾ തല പൊക്കി നോക്കി. നീണ്ടുനിവർന്നു കറുത്ത ഒരു വലിയ സ്വരൂപം ഇരുട്ടത്തു് അവളുടെ അടുക്കലൂടെ നടക്കുന്നുണ്ടു്; അവളുടെ പിൻപുറത്തൂടെ വന്നെത്തിയ ഒരാളായിരുന്നു അതു്; അയാൾ അടുത്തെത്തുന്ന ശബ്ദം അവൾ കേട്ടില്ല. ആ മനുഷ്യൻ, ഒരക്ഷരവും മിണ്ടാതെ, അവൾ എടുത്തുകൊണ്ടുപോയിരുന്ന വെള്ളത്തൊട്ടിയുടെ കൈപ്പിടി കടന്നുപിടിച്ചു.
ജീവിതത്തിലെ എല്ലാ യദൃച്ഛാസംഭവങ്ങൾക്കും പാകത്തിൽ പ്രകൃതിസിദ്ധമായ ഒരു ബുദ്ധിവിശേഷം പ്രവർത്തിക്കുന്നതു കാണാം. ആ കുട്ടിക്ക് ഭയമുണ്ടായില്ല.