1823—ലെ ആ ക്രിസ്തുമസ്സു് ദിവസംതന്നെ ഉച്ചയ്ക്കു പാരിസ്സിൽ ദ് ലോപ്പിത്താലിലെ ഏറ്റവും ആൾസ്സഞ്ചാരം കുറഞ്ഞ ഭാഗത്തു് ഒരാൾ കുറെയധികം നേരമായി നടക്കുന്നു. വീടന്വേഷിക്കുന്ന ഒരാളുടെ മട്ടു് അയാൾക്കുണ്ടു്; ആ ഇടിഞ്ഞുപൊളിഞ്ഞ വീടുകളുള്ള സ്ഥലത്തു് ഏറ്റവും ധാടി കുറഞ്ഞ വീട്ടിനു മുൻപിൽ, അതാണു് അധികം ഇഷ്ടപ്പെട്ടതെന്നപോലെ, അയാൾ നില്ക്കും.
കുറച്ചുകൂടി കഴിഞ്ഞാൽ ഈ മനുഷ്യൻ വാസ്തവത്തിൽ ആ വിജനപ്രദേശത്തുതന്നെ ഒരു വീടു കൂലിക്കു മേടിച്ചതായി കാണും.
ഈ മനുഷ്യൻ, ആകൃതികൊണ്ടെന്നപോലെ ഉടുപ്പിലും, ഒരു ഭേദപ്പെട്ട യാചകന്റെ സ്വഭാവം വെളിപ്പെടുത്തിയിരുന്നു—അങ്ങേ അറ്റത്തെ ദാരിദ്ര്യം അയാളിൽ അങ്ങേ അറ്റത്തെ ശുചിത്വത്തോടു കൂടിച്ചേർന്നിരുന്നു. ഇതു വളരെ അപൂർവമായ ഒരു സങ്കലനമാണു്; വളരെ പാവമായ ഒരാളോടും വളരെ കൊള്ളാവുന്ന ഒരാളോടും തോന്നിപ്പോകുന്ന ആ രണ്ടുവിധം ബഹുമാനത്തെയും ബുദ്ധിമാന്മാരുടെ ഹൃദയങ്ങളിൽ അതുൽപ്പാദിപ്പിക്കുന്നു. വളരെ പഴയതും വളരെ നന്നായി പൊടിതുടച്ചതുമായ ഒരു വട്ടത്തൊപ്പിയും, കാവിമണ്ണിന്റെ മഞ്ഞനിറത്തിൽ—ഈ ഒരു നിറം അക്കാലത്തു കേവലം ഭ്രാന്തുകാണിക്കുന്ന ഒന്നായിട്ടില്ല— ഉപയോഗിച്ചു തീരെ പിഞ്ഞിക്കഴിഞ്ഞ ഒരു പരുക്കൻ പുറംകുപ്പായവും, പൂജ്യത കാണിക്കുന്ന വെട്ടോടുകൂടിയതുമായ ഒരു വലിയ ഉൾക്കുപ്പായവും, ഉപയോഗിച്ചു പഴതായി മുട്ടിന്മേൽ നര കയറിയിട്ടുള്ള കറുത്ത കാലുറകളും, പിരിച്ച ആട്ടിൻരോമനൂലുകൾകൊണ്ടുള്ള കറുത്ത കീഴ്ക്കാലുറകളും, ചെമ്പുപട്ടപ്പൂട്ടുകളോടുകൂടിയ കനത്ത പാപ്പാസ്സുകളുമാണു് അയാൾ ധരിച്ചിരുന്നതു്. ഓടിപ്പോയിട്ടു തിരിച്ചെത്തിയ ഏതെങ്കിലും നല്ല തറവാട്ടിലെ ഒരാജ്ഞാവാഹകനാണു് അയാളെന്നു് ആരും പറയും. തികച്ചും വെളുത്ത തലമുടിയും, ചുളുക്കുകയറിയ നെറ്റിത്തടവും, കരുവാളിച്ച ചുണ്ടുകളും, മനഃകുണ്ഠിതത്തേയും ജീവിതത്തിലെ തളർച്ചയേയും എല്ലാ ഭാഗംകൊണ്ടും വെളിപ്പെടുത്തുന്ന മുഖഭാവവുംകൂടി അയാൾക്കു വയസ്സു് അറുപതിന്റെ അപ്പുറം കടന്നു എന്നു് തോന്നിക്കുന്നു. ഉറപ്പിച്ചുള്ള കാൽവെപ്പുകളെക്കൊണ്ടും, എല്ലാവിധം പെരുമാറ്റങ്ങളിലും പ്രത്യക്ഷീഭവിക്കുന്ന അസാധാരണമായ ചുറുചുറുക്കുകൊണ്ടും നോക്കിയാൽ, അയാൾക്ക് അമ്പതു കഴിഞ്ഞു എന്നു് ഒരിക്കലും തോന്നുകയില്ല. നെറ്റിയിലുള്ള ചുളിവുകൾ നല്ല ഉചിതസ്ഥാനങ്ങളിലാണു്; അതുകൊണ്ടു് അയാളെ സശ്രദ്ധം നോക്കിക്കാണുന്ന ഏതൊരാളിലും അതുകൾ ഒരു നല്ല അഭിപ്രായം തോന്നിക്കാതിരിക്കില്ല. അയാളുടെ ചുണ്ടു് സഗൗരവത്തേയും, അതോടുകൂടി വിനയത്തേയും കാണിക്കുന്ന ഒരസാധാരണമട്ടിൽ മുറുകിച്ചുളുങ്ങിയിട്ടാണു്. അയാളുടെ നോട്ടത്തിന്റെ ആഴത്തിൽ അനിർവചനീയവും ദുഃഖമയവുമായ ഒരു പ്രശാന്തഗംഭീരതയുണ്ടു്. ഇടത്തേ കൈയിൽ ഒരു കൈയുറുമാലിൽ കെട്ടിയ ഒരു ചെറു ഭാണ്ഡം പിടിച്ചിരുന്നു; വലത്തേ കൈയിൽ ഏതോ വേലിമേൽനിന്നു മുറിച്ചെടുത്ത ഒരുതരം പൊന്തൻവടിയുള്ളതു് അയാൾ നിലത്തൂന്നിയിരുന്നു. ഈ വടി സനിഷ്കർഷമായി ചെത്തി ഭംഗിയാക്കിയിട്ടുണ്ടു്; കാണുന്നവർക്കു ലേശമെങ്കിലും പേടിതോന്നിക്കുന്ന മട്ടിലല്ല അതു പിടിച്ചിട്ടുള്ളതു്. അതിന്റെ കൊമ്പുകളൊക്കെ കഴിയുന്നതും ശരിപ്പെടുത്തിയിരിക്കുന്നു. ചുകന്ന അരക്കുകൊണ്ടുണ്ടാക്കിയ ഒരു പവിഴത്തലയും അതിന്നുണ്ടു്; അതൊരു പൊന്തൻവടിയാണെങ്കിലും, ഒരു സർക്കീട്ടു ചൂരലാണെന്നേ തോന്നൂ.
ആ പ്രദേശത്തു വഴിയാത്രക്കാർ അധികമൊന്നും ഉണ്ടാകാറില്ല; വിശേഷിച്ചും മഴക്കാലത്തു് ആ മനുഷ്യൻ അവരോടടുക്കുന്നതിനെക്കാൾ കഴിയുന്നതും മാറിയൊഴിയുന്നതിനായി ശ്രമിക്കുന്നതെന്നു തോന്നും. പക്ഷേ, അതു് യാതൊരു കപടനാട്യവുമില്ലാതെയാണു്.
അക്കാലത്തു പതിനെട്ടാമൻ ലൂയിമഹാരാജാവു് ഏതാണ്ടു് ദിവസംപ്രതി ഷ്വാസി-ല്-വായിലേക്കു പോകാറുണ്ടായിരുന്നു. അതദ്ദേഹത്തിനു് ഇഷ്ടപ്പെട്ട സർക്കീട്ടുകളിൽ ഒന്നാണു്. പ്രായേണ ശരിക്കു രണ്ടുമണിസ്സമയത്തു രാജാവിന്റെ വണ്ടിയും പരിവാരങ്ങളും ആ പ്രദേശത്തൂടെ അതിവേഗത്തിൽ കടന്നുപോകുന്നതു കാണാം.
ഇതു് അവിടങ്ങളിലുള്ള സാധുസ്ത്രീകൾക്ക് ഒരു ഗഡിയാളിന്റേയോ നാഴിക മണിയുടേയോ സ്ഥാനം നടത്തിയിരുന്നു; അവർ പറയും: ‘നേരം രണ്ടു മണിയായി; അതാ അവിടുന്നു തൂലറിയിലേക്കു മടങ്ങുന്നു.’
ചിലർ മുൻപോട്ടു പായും, മറ്റു ചിലർ വരിചേർന്നു് ഒതുങ്ങി നില്ക്കും— ഒരു രാജാവിന്റെ എഴുന്നള്ളത്തു് എപ്പോഴും ഒരു ലഹളയുണ്ടാക്കുമല്ലോ; പോരാത്തതിനു, പതിനെട്ടാമൻ ലൂയിയെ കാണുന്നതും കാണാതാവുന്നതും പാരിസ്സിലെ തെരുവുകളിൽ ഒരിളക്കമുണ്ടാക്കിയിരുന്നു. അതു ക്ഷണത്തിലായിരിക്കും, എങ്കിലും അന്തസ്സിലാണു്. ഈ ബലഹീനനായ രാജാവിനു കുതിരയെ പറപ്പിച്ചുപോകുവാൻ ഒരു വാസനയുണ്ടായിരുന്നു; നടക്കുവാൻ കഴിയാത്തതുകൊണ്ടു് അദ്ദേഹത്തിനു പാഞ്ഞേ മതിയാവൂ; ആ കാൽമുടന്തന്നു മിന്നലിനാൽ വലിച്ചുകൊണ്ടു പോകപ്പെട്ടുവെങ്കിൽ സന്തോഷമായി. നഗ്നങ്ങളായ ഖഡ്ഗപുടങ്ങൾക്കിടയിലൂടെ അദ്ദേഹം ഉദാസീനനും സഗൗരവനുമായി എഴുന്നള്ളി. സ്വർണപ്പൂച്ചുകളെക്കൊണ്ടു—കണ്ണാടിച്ചില്ലുകളിന്മേൽ എഴുതപ്പെട്ട വെള്ളപ്പൂച്ചെടികളുടെ വലിയ കൊമ്പുകളെക്കൊണ്ടു—നിറഞ്ഞതായ അവിടുത്തെ കുറ്റൻ സവാരിവണ്ടി ഇടിമുഴക്കത്തോടുകൂടി പറപറന്നു. അതിന്റെ മേലേക്ക് ഒരുനോക്കു നോക്കുവാൻപോലും ഇടയില്ല; വലത്തുവശത്തു പിന്നിലെ മൂലയ്ക്കു, വെളുത്ത ചീനാംശുകംകൊണ്ടുള്ള പൊടിപ്പുകിടക്കയ്ക്കു മുകളിലായി ചലനമറ്റതും വലിയതും, ചുകന്നതുമായ ഒരു മുഖവും, വിലപിടിച്ച വാസനപ്പൊടി അപ്പോൾത്തന്നെയിട്ട ഒരു നെറ്റിയും, അഭിമാനവും കഠിനതയും കള്ളത്തരവുമുള്ള കണ്ണും, ഒരു പഠിപ്പുള്ള മനുഷ്യന്റെ പുഞ്ചിരിയും, ഒരു പ്രമാണിക്കുപ്പായത്തിനുമീതെ ഉരുക്കുപൊന്നുകൊണ്ടുള്ള ഞെറിയോടുകൂടി ആടിക്കളിക്കുന്ന രണ്ടു വലിയ പട്ടുനാടകളും, തങ്കനിറത്തിലുള്ള മൃദുചർമവും, സാങ്ലൂയിക്കുരിശും, വെള്ളികൊണ്ടുള്ള പതക്കസ്സൂചിയും, ഒരു കൂറ്റൻ കമ്പയും, ഒരു പരന്നു നീലിച്ച പട്ടുനാടക്കെട്ടും പ്രത്യക്ഷീഭവിക്കുന്നുണ്ടു്; അതാണു് മഹാരാജാവു്. പാരിസ്സിൽനിന്നു് കടന്നാൽ, വെളുത്ത ഒട്ടകപ്പക്ഷിത്തൂവലുകളാൽ അലംകൃതമായ ചട്ടത്തൊപ്പി, അദ്ദേഹം തന്റെ ഉയരമേറിയ ഇംഗ്ലീഷ് ബൂട്ട്സ്സുകളാൽ പൊതിയപ്പെട്ട കാൽമുട്ടുകളിൽ എടുത്തുവെക്കും; നഗരത്തിലേക്കു വീണ്ടുമെത്തിയാൽ അതു തലയിൽത്തന്നെയാവും—വളരെ ചുരുക്കമായേ അതുപചാരത്തിനായി തലയിൽനിന്നെടുക്കാറുള്ളൂ; ജനങ്ങളുടെ നേരെ അദ്ദേഹം ഉദാസീനതയോടുകൂടി തുറിച്ചു നോക്കും; ആവിധംതന്നെ അവർ അങ്ങോട്ടും, ആ പ്രദേശത്തു് ഒന്നാമതായി പ്രത്യക്ഷീഭവിച്ചപ്പോൾ, അദ്ദേഹം തന്റെ കാഴ്ചകൊണ്ടു് സമ്പാദിച്ചിട്ടുള്ള വിജയം, അവിടത്തുകാരനായ ഒരാൾ കൂട്ടുകാരനോടു പറഞ്ഞ ഈ അഭിപ്രായത്തിൽ അടങ്ങിയിട്ടുണ്ടു്; ‘ആ കാണുന്ന കൂറ്റനാണു് ഗവർമ്മെണ്ടു്.’
ഒരിക്കലും തെറ്റാത്ത ഈ മഹാരാജാവിന്റെ എഴുന്നള്ളത്തു്, അതിനാൽ, ആ പ്രദേശത്തു് ദിവസംപ്രതി സംഭവിക്കുന്ന ഒന്നാണു്.
മഞ്ഞച്ച പുറംകുപ്പായത്തോടുകൂടി ആ ലാത്തുന്നാൾ കാഴ്ചയിൽത്തന്നെ ആ പ്രദേശത്തുകാരനല്ല; ഒരു സമയം അയാൾ പാരിസ്സുകാരൻകൂടിയല്ല, എന്തുകൊണ്ടെന്നാൽ, അയാൾക്ക് ഈയൊരു കഥ അറിവില്ല. വെള്ളികൊണ്ടുള്ള വിചിത്ര നാടകളാൽ മൂടപ്പെട്ട രക്ഷീഭടന്മാരുടെ സംഘം നാലുപുറവുമായി, ആ പള്ളിത്തേർ, രണ്ടുമണിസ്സമയത്തു്, അതിലൂടെ തിരിഞ്ഞു കടന്നുവന്നപ്പോൾ, അയാൾ അത്ഭുതപ്പെടുകയും ഏതാണ്ടു് പരിഭ്രമിച്ചുപോകയും ചെയ്തതായിക്കണ്ടു. ആ വഴിത്തിരിവിൽ അയാളല്ലാതെ മറ്റാരുമില്ല. ഒരു മതിൽവേലിയുടെ മൂലയ്ക്ക് അയാൾ ക്ഷണത്തിൽ മറഞ്ഞു; എങ്കിലും ദ്യൂക് ദു് ഹാവ്രെ അയാളെ ആയിടയ്ക്കു കണ്ടു പിടിക്കാതിരുന്നില്ല.
അന്നത്തെ രക്ഷിസംഘത്തിന്റെ നേതാവു ദ്യൂക് ദ് ഹാവ്രെയായിരുന്നതുകൊണ്ടു്, അദ്ദേഹം വണ്ടിയിൽ രാജാവിനു് അഭിമുഖമായി ഇരുന്നിരുന്നു. അദ്ദേഹം തിരുമനസ്സിനോടു പറഞ്ഞു: ‘അതാ ഒരു പന്തിയല്ലാത്ത മനുഷ്യൻ. രാജാവിന്റെ എഴുന്നള്ളത്തുവഴി ഒഴിപ്പിച്ചു നടക്കുന്ന പൊല്ലീസ്സുഭടന്മാരും അയാളെ ആവിധം തന്നെ സൂക്ഷിച്ചുനോക്കി; അവരിലൊരാൾക്ക് അയാളുടെ പിന്നാലെ ചെല്ലുവാൻ കല്പന കിട്ടി. പക്ഷേ, ആ മനുഷ്യൻ അവിടെയുള്ള ഏറ്റവും വിജനങ്ങളായ തെരുവുകളിലൊന്നിൽ ആണ്ടുകളഞ്ഞു; നേരം സന്ധ്യ കഴിഞ്ഞുതുടങ്ങിയതുകൊണ്ടു്, അന്നു വൈകുന്നേരം പൊല്ലീസ്സുമേലുദ്യോഗസ്ഥന്നു കിട്ടിയ വിവരക്കുറിപ്പിൽ പറഞ്ഞിരുന്നവിധം, അയാൾ ആ പൊല്ലീസ്സൊറ്റുകാരന്റെ കണ്ണിൽനിന്നു മറഞ്ഞു.
ആ മഞ്ഞക്കുപ്പായക്കാരൻ, പൊല്ലീസ്സൊറ്റുകാരന്റെ കണ്ണിൽ പൊടിയിട്ടയച്ചതിനുശേഷം, തന്റെ നടത്തത്തിന്റെ വേഗം ഇടയ്ക്കിടയ്ക്കായി പലതവണയും, പിന്നാലെ ആളുണ്ടോ എന്നു് നോക്കിയറിഞ്ഞതിനുശേഷമല്ലാതെയല്ല, ഒന്നിരട്ടിപ്പിച്ചു. നാലേകാൽ മണി കഴിഞ്ഞപ്പോൾ, എന്നുവെച്ചാൽ നല്ലവണ്ണം രാത്രിയായതിനുശേഷം, അയാൾ പോർത്തു് സാങ്—മാർത്തിയിലെ നാടകശാലയ്ക്കു മുമ്പിലെത്തി; അവിടെ അന്നു രണ്ടു തടവുപുള്ളികൾ എന്ന കഥയാണു് ആടിയിരുന്നതു്. നാടകറാന്തലുകളെക്കൊണ്ടു മിന്നിത്തിളങ്ങിയിരുന്ന പരസ്യത്തൂണു് അയാളുടെ ശ്രദ്ധയെ തടഞ്ഞു; എന്തുകൊണ്ടെന്നാൽ, അയാൾ വേഗത്തിൽ നടന്നിരുന്നുവെങ്കിലും, അതു വായിക്കാൻ നിന്നു. ഒരു നിമിഷംകൂടി കഴിഞ്ഞ് അയാൾ കണ്ണുകാണാത്ത ലാ പ്ലാങ്ഷെത്തു് ഇടവഴിയിലായി; അവിടെനിന്നു ലാങ്ങിയിലേക്കുള്ള തപ്പാൽവണ്ടിയാപ്പീസ്സു നില്ക്കുന്ന സ്ഥലത്തേക്കു ചെന്നു. ആ വണ്ടി നാലരയ്ക്കാണു് പുറപ്പെടുക. കുതിരയെ പൂട്ടിക്കെട്ടിക്കഴിഞ്ഞു; വണ്ടിക്കാരന്റെ കല്പന പ്രകാരം എത്തിക്കൂടിയ യാത്രക്കാർ വണ്ടിയിലേക്കുള്ള ആ ഉയർന്ന ഇരിമ്പുകോണിമേൽ വേഗത്തിൽ കയറിത്തുടങ്ങി.
ആ മനുഷ്യൻ ചോദിച്ചു: ‘അതിൽ സ്ഥലമുണ്ടോ?’
‘ഒന്നുമാത്രം—എന്റെ അടുത്തു പെട്ടിമേൽ,’ വണ്ടിക്കാരൻ പറഞ്ഞു.
എനിക്കതു മതി.’
‘കയറൂ.’
പക്ഷേ, കയറുന്നതിനു മുൻപായി, വഴിപോക്കന്റെ കീറിപ്പറിഞ്ഞ ഉടുപ്പും കൈയിലുള്ള കെട്ടിന്റെ വണ്ണക്കുറവും ഒരു നോക്കു നോക്കിക്കണ്ടു. വണ്ടിക്കാരൻ ആദ്യംതന്നെ അയാളെക്കൊണ്ടു കൂലി കൊടുപ്പിച്ചു.
‘നിങ്ങൾ ലാങ്ങിവരെയ്ക്കുണ്ടോ?’ വണ്ടിക്കാരൻ കല്പിച്ചു ചോദിച്ചു.
‘ഉവ്വു്.’ ആ മനുഷ്യൻ പറഞ്ഞു.
വഴിയാത്രക്കാരൻ ലാങ്ങിലേക്കുള്ള കൂലി കൊടുത്തു.
അവർ പുറപ്പെട്ടു. കുറച്ചു പോയ ഉടനെ വണ്ടിക്കാരൻ വർത്തമാനം പറയാൻ തുടങ്ങി; പക്ഷേ, വഴിയാത്രക്കാരൻ ‘അതേ’ ‘അല്ല’ എന്നു് മാത്രമേ മറുപടി പറഞ്ഞുള്ളു. വണ്ടിക്കാരൻ ചൂളംവിളിക്കാനും കുതിരയോടു ശുണ്ഠിയെടുക്കാനും നിശ്ചയിച്ചു.
വണ്ടിക്കാരൻ തന്റെ നിലയങ്കിയെടുത്തു മുഴുവനും മൂടിക്കെട്ടി, തണുപ്പുണ്ടായിരുന്നു. വഴിയാത്രക്കാരൻ അതിനെപ്പറ്റി ആലോചിച്ചിരുന്നതായി തോന്നിയില്ല. ഇങ്ങനെ അവർ ഗൂർനെയും നൂയിയും കടന്നു.
വൈകുന്നേരം ആറു മണിയോടുകൂടി അവർ ഷേലിലെത്തി. വണ്ടിക്കാർക്കായി അവിടെ ഏർപ്പെടുത്തിയിട്ടുള്ള ചാരായക്കടയുടെ മുൻപിലെത്തിയപ്പോൾ വണ്ടിക്കാരൻ കുതിരകൾക്ക് ഒന്നു ശ്വാസം കഴിക്കാനുള്ള ഇടകൊടുക്കുവാൻവേണ്ടി വണ്ടി നിർത്തി.
‘ഞാൻ ഇവിടെ ഇറങ്ങുന്നു,’ ആ മനുഷ്യൻ പറഞ്ഞു.
അയാൾ കെട്ടും, പൊന്തൻവടിയുമെടുത്തു വണ്ടിയിൽനിന്നു ചാടി.
ഒരു നിമിഷംകൊണ്ടു് അയാൾ മറഞ്ഞുകഴിഞ്ഞു.
അയാൾ ചാരായക്കടയിൽ കടന്നില്ല.
കുറച്ചുനിമിഷങ്ങൾ കഴിഞ്ഞു. വണ്ടി ലാങ്ങിയിലേക്ക് പുറപ്പെട്ടപ്പോൾ, അയാളെ ഷേലിലേക്കുള്ള പ്രധാനത്തെരുവീഥികളിലൊന്നും കണ്ടില്ല.
വണ്ടിക്കാരൻ അകത്തിരിക്കുന്ന യാത്രക്കാരുടെ നേരെ നോക്കി.
അയാൾ പറഞ്ഞു, ‘അതാ, ആ പോയാൾ ഈ പ്രദേശത്തുകാരനല്ല; എന്തുകൊണ്ടെന്നാൽ, അയാളെ ഞാനറിയില്ല. അയാളെ കണ്ടാൽ ഒരു സൂപോലും കൈയിലുണ്ടെന്നു തോന്നില്ല; എങ്കിലും അയാൾക്കു പണം വിലയില്ല; ലാങ്ങിലേക്കുള്ള കൂലി തന്നിട്ടു് അയാൾ ഷേൽവരെ മാത്രമേ പോന്നുള്ളു. രാത്രിയാണു്; വീടുകളൊക്കെ അടച്ചിരിക്കുന്നു; അയാൾ ചാരായക്കടയിൽ കയറിയില്ല; അയാളെ എങ്ങും കാണാനുമില്ല. അപ്പോൾ, ഭൂമിയുടെ അടിയിലൂടെ അയാൾ ഊളിയിട്ടിരിക്കണം.’
ആ മനുഷ്യൻ ഭൂമിയിൽ മുങ്ങിയിരുന്നില്ല; പക്ഷേ, അയാൾ, വേഗത്തിൽ, ഷേലിലെ പ്രധാനത്തെരുവിലൂടെ നടന്നു, പള്ളിയുടെ അടുത്തെത്തുന്നതിനു മുൻപായി, ആ പ്രദേശത്തു മുൻപു വരുകയും അവിടമെല്ലാം നല്ലവണ്ണം പരിചയപ്പെടുകയും ചെയ്തിട്ടുള്ള ഒരാളെപ്പോലെ, മോങ്ഫെർമിയെയിലേക്കുള്ള വഴിത്തിരിവിലേക്ക് വലത്തോട്ടു് തിരിഞ്ഞു.
അയാൾ അതിലെ ക്ഷണത്തിൽ നടന്നു. അതു ഗാങ്ങിയിൽനിന്നു ലാങ്ങിയിലേക്കുള്ളതും രണ്ടു വരി മരങ്ങളെക്കൊണ്ടു വക്കുകരയിട്ടതുമായ പഴയ വഴിയോടു ചേർന്നു മുറിയുന്ന സ്ഥലത്തെത്തിയപ്പോൾ, ആളുകൾ വരുന്ന ശബ്ദം അയാൾ കേട്ടു. പെട്ടെന്നു് ഒരു കുഴിയിൽ ഇറങ്ങിയൊളിച്ചു; ആ വഴിയാത്രക്കാർ കുറേ ദൂരത്തെത്തുന്നതുവരെ അയാൾ അവിടെത്തന്നെ ഇരുന്നു. ഈ മുൻകരുതൽ ഏതാണ്ടു് അനാവശ്യമായിരുന്നു; എന്തുകൊണ്ടെന്നാൽ, ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ളതുപോലെ, അതു നല്ലവണ്ണം ഇരുട്ടടഞ്ഞ ഡിസംബർ മാസത്തിലെ ഒരു രാത്രിയായിരുന്നു. ആകാശത്തിൽ രണ്ടോ മൂന്നോ നക്ഷത്രങ്ങളധികം കാണാനില്ല.
ഇവിടെയാണു് കുന്നിന്മേലേക്കുള്ള കയറ്റം ആരംഭിക്കുന്നതു്. ആ മനുഷ്യൻ മോങ്ഫെർമിയെയിലേക്കുള്ള വഴിയേ വെച്ചില്ല; അയാൾ വലത്തോട്ടു വയലിലൂടെ വേഗത്തിൽ നടന്നു, കാട്ടിന്നുള്ളിൽ കടന്നു.
കാട്ടിലെത്തിക്കഴിഞ്ഞപ്പോൾ, നടത്തത്തിന്റെ വേഗം കുറച്ചു; തനിക്കുമാത്രം അറിവുള്ള ഒരു ഗൂഢമാർഗം അന്വേഷിച്ചു നോക്കുകയാണെന്നു തോന്നുമാറു്, അയാൾ ഓരോ അടിയായി മുൻപോട്ടു വെച്ച്, അവിടെയുള്ള എല്ലാ മരങ്ങളും സനിഷ്കർഷമായി നോക്കിപ്പഠിക്കാൻ തുടങ്ങി. ഒരിക്കൽ അയാൾക്കു വഴി തീരെ പിഴച്ചുപോയപോലെ തോന്നി; എന്തു വേണ്ടൂ എന്നറിയാതെ നില്പായി. ഒടുവിൽ ഇഞ്ചിഞ്ചായി തപ്പിത്തപ്പിപ്പോയി, വെള്ളക്കല്ലുകളുടെ ഒരു വലിയ കുന്നു കിടക്കുന്ന ഒരൊഴിവുസ്ഥലത്തു് അയാൾ എത്തി. അയാൾ ക്ഷണത്തിൽ ആ കല്ലുകൾക്കടുത്തു ചെന്നു; അവ പരിശോധിക്കുകയാണെന്നു തോന്നുമാറു് അയാൾ മൂടലിനുള്ളിലൂടെ സൂക്ഷിച്ചുനോക്കി സസ്യപ്രകൃതിയുടെ പാലുണ്ണികളാകുന്ന മുഴകളെക്കൊണ്ടു മൂടിയ ഒരു വലിയ മരം ആ കല്ലുകുന്നിൽനിന്നു് ഏതാനും അടി അകലെ നിന്നിരുന്നു. അയാൾ ആ മരത്തിന്റെ അടുത്തുചെന്നു് ആ പാലുണ്ണികളെയൊക്കെ നോക്കി എണ്ണുവാനുള്ള പുറപ്പാടാണോ എന്നു തോന്നുമാറു്, അതിന്റെ തൊലിയ്ക്കു മീതെ കൈകൊണ്ടു തടവി.
ഈ കാട്ടുമരത്തിന്നെതിരായി മറ്റൊരു മരമുണ്ടായിരുന്നു; അതിനു് ഒരു തോലടർച്ചരോഗമുണ്ടു്; മുറിവു വെച്ചുകെട്ടിയതുപോലെ, ഒരു തുത്തനാകവാറുകൊണ്ടു് അതിന്റെ അടർന്ന തൊലി ആണിയിട്ടുറപ്പിച്ചിരുന്നു. അയാൾ പെരുവിരലിന്മേൽ ഊന്നിനിന്നു് ആ തുത്തനാകവാറു തൊട്ടു.
എന്നിട്ടു് ആ മരത്തിനും കല്ലിൻകൂട്ടത്തിനും ഇടയ്ക്കുള്ള ഒഴിവുനിലത്തു്, അവിടെയുള്ള മണ്ണു് ആരും അടുത്തകാലത്തു് ഇളക്കിമറിച്ചിട്ടില്ലെന്നു നോക്കി തീർച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളെപ്പോലെ, പതുക്കെപ്പതുക്കെ ഇരടിക്കൊണ്ടു കാൽവെച്ചു നടന്നു.
അതു കഴിഞ്ഞു, തന്റെ സാമാനങ്ങളെടുത്തു് അയാൾ വീണ്ടും കാട്ടിനുള്ളിലൂടെ നടന്നുതുടങ്ങി.
ഈ മനുഷ്യനാണു് കൊസെത്തിനെ ഇപ്പോൾത്തന്നെ കണ്ടുമുട്ടിയതു്.
മോങ്ഫെർമിയെയിലേക്കുള്ള വഴിക്ക് കുറ്റിക്കാടിനുള്ളിലൂടെ നടക്കുമ്പോൾ, ഒരു ഞെരുക്കത്തോടുകൂടി കുറച്ചു നീങ്ങുകയും ഒരു കനത്തഭാരം നിലത്തു വെക്കുകയും, ഉടനെ എടുത്തു വീണ്ടും നടക്കുകയും ചെയ്യുന്ന ആ അണുപ്രായമായ നിഴല്പാടു് അയാൾ നോക്കിക്കണ്ടു. അയാൾ അടുത്തു ചെന്നു. ഒരു കൂറ്റൻ വെള്ളപ്പാത്രവുമേറ്റിപ്പോകുന്ന ഒരു ചെറുകുട്ടിയാണെതെന്നു മനസ്സിലാക്കി ഉടനെ അയാൾ ആ കുട്ടിയുടെ അടുക്കൽച്ചെന്നു്, ഒന്നും മിണ്ടാതെ തൊട്ടിയുടെ കൈപ്പിടി മുറുക്കിപ്പിടിച്ചു.