ഞങ്ങൾ പറഞ്ഞതുപോലെ, കൊസെത്തിനു ഭയമുണ്ടായില്ല.
ആ മനുഷ്യൻ അവളോടു് ആദ്യമായി സംസാരിച്ചു; സഗൗരവവും ഏതാണ്ടു ഗംഭീരവുമായ ഒരു സ്വരത്തിലാണു് അയാൾ പറഞ്ഞതു്. ‘എന്റെ കുട്ടി, ഈ എടുത്തിരുന്ന സാധനം വളരെ കനം കൂടിയതാണല്ലോ.’
കൊസെത്തു് തല പൊന്തിച്ചു; അവൾ മറുപടി പറഞ്ഞു: ‘അതേ, സേർ.’
‘ഇങ്ങോട്ടു തന്നേക്കൂ.’ ആ മനുഷ്യൻ പറഞ്ഞു: ‘കുട്ടിക്കുവേണ്ടി ഞാനെടുക്കാം അതു്.’
കൊസെത്തു് വെള്ളത്തൊട്ടിയുടെ കൈപ്പിടി വിട്ടു.
‘ശരിക്കും ഇതു നല്ല കനമുണ്ടു്,’ അയാൾ പല്ലിനിടയിലൂടെ പിറുപിറുത്തു. അയാൾ തുടർന്നു പറഞ്ഞു:‘കുട്ടിക്ക് എത്ര വയസ്സായി?’
‘എട്ടു്, സേർ.’
‘ഇതുകൊണ്ടു വളരെ ദൂരത്തുനിന്നാണോ വരുന്നതു?’
‘കാട്ടിലുള്ള ചോലയിൽനിന്നു്.’
‘ദൂരത്തെക്കാണോ പോകുന്നതു?’
‘ഇവിടെനിന്നു നല്ലവണ്ണം ഒരു കാൽമണിക്കൂർ നടക്കേണ്ട ദൂരത്തേക്ക്.’
ഒരു നിമിഷനേരത്തേക്ക് ആ മനുഷ്യൻ ഒന്നും പറഞ്ഞില്ല; എന്നിട്ടു് അയാൾ പൊടുന്നനെ ചോദിച്ചു; ‘അപ്പോൾ കുട്ടിക്കമ്മയില്ലേ?’
‘എനിക്കറിഞ്ഞുകൂടാ,’ആ കുട്ടി മറുപടി പറഞ്ഞു.
ആ മനുഷ്യന്നു വീണ്ടും പറയാൻ ഇട കിട്ടുന്നതിനുമുൻപേ, അവൾ തുടർന്നു പറഞ്ഞു: ‘ഉണ്ടെന്നു തോന്നുന്നില്ല. മറ്റുള്ളവർക്കൊക്കെ അമ്മയുണ്ടു്. എനിക്കാരുമില്ല.’
എന്നിട്ടു കുറച്ചിട മിണ്ടാതിരുന്നതിനുശേഷം, അവൾ പറയാൻ തുടങ്ങി: ‘എനിക്കാരും ഉണ്ടായിട്ടില്ലെന്നു വിചാരിക്കുന്നു.’
ആ മനുഷ്യൻ നിന്നു; വെള്ളത്തൊട്ടി നിലത്തു വെച്ചു, കുനിഞ്ഞുനിന്നു്, അവളെ സൂക്ഷിച്ചുനോക്കി; ഇരുട്ടത്തു മുഖമൊന്നു കാണാനെന്നപ്പോലെ, രണ്ടു കൈയും കുട്ടിയുടെ ചുമലിൽ വെച്ചു.
കൊസെത്തിന്റെ മെലിഞ്ഞതും ക്ഷീണിച്ചതുമായ മുഖം ആകാശത്തിലെ കരുവാളിച്ച വെളിച്ചത്തു് അവ്യക്തമായവിധം തെളിഞ്ഞു കണ്ടു.
‘കുട്ടിയുടെ പേരെന്താണു്?’ ആ മനുഷ്യൻ ചോദിച്ചു.
‘കൊസെത്തു്.’
ആ മനുഷ്യന്നു് ഒരു മിന്നൽ തട്ടിയതുപോലെ തോന്നി. അയാൾ ഒന്നുകൂടി അവളെ നോക്കിക്കണ്ടു; എന്നിട്ടു കൊസെത്തിന്റെ ചുമലുകളിൽനിന്നു് അയാൾ കൈയെടുത്തു, വെള്ളത്തൊട്ടി പൊക്കി, വീണ്ടും നടന്നുതുടങ്ങി.
കുറച്ചു കഴിഞ്ഞിട്ടു് അയാൾ ചോദിച്ചു; ‘കുട്ടി എവിടെയാണു് പാർക്കുന്നത്?’
‘മൊങ്ഫെർമിയയിൽ. അതെവിടെയാണെന്നു നിങ്ങൾക്കറിയാമെങ്കിൽ.’
‘എന്നുവെച്ചാൽ, നാമിപ്പോൾ ചെല്ലുന്നേടത്ത്?’
‘അതേ, സേർ.’
അയാൾ മിണ്ടാതിരുന്നു; എന്നിട്ടു വീണ്ടും തുടർന്നു: ‘ഈ സമയത്തു കുട്ടിയെ ആരാണു് കാട്ടിലേക്കു വെള്ളം കൊണ്ടുവരാൻ പറഞ്ഞയച്ചതു?’
‘മദാം തെനാർദിയെർ.’
ഉദാസീനമെന്നാക്കിത്തീർക്കാൻ അയാൾ വളരെ ശ്രമിച്ചുനോക്കിയതും, എന്നാൽ, എന്തായിട്ടും, ഒരസാധാരണമായ ഇടർച്ച പ്രത്യക്ഷീഭവിച്ചിരുന്നതുമായ ഒരു സ്വരത്തിൽ ആ മനുഷ്യൻ പറയാൻ തുടങ്ങി; ‘കുട്ടിയുടെ മദാം തെനാർദിയെർ എന്തു ചെയ്യുന്നു?’
‘അവർ എന്റെ കൊച്ചമ്മയാണു്, ആ കുട്ടി പറഞ്ഞു. ‘അവർ ചാരായക്കട നടത്തുന്നു.’
‘ചാരായക്കടയോ?’ ആ മനുഷ്യൻ പറഞ്ഞു. ‘ശരി, ഞാൻ ഇന്നു രാത്രി അവിടെയാണു് താമസിക്കുന്നതു്. വഴി കാണിക്കൂ.’
‘നമ്മൾ ആ വഴിക്കാണു് പോകുന്നതു്,’ കുട്ടി പറഞ്ഞു.
ആ മനുഷ്യൻ ഒരുമാതിരി വേഗത്തിൽ നടന്നു. പ്രയാസം കൂടാതെ കൊസെത്തു് അയാളെ പിന്തുടർന്നു. അവൾക്കു യാതൊരു ക്ഷീണവും തോന്നിയില്ല. ഒരുതരം മനസ്സമാധാനത്തോടും ഒരനിർവചനീയമായ വിശ്വാസത്തോടുംകൂടി, അവൾ ഇടയ്ക്കിടയ്ക്ക് ആ മനുഷ്യനെ ഊന്നിനോക്കും. ഈശ്വരനെ വിചാരിക്കുന്നതിനും അവിടത്തോടു പ്രാർഥിക്കുന്നതിനും അവളെ ആരും ഒരിക്കലും പഠിപ്പിച്ചിട്ടില്ല; എങ്കിലും സമാധാനത്തിന്റെയും ആഹ്ലാദത്തിന്റെയും മട്ടിലുള്ളതും സ്വർഗത്തോടു് ഒപ്പമെത്തുന്നതുമായ എന്തോ ഒന്നു് അവളുടെ ഉള്ളിൽ ഉണ്ടായതുപോലെ തോന്നി.
പല നിമിഷങ്ങൾ കഴിഞ്ഞു. ആ മനുഷ്യൻ തുടർന്നു പറഞ്ഞു: ‘മദാം തെനാർദിയെരുടെ വീട്ടിൽ ഭൃത്യപ്രവൃത്തിക്ക് ആരുമില്ലേ?’
‘ഇല്ല, സേർ.’
‘കുട്ടി തനിച്ചേ അവിടെ ഉള്ളൂ?’
‘അതേ, സേർ.’
പിന്നേയും കുറച്ചിട ആരും മിണ്ടാതായി. കൊസെത്തു് പറയാൻ തുടങ്ങി: ‘എന്നുവെച്ചാൽ, രണ്ടു പെൺകുട്ടികൾ കൂടിയുണ്ടു്.’
‘എന്തു പെൺകുട്ടികൾ?’
‘പൊനൈനും, സെൽമയും.’
തെനാർദിയെർസ്ത്രീക്ക് അത്രയും ഇഷ്ടപ്പെട്ട ആ രണ്ടു കെട്ടുകഥപ്പേരുകളെ കുട്ടി ഇങ്ങനെ ചെത്തിക്കുറച്ചു.
‘ആരാണു് പൊനൈനും സെൽമയും?’
‘അവർ മദാം തെനാർദിയെരുടെ മാന്യസ്ത്രീകളാണു്; നിങ്ങൾ പറയുന്നതു പോലെയാണെങ്കിൽ, പെൺമക്കൾ.’
‘ആ പെൺകുട്ടികൾ എന്തു ചെയ്യുന്നു?’
‘ഹോ,’ ആ കുട്ടി പറഞ്ഞു, ‘അവർക്ക് ചന്തമുള്ള പാവകളുണ്ടു്; സ്വർണത്തിൽ മുങ്ങിയവ; അവയെക്കൊണ്ടു് എപ്പോഴും പണിയുണ്ടു്. അവർ കളിക്കുന്നു; അവർ രസിച്ചു കളിക്കുന്നു.’
‘പകൽ മുഴുവനും?’
‘അതേ, സേർ.’
‘അപ്പോൾ കുട്ടിയോ?’
‘ഞാനോ? ഞാൻ പണിയെടുക്കും.’
‘പകൽ മുഴുവനും?’
ആ കുട്ടി തല പൊന്തിച്ചുനോക്കി—അവളുടെ വലുപ്പമുള്ള കണ്ണുകളിൽ ഒരു കണ്ണീർത്തുള്ളി തൂങ്ങിനിന്നിരുന്നു. ഇരുട്ടുകൊണ്ടു് അതു കണ്ടില്ല; അവൾ പതുക്കെ പറഞ്ഞു: ‘അതേ, സേർ.’
കുറച്ചിട മിണ്ടാതിരുന്നതിനുശേഷം, അവൾ പറഞ്ഞുതുടങ്ങി: ‘ചിലപ്പോൾ, എന്റെ പണിയൊക്കെക്കഴിഞ്ഞ് അവർ എനിക്കു സമ്മതം തന്നാൽ, ഞാനും കളിക്കും.’
‘എന്തു കളിയാണു് കുട്ടി കളിക്കാറു്?’
‘എനിക്കു സാധിക്കുന്ന വിധമൊക്കെ, അവർ എന്നെ കൂട്ടാറില്ല; പക്ഷേ, എനിക്കധികം കളിസ്സാമാനമില്ല. പൊനൈനും സെൽമയും എന്നെ അവരുടെ കളിപ്പാവകൾ എടുത്തുകളിക്കാൻ സമ്മതിക്കില്ല. ഈയംകൊണ്ടുള്ള ഒരു ചെറിയ വാൾ മാത്രമേ എനിക്കുള്ളൂ; ഇതിൽ ഒട്ടും അധികം നീളമില്ല.’
കുട്ടി തന്റെ മെലിഞ്ഞു നീളമില്ലാത്ത വിരൽ നീട്ടിക്കാണിച്ചു.
‘അതിനു മൂർച്ചയില്ലേ?’
‘ഉവ്വു്, സേർ,’ കുട്ടി പറഞ്ഞു: ‘അതുകൊണ്ടു വെന്ത മത്സ്യക്കഷ്ണവും ഈച്ചകളുടെ തലയും മുറിയും.’
അവർ ഗ്രാമത്തിലെത്തി. കൊസെത്തു് ആ അപരിചിതന്നു തെരുവുകളിലൂടെ വഴി കാണിച്ചു. അവർ അപ്പക്കാരന്റെ പീടിക കടന്നു; തന്നോടു കൊണ്ടുചെല്ലാൻ ഏല്പിച്ചിട്ടുള്ള അപ്പത്തിന്റെ കാര്യം അവൾ ആലോചിച്ചില്ല. ആ മനുഷ്യൻ അവളെ ചോദ്യംകൊണ്ടു ബുദ്ധിമുട്ടിക്കൽ നിർത്തി; അയാൾ ഒന്നും മിണ്ടാതായി.
പള്ളി വിട്ടു കടന്നപ്പോൾ, ആ മനുഷ്യൻ, അവിടെയുള്ള ചന്തപ്പുരകൾ കണ്ടു. കൊസെത്തോടു ചോദിച്ചു: ‘അപ്പോൾ, ഇവിടെ ചന്തയുണ്ടോ?’
‘ഇല്ല, സേർ; ക്രിസ്തുമസ്സു് കാലം.’
ചാരായക്കടയിലെത്തിയപ്പോൾ, കൊസെത്തു് ശങ്കിച്ചുകൊണ്ടു് ആ മനുഷ്യന്റെ കൈയിന്മേൽ തൊട്ടു: ‘മൊസ്സ്യു!’
‘എന്റെ കുട്ടി, എന്താണു്?’
‘നമ്മൾ വീട്ടിന്റെ നന്നെ അടുത്തെത്തി.’
‘അതിനു്?’
‘എന്റെ വെള്ളത്തൊട്ടി എനിക്കുതന്നെ എടുക്കാൻ സമ്മതം തരുമോ?’
‘മറ്റൊരാൾ എനിക്കുവേണ്ടി അതെടുത്തു എന്നു മദാം കണ്ടാൽ, എന്നെ അടിക്കും.’
ആ മനുഷ്യൻ വെള്ളത്തൊട്ടി അവൾക്കുതന്നെ കൊടുത്തു. ഒരുനിമിഷംകൂടി കഴിഞ്ഞു. അവർ ചാരായക്കടയുടെ വാതില്ക്കലെത്തി.