images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.3.8
ഒരു ധനികനായേക്കാവുന്ന ഒരു സാധുവിനെ വീട്ടിൽ സൽക്കരിച്ചാലത്തെ ദുർഘടം

കളിക്കോപ്പുകച്ചവടക്കാരന്റെ പീടികയിൽ അപ്പോഴും കാഴ്ചസ്ഥലത്തു വെച്ചിരുന്ന ആ വലിയ പാവയുടെ മേലേക്ക് ഒരോട്ടക്കണ്ണിട്ടു നോക്കാതിരിക്കാൻ കൊസെത്തിനു കഴിഞ്ഞില്ല; ഉടനെ അവൾ വാതില്ക്കൽ മുട്ടി. വാതിൽ തുറന്നു. തെനാർദിയെർസ്ത്രീ കൈയിൽ ഒരു മെഴുതിരിവിളക്കുമായി പ്രത്യക്ഷീഭവിച്ചു.

‘ഹാ! ഇതു നിയ്യാണോ, അസത്തുജന്തു! പൊറുതി! പക്ഷേ, എത്ര നേരമായി പോയിട്ടു്. തെറിച്ചിപ്പെണ്ണു നിന്നു കളിക്കുകയായിരുന്നു!’

‘മദാം,’ ആകെ വിറച്ചുകൊണ്ടു് കൊസെത്തു് പറഞ്ഞു, ‘ഇതാ ഒരു മാന്യൻ, ഇദ്ദേഹത്തിന്നു ഇവിടെ താമസിക്കണം.’

തെനാർദിയെർസ്ത്രീ ക്ഷണത്തിൽ തന്റെ ശുണ്ഠിപിടിച്ച മുഖഭാവം മാറ്റി, ആ സ്ഥാനത്തു തന്റെ സന്തോഷപൂർവമായ വികൃതഭാവം കാണിച്ചു—ഹോട്ടൽക്കാർക്കു സാധാരണമായ ഒരു ഭാവമാറ്റം; പുതുതായി വന്നാളെ ആർത്തിയോടുകൂടി ഒന്നു നോക്കി.

‘ഇദ്ദേഹമാണോ?’ അവൾ ചോദിച്ചു.

‘അതേ, മദാം,’ തൊപ്പി തൊട്ടുകൊണ്ടു് ആ മാന്യൻ മറുപടി പറഞ്ഞു.

പണക്കാരായ വഴിയാത്രക്കാർക്ക് അത്ര മര്യാദയില്ല. ഈ ആംഗ്യവും, ഒരു നോട്ടംകൊണ്ടു തെനാർദിയെർസ്ത്രീ അപരിചിതന്റെ വേഷത്തേയും ഭാണ്ഡത്തേയും പറ്റി ക്ഷണത്തിൽ ചെയ്തുകഴിച്ച പരിശോധനയുംകൂടി ആ സന്തോഷപൂർവമായ പ്രകൃതിയെ മായ്ച്ച് അവിടെ ആദ്യത്തെ നീരസഭാവത്തെത്തന്നെ വീണ്ടും ആവിർഭവിപ്പിച്ചു. അവൾ ഒരു രസമില്ലാതെ പറഞ്ഞു: ‘ഹേ, നല്ല മനുഷ്യാ, ഇങ്ങോട്ടു കടന്നോളൂ.’

ആ ‘നല്ല മനുഷ്യൻ’ അകത്തേക്കു കടന്നു. തെനാർദിയെർസ്ത്രീ ഒന്നുകൂടി അയാളെ നോക്കിക്കണ്ടു; തികച്ചും പിഞ്ഞിപ്പൊടിഞ്ഞ അയാളുടെ കുറുംകുപ്പായത്തേയും, ഏതാണ്ടു തകർന്നുകഴിഞ്ഞിട്ടുള്ള തൊപ്പിയേയും സവിശേഷം സൂക്ഷിച്ചു; എന്നിട്ടു തലയൊന്നിളക്കി, മൂക്കൊന്നു ചുളുക്കി, കണ്ണൊന്നു തുറിപ്പിച്ച് അപ്പോഴും വണ്ടിക്കാരോടൊരുമിച്ചിരുന്നു കുടിക്കുകയായിരുന്ന ഭർത്താവുമായി അവൾ ആലോചിച്ചു. ആ അദൃശ്യമായ ചൂണ്ടാണിവിരലിന്റെ അനക്കംകൊണ്ടും അതിനെ പിന്താങ്ങുന്നതായി ചുണ്ടുകളിൽ ഒരു കാറ്റു നിറയ്ക്കൽകൊണ്ടും ഭർത്താവു് അതിന്നു മറുപടി പറഞ്ഞു. ആവക ഘട്ടങ്ങളിൽ ആ രണ്ടു പ്രയോഗങ്ങൾ കൂടിയാലത്തെ അർഥം ഇതാണു്; ഒരൊന്നാന്തരം ഇരപ്പാളി. അതു കണ്ടു തെനാർദിയെർസ്ത്രീ കുറച്ചുച്ചത്തിൽ പറഞ്ഞു: ‘ഹേ, ഇതാ നോക്കൂ; ഞാൻ വ്യസനിക്കുന്നു, ഇവിടെ സ്ഥലം ഒഴിവില്ല.

‘എന്നെ നിങ്ങൾ എവിടെയെങ്കിലും കൊണ്ടുപോയാക്കൂ,’ ആ മനുഷ്യൻ പറഞ്ഞു; ‘തട്ടിൻപുറത്തു്, കുതിരപ്പന്തിയിൽ, ഒരു മുറി ഒഴിച്ചുകിട്ടിയാലത്തെ കൂലി ഞാൻ തരാം.’

‘നാല്പതു സൂ.’

‘നാല്പതു സൂ; സമ്മതിച്ചു.’

‘എന്നാൽ അങ്ങനെയാവട്ടെ.’

‘നാല്പതു സൂ!’ തെനാർദിയെർസ്ത്രീയോടു, ഒരു താഴ്‌ന്ന സ്വരത്തിൽ, ഒരു വണ്ടിക്കാരൻ പറഞ്ഞു: ‘എന്തു്, ഇരുപതു സൂവല്ലേ നിരക്ക്.’

‘ഈ കാര്യത്തിൽ നാല്പതു സൂവാണു്.’ അതേ സ്വരത്തിൽ തെനാർദിയെർ സ്ത്രീ മറുപടി പറഞ്ഞു. ‘ഞാൻ അതിൽക്കുറഞ്ഞ സംഖ്യയ്ക്കു സാധുക്കളെ താമസിപ്പിക്കാറില്ല.’

‘അതു വാസ്തവം. ‘അവളുടെ ഭർത്താവു് പതുക്കെ തുടർന്നു പറഞ്ഞു: ‘ഇങ്ങനെയുള്ളവരെ കടത്തുന്നതുതന്നെ നാശമാണു്.’

ഈയിടയ്ക്ക് ആ മനുഷ്യൻ, തന്റെ ഭാണ്ഡവും പൊന്തൻവടിയും ബെഞ്ചിന്മേൽ വെച്ചു കൊസെത്തു് ക്ഷണത്തിൽ ഒരു കുപ്പി വീഞ്ഞും ഒരു ഗ്ലാസ്സും കൊണ്ടു വച്ചിട്ടുണ്ടായിരുന്ന മേശയുടെ അടുത്തു ചെന്നിരുന്നു. വെള്ളം ആവശ്യപ്പെട്ടിരുന്ന ആൾ താൻതന്നെ വെള്ളത്തൊട്ടി എടുത്തു കുതിരയ്ക്കു കൊടുപ്പാൻ കൊണ്ടുപോയി. കൊസെത്തു് അടുക്കളമേശയ്ക്കു ചുവട്ടിലുള്ള തന്റെ സ്ഥാനത്തു ചെന്നിരുന്നു തുന്നൽപ്പണി തുടങ്ങി.

താൻതന്നെ ഒഴിച്ചെടുത്ത വീഞ്ഞുകൊണ്ടു് ചുണ്ടൊന്നു നനയ്ക്കുകമാത്രം ചെയ്തുകഴിഞ്ഞ ആ മനുഷ്യൻ കുട്ടിയെ സവിശേഷമായ ശ്രദ്ധയോടുകൂടി നോക്കിക്കണ്ടു.

കൊസെത്തു് വിരൂപയാണു്; അവൾക്കു സുഖമായിരുന്നുവെങ്കിൽ, കാഴ്ചയിൽ ഒരു സുന്ദരിയായേനേ. ആ പ്രസന്നതയില്ലാത്ത ചെറുകുട്ടിയുടെ ആകൃതി ഞങ്ങൾ മുൻപുതന്നെ എഴുതിക്കാണിച്ചിട്ടുണ്ടു്. കൊസെത്തു് മെലിഞ്ഞു വിളർത്തിട്ടാണു്; അവൾക്ക് ഏകദേശം എട്ടു വയസ്സായെങ്കിലും, കണ്ടാൽ കഷ്ടിച്ച് ആറേ തോന്നൂ. ഒരുതരം ഇരുട്ടിലാണ്ടിരുന്ന അവളുടെ വലുപ്പമേറിയ കണ്ണുകൾ കരഞ്ഞു കരഞ്ഞ് അല്പം മുൻപോട്ടുന്തിയിരിക്കുന്നു. തടവുപുള്ളികളിലും കഠിനരോഗികളിലും കാണാറുള്ളവിധം. പതിവായി മനോവേദന അനുഭവിച്ചിട്ടുള്ള ചുളുക്ക് അവളുടെ ചുണ്ടിന്നറ്റത്തുണ്ടായിരുന്നു. അവളുടെ അമ്മ ഊഹിച്ചുപറഞ്ഞതുപോലെ, കൈകൾ ‘വാതപ്പൊളകംകൊണ്ടു ചീത്ത’യായിരുന്നു. ആ സമയത്തു് അവളെ തെളിയിച്ചിരുന്ന അടുപ്പിൻതിയ്യ് അവളുടെ എല്ലുകളെയെല്ലാം വെളിപ്പെടുത്തുകയും അവളുടെ കലശലായ മെലിച്ചിലിനെ തികച്ചും സ്പഷ്ടമാക്കുകയും ചെയ്തിരുന്നു. എപ്പോഴും തണുത്തു വിറച്ചിട്ടായതുകൊണ്ടു കാൽമുട്ടുകൾ ഒന്നിനൊന്നു മീതെയായി അമർത്തിവെക്കുന്നതു് അവൾക്ക് ഒരു സ്വഭാവമായിരിക്കുന്നു. വേനല്ക്കാലത്തു് അനുകമ്പയും, മഴക്കാലത്തു ഭയവും തോന്നിച്ചിരുന്ന ഒരു കീറത്തുണി മാത്രമാണു് അവളുടെ ആകെയുള്ള ഉടുപ്പു്. നിറച്ചും തുളയുള്ള പരുത്തിത്തുണിയാണു് അവൾ ധരിച്ചിരുന്നതു്; ഒരു കഷ്ണമെങ്കിലും രോമത്തുണി അവളുടെ മേലില്ല. അവളുടെ ശരീരവണ്ണം അവിടവിടെ കാണാം; എല്ലായിടത്തുമുണ്ടു് കറുത്തും നീലച്ചുമുള്ള ഓരോ പാടുകൾ; അതുകൾ തെനാർദിയെർസ്ത്രീയുടെ കൈ തട്ടിയിട്ടുള്ള ഭാഗങ്ങളേതെല്ലാമെന്നു സൂചിപ്പിക്കുന്നു. അവളുടെ നഗ്നങ്ങളായ കാലടികൾ മെലിഞ്ഞും ചുകന്നുമിരുന്നു. അവളുടെ ചുമലിലുള്ള കുഴികൾമാത്രം മതി ഒരാളെ കരയിക്കാൻ. ഈ കുട്ടിയുടെ ആകെയുള്ള സ്വരൂപം, അവളുടെ ആകൃതി. അവളുടെ ഭാവം, അവളുടെ ഒച്ചയ്ക്കുള്ള സ്വരവിശേഷം, ഒരു വാക്കു പറഞ്ഞു പിന്നത്തെ വാക്കു പുറപ്പെടുവിക്കുവാനുള്ള താമസം. അവളുടെ നോട്ടം, അവളുടെ മൗനം, അവളുടെ എത്ര ചെറിയതുമായ ആംഗ്യം, എല്ലാം ഒരൊറ്റ മനോവികാരത്തെമാത്രം വെളിപ്പെടുത്തിക്കാണിക്കുന്നു—ഭയം.

അവളുടെ എല്ലാ ഭാഗത്തും ഭയം വ്യാപിച്ചിരിക്കുന്നു; അവളെ അതു മൂടിയിരിക്കുന്നു എന്നു പറയാം; ഭയം അവളുടെ കൈമുട്ടുകളെ അരക്കെട്ടിലേക്കു ചേർത്തടുപ്പിച്ചു, കാൽമടമ്പുകളെ ഉൾക്കുപ്പായത്തിന്നുള്ളിലേക്കാക്കി, കഴിയുന്നതും കുറച്ചു സ്ഥലംമാത്രം അവൾക്കു മതിയാക്കിത്തീർത്തു; തികച്ചും ആവശ്യമുള്ളേടത്തോളംമാത്രം ശ്വാസം അവൾക്കനുവദിച്ചുകൊടുത്തു; എന്നല്ല, വർദ്ധനയൊന്നൊഴിച്ചു മറ്റു യാതൊരു പ്രകൃതിവ്യത്യാസവും വരാൻ അനുവദിക്കാതെ, അവളുടെ ശരീരത്തിന്റെ ഒരു സ്വഭാവമായിത്തീർന്നു. അവളുടെ കണ്ണുകൾക്കിടയിൽ ഒരമ്പരന്ന മൂലയുണ്ടു്; അതിൽ ഭയം പതുങ്ങിക്കൂടി.

അകത്തേക്കു വന്നിട്ടു്, ആകെ നനഞ്ഞിരുന്നുവെങ്കിലും, അടുപ്പിൻ തിയ്യിന്റെ അടുക്കൽ ചെന്നു തീക്കായുവാൻ കൊസെത്തിനു ധൈര്യമുണ്ടായില്ല—അവളുടെ ഭയം അങ്ങനത്തേതായിരുന്നു; അവൾ ഒന്നും മിണ്ടാതെ തന്റെ പ്രവൃത്തിയാരംഭിച്ചു.

ചില സമയത്തു്, അവൾ ഒരു പൊട്ടിയായിപ്പോകാനോ ഒരു പിശാചായിത്തീരാനോ ഭാവമാണെന്നു തോന്നുമാറു്, ആ എട്ടു വയസ്സു പ്രായമുള്ള കുട്ടിയുടെ നോട്ടം പതിവായി അത്രയും കുണ്ഠിതത്തോടുകൂടിയതും ചിലപ്പോൾ അത്രയും ദുഃഖമയവുമായിരുന്നു.

ഞങ്ങൾ മുൻപു പറഞ്ഞതുപോലെ, ഈശ്വരവന്ദനം ചെയ്ക എന്നുവെച്ചാൽ എന്താണെന്നു് അവൾ ഒരിക്കലും അറിഞ്ഞിട്ടില്ല; അവൾ അതേവരെ ഒരു പള്ളിയിൽ കാലെടുത്തു കുത്തിയിട്ടില്ല. ‘എനിക്കതിനു സമയമുണ്ടോ?’ തെനാർദിയെർസ്ത്രീ പറയുകയുണ്ടായി.

മഞ്ഞക്കുപ്പായക്കാരനായ ആ മനുഷ്യൻ കൊസെത്തിൽനിന്നു് ഒരിക്കലും കണ്ണെടുത്തില്ല.

പെട്ടെന്നു് തെനാർദിയെർസ്ത്രീ ഉച്ചത്തിൽ ചോദിച്ചു, ‘കൂട്ടത്തിൽ ചോദിക്കട്ടെ ആ അപ്പമെവിടെ?’

തെനാർദിയെർസ്ത്രീ സ്വരമൊന്നുയർത്തിയെന്നു കണ്ടാൽ, പതിവായി ചെയ്യുന്നതുപോലെ, കൊസെത്തു് വളരെ വേഗത്തിൽ മേശയ്ക്കു ചുവട്ടിൽനിന്നു ചാടി പുറത്തു കടന്നു.

അവൾ അപ്പത്തിന്റെ കാര്യം തികച്ചും മറന്നിരുന്നു. എപ്പോഴും പേടിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ എടുക്കാറുള്ള സൂത്രം അവളെടുത്തു. അവൾ നുണ പറഞ്ഞു. ‘മദാം, അപ്പക്കാരന്റെ പീടിക അടച്ചിരുന്നു.’

‘വിളിക്കണം.’

‘ഞാൻ വിളിച്ചു, മദാം.’

‘എന്നിട്ടു്?’

‘അയാൾ വാതിൽ തുറന്നില്ല.’

‘ഇതു നേരാണോ എന്നു ഞാൻ നാളെ അറിയാം,’ തെനാർദിയെർസ്ത്രീ പറഞ്ഞു: ‘നുണയാണു് നിയ്യീ പറഞ്ഞതെങ്കിൽ, ഒന്നാന്തരം ഒരു ഗിഞ്ചിനിയാട്ടം ഞാൻ നിന്നെക്കൊണ്ടാടിക്കും. അതിനു മുമ്പു് എന്റെ ആ പതിനഞ്ചു സൂ ഇങ്ങോട്ടു തന്നാട്ടെ.’

ഉടുപ്പിൻമുമ്പുറത്തെ കീശയിൽ അവൾ കൈയിട്ടു; അവൾ പകച്ചുപോയി, ആ പതിനഞ്ചു സൂ നാണ്യം അവിടെയില്ല.

‘ആട്ടെ, അപ്പോൾ,’ മദാം തെനാർദിയെർ പറഞ്ഞു, ‘ഞാൻ പറഞ്ഞതു കേട്ടില്ലേ?’

കൊസെത്തു് ആ കീശ അകംപുറം മറിച്ചു; അതിൽ യാതൊന്നുമുണ്ടായിരുന്നില്ല. ആ പണം എന്തായി? ആ സാധുജന്തുവിനു് ഒന്നും പറയാൻ കിട്ടിയില്ല. അവൾ സ്തംഭിച്ചുപോയി.

‘നീ കളഞ്ഞുവോ ആ പതിനഞ്ചു സൂ?’ തെനാർദിയെർസ്ത്രീ പരുഷസ്വരത്തിൽ അലറി, ‘അതോ നിനക്കെന്നെ അതു തോല്പിക്കണമെന്നുണ്ടോ?’

അതോടുകൂടി, പുകക്കുഴൽ മൂലയ്ക്കൽ ഒരാണിമേൽ തൂക്കിയിട്ടുള്ള ഒമ്പതിഴക്കുരടാവിനു നേരെ അവൾ കൈനീട്ടി.

ഈ ഭയങ്കരമായ പുറപ്പാടു് ഇങ്ങനെ നിലവിളിക്കാൻ വേണ്ട ശക്തി കൊസെത്തിനുണ്ടാക്കി: ‘അയ്യോ, മദാം, മദാം! ഞാൻ ഇനിയങ്ങനെ ചെയ്യില്ല!’

തെനാർദിയെർസ്ത്രീ ആ കുരടാവെടുത്തു.

ഈയിടയ്ക്ക് ആരും കാണാതെ, ആ മഞ്ഞക്കുപ്പായക്കാരൻ തന്റെ ഉൾക്കുപ്പായത്തിന്റെ ഗഡിയാൾക്കീശയിൽ തപ്പുകയായിരുന്നു. മറ്റുള്ള വഴിയാത്രക്കാരെല്ലാം കുടിക്കുകയോ ശീട്ടുകളിക്കുകയോ ആയിരുന്നതുകൊണ്ടു്, അയാൾ എന്താണു് ചെയ്യുന്നതെന്നു് ആരുംതന്നെ സൂക്ഷിച്ചില്ല.

കൊസെത്തു് തന്റെ അർദ്ധനഗ്നങ്ങളായ അവയവങ്ങളെ കൂട്ടിപ്പിടിച്ചു ഒളിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടു പുകക്കുഴലിന്റെ മുക്കിലൊതുങ്ങി, കഠിന സങ്കടംകൊണ്ടു് ഒരു പന്തുപോലെ ചുരുണ്ടു ചെറുതായി. തെനാർദിയെർസ്ത്രീ കൈയുയർത്തി.

‘എനിക്കു മാപ്പുതരണം, മദാം,’ ആ മനുഷ്യൻ പറഞ്ഞു. ‘ഇതാ ഇപ്പോൾത്തന്നെ ഞാൻ ഈ കുട്ടിയുടെ ഉടുപ്പിൻമുൻവശത്തുള്ള കീശയിൽനിന്നു വീണു് എന്തോ ഒന്നു് ഇങ്ങോട്ടുരുണ്ടുവന്നതായി കണ്ടു. ഇതായിരിക്കാം ആ സാധനം.’

ഇങ്ങനെ പറഞ്ഞുകൊണ്ടു് അയാൾ കുനിഞ്ഞു, നിലത്തു് എന്തോ തിരയുന്നതുപോലെ തോന്നി.

‘അതേ, അതിതാ,’ നിവർന്നുകൊണ്ടു് അയാൾ പറഞ്ഞു. ഒരു വെള്ളിനാണ്യം അയാൾ തെനാർദിയെർസ്ത്രീക്ക് എടുത്തുകാട്ടി.

‘അതേ, അതുതന്നെ,’ അവൾ പറഞ്ഞു.

ആ കണ്ടതു് അതായിരുന്നില്ല; അതു് ഒരിരുപതു സൂ നാണ്യമായിരുന്നു; പക്ഷേ, തെനാർദിയെർസ്ത്രീ അതൊരു ലാഭമായി കരുതി, അവർ ആ നാണ്യം തന്റെ കീശയിലിട്ടു; കുട്ടിയുടെ നേരെ ഭയങ്കരമായ ഒരു നോട്ടം നോക്കി, ഇങ്ങനെ അഭിപ്രായപ്പെടുക മാത്രം ചെയ്തതുകൊണ്ടു കഴിച്ചു: ‘ഇനി മേലാൽ ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ!’

തെനാർദിയെർസ്ത്രീ പേരിട്ടിരുന്നതുപോലെ, കൊസെത്തു് ‘അവളുടെ നായക്കൂടി’ലേക്കുതന്നെ മടങ്ങിപ്പോയി, വഴിയാത്രക്കാരന്റെ മേൽ ഉറച്ചുപോയിരുന്ന അവളുടെ വലുപ്പമേറിയ കണ്ണുകൾ, അതേവരെ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത, ഒരു ഭാവവിശേഷത്തെ അവലംബിച്ചു. അപ്പോൾ അതു് ഒരു നിഷ്കളങ്കമായ അമ്പരപ്പുമാത്രമേ ആയിരുന്നുള്ളൂ; പക്ഷേ, അതിൽ അത്ഭുതപരവശമായ ഒരു മനോവിശ്വാസം കൂടിച്ചേർന്നിരുന്നു.

‘കൂട്ടത്തിൽ ചോദിക്കട്ടെ, നിങ്ങൾക്ക് അത്താഴത്തിനു വല്ലതും വേണമെന്നുണ്ടോ?’ തെനാർദിയെർസ്ത്രീ വഴിപോക്കനോടു ചോദിച്ചു.

അതിനു മറുപടിയൊന്നുമുണ്ടായില്ല. അയാൾ മനോരാജ്യത്തിൽ മുങ്ങിയിരിക്കുന്നതുപോലെ തോന്നി.

‘എന്തൊരുതരം മനുഷ്യനാണിത്?’ അവൾ പല്ലിനിടയിലൂടെ പിറുപിറുത്തു. ‘ഏതോ ഒരു വല്ലാത്ത ദരിദ്രപ്പിശാചാണു്. അത്താഴം മേടിക്കാൻ ഒരു കാശ് അവന്റെ കൈയിലില്ല. താമസിക്കുവാനുള്ള സംഖ്യ എനിക്കു തരുമോ ആവോ? ഏതായാലും നിലത്തു കിടന്നിരുന്ന പണം മോഷ്ടിക്കുവാൻ തോന്നിയില്ലല്ലോ, അതു ഭാഗ്യം.’

ഈയിടയ്ക്ക് ഒരു വാതിൽ തുറക്കപ്പെട്ടു. എപ്പൊനൈനും അസെൽമയും പ്രവേശിച്ചു.

അവർ കാഴ്ചയിൽ കൃഷീവലത്വത്തെക്കാളധികം ‘ജന്മി’ത്വത്തോടുകൂടി, വാസ്തവത്തിൽ ചന്തമുള്ള രണ്ടു പെൺകുട്ടികളായിരുന്നു; കാണാൻ നല്ല ചന്തമുണ്ടു്; ഒന്നു് മിന്നുന്ന ചെമ്പൻമുടിച്ചുരുളുകളോടുകൂടിയും മറ്റേതു പിൻപുറത്തേക്കു തൂങ്ങിക്കിടക്കുന്ന ധാരാളം കറുത്തു നീണ്ട മെടച്ചിൽമുടികളോടുകൂടിയുമായി, ആ രണ്ടു കുട്ടികൾ ചുറുചുറുക്കും വൃത്തിയും തടിയും പനിനീർപ്പൂനിറവും ആരോഗ്യവും കാണാൻ നല്ല സുഖമുള്ളവരായിരുന്നു. അവർ തണുപ്പുകൊള്ളാത്തവിധമുള്ളതും, എന്നാൽ ശീലത്തരങ്ങളുടെ കട്ടിത്തംകൊണ്ടു് ആകപ്പാടെയുള്ള അഴകിനും പകിട്ടിനും കോട്ടംതട്ടിപ്പോകാത്തവിധം അമ്മമാർക്കുള്ള കൗശലം തികച്ചും ഉപയോഗിച്ചുണ്ടാക്കിയതുമായ ഉടുപ്പിട്ടിരുന്നു. വസന്തകാലം തീരെ അസ്തമിച്ചു കഴിഞ്ഞിട്ടില്ലെങ്കിലും, മഴക്കാലത്തിന്റെ സൂചന പുറപ്പെട്ടിട്ടുണ്ടായിരുന്നു. ആ രണ്ടു കുട്ടികളിൽനിന്നും വെളിച്ചമുദിച്ചു. അത്രമാത്രമല്ല, അവരിരിക്കുന്നതു സിംഹാസനത്തിലുമാണു്. അവരുടെ ചമയലിലും അവരുടെ ആഹ്ലാദത്തിലും അവർ കൂട്ടിയിരുന്ന ലഹളയിലും രാജത്വമുണ്ടു്. അവർ അങ്ങോട്ടു കടന്ന ഉടനെ അതിവാത്സല്യം കൊണ്ടു് നിറഞ്ഞ ഒരു പിറുപിറക്കലൊച്ചയിൽ തെനാർദിയെർസ്ത്രീ അവരോടു പറഞ്ഞു: ‘അതാ, കുട്ടികൾ വരുന്നു!’

ഉടനെ ഓരോരുവളെയായി വാരിപ്പിടിച്ചു തന്റെ കാൽമുട്ടിന്മേലേക്കടുപ്പിച്ച് അവരുടെ തലമുടി മിനുക്കി, പട്ടുനാടകൾ ഒന്നഴിച്ചുകെട്ടി, അമ്മമാർക്കു പതിവുള്ള ആ ഒരു മൃദുലമായ കുടച്ചിലോടുകൂടി വിട്ടയച്ചുകൊണ്ടു് അവൾ കുറച്ചുച്ചത്തിൽ പറഞ്ഞു: ‘എന്തു പേടിത്തൊണ്ടികളാണ്!’

അവർ പോയി പുകക്കുഴൽ മൂലയ്ക്കൽ ചെന്നിരുന്നു. അവർക്ക് ഒരു പാവയുണ്ടായിരുന്നു; സന്തോഷമയങ്ങളായ എല്ലാത്തരം കൊഞ്ചലുകളും കൊഞ്ചിക്കൊണ്ടു് അവർ അതിനെ പിന്നേയും പിന്നേയും കാൽമുട്ടിന്മേൽ തിരിച്ചും മറിച്ചും കിടത്തി. ഇടയ്ക്കിടയ്ക്കു കൊസെത്തു് തന്റെ തുന്നൽപ്പണിയിൽനിന്നു് കണ്ണു പൊന്തിച്ച് അവരുടെ കളി കുണ്ഠിതത്തോടുകൂടി നോക്കിക്കൊണ്ടിരുന്നു.

എപ്പൊനൈനും അസെൽമയും കൊസെത്തിന്റെ മേലേക്കു നോക്കിയില്ല. അവൾ അവർക്ക് ഒരു പട്ടിയെപ്പോലെയാണു്. ഈ മൂന്നു പെൺകുട്ടികളുടെ വയസ്സു മുഴുവനുംകൂടി കൂട്ടിയാൽ ഇരുപത്തിനാലില്ല. എങ്കിലും അവർ മനുഷ്യസമുദായത്തെ മുഴുവനും അഭിനയിച്ചു; ഒരു ഭാഗത്തു് അസൂയ, മറ്റേ ഭാഗത്തു നിന്ദ.

തെനാർദിയെർകുട്ടികളുടെ പാവ തീരെ പകിട്ടുപോയതും, വളരെ പഴക്കം ചെന്നതും, വല്ലാതെ മുറിഞ്ഞുതകർന്നതുമായിരുന്നു; പക്ഷേ, ജീവിതത്തിനുള്ളിൽ ഒരു പാവ—എല്ലാ കുട്ടികൾക്കും അറിയാവുന്ന ഒരു വാക്കു പറകയാണെങ്കിൽ, ഒരു നല്ല പാവ— ഒരിക്കലും കിട്ടിയിട്ടില്ലാത്ത കൊസെത്തിനു് അതിന്റെ അഭിനന്ദനീയതയിൽ ഒട്ടും കുറവു തോന്നിയില്ല.

പെട്ടെന്നു്, ആ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ലാത്തുകയായിരുന്ന തെനാർദിയെർസ്ത്രീ കൊസെത്തിന്റെ ശ്രദ്ധ മറ്റൊന്നിലാണെന്നും, പ്രവൃത്തിയെടുക്കുന്നതിനുപകരം അവൾ ആ കുട്ടിയുടെ കളി നോക്കിക്കാണുകയാണെന്നും കണ്ടു.

‘ആഹാ! ഞാൻ നിന്റെ പണി കണ്ടു!’ അവൾ ഉച്ചത്തിൽ പറഞ്ഞു. ‘അപ്പോൾ ഇങ്ങനെയാണു് പ്രവൃത്തിയെടുക്കൽ! ഞാൻ നിന്നെ കുരടാവിന്റെ മൂളിച്ചയ്ക്കൊത്തു് പണിയെടുപ്പിക്കും; അതുണ്ടാവും.’

ഇരുന്നേടത്തുനിന്നിളകാതെ, ആ അപരിചിതൻ തെനാർദിയെർസ്ത്രീയോടു പറഞ്ഞു: ‘ഛേ, മദാം,’ ഏതാണ്ടു് പേടിച്ചുംകൊണ്ടെന്നപോലെ അയാൾ പറഞ്ഞു, ‘അവൾ കളിച്ചോട്ടെ!’

ഒരു കഷ്ണം ആട്ടുമാംസം തിന്നുകയും അത്താഴത്തോടുകൂടി രണ്ടു കുപ്പിവീഞ്ഞു കുടിക്കുകയും കണ്ടാൽ ഒരു വല്ലാത്ത ഇരപ്പാളിയുടെ മട്ടിലിരിക്കുകയും ചെയ്ത ഒരു വഴിപോക്കൻ പറഞ്ഞ ഈ അഭിപ്രായം ഒരു കല്പന കല്പിച്ചതു പോലെയിരുന്നു. എന്നാൽ അങ്ങനെയൊരു തൊപ്പി ധരിച്ചിട്ടുള്ള ആൾ ഈവിധം ഒരഭിപ്രായം കടന്നുപറയുക എന്നതും, അങ്ങനെയൊരു കുപ്പായമിട്ടിട്ടുള്ള ആൾക്ക് ഒരാവശ്യമുണ്ടാവുക എന്നതും മദാം തെനാർദിയെർക്കു സഹിക്കാൻ മനസ്സില്ലാത്ത എന്തോ ഒന്നായിരുന്നു. അവൾ ഒരു മുഷിച്ചിലോടുകൂടി തിരിച്ചടിച്ചു; ‘അവൾ തിന്നുന്ന സ്ഥിതിക്ക്, അവൾ പണിയെടുക്കണം. ഒന്നും ചെയ്യാതിരിക്കാനല്ല, ഞാനവൾക്ക് തിന്നാൻ കൊടുക്കുന്നതു്.’

‘അവൾ എന്താണുണ്ടാക്കുന്നതു?’ അയാളുടെ ഇരപ്പാളിയുടുപ്പുകൾക്കും അയാളുടെ കാവുകാരച്ചുമലുകൾക്കും അത്ഭുതകരമായവിധം എതിരായ ഒരു സൗമ്യസ്വരത്തിൽ, ആ അപരിചിതൻ തുടങ്ങി.

തെനാർദിയെർസ്ത്രീക്ക് മറുപടി പറയാൻ ദയയുണ്ടായി: ‘കീഴ്ക്കാലുറകൾ, വേണമെങ്കിൽ കോട്ടോളു. എന്റെ മക്കൾക്കുള്ള കീഴ്ക്കാലുറകൾ; അവർക്ക് ഒന്നുമില്ലാതായിരിക്കുന്നു എന്നു പറയാം; ഇപ്പോൾത്തന്നെ കാലിന്മേലൊന്നുമില്ലാതെയാണു് അവർ നടക്കുന്നതു്.’

ആ മനുഷ്യൻ കൊസെത്തിന്റെ ആ നന്നെ ചെറുതായി തുടുത്ത കാലടികളിലേക്കു നോക്കി, തുടർന്നു പറഞ്ഞു: ‘ഈ ഒരു കൂട്ടു കീഴ്ക്കാലുറകൾ അവൾ എന്നേക്കു തുന്നിത്തീർക്കും?’

‘ആ മടി തികഞ്ഞ ജന്തു മൂന്നോ നാലോ ദിവസം അതിന്മേൽത്തന്നെ വെച്ചു പണിയെടുക്കും.’

‘പണി കഴിഞ്ഞാൽ ആ ഒരു കൂട്ടു കീഴ്ക്കാലുറകൾക്ക് എന്തു വില വീഴും?’

തെനാർദിയെർസ്ത്രീ അയാളുടെ നേരെ ഒരു നിന്ദാന്വിതമായ നോട്ടം നോക്കി, ‘ചുരുങ്ങിയതു മുപ്പതു സൂ.’

‘നിങ്ങൾ അതു് അഞ്ചു ഫ്രാങ്കിനു വില്ക്കുമോ?’ ആ മനുഷ്യൻ ചോദിക്കുകയായി.

‘എന്റെ ഈശ്വര!’ ശ്രദ്ധവെച്ചു കേട്ടിരുന്ന ഒരു വണ്ടിക്കാരൻ ഉച്ചത്തിൽ ഒരു ചിരിചിരിച്ചു പറഞ്ഞു; ‘അഞ്ചു ഫ്രാങ്ക്! ഉവ്വെന്നു തോന്നുന്നു! അഞ്ചു ഗോളം!’

കടന്നുകൂടാൻ മുഹൂർത്തമായിയെന്നു തെനാർദിയെർ നിശ്ചയിച്ചു.

‘ഉവ്വു്, സേർ, നിങ്ങൾക്ക് അങ്ങനെയൊരിഷ്ടം തോന്നുന്നുണ്ടെങ്കിൽ, ആ കൂട്ടു കീഴ്ക്കാലുറകൾ അഞ്ചു ഫ്രാങ്കിന്നു നിങ്ങൾക്കെടുക്കാം. വഴിയാത്രക്കാർ ചോദിക്കുന്നതെന്തും ഞങ്ങൾക്ക് ഇല്ലെന്നു പറയാൻ വയ്യാ.’

‘ഈ നിമിഷത്തിൽ തരണം,’ തന്റെ സംക്ഷിപ്തവും ശാസനാപ്രായവുമായ മട്ടിൽ തെനാർദിയെർസ്ത്രീ പറഞ്ഞു.

‘ആ ഒരു കൂട്ടു കീഴ്ക്കാലുറകൾ ഞാൻ വാങ്ങിക്കാം’ ആ മനുഷ്യൻ മറുപടി പറഞ്ഞു; എന്നല്ല, തന്റെ കീശയിൽനിന്നു് ഒരഞ്ചു ഫ്രാങ്ക് നാണ്യം വലിച്ചെടുത്തു്, അതു മേശപ്പുറത്തു വെച്ചുകൊണ്ടു് അയാൾ തുടർന്നു പറഞ്ഞു, ‘ഞാനതിന്റെ വിലയും തരാം.’

എന്നിട്ടു് അയാൾ കൊസെത്തൊടു പറഞ്ഞു: ‘ഈ എടുക്കുന്ന പണി എന്റേതായി; എന്റെ കുട്ടി പോയിക്കളിക്കൂ.’

ആ അഞ്ചു ഫ്രാങ്ക് നാണ്യം കണ്ടപ്പോൾ അതു് അത്രമേൽ വണ്ടിക്കാരന്റെ ഉള്ളിൽക്കൊണ്ടു; അയാൾ മദ്യഗ്ലാസ്സുപേക്ഷിച്ചു പാഞ്ഞുചെന്നു.

‘അപ്പോൾ ഇതു ശരിക്കുള്ളതുതന്നെയാണ്!’ അതു പരീക്ഷണം ചെയ്തതിന്നു ശേഷം, അയാൾ ഉറക്കെപ്പറഞ്ഞു. ഒരു ശരിയായ പിൻചക്രം! ഇതു കള്ളനാണ്യമല്ല!’

തെനാർദിയെർ അങ്ങോട്ടു ചെന്നു്, ഒന്നും മിണ്ടാതെ ആ നാണ്യമെടുത്തു കീശയിലിട്ടു.

തെനാർദിയെർസ്ത്രീയ്ക്കു മറുപടിയൊന്നും പറയാനില്ല. അവൾ ചുണ്ടു കടിച്ചു; അവളുടെ മുഖത്തു് ഒരു ദ്വേഷഭാവം കയറി.

ഈയിടയ്ക്കു കൊസത്തു് വിറയ്ക്കുകയായിരുന്നു. അവൾ ചോദിക്കാൻ ധൈര്യപ്പെട്ടു: ‘ഇതു ശരിയാണോ, മദാം? എനിക്കു കളിക്കാമോ?’

‘കളിക്കുക!’ ഒരു ഭയങ്കരസ്വരത്തിൽ തെനാർദിയെർസ്ത്രീ പറഞ്ഞു.

‘നന്ദി പറയുന്നു, മദാം,’ കൊസെത്തു് പറഞ്ഞു.

അവളുടെ വക്ത്രപുടം തെനാർദിയെർസ്ത്രീയോടു നന്ദി പറഞ്ഞപ്പോൾ, അവളുടെ ചെറിയ ആത്മാവു മുഴുവനും വഴിപോക്കനോടു നന്ദി പറഞ്ഞു.

തെനാർദിയെർ വീണ്ടും കുടി തുടങ്ങി; അയാളുടെ ഭാര്യ ചെകിട്ടിൽ മന്ത്രിച്ചു; ‘ഈ മഞ്ഞക്കുപ്പായക്കാരനാരായിരിക്കാം? ഇത്തരം കുപ്പായത്തിൽ ഞാൻ കോടീശ്വരന്മാരെ കണ്ടിട്ടുണ്ടു്:’ ഒരു രാജകീയപ്രാഭവത്തോടുകൂടി തെനാർദിയെർ മറുപടി പറഞ്ഞു.

കൊസെത്തു് തുന്നൽപ്പണി നിർത്തി; പക്ഷേ, അവൾ ഇരുന്നേടത്തു നിന്നിളകിയില്ല. കൊസെത്തു് കഴിയുന്നതും കുറച്ചു മാത്രമേ അനങ്ങാറുള്ളൂ. പിന്നിലുള്ള ഒരു പെട്ടിയിൽനിന്നു് അവൾ കുറെ പഴയ കീറത്തുണികളും തന്റെ ചെറിയ ഈയവാളുമെടുത്തു.

എപ്പൊനൈനും അസെൽമയും അവിടെ കഴിയുന്നവയിലേക്കൊന്നും ശ്രദ്ധവെച്ചില്ല. അവർ അത്യന്തം പ്രാധാന്യമുള്ള ഒരു പ്രയോഗം ചെയ്തു കഴിഞ്ഞു; അവർ പൂച്ചയെ കടന്നു പിടികൂടി. അവർ പാവ നിലത്തിട്ടു; അവരിൽ മൂത്തവളായ എപ്പൊനൈൻ, ആ ചെറുപൂച്ച എത്രതന്നെ നിലവിളിക്കുകയും ചുരുങ്ങിച്ചുരുളുകയും ചെയ്തിട്ടും, അതിനെ ഒരു കെട്ടു തുണികൊണ്ടു ചുകന്നതും നീലച്ചതുമായ കീറക്കഷ്ണങ്ങൾകൊണ്ടും ചുറ്റിക്കെട്ടുകയായിരുന്നു. ഈ സഗൗരവവും ബുദ്ധിമുട്ടുള്ളതുമായ പ്രവൃത്തി നടത്തുമ്പോൾ, അവൾ അനുജത്തിയോടു മനോഹരവും വാത്സല്യയുക്തവുമായ ഭാഷയിൽ പറഞ്ഞിരുന്നു—അതിന്റെ ഭംഗി, തേനീച്ചയുടെ ചിറകിനുള്ള പകിട്ടുപോലെ, ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചാൽ കാണാതായിപ്പോകുന്നു—‘നോക്കൂ, അനിയത്തി, ഈ പാവ അതിനെക്കാളേറെ രസമുണ്ടു്. ഇവൾ ചുളുങ്ങുന്നു, നിലവിളിക്കുന്നു, ചാടുന്നു, അതെയ്, അനിയത്തി, നമുക്ക് ഇതിനെക്കൊണ്ടു കളിക്ക. ഇവൾ എന്റെ മകളാവും. ഞാൻ ഒരമ്മയാവട്ടെ. ഞാൻ നിന്നെ കാണാൻ വരാം; നീ അവളെ നോക്കിക്കാണണം. പതുക്കെക്കൊണ്ടു നിയ്യവളുടെ മീശ കാണും; നിയ്യത്ഭുതപ്പെട്ടുപോവും. പിന്നെ നിയ്യവളുടെ ചെവി കാണും; പിന്നീടു വാൽ കാണും; അതു നിന്നെ അമ്പരപ്പിക്കും. അപ്പോൾ നിയ്യെന്നോടു പറയും; ‘ഹാ! എന്റെ ഈശ്വര!’ അപ്പോൾ ഞാൻ നിന്നോടു പറയും; ‘അതേ, മദാം, ഇതെന്റെ മകളാണു്, ഇപ്പോഴത്തെ ചെറിയ പെൺകുട്ടികൾ ഇങ്ങനെയാണു്.’

അസെൽമ ആ എപ്പൊനൈൻ പറഞ്ഞതൊക്കെ അഭിനന്ദിച്ചുകൊണ്ടു കേട്ടു.

ഈയിടയ്ക്കു മദ്യപാനികൾ ഒരാഭാസപ്പാട്ടു പാടാനും തട്ടു പൊളിയുന്നതുവരെ ഉറക്കെച്ചിരിക്കാനും തുടങ്ങി. തെനാർദിയെർ അവരുടെ കൂട്ടത്തിൽക്കൂടി അവരെ പ്രോത്സാഹിപ്പിച്ചു.

പക്ഷികൾ കിട്ടിയതുകൊണ്ടൊക്കെ കൂടു കെട്ടുന്നതുപോലെ, കുട്ടികൾ കൈയിൽക്കിട്ടുന്നതുകൊണ്ടൊക്കെ പാവയുണ്ടാക്കുന്നു. എപ്പൊനൈനും അസെൽമയും പൂച്ചയെ ഭാണ്ഡംകെട്ടുന്നതിനിടയ്ക്കു, കൊസെത്തു് തന്റെ വാളിനെ ഉടുപ്പിടുവിച്ചു. അതു കഴിഞ്ഞ്, അതിനെ കൈത്തണ്ടകളിൽ കിടത്തി, ഉറക്കുവാനായി, പതുക്കെ ഒരു പാട്ടുപാടിക്കൊടുത്തു.

പെൺകുട്ടികൾക്ക് എത്രയും കൂടിയേ കഴിയൂ എന്നുള്ള ആവശ്യങ്ങളിൽ ഒന്നും അതോടൊപ്പംതന്നെ, അവരുടെ ഏറ്റവും ഹൃദയാകർഷകങ്ങളായ പ്രകൃതി ഗുണങ്ങളിൽ ഒന്നുമാണു് കളിപ്പാവ. വാത്സല്യംവെക്കുക, ഉടുപ്പിക്കുക, അലങ്കരിക്കുക, വേഷമണിയിക്കുക, വേഷമഴിക്കുക, വീണ്ടും വേഷമണിയിക്കുക, പഠിപ്പിക്കുക, കുറച്ചൊന്നു ശകാരിക്കുക, ചാഞ്ചാടിക്കുക, ഓമനിക്കുക, ആട്ടിയുറക്കുക, എന്തോ ഒന്നു് ആരോ ഒരാളാണെന്നു വിചാരിക്കുക—ഇതിൽ കിടക്കുന്നു സ്ത്രീയുടെ ഭാവി മുഴുവനും. മനോരാജ്യം വിചാരിക്കുകയും ഓരോന്നു പറയുകയും, ചെറിയ ഓരോ ചമയൽസ്സാമാനങ്ങളും പിഞ്ചുകുട്ടിക്കു വേണ്ട ഉടുപ്പുകളും ഉണ്ടാക്കുകയും ചെയ്യുന്നതിനിടയ്ക്കു ചെറിയ നിലയങ്കികളും ഉൾക്കുപ്പായങ്ങളും പുറം കുപ്പായങ്ങളും തുന്നുന്നതോടുകൂടി, പെൺകുട്ടി ഒരു ചെറുകന്യകയായിത്തീരുന്നു; ചെറുകന്യക ഒരു മുതിർന്ന കന്യകയാവുന്നു; മുതിർന്ന കന്യക ഒരു സ്ത്രീയാവുന്നു. ഒന്നാമത്തെ കുട്ടി ഒടുവിലത്തെ പാവയുടെ തുടർച്ചയാണു്.

ഒരു കളിപ്പാവയില്ലാത്ത ഒരു ചെറുപെൺകുട്ടി, കുട്ടികളില്ലാത്ത സ്ത്രീയെപ്പോലെ, ഏതാണ്ടു് അത്രമേൽ നിർഭാഗ്യയും അത്രമേൽ തികച്ചും അസംഭാവ്യവസ്തുവുമാണു്.

അതുകൊണ്ടു് കൊസെത്തു് വാളെടുത്തു് ഒരു പാവയുണ്ടാക്കി.

മദാം തെനാർദിയെർ മഞ്ഞക്കുപ്പായക്കാരന്റെ അടുത്തെത്തി. ‘എന്റെ ഭർത്താവു പറഞ്ഞതു ശരിയാണു്,’ അവൾ വിചാരിച്ചു: ‘ഒരു സമയം അതു പ്രധാന ബാങ്കുടമസ്ഥൻ മൊസ്സ്യു ലഫിത്താണു്; ഇങ്ങനെ കമ്പക്കാരായ ചില പണക്കാരുണ്ട്!’

അവൾ വന്നു, മേശമേൽ കൈമുട്ടു കുത്തി.

‘മൊസ്സ്യു’ അവൾ പറഞ്ഞു. മൊസ്സ്യു എന്ന വാക്കു കേട്ടപ്പോൾ ആ മനുഷ്യൻ തിരിഞ്ഞുനോക്കി: തെനാർദിയെർസ്ത്രീ അതേവരെ അയാളെ ഹേ, നല്ല മനുഷ്യാ എന്നേ വിളിച്ചിരുന്നുള്ളൂ.

‘നോക്കൂ, സേർ,’ ഒരു മാധുര്യച്ഛായ വരുത്തിക്കൊണ്ട്—അവളുടെ ക്രൂരഭാവത്തെക്കാളധികം വെറുപ്പു് തോന്നിക്കുന്നതായിരുന്നു അത്—അവൾ പറയാൻ തുടങ്ങി; ‘ആ കുട്ടി കളിക്കുന്നതു് എനിക്കും ഇഷ്ടമാണു്; എനിക്കതിനു വിരോധമില്ല; നിങ്ങൾ ഉദാരനായതുകൊണ്ടു്; അതൊരിക്കലൊക്കെ നന്നു്. നിങ്ങൾ കണ്ടില്ലേ, അവൾക്കൊന്നുമില്ല. അവൾ പണിയെടുക്കേണ്ടിയിരിക്കും.’

‘അപ്പോൾ ഈ കുട്ടി നിങ്ങളുടെയല്ലേ?’ ആ മനുഷ്യൻ കല്പിച്ചു ചോദിച്ചു:

‘ആവൂ! എന്റെ ഈശ്വര! അല്ലാ, സേർ. ഞങ്ങൾ ധർമമെന്ന നിലയിൽ എടുത്തു വളർത്തിപ്പോരുന്ന ഒരിരപ്പാളിപ്പെണ്ണാണു്; ഒന്നിനും കൊള്ളാത്ത ഒന്നു്. അവളുടെ തലച്ചോറിൽ വെള്ളമായിരിക്കണം; കണ്ടില്ലേ, തല വലിയ തലയാണു്. ഞങ്ങളെക്കൊണ്ടു കഴിയുന്നതു ചെയ്യുന്നു; ഞങ്ങൾ പണക്കാരല്ലല്ലോ. അവളുടെ നാട്ടിലേക്ക് എഴുതിനോക്കിയിട്ടു ഫലം കാണാനില്ല; ആറു മാസമായിട്ടു മറുപടിയൊന്നുമില്ല. അവളുടെ അമ്മ കഴിഞ്ഞിരിക്കണം.’

‘ഹാ!’ ആ മനുഷ്യൻ പറഞ്ഞു; അയാൾ വീണ്ടും മനോരാജ്യത്തിലാണ്ടു!

‘അവളുടെ അമ്മ അത്ര സാരമുള്ളവളല്ല.’ തെനാർദിയെർസ്ത്രീ തുടർന്നു പറഞ്ഞു: ‘അവൾ അവളുടെ കുട്ടിയെ ഉപേക്ഷിച്ചു.’

ഈ സംഭാഷണം നടക്കുമ്പോഴെല്ലാം കൊസെത്തു്, തന്നെപ്പറ്റിയാണു് സംസാരിക്കുന്നതെന്നു സ്വതവേ തോന്നിയിട്ടെന്നപോലെ, തെനാർദിയെർസ്ത്രീയുടെ മുഖത്തുനിന്നു കണ്ണെടുക്കാതെതന്നെയിരുന്നു, അവൾ അവ്യക്തമായി ചിലതുകേട്ടു; അവിടവിടെയായി ചില വാക്കുകൾ അവൾക്കു മനസ്സിലായി

ഈയിടയ്ക്കു മുക്കാൽഭാഗവും ബോധംകെട്ടിരുന്ന മദ്യപന്മാർ തങ്ങളുടെ ആഭാസമായ പല്ലവി ഇരട്ടിച്ച ആഹ്ലാദത്തോടുകൂടി ആവർത്തിക്കുകയായിരുന്നു, അതു നല്ല രസമുള്ളതും വികൃതിത്തം നിറഞ്ഞതുമായ ഒരു പാട്ടാണ്—കന്യകാമറിയയെയും യേശുക്കുട്ടിയേയും അതിൽ കൊണ്ടുവന്നിരുന്നു. ആ പൊട്ടിച്ചിരികളിൽ പങ്കുകൊള്ളുവാൻവേണ്ടി തെനാർദിയെർസ്ത്രീ അങ്ങോട്ടു പാഞ്ഞു. മേശയ്ക്കു ചുവട്ടിലുള്ള തന്റെ ഇരിപ്പിടത്തിലിരുന്നു കൊസെത്തു് തന്റെ ഉറപ്പിച്ച കണ്ണുകളിൽനിന്നു പ്രതിബിംബിച്ച വെളിച്ചത്തിലേക്ക് സൂക്ഷിച്ചുനോക്കി. താനുണ്ടാക്കിയ പിഞ്ചുകുട്ടിയെ അവൾ ആട്ടിയുറക്കാൻ തുടങ്ങി; അങ്ങനെ ആട്ടിയുറക്കുന്നതോടുകൂടി അവൾ ഒരു താഴ്‌ന്ന സ്വരത്തിൽ പാടി, ‘എന്റെ അമ്മ മരിച്ചു! എന്റെ അമ്മ മരിച്ചു! എന്റെ അമ്മ മരിച്ചു!’

ഹോട്ടൽക്കാരി പുതുതായി പിന്നേയും നിർബന്ധിച്ചപ്പോൾ, ആ മഞ്ഞക്കുപ്പായക്കാരൻ, ‘കോടീശ്വരൻ,’ അത്താഴം കഴിക്കാമെന്നു സമ്മതിച്ചു.

‘എന്താണു് മൊസ്സ്യുവിന്നിഷ്ടം?’

‘അപ്പവും പാൽക്കട്ടിയും,’ ആ മനുഷ്യൻ പറഞ്ഞു.

‘നിശ്ചയമായും, ഇയ്യാൾ ഒരിരപ്പാളിയാണു്,’ മദാം തെനാർദിയെർ വിചാരിച്ചു.

കള്ളുകുടിയന്മാർ അപ്പോഴും അവരുടെ പാട്ടു പാടിയിരുന്നു; ആ കുട്ടി മേശയുടെ ചുവട്ടിലിരുന്നു് അവളുടേതും.

പെട്ടെന്നു് കൊസെത്തു് പാട്ടു നിർത്തി; അവൾ തിരിഞ്ഞുനോക്കിയപ്പോൾ തെനാർദിയെർക്കുട്ടികളുടെ പാവ കിടക്കുന്നതു കണ്ടു; അവർ അതു പൂച്ചയെ പിടിക്കാൻവേണ്ടി കളഞ്ഞു; അതു് അടുക്കളമേശയുടെ കുറച്ചകലെയായി നിലത്തു കിടന്നിരുന്നു.

ഉടനെ അവൾ ആ തുണി ചുറ്റിക്കെട്ടിയ വാൾ നിലത്തിട്ടു—അതവളുടെ ആവശ്യം പകുതിയേ നിറവേറ്റിയിരുന്നുള്ളു; ആ മുറിയെങ്ങും പതുക്കെ ഒന്നു നോക്കി. മദാം തെനാർദിയേർ ഭർത്താവോടു് എന്തോ മന്ത്രിക്കുകയും പണം എണ്ണിക്കണക്കാക്കുകയുമായിരുന്നു; എപൊനൈനും സെൽമയും പൂച്ചയെക്കൊണ്ടു കളിക്കുകയാണു്; വഴിയാത്രക്കാർ ഭക്ഷണം കഴിക്കുകയോ, കുടിക്കുകയോ, പാട്ടുപാടുകയോ ആണു്; ആരും അവളുടെ നേരെ നോക്കുന്നില്ല. ഒരു നിമിഷവും വെറുതെ കളഞ്ഞുകൂടാ; അവൾ ആ മേശച്ചുവട്ടിൽനിന്നു മുട്ടുകുത്തിയിഴഞ്ഞു; ഒരിക്കൽക്കൂടി തന്നെ ആരെങ്കിലും നോക്കുന്നുണ്ടോ എന്നു നോക്കി തീർച്ചപ്പെടുത്തി; എന്നിട്ടു ക്ഷണത്തിൽ ആ പാവയുടെ അടുക്കലേക്ക് ഉപായത്തിൽച്ചെന്നു് അതു കൈയിലാക്കി. ഒരു നിമിഷംകൂടി കഴിഞ്ഞു. അവൾ വീണ്ടും തന്റെ സ്ഥാനത്തായി, അനങ്ങാതെയിരുന്നു; കൈയിൽപ്പിടിച്ചിട്ടുള്ള പാവയുടെ മേൽ നിഴൽവീഴുന്നതിനുമാത്രം ഒന്നു തിരിഞ്ഞു. ഒരു കളിപ്പാവയെക്കൊണ്ടു കളിക്കുക എന്നതു് അത്രയും അസാധാരണമായതുകൊണ്ടു്, അതിൽ അത്രയും ആർത്തിയോടുകൂടി അത്യാഹ്ലാദമുണ്ടായിരുന്നു.

തന്റെ നിസ്സാരമായ അത്താഴം പതുക്കെ വിഴുങ്ങിയിരുന്ന ആ വഴിപോക്കനൊഴികെ മറ്റാരും അതു കണ്ടില്ല.

ഈ സന്തോഷം ഒരു കാൽമണിക്കൂർ നേരമുണ്ടായി.

കൊസെത്തു് എന്തെല്ലാം മുൻകരുതലുകളെടുത്തുനോക്കിയെങ്കിലും ആ പാവയുടെ ഒരു കാൽ ഊരിവീഴുകയും അടുപ്പിൻതിയ്യിന്റെ വെളിച്ചം അതിന്മേൽ നല്ല വണ്ണം ചെന്നു പതിയുകയും ചെയ്തതു് അവൾ കണ്ടില്ല; നിഴലിൽനിന്നു തുറിച്ചുകണ്ട ആ തുടുത്തതും മിന്നുന്നതുമായ കാൽ അസെൽമയുടെ ശ്രദ്ധയെ ആകർഷിച്ചു; അവൾ എപ്പൊനൈനോടു പറഞ്ഞു, ‘നോക്കൂ! ഏട്ടത്തി!’

ആ രണ്ടു പെൺകുട്ടികളും സ്തംഭിച്ചുപോയി; കൊസെത്തു് അവരുടെ കളിപ്പാവയെടുക്കാൻ ധൈര്യപ്പെട്ടു!

എപ്പൊനൈൻ എണീറ്റു. പൂച്ചയെ പിടിവിടാതെകണ്ടുതന്നെ, അമ്മയുടെ അടുക്കലേക്ക് പാഞ്ഞുചെന്നു്, അവരുടെ ഉടുപ്പിന്നറ്റം പിടിച്ചുവലിക്കാൻ തുടങ്ങി.

‘വിട്, വിട്!’ അമ്മ പറഞ്ഞു: ‘എന്താ നിനക്കു വേണ്ടത്?’

‘അമ്മേ,’ കുട്ടി പറഞ്ഞു, ‘അങ്ങോട്ടു നോക്കൂ.’

അവൾ കൊസെത്തിനെ ചൂണ്ടിക്കാണിച്ചു.

പാവയെ കിട്ടിയ സന്തോഷംകൊണ്ടു മതിമറന്നിരുന്ന കൊസെത്തു് യാതൊന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ല.

ജീവിതത്തിലെ നിസ്സാരസംഗതികളോടു കൂടിക്കലർന്ന ആ ഭയങ്കരതയാൽ നിറയപ്പെട്ടതും ഇടത്തരം സ്ത്രീക്കു യക്ഷി എന്നു പേരുണ്ടാക്കിത്തീർത്തതുമായ ആ ഭാവവിശേഷം മദാം തെനാർദിയെരുടെ മുഖത്തു കയറി.

ഈ ഘട്ടത്തിൽ, അഭിമാനത്തിനു പറ്റിയ പരിക്ക് അവളുടെ ശുണ്ഠിയെ ഒന്നു കൂടി കൊടുംക്രൂരമാക്കി. കൊസെത്തു് എല്ലാ അതിർത്തിവരമ്പുകളും അതിക്രമിച്ചുപോയി; കൊസെത്തു് ‘ഈ ചെറുപ്പക്കാരികളായ മാന്യസ്ത്രീകളുടെ’ കളിപ്പാവമേൽ വികൃതികാട്ടി. റഷ്യാചക്രവർത്തിനിക്കു തന്റെ മകനണിഞ്ഞ നീലപ്പട്ടുനാട ഒരുനിസ്സാരനായ അടിമ പിടിച്ചു തകരാറാക്കിക്കണ്ടാൽ, ഇതിലും വലിയ ഒരു കരിമുഖം ഉണ്ടാവാൻ വയ്യാ.

ദ്വേഷംകൊണ്ടു ചിലമ്പിപ്പോയ ഒരു സ്വരത്തിൽ അവൾ അലറി: ‘കൊസെത്ത്!’

താൻ ഇരിക്കുന്നേടത്തു ഭൂമിയാകെ കുലുങ്ങിയാലെന്നപോലെ, കൊസെത്തു് ഞെട്ടിപ്പോയി; അവൾ തിരിഞ്ഞു നോക്കി.

‘കൊസെത്ത്!’ തെനാർദിയെർസ്ത്രീ ആവർത്തിച്ചു.

കൊസെത്തു് പാവയെടുത്തു നിരാശതയോടുകൂടിച്ചേർന്ന ഒരുതരം ഭക്തിയോടുകൂടെ പതുക്കെ നിലത്തു കിടത്തി; എന്നിട്ടു്, അതിൽനിന്നു കണ്ണെടുക്കാതെ, അവൾ കൈകൾ അമർത്തിപ്പിടിച്ചു; എന്നല്ല—ആ പ്രായത്തിലുള്ള ഒരു കുട്ടിയെപ്പറ്റി പറയേണ്ടിവരുന്നതു് ഭയങ്കരംതന്നെ—അവൾ അവയെ പിടിച്ചു ഞെരിച്ചു; ഉടനെ — അന്നുണ്ടായ ഒരു വികാരാവേഗത്തിനും, കാട്ടിലേക്കുള്ള യാത്രയാവട്ടെ, വെള്ളത്തൊട്ടിയുടെ കനമാവട്ടെ, പണംപോവലാവട്ടെ, കുരടാവു കാണലാവട്ടെ, മദാം തെനാർദിയെർ പുറപ്പെടുവിച്ച പരിതാപകരങ്ങളായ വാക്കുകളാവട്ടെ, യാതൊന്നിനും, ഇതൊന്നു് അവളിൽനിന്നു പിഴുതെടുക്കുവാൻ കഴിഞ്ഞില്ല—അവൾ കരഞ്ഞു; അവൾ തേങ്ങിത്തേങ്ങി പൊട്ടിക്കരഞ്ഞു.

ഈയിടയ്ക്കു വഴിപോക്കൻ എഴുന്നേറ്റു.

‘എന്താണത്?’

‘കണ്ടില്ലേ?’ കൊസെത്തിന്റെ കാലിൻചുവട്ടിൽ കിടക്കുന്ന അപരാധസാധനത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു് തെനാർദിയെർസ്ത്രീ പറഞ്ഞു.

‘അതെന്തു ചെയ്തു?’ ആ മനുഷ്യൻ പിന്നേയും തുടങ്ങി.

‘ആ ഇരപ്പാളിച്ചി,’ തെനാർദിയെർസ്ത്രീ മറുപടി പറഞ്ഞു, ‘കുട്ടികളുടെ കളിപ്പാവ കടന്നെടുക്കുന്നു!’

‘അതിന്നാണു് ഈ ലഹളയൊക്കെ?’ ആ മനുഷ്യൻ പറഞ്ഞു; ‘ആട്ടെ, അവൾ ആ പാവയെടുത്തു കളിച്ചു എന്നുവെച്ചാൽ എന്താണു്?’

‘അവൾ ആ വൃത്തികെട്ട കൈകൊണ്ടു് അതു തൊട്ടു!’ തെനാർദിയെർസ്ത്രീ തുടർന്നു, ‘ആ വല്ലാത്ത പൊട്ടക്കൈകൊണ്ട്!’

ഇവിടെ കൊസെത്തിന്റെ തേങ്ങൽ ഇരട്ടിച്ചു.

‘നീ നിന്റെ അലർച്ച നിർത്തുന്നുണ്ടോ?’ തെനാർദിയെർസ്ത്രീ അലറി

ആ മനുഷ്യൻ നേരെ പുറത്തേക്കുള്ള വാതില്ക്കലേക്കു ചെന്നു്, അതു തുറന്നു, പുറത്തേക്കു കടന്നു.

അയാൾ പോയ ഉടനെ, ആ തഞ്ചം പിടിച്ചു തെനാർദിയെർസ്ത്രീ കൊസെത്തിനെ മേശയ്ക്കു ചുവട്ടിലിട്ടു് ഇഷ്ടംപോലെ ഒരു ചവിട്ടു ചവിട്ടി; അവൾ ഉറക്കെ നിലവിളിച്ചു.

വാതിൽ വീണ്ടും തുറന്നു, ആ മനുഷ്യൻ വീണ്ടും പ്രവേശിച്ചു; അയാൾ, ഞങ്ങൾ മുൻപു പറഞ്ഞതും രാവിലെ മുതൽ ഗ്രാമത്തിലെ പെൺകുട്ടികളൊക്കെ ആർത്തിപ്പെട്ടു നോക്കിയിട്ടുള്ളതുമായ ആ പകിട്ടുകൂടിയ പാവയെ രണ്ടു കൈകൊണ്ടും താങ്ങിക്കൊണ്ടുവന്നു; അതിനെ കൊസെത്തിന്റെ മുൻപിൽ, ഇങ്ങനെ പറഞ്ഞുകൊണ്ടു, നിവർത്തി നിർത്തി; ‘ഇതാ, ഇതു കുട്ടിക്കുള്ളതാണു്.’

ആ ഒന്നിൽച്ചില്വാനം മണിക്കൂറുകളോളമായി താൻ അവിടെ ഇരിപ്പായതിനിടയ്ക്കു, പലതരം വിളക്കുകളെക്കൊണ്ടും മെഴുതിരികളെക്കൊണ്ടും പ്രകാശമാനമായ ആ കളിക്കോപ്പു പീടിക, തന്റെ മനോരാജ്യത്തിനിടയിൽ, അയാൾ പലപ്പോഴും നോക്കിക്കണ്ടിരുന്നതായി വിചാരിക്കണം.

കൊസെത്തു് തല പൊന്തിച്ചു; ആദിത്യനെ നോക്കിക്കാണുന്നതുപോലെ; അവൾ ആ കളിപ്പാവയുംകൊണ്ടു് അടുത്തുവരുന്ന മനുഷ്യനെ സൂക്ഷിച്ചുനോക്കി; അവൾ ആ അപൂർവങ്ങളായ അക്ഷരങ്ങൾ കേട്ടു—‘ഇതു കുട്ടിക്കുള്ളതാണു്’ അവൾ അയാളെ തുറിച്ചുനോക്കി; അവൾ ആ പാവയെ തുറിച്ചുനോക്കി; എന്നിട്ടു് അവൾ പതുക്കെ അവിടെനിന്നു പോയി, അങ്ങേ അറ്റത്തു ചുമർമൂലയ്ക്കുള്ള മേശയുടെ ചുവട്ടിൽച്ചെന്നൊളിച്ചു.

അവളുടെ നിലവിളി മാറി; അവളുടെ കരച്ചിൽ മാറി; ശ്വാസം കഴിക്കുവാൻ പോലും അവൾക്കു ധൈര്യമില്ലാതായെന്നു തോന്നി.

തെനാർദിയെർസ്ത്രീ, എപ്പൊനൈൻ, അസെൽമ, ഇവരും ഓരോ പ്രതിമപോലെയായി; കുടിയന്മാർ കുടി നിർത്തി; ആ മുറിയിൽ മുഴുവനും ഒരു നിശ്ശബ്ദത വ്യാപിച്ചു.

സ്തംഭിച്ചു മിണ്ടാതായ മദാം തെനാർദിയെർ തന്റെ ഊഹങ്ങൾ വീണ്ടും തുടങ്ങി: ‘ആരാണു് ആ കണ്ടാൾ? അയാൾ ഒരു ദരിദ്രനാണോ? അയാൾ ഒരു കോടീശ്വരനാണോ? ഒരു സമയം രണ്ടുമായിരിക്കാം; എന്നുവെച്ചാൽ ഒരു കള്ളൻ.

ഏറ്റവും പ്രാധാന്യമേറിയ പ്രകൃതിവാസന അതിന്റെ മൃഗോചിതമായ ശക്തി മുഴുവനും കാട്ടിക്കൊണ്ടു പൊന്തിവരുന്നതു് എപ്പൊഴൊക്കെയോ, അപ്പോഴൊക്കെ മനുഷ്യന്റെ മുഖഭാവത്തെ പൂർവാധികം സവിശേഷമായിത്തീർക്കുന്ന ആ അർഥവത്തായ മെടച്ചിൽപ്പണി തെനാർദിയെർ പുരുഷന്റെ മുഖത്തു വ്യാപിച്ചു പ്രകാശിച്ചു. ഹോട്ടലുടമസ്ഥൻ ആ പാവയേയും ആ വഴിപോക്കനേയും മാറി മാറി തുറിച്ചു നോക്കി; പണം നിറഞ്ഞ ഒരു സഞ്ചിയെ മണത്തറിയാറുള്ളതുപോലെ, ആ മനുഷ്യനേയും അയാൾ മണത്തറിയുകയാണെന്നു തോന്നി. ഒരു മിന്നൽ മിന്നുന്നതിനു് എത്രകണ്ടിടവേണമോ അതിലധികം നേരം അതിനു വേണ്ടിവന്നില്ല. അയാൾ ഭാര്യയുടെ അടുക്കലേക്കു അടുത്തു ചെന്നു് ഒരു താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു: ‘ആ യന്ത്രത്തിനു് ചുരുങ്ങിയാൽ മുപ്പതു ഫ്രാങ്ക് വില വരും. കഥയില്ലായ്മ മതി. സാഷ്ടാംഗം വീണുകളയൂ, ആ മനുഷ്യന്റെ മുമ്പിൽ.’

സത്യപ്രകൃതിക്കാരും ആഭാസപ്രകൃതിക്കാരും തമ്മിൽ യോജിക്കുന്ന ഇങ്ങനെയൊരു ഭാഗമുണ്ട്—ഇടയ്ക്കു തങ്ങിനില്ക്കുക എന്നതു രണ്ടുകൂട്ടർക്കുമില്ല.

‘അപ്പോൾ, കൊസെത്തു്,’ മധുരമാക്കിത്തീർക്കാൻ ശ്രമിച്ചതും അസത്തുക്കളായ സ്ത്രീകളിലുള്ള ആ കയ്പുകൂടിയ തേൻകൊണ്ടു മാത്രം നിറഞ്ഞതുമായ ഒരു സ്വരത്തിൽ തെനാർദിയെർസ്ത്രീ പറഞ്ഞു: ‘നിനക്കുള്ള ആ പാവ എടുക്കാൻ ഭാവമില്ലേ?’

കൊസെത്തു് തന്റെ പൊത്തിൽനിന്നു പതുക്കെ പുറത്തേക്കു കടന്നു.

‘എന്റെ കൊസെത്തു് കുട്ടി, അദ്ദേഹം നിനക്ക് ഒരു പാവ തന്നിരിക്കുന്നു.’ ഒരോമനിക്കലോടുകൂടി മൊസ്സ്യു തെനാർദിയെർ പറഞ്ഞു: ‘എടുത്തോളൂ; അതു നിന്റേതാണു്.’

കൊസെത്തു് ആ അത്ഭുതകരമായ കളിപ്പാവയെ ഒരുതരം ഭയപ്പാടോടുകൂടി സൂക്ഷിച്ചുനോക്കി. അവളുടെ മുഖത്തു നിറച്ച് അപ്പോഴും കണ്ണീരായിരുന്നു; പക്ഷേ, അവളുടെ കണ്ണുകൾ, പ്രഭാതത്തിലെ ആകാശംപോലെ, അസാധാരണമായ സന്തോഷപ്രഭകൊണ്ടു നിറയാൻ തുടങ്ങി. അവൾക്ക് ആ സമയത്തുണ്ടായ മനോവികാരം. ‘കുട്ടി, നിയ്യാണു് ഫ്രാൻസിലെ രാജ്ഞി’ എന്നു പെട്ടെന്നു പറഞ്ഞുകേട്ടാൽ ഉണ്ടായേക്കാവുന്നതിനോടു് ഏതാണ്ടു സമാനമായിരുന്നു.

താൻ ആ പാവ തൊട്ടാൽ, അതിൽനിന്നു് ഇടിമിന്നൽ പുറപ്പെട്ടേക്കുമെന്നു് അവൾക്കു തോന്നി.

ഇതു് ഏതാണ്ടു വാസ്തവമായിരുന്നു; എന്തുകൊണ്ടെന്നാൽ, തെനാർദിയെർ സ്ത്രീ അവളെ ശകാരിക്കുകയും അടിക്കുകയും ചെയ്യുമെന്നു് അവൾ കരുതി.

എന്തായിട്ടും ആകർഷണശക്തി കാര്യം കൊണ്ടുപോയി. അവൾ അടുത്തു ചെന്നു, മദാം തെനാർദിയെരുടെ നേരെ നോക്കി, പേടിച്ചുംകൊണ്ടു, പതുക്കെ പറഞ്ഞു: ‘എടുക്കട്ടെ, മദാം?’

ഒരേ സമയത്തു നിരാശതയും ഭയവും അത്യാഹ്ലാദവും കാണിക്കുന്ന ആ ഭാവവിശേഷത്തെ വാക്കുകളെക്കൊണ്ടു കുറിച്ചു കാണിക്കാൻ വയ്യാ.

‘ഗ്രഹപ്പിഴേ!’ തെനാർദിയെർസ്ത്രീ ഉച്ചത്തിൽ പറഞ്ഞു, ‘അതു നിന്റേതാണു്, ആ മാന്യൻ നിനക്കു തന്നിരിക്കുന്നു.

‘ഉവ്വോ, സേർ?’ കൊസെത്തു് ചോദിച്ചു, ‘നേരാണോ ആ ‘മാന്യസ്ത്രീ’ എന്റെയാണോ?’

ആ അപരിചിതന്റെ കണ്ണിൽ കണ്ണീർ നിറഞ്ഞതുപോലെ തോന്നി. കരഞ്ഞുപോയേയ്ക്കുമോ എന്നുള്ള ഭയംകൊണ്ടു മനുഷ്യൻ മിണ്ടാതാകുന്ന ആ ഒരു ഘട്ടത്തിൽ അയാളുടെ വികാരാവേഗം എത്തിക്കഴിഞ്ഞതായി തോന്നപ്പെട്ടു. അയാൾ കൊസെത്തിനോടു് ആംഗ്യം കാണിച്ചു; ആ ‘മാന്യസ്ത്രീ’യുടെ കൈ പിടിച്ച് അവളുടെ മെലിഞ്ഞ കൈയിൽ വെച്ചു.

കൊസെത്തു് ക്ഷണത്തിൽ കൈയെടുത്തു—ആ ‘മാന്യസ്ത്രീയുടെ കൈ അവളെ പൊള്ളിച്ചുവോ എന്നു തോന്നും; അവൾ നിലത്തേക്കു തുറിച്ചുനോക്കാൻ തുടങ്ങി. ആ സമയത്തു് അവൾ അസാമാന്യമായി നാവു പുറത്തേക്കു കാണിച്ചിരുന്നു എന്നു കൂടി പറയാതെ നിർവാഹമില്ല. പെട്ടെന്നു് അവൾ ഒന്നു ചുറ്റിത്തിരിഞ്ഞു. സന്തോഷപാരവശ്യത്തോടുകൂടി ആ പാവയെ കടന്നെടുത്തു.

‘ഞാൻ അവളെ കാതറീൻ എന്നു വിളിക്കും.’ അവൾ പറഞ്ഞു.

കൊസെത്തിന്റെ കീറത്തുണികൾ കളിപ്പാവയുടെ പട്ടുനാടകളോടും തുടുത്ത ‘മസ്ലി’ൻ തുണികളോടും കൂട്ടിമുട്ടി ഒന്നിച്ചുചേർന്ന ആ ഒരു ഘട്ടം അസാധാരണമായിരുന്നു.

‘മദാം,’ അവൾ തുടർന്നു, ‘ഞാനിവളെ ഒരു കസാലയിൽ വെക്കട്ടെ?’

‘ആയ്ക്കോളൂ, എന്റെ കുട്ടി,’ തെനാർദിയെർസ്ത്രീ മറുപടി പറഞ്ഞു.

എപ്പൊനൈനും അസെൽമയും അസൂയയോടുകൂടി കൊസെത്തിനെ നോക്കിക്കാണേണ്ട ഘട്ടം വന്നു.

കൊസെത്തു് ആ കാതറീനെ ഒരു കസാലയിൽവെച്ച്, അതിന്റെ മുൻപിൽ നിലത്തിരുന്നു; അവൾ ഒരക്ഷരവും മിണ്ടാതെ, ധ്യാനത്തിനെന്നപോലെ, അനങ്ങാതിരുന്നു.

‘കളിച്ചോളൂ, കൊസെത്തു്, ആ അപരിചിതൻ പറഞ്ഞു.

‘ഹാ! ഞാൻ കളിക്കുകയാണു്, ആ കുട്ടി മറുപടി പറഞ്ഞു.

ഈ അപരിചിതൻ, കൊസെത്തിന്റെ അടുക്കലേക്ക് ഈശ്വരൻതന്നെ ഇറങ്ങിവന്ന മട്ടിലിരുന്ന ഈ അജ്ഞാതമനുഷ്യൻ, ആ സമയത്തു് ലോകത്തിലുള്ള എല്ലാവരിലുംവെച്ചധികം തെനാർദിയെർസ്ത്രീയാൽ വെറുക്കപ്പെട്ടു. എങ്കിലും, ആ മനോവികാരത്തെ അടക്കുന്നതു് ആവശ്യമായിരുന്നു. ഭർത്താവിന്റെ എല്ലാ പ്രവൃത്തികളും പകർത്തിക്കാണിക്കാൻ ശ്രമിച്ചിട്ടു ചതിപ്പണിയിൽ നല്ല പരിചയം വന്നിട്ടുണ്ടായിരുന്നുവെങ്കിലും, ഈ വികാരാവേശം അവർക്കു സഹിക്കാൻ കഴിയുന്നതിലും അധികമായി. അവൾ ക്ഷണത്തിൽ തന്റെ മക്കളെ കിടക്കാനയച്ചു; എന്നിട്ടു് കൊസെത്തിനേയും പറഞ്ഞയയ്ക്കുവാൻവേണ്ടി ആ മനുഷ്യനോടു സമ്മതം ചോദിച്ചു; ‘എന്തുകൊണ്ടെന്നാൽ, അവൾ പകൽമുഴുവനും പണിയെടുത്തിരിക്കുന്നു,’ ഒരമ്മയുടെ മട്ടിൽ അവൾ തുടർന്നു പറഞ്ഞു. കൊസെത്തു് ആ കാതറീനെയും കൈയിലെടുത്തു പോയി.

താൻ പറഞ്ഞതുപോലെ, ആത്മാവിനു സമാധാനമുണ്ടാക്കാൻവേണ്ടി തെനാർദിയെർസ്ത്രീ ഭർത്താവിരുന്നിരുന്ന മുറിയുടെ അങ്ങേ അറ്റത്തേക്കു ഇടയ്ക്കിടയ്ക്കു പോയിരുന്നു. ഉച്ചത്തിൽ പറയാൻ ധൈര്യമില്ലാത്തതുകൊണ്ടു് കുറെക്കൂടി മൂർഖത വർദ്ധിച്ച വാക്കുകളെ അവൾ ഭർത്താവുമായുള്ള സംസാരത്തിൽ ഉപയോഗിച്ചു.

‘തന്തജന്തു! ഇങ്ങനെ കടന്നുവന്നു നമ്മെ സ്വൈരം കെടുത്താൻ എന്തായിരുന്നു അയാളുടെ വയറ്റിൽ കടന്നുകൂടിയത്! ആ അസത്തുപെണ്ണിനെ കളിക്കാൻ വിടുക! നാല്പതു സൂ കിട്ടിയാൽ ഞാൻ വിറ്റുകളയുന്ന— അതേ. ഞാൻ കൊടുക്കും— ഒരു തെറിച്ചിപ്പെണ്ണിനു നാല്പതു ഫ്രാങ്കിന്റെ പാവ വാങ്ങിക്കൊടുക്കുക. കുറച്ചുകൂടി കഴിഞ്ഞാൽ, ആ പെണ്ണു് ഡച്ചസ്സു് ദ് ബെറിയാണെന്നാലത്തെപ്പോലെ, അയാൾ ‘തിരുമനസ്സുകൊണ്ടു്’ എന്നു പറയാൻ തുടങ്ങും! വല്ല കഥയുമുണ്ടോ ഇതിലൊക്കെ? അപ്പോൾ അയാൾക്കു ഭ്രാന്താണോ. ആ ആരും കാണാത്ത തന്തക്കിഴവനു്?’

‘എന്താണ്! ഇതിലെന്തു സാരം,’ തെനാർദിയെർ പറഞ്ഞു, ‘അയാൾക്കതു രസംതോന്നിയാൽ! ആ പെണ്ണിനെക്കൊണ്ടു് പണിയെടുപ്പിക്കുന്നതു നിനക്കു രസം; അവളെക്കൊണ്ടു് ഓരോ കളി കളിപ്പിക്കുന്നതു് അയാൾക്കു രസം. അയാൾ തരക്കേടൊന്നുമില്ല. പണം തരുന്നപക്ഷം ഒരു വഴിപോക്കന്നു് ഇഷ്ടമുള്ളതെന്തും ചെയ്യാം, ആ കിഴവൻ ഒരു പരോപകാരിയാണെങ്കിൽ, അതുകൊണ്ടു് നിനക്കെന്ത്? അയാൾ ഒരു ബുദ്ധിഹീനനാണെങ്കിൽ, നിനക്കതുകൊണ്ടു് നഷ്ടമെന്ത്? അയാളുടെ കൈയിൽ പണമുള്ളേടത്തോളം കാലം, നിയ്യെന്തിനാണു് പരിഭ്രമിക്കുന്നതു?’

ഒരെജമാനന്റെ വാക്ക്, എന്നല്ല ഒരു ചാരായക്കടക്കാരന്റെ ന്യായം—ഈ രണ്ടുമല്ല മറുപടി പറയാൻ സമ്മതിക്കുന്നവ.

ആ മനുഷ്യൻ കൈമുട്ടുകൾ മേശപ്പുറത്തു കുത്തി, തന്റെ മനോരാജ്യം തുടങ്ങി. മറ്റു വഴിപോക്കരെല്ലാം, കച്ചവടക്കാരും വണ്ടിക്കാരും, രണ്ടു കൂട്ടരും, കുറച്ചു നീങ്ങിയിരുന്നു പാട്ടു നിർത്തി. അവർ ഒരുതരം ബഹുമാനപൂർവമായ ശങ്കയോടുകൂടി ദൂരത്തുനിന്നു് അയാളെ തുറിച്ചുനോക്കുകയായിരുന്നു. തന്റെ കുപ്പായക്കീശയിൽനിന്നു് പുല്ലുപോലെ പണം വാരിയെടുക്കുകയും, മരപ്പാപ്പാസ്സുകളോടു കൂടിയ ചില അലക്ഷ്മിപിടിച്ച ചെറുകുട്ടികൾക്കു പടുകൂറ്റൻ കളിപ്പാവകൾ വലിച്ചെറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ഈ ദരിദ്രവേഷത്തിലുള്ള മനുഷ്യൻ നിശ്ചയമായും ഒരു വല്ലാത്ത പ്രമാണിയായിരിക്കും; അങ്ങനെയുള്ളാളെ പേടിക്കണം.

മണിക്കൂറുകൾ വളരെക്കഴിഞ്ഞു, അർദ്ധരാത്രിയിലെ ഈശ്വരവന്ദനം കഴിഞ്ഞു; മണിയടി അവസാനിച്ചു; മദ്യപാനികളെല്ലാം പോയി, കുടിസ്ഥലം ഒഴിഞ്ഞു; അടുപ്പു കെട്ടു; ആ അപരിചിതൻ അപ്പോഴും അതേ സ്ഥലത്തു് അതേ നിലയിലിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് അയാൾ ഊന്നിയിരുന്ന കൈമുട്ടൊന്നു മാറ്റും; അത്രമാത്രം. കൊസെത്തു് മുറിയിൽനിന്നു പോയതിന്നുശേഷം അയാൾ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.

മര്യാദ വിചാരിച്ചും ഉൽക്കണ്ഠകൊണ്ടും തെനാർദിയെർ മാത്രം മുറിയിൽ നിന്നു പോയില്ല.

‘രാത്രി മുഴുവനും ഇങ്ങനെയിരുന്നു കഴിച്ചുകൂട്ടാനാണോ ഇയ്യാൾ ഭാവം? തെനാർദിയെർസ്ത്രീ പിറുപിറുത്തു. പുലരാൻകാലത്തു് രണ്ടുമണി മുട്ടിയപ്പോൾ, അവൾ തോറ്റു എന്നു സമ്മതിച്ചു; ഭർത്താവോടു പറഞ്ഞു, ‘ഞാൻ പോയി കിടക്കുന്നു. നിങ്ങളുടെ ഇഷ്ടംപോലെ ചെയ്തോളൂ.’ അവളുടെ ഭർത്താവു് മുക്കിലുള്ള ഒരു മേശയ്ക്കടുത്തു് ചെന്നിരുന്നു, മെഴുതിരി കൊളുത്തി കൂറിയേ പത്രം എടുത്തുവായിക്കാൻ തുടങ്ങി.

നല്ലവണ്ണം ഒരു മണിക്കൂർ കഴിഞ്ഞു. ആ കൊള്ളാവുന്ന ചാരായക്കടക്കാരൻ ആ കൂറിയേ ലക്കത്തിന്റെ തിയ്യതിമുതൽ പ്രസാധകന്റെ പേരുവരെ മുഴുവനും, ഒരു മൂന്നു തവണ വായിച്ചു. ആ അപരിചിതൻ അനങ്ങിയിട്ടില്ല.

തെനാർദിയെർ ഇളകിയിരുന്നു, ചുമച്ചു തുപ്പി, മൂക്കുതിച്ചു, കസാലകിരുകിരുക്കിച്ചു. ആ മനുഷ്യന്നു് ഒരനക്കവുമില്ല. ‘അയാൾ ഉറങ്ങുകയാണോ?’ തെനാർദിയെർ വിചാരിച്ചു. ആ മനുഷ്യൻ ഉറങ്ങുകയല്ല; പക്ഷേ, അയാളെ യാതൊന്നിനും ഉണർത്താൻ വയ്യാ.

ഒടുവിൽ തെനാർദിയെർ തന്റെ തൊപ്പി തലയിൽനിന്നെടുത്തു, പതുക്കെ അയാളുടെ അടുക്കലേക്കു ചെന്നു്, ഇങ്ങനെ പറയാനുറച്ചു: ‘മൊസ്സ്യു കിടക്കാൻ പോകുന്നില്ലേ?’

ഉറങ്ങാൻ പോകുന്നില്ലേ എന്നതു് കുറച്ചേറുമെന്നും ബഹുമാനം പോരാതാവുമെന്നും അയാൾക്കു തോന്നിയിരിക്കും. കിടക്കാൻ പോവുക എന്നതു് സുഖസമൃദ്ധിയുടേയും ബഹുമാനത്തിന്റേയും ഒരു സ്വാദു കലർന്നതാണു്. ഈ വാക്കുകൾക്കു പിറ്റേ ദിവസത്തെ കണക്കുശീട്ടിൽ സംഖ്യ വർദ്ധിപ്പിക്കുവാൻ വേണ്ട ഒരു നിഗൂഢവും അഭിനന്ദനീയവുമായ ഗുണമുണ്ടു്. ഒരാൾ ഉറങ്ങുന്ന മുറിക്ക് ഇരുപതു സൂവേ വിലയുള്ളു; ഒരാൾ കിടക്കുന്ന മുറിക്ക് ഇരുപതു ഫ്രാങ്ക് വില വരും.

‘ഓ!’ ആ അപരിചിതൻ പറഞ്ഞു, ‘ശരിയാണു്. എവിടെയാണു് നിങ്ങളുടെ കുതിരപ്പന്തി?’

‘സേർ!’ ഒരു പുഞ്ചിരിയോടുകൂടി തെനാർദിയെർ കുറച്ചുറക്കെ പറഞ്ഞു: ‘സേർ, ഞാൻ വഴി കാണിച്ചുതരാം.’

അയാൾ വിളക്കെടുത്തു; ആ മനുഷ്യൻ തന്റെ കെട്ടും പൊന്തൻവടിയും കൈയിലാക്കി. തെനാർദിയെർ അയാളെ അസാധാരണമായ മോടിയുള്ളതും, ഒരുയരം കുറഞ്ഞ കട്ടിലോടുകൂടി എല്ലാ വീട്ടിസ്സാമാനങ്ങളായതും, ചുകന്ന പട്ടുതുണികൊണ്ടു് തിരശ്ശീലയിട്ടതുമായി ചുവട്ടിലെ നിലയിലുള്ള ഒരു കിടപ്പറയിലേക്കു കൂട്ടിക്കൊണ്ടുപോയി.

‘എന്താ ഇത്?’ വഴിപോക്കൻ പറഞ്ഞു.

‘ഇതു് വാസ്തവത്തിൽ ഞങ്ങളുടെ വിവാഹമുറിയാണു്.’ ചാരായക്കടയുടമസ്ഥൻ പറഞ്ഞു. ‘എന്റെ ഭാര്യയും ഞാനും മറ്റൊന്നാണുപയോഗിക്കുന്നതു്. ഇതിൽ മൂന്നോ നാലോ തവണ മാത്രമേ കിടന്നിട്ടുള്ളൂ.’

‘എനിക്ക് ഈ സുഖം കുതിരപ്പന്തിയിലായാലുമുണ്ടായിരുന്നു.’ ആ മനുഷ്യൻ മുഖം നോക്കാതെ പറഞ്ഞു.

ഈ അലൗകികമായ അഭിപ്രായം തെനാർദിയെർ കേട്ടില്ലെന്നു നടിച്ചു.

അടുപ്പുതിണ്ണമേൽ ഭംഗിയായി വെച്ചിട്ടുള്ള, തികച്ചും പുത്തനായ, രണ്ടു മെഴുതിരികൾ അയാൾ കൊളുത്തി, അടുപ്പിനുള്ളിൽ നല്ലവണ്ണം തിയ്യാളിക്കത്തുന്നുണ്ടു്.

അടുപ്പുതിണ്ണമേൽ, ഒരു സ്ഫടികഗോളത്തിനുള്ളിൽ, വെള്ളിക്കമ്പികളും മഞ്ഞപ്പൂവുകളുമുള്ള ഒരു സ്ത്രീത്തൊപ്പി ഇരുന്നിരുന്നു.

‘അപ്പോൾ ഇതെന്താണ്!’ ആ അപരിചിതൻ തുടർന്നു.

‘സേർ,’ തെനാർദിയെർ പറഞ്ഞു. ‘വിവാഹദിവസം എന്റെ ഭാര്യ ധരിച്ചിരുന്ന തൊപ്പിയാണു്.’

ആ വഴിപോക്കൻ അതിനെ ഒരു നേർക്കു നോക്കിക്കണ്ടു; ആ നോട്ടം ഇങ്ങനെ പറയുന്നതായി തോന്നി: ‘അപ്പോൾ ആ പിശാച് ഒരു കന്യകയായിരുന്ന കാലം വാസ്തവത്തിലുണ്ട്!’

തെനാർദിയെർ പറഞ്ഞതു്, എന്തായാലും, നുണയാണു്. ഈ മോശവീടു് ഒരു ഹോട്ടലാക്കി മാറ്റാൻവേണ്ടി അയാൾ ചാർത്തിവാങ്ങിയ കാലത്തു് ഈ കിടപ്പറ ഈ നിലയിൽത്തന്നെ അലംകൃതമായിക്കണ്ടു; അയാൾ ആ സാമാനങ്ങൾകൂടി മേടിച്ചു; ആ കണ്ട മഞ്ഞപ്പൂവുകൾ മറ്റാരോ ഉപയോഗിച്ചുകഴിഞ്ഞതു് അയാൾ പിന്നീടു് വാങ്ങിക്കൂട്ടി—അതു് തന്റെ ഭാര്യയുടെമേൽ ഒരന്തസ്സുള്ള നിഴല്പാടിനെ വ്യാപിപ്പിക്കുമെന്നും ഇംഗ്ലണ്ടുകാർ പറയുമ്പോലെ വീട്ടിന്നു് ഒരു മാന്യത കൂട്ടുമെന്നും അയാൾക്കു തോന്നി.

അതിഥി തിരിഞ്ഞുനോക്കുമ്പോഴേക്ക് ആതിഥേയൻ മറഞ്ഞുകഴിഞ്ഞു. പിറ്റേദിവസം രാവിലെ ഒരു രാജാവിൽനിന്നെന്നപോലെ കിട്ടുന്നേടത്തോളം അപഹരിച്ചെടുത്തുവിടാൻ താൻ നിശ്ചയിച്ചിട്ടുള്ള ഒരാളോടു ബഹുമാനക്കുറവു കാണിക്കുന്ന അതിലോഗ്യം ഭാവിച്ചുപചരിക്കുവാൻ ഇഷ്ടപ്പെടാത്തതുകൊണ്ടു്, അങ്ങനെയുള്ള ഉപചാരവാക്കുകളൊന്നും പറയാൻ നില്ക്കാതെ, തെനാർദിയെർ ഉപായത്തിൽ അവിടെനിന്നു കടന്നുപോയി.

ഹോട്ടലുടമസ്ഥൻ തന്റെ മുറിയിലേക്കു ചെന്നു. ഭാര്യ കിടക്കുകയാണു്; പക്ഷേ, ഉറങ്ങിയിട്ടില്ല. ഭർത്താവിന്റെ കാല്പെരുമാറ്റം കേട്ടപ്പോൾ, അവൾ തിരിഞ്ഞു കിടന്നു് അയാളോടു് പറഞ്ഞു: ‘നിങ്ങളറിഞ്ഞുവോ, കൊസെത്തിനെ ഞാൻ നാളെ ആട്ടിപ്പറഞ്ഞയയ്ക്കാനാണു് ഭാവം?’

തെനാർദിയെർ ഉദാസീനമായി മറുപടി പറഞ്ഞു: ‘ഓരോന്നങ്ങനെ തോന്നുന്നു.’

അവർ പിന്നെയൊന്നും സംസാരിച്ചില്ല, കുറച്ചു കഴിഞ്ഞപ്പോൾ വിളക്കു കെടുത്തി.

വഴിപോക്കനെപ്പറ്റി പറകയാണെങ്കിൽ, അയാൾ തന്റെ പൊന്തൻവടിയും ഭാണ്ഡവും ഒരു മൂലയ്ക്കുവെച്ചു. ഹോട്ടല്ക്കാരൻ പോയിയെന്നുകണ്ടപ്പോൾ, അയാൾ ഒരു ചാരുകസാലമേൽ ചെന്നു വീണു, കുറച്ചുനേരം മനോരാജ്യത്തിൽ മുങ്ങിക്കിടന്നു. എന്നിട്ടു് അയാൾ പാപ്പാസ്സുകളഴിച്ചു, രണ്ടു മെഴുതിരികളിൽ ഒന്നെടുത്തു, മറ്റേതു് ഊതി, വാതിൽ തുറന്നു്, എന്തോ ഒന്നു് തിരഞ്ഞുനോക്കുന്നാളുടെ മാതിരി നാലുപുറവും നോക്കിക്കൊണ്ടു്, പുറത്തേക്കു പോയി. ഒരിടനാഴി കടന്നു, കോണിക്കലെത്തി. അവിടെ ഒരു കുട്ടിയുടെ ശ്വാസംകഴിക്കൽപോലെ, വളരെ നേരിയതും ചെറിയതുമായ ഒരൊച്ച കേട്ടു. അയാൾ അതു നോക്കി നടന്നു; കോണിക്കു ചുവട്ടിൽ പണിചെയ്തിട്ടുള്ള, അല്ലെങ്കിൽ കോണി സ്വയമേവ ഉണ്ടാക്കിയിട്ടുള്ള, ഒരു ത്രികോണാകൃതിയിലുള്ള ഒഴിവുസ്ഥലത്തു് അയാളെത്തി. ഈ ഒഴിവുസ്ഥലം കോണിപ്പടികൾക്കടിയിലുള്ള നിലമല്ലാതെ മറ്റൊന്നുമല്ല. അവിടെ, എല്ലാത്തരം പഴയ കടലാസ്സുകളുടേയും ഓടിൻകഷ്ണങ്ങളുടേയും നടുക്കു, പൊടിയുടേയും മാറാലകളുടേയും ഇടയിൽ, ഒരു കിടക്കയുണ്ടായിരുന്നു—ഉള്ളിലുള്ള വയ്ക്കോൽ വിരിയും ആ വയ്ക്കോൽവിരി കാണത്തക്കവിധം പിഞ്ഞിപ്പൊളിഞ്ഞ മേൽവിരിപ്പും കൂടിയാൽ അതിനു് ഒരു കിടക്കയെന്നു പറയാമെങ്കിൽ, ഒരു കിടക്ക, പുതപ്പില്ല. ഇതു നിലത്തിട്ടിരിക്കുന്നു.

ഈ കിടക്കയിൽ കൊസെത്തു് കിടന്നുറങ്ങുന്നുണ്ടു്.

കൊസെത്തു് നല്ല ഉറക്കമാണു്; അവൾ ഉടുപ്പഴിച്ചിട്ടില്ല. തണുപ്പിനു് ഒരു ശമനമുണ്ടാവാൻവേണ്ടി മഴക്കാലത്തു് അവൾ ഉടുപ്പഴിക്കുക പതിവില്ല.

അവൾ ആ പാവയെ മാറോടണച്ചിരിക്കുന്നു; അതിന്റെ തുറന്നു മിഴിച്ച കണ്ണുകൾ ഇരുട്ടത്തു മിന്നിയിരുന്നു. ഇടയ്ക്കിടയ്ക്ക് ഉണരാൻ ഭാവിക്കയാണോ എന്നു തോന്നുമാറു് അവൾ ഓരോ നെടുവീർപ്പിടും; അതോടുകൂടി ആ കളിപ്പാവയെ ഏതാണ്ടു ശക്തിയോടുകൂടി അമർത്തിപ്പിടിക്കും. അവളുടെ കിടക്കയ്ക്കടുത്തു മരപ്പാപ്പാസുകളിൽ ഒന്നുമാത്രമേ കാണാനുള്ളു.

കൊസെത്തിന്റെ വയ്ക്കോൽവിരിക്കടുത്തു തുറന്നുകിടക്കുന്ന വാതിൽ സാമാന്യം വലിയ ഒരിരുണ്ട മുറിയെ സൂചിപ്പിച്ചിരുന്നു. ആ അപരിചിതൻ അതിനുള്ളിൽ കടന്നു. അങ്ങേ അറ്റത്തു് ഒരു ചില്ലുവാതിലിനുള്ളിലൂടെ ചെറുതും വളരെ വെളുത്തതുമായ രണ്ടു കിടക്ക കാണാനുണ്ടായിരുന്നു. അതു് എപ്പൊനൈന്റേയും അസെൽമയുടേയുമാണു്. ആ കിടക്കകൾക്കടുത്തു പകുതി കാണാനില്ലാത്തവിധം, മറശ്ശീലയില്ലാത്ത ഒരു മെടച്ചിൽത്തൊട്ടിലുണ്ടു്; വൈകുന്നേരം മുഴുവനും നിലവിളിച്ച ആ ചെറുകുട്ടി അതിൽക്കിടന്നുറങ്ങുന്നു.

ഈ കിടപ്പുമുറി തെനാർദിയെൻ ദമ്പതികളുടേതിനോടു ചേർന്നതാവണമെന്നു് ആ അപരിചിതൻ ഊഹിച്ചു. അയാൾ തിരിച്ചുപോവാനുള്ള ഭാവമായി; അപ്പോൾ അയാളുടെ കണ്ണു് അടുപ്പിനുമേൽ പതിഞ്ഞു—തിയ്യുള്ള സമയത്തുതന്നെ അത്രയും കുറച്ചുമാത്രം തിയ്യുള്ളതും, നോക്കാൻ അത്രമേൽ തണുപ്പു തോന്നുന്നതുമായ ഹോട്ടലുകളിലെ തിയ്യുമാടങ്ങളിലൊന്നു്. ഈ ഒന്നിൽ തിയ്യുണ്ടായിരുന്നതേ ഇല്ല. വെണ്ണീറുകൂടിയില്ല; എങ്കിലും, ആ അപരിചിതന്റെ സശ്രദ്ധമായ നോട്ടത്തെ ആകർഷിക്കുന്ന എന്തോ ഒന്നു് അവിടെയുണ്ടായിരുന്നു. അതു് കുട്ടികളുടെ രണ്ടു മെലിഞ്ഞ പാപ്പാസ്സുകളാണ്—ആകൃതിയിൽ പകിട്ടുള്ളതും വലുപ്പത്തിൽ വ്യത്യാസമുള്ളതുമായ രണ്ടെണ്ണം. ക്രിസ്തുമസ്സു് ദിവസം രാത്രി പുകക്കുഴലടുപ്പുതിണ്ണയിൽ തങ്ങളുടെ പാപ്പാസ്സുകൾ വെച്ചു ദേവസ്ത്രീകൾ എന്തെങ്കിലും തിളങ്ങുന്ന സമ്മാനം കൊടുക്കുന്നതു കിട്ടാൻ ഇരുട്ടത്തു കാത്തുകിടക്കുന്ന ഒരു കൗതുകകരവും അതിപുരാതനവുമായ സമ്പ്രദായം വഴിപോക്കൻ ഓർമിച്ചു. എപ്പൊനൈനും അസെൽമയും ഇതു മറന്നുപോകാതെ കഴിച്ചിട്ടുണ്ടു്; രണ്ടുപേരും ഓരോ പാപ്പാസ്സു് അടുപ്പുതിണ്ണമേൽ കൊണ്ടുവെച്ചിരിക്കുന്നു.

വഴിപോക്കൻ അതിൽ കുനിഞ്ഞുനോക്കി.

ദേവസ്ത്രീ, അതായതു് അവരുടെ അമ്മ, അവിടെ വരുകയും ഓരോന്നിലും ഓരോ പുതിയതും മിന്നുന്നതുമായ പത്തു സൂ നാണ്യം ഇട്ടുപോവുകയും ചെയ്തിരിക്കുന്നു.

ആ മനുഷ്യൻ നിവർന്നു, പോവാനുള്ള ഭാവമായി. അപ്പോൾ ദൂരത്തു്, അടുപ്പുതിണ്ണയുടെ ഏറ്റവും ഇരുട്ടടത്തെ ഒരു മൂലയ്ക്ക്, മറ്റൊരു വസ്തുവുള്ളതായി അയാൾ കണ്ടു. അയാൾ സൂക്ഷിച്ചുനോക്കി. അതു് ഒരു മരപ്പാപ്പാസ്— ഏറ്റവും മോശമായതും, പകുതി പൊളിഞ്ഞു തകരാറായതും, വെണ്ണീറുകൊണ്ടും ഉണങ്ങിയ ചളി കൊണ്ടും ആകെ മൂടിയതുമായ ഒരു കൊള്ളരുതാത്ത പാപ്പാസ്സാണതെന്നു് അയാൾ കണ്ടറിഞ്ഞു. അതു കൊസെത്തിന്റെ മരപ്പാപ്പാസ്സായിരുന്നു. എപ്പോഴും വഞ്ചിക്കപ്പെടാവുന്നതും എന്നാൽ ഒരിക്കലും അധൈര്യപ്പെടാത്തതുമായ കുട്ടിപ്രായത്തിലെ ആ ഹൃദയസ്പൃക്കായ വിശ്വാസത്തോടുകൂടി കൊസെത്തു് തന്റെ പാപ്പാസ്സും അടുപ്പിൻതിണ്ണമേൽ കൊണ്ടുവെച്ചിരുന്നു.

നിരാശതയല്ലാതെ മറ്റൊന്നും ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു കുട്ടിയിൽ കാണുന്ന ആശ ഒരു മനോഹരവും ഹൃദയംഗമവുമായ വസ്തുവാണ്

ആ മരപ്പാപ്പാസിൽ യാതൊന്നുമുണ്ടായിരുന്നില്ല.

അപരിചിതൻ തന്റെ ഉൾക്കുപ്പായത്തിൽ കൈയിട്ടു. കുനിഞ്ഞു നിന്നു, കൊസെത്തിന്റെ പാപ്പാസ്സിൽ ഒരു ലൂയിനാണ്യം വെച്ചു.

എന്നിട്ടു് ഒരു ചെന്നായയുടെ ഉപായത്തിലുള്ള കാൽവെപ്പോടുകൂടി അയാൾ സ്വന്തം കിടപ്പുമുറിയിൽ ചെന്നുചേർന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.