ഈ ഗോർബോവീട്ടിനു മുൻപിലാണു് ഴാങ്ങ് വാൽഴാങ്ങ് ചെന്നു നിന്നതു്. കാട്ടുപക്ഷികളെപ്പോലെ, അയാളും തന്റെ കൂടു കെട്ടുവാൻ ഈ വിജനസ്ഥലം തിരഞ്ഞെടുത്തു.
അയാൾ കുപ്പായക്കീശയിൽ കൈയിട്ടു തപ്പി ഒരു താക്കോൽ പുറത്തേക്കെടുത്തു, വാതിൽ തുറന്നു്, അകത്തു കടന്നു, വീണ്ടും സശ്രദ്ധം അതു പൂട്ടി. കൊസെത്തിനേയും എടുത്തുകൊണ്ടു് കോണിപ്പടി കയറി.
കോണിയുടെ മുകൾത്തട്ടിൽ ചെന്നപ്പോൾ അയാൾ കുപ്പായക്കീശയിൽനിന്നു മറ്റൊരു താക്കോലെടുത്തു്, അതുകൊണ്ടു് വേറൊരു വാതിൽ തുറന്നു. അയാൾ കടന്നുചെന്നതും വീണ്ടും ക്ഷണത്തിൽ പൂട്ടിയിട്ടതുമായ അറ സാമാന്യം വലുപ്പമുള്ള ഒരുതരം തട്ടിൽപുറമായിരുന്നു; അതിൽ നിലത്തു് ഒരു വിരിയും ഒരു മേശയും കുറെ കസേലകളുമുണ്ടു്; തീ കത്തുന്നതും നാളം കാണാവുന്നതുമായ ഒരടുപ്പു് ഒരു മൂലയിൽ ഇരിക്കുന്നു. ഈ മോശമായ മുറിയിലേക്കു പുറത്തു നിരത്തിൽ നിന്നു കത്തുന്ന ഒരു വിളക്ക് ഒരു മങ്ങിയ വെളിച്ചമയച്ചിരുന്നു. അങ്ങേ അറ്റത്തു് ഒരു മടക്കുകട്ടിലോടുകൂടിയ ഒരു ചമയൽമുറിയുണ്ടു്; ഴാങ്ങ് വാൽഴാങ്ങ് കുട്ടിയെ ഈ കിടക്കയിലേക്കു കൊണ്ടുപോയി, അവളെ ഉണർത്താതെതന്നെ, അതിൽ കിടത്തി.
അയാൾ ഒരു തീപ്പെട്ടിയുരച്ച് ഒരു മെഴുകുതിരി കൊളുത്തി. ഇതെല്ലാം മുൻപേ തന്നെ മേശമേൽ ഒരുക്കിവെച്ചിരുന്നു; എന്നിട്ടു തലേദിവസം ചെയ്തപോലെ, സന്തോഷപാരവശ്യംകൊണ്ടു നിറഞ്ഞ നോട്ടത്തോടുകൂടി അയാൾ കൊസെത്തിന്റെ മുഖത്തു സൂക്ഷിച്ചുനോക്കി; ആ സന്തോഷത്തിലുള്ള ദയയും വാത്സല്യവും ഏതാണ്ടു് ഭ്രാന്തിനോടടുത്തിരുന്നു. ആ ചെറിയ പെൺകുട്ടി, അതിയായ ശക്തിക്കും അതിയായ അശക്തിക്കും മാത്രമൂള്ള സമാധാനപൂർവമായ വിശ്വാസത്തോടുകൂടി താൻ ആരുടെ അടുത്താണെന്നറിയാതെ ഉറങ്ങിപ്പോകയും, താൻ എവിടെയാണെന്നറിയാതെതന്നെ ആ വിധം ഉറങ്ങിക്കിടക്കുകയും ചെയ്തു.
ഴാങ്ങ് വാൽഴാങ്ങ് കുനിഞ്ഞുനിന്നു് ആ കുട്ടിയുടെ കൈയിന്മേൽ ചുംബിച്ചു.
ഒമ്പതുമാസം മുൻപു്, അതേവിധം ഉറങ്ങിക്കിടന്ന അമ്മയുടെ കൈയിന്മേലും അയാൾ ചുംബിക്കുകയുണ്ടായി.
ദുഃഖമയവും ഹൃദയസ്പർശിയും മതവിശ്വാസസംബന്ധിയുമായ അന്നത്തെ മനോവൃത്തിതന്നെ ഇന്നും അയാളിൽ വ്യാപിച്ചു.
അയാൾ കൊസെത്തിന്റെ കിടക്കയ്ക്കരികിൽ മുട്ടുകുത്തി.
അതു നല്ല തെളിഞ്ഞ പകൽസ്സമയമായിരുന്നു; ആ കുട്ടി അപ്പോഴും ഉറങ്ങുകയാണു്. ഡിസംബർസ്സൂര്യന്റെ വിളർത്തുമങ്ങിയ രശ്മിനാളം തട്ടിൻപുറത്തെ കിളിവാതിലിൽ തുളഞ്ഞുകടന്നു, വെളിച്ചംകൊണ്ടും നിഴൽകൊണ്ടുമുള്ള നൂൽക്കമ്പികളായി മേല്പുരയിൽ പറ്റിക്കിടന്നു. പെട്ടന്നു നടക്കാവിലൂടെ കടന്നുപൊയിരുന്ന ഒരു ഭാരവണ്ടി ആ ശക്തികുറഞ്ഞ കട്ടിലിനെ, ഒരിടിമുഴക്കംപോലെ, കുലുക്കി. അടിമുതൽ അറ്റംവരെ ഇട്ടുതുള്ളിച്ചുകളഞ്ഞു.
‘ഇതാ, മദാം!’ ഞെട്ടിയെഴുന്നേറ്റുകൊണ്ടു് കൊസെത്തു് ഉറക്കെപ്പറഞ്ഞു, ‘ഇതാ ഞാൻ! ഇതാ ഞാൻ!’
ഉറക്കത്തിന്റെ ശക്തികൊണ്ടു് കണ്ണുകൾ പകുതിയടഞ്ഞും ചുമരിന്റെ മൂലയിലേക്കു കൈ നീട്ടിയും അവൾ കിടക്കമേൽനിന്നു ഞെട്ടിയെണീറ്റു.
‘അയ്യോ, ഈശ്വര, എന്റെ ചൂൽ!’ അവൾ പറഞ്ഞു.
അവൾ നല്ലവണ്ണം കണ്ണു തുറന്നു; പുഞ്ചിരികൊണ്ട ഴാങ്ങ് വാൽഴാങ്ങിന്റെ മുഖത്തു ദൃഷ്ടി പതിച്ചു.
‘ഹാ! അപ്പോൾ വാസ്തവമാണ്!’ ആ കുട്ടി പറഞ്ഞു; ‘മൊസ്സ്യു, നിങ്ങളാണല്ലേ?’
സുഖത്തേയും സന്തോഷത്തേയും കുട്ടികൾ ക്ഷണത്തിലും മടികൂടാതെയും സ്വീകരിക്കുന്നു; അവർതന്നെ സുഖവും സന്തോഷവുമാണല്ലോ.
കട്ടിലിനു കാല്ക്കൽ കാതറീൻ കിടക്കുന്നതു് അവൾ കണ്ടു; വേഗം അതു കടന്നെടുത്തു കളി തുടങ്ങിയതോടുകൂടി അവൾ ഴാങ്ങ് വാൽഴാങ്ങോടു് ഒരു നൂഠു ചോദ്യം ചോദിച്ചു. താൻ എവിടെയാണു്? പാരിസ്സു് വളരെ വലിയതാണോ? മദാം തെനാർസിയെർ വളരെ വളരെ ദൂരത്താണോ? താൻ അങ്ങോട്ടു മടങ്ങിപ്പോകണമോ? മറ്റും മറ്റും. പെട്ടന്നു് അവൾ കുറച്ചുറക്കെപ്പറഞ്ഞു: ‘ഇവിടെ എന്തു സുഖമുണ്ട്!’
അതൊരു വല്ലാത്ത ഗുഹയായിരുന്നു. പക്ഷേ, അവളവിടെ സ്വതന്ത്രയാണു്.
‘ഞാൻ അടിച്ചുവാരണമോ?’ അവൾ ഒടുവിൽ ചോദിച്ചു.
‘കളിച്ചോളൂ!’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു.
ആ ദിവസം ഇങ്ങനെ കഴിഞ്ഞു. ഒന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടാതെ, ആ കളിപ്പാവയെക്കൊണ്ടും ആ ദയാലുവായ മനുഷ്യനെക്കൊണ്ടും കൊസെത്തു് അനിർവചനീയമായി ആഹ്ലാദിച്ചു.