മുന്നൂറടി പോയപ്പോൾ തെരുവു കത്തിരിപ്പൂട്ടാകുന്ന ഒരു സ്ഥലത്തെത്തി. അതു രണ്ടു തെരുവുകളായി പിരിഞ്ഞു; അതു ചാഞ്ഞ് ഒന്നു വലത്തോട്ടും മറ്റേതു് ഇടത്തോട്ടുമായിപ്പോയി.
y (വൈ) എന്ന അക്ഷരത്തിന്റെ രണ്ടു കൊമ്പുകൾ അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചു. ആ രണ്ടിൽ ഏതാണെടുക്കേണ്ടതു? അയാൾ സംശയിച്ചില്ല. വലത്തോട്ടുള്ളതിലൂടെ നടന്നു.
എന്തുകൊണ്ടു്?
ഇടത്തോട്ടുള്ളതു് ഒരു കുഗ്രാമത്തിലേക്ക്, എന്നുവെച്ചാൽ ആൾപ്പാർപ്പുള്ളേടത്തേക്ക്, പോകുന്നതായിരുന്നു. വലത്തേ വഴി വെളിംപറമ്പുകളിലേക്ക് എന്നു വെച്ചാൽ വിജനപ്രദേശത്തേക്കാണു് പോയിരുന്നതു്.
എന്തായാലും, അവരുടെ നടത്തം ഒട്ടും വേഗത്തിലായിരുന്നില്ല. കൊസെത്തിന്റെ നടത്തം ഴാങ്ങ് വാൽഴാങ്ങിന്റെ വേഗത്തെ തടഞ്ഞു.
അയാൾ വീണ്ടും അവളെ എടുത്തു നടക്കയായി. കൊസെത്ത് ആ സുശീലന്റെ ചുമലിൽ തലവെച്ചു കിടന്നു; ഒന്നും മിണ്ടിയില്ല.
ഇടയ്ക്കിടയ്ക്ക് അയാൾ പിന്നോക്കം തിരിഞ്ഞുനോക്കി. എപ്പോഴും തെരുവിന്റെ ഇരുട്ടടഞ്ഞ ഭാഗത്തൂടെ നടക്കാൻ അയാൾ ശ്രദ്ധിച്ചു. അയാളുടെ പിന്നിൽ തെരുവു വളവില്ലാതെ കിടക്കുന്നു. രണ്ടോ മൂന്നോ തവണ തിരിഞ്ഞുനോക്കിയപ്പോൾ അയാൾ യാതൊന്നും കണ്ടില്ല; അഗാധമായ നിശ്ശബ്ദത; ഏതാണ്ടു് ആശ്വാസത്തോടുകൂടി അയാൾ മുന്നോട്ടു നടന്നു. പെട്ടന്നു പിന്നത്തെ തിരിഞ്ഞുനോക്കലിൽ, താൻ കടന്നുപോന്ന തെരുവിൽ, അങ്ങേ അറ്റത്തുള്ള മങ്ങലിനുള്ളിൽ, ഒരനക്കം കണ്ടതായി അയാൾക്കു തോന്നി.
അയാൾ, ഏതെങ്കിലും ഒരു വഴിത്തിരിവു കണ്ടെത്തുമെന്നുള്ള വിശ്വാസത്തോടുകൂടി നടന്നു, അല്ല ക്ഷണത്തിൽ മുൻപോട്ടു് പാഞ്ഞു; അതു കണ്ടാൽ, അതിലേ തിരിഞ്ഞു പിന്നിൽ വരുന്നവരുടെ നോട്ടം തെറ്റിക്കാമെന്നയാൾ ആഗ്രഹിച്ചുവോ എന്നു തോന്നും.
അയാൾ ഒരു മതില്ക്കെട്ടോടടുത്തെത്തി.
ആ മതിൽ അയാളുടെ ഓട്ടത്തെ തികച്ചും തടഞ്ഞില്ല; അതൊരു തെരുവിന്റെ അതിരായിരുന്നു; അവിടെ വെച്ചു വഴിക്കു ചെനച്ചം വെച്ചു.
ഇവിടെയും ഒന്നാലോചിച്ചുറയ്ക്കേണ്ട ഘട്ടം വന്നു; ഇടത്തോട്ടോ പോകേണ്ടതു് വലത്തോട്ടോ?
അയാൾ വലത്തോട്ടു് ഒന്നോടിച്ചുനോക്കി. ആ ചില്ലറവഴി ചാളപ്പുരകളോ കുളപ്പുരകളോ ആകുന്ന ചിലതുകളുടെ നടുവിലൂടെ കുറച്ചു ദൂരത്തേക്കുകൂടിയുണ്ടു്; ഒടുവിൽ അതു മറവിൽ കിടക്കുന്ന ഒരുപവീഥിയിൽ ചെന്നവസാനിക്കുന്നു. ആ ഇടവഴിയുടെ അവസാനം നല്ലവണ്ണം കാണാനുണ്ട്—അവിടെ ഒരുയരമുള്ള മതിലാണു്.
അയാൾ ഇടത്തോട്ടു നോക്കി. ആ ഭാഗത്തു നിരത്തു തുറന്നു കിടക്കുന്നു; ഇരുനൂറടി പോയാൽ ഒരു തെരുവായി, ആ ഭാഗത്താണു് രക്ഷ.
ആ ഇടവഴിയുടെ അറ്റത്തു കണ്ട തെരുവിൽ എത്തിച്ചേരാനുള്ള ആഗ്രഹത്താൽ ഇടത്തോട്ടു തിരിയാൻ തുടങ്ങുമ്പോൾ, ആ ചെല്ലുന്ന വഴിയുടെ അറ്റത്തു തെരുവു പുറപ്പെടുന്നേടത്തു കറുത്തു ചലനമില്ലാത്ത ഒരു സ്വരൂപം മൂലയിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതായി അയാൾ കണ്ടു.
അതു് അവിടെ കാഴ്ചയിൽത്തന്നെ കാവൽ നിർത്തപ്പെട്ടിട്ടുള്ളവനും അങ്ങോട്ടുള്ള വഴി തടഞ്ഞുകൊണ്ടു കാത്തുനില്ക്കുന്നവനുമായ ഒരാളായിരിക്കണം.
ഴാങ്ങ് വാൽഴാങ്ങ് പിന്നോക്കം തെറിച്ചുപോയി.
ഴാങ്ങ് വാൽഴാങ്ങ് ചെന്നുപെട്ടതായിക്കണ്ട ആ ഭാഗം, സാങ്ങ് താന്ത്വാങ്ങിന്റേയും ലാറാപ്പെയുടേയും മധ്യത്തിലുള്ള ആ പ്രദേശം, പലതും പൊളിച്ചുകളഞ്ഞതും മറ്റുള്ളതെല്ലാം മാറ്റിപ്പണിചെയ്തതും ആകപ്പാടെ പുതിയ പരിഷ്കാരത്തിൽ വ്യത്യാസപ്പെട്ടുപ്പോയ പാരിസ്സിന്റെ അകൃതിവിശേഷങ്ങളിൽ ഒന്നാണു്. ചന്തപ്പുരകളും മരപ്പണിസ്ഥലങ്ങളും പഴയ വീടുകളുമെല്ലാം മാറിപ്പോയി. ഇന്നു് ഏറ്റവും പുതുമട്ടിലുള്ള വിസ്തീർണത്തെരുവീഥികളും രംഗസ്ഥലങ്ങളും കുതിരയോട്ടക്കളങ്ങളും തീവണ്ടിയാപ്പീസുകളും മാസാകാരഗൃഹവുമാണവിടെ; അഭിവൃദ്ധിയും, വായനക്കാർ കാണുംപോലെ, അതിന്റെ മാറ്റുമരുന്നും.
അര നൂറ്റാണ്ടിനു മുൻപു്, ഐതിഹ്യങ്ങളെക്കൊണ്ടുണ്ടാക്കിയിട്ടുള്ള പൊതുജനഭാഷയിൽ, ഴാങ്ങ് വാൽഴാങ്ങ് എത്തിച്ചേർന്നിട്ടുള്ള ആ പ്രദേശത്തിനു പെത്തി പിക്പ്യു എന്നാണു് പേർ പറയാറു്. പോർത്തു് സാങ്ങ് ഴാക്ക്വെ, പോർത്തു് പാരിസ്സു്. പാരിസ്സിലെ പുതുപേരുകൾക്കിടയിൽ ചാവാതെ കിടക്കുന്ന ചില പഴയ പേരുകളാണിവ. ഇങ്ങനെയുള്ള പഴയ പേരുകൾക്കു മുകളിൽ ചുറ്റിപ്പറ്റിനില്ക്കുന്നു പൊതുജനസ്മരണ.
എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്നതുതന്നെ പറവാൻ വയ്യാത്തതും ഒരു പ്രദേശത്തിന്റെ കരടുകുറിപ്പിൽ ഒട്ടുമധികം ഒരു കാലത്തുമായിട്ടില്ലാത്തതുമായ പെത്തിപിക്പ്യുവിനു് ഏകദേശം ഒരു സ്പെയിൻ പട്ടണത്തിന്റെ സന്ന്യാസിമട്ടുണ്ടു്. വഴികൾ അധികമൊന്നും കല്ലുവിരിച്ചിട്ടില്ല. തെരുവുകൾ അധികമൊന്നും പണിചെയ്തിട്ടില്ല. ഞങ്ങൾ അടുത്തു പറയാൻ പോകുന്ന രണ്ടോ മൂന്നോ തെരുവുകളൊഴിച്ചാൽ മറ്റിടങ്ങളിലൊക്കെ ഭിത്തികളും ഏകാന്തതയും മാത്രമാണു്. ഒരു പീടികയില്ല, ഒരു വിളക്കോ മറ്റോ ഇടയ്ക്കു കൊളുത്തിക്കണ്ടേക്കാം; പത്തു മണി കഴിഞ്ഞാൽ എല്ലാ വെളിച്ചവും കെടുത്തിക്കളഞ്ഞു. തോട്ടങ്ങളും സന്ന്യാസിമഠങ്ങളും മരപ്പണിസ്ഥലങ്ങളും ചതുപ്പുനിലങ്ങളും; ഇടയ്ക്ക് ഉയരം കുറഞ്ഞ വീടുകളും വീടുകളോളംതന്നെ ഉയരമുള്ള മതിലുകളും.
കഴിഞ്ഞ നൂറ്റാണ്ടിൽ ഈ പ്രദേശം ഇങ്ങനെയായിരുന്നു. ഭരണപരിവർത്തനം അതിനെ നല്ലവണ്ണം ഒന്നു കശക്കിവിട്ടു. പ്രജാധിപത്യഭരണം അതിനെ തുടച്ചു ചിന്നി. നിസ്സാരങ്ങളായ ചില പടമുളകൾ അവിടെ പ്രതിഷ്ഠിക്കപ്പെട്ടു. മുപ്പതു കൊല്ലം, മുൻപു്, പുതിയ എടുപ്പുകൾ അതിന്റെ ഓരോ ഭാഗവും ചുരണ്ടിയെടുത്തെടുത്തു് അതിനെ അപ്രത്യക്ഷമാക്കാൻ തുടങ്ങി. ഇപ്പോൾ അതു് തികച്ചും മാഞ്ഞു കഴിഞ്ഞു. പെത്തി പിക്പ്യുവിന്റെ ആകൃതി ഇന്നു യാതൊന്നിനാലും കാണിക്കപ്പെടുന്നില്ലെങ്കിലും, 1727-ൽ ദെനി തിയെറി പാരിസ്സിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ അതു് രേഖപ്പെട്ടുകിടക്കുന്നുണ്ടു്. ഞങ്ങൾ പറഞ്ഞതുപോലെ പെത്തി പിക്പ്യുവിൽ തെരുവുകളെക്കൊണ്ടുള്ള ഒരു Y (വൈ) ഉണ്ടായിരുന്നു; ഇടത്തെ കൈയിനു പിക്പ്യുതെരുവെന്നും വലത്തെ കൈയിനു റ്യു പൊലോങ്ങ്സോ എന്നും പേരുള്ള രണ്ടു ഭാഗങ്ങളായി സാങ്ങ്താന്ത്വാങ്ങ് തെരുവു പിരിഞ്ഞു. ആ രണ്ടു കൈകളും അറ്റത്തു്, ഒരു വിലങ്ങുകൊണ്ടെന്നപോലെ, കൂട്ടിച്ചേർത്തിരുന്നു; ആ വിലങ്ങിന്റെ പേർ റ്യു ദ്രുവാമ്യൂർ എന്നാണു്. റ്യൂ പൊലോങ്ങ്സോ അവിടെവെച്ചവസാനിച്ചു; പിക്പ്യു തെരുവു നീണ്ടുപോയി ലെന്വാചന്തസ്ഥലത്തേക്കു ചെന്നുകയറുന്നു. സെയ്നിൽ നിന്നു വരുന്നാൾ റ്യു പൊലോങ്ങ്സോവിന്റെ അറ്റത്തെത്തിയാൽ, അയാളുടെ വലത്തുവശത്തു പെട്ടന്നു് ഒരു സമകോണമായി തിരിയുന്ന റ്യു ദ്രുവാമ്യൂറും, മുൻപിൽ ആ തെരുവിന്റെ മതില്ക്കെട്ടും, ഇടതുവശത്തു റ്യു ദ്രുവാമ്യൂറിന്റെ ഇടയ്ക്കുവെച്ചു കൊത്തിക്കളയപ്പെട്ട ഒരു ശാഖയും പ്രത്യക്ഷീഭവിക്കുന്നു; അതിൽനിന്നു പിന്നെ പുറത്തേക്കു പഴുതില്ല; ഇതിനെയാണു് ക്യുൽസ്—സാക്ഴാങ്ങൃഓ എന്നു് പറയുന്നതു്.
ഇവിടെയാണു് ഴാങ്ങ് വാൽഴാങ്ങ് ചെന്നുനിന്നതു്.
ഞങ്ങൾ പറഞ്ഞതുപോലെ, റ്യു ദ്രുവാമ്യുറും റ്യു പെത്തിപിക്പ്യുവും കൂടിച്ചേരുന്ന മൂലയിൽ കാവൽ നില്ക്കുന്ന ആ കറുത്ത നിഴല്പടത്തെ കണ്ടപ്പോൾ അയാൾ പിന്നോക്കം തെറിച്ചുപോയി. അതിനെപ്പറ്റി സംശയിക്കാൻ വയ്യ. ആ പ്രേതം അയാളെ പിടിപ്പാൻ നില്ക്കുകയാണു്.
അയാൾ എന്തു ചെയ്യണം?
പിന്നോക്കം പോകേണ്ട സമയം തെറ്റി. ഒരു നിമിഷം മുൻപു്, ദൂരത്തിരുട്ടത്തു്, അങ്ങോട്ടു നടന്നുവരുന്നതായിക്കണ്ട സംഘം ഴാവേറും കൂട്ടുകാരുമാണു്, സംശയമില്ല. ഒരു സമയം അയാൾ നില്ക്കുന്ന തെരുവിന്റെ അങ്ങേ അറ്റത്തു് അവരിപ്പോൾ എത്തിയിരിക്കാനും മതി. ഈ ചെറിയ ദുർഘടത്തെപ്പറ്റി ഴാവേർ മുൻകൂട്ടിത്തന്നെ നിശ്ചയമായും ആലോചിച്ചിട്ടുണ്ടായിരിക്കണം; എന്നിട്ടു് അയാൾ ഒരാളെ ആ അന്തർദ്ധാനമാർഗത്തെ തടയുവാനായി പറഞ്ഞയച്ചു. ഈ ഊഹപരമ്പര, ഴാങ്ങ് വാൽഴാങ്ങിന്റെ ദുഃഖമയമായ തലച്ചോറിലൂടെ, അപ്രതീക്ഷിതമായ ഒരു ചുഴലിക്കാറ്റിൽ ഒരുപിടി പൊടിമണ്ണുപോലെ, പെട്ടന്നു പറന്നു വട്ടം ചുറ്റി. അയാൾ ഒരു വശത്തേക്കു നോക്കി. അതിലെ വഴിയില്ല; മറ്റേ വശത്തേക്കു നോക്കി, അവിടെ ഒരു കാവല്ക്കാരൻ നില്ക്കുന്നു. ചന്ദ്രികകൊണ്ടു തിളങ്ങിയ ആ വെളുത്ത കൽവിരിപ്പിൽ അയാൾ ആ കറുത്ത രൂപം തെളിഞ്ഞുകണ്ടു; മുൻപോട്ടു വെക്കുക എന്നതു് ആ സത്ത്വത്തിന്റെ കൈയിൽചെന്നു ചാടുകയാണു്; പിന്നോക്കം വെക്കുക എന്നതോ ഴാവേരുടെ പിടിയിലേക്കു പാഞ്ഞെത്തുകയും, പതുക്കെ ചുരുങ്ങിച്ചുരുങ്ങി വരുന്ന ഒരു വലയിൽ കുടുങ്ങിയതുപോലെ ഴാങ്ങ് വാൽഴാങ്ങിനു തോന്നി; അയാൾ നിരാശതയോടുകൂടി ആകാശത്തേക്കു നോക്കി.