ഇനി പറയാൻപോകുന്ന സംഗതികൾ മനസ്സിലാകുവാൻ, ദ്രുവാമ്യൂർ ഇടവഴിയെപ്പറ്റിയും, വിശേഷിച്ച് റ്യു പൊലോങ്ങ്സോവിൽനിന്നു് ഈ ഇടവഴിയിലേക്കു കടക്കുമ്പോൾ ഇടത്തുഭാഗത്തു വിട്ടുപോരുന്ന മൂലയെപ്പറ്റിയും ഒരു പരിപൂർണവിവരമുണ്ടാകുന്നതു് ആവശ്യമാണു്. ദ്രുവാമ്യൂർ ഇടവഴിയുടെ വലത്തുവശത്തു് ഏതാണ്ടു് മുഴുവനും മോശം വീടുകളാണു്; ഇടത്തുവശത്തുള്ള കാഴ്ചയിൽ വല്ലാതിരിക്കുന്ന ഒറ്റപ്പെട്ട വീടും. ഈ വീടു് പെത്തി പിക്പ്യുവോടടുത്തെത്തുമ്പോഴേക്ക് ഒന്നുരണ്ടു നിലകളെക്കൊണ്ടു് ഉയർന്നുവരുന്ന പലേ ഭാഗങ്ങളോടുകൂടിയിരിക്കുന്നു; അതിനാൽ പെത്തി പിക്പ്യുവിൽ വളരെ ഉയരമുള്ളതായിക്കാണുന്ന ഈ കെട്ടിടം റ്യു പൊലോങ്ങ്സോവിന്നടുത്ത പ്രദേശത്തു നന്നേ താഴ്‌ന്നിട്ടായിരുന്നു. ഞങ്ങൾ മുൻപു പറഞ്ഞ മൂലയ്ക്കാവട്ടെ, അതു നന്നേ താഴ്‌ന്ന ഒരു മതിലിനോളം മാത്രമേ പൊക്കമുള്ളു എന്നാവുന്നു. ഈ ഭാഗം തെരുവിലേക്കുന്തിയിട്ടില്ല. ഒരാൾ റ്യു പൊലോങ്ങ്സൊവിൽനിന്നും മറ്റേ ആൾ ദ്രുവാമ്യൂറിൽനിന്നുമായി രണ്ടു പേർ വരുന്നുണ്ടെങ്കിൽ, അവർ രണ്ടുപേരും കാണാത്തവിധം രണ്ടു മൂലകളെക്കൊണ്ടും മറഞ്ഞ് ഉള്ളോട്ടുന്തിയ ഒരു ഭിത്തിമാടമുണ്ടാക്കിക്കൊണ്ടാണു് അതിന്റെ നില.
ഈ ഭിത്തിമാടത്തിന്റെ മൂലകളിൽനിന്നു് തുടങ്ങി, ആ മതില്ക്കെട്ടു് റ്യു പോലോങ്ങ്സോവഴിക്കു 49-ആം നമ്പർ എന്നെഴുതിയിട്ടൂള്ള ഒരു വീട്ടിന്റെ അടുത്തുവരെ എത്തുന്നുണ്ടു്; ഉയരം കുറഞ്ഞുകൊണ്ടു് റ്യു ദ്രുവാമ്യൂർ വഴിക്കു പോകുന്നതിന്റെ മറ്റൊരു ഭാഗം ഞങ്ങൾമുൻപു പറഞ്ഞുവെച്ചിട്ടുള്ള ആ ഒരു വല്ലാത്ത വീട്ടിന്റെ അടുത്തു ചെല്ലുന്നു. അവിടെ എത്തിയാൽ അതു് ആ വീട്ടിന്റെ നെറ്റിപ്പുറത്തോടു മുട്ടി ആളുകൾക്കു പതുങ്ങിനില്ക്കാവുന്ന മറ്റൊരു മൂലയും നിർമ്മിക്കുന്നുണ്ടു്. ഈ നെറ്റിപ്പുറം കാണാൻ രസമില്ലാത്തതാണു്; ഒരു ജനാല മാത്രമേ പുറത്തേക്കുണ്ടായിരുന്നുള്ളൂ—കുറേക്കൂടെ ശരിയാക്കിപ്പറഞ്ഞാൽ, ഒരു തൂത്തനാകപ്പലകകൊണ്ടു് പൊതിഞ്ഞ രണ്ടു ജനാലച്ചട്ടവാതിലുകൾ മാത്രം; അവ എപ്പോഴും അടച്ചിട്ടിരിക്കും.
ഇവിടെ ഞങ്ങൾ വിവരിച്ചുകാണിക്കുന്ന സ്ഥലങ്ങളുടെ സ്ഥിതി യാതൊരു വ്യത്യാസവുമില്ലതെ ഇങ്ങനെതന്നെയായിരുന്നു. ആ പ്രദേശത്തു പണ്ടുമുതൽ താമസിച്ചുവരുന്നവർക്ക് ഈ വിവരണത്താൽ അന്നത്തെ സ്ഥിതി ശരിയായിട്ടോർമ വരും.
ആ ഭിത്തിമാടം മുഴുവനും മോശമായ ഒരു കൂറ്റൻവാതിൽപോലെയുള്ള ഒന്നിനാൽ നിറയപ്പെട്ടിരുന്നു; അതു് വാസ്തവത്തിൽ പരന്നതും ചെത്തി നന്നാക്കാത്തതുമായ മരപ്പലകകൂടു മാത്രമാണു്. മുകളിലുള്ളതിനു താഴത്തേതിനേക്കാൾ വിസ്താരം കൂടും. ആ പലകക്കൂട്ടം ഇരുമ്പുകമ്പികളാൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഒരു ഭാഗത്തായി സാമാന്യവലുപ്പത്തിലുള്ള ഒരു വണ്ടിപ്പടിയുണ്ടു്; അതു് കണ്ടാൽത്തന്നെ ഒരമ്പതുകൊല്ലത്തിനു മുൻപുണ്ടാക്കിയതായിരിക്കണം.
ഒരു മരം ആ ഭിത്തിമാടത്തിനു മീതെ പരന്നുനില്ക്കുന്നുണ്ടു്; റ്യൂ പൊലോങ്ങ് സോ വഴിക്കുള്ള മതിൽ മുഴുവനും ഉച്ചുപിടിച്ചിരുന്നു.
ഴാങ്ങ് വാൽഴാങ്ങ് ചെന്നുപെട്ടിട്ടുള്ള അത്യപകടത്തിൽനിന്നു് നോക്കുമ്പോൾ, ആ വല്ലാത്ത കെട്ടിടത്തിനു് അയാളെ രുചിപിടിപ്പിക്കുന്ന ഒരേകാന്തതയും ആൾപ്പാർപ്പില്ലായ്മയും ഉണ്ടായിരുന്നു. അയാൾ ക്ഷണത്തിൽ അതൊന്നോടിച്ചുനോക്കി; അതിനുള്ളിൽ കടന്നുവീഴാൽ സാധിച്ചാൽ താൻ രക്ഷപ്പെട്ടു എന്നു് അയാൾ സ്വയം പറഞ്ഞു. ആദ്യം അയാൾക്ക് ഒരാലോചന തോന്നി, പിന്നീടു് അതത്യാഗ്രഹമായി.
ഈ കെട്ടിടത്തിന്റെ നടുക്കായി, മുൻഭാഗത്തു് റ്യു ദ്രുവാമ്യൂർവഴിക്ക്, എല്ലാത്തരം നിലകളിലുമുള്ള ജനാലയ്ക്കലും ഈയംകൊണ്ടുള്ള പണ്ടത്തെ തൊട്ടിക്കുഴലുകളുണ്ടു്; ഒരു പ്രധാന കുഴലിൽനിന്നു് എല്ലാ ചെറുതൊട്ടികളിലേക്കും ചെന്നുചേരുന്ന ഈ പലേ വഴിക്കുള്ള കുഴലുകൾക്കുംകൂടി വീടിന്റെ ഉമ്മറത്തു പടർന്നുപിടിച്ചുനില്ക്കുന്ന ഒരു വൃക്ഷത്തിന്റെ ഛായയുണ്ടായിരുന്നു. ഒരു നൂറു കൈവഴികളോടുകൂടിയ ഈ കുഴൽച്ചെനച്ചങ്ങൾ, പഴയ കളപ്പാടുകൾക്കുമുൻപിൽ ഞെളിഞ്ഞുപിരിയുന്ന ആ പഴയ ഇലയില്ലാമുന്തിരിവള്ളിക്കെട്ടുകളെ അനുകരിച്ചിരുന്നു.
ഈയംകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള കൊമ്പുകളോടുകൂടിയ ഈ അസാധാരണ വൃക്ഷപ്പടർപ്പാണു് ഒന്നാമതായി ഴാങ്ങ് വാൽഴാങ്ങിന്റെ ശ്രദ്ധയെ ആകർഷിച്ചതു്. അയാൾ കൊസെത്തിനെ മിണ്ടിപ്പോകരുതെന്നുള്ള കല്പനയോടുകൂടി ഒരു കൽത്തുണിന്മേൽ പുറംചാരിയിരുത്തി. ആ വെള്ളപ്പാത്തി നിലത്തു വന്നു മുട്ടുന്നേടത്തേക്കു പാഞ്ഞു. അതിലൂടെ പിടിച്ചുകയറി വീട്ടിനുള്ളിൽ കടന്നുചാടുവാൻ ഒരു മാർഗമുണ്ടായേക്കാം എന്നയാൾ കരുതി. പക്ഷേ, ആ കുഴൽ കേടുവന്നു് ഉപയോഗമില്ലാതെ കിടന്നിരുന്നതാണു്; അതു് ചേർപ്പുകളിൽ ഏതാണ്ടു് തൂങ്ങിക്കിടക്കുകയാണു് ചെയ്തിരുന്നതു്. എന്നല്ല, ആ നിശ്ശബ്ദമായ ഭവനത്തിന്റെ എല്ലാ ജനാലകളും, തട്ടിൽപുറത്തുള്ള കിളിവാതിലുകൾകൂടി, കനത്തിലുള്ള ഇരുമ്പഴികളുള്ളവയാണു്. ഇതിനു പുറമേ, ആ പ്രദേശത്തു ചന്ദ്രിക നല്ലവണ്ണം പ്രകാശിച്ചിരുന്നു; ഴാങ്ങ് വാൽഴാങ്ങ് കയറിപ്പോകുന്നതു് ആ തെരുവിന്റെ മൂലയ്ക്കൽ കാത്തുനില്ക്കുന്ന ഭടൻ കണ്ടു എന്നുവരാം. ഇതൊക്കെ പോട്ടെ, കൊസെത്തിനെക്കൊണ്ടു് എന്തു ചെയ്യും? മൂന്നുനിലയിലുള്ള ഒരു വീട്ടിന്റെ മുകളിലേക്ക് അവളെ എങ്ങനെ വലിച്ചുകേറ്റും?
കുഴൽവഴിക്കു കയറിപ്പോവാമെന്നുള്ള വിചാരം അയാൾ കളഞ്ഞു; റ്യു പൊലോങ്ങ്സോവിലേക്കു മടങ്ങിച്ചെല്ലാൻ അയാൾ മതിലിന്നരികിലൂടെ നിരങ്ങി. കൊസെത്തിനെ ഇരുത്തിപ്പോന്ന മതിൽവളവിലെത്തിയപ്പോൾ, അവിടെ ആരും അയാളെ നോക്കിയാൽ കാണുകയില്ലെന്നു കണ്ടു. ഞങ്ങൾ പറഞ്ഞുവെച്ചതുപോലെ, ഏതു വഴിക്കു വരുന്നവരായാലും ശരി, ഒരാളുടേയും ദൃഷ്ടിയിൽപ്പെടാൻ വയ്യാ; എന്നല്ല, അയാൾ നില്ക്കുന്നതു നിഴലിലുമാണു്. പിന്നെ, രണ്ടു വാതിലുണ്ടു്; അവ പക്ഷേ, പൊളിച്ചു കടക്കാം. മരംകൊണ്ടും ഉച്ചുകൊണ്ടും മുകളിൽ മൂടിനില്ക്കുന്ന മതിൽ സ്പഷ്ടമായി ഒരു തോട്ടത്തിലേക്കാണു് ഉന്തിനില്ക്കുന്നതു്; അതിൽക്കടന്നു കിട്ടിയാൽ, മരത്തിനു് ഇലകളില്ലെങ്കിലും, അന്നത്തെ രാത്രി അവിടെ ഒളിച്ചുകഴിക്കാം.
നേരം പോകുന്നു; വേഗം പോണം.
അയാൾ വണ്ടിവാതിൽ പിടിച്ചുനോക്കി; അതിലെ അങ്ങോട്ടും ഇങ്ങോട്ടും കടപ്പാൻ മാർഗമില്ലെന്നു് ഉടനെ മനസ്സിലായി.
അതിലധികം ആശയോടുകൂടി അയാൾ മറ്റേ വാതില്ക്കൽ ചെന്നു; അതു തികച്ചും തകർന്നിരിക്കുന്നു; അതിന്റെ വലിപ്പംതന്നെ അതിന്റെ ഉറപ്പു കുറയ്ക്കുന്നുണ്ടു്; പലകകളൊക്കെ കേടുവന്നിരിക്കുന്നു; ഇരിമ്പുകെട്ടുകൾ—ആകെ മൂന്നെണ്ണം മാത്രമേ ഉള്ളൂ—തുരുമ്പു പിടിച്ചിരിക്കുന്നു. ഈ പുഴുക്കുത്തു പിടിച്ച മാർഗനിരോധത്തെ പക്ഷേ, തകർക്കാൻ സാധിക്കും.
സൂക്ഷിച്ചുനോക്കിയപ്പോൾ ആ വാതിൽ ഒരു വാതിലല്ലെന്നു കണ്ടു; അതിനു തിരിക്കുറ്റികളും സാക്ഷകളും നടുക്കു ചേർപ്പുമില്ല; ഇരിമ്പുകെട്ടുകൾ ഒരറ്റത്തു നിന്നു മറ്റേ അറ്റംവരെ ഒരുപോലെ നീണ്ടുകിടക്കുന്നു. പലകകൾക്കുള്ള വിടവുകളിലൂടെ നോക്കിയപ്പോൾ ചെത്തി നന്നാക്കാത്ത കല്പകകളും വെട്ടുകല്ലുകളും കുമ്മായത്തിൽ അടക്കി പണി ചെയ്തിരിക്കുന്നതു കണ്ടു; പത്തുകൊല്ലംമുൻപു് അതിലേ കടന്നുപോയിട്ടൂള്ളവർ അതു കണ്ടിട്ടുണ്ടാവും. ഈ കള്ളവാതിൽ എടുപ്പുകളോടുചേർന്നു കാണാറുള്ള വെറും മരപ്പണി മാത്രമാണെന്നു കഠിനമായ മനോവ്യഥയോടുകൂടി അയാൾക്കു സമ്മതിക്കേണ്ടിവന്നു. ഒരു പലക പൊളിച്ചുകളയാൻ എളുപ്പത്തിൽ കഴിയും; പക്ഷേ, മുഖത്തു മുട്ടിക്കൊണ്ടു് ഒരു മതിലാണു് പിന്നെ.