images/hugo-13.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.5.5
ഗ്യാസു് റാന്തലുകളുണ്ടെങ്കിൽ സാധ്യമല്ലാത്തത്

ആ സമയത്തു കനം കൂടിയതും ക്രമമുള്ളതുമായ ഒരൊച്ച ദൂരത്തുനിന്നു കേൾക്കാറായി. ഴാങ്ങ് വാൽഴാങ്ങ് ധൈര്യം പിടിച്ചു തെരുവിന്റെ മൂലയ്ക്കലൂടെ ഒരു നോക്കുനോക്കി. ഏഴോ എട്ടോ പട്ടാളക്കാർ അണിനിരന്നു റ്യു പൊലോങ്ങ്സോവിലൂടെ നടന്നുവരുന്നു. അയാൾ അവരുടെ കുന്തങ്ങളുടെ മിന്നിച്ച കണ്ടു. അവർ അയാളുടെ അടുക്കലേക്ക് വരുകയാണു്; ആ പട്ടാളക്കാർ-അവരുടെ നേതാവായി ഴാവേറുടെ ഉയർന്ന സ്വരൂപം അയാൾ കണ്ടു—പതുക്കെയും ശ്രദ്ധിച്ചും നടന്നു വരുന്നു. അവർ ഇടയ്ക്കിടയ്ക്കു നില്ക്കും; അവർ എല്ലാ ചുമരുകളുടേയും മൂലകളും എല്ലാ വാതിലുകളുടേയും ഇടവഴികളുടേയും ഒഴിവുകളും തിരഞ്ഞുനോക്കുന്നുണ്ടെന്നുള്ളതു സ്പഷ്ടമാണു്.

ഴാവേർ ഇടയ്ക്കുവെച്ചു കണ്ടുമുട്ടിയ പാറാവുകാരായിരിക്കാം അത്—അതേ, ഈ ഊഹം തെറ്റാൻ നിവൃത്തിയില്ല; അയാൾ അവരോടു സഹായം ആവശ്യപ്പെട്ടിരിക്കും.

ഴാവേറുടെ കൂടെ കണ്ട രണ്ടുപേർ ആ കൂട്ടത്തിലുണ്ടു്.

അവർ നടക്കുന്നതിന്റെ വേഗവും ഇടയ്ക്കു നില്ക്കുന്നതിന്റെ താമസവും കൂട്ടി നോക്കുമ്പോൾ അവർക്ക് ഴാങ്ങ് വാൽഴാങ്ങ് നില്ക്കുന്നേടത്തെത്തുവാൻ ഏകദേശം കാൽമണിക്കൂർ വേണ്ടിവരും. അതൊരു ഭയങ്കര ഘട്ടമായിരുന്നു. മൂന്നാമത്തെത്തവണ മുൻഭാഗത്തു വാപിളർത്തിക്കൊണ്ടെത്തിയ ആ ഭയങ്കരഗുഹയിൽ നിന്നു ഴാങ്ങ് വാൽഴാങ്ങിനെ അകറ്റിനിർത്തുന്നതു ചില നിമിഷം മാത്രം എന്നല്ല, തണ്ടുവലിശ്ശിക്ഷയ്ക്ക് ഇപ്പോൾ തണ്ടുവലിശ്ശിക്ഷ എന്നു മാത്രമല്ല അർഥമുള്ളൂ; കൊസെത്തു് എന്നെന്നേക്കും അയാളുടെ കൈയിൽനിന്നും പോയ്പ്പോവുക; എന്നുവെച്ചാൽ, ജീവിതം ഒരു ശവക്കല്ലറയുടെ അന്തർഭാഗമാവുക.

ഒന്നുമാത്രമെ ഇവിടെ നിവൃത്തിയുള്ളൂ.

ഴാങ്ങ് വാൽഴാങ്ങിനു് ഈ ഒരു സവിശേഷതയുണ്ടു്; അയാൾ യാചകന്മാരുടെ രണ്ടു പൈക്കൂറകൾ കൊണ്ടുനടക്കുന്നുണ്ടായിരുന്നു എന്നു പറയട്ടെ; ഒന്നിൽ അയാൾ സന്ന്യാസിക്കനുരൂപമായ തന്റെ വിശിഷ്ടവിചാരത്തെ സൂക്ഷിക്കുന്നു; മറ്റേതിൽ തടവുപുള്ളിയുടെ അപ്രതിഹതങ്ങളായ ബുദ്ധിസാമർഥ്യങ്ങളേയും, അതാതു സന്ദർഭങ്ങളെ അനുസരിച്ച് ഒന്നിലോ മറ്റേതിലോ അയാൾ കൈയിട്ടു തപ്പും.

അയാൾക്കുണ്ടായിരുന്ന മറ്റു മുതലുകലുടെ കൂട്ടത്തിൽ ഒന്നിതാണ്—തൂലോങ്ങ് കാരാഗൃഹത്തിൽനിന്നുണ്ടായ പലേ ഒളിച്ചുച്ചാടലുകൾക്കും നാം നന്ദി പറയുക—വായനക്കാർ ഓർമിച്ചിരിക്കാവുന്നവിധം, ഏണിയോ ഇരിമ്പുചവിട്ടോ കൂടാതെ, വെറും ശരീരശക്തികൊണ്ടുമാത്രം. കഴുത്തിന്റെ പിൻഭാഗവും ചുമലും ആസനവും കാൽമുട്ടും ചുമരോടു ചേർത്തുവെച്ചു, കല്ലിന്റെ ദുർല്ലഭം ഓരോ ഉന്തിച്ചകളിൽ പിടിച്ചുകൊണ്ടു്, ചുമരിന്റെ മൂലയിലൂടെ, വേണമെങ്കിൽ ആറാമത്തെ നിലവരെ നീന്തിക്കയറുകയായിരുന്ന ആ അവിശ്വസനീയമായ കലാവിദ്യയിൽ അയാൾ അസാമാന്യസമർഥനായിരുന്നു; ഈ കലാവിദ്യയാണല്ലോ ഇരുപതു കൊല്ലംമുൻപു മരണശിക്ഷ വിധിക്കപ്പെട്ടിരുന്ന ബാത്തു് മോൾ ഒളിച്ചുചാടി രക്ഷപ്പെടുക കാരണം പാരിസ്സിലെ കൊൻസിയേർഴെറി ജയിലിന്റെ ചുമർമൂലയെ അത്രമേൽ സുപ്രസിദ്ധവും, അത്രമേൽ ഭയജനകവുമാക്കിത്തീർത്തതു്.

ആ മരം പടർന്നു മൂടിനില്ക്കുന്ന മതിലിന്റെ ഉയരം അയാൾ കണ്ണുകൊണ്ടളന്നു; അതു് ഏകദേശം പതിനെട്ടടിയുണ്ടു്. അതു വലിയ എടുപ്പിന്റെ നെറ്റിപ്പുറത്തോടു ചേർന്നുണ്ടാക്കുന്ന കോണു്, അടിയിൽവെച്ചു ത്രികോണാകൃതിയിലുള്ള മരച്ചേർപ്പുകൾകൊണ്ടു് നിറഞ്ഞിരുന്നു; ഒരുസമയം അതുണ്ടാക്കിയിട്ടുള്ളതു്, ആ സൗകര്യം കൂടിയ മൂലയെ വഴിയാത്രക്കാർ എന്നു വിളിക്കപ്പെടുന്ന ആ വൃത്തികെട്ട വർഗം പെറുക്കിയിടുന്ന കുപ്പസ്സാമങ്ങളിൽനിന്നു രക്ഷിക്കാനായിരിക്കും. ഇങ്ങനെ കണ്ടതോരോന്നിട്ടു മതിൽമൂലകൾ നിറയ്ക്കുന്ന സമ്പ്രദായം പാരിസ്സിൽ സാധാരണമാണു്.

ഈ മരച്ചേർപ്പു് ഏകദേശം അഞ്ചടി ഉയരമുണ്ടു്; കയറിക്കടക്കേണ്ടതായി ഇതിന്റെ മുകളിലുള്ള സ്ഥലം പതിന്നാലടിയിൽ അധികമില്ല.

മതിലിന്റെ മുകളിൽ ദളം കൊത്താത്ത പരപ്പൻകല്ലാണു് പതിച്ചിരുന്നതു്.

കൊസെത്തായി അപകടം; അവൾക്ക് ഒരു മതിൽ എങ്ങനെയാണു് കയറിക്കടക്കേണ്ടതെന്നറിഞ്ഞുകൂടാ. അവളെ അയാൾ ഉപേക്ഷിക്കണമോ? ഴാങ്ങ് വാൽഴാങ്ങ് ഒരിക്കലും അങ്ങനെയൊന്നാലോചിച്ചിട്ടില്ല. അവളെ കൊണ്ടുപോകുന്നതു് അസാധ്യം. ഈ അസാധാരണങ്ങളായ കയറ്റങ്ങൾ വിജയപൂർവം കയറിക്കടക്കുവാൻ ഒരു മനുഷ്യന്റെ ശക്തി മുഴുവനും ആവശ്യമാണു്. എത്ര ചെറിയതെങ്കിലും ഒരു ഭാരം തൂങ്ങിയാൽ അയാളുടെ നില തെറ്റി താഴത്തേക്ക് മറിഞ്ഞുപോവും.

ഒരു കയറു കിട്ടണം; ഴാങ്ങ് വാൽഴാങ്ങിന്റെ കൈയിൽ അതില്ല. അർദ്ധരാത്രി സമയത്തു് റ്യു പൊലോങ്ങ്സൊവിൽവെച്ച്, അതയാൾക്കെവിടെനിന്നു കിട്ടാൻപോകുന്നു? ഴാങ്ങ് വാൽഴാങ്ങിനു തന്റേതായി ഒരു രാജ്യമുണ്ടായിരുന്നുവെങ്കിൽ, ആ സമയത്തു് ഒരു കയറിൻ കഷ്ണത്തിനുവേണ്ടി അതയാൾ വിറ്റുകളയുമായിരുന്നു.

എല്ലാ അപകടസ്ഥിതികൾക്കും സ്വന്തമായ മിന്നൽപ്പിണരുകളുണ്ടു്; അവ ചിലപ്പോൾ നമ്മുടെ കണ്ണഞ്ചിക്കുന്നു. ചിലപ്പോൾ നമുക്കു വഴി കാണിക്കുന്നു.

ഴാങ്ങ് വാൽഴാങ്ങിന്റെ നിരാശമായ നോട്ടം ഇരുളടഞ്ഞ ഴാങ്ങ്റോ ഇടവഴിയിലെ വിളക്കുകാലിന്മേൽ പതിഞ്ഞു.

ആ കാലത്തു ഗ്യാസു് തെറിപ്പിക്കുന്ന യന്ത്രം പാരിസ്സിലെ തെരുവുകളിൽ നടപ്പായിട്ടില്ല. സന്ധ്യയാവുമ്പോൾ അവിടവിടെ നില്ക്കുന്ന വിളക്കുകളെ പ്രത്യേകം കൊളുത്തുകയാണു്; കൊളുത്തുന്ന ആൾ ഒരു കയറിന്മേലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ആ കയറാകട്ടേ തെരുവുകളിൽ രണ്ടുവശത്തും ഒരറ്റംമുതൽ മറ്റേ അറ്റംവരെ നീണ്ടുകിടക്കും; അതു വിളക്കുകാലിന്റെ ഒരാണിയിൽ പിടിപ്പിച്ചിരിക്കും; ഇതു വലിയുന്ന ‘പുള്ളി’ വിളക്കുകാലിന്റെ അടിയിലുള്ള ഒരിരിമ്പുപെട്ടിയിൽ തറച്ചിരിക്കയാണു്; ആ പെട്ടിയുടെ താക്കോൽ വിളക്കുകൊളുത്തുവന്നവൻ കൈവശം വെക്കുന്നു. എന്നല്ല, ആ കയറുതന്നെ ഒരിരുമ്പുകൊണ്ടു പൊതിഞ്ഞിട്ടുണ്ടാവും.

ഒരു മരണവികൃതിക്കുള്ള ശക്തിയോടുകൂടി ഴാങ്ങ് വാൽഴാങ്ങ് ഒരു ചാട്ടം കൊണ്ടു് തെരുവു കടന്നു് ആ ഇരുട്ടടഞ്ഞ ഇടവഴിയിലെത്തി. തന്റെ കത്തികൊണ്ടു് ആ ചെറുപെട്ടിയുടെ പൂട്ടു കുത്തിത്തുറന്നു. നിമിഷനേരത്തിനുള്ളിൽ കൊസെത്തിന്റെയടുക്കൽത്തന്നെ തിരിച്ചെത്തി. അയാളുടെ കൈയിൽ ഒരു കയറുണ്ടായിരുന്നു. ഈവക ഉപായപ്പണികൾ കണ്ടുപിടിച്ചു പ്രവർത്തിക്കുന്നവർക്കു കർമഗതിയോടു യുദ്ധം വെട്ടുമ്പോൾ എന്തെന്നില്ലാത്ത ഒരു വേഗം കൂടും.

അന്നു രാത്രി വിളക്കുകളൊന്നും കൊളുത്തിയിരുന്നില്ലെന്നു ഞങ്ങൾ മുൻപുതന്നെ പറഞ്ഞിട്ടുണ്ടു്. അതിനാൽ ഴാങ്ങൃഓവിലെ വിളക്കും മറ്റുള്ളവയെപ്പോലെ കത്തിയിരുന്നില്ല; വിളക്ക് അതിന്റെ സ്ഥാനത്തില്ലെന്നറിയാതെതന്നെ, അതിന്റെ ചുവട്ടിലൂടെ ഒരാൾക്കു കടന്നുപോവാം.

എന്തായാലും, ആ സമയവും സ്ഥലവും ഇരുട്ടും ഴാങ്ങ് വാൽഴാങ്ങിന്റെ മതിമറന്ന ശ്രമങ്ങളും അയാളുടെ അസാധാരണങ്ങളായ ആംഗ്യങ്ങളും അയാളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടങ്ങളും എല്ലാംകൂടി കൊസെത്തിന്റെ മനസ്സിനെ അസ്വസ്ഥമാക്കിത്തുടങ്ങി. മറ്റേതെങ്കിലും ഒരു കുട്ടിയാണെങ്കിൽ ഇതിനു മുൻപുതന്നെ ഉറക്കെ നിലവിളിക്കുമായിരുന്നു. അവൾ ഒന്നുമാത്രം ചെയ്തു തൃപ്തിപ്പെട്ടു. ഴാങ്ങ് വാൽഴാങ്ങിന്റെ കുപ്പായത്തൊങ്ങൽ കടന്നുപിടിച്ചു. പട്ടാളസ്സംഘത്തിന്റെ വരവു് അധികമധികം ശക്തിയിലും സ്പഷ്ടതയോടുംകൂടി അവർക്കു കേൾക്കാമായിരുന്നു.

‘അച്ഛാ’ ഒരു താഴ്‌ന്ന സ്വരത്തിൽ അവൾ പറഞ്ഞു. ‘എനിക്കു പേടിയാവുന്നു, ആരാണു് ആ വരുന്നത്?’

‘മിണ്ടാതിരിക്കൂ! ആ ഭാഗ്യംകെട്ട മനുഷ്യൻ പറഞ്ഞു: ‘അതു മദാം തെനാർദിയെറാണു്.’

കൊസെത്തു് വിറച്ചുപോയി.

അയാൾ തുടർന്നു പറഞ്ഞു: ‘ശബ്ദിക്കരുതു്. എന്നെ ബുദ്ധിമുട്ടിക്കാതിരിയ്ക്കൂ. നിലവിളിക്കുകയോ കരയുകയോ ചെയ്താൽ തെനാർദിയെർ സ്ത്രീയുണ്ടു് അടുത്തു പതുങ്ങിനില്ക്കുന്നു. അവൾ പിടിച്ചുകൊണ്ടുപോവാൻ വന്നിരിക്കയാണു്.’

ഉടനെ ബദ്ധപ്പാടില്ലാതെ, എന്നാൽ അനാവശ്യമായി ഒരാംഗ്യംപോലും കാണിക്കാതെ, ദൃഢവും സംക്ഷിപ്തവുമായ കണിശത്തോടുകൂടി—എപ്പോഴാണു് ഴാവേറും പാറാവുപട്ടാളവും വന്നുചാടുന്നതെന്നറിഞ്ഞുകൂടാത്ത ആ സമയത്തു വിശേഷിച്ചും അതു സ്തുത്യർഹമായിരുന്നു—അയാൾ തന്റെ കണ്ഠവസ്ത്രമഴിച്ചു, കൊസെത്തിന്റെ കക്ഷത്തിന്റെ താഴെയായി, ആ കുട്ടിക്കു വേദന തോന്നിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടു, ശരീരത്തെ ചുറ്റിക്കെട്ടി, അതിനെ കയറിന്റെ ഒരറ്റത്തോടു ബന്ധിച്ചു. മറ്റേത്തല കടിച്ചുപിടിച്ചു, കാലിന്മേൽനിന്നു പാപ്പാസ്സും കീഴ്ക്കാലുറകളും മാറ്റി, അവ രണ്ടും മതിലിൻമുകളിലൂടെ അപ്പുറത്തേക്കെറിഞ്ഞു, മരച്ചേർപ്പിന്റെ മുകളിലേക്ക് കയറി, തന്റെ കാലിൻകീഴിൽ ഒരു കോണിയുണ്ടെന്നാലത്തെ ഉറപ്പോടും കൂസലില്ലായ്മയോടുംകൂടി മതിലും നെറ്റിപ്പുറവും കൂടിയുള്ള മൂലയ്ക്കലൂടെ പിടിച്ചുകയറാൻ തുടങ്ങി. അരനിമിഷം കഴിഞ്ഞില്ല, അയാൾ മതിലിൻമീതെ കുന്തിച്ചിരിപ്പായി.

കൊസെത്തു് ഒരക്ഷരവും മിണ്ടാതെ, തികച്ചും അമ്പരന്നു് അയാളെ തുറിച്ചു നോക്കി. ഴാങ്ങ് വാൽഴാങ്ങിന്റെ കല്പനയും മദാം തെനാർദിയെരുടെ പേരുംകൂടി അവളുടെ രക്തനാഡികളെ സ്തംഭിപ്പിച്ചിരുന്നു.

പെട്ടെന്നു് ഴാങ്ങ് വാൽഴാങ്ങ് അവളോടു് താഴ്‌ന്ന സ്വരത്തിലാണെങ്കിലും നിലവിളിച്ചുകൊണ്ടെന്നപോലെ പറഞ്ഞു: ‘മതിലിന്മേൽ പുറംചാരി നില്ക്കൂ.’

അവൾ അപ്രകാരം ചെയ്തു.

‘ഒരക്ഷരവും മീണ്ടരുതു്; പേടിക്കണ്ട.’ ഴാങ്ങ് വാൽഴാങ്ങ് തുടർന്നു പറഞ്ഞു.

താൻ മുകളിലേക്കു പൊന്തിപ്പോകുന്നതായി തോന്നി.

പരിഭ്രമം തീരുന്നതിനുമുൻപേ അവൾ മതിലിൻമുകളിലായി.

ഴാങ്ങ് വാൽഴാങ്ങ് അവളെ പിടിച്ചു തന്റെ പുറത്തുചേർത്ത് ആ കൊച്ചുകൈകൾ രണ്ടുംകൂടി തന്റെ കൈയിലൊതുക്കി, ആ മതിലിന്മേൽ കമിഴ്‌ന്നു കിടന്നു. മതിൽമാടംവരെ നീന്തി. അയാൾ ഊഹിച്ചിരുനതുപോലെതന്നെ, ആ മരംകൊണ്ടുള്ള വാതില്ക്കെട്ടിനു മുകളിൽനിന്നു തുടങ്ങി നിലത്തുനിന്നു് അധികം ഉയരമില്ലാത്തേടത്തോളം താഴ്‌ന്ന മരത്തോടു ചേർന്നുരസുമാറു് ഒരു വലിയ ചായ്പോടുകൂടിയ ഒരെടുപ്പു് അവിടെ ഉണ്ടായിരുന്നു. അതൊരു ഭാഗ്യമായി; എന്തുകൊണ്ടെന്നാൽ, തെരുവോടു തൊട്ട ഭാഗത്തേക്കാൾ ഇവിടെ മതിലിന്നു് ഉയരം കൂടിയിരുന്നു. ഴാങ്ങ് വാൽഴാങ്ങിനു നോക്കിയപ്പോൾ വളരെ താഴത്താണു് നിലം എന്നു തോന്നി.

അയാൾ മേൽപ്പുരയുടെ ചായ്പിന്നടുത്തെത്തിയതേ ഉള്ളു; മതിലിന്റെ മുകൾത്തട്ടു വിട്ടിട്ടില്ല—അപ്പോഴേക്ക് ഒരു വല്ലാത്ത ശബ്ദം പട്ടാളക്കാർ അവിടെ എത്തിക്കഴിഞ്ഞതായി അറിവുകൊടുത്തു. ഴാവേറുടെ ഇടിപോലുള്ള ശബ്ദം കേൾക്കാറായി; ‘ആ ഇരുട്ടുള്ള ഇടവഴി നോക്കുക. റ്യു ദ്രുവാമ്യൂറിൽ കാവലുണ്ടു്. പെത്തി പിക്പ്യുവിലുമുണ്ടു്. എനിക്കു സംശയമില്ല, അയാൾ ആ ഇടവഴിയിലാണു്.’

പട്ടാളക്കാർ ഇടവഴിയിലേക്കു പാഞ്ഞു.

ഴാങ്ങ് വാൽഴാങ്ങ് മേൽപ്പുരയിലൂടെ, കൊസെത്തിനെ മുറുക്കിപ്പിടിച്ചുകൊണ്ടു, കീഴ്പോട്ടുരസിയിറങ്ങി, മരത്തിന്റെ അടുത്തെത്തി, അതിന്മേൽ നിന്നു നിലത്തേക്കു ചാടി. പേടികൊണ്ടോ ധൈര്യംകൊണ്ടോ കൈയിന്മേൽ അല്പം ഉരവു തട്ടിയെങ്കിലും, കൊസെത്തു് ഒരക്ഷരവും മിണ്ടിയില്ല.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.