ഴാങ്ങ് വാൽഴാങ്ങ് ചെന്നുപെട്ടതു് വളരെ വിസ്താരമുള്ളതും കാഴ്ചയിൽ അസാധാരണവുമായ ഒരു തോട്ടത്തിലാണു്; മഴക്കാലത്തും രാത്രിയിലും നോക്കിക്കാണാൻവേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്നു തോന്നുന്ന അത്തരം ദുഃഖമയങ്ങളായ തോട്ടങ്ങളിൽ ഒന്നു്. അറ്റത്തു വലുപ്പമേറിയ പയൻമരങ്ങളുടെ ഒരു നടക്കാവോടും മൂലകളിൽ ഉയരത്തിലുള്ള കാട്ടുമരങ്ങളോടും നടുക്ക് ഒറ്റയ്ക്കു നില്ക്കുന്ന ഒരു കൂറ്റൻമരവും കുറ്റിക്കാടുകളെപ്പോലെ കെട്ടിപ്പിണഞ്ഞതും കുത്തനെ തിങ്ങിയുമുള്ള പലേ കായ്മരങ്ങളും ചെടിക്കൂട്ടങ്ങളും നിലാവത്തു മിന്നിത്തിളങ്ങുന്ന ചില്ലു ചട്ടകളോടുകൂടിയ മഞ്ഞക്കണ്ടവും ഒരു പഴയ കിണറുമുള്ള ഒരു തുറസ്സുസ്ഥലത്തോടുംകൂടി നീണ്ട ചതുരത്തിലായിരുന്നു ആ തോട്ടം. അവിടവിടെ ചില കല്ലു ബഞ്ചുകളുണ്ടു്; അവ പൂപ്പൽ പിടിച്ചു കറുത്തതുപോലെ തോന്നി. നടക്കാവുകളുടെ രണ്ടുവശത്തും ഭംഗിയില്ലാത്തതും നീണ്ടുനിവർന്നു നില്ക്കുന്നതുമായ ചെടിക്കൂട്ടമാണു്. വഴിയിൽ പകുതിയും പുല്ലുകെട്ടിയിരിക്കുന്നു; ബാക്കിസ്ഥലം പച്ചച്ച പൂപ്പൽ കൊണ്ടും മൂടിയിരുന്നു.
ഴാങ്ങ് വാൽഴാങ്ങിന്റെ അടുത്തായി, അയാൾക്ക് ഇറങ്ങിവരാൻ ഉപയോഗപ്പെട്ട ആ എടുപ്പും, ചുള്ളിവിറകുകളുടെ ഒരു കുന്നും, ആ വിറകിനു പിന്നിൽ മതിലോടു ചേർന്നു് ഒരു കൽപ്രതിമയും ഉണ്ടായിരുന്നു; ആ പ്രതിമയുടെ കേടുവന്ന തല, ഒരു വല്ലാത്ത പാഴ്മോന്തപോലെ, ആ നിഴല്പാടുകളിൽ വലുപ്പം വെച്ചിരുന്നു.
ആ എടുപ്പു് ഇടിഞ്ഞുപൊളിഞ്ഞുതുടങ്ങിയിരിക്കുന്നു; അതിന്റെ നഗ്നങ്ങളായ മുറികൾ കാണാമായിരുന്നു; വല്ലാതെകിടക്കുന്ന അതുകളിലൊന്നു് ഒരു തൊഴുത്തായി ഉപയോഗപ്പെട്ടിരുന്നു എന്നു തോന്നി.
റ്യൂ പെത്തി പിക്പ്യുവിലേക്ക് ഒരു ഭാഗം ചെല്ലുന്ന ആ റ്യു ദ്രുവാമ്യൂറിലെ വലിയ കെട്ടിടത്തിൽനിന്നു രണ്ടു പൂമുഖം ഈ തോട്ടത്തിലേക്കുണ്ടായിരുന്നു. ഈ പുമുഖങ്ങൾ പുറമേ കണ്ടവയേക്കാൾ കുറേക്കൂടി കാഴ്ചയിൽ വികൃതങ്ങളായിരുന്നു. എല്ലാ ജനാലകൾക്കും ഇരിമ്പഴിയുണ്ടു്. അവയിലൊന്നിൽനിന്നെങ്കിലും വെളിച്ചം കാണാനില്ല. മുകളിലെ നിലയിൽ ജയിലെടുപ്പുകളിലെ മാതിരി മൂടിയുള്ള ദ്വാരങ്ങളുണ്ടു്. ആ പൂമുഖങ്ങളിലൊന്നിന്റെ നിഴൽ മറ്റേതിന്റെമേൽ ചെന്നുവീണു രണ്ടും കൂടി കറുത്ത കൂറ്റനായ ഒരു ശ്മശാനത്തുണിപോലെ തോട്ടത്തിൽ പരന്നുകിടന്നിരുന്നു.
വേറെ വീടൊന്നും കാണാനില്ല. തോട്ടത്തിന്റെ അറ്റം നിഴലിലും ഇരുട്ടിലും ചെന്നു മറഞ്ഞിരുന്നു. എങ്കിലും അപ്പുറത്തു് കൃഷിസ്ഥലങ്ങളുണ്ടെന്നു് തോന്നിക്കുന്ന മതില്ക്കെട്ടുകളും റ്യു പൊലോങ്ങ്സോവിലെ ഉയരം കുറഞ്ഞ മേൽപ്പുരകളും അല്പാല്പം തിരിച്ചറിയാമായിരുന്നു.
ഈ തോട്ടത്തെക്കാളധികം വിജനവും ഏകാന്തവുമായ ഒരു സ്ഥലം വിചാരിയ്ക്കാൻ വയ്യാ. അതിൽ ഒരു മനുഷ്യനുമില്ല; അപ്പോഴത്തെ സമയമാലോചിക്കുമ്പോൾ, അതു സാധാരണംതന്നെ; എന്നാൽ ആ തോട്ടം നല്ല പകൽസമയത്തുകൂടി ആളുകൾക്കു സഞ്ചരിക്കുവാൻവേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്നു തോന്നിയില്ല.
ഴാങ്ങ് വാൽഴാങ്ങ് ഒന്നാമതാലോചിച്ചതു, പാപ്പാസ്സു തിരഞ്ഞെടുത്തു കാലിന്മേലിട്ടു, കൊസെത്തിനേയുംകൊണ്ടു ചായ്ച്ചുകെട്ടിയിൽ പോയി കൂടാനായിരുന്നു. ഒളിച്ചുചാടുന്ന മനുഷ്യനു് എത്രയായാലും ഒളിച്ചതു മതിയാവുകയില്ല. തെനാർദിയെറെപ്പറ്റിത്തന്നെ അപ്പോഴും വിചാരിച്ചുകൊണ്ടിരുന്ന കുട്ടിയും, കഴിയുന്നതും ആളുകളിൽനിന്നു് ഒളിച്ചിരിക്കണമെന്നുള്ള അയാളുടെ സഹജബോധത്തിൽ പങ്കുകൊണ്ടു.
കൊസെത്തു് വിറച്ചുകൊണ്ടു് അയാളുടെ മേൽ പറ്റി. ഇരുട്ടടഞ്ഞ ഇടവഴിയിലും തെരുവീഥികളിലും പട്ടാളക്കാർ നടന്നുതിരയുന്ന ലഹള അവർ കേട്ടു; കൽവിരിപ്പിൽ തോക്കിൽചട്ട കൊള്ളുന്ന ശബ്ദവും കാവൽ നിർത്തിയിരുന്ന പൊല്ലീസ്സൊറ്റുകാരോടുള്ള ഴാവേറുടെ ആവലാതികളും കേട്ടാൽ തിരിയാത്ത ചില വാക്കുകളോടുകൂടിയ അയാളുടെ ശാപങ്ങളും, മറ്റും.
ഒരുകാൽമണിക്കുറു നേരം കഴിഞ്ഞപ്പോൾ ആ ലഹളപിടിച്ച ഒച്ചകൾ അധികമധികം അകന്നുപോകുന്നുണ്ടെന്നു തോന്നി. ഴാങ്ങ് വാൽഴാങ്ങ് ശ്വാസമടക്കി.
അയാൾ പതുക്കെ കൊസെത്തിന്റെ വായ പൊത്തി.
ഏതായാലും അയാൾ നിന്നിരുന്ന ദിക്കിന്റെ ഏകാന്തത അത്രമേൽ അത്ഭുതകരമാവണ്ണം ശാന്തമായിരുന്നു; അത്ര അടുത്തും അത്ര ലഹളപിടിച്ചുണ്ടായ ഭയങ്കരബഹളം കൂടി ഒരു ദുശ്ശങ്കയുടെ നിഴലിനെക്കൊണ്ടെങ്കിലും അയാളെ അസ്വാസ്ഥ്യപ്പെടുത്തിയില്ല. ക്രിസ്തീയവേദപുസ്തകങ്ങളിൽ പറയുന്ന മൃതശിലകളെക്കൊണ്ടാണോ ആ മതിൽ കെട്ടിയുണ്ടാക്കിയിട്ടുള്ളതെന്നു തോന്നിപ്പോയി.
പെട്ടെന്നു്, ഈ അഗാധതരമായ ശാന്തതയുടെ നടുക്ക് ഒരു പുതിയ ഒച്ച പുറപ്പെട്ടു; മറ്റേതിന്റെ ഭയങ്കരത്വത്തിനെതിരായി ആ ശബ്ദം, ദിവ്യവും സ്വർല്ലോകസംബന്ധിയും അനിർവചനീയവും ഹൃദയാകർഷകവുമായിരുന്നു. അതു് ഇരുട്ടിൽ നിന്നു പുറപ്പെട്ട ഒരു ഗാനമായിരുന്നു; രാത്രിയുടെ നിഗൂഢവും ഭയജനകവുമായ നിശ്ശബ്ദതയിൽനിന്നു തള്ളിപ്പുറപ്പെട്ട ഒരു മനോഹരപ്രാർഥനാഗാനം. അതാലപിച്ചിരുന്നതു സ്ത്രീശബ്ദങ്ങളാണു്. കന്യകമാരുടെ പരിശുദ്ധസ്വരങ്ങളും കുട്ടികളുടെ നിഷ്കളങ്കസ്വരങ്ങളും തമ്മിൽ ഒരേസമയത്തു കൂടിക്കലർന്നുണ്ടായ ശബ്ദവിശേഷങ്ങൾ—അതേ. അഭൗമങ്ങളും പെറ്റുവീണ പിഞ്ചുകുട്ടി അപ്പോഴും കേൾക്കുന്നവയും മരിക്കാറായ മനുഷ്യൻ അപ്പൊഴേക്കുംതന്നെ കേട്ടുതുടങ്ങുന്നവയുമായ ശബ്ദങ്ങൾ. തോട്ടത്തിൽനിന്നു മുകളിലേക്ക് നോക്കിയാൽ കാണുന്ന ആ മങ്ങിയ എടുപ്പിനുള്ളിൽനിന്നായിരുന്നു ആ സംഗീതത്തിന്റെ പുറപ്പാടു്. പിശാചുകളുടെ ചിലയ്ക്കൽ നീങ്ങിപ്പോയതോടുകൂടി ദേവകളുടെ പാട്ടുകച്ചേരി അങ്ങോട്ടടുത്തു വന്നുതുടങ്ങി എന്നുതന്നെ പറയാൻ തോന്നും.
കൊസെത്തും ഴാങ്ങ് വാൽഴാങ്ങും മുട്ടുകുത്തി.
ആ കേട്ടതെന്താണെന്നും തങ്ങൾ എവിടെയാണെന്നും അവർക്കറിഞ്ഞുകൂടായിരുന്നു; എങ്കിലും ആ രണ്ടുപേർക്കും, ആ വയസ്സന്നും കുട്ടിക്കും ആ പശ്ചാത്താപയുക്തന്നും ആ നിഷ്കളങ്കഹൃദയയ്ക്കും, അവിടെ നിശ്ചയമായും മുട്ടുകുത്തിക്കൊള്ളണമെന്നു തോന്നിപ്പോയി.
ആ ശബ്ദങ്ങൾക്ക് അത്ഭുതകരമായ ഒരു വിശേഷമുണ്ടായിരുന്നു; ആ എടുപ്പു് ആൾപ്പാർപ്പില്ലാത്തതാണെന്നു തോന്നിച്ചിരുന്നതിനെ അവ ഇല്ലാതാക്കിയില്ല. ആരും താമസമില്ലാത്ത ഒരു വീട്ടിൽനിന്നു പുറപ്പെട്ട ഒരമാനുഷഗാനമായിരുന്നു അതു്.
ആ ഗാനം നിലനിന്നിരുന്നേടത്തോളം സമയം ഴാങ്ങ് വാൽഴാങ്ങ് മറ്റു യാതൊന്നിനെപ്പറ്റിയും ആലോചിച്ചില്ല. അയാൾ രാത്രിയെ കണ്ടില്ല; ഒരു നീലച്ച ആകാശം മാത്രം കണ്ടു; നമുക്കെല്ലാവർക്കും ഉള്ളിലുള്ള ആ ചിറകുകൾ വിരുത്തപ്പെടുന്നതായി അയാൾക്കു തോന്നി.
ആ പാട്ടവസാനിച്ചു. അതു കുറച്ചധികം നേരത്തേക്ക് ഉണ്ടായിരുന്നിരിക്കാം; ഴാങ്ങ് വാൽഴാങ്ങിനെക്കൊണ്ടു പറയാൻ സാധിക്കില്ല. ആനന്ദാവേഗത്തോടുകൂടിയ മണിക്കൂറുകൾ എന്നും ഒരു നിമിഷത്തിലധികം നില്ക്കാറില്ല.
എല്ലാം വീണ്ടും നിശ്ശബ്ദമായി. തെരുവിൽ യാതൊന്നുമില്ല; തോട്ടത്തിലുമില്ല യാതൊന്നും. അയാളെ പേടിപ്പെടുത്തിയതും, അയാളെ സമാധാനിപ്പിച്ചതും—എല്ലാം മറഞ്ഞു. മതിലിന്റെ മുകൾഭാഗത്തുള്ള ചില ഉണക്കപ്പുല്ലുകളെ ഇളംകാറ്റിട്ടുലച്ചു; നേരിയതും മനോഹരവും കരുണവുമായ ഒരു ചെറുശബ്ദം അവയിൽ നിന്നു പുറപ്പെട്ടു.