നിശാമാരുതൻ പുറത്തേക്കിറങ്ങി; നേരം പുലരാൻനേരത്തു് ഒരു മണിക്കൂറും രണ്ടു മണിക്കൂറും നടുക്കെത്തി എന്നു് അതു സൂചിപ്പിച്ചു. സാധു കൊസെത്തു് ഒന്നും മിണ്ടിയില്ല. അവൾ അടുത്തിരുന്നു മേലേക്കു തലയും ചായ്ച്ചു കിടക്കയായിരുന്നതുകൊണ്ടു്, ആ കുട്ടി ഉറങ്ങുകയാവണമെന്നു് അയാൾ വിചാരിച്ചു. അയാൾ കുനിഞ്ഞ് കൊസെത്തിന്റെ മുഖത്തേക്കു നോക്കി. അവളുടെ കണ്ണുകൾ തികച്ചും തുറന്നുകിടക്കുന്നു; അവളുടെ വിചാരശീലം ഴാങ്ങ് വാൽഴാങ്ങിനെ വേദനപ്പെടുത്തി.
അവൾ അപ്പോഴും വിറച്ചിരുന്നു.
‘ഉറക്കം വരുന്നുണ്ടോ?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു. ‘എനിക്കു വല്ലാതെ തണുക്കുന്നു.’ അവൾ മറുപടി പറഞ്ഞു. ഒരു നിമിഷം കഴിഞ്ഞ് അവൾ തുടർന്നു പറഞ്ഞു: ‘അവൾ പോയിട്ടില്ലേ?’ ‘ആർ?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു. ‘മദാം തെനാർദിയെർ.’ കൊസെത്തിനെ മിണ്ടാതാക്കാൻ ഉപയോഗിച്ച വിദ്യ എന്തായിരുന്നു എന്നു് ഴാങ്ങ് വാൽഴാങ്ങ് മറന്നിരുന്നു.
‘ഹാ!’ അയാൾ പറഞ്ഞു. ‘ആ സ്ത്രീ പോയി. ഇനി ഒന്നും പേടിക്കാനില്ല‘. തന്റെ മാറത്തുനിന്നു് ഒരു ഭാരം ഇറങ്ങിയതുപോലെ ആ കുട്ടി നെടുവീർപ്പിട്ടു.
നിലം ഈറനായിരുന്നു; തൊഴുത്തിന്റെ നാലു ഭാഗവും തുറന്നിട്ടാണു്. ഓരോ നിമിഷവും കാറ്റിന്റെ ശക്തി കൂടിക്കൂടിവന്നു. ആ സുശീലൻ തന്റെ പുറങ്കുപ്പായമഴിച്ചു കൊസെത്തിനെ പുതപ്പിച്ചു.
‘ഇപ്പോൾ തണുപ്പിനു കുറവുണ്ടോ?’ അയാൾ ചോദിച്ചു.
‘ഉവ്വു്, അച്ഛാ.’
‘ആട്ടെ, കുറച്ചിവിടെ ഇരിക്കൂ. ഞാനിപ്പോൾ വരാം.’
ആ ഇടിഞ്ഞുപൊളിഞ്ഞ പുരയിൽനിന്നു പോയി. കുറച്ചുകൂടി നല്ല സ്ഥലം കിട്ടുമോ എന്നു നോക്കാൻവേണ്ടി ഉപായത്തിൽ അയാൾ വലിയ കെട്ടിടത്തിലേക്കു ചെന്നു. പല വാതിലും കണ്ടു; എല്ലാം അടച്ചിട്ടിരിക്കുന്നു. താഴത്തെ നിലയിലുള്ള എല്ലാ ജനാലകൾക്കും ഇരിമ്പഴിയുണ്ടു്.
ആ കെട്ടിടത്തിന്റെ അകത്തെ വളവു പിന്നിട്ടപ്പോൾ, താൻ കമാനാകൃതിയിലുള്ള ചില ജനാലുകൾക്കടുത്തെത്തിയതായി കണ്ടു; അവയിൽനിന്നു വെളിച്ചം കാണാനുണ്ടു്. അയാൾ പെരുവിരലിന്മേൽ ഏന്തിനിന്നു് ആ ജനാലകളിൽ ഒന്നിലൂടെ നോക്കി. ആ ജനാലകളെല്ലാം ഏതാണ്ടു വലിപ്പമേറിയ ഒരു തളത്തിലേക്കുള്ളവയാണു്; ആ ഒഴിഞ്ഞ സ്ഥലം വലിയ പാവുകല്ലുകളോടുകൂടിയതും സ്തംഭതോരണങ്ങളാലും കൊത്തുതൂണുകളാലും അലംകൃതവുമായിരുന്നു; അതിനുള്ളിൽ ഒരു ചെറിയ വിളക്കിന്റെ വെളിച്ചവും പലേ നിഴലുകളും കാണപ്പെട്ടു. ഒരു മുക്കിൽ നിന്നു കത്തുന്ന ഒരു മെഴുകുതിരിവിളക്കിൽനിന്നായിരുന്നു ആ വെളിച്ചം. അതിനുള്ളിൽ ആരുമില്ല; യാതൊരനക്കവുമില്ല. എന്തായാലും അധികനേരം സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു ശവത്തുണികൊണ്ടു മൂടിയതെന്നു തോന്നുന്നതും ഒരു മനുഷ്യശരീരത്തിന്റെ ആകൃതിയിലുള്ളതുമായ ഒരു സാധനം നിലത്തു കാണാനുണ്ടെന്നു് അയാൾ വിചാരിച്ചു. മരണത്തിന്റെ വെറുങ്ങലിപ്പോടുകൂടി ഒരു കുരിശിന്റെ ആകൃതിയിൽ കൈ രണ്ടും നീട്ടി ആ സ്വരൂപം നിലത്തു കമിഴ്‌ന്നു കിടക്കുകയായിരുന്നു. നിലച്ചു ചുരുണ്ടു കിടക്കുന്ന ഒരുതരം സർപ്പത്തെക്കൊണ്ടു് ആ അപകടരൂപത്തിന്റെ കഴുത്തിനു ചുറ്റും ഒരു കയറുണ്ടായിരുന്നു എന്നു കാണികൾ പറഞ്ഞുപോകും.
ആ മുറി മുഴുവനും, വെളിച്ചം ചുരുങ്ങിയതും ഭയങ്കരത്വത്തെ വർദ്ധിപ്പിക്കുന്നതുമായ സ്ഥലത്തുണ്ടാകാറുള്ള മങ്ങലിൽ ആണ്ടുമുങ്ങിയിരുന്നു.
തന്റെ ജീവിതയാത്രയ്ക്കുള്ളിൽ അസംഖ്യം പ്രേതരൂപങ്ങളുമായി കണ്ടുമുട്ടുവാൻ സംഗതിയുണ്ടായിട്ടുണ്ടെങ്കിലും, ആ അപകടംപിടിച്ച സ്ഥലത്തു് അനിർവചനീയമായ എന്തോ ഒരു നിഗൂഢതയെ ഉണ്ടാക്കിത്തീർക്കുന്നതും ആ രാത്രിയിൽ താൻ കണ്ടെത്തിയതുമായ ആ ദുർഗ്രഹസ്വരൂപത്തെക്കാൾ ഭയങ്കരവും രക്തം തിളപ്പിക്കുന്നതുമായ മറ്റൊന്നിനേയും ഒരിക്കലും കണ്ടിട്ടില്ലെന്നു ഴാങ്ങ് വാൽഴാങ്ങ് തന്നെ പിന്നീടു പറഞ്ഞിരുന്നു. ആ സാധനം ഒരു സമയം ജീവനില്ലാത്തതായിരിക്കാമെന്നു വിചാരിക്കുമ്പോൾ ഭയം തോന്നിയിരുന്നു. അതിനു പക്ഷേ, ജീവനുണ്ടായിരിക്കാമെന്നു വിചാരിച്ചപ്പോൾ കുറേക്കൂടിയായി ഭയം.
ജനാലച്ചില്ലിന്മീതെ മുഖം ഒട്ടിച്ച് ആ സാധനത്തിനു വല്ല അനക്കവുമുണ്ടോ എന്നു സൂക്ഷിച്ചുനോക്കാൻ അയാൾക്കു ധൈര്യമുണ്ടായി. അയാൾക്കു തോന്നിയ പ്രകാരം വളരെ നേരത്തോളം അങ്ങനെ നിന്നു നോക്കിയിട്ടും ആ നീണ്ടുനിവർന്നു കിടക്കുന്ന രൂപത്തിനു് യാതൊരു ചേഷ്ടയും ഉണ്ടായില്ല. പെട്ടെന്നു് ഒരനിർവചനീയമായ ഭയാവേഗത്താൽ അയാളുടെ തല തിരിഞ്ഞു; അയാൾ കുതിച്ചുപാഞ്ഞു. പിന്നോക്കം തിരിഞ്ഞുനോക്കാൻ ധൈര്യമില്ലാതെ അയാൾ നേരെ ആ തൊഴുത്തിലെത്തുംവരേക്കും ഓടി. പിന്നോക്കം തിരിഞ്ഞുനോക്കിപ്പോയെങ്കിൽ, ആ സ്വരൂപം നീണ്ട കാൽവെപ്പുകളോടുകൂടി കൈ വീശി പിന്നാലെ വരുന്നതു കാണുമെന്നു് അയാൾക്കു തോന്നി.
അയാൾ കിതച്ചുംകൊണ്ടു് പോന്നേടത്തുതന്നെ തിരിച്ചെത്തി. അയാളുടെ കാൽമുട്ടുകൾ കുഴഞ്ഞിരുന്നു; അയാളുടെ ദേഹത്തിൽനിന്നെല്ലാം വിയർപ്പൊഴുകുന്നു.
അയാൾ എവിടെയാണു്; പാരിസ്സു് നഗരത്തിന്റെ മധ്യത്തിൽ അങ്ങനെയൊരു ശ്മശാനസ്ഥലമുണ്ടാവുമെന്നു് ആർക്കു വിചാരിക്കാൻ കഴിയും? ഈ അത്ഭുതകരമായ ഭവനം ഏതാണു്? നിശീഥിനിയിലെ നിഗൂഢതകളാൽ നിറയപ്പെട്ടതും, ഇരുട്ടിനുള്ളിലൂടെ ദേവകളുടെ സ്വരത്തിൽ ജീവാത്മാക്കളെ വിളിച്ചുവരുത്തി അവർക്ക് അപ്രതീക്ഷിതമായി ആ ഭയങ്കരക്കാഴ്ചയെ സമ്മാനിക്കുന്നതുമായ ഒരു കെട്ടിടം; സ്വർഗത്തിലെ പ്രകാശമാനങ്ങളുമായ പൂമുഖങ്ങളെ വാഗ്ദാനം ചെയ്യുന്നതും ഒടുവിൽ ശവക്കല്ലറയിലെ ഭയങ്കരവാതിലുകൾ തുറന്നുകാണിക്കുന്നതുമായ ഒന്ന്! എന്നല്ല, അതു വാസ്തവത്തിൽ ഒരു കെട്ടിടം, തെരുവിൽ നമ്പറോടുകൂടിയ ഒരു ഭവനം, ആയിരുന്നുതാനും! ഇതൊരു സ്വപ്നമല്ല! സ്വപ്നമല്ലെന്നു തന്നത്താൻ ബോധ്യപ്പെടുത്തുന്നതിനു് അയാൾക്ക് നിലത്തുള്ള കൽകളെ തൊട്ടുനോക്കേണ്ടിവന്നു.
തണുപ്പും ഉൽക്കണ്ഠയും അസ്വാസ്ഥ്യവും രാത്രിയിലെ വികാരാവേഗങ്ങളും അയാൾക്കു വാസ്തവത്തിൾ പനി പിടിപ്പിച്ചു; ഈ വിചാരങ്ങളെല്ലാം അയാളുടെ തലച്ചോറിൽ ലഹളകൂട്ടി.
അയാൾ കൊസെത്തിന്റെ അടുത്തു ചെന്നു. അവൾ ഉറങ്ങുകയായിരുന്നു.