കുട്ടി ഒരു കല്ലിന്മേൽ തലവെച്ചു കിടന്നുറങ്ങി.
അയാൾ അവളുടെ അടുക്കലിരുന്നു മനോരാജ്യം വിചാരിച്ചു. അവളെ സൂക്ഷിച്ചു നോക്കുന്നതോടുകൂടി അല്പാല്പമായി അയാൾക്കു ശാന്തതയും മന:സ്വാസ്ഥ്യവും കിട്ടി.
അവൾ ഉള്ളേടത്തോളം നേരം, അവൾ തന്റെ അടുത്തുള്ള സമയം, അവൾക്കു വേണ്ടിയല്ലാതെ തനിക്കു യാതൊന്നും ആവശ്യമില്ലെന്നും അവളെസ്സംബന്ധിച്ചല്ലാതെ യാതൊന്നും തനിക്കു ഭയപ്പെടാനില്ലെന്നുമുള്ള വാസ്തവം, മേലാലുള്ള അയാളുടെ ജീവിത്തതിന്റെ അടിസ്ഥാനം, അയാൾ തെളിഞ്ഞു കണ്ടു. പുറംകുപ്പായമഴിച്ച് അവളെ പുതിപ്പിച്ചിരിക്കയാൽ തനിക്കു വല്ലാതെ തണുത്തിരുന്നു എന്നു കൂടി അയാൾക്കോർമയില്ല.
എന്തായാലും, അയാൾ ആണ്ടുപോയ ഈ മനോരാജ്യത്തിനിടയിൽ, കുറച്ചു നേരത്തേക്ക്, ഒരസാധാരണമായ ശബ്ദം കേട്ടു. അതു് ഒരു മണികിലുക്കുന്ന ഒച്ചപോലെയിരുന്നു. ആ ശബ്ദം പുറപ്പെട്ടിരുന്നതു് തോട്ടത്തിൽനിന്നാണു്. നേരിയതായിരുന്നുവെങ്കിലും അതു നല്ലവണ്ണം വ്യക്തമായി കേൾക്കാം. മേച്ചിൽസ്ഥങ്ങളിൽനിന്നു രാത്രിസമയത്തു കന്നുകാലികളുടെ കുടമണികൾ പുറപ്പെടുവിക്കാറുള്ള ആ മൃദുലവും അവ്യക്തവുമായ സംഗീതത്തിന്റെ ഛായ അതിന്നുണ്ടായിരുന്നു.
ഈ ശബ്ദം ഴാങ്ങ് വാൽഴാങ്ങിനെക്കൊണ്ടു തിരിഞ്ഞു നോക്കിച്ചു.
അയാൾ നോക്കി. തോട്ടത്തിൽ ആരോ ഒരാളുണ്ടെന്നു കണ്ടു.
മനുഷ്യന്റെ ആകൃതിയിലുള്ള ഒരാൾ മത്തക്കണ്ടങ്ങളുടെ ചില്ലുതടങ്ങൾക്കിടയിലൂടെ നിലത്തുവെച്ച് എന്തോ വലിക്കുകയോ പരത്തിയിടുകയോ ചെയ്കയാണെന്നു തോന്നുമാറു് ക്രമത്തിൽ ഇടയ്ക്കിടയ്ക്കു നിവർന്നുനില്ക്കുകയും കൂന്നു നില്ക്കുകയും അനങ്ങാതെ നില്ക്കുകയും ചെയ്തുകൊണ്ടു് പതുക്കെ നടന്നു പോകുന്നുണ്ടു്. അയാൾ മുടന്തുകയാണു്.
ഭാഗ്യംകെട്ടവർക്കു തുടരെത്തുടരെ ഉണ്ടാകാറുള്ള ഭയാവേഗത്താൽ ഴാങ്ങ് വാൽഴാങ്ങ് വിറച്ചുപോയി. അവരെസ്സംബന്ധിച്ചേടത്തോളം എല്ലാം ശത്രുക്കളും സർവവും ശങ്കനീയവുമാണു്. തങ്ങളെ ആളുകൾക്ക് കാട്ടിക്കൊടുക്കുന്നതുകൊണ്ടു് അവർ പകൽസ്സമയത്തെ ശങ്കിക്കുന്നു; തങ്ങളെ സൂത്രത്തിൽ കണ്ടുപിടിക്കാൻ സഹായിക്കുന്നതുകൊണ്ടു് അവർ രാത്രിയേയും ശങ്കിക്കുന്നു. തോട്ടത്തിൽ ആരുമില്ലെന്നുകണ്ടു കുറച്ചു മുൻപു് അയാൾ പേടിക്കയുണ്ടായി; ഇപ്പോൾ അവിടെ ഏതോ ഒരാളുണ്ടെന്നറിഞ്ഞ്, അയാൾ വിറച്ചു.
മിഥ്യാഭയങ്ങളിൽനിന്നു് അയാൾ വാസ്തവങ്ങളായ ഭയപ്പാടുകളിൽ പതിച്ചു. ഒരു സമയം ഴാവേറും ഒറ്റുകാരും പോയിക്കഴിഞ്ഞിട്ടില്ലായിരിക്കും എന്നയാൾ ആത്മഗതമായി പറഞ്ഞു; അവർ നിശ്ചയമായും ആളുകളെ തെരുവിൽ കാവൽ നിർത്തിയിരിക്കണം. തന്നെ തോട്ടത്തിൽ കണ്ടാൽ ആ മനുഷ്യൻ ‘കള്ളൻ’ എന്നു നിലവിളിച്ചു പൊല്ലീസ്സുകാരുടെ കൈയിലേല്പിക്കും. അയാൾ ഉറങ്ങുന്ന കൊസെത്തിനെ പതുക്കെ കൈയിലെടുത്തു് ഉപയോഗമില്ലാതെ ആ തൊഴുത്തിന്റെ അങ്ങേ അറ്റത്തു കൂട്ടിയിട്ടുള്ള ചില പഴയ പുരപ്പണിസ്സാമാനങ്ങളുടെ പിന്നിലേക്കു കൊണ്ടു പോയി. കൊസെത്തു് അനങ്ങിയില്ല.
അവിടെനിന്നു മത്തച്ചെടികൾക്കുള്ളിലൂടെ ആ മനുഷ്യനെ അയാൾ സൂക്ഷിച്ചു നോക്കി. ആ മനുഷ്യന്റെ ഓരോ അനക്കത്തിലും മണി ശബ്ദിച്ചിരുന്നു എന്നതാണു് അത്ഭുതകരം. അയാൾ അടുത്തു വരുമ്പോൾ ആ മണികിലുക്കവും അടുത്തെത്തുന്നു; അയാൾ ദൂരത്തേക്കു പോയാൽ, ആ ശബ്ദവും ദൂരത്തേക്കു പോകുന്നു. അയാൾ എന്തെങ്കിലും വേഗത്തിൽ ഒന്നനങ്ങിയാൽ, ഒരു ലഹളപിടിച്ച ശബ്ദമുണ്ടാകുന്നു; അയാൾ നിന്നാലോ ഒച്ചയും നിന്നു. ആ മണി അയാളുടെ മേൽ കെട്ടിയിരിക്കയാണെന്നു ബോദ്ധ്യപ്പെട്ടു. പക്ഷേ, അതിന്റെ അർഥമെന്തായിരിക്കും? ഓരാടിന്റെയോ പശുവിന്റെയോ മാതിരി ദേഹത്തിൽ മണി കെട്ടിത്തൂക്കിയിട്ടുള്ള ഇ മനുഷ്യൻ ആരാണു്?
ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതോടുകൂടി, അയാൾ കൊസെത്തിന്റെ കൈ രണ്ടും തൊട്ടുനോക്കി. അവ മഞ്ഞിൻകട്ടപോലെ തണുത്തിരിക്കുന്നു.
‘അയ്യോ! എന്റെ ഈശ്വരാ!’ അയാൾ നിലവിളിച്ചു.
അയാൾ പതുക്കെ അവളെ വിളിച്ചു; ‘കൊസെത്ത്!’
അവൾ കണ്ണു മിഴിച്ചില്ല.
അയാൾ അവളെ ശക്തിയിൽ കുലുക്കി വിളിച്ചു.
അവൾ ഉണർന്നില്ല.
‘അവൾ കഴിഞ്ഞുപോയോ? അയാൾ സ്വയം ചോദിച്ചു; അടിമുതൽ മുടിവരെ തുള്ളിവിറച്ചുകൊണ്ടു് അയാൾ ചാടിയെണീറ്റു.
ഏറ്റവും ഭയങ്കരങ്ങളായ വിചാരങ്ങൾ അയാളുടെ മനസ്സിലൂടെ തള്ളിക്കയറി ലഹളകൂട്ടി. പൈശാചികമായ ചില ഊഹങ്ങൾ, ക്രോധാവേഗങ്ങളുടെ ഒരുകൂട്ടം എന്നപോലെ, നമ്മെ ആക്രമിക്കുകയും തലച്ചോറിനെ ശക്തിയിൽ പിടിച്ചുചീന്തിക്കളയുകയും ചെയ്യുന്ന ചില സന്ദർഭങ്ങളുണ്ടു്. നമുക്കു സ്നേഹമുള്ളവരെപ്പറ്റിയാവുമ്പോൾ, നമ്മുടെ വിവേകം എല്ലാവിധ ഭ്രാന്തുകളേയും സൃഷ്ടിച്ചു വിടുന്നു. ഒരു മഴക്കാലത്തെ രാത്രിയിൽ തുറസ്സായ സ്ഥലത്തു കിടന്നാൽ ആളുകൾ മരിച്ചു പോയേക്കുമെന്നു് അയാൾക്കോർമവന്നു.
കൊസെത്തു് വിളർത്തിരുന്നു; അവൾ ഒരനക്കവുമില്ലാതെ അയാളുടെ കാൽക്കൽ വെറും നിലത്തു നിവർന്നു കിടക്കുന്നു.
അവർ ശ്വാസം കഴിക്കുന്ന ശബ്ദത്തെ അയാൾ ചെവിയോർത്തു; അവൾ അപ്പോഴും ശ്വാസം കഴിക്കുന്നുണ്ടു്; പക്ഷേ, അതിനു ശക്തിയില്ലെന്നും അതു തീരെ നിന്നുപോവാൻ അടുത്തിരിക്കുന്നു എന്നും അയാൾക്കു തോന്നി.
അവളെ ഒന്നു ചൂടു പിടിപ്പിച്ചു ജീവൻ വരുത്താൻ എന്തു വേണ്ടു? അവളെ എങ്ങനെയാണു് ഉണർത്തേണ്ടത്? ഇതിനെസ്സംബന്ധിച്ചുള്ളതല്ലാത്ത എല്ലാ വിചാരങ്ങളും അയാളുടെ മനസ്സിൽനിന്നു മറഞ്ഞു. അയാൾ ആ സ്ഥലത്തുനിന്നു പാഞ്ഞു.
ഒരു കാൽമണിക്കൂറിനുള്ളിൽ കൊസെത്തിനെ കിടക്കയിൽ കിടത്തി, അരികിൽ തിയ്യിട്ടുകൊടുക്കാതെ ഗത്യന്തരമില്ല.