തോട്ടത്തിൽക്കണ്ട ആളുടെ അടുക്കലേക്ക് അയാൾ നേരെ നടന്നു. ഉൾക്കുപ്പായത്തിന്റെ കീശയിൽ ഉണ്ടായിരുന്ന വെള്ളിനാണ്യപ്പൊതി അയാൾ കൈയിലെടുത്തിരുന്നു.
ആ മനുഷ്യൻ കുനിഞ്ഞു നില്ക്കുകയായിരുന്നു; ഴാങ്ങ് വാൽഴാങ്ങ് അടുത്തു ചെല്ലുന്നതു് അയാൾ കണ്ടില്ല. ഏതാനും കാൽവെപ്പുകളാൽ ഴാങ്ങ് വാൽഴാങ്ങ് അയാളുടെ അടുത്തെത്തി.
ഴാങ്ങ് വാൽഴാങ്ങ് ഇങ്ങനെ പറഞ്ഞുകൊണ്ട് അയാളുടെ മുൻപിൽച്ചെന്നു. ‘ഒരു നൂറു ഫ്രാങ്ക്!’ ആ മനുഷ്യൻ ഞെട്ടിപ്പോയി. അയാൾ തലയുയർത്തിനോക്കി. ‘നിങ്ങൾക്ക് ഒരു നൂറു ഫ്രാങ്ക് സമ്പാദിക്കാം‘ ഴാങ്ങ് വാൽഴാങ്ങ് പറയാൻ തുടങ്ങി; ‘എനിക്കു ഇന്നത്തെ രാത്രി കഴിച്ചുകൂട്ടാൻ ഒരു സ്ഥലം തരൂ‘ ഴാങ്ങ് വാൽഴാങ്ങിന്റെ ഭയപരിപൂർണമായ മുഖത്തു ചന്ദ്രിക പതിഞ്ഞു.
‘എന്ത്! ഇതു നിങ്ങളാണോ, ഫാദർ മദലിയെൻ!’ ആ മനുഷ്യൻ പറഞ്ഞു.
ആ പേർ, ആ സമയത്തു്, ആ അജ്ഞാതസ്ഥലത്തുവെച്ച് ആവിധം ഉച്ചരിച്ചു കേട്ടപ്പോൾ ഴാങ്ങ് വാൽഴാങ്ങ് ഞെട്ടി ഒന്നു പിന്നോക്കം വെച്ചു.
അതൊഴികെ മറ്റെന്തും അയാൾ കരുതിയിരുന്നു. ആവിധം അയാളെ സംബോധന ചെയ്ത മനുഷ്യൻ കൂന്നുമുടന്തിയ ഒരു കിഴവനായിരുന്നു; ഏകദേശം ഒരു കൃഷീവലന്റെ മട്ടിൽ ഉടുപ്പിട്ടിരുന്ന അയാളുടെ ഇടത്തേ കാൽമുട്ടിന്മേൽ ഒരു തോൽപ്പട്ട കെട്ടിയിട്ടുണ്ടു്; അതിന്മേൽ സാമാന്യം വലിയ ഒരു മണി തൂങ്ങിക്കിടക്കുന്നു. നിഴലിലായിരുന്ന അയാളുടെ മുഖം തിരിച്ചറിയാൻ വയ്യാ.
ഏതായാലും, ആ മനുഷ്യൻ തലയിൽനിന്നു തൊപ്പിയെടുത്തു്, ആകെ വിറച്ചുകൊണ്ടു് ഉച്ചത്തിൽ പറഞ്ഞു: ‘ഹാ, എന്റെ ഈശ്വര! എങ്ങനെയാണു് നിങ്ങൾ ഇവിടെ എത്തിയതു്, ഫാദർ മദലിയെൻ? നിങ്ങൾ ഏതിലേ കടന്നു? എന്റെ യേശോ! നിങ്ങൾ സ്വർഗത്തിൽനിന്നു വീണതാണോ? അതിനു വലിയ പ്രയാസമൊന്നുമില്ല; നിങ്ങൾ എവിടെനിന്നെങ്കിലും വീഴുകയാണെങ്കിൽ, അതു് അവിടെ നിന്നായിരിക്കും. അപ്പോൾ നിങ്ങൾ എന്താണിങ്ങനെ? നിങ്ങൾക്കു കണ്ഠവസ്ത്രമില്ല; തൊപ്പിയില്ല; പുറംകുപ്പായമില്ല! നിങ്ങളെ അറിയാത്ത വല്ലവരും കണ്ടുപോയാൽ അവർ ഭയപ്പെട്ടുപോകുമെന്നു നിങ്ങൾക്കറിയാമോ? കുപ്പായമില്ല. ജഗദീശ്വര! വിശുദ്ധപുരുഷന്മാർക്കെല്ലാം ഇയ്യിടെ വെച്ചു ഭ്രാന്തുപിടിക്കാൻ തുടങ്ങിയോ? അപ്പോൾ നിങ്ങൾ എങ്ങനെ ഇവിടെ എത്തി?
അയാളുടെ വാക്കുകൾ തമ്മിൽത്തമ്മിൽ തട്ടിത്തടഞ്ഞു വീണു. ആ സാധു മനുഷ്യൻ ഒരപരിഷ്കൃതന്റെ വായാടിത്തത്തോടുകൂടി സംസാരിച്ചു; അതിൽ ഭയപ്പെടുവാൻ യാതൊന്നും ഉണ്ടായിരുന്നില്ല. അമ്പരപ്പും സ്വാഭാവികമായ ദയാലുത്വവും കൂടിക്കലർന്നാണു് ഇതെല്ലാം അയാൾ പറഞ്ഞുപോന്നതു്.
‘നിങ്ങൾ ആരാണു്? ഈ വീടേതാണു്?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു. ‘ഹാ! ദൈവമേ, ഇതു കുറച്ചേറിപ്പോയി! ‘ആ വൃദ്ധൻ അത്ഭുതപ്പെട്ടു പറഞ്ഞു. ‘എനിക്കാണു് നിങ്ങൾ ഇവിടെ ഒരുദ്യോഗം വാങ്ങിച്ചുതന്നതു്; ഈ വീട്ടിലാണു് നിങ്ങൾ എന്നെ താമസിപ്പിച്ചതു്. എന്ത്! നിങ്ങൾ എന്നെ കണ്ടിട്ടറിയുന്നില്ല!’
‘ഇല്ല.’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു; ‘നിങ്ങൾ എന്നെ അറിഞ്ഞതെങ്ങനെ?’
‘നിങ്ങൾ എന്റെ ജീവനെ രക്ഷിച്ചു,’ ആ മനുഷ്യൻ പറഞ്ഞു.
അയാൾ തിരിഞ്ഞു, ഒരു ചന്ദ്രികാശകലം, അയാളുടെ മുഖരൂപത്തെ തെളിയിച്ചു; വൃദ്ധനായ ഫൂഷൽവാങ്ങിനെ ഴാങ്ങ് വാൽഴാങ്ങ് കണ്ടറിഞ്ഞു.
‘ഹോ!’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു, ‘അപ്പോൾ നിങ്ങളാണ്! അതേ, എനിക്കിപ്പോൾ ഓർമയായി.
‘അതു വലിയ ഭാഗ്യം!’ ഒരു ശകാരിക്കുന്ന സ്വരത്തിൽ ആ കിഴവൻ പറഞ്ഞു. ‘അപ്പോൾ നിങ്ങളിവിടെ എന്തു ചെയ്യുന്നു?’ ഴാങ്ങ് വാൽഴാങ്ങ് പിന്നേയും ആരംഭിച്ചു.
‘എന്തേ, ഞാൻ മത്തയ്ക്കു മൂടിയിട്ടുകൊടുക്കുകതന്നെ!’
വാസ്തവത്തിൽ ഴാങ്ങ് വാൽഴാങ്ങ് അടുത്തു വന്ന സമയത്തു വയസ്സൻ ഫൂഷൽ വാങ്ങ് ഒരു വൈയ്ക്കോൽവിരിയുടെ തല കൈയിൽ പിടിച്ചിരുന്നു; അയാൾ മത്തച്ചെടികൾക്കു വിരിച്ചുപോരുകയാണു്. അയാൾ തോട്ടത്തിലെത്തിയിട്ടുണ്ടായ ഒരു മണിക്കൂറോ അതിന്നടുത്തോ സമയംകൊണ്ടു് കുറേ അധികമെണ്ണത്തിനു മൂടിയിട്ടു കഴിഞ്ഞു. ഴാങ്ങ് വാൽഴാങ്ങ് നോക്കികണ്ട ഓരോ അനക്കവും അയാൾ അതു ചെയ്യുമ്പോഴത്തേതായിരുന്നു.
അയാൾ തുടർന്നു പറഞ്ഞു: ‘ഞാൻ ഇങ്ങനെ വിചാരിച്ചു; നല്ല ചന്ദ്രികയുണ്ടു്; തണുപ്പുകൊണ്ടു സകലവും മരവിക്കാൻ പോകുന്നു. എന്റെ മത്തപ്പൂവലുകൾക്ക് അവയുടെ വലിയ പുറംകുപ്പായങ്ങൾ ഇടുവിച്ചെങ്കിലോ?’ അപ്പോൾ, ഒരു പരന്ന പുഞ്ചിരിയോടുകൂടി ഴാങ്ങ് വാൽഴാങ്ങിനെ നോക്കി അയാൾ പറഞ്ഞു, ഈശ്വരാ, നിങ്ങളും അങ്ങനെത്തന്നെ ചെയ്യേണ്ടതായിരുന്നു! ആട്ടെ, നിങ്ങൾ ഇവിടെ എങ്ങനെ എത്തി?’
മദലിയെൻ എന്ന പേരിൽ മാത്രമേ ഉള്ളുവെങ്കിലും, തന്നെ ആ മനുഷ്യന്നറിയാം എന്നു കണ്ടതുകൊണ്ടു് ഴാങ്ങ് വാൽഴാങ്ങ് ഇവിടുന്നങ്ങോട്ടെല്ലാം വളരെ ശ്രദ്ധയോടുകൂടി പെരുമാറി. അയാൾ മീതേക്കു മീതെ ചോദ്യം ചോദിച്ചു. അത്ഭുതമെന്നു പറയട്ടെ, ചോദ്യങ്ങളുടെ മട്ടൊന്നു തിരിഞ്ഞു. അയാളാണു്, കയ്യേറ്റക്കാരനാണു്, ചോദ്യം തുടങ്ങിയതു്.
‘നിങ്ങളുടെ കാൽമുട്ടിന്മേൽ ധരിക്കുന്ന ഈ മണി എന്തിനുള്ളതാണു്?’ ‘ഇതു്,’ ഫൂഷൽവാങ്ങ് പറഞ്ഞു, ‘ആളുകൾക്ക് എന്നെ ഒഴിഞ്ഞുവെക്കാനാണു്.’ ‘എന്ത്! ആളുകൾക്ക് നിങ്ങളെ ഒഴിഞ്ഞുവെക്കാനോ?’
ഒരവർണനീയമായ ഭാവവിശേഷത്തോടുകൂടി കിഴവൻ ഫൂഷൽവാങ്ങ് ഒന്നു കണ്ണു ചിമ്മി.
‘ഹാ, ഈശ്വര! ഈ വീട്ടിൽ സ്ത്രീകൾ മാത്രമേ ഉള്ളൂ—അനവധി പെൺകിടാങ്ങൾ. എന്നെ കണ്ടെത്തുന്നതു വളരെ അപകടമാണെന്നു തോന്നുന്നു. ഈ മണി അവർക്ക് എന്റെ വരവു മുൻകൂട്ടി അറിയിച്ചുകൊടുക്കുന്നു. ഞാൻ ചെല്ലുന്നേടത്തുനിന്നു് അവർ പൊയ്ക്കളയും.’
‘ഇതെന്തു സ്ഥലമാണു്?’ ‘ആട്ടെ. നിങ്ങൾക്കു നല്ലവണ്ണം അറിയാമല്ലോ.’ ‘ഇല്ല, എനിക്കറിവില്ല.’
‘എനിക്കിവിടെ തോട്ടപ്പണിക്കാരന്റെ ഉദ്യോഗം വാങ്ങിത്തന്നിട്ടും നിങ്ങൾക്കറിഞ്ഞൂടാ?’
‘എനിക്കു യാതൊന്നും അറിവില്ലെന്നാലത്തെ മട്ടിൽ മറുപടി പറയൂ.’
‘ആട്ടെ, എന്നാൽ. ഇതു പെത്തി പിക്പ്യു കന്യകാമഠമാണു്.’ ഴാങ്ങ് വാൽഴാങ്ങിനു പഴയ കഥകൾ ഓർമ വന്നു. വണ്ടിയിൽനിന്നുള്ള വീഴ്ചകൊണ്ടു കാൽ മുടന്തിപ്പോയ ഫൂഷൽവാങ്ങ് രണ്ടു കൊല്ലം മുൻപു് തന്റെ ശിപാർശിയിന്മേൽ എവിടെ താമസമായോ, ആ കന്യകാമഠത്തിലേക്കുതന്നെ യദൃച്ഛാസംഭവം അതായതു് ഈശ്വരൻ, അയാളെയും കൊണ്ടുപോയാക്കി. തന്നോടുതന്നെ പറയുന്നതുപോലെ, അയാൾ ആവർത്തിച്ചു: ‘പെത്തി പിക്പ്യു കന്യകാമഠം.’
‘അതേ, വയസ്സൻ ഫൂഷൽവാങ്ങ് പറഞ്ഞു. ‘അപ്പോൾ കാര്യം പറയുമ്പോൾ, നിങ്ങൾ എങ്ങനെയാണു്, ഫാദർ മദലിയെൻ ഇവിടെ എത്തിക്കൂടിയത്? നിങ്ങൾ ഒരു ദിവ്യനാണെങ്കിൽ ശരി; നിങ്ങൾ ഒരു മനുഷ്യനാണല്ലോ; മനുഷ്യൻ ഇവിടെ വരാറില്ല!’ ‘നിങ്ങൾ ഇവിടെയുണ്ടല്ലോ.’
‘ഞാനല്ലാതെ വേറെ ആരുമില്ല.’
‘എങ്കിലും‘ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ‘എനിക്കിവിടെ താമസമാക്കണം.’
‘അയ്യോ, എന്റെ ഈശ്വര!’ ഫൂഷൽവാങ്ങ് ഉച്ചത്തിൽ പറഞ്ഞു. ഴാങ്ങ് വാൽഴാങ്ങ് ആ വയസ്സന്റെ അടുക്കലേക്ക് ചേർന്നുനിന്നു്, ഒരു സഗൗരവമായ സ്വരത്തിൽ പറഞ്ഞു: ‘ഫാതർ ഫൂഷൽവാങ്ങ് ഞാൻ നിങ്ങളുടെ ജീവനെ രക്ഷിച്ചു.’
‘ഞാനാണല്ലോ അതു് ഒന്നാമതായോർമിച്ചതു്,’ ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു.
‘പണ്ടു ഞാൻ നിങ്ങൾക്കു ചെയ്തിരുന്നതു നിങ്ങളെകൊണ്ടു് എനിക്കും ചെയ്തുതരുവാൻ സാധിക്കും.’
ഫൂഷൽവാങ്ങ് തന്റെ വയസ്സേറി ചുക്കിച്ചുളിഞ്ഞു വിറയ്ക്കുന്ന കൈകളിൽ ഴാങ്ങ് വാൽഴാങ്ങിന്റെ രണ്ടു കൂറ്റൻകൈകളുമെടുത്തു. സംസാരിക്കാൻ വയ്യാത്ത നിലയിൽ കുറച്ചു നേരം അനങ്ങാതെ നിന്നു. ഒടുവിൽ അയാൾ ഉച്ചത്തിൽ പറഞ്ഞു: ‘ഹാ. അതിനു പകരം എന്തെങ്കിലും നിങ്ങൾക്കു ചെയ്തുതരാൻ എന്നെക്കൊണ്ടു സാധിക്കയാണെങ്കിൽ, അതു ദയാലുവായ ഈശ്വരന്റെ ഒരനുഗ്രഹമായിരിക്കും! നിങ്ങളുടെ ജീവനെ രക്ഷിക്കുക! മൊസ്സ്യു മെയർ, ഈ വയസ്സനെ വിറ്റുകളയൂ!’
ആ വയസ്സനെ ഒരത്ഭുതകരമായ ആഹ്ലാദം വേഷം മാറ്റി. അയാളുടെ മുഖത്തു നിന്നു് ഒരു പ്രകാശനാളം പുറപ്പെട്ടതായിതോന്നി.
‘ഞാൻ എന്തു ചെയ്യണമെന്നാണു് നിങ്ങൾക്കാഗ്രഹം?’ അയാൾ തുടർന്നു ചോദിച്ചു.
’അതു ഞാൻ പറഞ്ഞുതരാം. നിങ്ങൾക്ക് ഒരറയുണ്ടല്ലോ?’
‘പഴയ കന്യകാമഠത്തിന്റെ പിന്നിൽ, ആരും നോക്കാത്ത ഒരു മുക്കിൽ, എനിക്കൊരു ചെറ്റക്കുടിലുണ്ടു്. അതിൽ മൂന്നു മുറികളുണ്ടു്.’
ആ ചെറ്റക്കുടിൽ പഴയ കെട്ടിടത്തിന്റെ പിന്നിൽ, ആരും കാണാത്തവിധം, അത്രയും സൂത്രത്തിൽ, പണിചെയ്യപ്പെട്ടിരുന്നതുകൊണ്ടു്, ഴാങ്ങ് വാൽഴാങ്ങ് അതേവരെ അവിടെ കണ്ടില്ല.
‘നല്ലതു്,’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ‘ഇനി ഞാൻ നിങ്ങളോടു രണ്ടു കാര്യം ആവശ്യപ്പെടാൻ പോകുന്നു.’
‘എന്താണതു്, മിസ്റ്റർ മേയർ?’
ഒന്നാമതായി, നിങ്ങൾക്ക് എന്നെപ്പറ്റി അറിവുള്ള കാര്യം യാതൊന്നും യാതൊരാളോടും മിണ്ടിപ്പോകരുതു്. രണ്ടാമതു്, ഇപ്പോഴുള്ളതിലധികം വിവരം സമ്പാദിക്കാൻ നിങ്ങൾ ശ്രമിക്കരുതു്.’
‘നിങ്ങളുടെ ഇഷ്ടംപോലെ. സത്യവിരുദ്ധമായ യാതൊന്നും നിങ്ങൾ ചെയ്യുകയില്ലെന്നു് എനിക്കറിയാം; നിങ്ങൾ ഈശ്വരന്നു് ഇഷ്ടപ്പെട്ട വിധത്തിലുള്ള ഒരാളാണു്, എപ്പോഴും. അത്രയുമല്ല, നിങ്ങളാണു് എന്നെ ഇവിടെ ആക്കിയതും. അതു നിങ്ങളുടെ കാര്യമായിരിക്കാം. ഞാൻ നിങ്ങളുടെ കീഴിലാണു്.
‘അപ്പോൾ അതു തീർച്ചപ്പെട്ടു. ഇനി എന്റെ കൂടെ വരൂ. നമുക്കു പോയി കുട്ടിയെ കൂട്ടുക.’
‘ഹാ!’ ഫൂഷൽവാങ്ങ് പറഞ്ഞു, ‘അപ്പോൾ ഒരു കുട്ടിയുണ്ടോ?’ അയാൾ പിന്നെ ഒന്നും പറഞ്ഞില്ല; ഒരു നായ എജമാനനെയെന്നപോലെ, അയാൾ ഴാങ്ങ് വാൽഴാങ്ങിനെ പിന്തുടർന്നു.
ഒരേ മണിക്കൂറു കഴിഞ്ഞപ്പോൾ, ചൂടു തട്ടി വീണ്ടും ജീവൻവെച്ച കൊസെത്തു് ആ കിഴവൻ തോട്ടക്കാരന്റെ കിടക്കയിൽ കിടന്നുറങ്ങുകയായി. ഴാങ്ങ് വാൽഴാങ്ങ് തന്റെ കണ്ഠവസ്ത്രവും കുപ്പായവും വീണ്ടും ധരിച്ചു; മതിലിനു മുകളിലൂടെ എറിഞ്ഞ തൊപ്പി രണ്ടാമതും തിരഞ്ഞു കണ്ടു കൈയിലാക്കി. ഴാങ്ങ് വാൽഴാങ്ങ് കുപ്പായമിടുന്നതിനിടയ്ക്കു ഫൂഷൽവാങ്ങ് മണിയും തോല്പട്ടയും അഴിച്ചു ചുമരിനെ അലങ്കരിച്ചിരുന്ന ഒരു മുന്തിരിങ്ങാക്കൊട്ടയ്ക്കടുത്തുള്ള ആണിമേൽ തൂക്കിയിട്ടു. ഒരു മേശമേൽ കൈമുട്ടു കുത്തി ആ രണ്ടുപേരും തീക്കായുകയായി; ആ മേശയ്ക്കുമുകളിൽ ഫൂഷൽവാങ്ങ് ഒരു പാൽക്കട്ടിക്കഷ്ണവും കറുത്ത അപ്പവും ഒരു കുപ്പി വീഞ്ഞും രണ്ടു ഗ്ലാസ്സും നിരത്തിയിരുന്നു. ആ വൃദ്ധൻ ഴാങ്ങ് വാൽ ഴാങ്ങിന്റെ കാൽമുട്ടിന്മേൽ കൈവച്ച് അയാളോടു പറഞ്ഞു: ‘ഫാദർ മദലിയെൻ! നിങ്ങൾ എന്നെ പെട്ടെന്നു കണ്ടറിഞ്ഞില്ല; നിങ്ങൾ ആളുകളുടെ ജീവനെ രക്ഷിച്ചു കൊടുക്കും; പിന്നെ അവരെ മറന്നുകളയുന്നു! അതു നന്നല്ല! പക്ഷേ, അവർ നിങ്ങളെ ഓർമവെക്കും! നിങ്ങൾ നന്ദിയില്ലാത്താളാണ്!’