ഒരുവൾ ചുരുങ്ങിയതു് രണ്ടു കൊല്ലത്തേക്കു, പലപ്പോഴും നാലു കൊല്ലത്തേക്കു, പ്രവേശാർഥിനിയായിരിക്കണം; പ്രവേശം കിട്ടിയതിനുശേഷവും നാലു കൊല്ലം കഴിഞ്ഞേ സന്ന്യാസിനിയാവൂ. ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സിനുള്ളിൽ അപൂർവമായേ പ്രധാനമായ സന്ന്യാസം ചെയ്യിക്കൂ. മർതെങ് വെർഗാസംഘക്കാർ വിധവകളെ ആശ്രമത്തിലേക്കെടുക്കാറില്ല.
തങ്ങളുടെ ചെറുമുറികളിൽവെച്ച് അജ്ഞാതങ്ങളായ പലേ ദേഹോപദ്രവങ്ങളും അവർ സ്വയമേവ ഏല്പിക്കാറുണ്ടു്; അവയെപ്പറ്റി ഒരിക്കലും പുറത്തു പറയാൻ പാടില്ല.
സന്ന്യാസദീക്ഷ സ്വീകരിക്കുന്ന സ്ത്രീ അന്നേ ദിവസം ഏറ്റവും ഭംഗിയുള്ള ഉടുപ്പു് ധരിക്കുന്നു; അവൾ വെളുത്ത പനീർപ്പൂവുകളെക്കൊണ്ടുള്ള ശിരോലങ്കാരം ചൂടും; തലമുടി മിന്നുന്നതുവരെ ചീകി ചുരുൾചുരുളാക്കിയിടും. അതു കഴിഞ്ഞ് അവൾ ദണ്ഡനമസ്കാരം ചെയ്യുന്നു; ഉടനെ ഒരു വലിയ കറുത്ത മൂടുപടം അവളുടെ മേലിടും. എന്നിട്ടു, മരിച്ചവരെക്കുറിച്ചു ചെയ്യാറുള്ള സംസ്കാരഗാനം പാടുകയായി; പിന്നീടു സന്ന്യാസിനിമാർ രണ്ടു വരിയായി പിരിയും; ഒരു കൂട്ടർ ദുഃഖമയമായ സ്വരത്തിൽ ‘നമ്മുടെ സഹോദരി മരിച്ചുപോയി’ എന്നുച്ചരിച്ചുകൊണ്ടു് അവളുടെ അടുക്കലൂടെ നടന്നുപോകുന്നു; മറ്റേ കൂട്ടർ ആഹ്ലാദമയമായ ഒരു സ്വരത്തിൽ ‘നമ്മുടെ സഹോദരി യേശുക്രിസ്തുവിൽ ജീവിച്ചിരിക്കുന്നു’ എന്നു മറുപടിയും പറയുന്നു!
ഈ കഥ നടക്കുന്ന കാലത്തു് കന്യകാമഠത്തോടു ചേർന്നു് ഒരു പാർപ്പു പാഠശാലയുണ്ടായിരുന്നു-പ്രഭുക്കന്മാരുടേയും ഏറ്റവും വലിയ സമ്പന്നന്മാരുടേയും കുടുംബത്തിൽപ്പെട്ട പെൺകിടാങ്ങൾ ചേർന്നു പഠിക്കുന്ന ഒരു പാഠശാല. മാംസെൽ ദു് സാങ്തൊലെരേയും ദു് ബെലിസാങ്ങിനേയും ടാൽബട്ടു് എന്ന ഒരു മാന്യമായ കത്തോലിക്ക് കുടുംബപ്പേർ വഹിക്കുന്ന ഒരിംഗ്ലണ്ടുകാരിപ്പെൺകുട്ടിയേയും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താം. ഒരു ചുമർക്കൂടിന്നുള്ളിൽ വെച്ചു സന്ന്യാസിനിമാർ പോറ്റിവരുന്ന ഈ പെൺകുട്ടികൾ ലോകത്തെപ്പറ്റി എന്തെന്നില്ലാത്ത ഭയത്തോടു കൂടിയാണു് വളരുന്നതു്. അവരിൽ ഒരുവൾ ഞങ്ങളോടു പറയുണ്ടായി; ‘തെരുവിലെ കൽവിരിപ്പാത കണ്ടപ്പോൾ എനിക്ക് അടിമുതൽ മുടിവരെ വിറച്ചു.’ അവരുടെ ഉടുപ്പു നീലവർണത്തിലായിരിക്കും; വെളുത്ത ഒരു തൊപ്പിയുണ്ടാവും; വെള്ളിപ്പൂച്ചുള്ളതോ ചെമ്പുകൊണ്ടുള്ളതോ ആയ പരിശുദ്ധാത്മാവിന്റെ ഒരു രൂപം മാറത്തു തൂങ്ങിക്കിടക്കും. ചില മുഖ്യോത്സവദിവസങ്ങളിൽ, വിശേഷിച്ചും സാങ് മർത്താങ് ജനിച്ച പെരുനാൾ ദിവസം, ഒരു വലിയ ദയയും ഒരു വിശേഷഭാഗ്യവുമാണെന്ന നിലയ്ക്ക്, അവർക്കു സന്ന്യാസിനിമാരുടെ ഉടുപ്പു ധരിക്കുവാനും ഒരു ദിവസത്തേക്കു മുഴുവൻ ഈശ്വരാരാധനയിൽ ഏർപ്പെടുവാനും, ആശ്രമനിയമങ്ങളെ അനുസരിക്കുവാനും സമ്മതം കിട്ടും. ആദ്യകാലങ്ങളിൽ സന്ന്യാസിനിമാർ തങ്ങളുടെ കറുത്ത ഉടുപ്പു് അവർക്കു കടംകൊടുക്കുക പതിവുണ്ടായിരുന്നു. ഇതു ദൈവനിന്ദയായി തോന്നി മഠാധ്യക്ഷ അതു പാടില്ലെന്നു് വിധിച്ചു. സന്ന്യാസ ദീക്ഷയെ അർഥിച്ചു താമസിക്കുന്നവർ മാത്രമേ ഉടുപ്പു കടം കൊടുത്തുകൂടു എന്നു് നിശ്ചയിച്ചു. മതപ്രചാരത്തിനുള്ള ഒരു നിഗൂഢോത്സാഹംകൊണ്ടും, പരിശുദ്ധമായ ആശ്രമജീവിതത്തിന്റെ രുചി കുട്ടികൾക്കു മുൻകൂട്ടിയുണ്ടാക്കിക്കൊടുക്കുന്നതിനുവേണ്ടിയും, കന്യകാമഠത്തിനുള്ളിൽ സമ്മതിക്കപ്പെട്ടും പ്രോത്സാഹിപ്പിക്കപ്പെട്ടും വന്നിരുന്ന ഈ സമ്പ്രദായം വിദ്യാർഥിനികൾക്കു വാസ്തവത്തിൽ ഒരു സുഖവും നേരമ്പോക്കുമുണ്ടാക്കിയിരുന്നു. അവർ അതുകൊണ്ടു് രസിക്കുകയാണു് ചെയ്തതു്. അതൊരു പുതുമയായിരുന്നു; അതവരെ രസിപ്പിച്ചു. കുട്ടിപ്രായത്തിന്റെ കളങ്കരഹിതങ്ങളായ ആലോചനകൾ-പരിശുദ്ധജലം പാറ്റുന്ന യന്ത്രത്തെ ഒരു കൈയിൽ പിടിച്ചും, നാലുപേർക്കു കേൾക്കാനാവുമ്പോൾ എത്രയും ഉച്ചത്തിൽത്തന്നെ പാടിയും, ഒരെഴുത്തുമേശയ്ക്കു മുൻപിൽ അനവധി മണിക്കൂറുകളോളം ഒന്നായിനില്ക്കുന്നതിന്റെ നേരമ്പോക്കെന്താണെന്നു ലൗകികന്മാരായ നമ്മെ മനസ്സിലാക്കുവാൻ എന്തായാലും, അവയെക്കൊണ്ടു സാധിക്കുന്നില്ല.
തപോനിഷ്ഠകളെ ഒഴിച്ചു കന്യകാമഠത്തിലെ മറ്റെല്ലാ നടപടികളേയും വിദ്യാർഥിനികൾ അനുസരിക്കാറുണ്ടു്. ഒരു ചെറുപ്പക്കാരിയായ യുവതിയുണ്ടായിരുന്നു, പ്രപഞ്ചത്തിൽ പ്രവേശിച്ച്, ഗാർഹസ്ഥ്യം വളരെക്കൊല്ലം അനുഭവിച്ചതിനു ശേഷവും, ആരെങ്കിലും തന്റെ മുറിവാതില്ക്കൽ വന്നു മുട്ടിയാൽ പെട്ടെന്നു് ‘എന്നെന്നേക്കും’ എന്നു പറയുന്ന സമ്പ്രദായത്തെ നിർത്തിക്കളയുവാൻ അവളെക്കൊണ്ടു സാധിച്ചിരുന്നില്ല! സന്ന്യാസിനിമാരെപ്പോലെ, വിദ്യാർഥിനികളും തങ്ങളെ കാണാൻ ചെല്ലുന്നവരെ സൽക്കാരമുറിയിൽവെച്ചു മാത്രമേ കണ്ടിരുന്നുള്ളു. അവരുടെ അമ്മമാർക്കുകൂടി അവരെ ആലിംഗനം ചെയ്യാൻ സമ്മതമില്ല. ഈ വിഷയത്തിൽ ആശ്രമനിയമത്തിനുള്ള കാഠിന്യം എത്രത്തോളം എത്തിയിരുന്നു എന്നു താഴെ പറയുന്നതുകൊണ്ടു് കാണാം. ഒരു ദിവസം ഒരു ചെറിയ പെൺകുട്ടിയെ കാണാൻ അവളുടെ അമ്മ ചെന്നു; ആ സ്ത്രീയുടെ കൂടെ മൂന്നു വയസ്സു പ്രായമുള്ള ഒരു ചെറിയ സഹോദരിയുമുണ്ടായിരുന്നു. ആ ചെറുപ്പക്കാരി കരഞ്ഞു തുടങ്ങി; അവൾക്കു തന്റെ അനുജത്തിയെ ആലിംഗനം ചെയ്വാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. നിവൃത്തിയില്ല. ഒടുവിൽ അഴികൾക്കിടയിലൂടെ ആ ചെറുകുട്ടിയുടെ കൈ നീട്ടിക്കാണിച്ച് അതൊന്നു ചുംബിക്കുവാൻ പറ്റുന്നതിനു് അവൾ വളരെ കെഞ്ചിനോക്കി. ഈ അപേക്ഷ ഏതാണ്ടു് നീരസത്തോടുകൂടി ഉപേക്ഷിക്കപ്പെടുകയാണുണ്ടായതു്.