images/hugo-14.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.6.4
നേരംപോക്കുകൾ

എന്തുതന്നെയായിട്ടും, ഈ ചെറുപ്പക്കാരികൾ ആ ഗൗരവമയമായ ഭവനത്തെ ഹൃദയാകർഷകങ്ങളായ സ്മാരകക്കുറിപ്പുകളെക്കൊണ്ടു നിറച്ചു.

ചില സമയത്തു് ആ സന്ന്യാസിമഠത്തിൽ കുട്ടിപ്രായം മിന്നിത്തിളങ്ങും, വിനോദസമയമായി. ഒരു വാതിൽ അതിന്റെ തിരികുറ്റികളിൽ ക്ഷണത്തിൽ തിരിഞ്ഞു. പക്ഷികൾ പറയുന്നു: ‘നല്ലതു്; ഇതാ, കുട്ടികൾ വരുന്നു!’ ഒരു ശവപ്പുടവപോലെ കുരിശുകൊണ്ടു് വിലങ്ങിട്ടു് ആ തോട്ടത്തിൽ മുഴുവനും ചെറുപ്രായത്തിന്റെ തള്ളിച്ച കയറി ഓളംതള്ളി. ആ നിഴല്പാടുകളുടെ ഇടയിലെങ്ങും മിന്നുന്ന മുഖങ്ങളും വെളുത്ത നെറ്റിത്തടങ്ങളും ആഹ്ലാദപ്രകാശത്തിൽ നിറയപ്പെട്ട നിഷ്കളങ്കനേത്രങ്ങളും. എല്ലാവിധത്തിലുമുള്ള പ്രഭാതദീപ്തികളും ചിന്നിപ്പരന്നു. പ്രാർഥനാഗാനങ്ങളുടേയും മണിനാദങ്ങളുടേയും, ഘണ്ടാവാദ്യങ്ങളുടേയും, മരണാവസരത്തിലെ മണിയടികളുടേയും ഈശ്വരാരാധനകളുടേയും ശേഷം ഈ ചെറുപെൺകുട്ടികളുടെ ശബ്ദം, തേനീച്ചയെക്കാളധികം മാധുര്യത്തോടുകൂടി, പെട്ടെന്നു പൊങ്ങി. ആഹ്ലാദത്തിന്റെ കൂടു തുറന്നു; ഓരോരുത്തരും തനിക്കുള്ള പൂന്തേനുംകൊണ്ടു പുറത്തേക്കിറങ്ങി. അവർ കളിച്ചു, അവർ അന്യോന്യം വിളിച്ചു. അവർ ഓരോ കൂട്ടം കൂടി, അവർ അവിടവിടെ പാഞ്ഞുനടന്നു. അതാതു മൂലകളിൽവെച്ചു വെളുത്തു ചന്തമുള്ള ചെറുപല്ലുകൾ ഒച്ച പുറപ്പെടുവിച്ചു; മുഖാവരണങ്ങൾ ദൂരത്തുനിന്നു പൊട്ടിച്ചിരികളുടെ മേലന്വേഷണം ചെയ്യുന്നു-ഇരുൾപ്പാടുകൾ സൂര്യരശ്മികൾക്കു കാവൽ നില്ക്കുന്നു. പക്ഷേ, അതുകൊണ്ടെന്താണു്? അവർ പിന്നേയും തിളങ്ങുകയും ചിരിക്കുകയും ചെയ്തു. ആ ദുഃഖമയങ്ങളായ മതില്ക്കെട്ടുകൾ കണ്ണഞ്ചിക്കുന്നവിധം പ്രകാശിക്കുകയായി. അതുകൾ, ഈ മനോഹരങ്ങളായ തേനീച്ചക്കൂട്ടങ്ങളുടെ ആർക്കലിൽ അത്രമേൽ സന്തോഷത്താൽ അല്പമൊന്നു പൂച്ചിടപ്പെട്ടുകൊണ്ടു്, നോക്കിനിന്നു. ഈ വ്യസനമയമായ ഭവനത്തിൽ വിലങ്ങനെ പനിനീർപ്പൂമഴ പെയ്തതുപോലെയായി. സന്ന്യാസിനിമാരുടെ കണ്ണിന്മുമ്പിൽവെച്ചു പെൺകിടാങ്ങൾ കൂത്താടി; പാപരഹിതത്വത്തിന്റെ നോട്ടം നിഷ്കളങ്കതയെ അമ്പരപ്പിക്കുന്നില്ല. ആ അത്രയുമധികം തപോനിഷ്ഠങ്ങളായ മണിക്കൂറുകൾക്കിടയിൽ നിഷ്കപടതയുടേതായി ഒരു മണിക്കൂറെങ്കിലും ഉണ്ടായല്ലോ-ആ കുട്ടികളോടു നാം നന്ദി പറയുക. ചെറുകുട്ടികൾ അങ്ങുമിങ്ങും ഓടിക്കളിച്ചു; മുതിർന്നവർ നൃത്തംവെച്ചു. ഈ സന്ന്യാസിമഠത്തിൽവെച്ചു വിനോദം സ്വർഗത്തോടു കൂടിക്കലർന്നു. പുതിയവയും വലുപ്പംവെച്ചുവരുന്നവയുമായ ഈ ജീവാത്മാക്കളുടെ കൂട്ടത്തെപ്പോലെ അത്രയും ആഹ്ലാദകരവും അത്രയും ഉൽകൃഷ്ടവുമായ മറ്റൊന്നില്ല. പെരൊവോടു [1] കൂടി ചിരിക്കുവാൻ ഹോമർ [2] അങ്ങോട്ടു വന്നിരിക്കും; ആ സന്ന്യാസിനിമാരുടെ മുതുമുത്തശ്ശിമാർക്കു പുരാണകഥകളിലെന്നപോലെ യക്ഷിക്കഥകളിലുള്ളവർക്കുകൂടി, എന്നില്ല, രാജസിംഹാസനങ്ങളിലെന്നപോലെ ഓലപ്പുരകളിലുള്ളവർക്കുപോലും മുഖത്തുള്ള ചുളിവുകൾ ആകെ തൂർന്നുപോകുവാൻ വേണ്ടത്ര ചെറുപ്പവും ആരോഗ്യവും ആഹ്ലാദഘോഷവും ആർപ്പുവിളിയും സന്തോഷമൂർച്ഛയും ആനന്ദവും സുഖവും ആ കറുത്ത തോട്ടത്തിലുണ്ടായി.

ഒരു സമയം മറ്റെല്ലാ സ്ഥലങ്ങളിലേക്കാളധികം ആ വസതിയിലാണു്, അത്ര മേൽ കൗതുകകരങ്ങളും ആലോചനാശീലംകൊണ്ടു നിറഞ്ഞ ഒരു പുഞ്ചിരിയെ പുറപ്പെടുവിക്കുന്നവയുമായ കുട്ടികളുടെ വാക്കുകൾ കേൾക്കാമായിരുന്നതു്. വ്യസനമയങ്ങളായ ആ നാലു മതിലുകൾക്കുള്ളിൽവെച്ചാണു്, ഒരു ദിവസം അഞ്ചു വയസ്സുള്ള ഒരു കുട്ടി ഇങ്ങനെ ഉറക്കെപ്പറഞ്ഞതു്: അമ്മേ! വലിയ കുട്ടികളിൽ ഒരുവൾ ഇപ്പോൾത്തന്നെ എന്നോടു പറഞ്ഞു, ഇവിടെ ഇനി ഒമ്പതുകൊല്ലവും പത്തുമാസവും മാത്രമേ എനിക്കു താമസിക്കേണ്ടതുള്ളൂ എന്നു്. എന്തു സുഖം!’

ഈ സ്മരണീയമായ സംഭാഷണം നടന്നതും ഇവിടെവെച്ചാണു്.

ഒരു മഠനായിക. ‘എന്റെ കുട്ടി, എന്തിനാണു് കരയുന്നത്?

കുട്ടി. (വയസ്സാറു്) ഞാൻ അലിയോടു് എനിക്ക് എന്റെ ഫ്രാൻസു് രാജ്യചരിത്രം മുഴുവനും മനസ്സിലായി എന്നു പറഞ്ഞു; അവൾ പറയുന്നു എനിക്കറിഞ്ഞുകൂടെന്നു്; പക്ഷേ, എനിക്കറിയാം.’

അലി. വലിയ കുട്ടി. (വയസ്സൊമ്പതു്) ‘ഇല്ല; അവൾക്കറിഞ്ഞുകൂടാ.’

മഠനായിക, ‘എന്റെ കുട്ടി എന്തുകൊണ്ടാണത്?’

അലി. അവൾ എന്നോടു പറഞ്ഞു, ‘പുസ്തകമെടുത്തു് എവിടെയെങ്കിലും മലർത്തി, അതിൽനിന്നു് എന്തു ചോദിച്ചാലും ഉത്തരം പറയാമെന്നു്.’

‘എന്നിട്ടു്?’

‘അവൾ ഉത്തരം പറഞ്ഞില്ല.’

‘ഞങ്ങൾ നോക്കട്ടെ. എന്തേ നിയ്യവളോടു ചോദിച്ചത്?’

‘അവൾ പറഞ്ഞതുപോലെ, ഞാൻ പുസ്തകമെടുത്തു് ഒരിടത്തു മലർത്തി, ആദ്യം കിട്ടിയ ചോദ്യം ചോദിച്ചു.’

‘എന്തായിരുന്നു ചോദ്യം?’

‘ഇതാണു്, അതിനുശേഷം എന്തുണ്ടായി?’

ഒരു മാന്യവിദ്യാർഥിനി വളർത്തിയിരുന്നതും ഏതാണ്ടാർത്തിപിടിച്ചതുമായ ഒരു മുളന്തത്തയെപ്പറ്റി ഈ അഗാധതരമായ അഭിപ്രായം പുറപ്പെടുവിക്കപ്പെട്ടതു് ഇവിടെവെച്ചാണു്: ‘എന്തു തറവാടിത്തമുള്ളതു്; ഒരു മനുഷ്യനെന്നപോലെ അതു് അപ്പക്കഷണത്തിന്റേയും വെണ്ണയുടേയും മുകൾഭാഗം തിന്നുന്നു!’

ഏഴു വയസ്സു പ്രായമുള്ള ഒരു പാതകിനി, താൻ മറന്നുപോകാതിരിക്കാൻ വേണ്ടി, മുൻകൂട്ടി എഴുതിവെച്ച ഈ പാപസമ്മതക്കുറിപ്പു കണ്ടുപിടിക്കപ്പെട്ടതു് ഈ സന്ന്യാസിമഠത്തിലെ ഒരു പാവുകല്ലിൽനിന്നാണു്.

‘പിതാവേ, ഞാൻ ധനത്തിന്മേൽ ആശവെച്ചിട്ടുണ്ടെന്നു് എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു.’

‘പിതാവേ, ഞാൻ ഒരു വ്യഭിചാരിയായിട്ടുണ്ടെന്നു് എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു.’

‘പിതാവേ, ഞാൻ പുരുഷന്മാരുടെ നേരെ നോക്കിപ്പോയിട്ടുണ്ടെന്നു് എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു.’

ആറു വയസ്സുള്ള ഒരു പനിനീർപ്പൂവായതിൽനിന്നു നാലും അഞ്ചും വയസ്സുള്ള നീലക്കണ്ണുകൾ ശ്രദ്ധിച്ചുകൊണ്ടിരിക്കെ താഴെ കാണുന്ന കല്പിതകഥ പുറപ്പെട്ടതു് ഈ തോട്ടത്തിലെ പുല്ക്കട്ടബെഞ്ചിൽനിന്നാണു്: ‘മൂന്നു ചെറുകോഴികൾക്കുകൂടി അനവധി പുഷ്പങ്ങളുള്ള ഒരു രാജ്യമുണ്ടായിരുന്നു. അവ പുഷ്പങ്ങളെ അറുത്തെടുത്തു കുപ്പായക്കീശയിലിട്ടു. അതു കഴിഞ്ഞ്, അവ ഇലകളെ നുള്ളിയെടുത്തു് കളിസ്സാമാനങ്ങളിലിട്ടു. ആ രാജ്യത്തു് ഒരു ചെന്നായയുണ്ടായിരുന്നു; അവിടെ ഒരുപാടു് കാടുകളുണ്ടു്; ചെന്നായ ആ ചെറുകോഴികളെ കടിച്ചുതിന്നു.

ഈ മറ്റൊരു കാവ്യവും:

വടികൊണ്ടു് ഒരടി.

കോമാളിയാണു് പൂച്ചയെ ആ അടിയടിച്ചതു്.

ആ കുറിഞ്ഞിപ്പൂച്ചയ്ക്കു സുഖമായില്ല; അതതിനെ വേദനപ്പെടുത്തി.

ഒടുവിൽ ഒരു മാന്യസ്ത്രീ കോമാളിയെ തടവിലിട്ടു.

അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ടു്, കന്യകാമഠത്തിൽനിന്നു ധർമമായി വളർത്തിവന്ന ഒരനാഥപ്പെൺകുട്ടി മനോഹരവും മർമഭേദകവുമായ ഈ വാക്കു പറഞ്ഞതു് ഇവിടെവെച്ചാണു്. മറ്റു കുട്ടികൾ അവരുടെ അമ്മമാരെപ്പറ്റി പറയുന്നതു് അവൾ കേട്ടു; താനിരിക്കുന്ന മുക്കിലിരുന്നു് അവൾ പിറുപിറുത്തു: ‘എന്നെപ്പറ്റി പറകയാണെങ്കിൽ, ഞാൻ ജനിക്കുമ്പോൾ എന്റെയമ്മ അവിടെയുണ്ടായിരുന്നില്ല.’

തടിച്ച ശക്തിയുള്ള ഒരു വാതില്ക്കാവല്ക്കാരിയുണ്ടായിരുന്നു. താക്കോൽക്കൂട്ടവുംകൊണ്ടു് അവൾ ഇടനാഴിയിലൂടെ എപ്പോഴും പായുന്നതു കാണാം; അവളുടെ പേർ സിസ്റ്റർ അഗത എന്നാണു്. വലിയ വലിയ പെൺകിടാങ്ങൾ പത്തു വയസ്സിന്നു മീതെയുള്ളവർ - അവളെ അഗതോക്സിസു് [3] എന്നാണു് വിളിക്കാറു്.

നീണ്ടു ചതുരത്തിൽ വളരെ വലുപ്പമുള്ളതും തോട്ടത്തിന്നഭിമുഖമായി കമാനാകൃതിയിലുള്ള ഒരു നടപ്പുരയിലൂടെയല്ലാതെ വേറെ വെളിച്ചം ചെല്ലാത്തതുമായ ഊട്ടുപുര ഇരുണ്ടതും നനവുള്ളതും, കുട്ടികൾ പറയുമ്പോലെ, ജന്തുക്കൾ നിറഞ്ഞതുമായിരുന്നു. ചുറ്റുമുള്ള പ്രദേശങ്ങൾ അവിടെക്കു താന്താങ്ങളുടെ വരി പ്രകാരമുള്ള ഇഴജന്തുക്കളെ അയച്ചുകൊടുത്തു.

അതിന്റെ നാലു മൂലയ്ക്കും, വിദ്യാർഥിനികളുടെ ഭാഷയിൽ, അർഥവത്തുക്കളായ ഓരോ വിശേഷപ്പേരുകളുണ്ടായിരുന്നു; എട്ടുകാലിമൂല, കമ്പിളിപ്പുഴുമൂല, മരച്ചെള്ളുമൂല, മണ്ണട്ടമൂല.

മണ്ണട്ടമൂല അടുക്കളയ്ക്കടുത്താണു്; അതാണു് അവിടെവെച്ച് പ്രധാനമായ സ്ഥലം. മറ്റിടങ്ങളിലെപ്പോലെ അവിടെ അത്ര തണുപ്പില്ല. ഊട്ടുപുരയിൽനിന്നു് ഈ പേരുകൾ വിദ്യാലയത്തിലേക്കു കടന്നു; അവ നാലു ജനസമുദായങ്ങളെ വേർതിരിച്ചറിയുവാൻ ഉപയോഗപ്പെട്ടു. ഊട്ടുപുരയിൽ ഉണ്ണാനിരിക്കുന്ന മൂലയനുസരിച്ച് ഓരോ വിദ്യാർഥിനിയും ആ നാലെണ്ണത്തിൽ ഏതിലെങ്കിലും ഉൾപ്പെട്ടിരുന്നു. ഒരു ദിവസം പ്രധാന മെത്രാൻ ഉൾനാടുകളിലെ പള്ളികൾ പരിശോധിച്ചുകൊണ്ടു് അവിടെച്ചെന്നപ്പോൾ, ചന്തമുള്ള തങ്കമുടിയോടുകൂടിയ ഒരു ചെറിയ ഓമനപ്പെൺകുട്ടി, അദ്ദേഹം കടന്നുപോന്ന ഒരു ക്ലാസ്സുമുറിയിലേക്കു വരുന്നതു കണ്ടു.

അദ്ദേഹം പനിനീർപ്പൂപോലുള്ള കവിളുകളോടുകൂടിയ മറ്റൊരു സുന്ദരിപ്പെൺകുട്ടിയോടു ചോദിച്ചു - അവൾ അടുത്തു നില്ക്കുന്നുണ്ടായിരുന്നു:

‘അതാരാണു്?’

‘മോൺസിന്യേർ, അതൊരെട്ടുകാലിയാണു്.’

‘ആഹാ, അങ്ങേപ്പുറത്തു നില്ക്കുന്ന അവളോ?’

‘അവൾ ഒരു മണ്ണട്ട.’

‘മറ്റേത്?’

‘അവൾ ഒരു കമ്പിളിപ്പുഴു.’

‘നേര്! ആട്ടെ, കുട്ടിയോ?’

‘മോൺസിന്യേർ, ഞാൻ മരച്ചെള്ളാണു്.’

ഇത്തരം വീടുകൾക്കെല്ലാം സ്വന്തമായി ചില വിശേഷതകളുണ്ടു്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഏതാണ്ടു് ഉൽക്കൃഷ്ടമായ ഒരു തണലിൽ പെൺകിടാങ്ങൾ തങ്ങളുടെ കുട്ടിപ്രായം കഴിച്ചുകൂട്ടിയിരുന്ന നിഷ്ഠാപരങ്ങളും മനോഹരങ്ങളുമായ പ്രദേശങ്ങളിൽ ഒന്നാണു് ഇക്കുവാ. വിശുദ്ധകർമത്തിന്നേർപ്പെടുന്നവരിൽ പദവിവ്യത്യാസമുണ്ടാക്കുവാൻവേണ്ടി, ഇക്കുവയിൽ കന്യകമാരേയും പൂക്കാരികളേയും രണ്ടായി വേർതിരിച്ചിരുന്നു. എന്നല്ല, ‘വിതാനക്കാരികൾ’ എന്നും ‘ധൂപകലശക്കാരികൾ’ എന്നുംകൂടി രണ്ടുതരക്കാരുണ്ടായിരുന്നു-ആദ്യം പറഞ്ഞവർ വിതാനത്തിന്റെ ചരടുകൾ പിടിക്കുകയും, രണ്ടാമതു പറഞ്ഞവർ വിശുദ്ധകർമത്തിനു ധൂപകലശം എടുക്കുകയും ചെയ്തുവന്നു. പുഷ്പങ്ങൾ അവകാശപ്രകാരം പൂക്കാരികൾക്കുള്ളതാണു്. നാലു കന്യകമാർ മുൻപേ നടക്കും. ആ പെരുന്നാൾ ദിവസം രാവിലെ കിടപ്പറയിൽനിന്നു് ഈ ചോദ്യം കേൾക്കുന്നതു് അത്ര അപൂർവമായ ഒരു സംഗതിയല്ല. ‘ആരാണു് കന്യക?’

ഏഴു വയസ്സു പ്രായമുള്ള ഒരു ‘ചെറിയ പെൺകുട്ടി’ ഈശ്വരാരാധനായാത്രയിൽ മുൻപേ നടന്നിരുന്ന പതിനാറു വയസ്സുള്ള ഒരു ‘വലിയ പെൺകുട്ടി’യോടു പിന്നാലെ നടന്നുപോകുന്നതിനിടയിൽ, ഇങ്ങനെ പറഞ്ഞതായി മദാം കമ്പാൻ എപ്പോഴും എടുത്തുപറയാറുണ്ടു്; ‘നിങ്ങൾ ഒരു കന്യകയാണു്; ഞാനൊട്ടല്ലതാനും.’

കുറിപ്പുകൾ

[1] യക്ഷിക്കഥാനിർമ്മാണംകൊണ്ടു സുപ്രസിദ്ധനായ ഒരു ഫ്രഞ്ച് ഗ്രന്ഥകാരൻ. ഇദ്ദേഹത്തിന്റെ വകയാണു് മിക്ക ഭാഷകളിലും തർജ്ജമചെയ്തു നടപ്പുള്ളതായ ‘സിൻഡെറല്ല’ എന്ന കഥ.

[2] വാല്മീകിക്കു സമനെന്നു പറയപ്പെടുന്ന ഗ്രീസ്സുകാരൻ മഹാകവി.

[3] രണ്ടായിരത്തിലധികം കൊല്ലം മുമ്പു ഡിറാക്യൂസു് എന്ന പ്രദേശത്തു വാണിരുന്ന ഒരു പരമപ്രജാപീഡകന്റെ പേർ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.