1819-നേയും 1825-നേയും തമ്മിൽ വേർതിരിക്കുന്ന ആറുകൊല്ലക്കാലം പെത്തിപിക്പ്യുവിലെ മഠാധ്യക്ഷ മാംസെൽ ദു് ബ്ലെമെ ആയിരുന്നു; മതസംബന്ധിയായ അവളുടെ പേർ മദർ ഇൻനൊസെത്തു് (=നിഷ്കളങ്ക) എന്നാണു്. സാങ്-ബെന്വാ സംഘത്തിലെ സന്ന്യാസിനിമാരുടെ ജീവചരിത്രങ്ങൾ എന്ന പുസ്തകമെഴുതിയ മാർഗ്യുരിതു് ദു് ബ്ലെമെയുടെ കുടുംബത്തിലാണു് അവളുടെ ജനനം. അവൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാണു്. അവൾ ഏകദേശം അറുപതു വയസ്സു പ്രായത്തിൽ നീളം കുറഞ്ഞ്, ഉരുണ്ടു്, മുൻപു ഞങ്ങൾ ഒരു ഭാഗം എടുത്തുദ്ധരിക്കുകയുണ്ടായ ആ കത്തുപ്രകാരം ‘ഉടഞ്ഞ പാത്രംപോലെ മൂളുന്ന’ ഒരു സ്ത്രീയാണു്. അവൾ പഠിപ്പുള്ളവളും പാണ്ഡിത്യമുള്ളവളും ജ്ഞാനമുള്ളവളും എല്ലാറ്റിനും മതിയായവളും ചരിത്രത്തിൽ അത്ഭുതകരമായ അറിവുള്ളവളും ലാറ്റിൻ ഭാഷയാൽ കുത്തി നിറയ്ക്കപ്പെട്ടവളും ഗ്രീക്കുഭാഷകൊണ്ടു നിറഞ്ഞ് വീർത്തവളും മുഴുവനും ഹീബ്രു ഭാഷയായിട്ടുള്ളവളും ഒരു ബെനെദിക്ത് മഠസന്ന്യാസിനിയെക്കാൾ ഒരു ബെനെദിക്ത് മഠസന്ന്യാസിയുമാണു്.
ഉപമഠാധ്യക്ഷ മദർ സിനെർ എന്ന ഒരു വൃദ്ധയായ സ്പെയിൻകാരി സന്ന്യാസിനിയാണു്; അവൾ മുക്കാലും അന്ധയായിരിക്കുന്നു.
മഠനായികമാരിൽ ഏറ്റവും പ്രധാനമുള്ളവർ, മദർ സാങ്തു് ഒണൊരെ; പ്രവേശാർഥിനികളുടെ പ്രധാന സ്വാമിനിയായ ഖജാനക്കാരി മദർ യെർത്രുദു്; ഉപസ്വാമിനി മദർ സാങ് ആൻഷ്; പള്ളി കാവല്ക്കാരി മദർ അനൊസിയാസിയൊ; രോഗി ശുശ്രൂഷക്കാരി മദർ സാങ് ഒഗുസ്തെ-കന്യകാമഠത്തിൽ ആകെയുള്ള ദുഃസ്വഭാവക്കാരി ഇവളാണു്; പിന്നെ വളരെ ചെറുപ്പക്കാരിയും മുഖത്തിനു നല്ല സൗഭാഗ്യമുള്ളവളുമായ മദർ മെഷ്തിൽദു്, എന്നുവെച്ചാൽ മാംസൽ ഗൊവങ്; ഫിൽദ്യു കന്യകാമഠത്തിലും ദ്യു ത്രെസൊ കന്യകാമഠത്തിലും ഉണ്ടായിരുന്ന മദർ ദെസാങ്ഷ്, അതായതു മാംസൽ ദ്രുവെ; മദർ സാങ് യോസഫ്, അതായതു മാംസൽ ദു് കൊഗൊല്ലുദൊ; മദർ സാങ് ആദിലെദു്, എന്നുവെച്ചാൽ മാംസൽ ദോവർനെ; മദർമിസെരിക്കോർദു്, അതായതു തപസ്സുകളെ തടഞ്ഞുനിർത്താൻ വയ്യാതെ മാംസൽ ദു് സിഫുവാന്തു്; മദർ കാപാഷ്യൻ, എന്നുവെച്ചാൽ വളരെ സമ്പന്നയും നിയമവിരുദ്ധമായി അറുപതു് വയസ്സിൽ ചേർക്കപ്പെട്ടവളുമായ മാംസൽ ദു് ലാമിൽതിയേർ; മദർ പ്രോവിഡൻസു്; എന്നുവെച്ചാൽ മാംസൽ ദു് ലോദിനിയേർ; 1847-ൽ മഠാധ്യക്ഷയായിരുന്ന മദർ പ്രെസെന്റേഷൻ, അതായതു മാംസൽ ദു് സിഗുവൽസ; അതും കഴിഞ്ഞാൽ, ഭ്രാന്തുപിടിച്ചുപോയ മദർ സാങ്ത്-സെലിഞ്, അതായതു കൊത്തു പണിക്കാരൻ ചെരാചിയുടെ സോദരി; ഭ്രാന്തു പിടിച്ചുപോയ മദർ സാങ്ഷാന്ത, അതായതു മാംസൽ ദു് സുസൊ.
അവരിൽവെച്ച് ഏറ്റവും സൌഭാഗ്യമുള്ളവരുടെ കൂട്ടത്തിൽ ഇരുപത്തിമൂന്നു വയസ്സുള്ള ഒരു സുന്ദരിയുണ്ടായിരുന്നു; അവൾ ബൂർബൊൺദ്വീപിൽനിന്നു വന്നവളാണു്; റോസു് എന്ന ഭടത്തലവന്റെ വംശക്കാരിയായ അവൾക്കു മാംസെൽ റോസു് എന്നായിരുന്നു പേർ; ഇവിടെ അവളെ മദർ അസ്സമ്പ്ഷൻ എന്നു വിളിക്കുന്നു.
പാട്ടിന്റെ ചുമതലയുണ്ടായിരുന്ന മദർ സാങ്ത്-മെഷ്തിൽദു് വിദ്യാർഥിനികളെ അതിന്നുപയോഗപ്പെടുത്തിവന്നു. ഒച്ചയ്ക്കും വലുപ്പത്തിനും ഒരു യോജിപ്പുള്ളവരായി പത്തുമുതൽ പതിനാറുവരെ വയസ്സുള്ള ഏഴു പെൺകുട്ടികളെ അവൾ കൂട്ടിപ്പിടിക്കും; എന്നിട്ടു വയസ്സിന്റെ ക്രമത്തിൽ, നീളം അധികം കുറഞ്ഞവരെ ആദ്യം, പിന്നെ അതിലധികം എന്നിങ്ങനെ, അടുത്തടുത്തു് ഒരു വരിയാക്കി നിർത്തി അവൾ അവരെക്കൊണ്ടു പാടിക്കും. ഇതു കണ്ടാൽ, പെൺകുട്ടികളെക്കൊണ്ടു് ഉണ്ടാക്കിത്തീർത്ത ഒരോടക്കുഴലാണെന്നു തോന്നും-ദേവസ്ത്രീകളെക്കൊണ്ടുണ്ടാക്കിയ ഒരു തികട്ടുകുഴൽ.
വിദ്യാർഥിനികൾ അധികം ഇഷ്ടപ്പെട്ടിരുന്ന മറ്റു കന്യകാമഠസ്ത്രീകൾ സിസ്റ്റർ യുഫ്രാസി, സിസ്റ്റർ സാങ്തു് മാർഗ്യുരിതു്, സിസ്റ്റർ സാങ്തു് മർത്തു് (ഇവൾ വയസ്സുകൊണ്ടു് അങ്ങെത്തിയിരിക്കുന്നു), സിസ്റ്റർ സാങ്തു് മിഷെൽ (ഇവളുടെ മൂക്ക് വിദ്യാർഥിനികളെ ചിരിപ്പിച്ചു) എന്നിവരാണു്.
ഈ സ്ത്രീകളെല്ലാം വിദ്യാർഥിനികളുടെ മേൽ വളരെ ദയയുള്ളവരാണു്. സന്ന്യാസിനിമാർക്കു തങ്ങളെസ്സംബന്ധിച്ചേടത്തോളം മാത്രമേ കഠിനഹൃദയത്വമുള്ളൂ. വിദ്യാലയത്തിലല്ലാതെ മറ്റെങ്ങും വിളക്കു കത്തിച്ചിരുന്നില്ല; കന്യകാമഠത്തിലെ കഥ നോക്കുമ്പോൾ വിദ്യാർഥിനികളുടെ ഭക്ഷണവും നല്ലതാണു്. എന്നല്ല, ആ സ്ത്രീകൾ തങ്ങളുടെ വിദ്യാർഥിനികൾക്ക് ഒരായിരം പണികളും ഉണ്ടാക്കിക്കൊടുത്തിരുന്നു. ഒന്നുമാത്രം; ഒരു കുട്ടി ഒരു സന്ന്യാസിനിയുടെ അടുക്കൽ പോയി എന്തെങ്കിലും ചോദിച്ചാൽ, അവൾ അതിനു മറുപടി പറകയില്ല.
ഈ മൗനനിഷ്ഠകൊണ്ടു് ഒരു ഫലമുണ്ടായി; കന്യകാമഠത്തിൽ മുഴുവനും സംസാരം എന്നതു മനുഷ്യരിൽനിന്നു പോയി. നിർജ്ജീവസാധനങ്ങളിൽ കയറിക്കൂടി. ചിലപ്പോൾ പള്ളിമണിയായിരിക്കും സംസാരിക്കുന്നതു്; മറ്റു ചിലപ്പോൾ തോട്ടക്കാരന്റെ കാൽമുട്ടിന്മേലുള്ള മണിയാവും, വാതില്ക്കാവല്ക്കാരിയുടെ അടുത്തു വെച്ചിട്ടുള്ള ഒരൊച്ചയേറിയ മണി-അതിന്റെ ശബ്ദം ആ വീട്ടിലെങ്ങും കേൾക്കാം-പലേ വിധത്തിലുള്ള അതിന്റെ കിലുക്കംകൊണ്ട്-ധ്വനിശാസ്ത്ര സംബന്ധിയായ ഒരു കമ്പിയടിയായിരുന്നു അത്-ചെയ്തേ കഴിയൂ എന്നുള്ള എല്ലാ ലൗകികപ്രവൃത്തികളേയും സൂചിപ്പിക്കുകയും, ആവശ്യംപോലെ, അവിടെയുള്ള അതാതാളെ സൽക്കാരമുറിയിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നു. ഓരോ ആൾക്കും ഓരോ സാധനത്തിനും പ്രത്യേകം പ്രത്യേകം മണിമുട്ടുണ്ടു്. വലുതു് ഒന്നും ചെറുതു് ഒന്നുമാണു് മഠാധ്യക്ഷയ്ക്ക്; ഉപമഠാധ്യക്ഷയ്ക്കുള്ളതു് ഒന്നും രണ്ടുമാണു്. ആറും അഞ്ചുമാണു് പാഠം തുടങ്ങാനുള്ളതു്; വിദ്യാർഥിനികൾ ‘പാഠത്തിനു പോവുക’ എന്നു പറയാറില്ല-‘ആറഞ്ചിന്നു പോവുക.’ നാലും നാലുമാണു് മദാം ദു് യെങ്ലിക്കുള്ള വിളി. അതു് ഒട്ടെല്ലായ്പോഴും കേൾക്കാം. ‘അതു് ആ നാശമാണു്’-ദയയില്ലാത്തവർ പറയും. പത്തും ഒമ്പതും ഒരു വലിയ അസാധാരണസംഭവത്തെ കാണിക്കുന്നു. ഓടാമ്പലുകളെക്കൊണ്ടു പന്നിരോമം തിങ്ങിയ ഒരു ഭയങ്കരമായ ഇരിമ്പുപലകയാകുന്ന ഗൂഢസ്ഥലത്തിന്റെ വാതിൽ തുറക്കപ്പെടുന്ന സമയമാണതു്; ആ വാതിൽ പ്രധാനമെത്രാന്റെ സാന്നിധ്യത്തിൽ മാത്രമേ അതിന്റെ തിരികുറ്റികളിൽ അനങ്ങുകയുള്ളൂ.
ഞങ്ങൾ മുൻപുതന്നെ പറഞ്ഞുവെച്ചതുപോലെ, പ്രധാന മെത്രാനും തോട്ടക്കാരനുമല്ലാതെ മറ്റു പുരുഷനായിട്ടാരും കന്യകാമഠത്തിൽ കടക്കാറില്ല. വിദ്യാർഥിനികൾ രണ്ടുപേരെക്കൂടി കാണാറുണ്ടു്; ഗായകമുറിയിലിരുന്നു ധ്യാനിക്കുവാൻ സമ്മതിക്കപ്പെട്ടിട്ടുള്ള ഒരു വയസ്സനും വിരൂപനുമായ അബെബനെ മതാചാര്യനാണു് ഒന്നു്; മറ്റേതു മൊസ്സ്യു അങ്സിയൊ എന്ന ചിത്രമെഴുത്തു ഗുരുനാഥനും-ചില വരികൾ നമ്മൾ മുൻപു വായിച്ചുനോക്കുകയുണ്ടായ കത്തു് ഇയ്യാളെപ്പറ്റി ഒരു ‘ഭയങ്കരനായ തന്തക്കൂനൻ’ എന്നു വിവരിക്കുന്നു.
ഈ പുരുഷന്മാരെല്ലാം വളരെ നിഷ്കർഷിച്ചു തിരഞ്ഞെടുക്കപ്പെട്ടവരാണെന്നു കാണാം.
ഇങ്ങനെയായിരുന്നു ഈ അപൂർവസ്ഥലം.