images/hugo-14.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.6.6
ചെറിയ കന്യകാമഠം

പെത്തി പിക്പ്യുവിലെ ഈ മതില്ക്കെട്ടിനുള്ളിൽ വെവ്വേറെ മൂന്നെടുപ്പുകളുണ്ടായിരുന്നു-സന്ന്യാസിമാർ താമസിക്കുന്ന വലിയ കന്യകാമഠം, വിദ്യാർഥിനികൾ താമസിച്ചുവരുന്ന സ്ഥലം, പിന്നെ ചെറിയ കന്യകാമഠം. ഈ ഒടുവിൽ പറഞ്ഞതു് ഒരു തോട്ടത്തോടുകൂടിയ ഒരെടുപ്പാണു്; ഭരണപരിവർത്തനത്തിന്റെ കാലത്തു നശിപ്പിക്കപ്പെട്ടുപോയ സന്ന്യാസിമഠങ്ങളുടെ അവശിഷ്ടങ്ങളായ പലേ സംഘങ്ങളിൽപ്പെട്ട എല്ലാത്തരം സന്ന്യാസിനിമാരും ഇതിൽ താമസിച്ചുവരുന്നു. കറുത്തും വെളുത്തും ചാരനിറത്തിലുമുള്ള എല്ലാ സംഘങ്ങളുടേയും, ഏതെല്ലാംവിധത്തിൽ വ്യത്യാസപ്പെടാമോ അങ്ങനെയുള്ള എല്ലാറ്റിന്റേയും, ഒരേകീകരണം, അല്ലെങ്കിൽ, ഇങ്ങനെ രണ്ടു വാക്കുകൾ തമ്മിൽ കൂട്ടിച്ചേർക്കാമെങ്കിൽ ഒരു ‘പുറാട്ടു’ കന്യകാമഠം എന്നു പറയാം.

സാമ്രാജ്യസ്ഥാപനത്തോടുകൂടി, ചിന്നിച്ചിതറി നാടുവിട്ടുപോയ ഈ എല്ലാ സാധുക്കിഴവികൾക്കും ബേർനാർ-ബെനെദിക്തു് മഠക്കാരുടെ തണലിൽച്ചെന്നു രക്ഷ പ്രാപിക്കുവാൻ അനുവാദം കൊടുക്കപ്പെട്ടു. ഭരണാധികാരത്തിൽനിന്നു് അവർക്കൊരു ചുരുങ്ങിയ അടുത്തൂണും കല്പിച്ചുകൊടുത്തു; പെത്തി പിക്പ്യുവിലെ സ്ത്രീകൾ അതു സന്തോഷപുരസ്സരം സ്വീകരിച്ചു. ആകപ്പാടെ ഒരു വല്ലാത്ത കുഴപ്പം, ഓരോ സ്ത്രീയും സ്വന്തം നിയമമനുസരിച്ചു നടക്കും. ചില സമയത്തു്, ഒരു വലിയ നേരംപോക്കിന്റെ നിലയിൽ അവരെ ചെന്നു കാണുവാൻ വിദ്യാർഥിനികൾക്ക് അനുവാദം കിട്ടും. അതിന്റെ ഫലമായി ആ ചെറുപ്പക്കാരികളുടെ ഓർമയിൽ മദർ സാങ്തു് ബസീൽ, മദർ സാങ്തു് സ്കൊലസ്തിക്, മദർ യാക്കൊബ് എന്നിവരെപ്പറ്റിയ അനുഭവങ്ങൾ, മറ്റു പലതിന്റേയും കൂട്ടത്തിൽ, നിലനിന്നുപോന്നു.

ഇങ്ങനെ വന്നുകൂടിയിട്ടുള്ളവരിൽ ഒരുവൾക്ക് ആ സ്ഥലം വീടുപോലെയായിരുന്നു. അവൾ സാങ്തോർസംഘത്തിൽപ്പെട്ട ഒരു സന്ന്യാസിനിയാണ്! അക്കൂട്ടത്തിൽ അവൾ മാത്രമേ ശേഷിച്ചിരുന്നുള്ളു. പതിനെട്ടാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ സാങ്തോർസംഘത്തിലെ കന്യകമാർ, ഇപ്പോൾ മർതെങ് വെർഗസംഘക്കാർ താമസിച്ചുവരുന്ന പെത്തി പിക്പ്യുവിലെ ഇതേ സ്ഥലത്താണു് പാർത്തിരുന്നതു്. തന്റെ സംഘത്തിന്റെ നടപ്പനുസരിച്ച് അന്തസ്സിലുള്ള ഉടുപ്പു് ധരിക്കുവാൻ-ചുകന്ന മുറിക്കൈക്കുപ്പായത്തോടുകൂടിയ ഒരു വെള്ളിനിലയങ്കിയായിരുന്നു അത്-വകയില്ലാതായ ഈ തപസ്വിനി ഒരു ചെറിയ മനുഷ്യരൂപത്തിനെ ഭക്തിപൂർവം അതിടുവിച്ചുവെച്ചിരുന്നു; അവിടെ ചെല്ലുന്നവരെ അതവൾ സന്തോഷത്തോടുകൂടി കാണിച്ചുകൊടുക്കും; ഒടുവിൽ മരിക്കുമ്പോൾ അതവൾ കന്യകാമഠത്തിലേക്കു ദാനം ചെയ്തു. 1824-ൽ ഈ സംഘത്തിൽപ്പെട്ട ഒരു സന്ന്യാസിനി മാത്രമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ ഒരു പാവ മാത്രമായി ബാക്കി.

ഈ പുണ്യവതികൾക്കു പുറമേ, മദാം അൾബർതെങ്ങിനെപ്പോലെയുള്ള ചില ലൗകികവൃദ്ധന്മാരും ചെറിയ കന്യകാമഠത്തിൽ ആശ്രമവാസം ചെയ്യുവാൻ മഠാധ്യക്ഷയുടെ സമ്മതം വാങ്ങിയിരുന്നു; ഈ കൂട്ടത്തിൽ മദാം ബൊഫോർ ദോപുലും മർക്ക്വിസു് ദ്യുഫ്രെങ്ങും ഉൾപ്പെടും. വേറെ ഒരുവളുണ്ടായിരുന്നു; മൂക്കു ചീറ്റുമ്പോൾ ഉണ്ടാക്കുന്ന ഭയങ്കരശബ്ദംകൊണ്ടല്ലാതെ മറ്റൊരു വിധത്തിലും അവളെപ്പറ്റി കന്യകാമഠത്തിലുള്ളവർക്കറിവില്ല. വിദ്യാർഥിനികൾ അവളെ മദാം വകർമിനി (=കോലാഹലം) എന്നു വിളിച്ചിരുന്നു.

ഏതാണ്ടു് 1820-ലോ 1821-ലോ, അക്കാലത്തു ലാങ്ത്രെപിദു് എന്ന ഒരു ചെറിയ പത്രം നടത്തിവന്നിരുന്ന മദാം ദു് യെങ്ലി, തന്നെ പെത്തി പിക്പ്യുവിലെ കന്യകാമഠത്തിൽ പാർപ്പുകാരിയായെടുത്താൽക്കൊള്ളാമെന്നു് അനുവാദം ചോദിച്ചു. ദ്യൂക് ദോർലിയാങ് അവൾക്കുവേണ്ടി ശിപാർശ ചെയ്തു. തേനീച്ചക്കൂട്ടിൽ ലഹള; മഠനായികമാരെല്ലാം ഒരു വലിയ പരിഭ്രമത്തിലായി; മദാം ദു് യെങ്ലി കെട്ടുകഥകളുണ്ടാക്കിയിട്ടുണ്ടു്; പക്ഷേ, അവയെ ഒന്നാമതായി വെറുക്കുന്നവൾ താനാണെന്നും, ഒരു ഭയങ്കരമായ ഭക്ത്യാവേശത്തിൽ താൻ എത്തിയിരിക്കുന്നു എന്നും അവൾ തീർത്തുപറഞ്ഞു. ഈശ്വരന്റെയും മുൻപറഞ്ഞ രാജകുമാരന്റേയും സാഹായ്യത്തോടുകൂടി അവൾ അതിനുള്ളിൽ കടന്നുകൂടി. ആറോ എട്ടോ മാസം കഴിഞ്ഞപ്പോൾ, തോട്ടത്തിലെങ്ങും ഒരു തണലില്ലെന്നുള്ള കാരണം പറഞ്ഞ് അവൾ അവിടെ നിന്നു പോയി. സന്ന്യാസിനിമാർക്കെല്ലാം സന്തോഷമായി. വയസ്സായി എങ്കിലും, അവൾ അന്നും കമ്പിവാദ്യം വായിച്ചിരുന്നു; അതു കേൾപ്പാൻ രസമുണ്ടായിരുന്നുതാനും.

അവൾ ഒരു സ്മാരകം തന്റെ മുറിയിൽ ഇട്ടുംവെച്ചാണു് പോയതു്. മദാം ദു് യെങ്ലി അന്ധവിശ്വാസക്കാരിയും ലാറ്റിൻഭാഷയിൽ പാണ്ഡിത്യമുള്ളവളുമായിരുന്നു. ഈ രണ്ടു വിവരണംകൊണ്ടു് അവളുടെ മുഖരൂപം നല്ലവണ്ണം തെളിയുന്നുണ്ടു്. അവളുടെ ചെറുമുറിയിൽ, തന്റെ വെള്ളിപ്പാത്രങ്ങളും ആഭരണങ്ങളും വെച്ചു പൂട്ടിയിരുന്ന ഒരു ചെറിയ ചുമരളുമാറിയുടെ ഉള്ളിൽ, തന്റെ സ്വന്തം കൈയക്ഷരത്തിൽ ചുകന്ന മഷികൊണ്ടു മഞ്ഞക്കടല്ലാസ്സിൽ എഴുതിയിരുന്ന ഈ അഞ്ചുവരി കുറച്ചു കൊല്ലം മുൻപുവരെ കാണപ്പെട്ടിരുന്നു; ലാറ്റിൻഭാഷയിലായിരുന്ന ഈ വരികൾക്ക്, അവളുടെ അഭിപ്രായത്തിൽ, തട്ടിപ്പറിക്കാരെ പേടിപ്പിച്ചു പായിക്കുവാൻ ശക്തിയുണ്ടായിരുന്നു:

|::‘മരക്കൊമ്പുകളിൽത്തൂങ്ങീ യോജിപ്പില്ലാത്ത മൂന്നു പേർ; ദിസ്മാസു്, ഗെസു് മാസു, മിവർതൻ മധ്യത്തിൽദ്ദിവ്യശക്തിയും. ദിസ്മാസു് മേലോട്ടു നോക്കുന്നു; ഹാ ഭാഗ്യംകെട്ട മാനുഷൻ ഗെസ്മാസോ, നോക്കിടുന്നുണ്ടു പാതാളങ്ങളിലേക്കുതാൻ. മേലെയാം ശക്തി രക്ഷിക്കും നമ്മെക്കർമങ്ങളേയുമേ ഇതു മൂന്നുരു ചൊന്നാൽ നിൻസാമാനം കട്ടുപോയിടാ.’ ആറാംനൂറ്റാണ്ടിലെ ലാറ്റിൻഭാഷയിലുള്ള ഈ ശ്ലോകങ്ങൾ, സാധാരണമായി വിശ്വസിക്കപ്പെട്ടുവരുന്നവിധം, ദിസ്മാസെന്നും ഗെസ്തെസെന്നും, അല്ലെങ്കിൽ ദിസ്മാസെന്നും ഗെസ്മാസെന്നും, പേരുള്ള കാൽവറിയിലെ രണ്ടു കള്ളന്മാരെപ്പറ്റിയാണോ പറയുന്നതെന്നു സംശയം ജനിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ വികൊന്തു് ഗെസ്തെസു് താൻ ആ ദുഷ്ടക്കള്ളന്റെ വംശത്തിൽപ്പെട്ടവനാണെന്നു മേനി പറഞ്ഞിരുന്നതിനെ ഇതിലെ അക്ഷരശുദ്ധി തകരാറാക്കിയേക്കും. അതെന്തായാലും, ഓപിത്തല്ലർസംഘത്തിന്റെ ആശ്രമനിയമങ്ങളിൽ ഈ ശ്ലോകങ്ങൾക്കുള്ള വൈശിഷ്ട്യം ഒരു സ്ഥാനംപിടിച്ചിട്ടുണ്ടു്.

വലിയ കന്യകാമഠവും പാർപ്പുവിദ്യാലയവും തമ്മിൽ വേർതിരിക്കുന്ന ഒരു യഥാർഥക്കിടങ്ങുപോലെയുള്ള ഈ സ്ഥലത്തിലെ പള്ളി നിശ്ചയമായും, പള്ളിക്കൂടത്തിലേക്കും വലിയ കന്യകാമഠത്തിലേക്കും ചെറിയ കന്യകാമഠത്തിലേക്കും, ഒരുപോലെ, ഉപയോഗപ്പെട്ടതായിരുന്നു. ഒരുതരം കുഷ്ഠരോഗശാലയുടെ ഉമ്മറംപോലുള്ള ഒന്നിലൂടെ പൊതുജനങ്ങളേയും ഇതിന്റെ അകത്തേക്കു കടത്തിവിട്ടിരുന്നു. പക്ഷേ, പുറമെനിന്നു വരുന്ന ഒരുവന്റേയും മുഖം സന്ന്യാസിമഠത്തിലുള്ളവർക്കു കാണാൻ സാധിക്കാത്തവിധത്തിലാണു് അവിടത്തെ ഏർപ്പാടു്. ഒരു കൂറ്റൻ കൈയിൽ ഗായകസംഘത്തിന്റെ ഇരിപ്പിടമെടുത്തുകൊണ്ടും സാധാരണപ്പള്ളികളിലെപ്പോലെ തിരുവത്താഴമേശയ്ക്കു പിന്നിൽ അതിന്റെ ഒരു തുടർച്ചയാകുമാറല്ല, കുർബ്ബാന നടത്തുന്ന മതാചാര്യന്റെ വലത്തുവശത്തു് ഒരുതരം തളം-അല്ലെങ്കിൽ ഒരു നിഗൂഢനിലവറ-ഉണ്ടായിത്തീരുമാറു്, ചുരുട്ടിമടക്കിയ ഒരു പള്ളിയുണ്ടെന്നു സങ്കല്പിക്കുക; ഞങ്ങൾ മുൻപേ പറഞ്ഞുവെച്ചിട്ടുള്ള ആ ഏഴടി ഉയരത്തിലുള്ള ഒരു മറശ്ശീലകൊണ്ടു് ആ തളം മറച്ചിട്ടുണ്ടെന്നും വിചാരിക്കുക; ആ മറശ്ശീലയുടെ മറവിൽ, സന്ന്യാസിനിമാരെ ഗായകമുറിയിൽ ഇടത്തുവശത്തും, വിദ്യാർഥിനികളെ വലത്തുഭാഗത്തും, ആശ്രമപ്രവേശാർഥിനികളേയും മറ്റു കന്യകാമഠസ്ത്രീകളേയും ചുവട്ടിലുമായി മരംകൊണ്ടുള്ള ബോധകപീഠങ്ങളിൽ കുന്നുകൂട്ടിയിട്ടുണ്ടെന്നും വെക്കുക; എന്നാൽ പെത്തി പിക്പ്യുവിലെ സന്ന്യാസിനിമാർ ഈശ്വരാരാധനത്തിൽ സംബന്ധിക്കുന്നതിന്റെ ഒരു സാമാന്യസ്വരൂപം നിങ്ങൾക്കുണ്ടാവും. ഗായകമുറി എന്നു വിളിക്കപ്പെടുന്ന ആ ഗുഹ സന്ന്യാസിമഠവുമായി ഒരു വീതി കുറഞ്ഞ ഇടനാഴിയാൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. പള്ളിയിലേക്കു തോട്ടത്തിൽ നിന്നു വെളിച്ചം കിട്ടുന്നു. നിയമപ്രകാരം മൗനവ്രതമവലംബിച്ചിട്ടുള്ള സന്ന്യാസിനിമാർ കുർബ്ബാന കേൾക്കാൻ വന്നിരുന്നാൽ, അവർ അവിടെ ഉണ്ടെന്നു പൊതുജനങ്ങൾ മനസ്സിലാക്കുന്നതു ബോധകപീഠങ്ങളിലെ ഇരിപ്പിടങ്ങൾ ഒച്ചയോടുകൂടി പൊങ്ങുകയും താഴുകയും ചെയ്യുന്നതിൽനിന്നു മാത്രമാണു്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.