മാനസികമായ മുഖാകൃതിയെക്കുറിച്ചു കാണിച്ചതിനുശേഷം, അതിന്റെ ശരീര സമ്പ്രദായംകൂടി, കുറച്ചു വാക്കുകളെക്കൊണ്ടു സൂചിപ്പിക്കുന്നതു നിഷ്പ്രയോജനമായിരിക്കില്ല. അതിന്റെ ഏതാണ്ടൊരു സ്വരൂപം വായനക്കാർക്കു മുൻപുതന്നെ കിട്ടിയിട്ടുണ്ടു്.
പെത്തി പിക്പ്യു കന്യകാമഠമാകട്ടെ, റ്യു പൊലാങ്സൊ, റ്യു ദ്രുവാമ്യൂർ, റ്യു പെത്തി പിക്പ്യു പഴയ മട്ടിലുള്ളതും ആളുകൾ ഉപയോഗിക്കാറില്ലാത്തതുമായ റ്യു ഓമാരെ ഇടവഴി എന്നിവയെല്ലാം തമ്മിൽ കൂടിച്ചേർന്നുണ്ടാവുന്ന ആ വിസ്താരമേറിയ സ്ഥലം മുഴുവനും മുട്ടിനില്ക്കുന്നു. ഈ നാലു തെരുവുകളും ഒരു കിടങ്ങുപോലെ അതിനെ ചുറ്റിയിരിക്കുന്നു. കന്യകാമഠത്തിൽ പല എടുപ്പുകളും ഒരു തോട്ടവും അടങ്ങിയിട്ടുണ്ടു്. ആകപ്പാടെ എടുത്തുനോക്കുമ്പോൾ പ്രധാനകെട്ടിടം സമ്മിശ്രങ്ങളായ പല എടുപ്പുകളും കൂടിച്ചേർന്നു നില്ക്കുന്ന ഒന്നാണു്; ദൂരത്തു നിന്നുള്ള ഒരു നോട്ടത്തിൽ, അതിനു നിലത്തു നമസ്കരിച്ചു കിടക്കുന്ന ഒരു തൂക്കുമരത്തിന്റെ തികഞ്ഞ ഛായയുണ്ടു്. തൂക്കുമരത്തിന്റെ പ്രധാനമായ കൈ പെത്തി പിക്പ്യുവിനും പെലോങ്സൊവിനും നടുവിലുള്ള ദ്രുവാമ്യൂറിന്റെ ആ ഭാഗം മുഴുവനുമെത്തുന്നു; നീളം കുറഞ്ഞ കൈ ഉയർന്നു ചാരനിറത്തിൽ കാണാൻ രസമില്ലാതെ റ്യു പെത്തി പിക്പ്യുവിന്നഭിമുഖമായുള്ള അഴിപ്പൂമുഖമാണു്; 62-ആം നമ്പർ വണ്ടിപ്പടി അതിന്റെ അറ്റമായി ഗണിക്കാം. ഈ പൂമുഖത്തിന്റെ നടുവിലായി പൊടിയും വെണ്ണീറുംകൊണ്ടു് വെളുത്തു് ഉയരം കുറഞ്ഞ ഒരു കമാനവാതിലുണ്ടു്; അവിടെ എട്ടുകാലികൾ വല കെട്ടുന്നു; ഞായറാഴ്ചദിവസം ഒന്നോ രണ്ടോ മണിക്കൂർനേരവും ഒരു സന്ന്യാസിനിയുടെ ശവം കന്യകാമഠത്തിൽനിന്നു പുറത്തേക്കു കടക്കുന്ന അപൂർവസന്ദർഭത്തിലും മാത്രമേ തുറന്നുകിടക്കാറുള്ളൂ. ഇതാണു് പള്ളിയിലേക്കുള്ള പൊതുജനങ്ങളുടെ പടി. തൂക്കുമരത്തിന്റെ വളവും ഭൃത്യന്മാരുടെ പെരുമാറ്റസ്ഥലമായി ഉപയോഗപ്പെടുത്തിവരുന്ന ഒരു ചതുരത്തളമാണു്; ഇതിനെ സന്ന്യാസിനിമാർ കലവറ എന്നു വിളിച്ചുവരുന്നു. പ്രധാനമായ ചെനച്ചത്തിലാണു് മഠനായികമാരുടേയും പ്രവേശാർഥിനികളുടേയും മറ്റു കന്യകാമഠസ്ത്രീകളുടേയും ചെറുമുറികൾ. വലുപ്പം കുറഞ്ഞ ചെനച്ചത്തിലാണു് സന്ന്യാസിമഠങ്ങളും പള്ളിയും പിന്നിൽ നില്ക്കുന്ന അടുക്കളകളും ഊട്ടുപുരയും. 62-ആം നമ്പർ വാതിലിനും അടയ്ക്കപ്പെട്ട ഓമാരെ ഇടവഴിക്കും മദ്ധ്യത്തിലത്രേ പള്ളിക്കൂടം; ഇതു പുറത്തുനിന്നു നോക്കിയാൽ കാണുകയില്ല. തെരുവുകൾ കൂടിച്ചേർന്നുണ്ടാകുന്ന മുൻപറഞ്ഞ സ്ഥലത്തിന്റെ ബാക്കി ഭാഗം തോട്ടമാണു്. ഇതു റ്യു പെലൊങ് സൊ തെരുവിനെക്കാൾ ഉയരം കുറഞ്ഞതാകകൊണ്ടു പുറത്തെ മതിലിനെക്കാൾ അകത്തുള്ളതിനു് ഉയരം കൂടിക്കാണുന്നു. അല്പം ഒരു കമാനാകൃതിയിലുള്ള ഈ തോട്ടത്തിന്റെ നടുക്ക് ഒരു ചെറുകുന്നിന്റെ മുകളിലായി കൂർത്തതും സൂചിപോലുള്ളതുമായ ഒരു ദേവദാരമരം നില്ക്കുന്നുണ്ടു്; ഒരു പരിചയുടെ പൊന്തിയ മുഴയിൽനിന്നെന്നപോലെ, അവിടെനിന്നു് അന്തസ്സിലുള്ള നാലു നടവഴികൾ പോകുന്നു; ഇവയുടെ ചെനച്ചങ്ങളിൽ ഈരണ്ടെണ്ണമായി എട്ടു ചെറിയ നടക്കാവുകളുമുണ്ടു്; അതിനാൽ ചുറ്റുമുള്ള മതിൽ വൃത്താകാരത്തിലായിരുന്നുവെങ്കിൽ, നടവഴികളുടെ ക്ഷേത്രഗണിതസംബന്ധിയായ രൂപവിശേഷത്തിനു് ഒരു ചക്രത്തിന്മേൽ ചേർത്തുവെച്ച ഒരു കുരിശിന്റെ ആകൃതിയുണ്ടായേനേ. തോട്ടത്തിന്റെ വരിച്ചൊവ്വില്ലാത്ത മതിലിനോടു എല്ലാ നടവഴികളും ചെന്നുമുട്ടുന്നതിനാൽ ഓരോന്നും ഓരോ നീളത്തിലായിരിക്കുന്നു. അവയുടെ രണ്ടു വക്കത്തും ചെറുമുന്തിരിത്തോപ്പുകളുണ്ടു്. ചുവട്ടിൽ, പഴയ കന്യകാമഠത്തിന്റെ അവശേഷങ്ങളിൽനിന്നു, വക്കത്തു് ഉയരമേറിയ പയൻമരങ്ങളുള്ള ഒരു നടവഴി പോകുന്നുണ്ടു്; ഓമാരെ ഇടവഴിയുടെ മൂലയ്ക്കുള്ള ചെറിയ കന്യകാമഠവും റ്യു ദ്രുവാമ്യൂറും കൂടിയുണ്ടാകുന്ന മൂലയിലാണിതു്. ചെറിയ കന്യകാമഠത്തിനു മുൻപിലാണു് ചെറിയ തോട്ടം എന്നു പറയപ്പെടുന്നതിന്റെ നില്പു്. ഇവയെല്ലാറ്റിനോടുംകൂടി, അകത്തെ എടുപ്പുകളാലും തടവുമതിലുകളാലും പലേ തരത്തിലുള്ള മുക്കുകളും കോണുകളും ഉണ്ടാക്കപ്പെട്ട ഒരു മുറ്റവും, റ്യു പെലോങ്സോവിന്റെ എതിർഭാഗത്തിനു വക്കു പിടിപ്പിച്ച മേൽപ്പുരകളുടെ കറുത്തു നീണ്ട വരിയും ചേർത്തു വായനക്കാർ സങ്കല്പിച്ചുകൊള്ളണം; എന്നാൽ നാല്പതു കൊല്ലം മുൻപു് ബെർനാർമഠക്കാർക്കു പെത്തി പിക്പ്യുവിലുണ്ടായിരുന്ന ഭവനത്തിന്റെ ഒരു പരിപൂർണരൂപം അവർക്കുണ്ടാക്കാൻ കഴിയും. ഈ പരിശുദ്ധഭവനം, പതിന്നാലു മുതൽ പതിനാറുവരെ നൂറ്റാണ്ടുകൾക്കുള്ളിൽ എന്നും പ്രസിദ്ധികേട്ടിരുന്ന ഒരു പന്തുകളിസ്ഥലം നിന്നിരുന്നേടത്തുതന്നെയാണു് പണി ചെയ്യപ്പെട്ടിട്ടുള്ളതു്; ‘പതിനോരായിരം പിശാചുകളുടെ പന്തുകളിസ്ഥലം’ എന്നായിരുന്നു അന്നത്തെ അതിന്റെ പേർ.
എന്നല്ല, ഈ തെരുവുകൾക്കെല്ലാം പാരിസ്സിനെക്കാളധികം പഴക്കമുണ്ടു്. ദ്രുവാമ്യൂർ, ഓമാരെ എന്നീ രണ്ടു പേരുകൾ വളരെ പുരാതനങ്ങളാണു്; ആ പേരുകൾ വഹിക്കുന്ന തെരുവുകൾക്ക് അവയെക്കാളധികം പഴക്കമുണ്ടു്. ഓമാരെ ഇടവഴിക്കു പേർ മൊഗു ഇടവഴി എന്നായിരുന്നു; റ്യു ദ്രുവാമ്യൂറിനു (=കല്ലു്) റ്റ്യു ദെ എഗ്ലാന്തിയേർ (=പുഷ്പങ്ങൾ) എന്നും; മനുഷ്യൻ കല്ലു വെട്ടിത്തുടങ്ങിയതിനു മുൻപു് ഈശ്വരൻ പുഷ്പങ്ങളെ വിരിയിച്ചുതുടങ്ങിയിരിക്കുന്നുവല്ലോ.