സ്പെയിനിൽ ഉണ്ടായിരുന്നതും തിബത്തിൽ ഇപ്പോഴുളളതുമായ സന്ന്യാസിമഠം പരിഷ്കാരത്തിനു് ഒരു തരം ക്ഷയരോഗമാണു്. അതായുസ്സിനെ പിടിച്ചുനിൽത്തുന്നു. അതു നശിപ്പിക്കുന്നു. വന്ധ്യയാക്കുക, ഉടയെടുക്കുക, യൂറോപ്പിന്റെ ആപത്താണു്. ഇതോടുകൂടി, അന്തഃകരണത്തോടു പലപ്പോഴും ചെയ്യുന്ന ബലാൽക്കാരവും നിർബന്ധിച്ചുളള പ്രാർത്ഥനകളും, സന്ന്യാസിമഠങ്ങളാൽ താങ്ങിനില്‍ക്കപ്പെടുന്ന അടിമസ്സമ്പ്രദായവും, കുടുംബത്തിലെ നാഥന്നു് അതിലെ അനാവശ്യാംഗങ്ങളെ സന്ന്യാസിമഠത്തിലേക്ക് ഉന്തിയയ്ക്കാനുളള അധികാരവും, ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞ ഭയങ്കരകൃത്യങ്ങളും, കാരാഗൃഹങ്ങളും, വായയടയ്ക്കലും, തലച്ചോറിനെ മതിൽ കെട്ടി മുട്ടിക്കലും, സാധുഹൃദയങ്ങളെ ശാശ്വതവ്രതങ്ങളാകുന്ന കുണ്ടറയിടലിലും, നോൽമ്പുകൊളളലും, ജീവനുളള സത്ത്വങ്ങളെ കുഴിച്ചു മൂടലും കൂട്ടിനോക്കുക. രാഷ്ട്രീയങ്ങളായ അധഃപതനങ്ങളോടു വ്യക്തിപരങ്ങളായി കഠിനദണ്ഡനങ്ങളേയും കൂട്ടിചേർക്കുക; നിങ്ങൾ ആർതന്നെയായാലും ശരി, സന്ന്യാസിനിമാരുടെ കുറുംകുപ്പായത്തിനും മുഖാച്ഛാദനപടത്തിനും—മനുഷ്യൻ ഉണ്ടാക്കിത്തീർത്ത ഈ രണ്ടു ശവാവരണങ്ങൾക്കും—മുൻപിൽ നിങ്ങൾ വിറച്ചുപോവും. എന്തായിട്ടും, ചില സ്ഥലങ്ങളിലും ചില ഘട്ടങ്ങളിലും, തത്ത്വജ്ഞാനത്തെ കൂട്ടാക്കാതെ, അഭിവൃദ്ധിയെ കൂട്ടാക്കാതെ, സന്ന്യാസിമഠത്തിന്റെ ജീവൻ ഈ പത്തൊമ്പതാംനൂറ്റാണ്ടിന്റെ നടക്കുകൂടി, ശാഠ്യംപിടിച്ചു നില്‍ക്കുന്നുണ്ടു്. ഇതേ സമയത്തു സന്ന്യാസത്തിന്റെ ഒരഭൂതപൂർവമായ പുനരാരംഭം പരിഷ്കൃതലോകത്തെ പരിഭ്രമിപ്പിക്കുന്നുണ്ടു്. പുരാതനസ്ഥാപനങ്ങൾ വിട്ടു പോവാൻ കൂട്ടാക്കാതെ കാലുറപ്പിച്ചുനില്‍ക്കുന്നതു്, കാറിയ വാസനദ്രവ്യം നമ്മുടെ തലമുടി കിട്ടണമെന്നാവശ്യപ്പെടുന്നതുപോലെയും, ചീഞ്ഞളിഞ്ഞ മത്സ്യം മനുഷ്യനോടു തിന്നേ കഴിയൂ എന്നു ശഠിക്കുന്നതുപോലെയും, കുട്ടിയുടെ ഉടുപ്പു് ഒരു പ്രായം ചെന്നാളോടു് എടുത്തു ധരിക്കുവാൻ ലഹളകൂട്ടുന്നതുപോലെയും, ശവങ്ങൾ വന്നു ജീവിച്ചിരിക്കുന്നവരോടു് ആലിംഗനം ചെയ്വാൻ പറ്റിക്കൂടുന്നതു പോലെയുമാണു്.
‘കൃതഘ്നരേ!’ ഉടുപ്പു പറയുന്നു: ‘നിങ്ങളെ ഞാൻ കൊടുംതണുപ്പിൽനിന്നു രക്ഷിച്ചു. നിങ്ങൾക്കിപ്പോൾ എന്നെ ആവശ്യമില്ലെന്നോ?’ ‘ആഴമേറിയ കടലിന്നിടയിൽനിന്നു ഞാനിപ്പോൾ എത്തിയതേ ഉളളൂ.’ മത്സ്യം പറയുന്നു. ‘ഞാനൊരു പനിനീർപ്പൂവായിരുന്നു.’ പരിമളം പറയുന്നു. ‘ഞാൻ നിങ്ങളെ സ്നേഹിച്ചു.’ ശവങ്ങൾ പറയുന്നു. ‘ഞാൻ നിങ്ങളെ പരിഷ്കരിച്ചു.’ കന്യകാമഠം പറയുന്നു.
ഇതിനു് ഒന്നുമാത്രമേ മറുപടിയുളളൂ: ‘പണ്ടു്.’
കഴിഞ്ഞുപോയവയെ അവസാനിക്കാത്തേടത്തോളം കാലം നീട്ടുകയും ശവങ്ങളെ മരുന്നിട്ടു സൂക്ഷിച്ചതുകൊണ്ടു രാജ്യഭാരം നടത്തുകയും ചെയ്യാമെന്നു മനോരാജ്യം വിചാരിക്കുക; തകരാറായിപ്പോയ സിദ്ധാന്തങ്ങളെ വീണ്ടും സ്ഥാപിക്കുക; ശ്രീകോവിലുകളെ പിന്നേയും ചായമിടുക; സന്ന്യാസിമഠങ്ങളെ വീണ്ടും കൂട്ടിക്കെട്ടി നിർത്തുക; നിർമാല്യങ്ങളെ വീണ്ടും ചാർത്തിനോക്കുക; അന്ധവിശ്വാസങ്ങളെ വീണ്ടും സംഭരിക്കുക; മതഭ്രാന്തുകളെ പിന്നെയും ശക്തിവെപ്പിക്കുക; പുണ്യാഹം തളിക്കുന്ന പാത്രങ്ങൾക്കും ആയുധവാഴിക്കും പുതുതായി പിടിയിടുക; സന്ന്യാസിമഠധർമത്തേയും ആയുധവാഴ്ചയേയും വീണ്ടും വ്യവസ്ഥപ്പെടുത്തുക; പരോപജീവികളെ വർദ്ധിപ്പിച്ചതുകൊണ്ടു് ജനസമുദായത്തിനു മുക്തി കിട്ടുമെന്നു വിശ്വസിക്കുക; വർത്തമാനകാലത്തിൽ ഭൂകകാലത്തെ കുത്തിച്ചെലുത്തുക—ഇതു് അത്ഭുതകരമായി തോന്നുന്നു.. എന്നാൽ ഇങ്ങനെയുളള യുക്തിവാദങ്ങളെ മുറുക്കിപ്പിടിക്കുന്ന ചില യുക്തിവാദികളുണ്ടു്. മറ്റു കാര്യങ്ങളിലൊക്കെ ബുദ്ധിമാന്മാരായ ഈ യുക്തിവാദികൾ ഒരെളുപ്പിമേറിയ സൂത്രം കണ്ടുപിടിച്ചിട്ടുണ്ടു്; സാമുദായികവ്യവസ്ഥ, വൈദികാധികാരം, സദാചാരം, കുടുംബം, മൂത്തവരോടുളള ഭക്തി, പഴമാധികാരം, പരമ്പരാഗതമെന്ന മാഹാത്മ്യം, അവകാശം, ധർമ്മശാസ്ത്രം എന്ന കവിടിക്കൂട്ടു് അവർ ഭൂതകാലത്തിന്റെമേൽ പെരുമാറുന്നു. എന്നല്ല, അവർ ഇങ്ങനെ ഉച്ചത്തിൽ പറഞ്ഞുനടക്കുന്നു: ‘നോക്കൂ! സത്യവാന്മാരെ, ഇതാണു് ശരി. ഈ ന്യായശാസ്ത്രം പണ്ടുളളവർക്കും അറിവുളളതാണു്. ലക്ഷണം പറയുന്നവർ അതുപയോഗിക്കുന്നുണ്ടു്. അവർ ഒരു കറുത്ത’ പശുക്കുട്ടിയെ പിടിച്ചു മേലെല്ലാം ചോക്കയുരച്ചുതേച്ചു പറയുന്നു: ‘അതു വെളുത്തതാണു്.’
ഞങ്ങളെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, അവിടേയും ഇവിടേയും പഴമയെ ഞങ്ങള്‍ ബഹുമാനിക്കുന്നു; സർവ്വോപരി അതിനെ ഞങ്ങള്‍ ഉപദ്രവിക്കാതെ വിടുന്നു; ഒന്നുമാത്രം, അതു് ചത്തതായി കിടക്കണം. ജീവിച്ചിരിക്കണമെന്നു ശാഠ്യംപിടിക്കുന്ന പക്ഷം ഞങ്ങൾ അതിനോടെതിർക്കും; അതിനെ കൊല്ലാൻ നോക്കും.
അന്ധവിശ്വാസങ്ങൾ, മതഭ്രാന്തികൾ, കൃത്രിമഭക്തി, തെറ്റിദ്ധാരണ, എല്ലാ രൂപങ്ങളും–രൂപങ്ങൾ എന്ന നിലയ്ക്കു സർവവും–ജീവനെ മറുക്കിപ്പിടിക്കുന്നു; അവയുടെ മങ്ങിച്ചയ്ക്കുളളിൽ പല്ലുകളും നഖങ്ങളുമുണ്ടു്; അവയെ ദേഹത്തോടുദേഹം ചേർത്തു് അമർത്തു കെട്ടിപ്പിടിക്കണം; അവയുടെ മുകളിൽ അമർന്നു കിടന്നു യുദ്ധം ചെയ്യണം; നിർത്തരുതു്; എന്തുകൊണ്ടെന്നാൽ, പ്രേതങ്ങളോടു് എന്നെന്നും യുദ്ധം ചെയ്വാൻ കിടക്കുക എന്നതു് മനുഷ്യ സമുദായത്തിനുളള യോഗങ്ങളിൽ ഒന്നാണു്. അന്ധകാരത്തെ കഴുത്തിൽപ്പിടിച്ചു ചുഴറ്റി നിലത്തേക്കെറിയാൻ ഞെരുക്കമുണ്ടു്.
പത്തെമ്പതാംനൂറ്റാണ്ടിന്റെ നട്ടുച്ചയ്ക്കുളള ഫ്രാൻസിലെ ഒരു കന്യകാമഠം വെളിച്ചത്തോടു നേരിട്ടുനില്‍ക്കുന്ന മൂങ്ങകളുടെ വിദ്യാലയമാണു്. 1789–1830–1848 ഉം [5] ഉണ്ടായ ഒരു നഗരത്തിന്റെ ഒത്ത നടക്കു, പച്ചപ്പകൽ, സന്ന്യാസം നടത്തിപ്പോന്നതായ ഒരു സന്ന്യാസിമഠം, പാരിസ്സിൽ ഉദിച്ചുണ്ടാകുന്ന റോം പട്ടണം, ഒരു കാലഗണനാപ്രമാദമാണു്. സാധാരണകാലങ്ങളിൽ ഒരു കാലഗണനാപ്രമാദത്തെ ഉടച്ചുകളയാൻ ശരിയായ തിയ്യതി പറകയേ വേണ്ടൂ. പക്ഷേ, നാമിപ്പോൾ സാധാരണ കാലത്തല്ല.
നമുക്കു യുദ്ധം വെട്ടുക.
നമുക്കു യുദ്ധം വെട്ടുക; പക്ഷേ, നമുക്കൊരു വകതിരിവു വേണം. സത്യത്തിനുളള ഒരു വിശേഷഗുണം എപ്പോഴും അധികമായിപ്പോകയില്ല എന്നതാണു്. അതിശയോക്തികൊണ്ടു് അതിനെന്താണാവശ്യം? നശിപ്പിക്കുന്നതാവശ്യമായ ഒന്നുണ്ടു്; സ്പഷ്ടമായി കാണിക്കുകയും സനിഷ്കർഷമായി കൺനടത്തുകയും മാത്രമേ ആവശ്യമുളളൂ എന്ന ഒന്നുമുണ്ടു്. സദയവും സഗൌരവുമായ നോക്കിക്കാണൽ എന്തൊരു ശക്തിയാണ്! ഒരു വെളിച്ചം മാത്രമേ ആവശ്യമുളളൂ എന്നിടത്തു നാം തിയ്യിൻനാളം കൊണ്ടു ചെല്ലാതിരിക്കുക.
അതുകൊണ്ടു് പത്തൊമ്പതാംനൂറ്റാണ്ടിലേക്കു നോക്കുമ്പോൾ സാമാന്യമായിട്ടു്, ഏഷ്യയിലവാവട്ടെ യൂറോപ്പിലാവട്ടേ, ഇന്ത്യയിലാവട്ടേ, തുർക്കിയാലാവട്ടേ, ഏതു ജനസമുദായത്തിനിടയിലായാലും ശരി, സന്ന്യാസിമഠസ്ഥാപനത്തിനു് ഈ ഗ്രന്ഥകാരൻ വിരോധിയാണു്. സന്ന്യാസിമഠം എന്നു പറയുന്നതു കുഴിനിലമാണു്. അങ്ങനെയുളളവയുടെ അളിച്ചൽ സ്പഷ്ടമാണു്; അവയുടെ നീർക്കെട്ടി നില്‍പു് ആരോഗ്യനാശകമാണു്; അവയുടെ നുഴഞ്ഞുപൊങ്ങൽ ജനങ്ങളിൽ സന്നിപാതജ്വരത്തെ പരത്തുന്നു; അവരെ അവ വിളർപ്പിക്കുന്നു; അവയുടെ വർദ്ധന പകരുന്ന വിഷജ്വരമാണു്. ബർമയിലെ ബുദ്ധസന്ന്യാസികളും, ജപ്പാനിലെ ‘ഭിക്കു’കളും ‘ഫക്കീർ’മാരും മുഹമ്മദീയസന്ന്യാസികളും പേർഷ്യൻ സന്ന്യാസികളും യവനസന്ന്യാസികളും വിഷകൃമികളുടെ കൂട്ടംപോലെ വർദ്ധിച്ചുവരുന്നതെവിടെയോ അവിടങ്ങളെപ്പറ്റി ഭയപ്പാടോടുകൂടിയല്ലാതെ ഞങ്ങൾക്കു വിചാരിക്കാൻ വയ്യാ.
ധാർമികവിഷയം മാത്രം ആലോചിക്കാൻ ബാക്കിയുണ്ടു്. അതിനു നിഗൂഢങ്ങളും ഭയങ്കരങ്ങളുമായ ചില ഭാഗങ്ങളുണ്ടു്; അതിനെ ഞങ്ങളൊന്നു സൂക്ഷിച്ചു നോക്കിക്കൊള്ളട്ടെ.
[5] ഫ്രാൻസിൽ ജനാധിപത്യഭരണം ഏർപ്പെടുത്തപ്പെട്ടതു് 1848–ലാണ്.