മനുഷ്യർ ഒത്തുകൂടി സംഘങ്ങളായി താമസിക്കുന്നു. എന്തധികാരത്തിന്മേൽ? സഹവാസത്തിനുള്ള അധികാരത്തിന്മേൽ.
അവർ വീട്ടിൽ അടച്ചിരിക്കുന്നു. എന്തധികാരത്തിന്മേൽ? ഓരോ മനുഷ്യനും തന്റെ വീട്ടുവാതിൽ അടയ്ക്കാനും തുറക്കാനുമുള്ള അധികാരത്തിന്മേൽ
അവർ പുറത്തേക്കു വരുന്നില്ല, എന്തധികാരത്തിന്മേൽ? പോവാനും വരാനുമുള്ള അധികാരത്തിന്മേൽ-ഇതിൽ വീട്ടിലിരിക്കാനുള്ള അധികാരം അന്തർഭവിച്ചിട്ടുണ്ടു്.
അവിടെ, വീട്ടിൽ, അവരെന്തു ചെയ്യുന്നു?
അവർ താഴ്‌ന്ന സ്വരത്തിൽ സംസാരിക്കുന്നു; അവർ ഉറങ്ങുന്നു; അവർ പണിയെടുക്കുന്നു. അവർ ലോകത്തെ, പട്ടണങ്ങളെ, വിഷയങ്ങളെ, സുഖങ്ങളെ, മോടികളെ, ഗർവിനെ, ആഗ്രഹങ്ങളെ ത്യജിക്കുന്നു. അവർ പരുത്ത രോമത്തുണികളെക്കൊണ്ടോ പരുത്ത പരുത്തിത്തുണികളെക്കൊണ്ടോ ദേഹാച്ഛാദനം ചെയ്യുന്നു. അവരിൽ ഒരുവനെങ്കിലും സ്വന്തം അവകാശത്തിന്മേൽ യാതൊന്നുമില്ല. അവിടെ ചെന്നാൽ ഓരോ സമ്പന്നനും അവനവനെ ദരിദ്രനാക്കുന്നു. തനിക്കുള്ളതിനെ അവൻ എല്ലാവർക്കും കൊടുക്കുന്നു. മാന്യനെന്നും തറവാടിയെന്നും പ്രഭുവെന്നും വിളിക്കപ്പെടുന്നവൻ ഒരു കൃഷിക്കാരനെന്നു പറയപ്പെടുന്നവന്നു തുല്യനാവുന്നു. എല്ലാവരുടേയും ചെറുമുറി ഒരുപോലെയാണു്. എല്ലാവരും ഒരേവിധം മുടിവെട്ടുന്നു; ഒരേ ഉൾക്കുപ്പായമിടുന്നു; ഒരേ കറുത്തപ്പം തിന്നുന്നു; ഒരേ വയ്ക്കോൽക്കിടക്കയിൽ കിടക്കുന്നു; ഒരേ ചാരത്തിൽ കിടന്നു മരിക്കുന്നു. ഒരേ ചാക്കുതന്നെ പുറത്തു്; ഒരേ ചരടുതന്നെ അരയിൽ. വെറുംകാലോടെ നടക്കണമെന്നാണു് കല്പനയെങ്കിൽ, എല്ലാവരും വെറുംകാലോടെ നടക്കുന്നു. അവരുടെ കൂട്ടത്തിൽ ഒരു രാജകുമാരനുണ്ടാവാം; ആ രാജകുമാരനും, മറ്റുപേരെപ്പോലെ നിഴല്പാടു്. സ്ഥാനപ്പേരുമില്ല. തറവാട്ടുപേർ ഇല്ലാതായി. ഇട്ട പേർ മാത്രമേ അവർക്കുള്ളൂ. ജ്ഞാനസ്നാനത്തിലെ നാമസമത്വത്തിനു മുൻപിൽ എല്ലാവരും കുമ്പിടുന്നു. വിഷയസംബന്ധിയായ കുടുംബത്തെ അവർ പിരിച്ചു; ധാർമികകുടുംബത്തെ ഏർപ്പെടുത്തി; എല്ലാ മനുഷ്യരുമല്ലാതെ വേറെ അവർക്കു ചാർച്ചക്കാരില്ല. അവർ സാധുക്കളെ സഹായിക്കുന്നു; രോഗികളെ ശുശ്രൂഷിക്കുന്നു. തങ്ങൾ അനുസരിക്കുന്നവരെ അവർ ഭരണാധികാരികളായി തിരഞ്ഞെടുക്കുന്നു. അവർ അന്യോന്യം ‘എന്റെ സഹോദര’ എന്നു സംബോധനം ചെയ്യുന്നു.
എന്നെ പിടിച്ചുനിർത്തി നിങ്ങൾ അത്ഭുതപ്പെട്ടു പറയുന്നു: ‘അപ്പോൾ ഇതു ശരിയായ കന്യകാമഠമാണല്ലോ!’
എനിക്കു ശ്രദ്ധിക്കാതെ നിവൃത്തിയില്ലെന്നവിധം, അതു കന്യകാമഠമാണെന്നു വന്നാൽ മതി.
കഴിഞ്ഞ പുസ്തകത്തിൽ ഞാൻ ഒരു കന്യകാമഠത്തെപ്പറ്റി ബഹുമാനപൂർവം സംസാരിച്ചതിന്റെ കാരണം ഇതാണു്. മധ്യകാലത്തെ കളഞ്ഞ്, ഏഷ്യയെ കളഞ്ഞ്, ചരിത്രസംബന്ധിയായും രാജ്യഭരണസംബന്ധിയായുമുള്ള വാദവിഷയത്തെ നിർത്തിവെച്ചു; ശരിയായ തത്ത്വജ്ഞാനത്തെ മുൻനിർത്തി നോക്കുമ്പോൾ, സൈനികനയത്തിന്റെ ആവശ്യങ്ങൾക്കപ്പുറത്തു, സന്ന്യാസിമഠധർമത്തിന്റെ സ്വീകരണം സ്വേച്ഛാനുസൃതമായും സമ്മതമുള്ളവരെ മാത്രം സംബന്ധിക്കുന്നതായിരിക്കുമെന്നുള്ള നിലയ്ക്ക്, ഒരു സന്ന്യാസിസംഘത്തെപ്പറ്റി ഞാൻ എപ്പോഴും ഏതാണ്ടു ശ്രദ്ധാപൂർവമായും, ചില സംഗതികളിൽ ആദരപൂർവമായുമുള്ള ഗൗരവത്തോടുകൂടിയേ വിചാരിക്കു.
എവിടെ ഒരു സംഘമുണ്ടോ അവിടെ ഒരു കൂടിയാലോചനയുണ്ടു്; എവിടെ ഒരു കൂടിയാലോചനയുണ്ടോ അവിടെ അധികാരമുണ്ടു്. സന്ന്യാസിമഠധർമം ഉത്ഭവിച്ചിട്ടുള്ളതു് ഈ വിശ്വാസപ്രമാണത്തിൽനിന്നാണു്; സമത്വം, സഹോദരത്വം, അഹോ! സ്വാതന്ത്ര്യം എത്ര മഹത്താണ്! എന്നല്ല, എത്ര വിശിഷ്ടമായ ഒരു രൂപ മാറ്റം! സന്ന്യാസിമഠധർമത്തെ ഒരു പ്രജാധിപത്യമായി രൂപാന്തരപ്പെടുത്താൻ മതിയായതാണു് സ്വാതന്ത്ര്യം.
ഞങ്ങൾ ഇനിയും പറയട്ടെ.
എന്നാൽ ആ നാലു മതിലുകൾക്കുള്ളിലുള്ള പുരുഷന്മാർ അല്ലെങ്കിൽ സ്ത്രീകൾ-അവർ പരുത്ത രോമത്തുണികളുടുക്കുന്നു; അവർ സമന്മാരാണു്; അവർ അന്യോന്യം സഹോദരന്മാരെന്നു വിളിക്കുന്നു. ഇതു നല്ലതുതന്നെ; പക്ഷേ, അവർ മറ്റു ചിലതുകൂടി ചെയ്യുന്നുണ്ടു്?
ഉവ്വു്.
എന്താണത്?
അവർ അന്ധകാരത്തിലേക്കു സൂക്ഷിച്ചുനോക്കുന്നു; അവർ മുട്ടുകുത്തുന്നു; അവർ കൈകളെ കൂട്ടിപ്പിടിക്കുന്നു.
ഇതെന്തിനെയാണു് സൂചിപ്പിക്കുന്നത്?