അവർ പ്രാർത്ഥിക്കുന്നു.
ആരോടു്?
ഈശ്വരനോടു്.
ഈശ്വരനോടു പ്രാർത്ഥിക്കുക-ഈ വാക്കുകളുടെ അർത്ഥം?
നമുക്കപ്പുറത്തു് ഒരപാരതയുണ്ടോ?
ആ അപാരത ശാശ്വതവും സർവാന്തര്യാമിയുമാണോ? അതപാരതയായതുകൊണ്ടും, എന്നല്ല, അതിൽ ജഡപ്രകൃതി കൂടിയിട്ടില്ലെങ്കിൽ അതു സീമയുള്ളതായിപ്പോകുന്നതുകൊണ്ടും, അതവശ്യം സത്തായിരിക്കുമോ? അതപാരതയായതുകൊണ്ടും, എന്നല്ല അതിനു ബുദ്ധിയില്ലെങ്കിൽ അതവസാനിച്ചേക്കാവുന്നതുകൊണ്ടും, അതവശ്യം ബുദ്ധിയുള്ളതായിരിക്കുമോ? നമുക്കു നാം ജീവിക്കുന്നുണ്ടെന്നല്ലാതെ മറ്റൊന്നും വിചാരിക്കാൻ കഴിയാതിരിയ്ക്കെ, ഈ അപാരത നമ്മളിൽ നാം സത്താമാത്രമാണെന്നുള്ള വിചാരത്തെ ഉണർത്തുന്നുണ്ടോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അതു പൂർണതയല്ലേ? നമ്മൾ അതിന്റെ ഒരു ഭാഗം മാത്രമല്ലേ?
അപ്പോൾത്തന്നെ മറ്റൊന്നു്; നമുക്കു പുറമെ ഒരപാരതയുള്ളതുപോലെ, നമുക്കുള്ളിലും ഒരപാരതയില്ലേ? ഈ രണ്ടപാരതകൾ (എന്തപകടം പിടിച്ച ഒരു ബഹുവചനം!) ഒന്നിനൊന്നു മീതെയായി കൂട്ടിയൊട്ടിച്ചിരിക്കയല്ലേ? ഈ രണ്ടാമത്തെ അപാരത, എന്നുതന്നെ പറയട്ടെ, ആദ്യത്തേതിനു ചുവട്ടിലല്ലേ? ഈ രണ്ടാമതു പറഞ്ഞതു് ആദ്യം പറഞ്ഞതിന്റെ കണ്ണാടി, പ്രതിബിംബം, പ്രതിധ്വനി, അല്ലേ-മറ്റൊരഗാധതയോടു കൂടിച്ചേർന്നതല്ലേ? ഈ രണ്ടാമത്തെ അപാരതയും ബുദ്ധിയുള്ളതാണോ? അതാലോചിക്കുന്നുണ്ടോ? അതിച്ഛിക്കുന്നുണ്ടോ? ഈ രണ്ടപാരതകൾക്കും ബുദ്ധിയുണ്ടെങ്കിൽ, ഓരോന്നിനും ഓരോ ഇച്ഛാശക്തിയുണ്ടാവണം; ചുവട്ടിലത്തെ അപാരതയിൽ ഒരു ‘ഞാൻ’ ഉള്ളതുപോലെ, മുകളിലത്തെ അപാരതയിലും ഒരു ‘ഞാൻ’ ഉണ്ടാവണം.
ചുവട്ടിലുള്ള ഞാൻ ആത്മാവു്; മുകളിലുള്ള ഞാൻ ഈശ്വരൻ.
ഇവിടെ ചുവട്ടിലുള്ള അപാരതയെ, വിചാരംവഴിയായി, മുകളിലുള്ള അപാരതയോടു കൂട്ടിയിണക്കുന്നതിനാണു് പ്രാർത്ഥിക്കൽ എന്നു പറയുന്നതു്.
മനുഷ്യഹൃദയത്തിൽനിന്നു യാതൊന്നും നമുക്ക് എടുത്തുകളയാതിരിക്കുക; അമർത്തിവെക്കുന്നതു് ചീത്തയാണു്. നമുക്കു പുതുരൂപമുണ്ടാക്കുകയും രൂപ ഭേദം വരുത്തുകയും വേണം. മനുഷ്യന്റെ ചില അന്തഃകരണവൃത്തികൾ അജ്ഞാതവസ്തുവിനു നേരെ തിരിയുന്നുണ്ടു്; വിചാരം, ധ്യാനം, പ്രാർത്ഥന. അജ്ഞാതവസ്തു ഒരു സമുദ്രമാണു്. അന്തഃകരണം എന്താണു്? അതു് ആ അജ്ഞാതവസ്തുവിന്റെ വടക്കുനോക്കിയന്ത്രം. വിചാരം, ധ്യാനം, പ്രാർത്ഥന - ഇവ മഹത്തരങ്ങളും നിഗൂഢങ്ങളുമായ തേജഃകിരണങ്ങളാണു്. നമുക്കവയെ ആദരിക്കുക. ജീവാത്മാവിന്റെ ഈ ഉൽക്കൃഷ്ടനാളങ്ങൾ എവിടേക്കു പോകുന്നു? നിഴലിലേക്ക്; എന്നുവെച്ചാൽ, വെളിച്ചത്തിലേക്ക്.
പ്രജാഭരണത്തിനുള്ള മാഹാത്മ്യം മനുഷ്യസമുദായത്തിലുള്ള യാതൊന്നിനേയും ഉപേക്ഷിക്കാതിരിക്കുകയും, യാതൊന്നിനേയും നിഷേധിക്കാതിരിക്കുകയുമാണു്. മനുഷ്യനുള്ള അധികാരത്തോടു് തൊട്ടുകൊണ്ടു് എത്രതന്നെ കുറച്ചു പറഞ്ഞാലും അരികിലായി, ജീവാത്മാവിനുള്ള അധികാരം നില്‍ക്കുന്നുണ്ടു്.
മതഭ്രാന്തിനെ ഉടച്ചുകളയണം, അപാരതയെ പൂജിക്കുകയും-ഇതാണു് ധർമം. പ്രപഞ്ചസൃഷ്ടിയാകുന്ന വൃക്ഷത്തിനു മുൻപിൽ നമസ്കരിച്ചതുകൊണ്ടും നക്ഷത്രങ്ങളാൽ നിറയപ്പെട്ട അതിന്റെ കൊമ്പുകളെക്കുറിച്ചു മനോരാജ്യം വിചാരിച്ചതുകൊണ്ടും മാത്രം നമുക്കു തൃപ്തിപ്പെടാതിരിക്കുക. മനുഷ്യാത്മാവിനു മീതേ കടന്നുപ്രവർത്തിക്കുന്നതു്, അത്ഭുതസംഭവത്തിൽനിന്നു നിഗൂഢതയെ രക്ഷപ്പെടുത്തുന്നതു്, അജ്ഞേയമായതിനെ പൂജിക്കുകയും വിഡ്ഢിത്തത്തെ ഉപേക്ഷിക്കുകയും ചെയ്യുന്നതു്, ഒരു സ്പഷ്ടമായ യത്ഥാർത്ഥതത്ത്വം എന്ന നിലയിൽ ആവശ്യമുള്ളതിനെ മാത്രം സമ്മതിക്കുന്നതു്, വിശ്വാസത്തെ ശുദ്ധിപ്പെടുത്തുന്നതു്, മതത്തിനു മുകളിൽനിന്നു് അന്ധവിശ്വാസങ്ങളെ നീക്കുന്നതു്, നമ്മുടെ ഒരു ചുമതലയാണ്-അതേ, ഈശ്വരനിൽനിന്നു കമ്പിളിപ്പുഴുക്കളെയെല്ലാം തട്ടിക്കളയുന്നതു് നമ്മുടെ ചുമതലയാണു്.