പ്രാർത്ഥനയുടെ രീതിയെപ്പറ്റിയാണെങ്കിൽ, എല്ലാം നന്നു്; ഒന്നുമാത്രം, മനസ്സിൽത്തട്ടിയതാവണം. നിങ്ങളുടെ വേദപുസ്തകത്തെ കീഴുമേൽ മറിച്ചു. നിങ്ങൾ അപാരതയിൽ ചെല്ലുക.
അപാരത എന്നൊന്നില്ലെന്നു പറയുന്ന ഒരു തത്ത്വശാസ്ത്രമുണ്ടു്. ഞങ്ങൾക്കറിയാം. രോഗപ്പട്ടികയിൽ ചേർത്തിട്ടുള്ള മറ്റൊരു തത്ത്വശാസ്ത്രവുമുണ്ടു്. അതു് സൂര്യനെ നിഷേധിക്കുന്നു; ഈ തത്ത്വശാസ്ത്രത്തിന്റെ പേരാണു് അന്ധത്വം.
സത്യത്തിന്റെ വഴിക്കു നമുക്കില്ലാത്ത ഒരിന്ദ്രിയത്തെ കെട്ടിയുണ്ടാക്കുന്നതു് അന്ധന്റെ സവിശേഷമായ അഹമ്മതിയാണു്.
ഈശ്വരനെ കാണുന്ന തത്ത്വശാസ്ത്രത്തിനു മുൻപിൽ ഈ തപ്പിത്തടയുന്ന തത്ത്വശാസ്ത്രം കാണിക്കുന്ന ആ ദുരഭിമാനത്തോടും താൻപ്രമാണിത്തത്തോടും അനുകമ്പയോടും കൂടിയ ഭാവവിശേഷമാണു് അത്ഭുതകരം. ഒരു കാക്കപ്പുള്ളി ഇങ്ങനെ നിലവിളിക്കുന്നതു് കേൾക്കുന്നതുപോലെ തോന്നിപ്പോകുന്നു; ‘എനിക്ക് അവരെപ്പറ്റിയും അവരുടെ സൂര്യനെപ്പറ്റിയും അനുകമ്പയാണ്!’
ശക്തന്മാരും കൊള്ളാവുന്നവരുമായ നിരീശ്വരന്മാരുണ്ടു്, ഞങ്ങൾക്കറിയാം. അടിയിൽ നോക്കിയാൽ തങ്ങളുടെ ശക്തിമൂലം അവർ സത്യത്തിലേക്കു പിന്നോക്കം പോകുന്നതുകൊണ്ടു് തങ്ങൾ നിരീശ്വരന്മാരാണെന്ന കാര്യം അവർക്കുതന്നെ നല്ല നിശ്ചയമില്ല; അവരുടെ തർക്കം മുഴുവനും വിവരണത്തിൽ മാത്രമാണു്; എന്നല്ല, എന്തായാലും, അവർ ഈശ്വരനെ വിശ്വസിക്കുന്നില്ലെങ്കിൽ, മഹാന്മാരാകയാൽ അവർ ഈശ്വരനെ തെളിയിക്കുന്നുണ്ടു്.
അവരുടെ തത്ത്വശാസ്ത്രത്തെ ഞങ്ങൾ കഠിനമായി അധിക്ഷേപിയ്ക്കെ, തത്ത്വജ്ഞാനികൾ എന്ന നിലയിൽ അവരെ ഞങ്ങൾ ബഹുമാനിക്കുന്നു.
ഞങ്ങൾ ഇനിയും പറയട്ടെ.
ആ തത്ത്വശാസ്ത്രത്തിൽ എടുത്തുപറയേണ്ടതായ മറ്റൊന്നു, വാക്കുകളെക്കൊണ്ടു് ജയിച്ചുകളായൻ അവർക്കുള്ള സാമർത്ഥ്യമാണു്. വടക്കുള്ള ഒരു തത്ത്വജ്ഞാനിസംഘം-ആ രാജ്യത്തെയനുസരിച്ച് അവരുടെ തത്ത്വജ്ഞാനത്തിലും കുറേയധികം മഞ്ഞിൻപുക കലർന്നിട്ടുണ്ട്-ഇച്ഛ എന്ന വാക്കോടുകൂടി ശക്തി എന്ന വാക്കു വെച്ചതുകൊണ്ടു് മനുഷ്യന്റെ ആലോചനയ്ക്കുള്ളിൽ ഒരു വലിയ പരിവർത്തനം ഉണ്ടാക്കിത്തീർത്തു എന്നു് സ്വപ്നം കാണുന്നു.
‘ചെടി വളരുന്നു’ എന്നതിനുപകരം, ‘ചെടി ഇച്ഛിക്കുന്നു’ എന്നു് പറയുക-പ്രപഞ്ചം ഇച്ഛിക്കുന്നു’ എന്നുകൂടി ഞങ്ങൾക്കു കൂട്ടാവുന്നപക്ഷം, ഇതു നിശ്ചയമായും നല്ല ഫലമുള്ളൊന്നാണു്. എങ്ങനെ? ഇങ്ങനെയാവും; ചെടി ഇച്ഛിക്കുന്നു, അതിനാൽ അതിന്നൊരു ഞാനുണ്ടു്; പ്രപഞ്ചം ഇച്ഛിക്കുന്നു, അതിനാൽ അതിന്നൊരീശ്വരനുണ്ടു്.
ഏതായാലും ഈ പ്രസ്ഥാനക്കാരെപ്പോലെയല്ലാതെ, യാതൊന്നും മുൻകൂട്ടി ഉപേക്ഷിക്കാതിരിക്കുന്ന ഞങ്ങൾക്ക്, ഇവരാൽ സ്വീകരിക്കപ്പെട്ട ചെടിയുടെ ഇച്ഛാ ശക്തിയെയാണു്, നിഷേധിക്കപ്പെട്ട പ്രപഞ്ചത്തിന്റെ ഇച്ഛാശക്തിയേക്കാൾ സമ്മതിക്കാൻ ഞെരുക്കമായി തോന്നുന്നതു്.
അപാരതയുടെ ഇച്ഛാശക്തിയെ, അതായതു് ഈശ്വരനെ, നിഷേധിക്കുവാൻ, ആ അപാരതയെ നിഷേധിക്കുകയല്ലാതെ വേറെ ഒരുവിധത്തിലും നിവൃത്തിയില്ല, ഇതു് ഞങ്ങൾ തെളിയിച്ചിട്ടുണ്ടു്.
അപാരതതന്നെ ഇല്ലെന്നു പറയുന്നതു് നേരേ ശൂന്യത്വവാദത്തിലേക്ക് എത്തിച്ചു കളയുന്നു. സർവവും ‘ഒരു മനസ്സങ്കല്പ’മായിത്തീരുന്നു.
ശൂന്യത്വവാദത്തോടു യാതൊരു വാദപ്രതിവാദത്തിനും, നിവൃത്തിയില്ല; എന്തുകൊണ്ടെന്നാൽ ശൂന്യത്വവാദിയുടെ ന്യായം, ചോദിക്കുന്നാൾതന്നെ ഉണ്ടോ എന്നു സംശയിക്കുന്നു; എന്നല്ല, അതുതന്നെയുണ്ടെന്നു നല്ല നിശ്ചയമില്ല.
ആ ന്യായപ്രകാരം, അതുതന്നെ അതിനു് ‘ഒരു മനസ്സങ്കല്പം’ മാത്രമാണെന്നു വരാം.
ചുരുക്കിപ്പറഞ്ഞാൽ, ഇല്ല എന്ന രണ്ടക്ഷരംകൊണ്ടു് സകലത്തെയും അവസാനിപ്പിക്കുന്ന ഒരു തത്ത്വശാസ്ത്രം ആലോചനയുടെ മുൻപിൽ യാതൊരു മാർഗത്തേയും തുറന്നുകാണിക്കുന്നില്ല.
ഇല്ല എന്നതിനു് ഒരൊറ്റ ഉത്തരം മാത്രമേ ഉള്ളൂ, ഉവ്വു്.
ശൂന്യത്വവാദത്തിനു് അവസാനമില്ല.
ശൂന്യത്വം എന്നൊന്നില്ല. സുന്നം ഉള്ളതല്ല. എല്ലാം എന്തെങ്കിലുമൊന്നാണു്. ഇല്ലാത്തതു് ഇല്ലാത്തതുതന്നെ.
ഭക്ഷണത്തെക്കാളധികം ഉവ്വു് എന്നതുകൊണ്ടാണു് മനുഷ്യൻ ജീവിക്കുന്നതു്.
കണ്ടാലും കാണിച്ചാലും മാത്രം മതിയായില്ല. തത്ത്വജ്ഞാനം ഒരു ചൈതന്യമായിരിക്കണം; മനുഷ്യന്റെ സ്ഥിതി നന്നാക്കിത്തീർക്കലായിരിക്കണം അതിന്റെ ശ്രമവും ഫലവും. സോക്രട്ടീസു് ആദാമിന്റെ ഉള്ളിൽ കടന്നു മാർക്കസ്സു് ഒറീലിയസ്സിനെ ഉണ്ടാക്കണം; മറ്റൊരുവിധം പറഞ്ഞാൽ, സുഖിതന്റെ ഉള്ളിൽനിന്നു ജ്ഞാനിയെ പുറപ്പെടുവിക്കണം. ഏഡൻതോട്ടത്തെ പിടിച്ച് ഒരു ലൈസിയം [6] കളരിത്തോട്ടമാക്കി മാറ്റണം. പ്രകൃതിശാസ്ത്രം ഒരു ദീപനൗഷധമായിരിക്കണം. സുഖിക്കുക-എന്തു ദയനീയമായ ഉദ്ദേശ്യം; എന്തു നിസ്സാരമായ അതിമോഹം! തിര്യക്കുകൾ സുഖിക്കുന്നു. മനുഷ്യരുടെ ദാഹം തീർക്കുവാൻ ആലോചനയെടുക്കുക; ഈശ്വരസങ്കല്പമാകുന്ന അമൃതത്തെ അവർക്കെല്ലാവർക്കും സമ്മാനിക്കുക; അവരിൽ അന്തഃകരണത്തിനും പ്രകൃതിശാസ്ത്രത്തിനും സഹോദരത്വമുണ്ടാക്കുക; നിഗൂഢമായ ഈ കൂട്ടിവെച്ചു ചോദിക്കൽകൊണ്ടു് അവരെ ധർമനിഷ്ഠരാക്കുക; യത്ഥാർത്ഥ തത്ത്വജ്ഞാനത്തിന്റെ പ്രവൃത്തി ഇതൊക്കെയാണു്. സത്യത്തിൽനിന്നു് മുളച്ചു വളരുന്ന ഒന്നാണു് സദാചാരം. ആലോചന പ്രവൃത്തിയിലെത്തിക്കുന്നു. കേവലത്വം പ്രായോഗികമായിരിക്കണം. മനുഷ്യമനസ്സിനു ശ്വസിക്കാവുന്നതും കുടിക്കാവുന്നതും ഭക്ഷിക്കാവുന്നതുമായിരിക്കണം ആദർശം എന്നതത്യാവശ്യമാണു്. ഇങ്ങനെ പറയാനുള്ള അവകാശം ആദർശത്തിന്നാണു്; ഇതെന്റെ ശരീരം, ഇതെന്റെ രക്തം, എടുത്തുകൊള്ളൂ. ജ്ഞാനം ഒരു പരിശുദ്ധമായ ‘തിരുവത്താഴ’മാണു്. ഈ നിലയിലാണു്, അതു് വന്ധ്യമായ പ്രകൃതിശാസ്ത്രഭ്രമമല്ലാതാകുന്നതും, മനുഷ്യരെ ഏകീകരിക്കുവാനുള്ള മനുഷ്യരെ ഏകീകരിക്കുവാനുള്ള ഏകവും മുഖ്യവുമായ മാർഗമാകുന്നതും; എന്നല്ല, തത്ത്വജ്ഞാനംതന്നെ മതത്തിലേക്ക് കയറിച്ചെല്ലുന്നതു് ഈ നിലയിലാണു്.
ഉൽക്കണ്ഠയ്ക്കു തന്റെ സൗകര്യംപോലെ നോക്കിക്കാണുവാൻ പാകത്തിലുള്ള ഒന്നു് എന്നതൊഴിയെ മറ്റു യാതൊരു ഫലവുമില്ലാതെ, നിഗുഢതയുടെ മുകളിൽ കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു മോടിപ്പണിയായിരിക്കരുതു് തത്ത്വശാസ്ത്രം.
ഞങ്ങളുടെ ആലോചനാപരമ്പരയോ മറ്റൊരു സന്ദർഭത്തിലേക്കു നീട്ടിവെച്ചു. ഞങ്ങളെസ്സംബന്ധിച്ചേടത്തോളം, വിശ്വാസം സ്നേഹം എന്നീ രണ്ടു പ്രേരക ശക്തികളോടുകൂടാതെ, മനുഷ്യനെ മറ്റുള്ളവയിൽനിന്നു വേറിട്ടൊന്നായിട്ടോ അഭിവൃദ്ധിയെ അവസാനഫലമായിട്ടോ ഞങ്ങൾ മനസ്സിലാക്കുന്നില്ലെന്നു മാത്രം പറഞ്ഞു തൃപ്തിപ്പെടട്ടെ.
അഭിവൃദ്ധി പ്രാപ്യസ്ഥാനമാണു്; ആദർശം മാതൃകയാണു്.
ഈ ആദർശം എന്താണു്? ഈശ്വരൻ.
ആദർശംസ കേവലത്വം, പൂർണത, അപാരത; ഒരേ വാക്കുകൾ.
[6] ഏതൻസു് പട്ടണത്തിന്റെ അടുത്തു് മുകൾമറയുള്ള നടവഴികൾകൊണ്ടു് നിറഞ്ഞ ഈ തോട്ടത്തിൽ നടന്നുംകൊണ്ടാണത്രേ അരിസ്റ്റോട്ടൽ എന്ന പ്രസിദ്ധതത്ത്വജ്ഞാനി തന്റെ തത്ത്വശാസ്ത്രം നിർമ്മിച്ചിട്ടുള്ളതു്.