ഒറ്റക്കണ്ണന്റെ കടാക്ഷവീക്ഷണങ്ങൾപോലെയാണു് ഒരു മുടന്തന്റെ കാൽവെപ്പുകൾ; ചെല്ലേണ്ട ദിക്കിൽ അവ വളരെ ജാഗ്രതയോടുകൂടിയൊന്നും എത്തില്ല. എന്നല്ല, ഫൂഷൽവാങ്ങ് ഒരു കുഴപ്പത്തിലായിരുന്നു. തോട്ടത്തിലുള്ള കുടിലിലേക്കു തിരിച്ചെത്താൻ അയാൾക്ക് ഏതാണ്ടു് മുക്കാൽ മണിക്കൂർ വേണ്ടിവന്നു. കൊസെത്തു് ഉണർന്നിരിക്കുന്നു. ഴാങ്ങ് വാൽഴാങ്ങ് അവളെ തിയ്യിനടുക്കൽ കൊണ്ടിരുത്തി. ഫൂഷൽവാങ്ങ് ചെല്ലുമ്പോൾ ചുമരിന്മീതെയുള്ള ആ വീഞ്ഞുകച്ചവടക്കാരന്റെ കൊട്ടയെ ചൂണ്ടിക്കാട്ടി ഴാങ്ങ് വാൽഴാങ്ങ് അവളോടു് ഇങ്ങനെ പറഞ്ഞുകൊടുക്കുയാണു്; ‘എന്റെ കൊസെത്തുകുട്ടി, ഞാൻ പറയുന്നതു ശ്രദ്ധവെച്ചു കേൾക്കണം. നമുക്ക് ഈ വീട്ടിൽനിന്നു പോകേണ്ടിയിരിക്കുന്നു; പക്ഷേ, നമുക്കു വീണ്ടും മടങ്ങി വന്നു് ഇവിടെ സുഖമായി താമസിക്കാം. ഇവിടെ താമസിക്കുന്ന ആ നല്ലനാൾ നിന്നെ അതിലാക്കി പുറത്തേറ്റിയിട്ടാണു് ഇവിടെനിന്നു കൊണ്ടുപോവാൻ ഭാവം. ഞാൻ വരുന്നതുവരെ നിയ്യൊരു മാന്യസ്ത്രീയുടെ വീട്ടിൽ താമസിക്കണം ഞാൻ നിന്നെ കൂട്ടിക്കൊണ്ടുപോരാൻ അവിടെ വരും. പറഞ്ഞതു കേൾക്കണം, മറ്റെല്ലാറ്റിനും മീതെ, ഒരു ശബ്ദവും മിണ്ടിപ്പോകരുതു്; മദാം തെനാർദിയെരുടെ കൈയിൽ ഇനിയും പെടേണ്ടെന്നുണ്ടെങ്കിൽ, ഇപ്രകാരം ചെയ്തോളൂ!’ കൊസെത്തു് സഗൗരവമായി തല കുലുക്കി. ഫൂഷൽവാങ്ങ് വാതിൽ തുറന്ന ശബ്ദം കേട്ടു് ഴാങ്ങ് വാൽഴാങ്ങ് തിരിഞ്ഞുനോക്കി. ‘ശരിയായോ?’ ‘എല്ലാം ശരിയായി, ഒന്നും ശരിയായിട്ടില്ല.’ ഫൂഷൽവാങ്ങ് പറഞ്ഞു. ‘നിങ്ങളെ കൊണ്ടുപോരാൻ എനിക്കു സമ്മതം കിട്ടി; പക്ഷേ, നിങ്ങളെ അകത്തേക്കു കൊണ്ടു പോരുന്നതിനുമുൻപു് നിങ്ങൾ പുറത്തായിക്കിട്ടണം. അവിടെയാണു് ദുർഘടമൊക്കെ. കുട്ടിയുടെ കാര്യം സാരമില്ല.’ ‘അവളെ നിങ്ങൾ കൊണ്ടുപോയ്ക്കൊള്ളും?’ ‘അവൾ ശബ്ദിക്കാതിരിക്കും?’ ‘അതു ഞാനേറ്റു.’ ‘പക്ഷേ, നിങ്ങൾ?’ ഉൽക്കണ്ഠകൊണ്ടു നിറഞ്ഞ കുറച്ചുനേരത്തെ മൗനത്തിനുശേഷം, ഫൂഷൽ വാങ്ങ് ഉറക്കെപ്പറഞ്ഞു: ‘എന്തിനു്, വന്ന വഴിയേ നിങ്ങൾ പുറത്തേക്കു പോവണം!’ ആദ്യത്തെ പ്രാവശ്യം ചെയ്തതുപോലെ, ഴാങ്ങ് വാൽഴാങ്ങ് ഇപ്പോഴും ‘അസാധ്യം’ എന്നു പറഞ്ഞു തൃപ്തിപ്പെട്ടു. ഫൂഷൽവാങ്ങ് പിറുപിറുത്തു—അധികവും തന്നോടായിട്ടാണു്, ഴാങ്ങ് വാൽഴാങ്ങോടല്ല; ‘മറ്റൊരു ഗ്രഹപ്പിഴയുണ്ഠ്. മണ്ണിട്ടുകൊള്ളാമെന്നു ഞാൻ പറഞ്ഞു. പിന്നെ ആലോചിക്കുമ്പോൾ, ശവത്തിനുപകരം മണ്ണായാൽ ശരിയാവില്ല, അതു പറ്റില്ല; അതു താഴത്തു വീഴും; അങ്ങോട്ടുമിങ്ങോട്ടും നീങ്ങും. ആളുകൾ അതറിയും, നോക്കണേ, ഫാദർ മദലിയെൻ, ഭരണാധികാരികൾ അതു് കണ്ടെത്തും.’ ഴാങ്ങ് വാൽഴാങ്ങ് അയാളുടെ കണ്ണിലേക്ക് ഇമവെട്ടാതെ നോക്കി; ആ മനുഷ്യൻ ഭ്രാന്തു പറകയാണെന്നു തോന്നി. ഫൂഷൽവാങ്ങ് തുടരുന്നു: ‘എന്തു ഗ്രഹപ്പിഴയിലൂടെയാണു് നിങ്ങൾ പുറത്തു ചാടുന്നത്? നാളെ രാവിലേക്ക് ഒക്കെ കഴിയണം. നാളെയാണു് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുവരേണ്ടതു്. മഠാധ്യക്ഷ നിങ്ങളെ കാത്തിരിക്കുന്നു.’
എന്നിട്ടു് അയാൾ ഴാങ്ങ് വാൽഴാങ്ങിനെ കാര്യം മനസ്സിലാക്കി, താൻ ഫൂഷൽവാങ്ങ്, സംഘത്തിലേക്കു ചെയ്തുകൊടുക്കുന്ന ഒരു സഹായത്തിനു പ്രതിഫലമായിട്ടാണു് ആ സമ്മതം കിട്ടിയതു്. അയാളുടെ ജോലികളിൽ ഒന്നു് അവരുടെ സംസ്കാരത്തിനു കൂടുകയാണു്; ശവമഞ്ചം ആണിയിടാനും കുഴിവെട്ടുകാരനെ സംസ്കാരത്തിനു സഹായിക്കാനും അയാളാണു്. അന്നു രാവിലെ മരിച്ചുപോയ സന്ന്യാസിനി താൻ അതുവരെ കിടന്നുപോന്ന ശവമഞ്ചത്തിൽത്തന്നെ മറവുചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുന്നു; എന്നല്ല, അവളെ പള്ളിയിലെ തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ള നിലവറയിൽത്തന്നെ കുഴിച്ചുമൂടുകയും വേണം. പൊല്ലീസ്സുനിയമം ഇതു വിരോധിച്ചിട്ടുണ്ടു്; പക്ഷേ, ആ സ്ത്രീ മരിച്ചുപോയല്ലോ, അവളുടെ ആവശ്യം സാധിപ്പിക്കാതെ നിവൃത്തിയില്ല, മഠാധ്യക്ഷയും മഠനായികമാരുംകൂടി ആ മരിച്ചു പോയവളുടെ ആഗ്രഹം നിറവേറ്റാൻ നിശ്ചയിച്ചിരിക്കുന്നു. ഭരണാധികാരികളുടെ വല്ലാത്ത ഗ്രഹപ്പിഴ, താൻ ഫൂഷൽവാങ്ങ്, ചെറുമുറിയിൽവെച്ചു ശവമഞ്ചം ആണിയിട്ടു്, പള്ളിയിലുള്ള കല്ലു പൊക്കി. ശവം നിലവറയിലേക്ക് ഇറക്കിക്കൊടുക്കണം. അതിനുള്ള ഒരു നന്ദിയായി, മഠാധ്യക്ഷ അയാളുടെ സഹോദരനെ തോട്ടക്കാരനായിട്ടും മരുമകളെ വിദ്യാർഥിനിയായിട്ടും മഠത്തിലേക്കെടുത്തുകൊള്ളാമെന്നേറ്റിട്ടുണ്ടു്. ആ സഹോദരൻ മൊസ്സ്യു മദലിയെനാണു്; മരുമകൾ കൊസെത്തും. നാളെ രാവിലെ ആ കള്ളസംസ്കാരം കഴിഞ്ഞതിനുശേഷം സഹോദരനെ കൂട്ടിക്കൊണ്ടുവന്നുകൊള്ളാൻ മഠാധ്യക്ഷ പറഞ്ഞിരിക്കുന്നു. പക്ഷേ, മൊസ്സ്യു മദലിയെൻ പുറത്തുണ്ടെങ്കിലല്ലാതെ മൊസ്സ്യു മദലിയെനെ പുറത്തുനിന്നു കൂട്ടിക്കൊണ്ടു പോരാൻ നിവൃത്തിയില്ലല്ലോ. അതാണു് ഒന്നാമത്തെ ദുർഘടം. പിന്നെ, വേറെയൊന്നുണ്ടു്; ‘ഒഴിഞ്ഞ ശവമഞ്ചം.’
‘എന്താണു് ആ ഒഴിഞ്ഞ ശവമഞ്ചം?’ ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു. ‘ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു: ‘ഭരണാധികാരികളുടെ ശവമഞ്ചം.’ ‘എന്തു ശവമഞ്ചം? എന്തു ഭരണാധികാരികൾ?’ ‘ഒരു സന്ന്യാസിനി മരിക്കുന്നു.’ നഗരവൈദ്യൻ വന്നു പറയുന്നു, ‘ഒരു സന്ന്യാസിനി മരിച്ചു.’ ഭരണാധികാരികൾ ഉടനെ ഒരു ശവമഞ്ചമയയ്ക്കും. പിറ്റേ ദിവസം രാവിലെ അവർ ആ ശവമഞ്ചം ശ്മശാനത്തിലെത്തിക്കുവാൻ ഒരു ശവവണ്ടിയും മറവുചെയ്യാനുള്ള ആളുകളേയും അയയ്ക്കും. ശവം മറവുകാരുടെ ആൾ വന്നു ശവമെടുക്കും; അപ്പോൾ അതിലൊന്നുമുണ്ടാവില്ല.’ ‘അതിലെന്തെങ്കിലും വെക്കണം.’ ‘ഒരു ശവത്തെയോ? എന്റെ കൈയിലില്ലല്ലോ.’ ‘അല്ല.’ ‘പിന്നെ?’ ‘ഒരു ജീവനുള്ളാളെ.’ ‘ഏതാളെ?’ ‘എന്നെ!’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ഇരിക്കുകയായിരുന്ന ഫൂഷൽവാങ്ങ്, തന്റെ കസാലയ്ക്കു ചുവട്ടിൽ ഒരു തിയ്യുണ്ട വീണു പൊട്ടിയാലത്തെപ്പോലെ, ഞെട്ടിത്തെറിച്ചു. ‘നിങ്ങളെ!’ ‘എന്തുകൊണ്ടു വയ്യാ?’ ആകാശത്തുനിന്നു മഴക്കാലത്തുണ്ടാകാറുള്ള മിന്നൽപോലെ, മുഖം മുഴുവനും തിളങ്ങുന്ന അഭൂതപൂർവമായ പുഞ്ചിരികളിൽ ഒന്നു് ഴാങ്ങ് വാൽഴാങ്ങിന്റെ മുഖത്തുണ്ടായി. ‘നിങ്ങൾ പറയുകയുണ്ടായല്ലോ, ഫൂഷൽവാങ്ങ്, ‘മദർ ക്രൂസിഫിക്ഷ്യൻ മരിച്ചു’ എന്നു്; ഞാൻ അതിനോടു കൂട്ടുന്നു, ‘ഫാദർ മദലിയെൻ സംസ്കരിക്കപ്പെട്ടു.’ ‘ഹാ, അതേ, നിങ്ങൾക്കു ചിരിക്കാം; നിങ്ങൾ കാര്യമായി പറകയല്ല.’ ‘വളരെ കാര്യമായിട്ടു്; എനിക്കിവിടെനിന്നു പുറത്തു ചാടണം.’ ‘നിശ്ചയമായും.’ ‘ഒരു കൊട്ടയും മൂടുതുണിയും എനിക്കും ഉണ്ടാക്കിത്തരാൻ ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.’ ‘എന്നിട്ടു്?’ ‘കൊട്ട ചവോക്കുമരംകൊണ്ടാവണം; മൂടുതുണി കറുത്തതും.’
‘ഒന്നാമതു, വെളുത്ത തുണിയായിരിക്കും. സന്ന്യാസിനിമാർ വെള്ളത്തുണിയിലാണു് സംസ്ക്കരിക്കപ്പെടാറു്.; ‘എന്നാൽ, വെളുത്ത തുണിയാവട്ടെ.’ ‘ഫാദർ മദലിയെൻ, നിങ്ങൾ സാധാരണജനങ്ങളുടെ മട്ടല്ല.’ തണ്ടുവലിശിക്ഷാസ്ഥലങ്ങളിലെ പൈശാചികങ്ങളും സാഹസമയങ്ങളുമായ കണ്ടുപിടുത്തങ്ങളല്ലാതെ മറ്റൊന്നുമല്ലാത്ത ഇത്തരം സൂത്രപ്പണി, തന്റെ ചുറ്റുമുള്ള സമാധാനയുക്തങ്ങളായ സംഗതികളിൽനിന്നു പൊന്തിവരികയും, അയാൾ പറഞ്ഞപോലെ, ‘ഒരു കന്യകാമഠത്തിലെ നിസ്സാരമായ ജീവിതഗതി’ യോടുകൂടിച്ചേരുകയും ചെയ്തുകണ്ടപ്പോൾ, റ്യു സാങ്ങ്ദെനിയിലെ ഓവിൽനിന്നു കടല്ക്കാക്ക മത്സ്യം പിടിക്കുന്നതു കണ്ടാൽ ഒരു വഴിപോക്കന്നുണ്ടാകാവുന്ന അമ്പരപ്പു് ഫൂഷൽ വാങ്ങിനേയും ബാധിച്ചു.
ഴാങ്ങ് വാൽഴാങ്ങ് തുടർന്നു: ‘ആരും കാണാതെ ഇവിടെനിന്നു പുറത്തു ചാടിക്കിട്ടുകയാണല്ലോ നമുക്കു വേണ്ടതു്. ഇതു് അതിന്നുള്ള വഴി കാട്ടിത്തന്നു. അപ്പോൾ ഒന്നാമതായി ഒരു വിവരം എനിക്കു പറഞ്ഞുതരൂ എങ്ങനെയാണു് അതിന്റെ മട്ടു്? ഈ ശവമഞ്ചം എവിടെയുണ്ടു്?’ ‘ഒഴിഞ്ഞതോ?’ ‘അതേ.’ ‘താഴത്തു, മരണമച്ച് എന്നു പറയുന്നേടത്തു്. ശ്മശാനത്തുണിക്കുള്ളിൽ അതു രണ്ടു നാല്ക്കാലികൾക്കു മീതെയിരിക്കുന്നു’ ‘ഈ ശവമഞ്ചം നീളമെന്തുണ്ടു്?’ ‘ആറടി’ ‘ഈ മരണമച്ചേതാണു്?’ ‘അതു താഴത്തേ നിലയിൽ, തോട്ടത്തിലേക്കഭിമുഖമായി, ഇരിമ്പഴിയിട്ട ഒരു ജനാലയോടുകൂടിയ മച്ചാണു്; ആ ജനാല ഒരഴിവാതിൽകൊണ്ടു പുറത്തുനിന്നു് അടച്ചിട്ടിരിക്കും. അതിനു രണ്ടു വാതിലുണ്ടു്; ഒന്നു കന്യകാമഠത്തിലേക്കും, മറ്റൊന്നു പള്ളിയിലേക്കും.’ ‘ഏതു പള്ളി?’ ‘തെരുവിലേക്കുള്ള പള്ളി, ആർക്കും കടന്നുവരാവുന്ന പള്ളി.’ ‘ആ രണ്ടു വാതിലിന്റേയും താക്കോൽ നിങ്ങളുടെ വശമുണ്ടോ?’ ‘ഇല്ല; കന്യകാമഠത്തിലേക്കുള്ള വാതിലിന്റെ താക്കോൽ എന്റെ പക്കലുണ്ടു്; പള്ളിയിലേക്കുള്ള വാതിലിന്റെ താക്കോൽ പടിക്കാവല്ക്കാരന്റെ കൈയിലാണു്.’ ‘പടിക്കാവല്ക്കാരൻ ആ വാതിൽ എപ്പോഴാണു് തുറക്കുക?’ ‘ശവമഞ്ചം കൊണ്ടുപോകുവാൻ ശവംമറവുകാരുടെ ആളുകൾ വരുമ്പോൾ, അവരെ അകത്തേക്കു കടത്താൻമാത്രം. ശവമഞ്ചം കൊണ്ടുപോയ്ക്കഴിഞ്ഞാൽ, വാതിൽ വീണ്ടും പൂട്ടപ്പെടും.’ ‘ശവമഞ്ചത്തിനു് ആരാണി തറയ്ക്കും?’ ‘ഞാൻതന്നെ.’ ശ്മശാനത്തുണി ആർ നിവർത്തിയിടും?’ ‘ഞാൻതന്നെ.’ ‘നിങ്ങൾ തനിച്ചേ ഉണ്ടാവു?’ ‘മറ്റാരുമില്ല; മരിച്ചുകിടക്കുന്നേടത്തേക്കു ഞാനും വൈദ്യനുമല്ലാതെ, വേറെയാരും കടക്കില്ല. അതു ചുമരിൽ എഴുതിവെച്ചിട്ടുകൂടിയുണ്ടു്.’
‘എല്ലാവരും ഉറക്കമായതിനുശേഷം, എന്നെ നിങ്ങൾക്ക് ആ മുറിയിൽ ഒളിച്ചു നിർത്താൻ സാധിക്കുമോ?’ ‘ഇല്ല. പക്ഷേ, ആ മരണമച്ചിലേക്കു കടക്കുന്ന പഴുതിന്റെ ഒരു ചെറിയ ഇരുട്ടു മുക്കിൽ നിങ്ങളെ ഞാൻ നിർത്താം; ശവസംസ്കാരത്തിനു വേണ്ട സാമാനങ്ങൾ അതിലാണു് ഞാൻ സൂക്ഷിക്കുന്നതു്; അതിന്റെ താക്കോൽ എന്റെ കൈയിലാണു്.’ ‘നാളെ ഏതു സമയത്താണു് ശവത്തെ കൊണ്ടുപോവാനുള്ള വണ്ടിയെത്തുക?’ ‘ഉച്ച തിരിഞ്ഞ് ഏകദേശം മൂന്നു മണിക്ക്. വോഗിരാർ ശവപ്പറമ്പിൽ സന്ധ്യയാവുന്നതിനു കുറച്ചു മുമ്പായി, ശവം മറവുചെയ്യും. അതത്ര അടുത്തല്ല.’ ‘രാത്രി മുഴുവനും രാവിലെനേരവും ഞാൻ നിങ്ങളുടെ സാമാനസ്സൂക്ഷിപ്പറയിൽ ഒളിച്ചിരുന്നുകൊള്ളാം. അപ്പോൾ ഭക്ഷണത്തിനോ? എനിക്കു വിശക്കുമല്ലോ.’ ‘എന്തെങ്കിലും ഞാൻ കൊണ്ടുവന്നു തരും.’ ‘രണ്ടു മണിയോടുകുടി നിങ്ങൾക്കു വന്നു് എന്നെ ശവമഞ്ചത്തിലിട്ടു് ആണി മേടാം.’ ഫൂഷൽവാങ്ങ് ഒന്നു പിന്നോക്കം ചൂളി, കൈവിരലുകളുടെ സന്ധികൾ പിടിച്ചു പൊട്ടിച്ചു. പക്ഷേ, അതു സധ്യമല്ല.’ ‘എന്ത്! ഒരു ചുറ്റികയെടുത്തു് ഒരു പലകമേൽ ചില ആണി മേടിത്തറയ്ക്കുന്നതു് അസാധ്യമോ?’ ഞങ്ങൾ ആവർത്തിക്കട്ടെ, ഫൂഷൽവാങ്ങിനു് അപൂർവമായി തോന്നിയതു ഴാങ്ങ് വാൽഴാങ്ങിനു് ഒരു നിസ്സാരസംഗതിയായിരുന്നു. ഇതിലും വലിയ അപകടങ്ങളിൽ ഴാങ്ങ് വാൽഴാങ്ങ് പെട്ടുകഴിഞ്ഞിട്ടുണ്ടു്. രക്ഷാമാർഗത്തിന്റെ വ്യാസരേഖയ്ക്കു പാകത്തിൽ ഒതുങ്ങിച്ചുരുളേണ്ടതെങ്ങിനെയെന്നു തടവുകാരനായിട്ടുള്ള ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാവും, ജീവിപ്പിക്കുകയോ കൊന്നുകളയുകയോ രണ്ടിലൊന്നു ചെയ്യുമെന്നു തീർച്ചയുള്ള ഒരു മഹാപത്തിനു രോഗി വശംവദനായിരിക്കുന്നതുപോലെ, ഒളിച്ചുച്ചാടലിനു തടവുപുള്ളിയും വശംവദനാണു്. ഒളിച്ചുച്ചാടൽ രോഗം മാറലാണു്. ഒരു രോഗം മാറാൻവേണ്ടി മനുഷ്യൻ എന്തുതന്നെ ചെയ്യുകയില്ല? ഒരു പെട്ടിക്കുള്ളിലിട്ടു് ആണി തറയ്ക്കപ്പെട്ടു്, ഒരു സാമാനക്കെട്ടുപോലെ,കൊണ്ടുപോകപ്പെടുക; ഒരു പെട്ടിയിൽ വളരെനേരം കഴിച്ചുകൂട്ടുക; കാറ്റു കിട്ടാത്തേടത്തു ശ്വാസം അടക്കിനിർത്താനറിയുക—ദുഃഖമയങ്ങളായ ഴാങ്ങ് വാൽഴാങ്ങിന്റെ ബുദ്ധിസാമർത്ഥ്യങ്ങളിൽ ഒന്നാണിതു്.
അത്രമാത്രമല്ല, ഒരു ജിവനോടുകൂടിയ ശവമഞ്ചം—തടവുപുള്ളിയുടെ ആ ഉപായം—ഒരു രാജകീയപ്രഭാവത്തോടുകൂടിയ ഉപായപ്പണിയാണു്. ഒസ്തെങ്ങ് കസ്തിലെയൊ മതാചാര്യനെ നമുക്കു വിശ്വസിക്കാമെങ്കിൽ, രാജഭ്രഷ്ടനയതിനുശേഷം അഞ്ചാമൻ ഷാർൽ പ്ലൊബിനെ ഒടുവിലത്തെ ഒരു നോക്കു കാണാൻ വേണ്ടി പ്രയോഗിച്ച വിദ്യ ഇതായിരുന്നുവല്ലോ.
അദ്ദേഹം ഈ നിലയിൽ അവളെ സാങ്ങ്യുസ്തു് സന്ന്യാസിമഠത്തിൽനിന്നു വരുത്തി തിരികെയയച്ചു. കുറച്ചു സ്വബോധം വീണ്ടുകിട്ടിയതിനുശേഷം ഫൂഷൽവാങ്ങ് ഉച്ചത്തിൽപ്പറഞ്ഞു: ‘അപ്പോൾ നിങ്ങളെങ്ങിനെ ശ്വാസം കഴിക്കും?’ ‘ഞാൻ ശ്വാസം കഴിച്ചുകൊള്ളും.’ ‘ആ പെട്ടിയിൽ! അതു വിചാരിക്കുമ്പോൾത്തന്നെ എനിക്കു ശ്വാസം മുട്ടുന്നു.’
‘നിങ്ങളുടെ കൈയിൽ ഒരു തുരപ്പനുളി വേണം; എന്റെ വായയ്ക്കു ചുറ്റുമായി അവിടവിടെ കുറച്ചു സുഷിരങ്ങളുണ്ടാക്കണം; മുകളിലെ മൂടിക്കു കുറച്ചവിട്ടേ ആണി തറയ്ക്കാവൂ.’
‘ശരി, അപ്പോൾ നിങ്ങൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്തുപോയാൽ?’ ‘ഒളിച്ചുചാടി രക്ഷപ്പെടാൻ നോക്കുമ്പോൾ ചുമയ്ക്കുകയോ തുമ്മുകയൊ പതിവില്ല.’ ഴാങ്ങ് വാൽഴാങ്ങ് തുടർന്നു: ‘ഫാദർ ഫൂഷൽവാങ്ങ്, നമ്മൾ ഒന്നു തീർച്ചയാക്കണം; ഞാൻ ഇവിടെവെച്ചു പിടിക്കപ്പെടണം; അല്ലെങ്കിൽ ശവവണ്ടിയിലൂടെയുള്ള ഈ രക്ഷാമാർഗം സ്വീകരിക്കണം.’ പകുതിയടയ്കപ്പെട്ട രണ്ടു വാതിൽകീറുകളുടെ ഇടയിൽ ശങ്കിച്ചുനില്ക്കുകയും മിനക്കെടുകയും ചെയുവാൻ പൂച്ചകൾകുള്ള വാസന എല്ലാവരും നോക്കിയിരിക്കും. ഒരു പൂച്ചയോടു, ‘കടക്കാം’ എന്നു പറഞ്ഞിട്ടില്ലാത്ത ആൾ ആരാണ്! ഒരു കാര്യം പകുതി തുറക്കപ്പെട്ടു മുൻപിൽ നില്ക്കേ, ആ ആകസ്മികസംഭവത്തെ കർമഗതി പെട്ടന്നു കടന്നടച്ച് അതിനുള്ളിൽക്കിടന്നു ചതഞ്ഞാലുമാവട്ടെ എന്നുവെച്ചു രണ്ടു തീർപ്പുകൾക്കിടയിൽ ശങ്കിച്ച് അനങ്ങാതെ നില്ക്കാൻ അതേ ഒരു വാസനയോടുകൂടിയ മനുഷ്യരുണ്ടു്. പൂച്ചകളായിട്ടും, പൂച്ചകളായതുകൊണ്ടും, ദീർഘസൂത്രക്കാർ ചിലപ്പോൾ സാഹസികളെക്കാളധികം അപകടത്തിൽപ്പെടാറുണ്ടു്. ഫൂഷൽവാങ്ങ് ഇത്തരം ദുശ്ശങ്കക്കാരിൽ ഒരാളാണു്. പക്ഷേ, അതെന്തായിട്ടും ഴാങ്ങ് വാൽഴാങ്ങിന്റെ പരിഭ്രമമില്ലായ്ക അയാളെ കീഴടക്കിക്കളഞ്ഞു. അയാൾ പിറുപിറുത്തു: ‘ഉം, വേറെ മാർഗ്ഗമില്ലാത്ത സ്ഥിതിക്ക്.’ ഴാങ്ങ് വാൽഴാങ്ങ് തുടർന്നു. ശ്മശാനസ്ഥലത്തെത്തിയാൽ പിന്നത്തെ കഥയെന്താണെന്നു മാത്രമേ എനിക്കു ഭയമുള്ളൂ.’ അതുമാത്രമാണു് ഭയപ്പെടാനില്ലാത്തതു്.’ ഫൂഷൽവാങ്ങ് ഉറക്കെപ്പറഞ്ഞു. ‘ശവമഞ്ചത്തിൽനിന്നു തരക്കേടൊന്നും കൂടാതെ നിങ്ങൾക്കു പുറത്തേക്കു വരാമെന്നുണ്ടെങ്കിൽ, ശവക്കുഴിയിൽനിന്നു ഞാൻ നിങ്ങളെ പുറത്താക്കാം, തീർച്ചയാണു്. കുഴിവെട്ടുകാരൻ കുടിയനാണു്. എന്റെ സ്നേഹിതനുമാണു്. അയാളെ ഫാദർ മെസ്തിന്നു് എന്നു പറയും. പഴയമട്ടിലുള്ള ഒരു വയസ്സൻ. കുഴിവെട്ടുകാരൻ ശവങ്ങളെ കുഴിയിലിടുന്നു; ഞാൻ കുഴിവെട്ടുകാരനെ എന്റെ കുപ്പായകീശയിലുമിടുന്നു. ഉണ്ടാവുന്നതു ഞാൻ പറയാം. അവർ സന്ധ്യയ്ക്കു കുറച്ചുമുന്പായി വരും—ശ്മശാനത്തിന്റെ പടിയടയ്ക്കുന്നതിനു് ഒരു മുക്കാൽ മണിക്കൂർ മുമ്പു് വണ്ടി നേരെ ശവക്കുഴി വക്കത്തെയ്ക്കടുക്കും. ഞാൻ കൂടെയുണ്ടാവും; അതെന്റെ പ്രവൃത്തിയാണു്. ഒരു ചുറ്റികയും ഒരുളിയും ചില ചവണകളും എന്റെ കീശയിലുണ്ടാകും. വണ്ടി ചെന്നുനില്ക്കും. ശവംമറവുകാരുടെ ആളുകൾ നിങ്ങളുടെ ശവമഞ്ചത്തിനു് ഒരു കുടുക്കിട്ടു, നിങ്ങളെ താഴത്തേക്കിറക്കും. മതാചാര്യൻ പ്രാർത്ഥനകൾ ചൊല്ലും, കുരിശടയാളമിടും, പരിശുദ്ധജലം തളിക്കും, അയാളുടെ പാട്ടിൽ പോവും. ഞാനും ഫാദർ മെസ്തിന്നും അവിടെ തനിച്ചാവും. ഞാൻ പറഞ്ഞുവല്ലോ, അയാൾ എന്റെ സ്നേഹിതനാണു്. രണ്ടിലൊന്നു വരും; ഒന്നുകിൽ അയാൾക്കു ബോധമുണ്ടാവും, അല്ലെങ്കിൽ ബോധമുണ്ടാവില്ല. അയാൾ കുടിച്ചിട്ടില്ലെങ്കിൽ, ഞാൻ പറയും: ‘വരൂ, നല്ല പഴം (ചാരായക്കട) അടയ്ക്കുന്നതിനു മുമ്പു നമുക്കൊരുപാത്രം കുടിക്കുക.’ ഞാൻ അയാളേയും കൊണ്ടുപോവും; ഞാൻ അയാളെക്കൊണ്ടു നല്ല കുടി കുടിപ്പിക്കും—ഫാദര്‍ മെസ്തീന്നെ തന്റേടം മറപ്പിക്കാൻ വലിയ താമസമൊന്നും വേണ്ടാ; അയാൾക്ക് ഏതു സമയത്തും അതിന്റെ പുറപ്പാടേ ഉള്ളൂ—അയാളെ ഒരു മേശച്ചുവട്ടിലിട്ടു് അയാളുടെ ശീട്ടു ഞാൻ കൈയിലാക്കും; ശീട്ടുണ്ടായാൽ എനിക്കു വീണ്ടും ശ്മശാനത്തിലേക്കുതന്നെ വരാമല്ലോ; അങ്ങനെ ഞാനയാളെ കൂടാതെ പോരും. അപ്പോൾ എന്നോടല്ലാതെ മറ്റാരോടും നിങ്ങൾക്കു കാര്യം പറയാനില്ല. അല്ല, അയാൾ കുടിച്ചിട്ടാണു് വന്നിട്ടുള്ളതെങ്കിൽ, ഞാൻ പറയും: ‘പൊയ്ക്കോളൂ, തന്റെ പണി ഞാനിവിടെ കഴിച്ചോളാം.’ അയാൾ ഒരു നട നടക്കും; ഞാൻ നിങ്ങളെ കുഴിയിൽനിന്നു വലിച്ചുകേറ്റും.’ ‘ഴാങ്ങ് വാൽഴാങ്ങ് കൈ നീട്ടി; ഒരു കൃഷീവലന്റെ ഹൃദയം നിറഞ്ഞ വികാരാവേഗത്തോടുകൂടി ഫൂഷൽവാങ്ങ് അതിന്റെ മീതെ വീണു.
‘അപ്പോൾ അതു തീർച്ചപ്പെട്ടു. എല്ലാം ശരിയാവും.’ ‘തരക്കേടൊന്നും വന്നില്ലെങ്കിൽ,’ ഫൂഷൽവാങ്ങ് വിചാരിച്ചു. ‘വന്നാലോ, ഇതിലും മീതെ ഒരാപത്തില്ല.’