പാരിസ്സിനു അതിരില്ല. കീഴടക്കപ്പെട്ടവരെ ചിലപ്പോൾ പുച്ഛിക്കുന്നതായ ആ ഒരാധിപത്യം ഒരു നഗരത്തിനുമില്ല. ‘അല്ലയോ അതെൻസ്കാരേ, നിങ്ങളെ സന്തോഷിപ്പിക്കുവാൻവേണ്ടി,’ അലെക്സാൻഡർ പറയുകയുണ്ടായി. പാരിസു് നിയമത്തേക്കാൾ വലുതായ ഒന്നിനെയുണ്ടാക്കുന്നു-അതു പരിഷ്കാരത്തെയുണ്ടാക്കുന്നു; പാരിസ്സു് പരിഷ്കാരത്തെക്കാൾ വലുതായ ഒന്നിനെ ക്രമപ്പെടുത്തുന്ന-അതു ദിനസരിയെ ക്രമപ്പെടുത്തുന്നു. വേണമെന്നു തോന്നിയാൽ, പാരിസ്സു് വിഡ്ഢിത്തം പ്രവർത്തിച്ചേയ്ക്കാം; ഈ ധാരാളിത്തം അതു ചിലപ്പോൾ കാണിക്കാറുണ്ടു്; എന്നാൽ ലോകം മുഴുവനും അതിന്റെ കൂട്ടത്തിൽക്കൂടി, വിഡ്ഢിത്തം പ്രവർത്തിക്കയായി; ഉത്തരക്ഷണത്തിൽ പാരിസ്സു് ഞെട്ടിയുണരും; കണ്ണും തുടച്ചു പറയും. ‘ഞാനെന്തു വിഡ്ഢിയാണ്!’ അതു മനുഷ്യജാതിയുടെ മുഖത്തു നോക്കി പൊട്ടിച്ചിരിക്കും. ഇങ്ങനെയുള്ള ഒരു നഗരം എന്തൊരത്ഭുതവസ്തു! ഈ ഗാംഭീര്യവും ഈ പരിഹാസമട്ടും യോജിപ്പുള്ള രണ്ടയൽപക്കക്കാരായിരിക്കുന്നതും, ഈ വികടകവിതകളെക്കൊണ്ടൊന്നും ആ രാജകീയപ്രാഭവത്തിനു തകരാറില്ലാതിരിക്കുന്നതും, ധർമരാജസന്നിധിയിലെ വിധിപറയൽകാലത്തുള്ള കാഹളംവിളിയെ ഇന്നും, വെറും ഓടക്കുഴൽ നാദത്തെ നാളെയും, ഒറ്റ വായതന്നെ പുറപ്പെടുവിക്കുക എന്നുള്ളതും വിസ്മയജനകംതന്നെ! പാരിസ്സിനു് അന്തസ്സുകൂടിയ ഒരു വിനോദശീലമുണ്ടു്. അതിന്റെ ആഹ്ലാദം മേഘഗർജ്ജനത്തിന്റേതാണു്; അതിന്റെ പൊറാട്ടുകളി ചെങ്കോൽ ധരിക്കുന്നു.
അതിന്റെ കൊടുങ്കാറ്റു ചിലപ്പോൾ ഒരു മുഖം കറക്കലിൽനിന്നു പുറപ്പെടുന്നു. അതിന്റെ വെടിപൊട്ടലുകൾ, അതിന്റെ വിശേഷദിവസങ്ങൾ, അതിന്റെ പ്രധാന കൃതികൾ, അതിന്റെ അത്ഭുതകർമങ്ങൾ, അതിന്റെ മഹാകാവ്യങ്ങൾ, ബ്രഹ്മാണ്ഡത്തിന്റെ അതിർക്കിടങ്ങുകൾവരെ തള്ളിയലയ്ക്കുന്നു; അതുപോലെതന്നെ അതിന്റെ പൊട്ടക്കഥകളും. ഭൂമിയിലെങ്ങും ചളി തെറിപ്പിക്കുന്ന ഒരഗ്നിപർവതമുഖമാണു് അതിന്റെ ചിരി. അതിന്റെ നേരംപോക്കുകൾ തീപ്പൊരികളാണു്. അതു തന്റെ ആദർശത്തെ എന്നപോലെ ഹാസ്യചിത്രങ്ങളേയും ആളുകളെക്കൊണ്ടു് പിടിപ്പിക്കുന്നു; മാനുഷപരിഷ്കാരത്തിന്റെ അത്യുന്നതങ്ങളായ സ്മാരകസ്തംഭങ്ങൾ പാരിസ്സിന്റെ കപടനാട്യങ്ങളെ സ്വീകരിക്കുകയും തങ്ങളുടെ ശാശ്വതത്വത്തെ അതിന്റെ വികൃതിത്തം കൂടിയ തുള്ളിക്കളികൾക്കു കടം കൊടുക്കുകയും ചെയ്യുന്നു. അതു വിശിഷ്ടമാണു്; മഹത്തരമായ അതിന്റെ ഒരു ജൂലായി 14-ാം നു് ഭൂമണ്ഡലത്തെ മുഴുവനും സ്വതന്ത്രമാക്കിത്തീർക്കുന്നു. വലപ്പന്തുകളിയിലെ പ്രതിജ്ഞയെടുക്കുവാൻ അതു സകല രാജ്യങ്ങളെയും നിർബന്ധിക്കുന്നു; പരസ്സഹസ്രവർഷങ്ങളായിട്ടുള്ള കുടിയായ്മയെ അതിന്റെ ഒരാഗസ്തു് നാലാംതിയ്യതി [1] മൂന്നുമണിക്കൂറിടകൊണ്ടു തകർത്തുകളയുന്നു; ഏകീകൃതമായ ഇച്ഛാശക്തിയുടെ മാംസപേശിയെ അതു തന്റെ ന്യായസിദ്ധാന്തംകൊണ്ടു നിർമിക്കുന്നു; ഉൽകൃഷ്ടതയുടെ എല്ലാത്തരം ആകൃതിഭേദങ്ങളിലും അതവതരിക്കുന്നു; വാഷിങ്ടൻ, [2] കൊഷ്യസ്കോ [3] ബൊലിവർ, [4] ബൊസ്സാരിസു്, [5] ബെം, [6] മാനിൻ, [7] ലോപ്പസു്, [8] ജോൺബ്രൗൺ, [9] ഗരിബാൽദി എന്നിവരെയെല്ലാം അതു തന്റെ അറിവുകൊണ്ടു നിറച്ചു. ഭാവി തെളിയാനിരിക്കുന്ന എല്ലായിടത്തും അതുണ്ട്-ബോസ്റ്റണിൽ 1779-ലും [10] യോനിൽ 1820-ലും [11] പെസ്തിൽ 1848-ലും [12] പാലെർമോവിൽ 1860-ലും [13] ഹാർപെസു് ഫെറിയിലെ [14] ഓടിക്കു ചുറ്റും ഒത്തുകൂടിയ അമേരിക്കൻ അടിമവ്യാപാര നാശകന്മാർക്കു ചെകിട്ടിലും, ഇരുട്ടത്തു യോഗം കൂടിയ ആൻകോണയിലെ [15] സ്വരാജ്യസ്നേഹികളുടെ ചെകിട്ടിലും അതു തന്റെ ശക്തിമത്തായ മോലൊപ്പിനെ മന്ത്രിച്ചു-സ്വാതന്ത്ര്യം; കാനറിസ്സിനെ [16] അതു സൃഷ്ടിച്ചു; ഭൂമിയിലെ എല്ലാ മഹാന്മാരേയും അതാണു് ജ്വലിപ്പിക്കുന്നതു്; അതിന്റെ ഉച്ഛ ്വാസത്താൽ തള്ളിയയയ്ക്കപ്പെടുന്നേടത്തേക്കു പോകുമ്പോഴാണു് മിസ്സലോൺഗിയിൽ [17] വെച്ചു ബയറൻ മൃതനായതും ബാർസെലോണയിൽവെച്ചു മസെബ് [6] മരിച്ചതും; മിറബോവിന്റെ [18] കാൽച്ചുവട്ടിലെ പ്രസംഗപീഠവും, റൊബെപിയരുടെ കാൽച്ചുവട്ടിലെ അഗ്നിപർവതപ്പിളർപ്പും, അതാണു്; അതിന്റെ പുസ്തകങ്ങൾ, അതിന്റെ നാടകശാല, അതിന്റെ സുകുമാരകലകൾ, അതിന്റെ പ്രകൃതിശാസ്ത്രം, അതിന്റെ സാഹിത്യം, അതിന്റെ തത്ത്വശാസ്ത്രം-ഇവയൊക്കെ മനുഷ്യജാതിയുടെ സംക്ഷിപ്തഗ്രന്ഥങ്ങളാണു്; അതിനു പാസ്കലുണ്ടു് [19] രെഞ്യെ [20] യുണ്ടു്, കോർണീലിയുണ്ടു്, ദെക്കാർത്തെയുണ്ടു്, രുസ്സൊവുണ്ടു്. അതിനു് ഏതു നിമിഷത്തേക്കുമായി വോൾത്തെയറും എല്ലാ നൂറ്റാണ്ടുകളിലേക്കുമായി മൊളിയെറുമുണ്ടു്; അതു തന്റെ ഭാഷയെ പ്രപഞ്ചമുഖത്തെക്കൊണ്ടു സംസാരിപ്പിക്കുകയും, ആ ഭാഷയെയാവട്ടെ പ്രണവമാക്കുകയും ചെയ്യുന്നു. അതു സർവഹൃദയത്തിലും അഭിവൃദ്ധിയെപ്പറ്റിയുള്ള വിചാരം ജനിപ്പിക്കുന്നു; അതുണ്ടാക്കുന്ന സ്വാതന്ത്ര്യസിദ്ധമന്ത്രങ്ങൾ പുരുഷാന്തരങ്ങൾക്കുള്ള വിശ്വസ്തസുഹൃത്തുക്കളാണു്; 1789 മുതല്ക്ക് എല്ലാ രാജ്യത്തിലേയും മഹാന്മാർ അതിന്റെ തത്ത്വജ്ഞാനികളുടേയും അതിന്റെ മഹാകവികളുടേയും ആത്മാവുകൊണ്ടാണു് ഉണ്ടാകുന്നതു്; ഇതു തെണ്ടിനടപ്പിനെ തടയുന്നില്ല; എന്നല്ല, പാരിസ്സെന്നു പറയപ്പെടുന്ന ആ മഹത്തായ അതിബുദ്ധി സ്വന്തം പ്രകാശംകൊണ്ടു് ലോകത്തെ മുഴുവനും രൂപാന്തരപ്പെടുത്തുന്നതിനിടയ്ക്കു തെസിയുസ്സിന്റെ [21] അമ്പലച്ചുമരിന്മേൽ ബൂഴിഞെയുടെ [6] മുക്കു കരിക്കട്ടകൊണ്ടു വരയ്ക്കുകയും ‘പിറമിഡ്ഡിമേൽ ക്രെദെവിൽ കള്ളൻ എന്നു കുറിക്കുകയും ചെയ്യുന്നു.
പാരിസ്സു് എപ്പോഴും പല്ലു കാട്ടിക്കൊണ്ടാണു്; ഇളിച്ചുകാട്ടുകയല്ലാത്തപ്പോൾ അതു ചിരിക്കുകയാണു്.
ഇതാണു് പാരിസ്സു്. അതിന്റെ മേല്പുരകളിൽനിന്നുള്ള പുക ലോകത്തിന്റെ വിചാരങ്ങളെ രൂപപ്പെടുത്തുന്നു. നിങ്ങൾക്കങ്ങനെയാണിഷ്ടമെങ്കിൽ, കല്ലും ചളിയുകൊണ്ടുള്ള ഒരു കുന്നു്; പക്ഷേ, എല്ലാറ്റിനും മുകളിൽ, ധർമാധർമവിവേകമുള്ള ഒരു സ്വന്തം. അതു മഹത്തിലും അധികമാണ്-അപരിമേയം. എന്തുകൊണ്ടു്? അതുശിരുള്ളതാണു്.
ഉശിർ കാണിക്കുക; അഭിവൃദ്ധിക്കുള്ള മൂല്യം അതാണു്.
എല്ലാ ഉൽക്കൃഷ്ടവിജയങ്ങളും ഏതാണ്ടു് ഉശിരിനുള്ള സമ്മാനങ്ങളാണു്. ഭരണപരിവർത്തനമുണ്ടാകണമെങ്കിൽ, മൊങ്തെസ്ക്യു [22] അതു മുൻകൂട്ടി കണ്ടതുകൊണ്ടും, ദിദരോ അതു പ്രസംഗിച്ചതുകൊണ്ടും, ബൊമാർഷെ [23] അതു വിളിച്ചു പറഞ്ഞതുകൊണ്ടും, കൊങ്ദൊർസെ [24] അതു കണക്കുകൂട്ടിയതുകൊണ്ടും, അരുവെ [6] അതു തയ്യാറാക്കിയതുകൊണ്ടും രുസ്സൊ അതു മുൻകൂട്ടി കണ്ടതുകൊണ്ടുമായില്ല; ദാന്തോ ഉശിരോടുകൂടി അതിന്നിറങ്ങുകതന്നെ വേണം.
ധൃഷ്ടത! എന്ന നിലവിളി ‘വെളിച്ചമുണ്ടാകട്ടെ’ എന്ന ഈശ്വരകല്പനയാണു്. മനുഷ്യസമുദായത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് അഭിമാനജനകങ്ങളായ ധൈര്യപാഠങ്ങൾ എന്നെന്നും മുകൾഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നതാവശ്യമാണു് ഉശിരോടുകൂടിയ പ്രവൃത്തികൾ ചരിത്രത്തെ അമ്പരപ്പിക്കുന്നു; മനുഷ്യന്റെ ജ്ഞാനലബ്ധിക്കുള്ള മഹാപഥങ്ങളിൽ അതൊന്നാണു്. ഉദിച്ചുവരുന്ന സമയത്തു പ്രഭാതം ഉശിർ കാണിക്കുന്നു. ശ്രമിക്കുക, മാറിടുക, ശഠിക്കുക, കൊണ്ടുപിടിക്കുക, ആത്മാവിനെ വിശ്വസിക്കുക, വിധിയുമായി ഗുസ്തിപിടിക്കുക, നമുക്കുണ്ടായിക്കാണുന്ന ഭയക്കുറവുകൊണ്ടു കഷ്ടപ്പാടിനെ സംഭ്രമിപ്പിക്കുക, നീതിവിരുദ്ധമായ അധികാര ശക്തിയോടു മാറിടുക, ലഹരിപിടിച്ച വിജയത്തെ വീണ്ടും അധിക്ഷേപിക്കുക, നിലവിടാതിരിക്കുക, ചുവടു മാറാതിരിക്കുക-ജനസമുദായങ്ങൾക്കത്യാവശ്യമായ സാധനപാഠം ഇതാണു്; ഇതാണു് അവയിൽ വിദ്യുച്ഛക്തി കടത്തുന്ന പ്രകാശനാളം. ഇതേ അപ്രതിഹതമായ മിന്നല്പിണരാണു് പ്രൊമൊത്തിയുസ്സിന്റെ ചൂട്ടിൽനിന്നു കംബ്രോന്നിന്റെ പുകയിലക്കുഴലിലേക്കു പാഞ്ഞുകടക്കുന്നതു്.
[1] 1789 ആഗസ്തു് 4-നു് യാണു് ഫ്രാൻസിൽ സ്ഥാന വലുപ്പങ്ങളെല്ലാം ഒരടിയായി നശിപ്പിച്ചു കളഞ്ഞത്.
[2] അമേരിക്കയെ സ്വതന്ത്രമാക്കിയ മഹാൻ ‘സ്വരാജ്യത്തിന്റെ അച്ഛൻ’ എന്ന സ്ഥാനം സമ്പാദിച്ച രാജ്യസ്നേഹി (1732-1799).
[3] അമേരിയ്ക്കയിലെ ഭരണപരിവർത്തനത്തിൽ പേരെടുത്ത ഈ പോളണ്ടുകാരൻ സ്വരാജ്യാഭിമാനി സ്വരാജ്യത്തു 1794-ലുണ്ടായ വിപ്ലവത്തിൽ നേതൃത്വം വഹിച്ചു (1746-1817).
[4] ‘തെക്കേ അമേരിക്കയെ സ്വതന്ത്രമാക്കിയ മഹാൻ’ എന്നു സുപ്രസിദ്ധൻ (1783-1830).
[5] ഗ്രീസ്സിലെ ഒരു മഹാനായ സ്വരാജ്യസ്നേഹി, തുർക്കികളുമായുള്ള യുദ്ധത്തിൽ കൊലപ്പെട്ടു (1788-1823).
[6] ഒരു പ്രസിദ്ധനായ പോളണ്ടുകാരൻ സൈന്യാധിപൻ, (1795-1850).
[7] ഇറ്റലിക്കാരൻ ദേശാഭിമാനി, 1849-ലെ വെനീസു് ആക്രമണത്തിൽ ഭരണാധികാരിയായിരുന്നു (1804-1857).
[8] ക്യൂബക്കാരൻ ഭരണപരിവർത്തകൻ ക്യൂബ കീഴടക്കാൻ മൂന്നുതവണ സൈന്യശേഖരത്തോടുകൂടി ചെന്നു ഒടുവിൽ മരണശിക്ഷ വിധിയ്ക്കപ്പെട്ടു (1790-1862).
[9] അടിമക്കച്ചവടം നിർത്തൽ ചെയ്വാൻവേണ്ടി അത്യധ്വാനം ചെയ്തു് ഒടുവിൽ തൂക്കിക്കൊല്ലപ്പെട്ടുപോയ അമേരിക്കൻ സ്വരാജ്യസ്നേഹി (1800-1859).
[10] സ്പെയിൻ ഇംഗ്ലണ്ടോടു യുദ്ധം തുടങ്ങി.
[11] സ്പെയിനിലെ ഭരണപരിവർത്തനം 1820 ജനുവരി 1-ാം നു് യാണു് ആരംഭിച്ചത്.
[12] ഹങ്കറിയിൽ ലഹള തുടങ്ങിയ വർഷം.
[13] ഗരിബാൾദി സിസിലിയുടെ തലസ്ഥാനമായ പാലെർമോവിൽ കടന്നതു് 1860 മെയ് 27-ആംനു് യാണ്.
[14] ജോൺബ്രൌണിനെ ഇവിടെവെച്ചാണു് തൂക്കിക്കൊന്നത്.
[15] ഇറ്റലിയിലെ ഒരു സംസ്ഥാന നഗരം.
[16] 1822-1827-ൽ നടന്ന ഗ്രീസ്സിലെ ഭരണപരിവർത്തനത്തിൽ പ്രധാനനായിരുന്ന മഹാൻ, പിന്നീടു് ഗ്രീസ്സിലെ പ്രധാനമന്ത്രിയായി (1790-1877).
[17] തുർക്കികൾ ഗ്രീസ്സിലേതായ ഈ പട്ടണം കൈയേറിയ കാലത്തു് ഗ്രീസ്സിന്റെ ഭാഗത്തു യുദ്ധം ചെയ്യുമ്പോഴാണു് ഇംഗ്ലീഷ് മഹാകവി ബയറൻ മരിച്ചുപോയതു്.
[18] ഫ്രാൻസിലെ സുപ്രസിദ്ധ രാജ്യഭരണതന്ത്രജ്ഞൻ ഇദ്ദേഹം ഫ്രാൻസിലെ വാഗ്മികളിൽ ഒന്നാമനായി കരുതപ്പെട്ടുവരുന്നു.
[19] ഫ്രാൻസിലെ മഹാനായ ഗണിതശാസ്ത്രജ്ഞൻ.
[20] ഫ്രാൻസിലെ പ്രസിദ്ധ വൈയാകരണനും നിഘണ്ടുകാരനും.
[21] ഗ്രീസ്സുകാരുടെ ഒരു പ്രധാന പുരാണകഥാപാത്രം.
[22] ഒരു പ്രസിദ്ധനായ ഫ്രഞ്ച് രാജ്യനിയമജ്ഞൻ.
[23] ഒരു പേരുകേട്ട ഫ്രഞ്ച് നാടകകർത്താവും ധനശാസ്ത്രജ്ഞനും.
[24] ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും.