വൈകുന്നേരം-കുറച്ചു സു നാണ്യത്തോടു നാം നന്ദി പറയുക; അതു കൈയിലാക്കാൻ എപ്പോഴും അവൻ വഴി കാണും-തെമ്മാടിച്ചെക്കൻ നാടകശാലയിൽ കടന്നുകൂടും. ആ ഇന്ദ്രജാലസ്ഥലത്തു കടന്നാൽ, അവൻ തരംമാറി. അവൻ തെരുവുതെണ്ടിയായിരുന്നു; ഇപ്പോൾ കോഴിക്കുട്ടിയായി. അടിത്തട്ടു് ആകാശത്താകുമാറു കീഴുമേൽ മറിഞ്ഞ ഒരുതരം കപ്പലാണു് നാടകശാല. ആ അടിത്തട്ടിലാണു് കോഴിക്കുട്ടികൾ കെട്ടിമറിഞ്ഞു കിടക്കുക. ചിതലും പാറ്റയും എങ്ങനെയോ, അങ്ങനെയാണു് തെമ്മാടിച്ചെക്കനും കോഴിക്കുട്ടിയും. ഒറ്റ വസ്തുതന്നെ, ചിറകുവെച്ചു, പറക്കുന്നു. അവന്നു തനിക്കുള്ള ആഹ്ലാദത്തോടും, ഉത്സാഹത്തിന്റേയും ഉന്മേഷത്തിന്റേയും ലഹളയോടും, ഒരു ചിറകടിയുടെ മട്ടിലുള്ള കൈകൊട്ടലോടുകൂടി അവിടെ കൂടിയാൽ മതി; നാറി, വൃത്തികെട്ടു്, സുഖമില്ലാത്ത, അറയ്ക്കുന്ന ആ കപ്പലടിത്തട്ടിനു സ്വർഗം എന്നു പേരിടാൻ അവർ തയ്യാറാണു്.
ഒരുവന്നു് ആവശ്യമില്ലാത്തതു കൊടുത്തു് ആവശ്യമുള്ളതു് എടുത്തുകളയുക-അതാ, ഒരു തെമ്മാടിച്ചെക്കനായി.
സാഹിത്യപ്രതിഭയും ഒരു തെമ്മാടിച്ചെക്കനു് ഇല്ലായ്കയില്ല. എന്നാൽ അവന്റെ നില- ഇതു ഞങ്ങൾ വേണ്ടേടത്തോളം പശ്ചാത്താപത്തോടുകൂടിത്തന്നെയാണു് പറയുന്നത്-സാഹിത്യവാസനയ്ക്കു യോജിച്ചതല്ല. പ്രകൃത്യാ അവൻ പഠനശീലനല്ല. അങ്ങനെ, ഒരുദാഹരണം പറകയാണെങ്കിൽ, ഈ ലഹളകൂട്ടിക്കൊണ്ടുള്ള കുട്ടികളുടെ സദസ്സിൽ മദാംവ്വസേല്ല് മാറിനുള്ള [1] പ്രസിദ്ധി കുറച്ചു നിന്ദാസ്തുതികൊണ്ടു രുചിപിടിക്കപ്പെട്ടതാണു്. തെമ്മാടി ആ പ്രഭ്വിയെ മദാംവ്വസേല്ല് മുഷ്-‘ഒളിച്ചുകളയുക’-എന്നാണു് വിളിക്കാറു്.
ഈ സത്ത്വം ആർപ്പുവിളിക്കുന്നു, കളിയാക്കുന്നു, പരിഹസിക്കുന്നു, ശണ്ഠകൂടുന്നു; അവൻ ഒരു പിഞ്ചുകുട്ടിയെപ്പോലെ കീറക്കുപ്പായങ്ങളും ഒരു തത്ത്വജ്ഞാനിയെപ്പോലെ പിഞ്ഞിപ്പൊടിഞ്ഞ ഉടുപ്പുമിടുന്നു; ഓവുചാലിൽനിന്നു മത്സ്യം പിടിക്കുന്നു; കുപ്പകൂണ്ടിൽ വേട്ടയാടുന്നു; അസഭ്യത്തിൽനിന്നു വിനോദത്തെ പിഴിഞ്ഞെടുക്കുന്നു; ഫലിതംകൊണ്ടു തല്ലിത്തല്ലി ശണ്ഠയുണ്ടാക്കുന്നു; ഇളിച്ചുകാട്ടുന്നു; കുടിക്കുന്നു, ചൂളവിളിക്കുന്നു. പാട്ടു പാടുന്നു, ഒച്ചയിടുന്നു, നിലവിളികൂട്ടുന്നു; കീർത്തനം മുതൽ ‘ഭരണിപ്പാട്ടു’ വരെ ഉറക്കെപ്പാടുന്നു; തിരഞ്ഞു നോക്കാതെ കണ്ടുപിടിക്കുന്നു; അവന്നറിഞ്ഞുകൂടാത്തതെന്തെന്നു കണ്ടിരിക്കുന്നു; കക്കത്തക്കവണ്ണം അവൻ ധീരനാണു്; ഭ്രാന്തുപിടിക്കത്തക്കവണ്ണം ജ്ഞാനിയാണു്; അസഭ്യങ്ങൾ പാടത്തക്കവണ്ണം സംഗീതവാസനക്കാരനാണു്; സ്വർഗത്തിൽ പതുങ്ങിക്കിടക്കും; ചാണകക്കുന്നിൽ കിടന്നുരുളും; അതിൽനിന്നു നക്ഷത്രങ്ങളെക്കൊണ്ടു മൂടി പുറത്തേക്കു വരും. പാരിസ്സിലെ തെമ്മാടിച്ചെക്കൻ ചെറുപ്പത്തിലെ രബെലെ [2] യാണു്.
ഗഡിയാൾക്കീശയില്ലാഞ്ഞാൽ കാലുറകളെക്കൊണ്ടു് അവന്നു തൃപ്തിയില്ല.
അവൻ വേഗത്തിൽ അത്ഭുതപ്പെടില്ല; അത്ര വേഗത്തിൽത്തന്നെ ഭയപ്പെടില്ല. അന്ധവിശ്വാസങ്ങളെപ്പറ്റി അവൻ പാട്ടുകെട്ടും; അതിശയോക്തികളിൽനിന്നു പൊള്ളപ്പു കളയും; നിഗൂഢവിദ്യകളെ ശകാരിക്കും; പ്രേതങ്ങളെ കൊഞ്ഞനം കാട്ടും; നാട്യങ്ങളിൽനിന്നു കവിത കളയും; പുരാണങ്ങളിലെ അതിശയോക്തികളിലേക്ക് അവൻ ഹാസ്യചിത്രങ്ങൾ പ്രവേശിപ്പിക്കും. അവൻ അരസികനാണെന്നല്ല; നേരെമറിച്ച്; പക്ഷേ, വിശിഷ്ടക്കാഴ്ചയുടെ സ്ഥാനത്തു് അവൻ പുറാട്ടുനാടകത്തിലെ മിഥ്യാരൂപങ്ങളെ മാറ്റിവെക്കും. ആ അദമസ്തൊ [3] തന്നെ മുൻപിൽ പ്രത്യക്ഷനായാൽ ഒരു തെരുവുതെണ്ടി പറയും: ‘ഇതാ, ഇതാ! ഇമ്പാച്ചി!’
[1] ഒരാട്ടക്കാരത്തി.
[2] ഫ്രാൻസിലെ ഒരു പ്രസിദ്ധ ഫലിതക്കാരനും പരിഹാസകവനക്കാരനും, ഇദ്ദേഹത്തിന്റെ കൃതികൾ അതിശയോക്തിപരമായ കഥാഘടനകൊണ്ടും ആഭാസതരമായ നേരംപോക്കുംകൊണ്ടും മര്യാദ കുറഞ്ഞ പരിഹാസംകൊണ്ടും നിറഞ്ഞവയാണു് (1483-1553).
[3] ഈസ്റ്റു് ഇൻഡിസ്സിലേയ്ക്കുള്ള യാത്രയിൽ വാസ്കോഡിഗാമയുടെ മുൻപിൽ ആവിർഭവിച്ചതായി പോർച്ചുഗീസു് മഹാകവി വിവരിച്ചിട്ടുള്ള ഭയങ്കര രാക്ഷസൻ.