പാരിസ്സു് മടിയനോടുകൂടിത്തുടങ്ങി തെരുവുതെണ്ടിയോടുകൂടി അവസാനിക്കുന്നു. മറ്റൊരു നഗരത്തെക്കൊണ്ടുണ്ടാക്കാൻ കഴിയാത്ത രണ്ടു സത്ത്വങ്ങൾ; സൂക്ഷിച്ചു നോക്കിയതുകൊണ്ടു തൃപ്തിപ്പെടുന്ന ഉദാസീനമായ സ്വീകാരവും, അക്ഷയ്യമായ പ്രാരംഭശക്തിയും; പാരിസ്സിന്റെ പ്രകൃതിചരിത്രത്തിൽ മാത്രമേ ഇങ്ങനെയൊന്നുള്ളു. രാജത്വം മുഴുവനും മടിയനിൽ അടങ്ങിയിരിക്കുന്നു; അരാജകത്വം മുഴുവനും തെമ്മാടിച്ചെക്കനിലും.
പാരിസു് നഗരവിഭാഗങ്ങളുടെ ഈ വിളർത്ത കുട്ടി ജീവിക്കുന്നു, വളരുന്നു, ചാർച്ചകളുണ്ടാക്കുന്നു, സാമുദായികങ്ങളായ യാഥാർഥ്യങ്ങളുടേയും മനുഷ്യ സംബന്ധിയായ സകലത്തിന്റേയും മുൻപിൽ-ഒരാലോചനാശീലനായ സാക്ഷി-ദുഃഖമനുഭവിച്ചു ‘പതപ്പെടുന്നു.’ നിഷ്കർഷയില്ലാത്തവനാണു് താൻ എന്നു് അവൻ കരുതുന്നു; അങ്ങനെയല്ല. അവൻ നോക്കുന്നു, പൊട്ടിച്ചിരിക്കാനുള്ള ഭാവമായി; വേറെയൊന്നിനുംകൂടി അവൻ ഭാവിക്കുന്നുണ്ടു്. നിങ്ങളാരായാലും ശരി, നിങ്ങളുടെ പേർ പക്ഷപാതമോ ശകാരമോ കഥയില്ലായ്മയോ ദ്രോഹമോ ദുഷ്ടതയോ താന്തോന്നിത്തമോ അനീതിയോ മതഭ്രാന്തോ ദുഷ്പ്രഭുത്വമോ എന്തെങ്കിലുമൊന്നാണെങ്കിൽ, കൊഞ്ഞനം കാട്ടുന്ന തെമ്മാടിച്ചെക്കനെ സൂക്ഷിക്കണം.
ആ ചെറുചെക്കൻ വളർന്നുവരും.
എന്തു മണ്ണുകൊണ്ടാണു് അവനെ ഉണ്ടാക്കിയിട്ടുള്ളതു? കൈയിൽ കിട്ടിയ ആദ്യത്തെ ചളികൊണ്ടു്. ഒരുപിടി ചേറും, ഒരൂത്തും-അതാ, മനുഷ്യൻ. ഒരീശ്വരന്നു കടന്നുപോവാൻ അതു മതി. തെരുവുതെണ്ടിക്കു മീതേ എപ്പോഴും ഒരീശ്വരൻ പോയിട്ടുണ്ടു്. ‘ഭാഗ്യം’ ഈ നിസ്സാരവസ്തുവിൽ പണിയെടുക്കുന്നു. ‘ഭാഗ്യം’ എന്ന വാക്കിനു ഞങ്ങൾ അർഥമാക്കിയിട്ടുള്ളതു് ഏതാണ്ടു് യദൃച്ഛാസംഭവം എന്നാണു്. സാധാരണമണ്ണുകൊണ്ടു പീച്ചിക്കുഴച്ചുണ്ടാക്കിയ ആ മുണ്ടൻ അജ്ഞനാണ്-അക്ഷരം തിരിയാത്തവൻ, കമ്പക്കാരൻ, ആഭാസൻ, നീചൻ. അവൻ ഒരു പരമപരിഷ്കാരിയോ ഒരു പെരുംമന്തനോ ആയിത്തീരുമോ? നിൽക്കൂ, പാരിസ്സിന്റെ ദേവത, യദൃച്ഛാസംഭവത്തിന്റെ കുട്ടികളേയും അദൃഷ്ടത്തിന്റെ വകയായ മുതിർന്നവരേയും സൃഷ്ടിച്ചുവിടുന്ന ആ പിശാച്, പണ്ടത്തെ കുശവന്റെ വിദ്യ മറിച്ച്, ഒരു പിടിപ്പാത്രം കൊണ്ടു് ഒരു പിടിമൊന്തയുണ്ടാക്കുന്നു.