images/hugo-17.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.1.5
അവന്റെ അതിർത്തികൾ

തെമ്മാടിച്ചെക്കന്നു പട്ടണം ഇഷ്ടമാണു്; അവനിൽ ഋഷിത്വത്തിന്റെ ഒരു ഭാഗമുള്ളതുകൊണ്ടു്, അവന്നു വിജനവും ഇഷ്ടമാണു്, ഫുസ്കസ്സിനെ [1] പ്പോലെ നഗരം ഇഷ്ടപ്പെടുന്നവൻ; ഫ്ളാക്കുസ്സി [2] നെപ്പോലെ നാട്ടുപുറം ഇഷ്ടപ്പെടുന്നവൻ.

ആലോചനയോടുകൂടി സഞ്ചരിക്കുക, എന്നുവെച്ചാൽ മടിയനാവുക, തത്ത്വജ്ഞാനിയുടെ കണ്ണിൽ ഒരു കൊള്ളാവുന്ന പണിയാണ്-വിശേഷിച്ചും കഴിച്ചുകൂട്ടാവുന്ന വിധംമാത്രം വിരൂപമാണെങ്കിലും അവലക്ഷണം പിടിച്ചതും ഇരട്ടപ്രകൃതികളാൽ ഉണ്ടാക്കപ്പെട്ടതുമായി ചില വലിയ നഗരങ്ങളുടെ, വിശേഷിച്ചും പാരിസ്സിന്റെ, ചുറ്റുമുള്ള ആ ഒരുതരം സമ്പ്രദായമല്ലാത്ത മൈതാനത്തിൽ ചുറ്റിത്തിരിയുക എന്നതു്. ഉപഗ്രാമങ്ങളെ നോക്കിപ്പഠിക്കുന്നതും, കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന ജന്തുവിനെ നോക്കിപ്പഠിക്കലാണു്. മരങ്ങളുടെ അവസാനം, മേല്പുരകളുടെ ആരംഭം; പുല്ലിന്റെ അവസാനം, കൽവിരികളുടെ ആരംഭം; ഉഴവുചാലുകളുടെ അവസാനം, കച്ചവടസ്ഥലങ്ങളുടെ ആരംഭം, ചക്രച്ചാലുകളുടെ അവസാനം, വികാരാവേഗങ്ങളുടെ ആരംഭം; ദൈവികമായ മന്ത്രിക്കലിന്റെ അവസാനം, മാനുഷികമായ ഇരമ്പലിന്റെ ആരംഭം. അതുകൊണ്ടാണു് എന്തെന്നില്ലാത്ത ഒരു രസം.

അതുകൊണ്ടാണു് പ്രത്യക്ഷത്തിൽ ഉദ്ദേശ്യരഹിതങ്ങളായ മനോരാജ്യക്കാരന്റെ ലാത്തലുകളെല്ലാം, വഴിപോക്കരാൽ കുണ്ഠിതം എന്ന വാക്കു മായാത്തവിധം കൊത്തിയിടപ്പെട്ട ഈ അത്ര വളരെ ഹൃദയാകർഷകങ്ങളല്ലാത്ത സ്ഥലങ്ങളിലൂടെയാവുന്നതു്.

ഈ വരികളെഴുതുന്നാൾ പാരിസ്സിന്റെ അയൽപ്രദേശത്തു് അനവധി കാലം ഒരു സഞ്ചാരിയായിരുന്നു; അതയാളുടെ ഹൃദയപൂർവകങ്ങളായ സ്മരണകൾക്ക് ഒരുറവാണു്. ആ പറ്റെവെച്ചു മുടി വെട്ടിയ പുല്പറമ്പു്, ആ ചരലുള്ള വഴികൾ, ആ കൽച്ചുണ്ണാമ്പു്, ആ പൊട്ടക്കുളങ്ങൾ, തരിശും കൃഷി ചെയ്യാത്തതുമായ ഭൂമികളിലെ ഒരു രസമില്ലാത്ത ഐകരൂപ്യം, പെട്ടെന്നു് ഒരു കുണ്ടിൽ പുറപ്പെട്ടു കാണുന്ന ആ വില്പനസാധനങ്ങളടങ്ങിയ തോട്ടത്തിലെ ചെടികൾ, ആ കാടന്റേയും നാഗരികന്റേയും കൂടിയുള്ള സങ്കലനം, പട്ടാളത്താവളങ്ങളിലെ ചെണ്ടകൾ ഉച്ചത്തിൽ കൊട്ടഭ്യസിക്കുന്നവയും യുദ്ധത്തെ ഒരുവിധത്തിൽ കൊഞ്ചിപ്പറയുന്നവയുമായ ആ വിസ്താരമേറിയ മരുപ്രദേശമൂലകൾ, ആ പകലത്തെ സന്ന്യാസികളും രാത്രിയിലെ കഴുത്തുമുറിയന്മാരും, ആ കാറ്റത്തു തിരിയുന്ന പോത്തൻചക്ക്, കല്ലുവെട്ടു കുഴികളിലെ പൊന്തിനില്ക്കുന്ന ചക്രങ്ങൾ, ശവപ്പറമ്പുകളുടെ മൂലയിലുള്ള ചായത്തോട്ടങ്ങൾ; മഹത്ത്വത്തിന്റെ നിഗൂഢാകർഷണം; അവധിയറ്റതിനെക്കൊണ്ടു ചതുരക്കള്ളി മുറിക്കുന്ന ഇരുണ്ട മതിൽക്കെട്ടുകൾ, വെയിൽനാളം കിടന്നു് ഓളം വെട്ടുന്നവയും തേനീച്ചകളെക്കൊണ്ടു നിറഞ്ഞവയുമായ കൂറ്റൻപറമ്പുകൾ-ഇതൊക്കെ അയാളെ ആകർഷിച്ചിരുന്നു.

ഗ്ലാസിയേർ, കുനേതു്, ഗോളങ്ങളെക്കൊണ്ടു് മുഴുക്കെ പുള്ളികുത്തിയ ഗ്രെനലിലെ ഭയങ്കരമതിലുകൾ, മൊങ്പർനാസു്, ഫോസോലൂപു്, മാർൻനദീതീരത്തുള്ള ഓബിയെർ, മൊങ്സൂരിസു്, തുംബ് ഇസ്വാർ, ഇപ്പോൾ കൂൺ മുളപ്പിക്കുവാനല്ലാതെ മറ്റൊന്നിനും ഉപയോഗപ്പെടാത്തതും തുരുമ്പുപിടിച്ച പലകകളെക്കൊണ്ടുള്ള തട്ടുവാതിലുകളാൽ നിലത്തിന്റെ നിരപ്പിൽവെച്ചടയ്ക്കപ്പെട്ടതുമായ ഒരു പഴയ കൽക്കുഴിയുള്ള പിയേർപ്ലാതു് ഷായോങ് എന്നീ അപൂർവസ്ഥലങ്ങളുമായി പരിചയപ്പെടാതെ ഭൂമിയിൽ ആരെങ്കിലുമുണ്ടോ എന്നു സംശയമാണു്. റോമിലെ മൈതാനം ഒരു തരം, പാരിസ്സിലേതു മറ്റൊരു തരം; കണ്ണിൻമുൻപിൽ കിടക്കുന്ന ഒരു പ്രദേശത്തു മുഴുവനും വയലുകളോ വീടുകളോ മരങ്ങളോ മാത്രം കാണുക എന്നതു കാഴ്ചപ്പുറത്തുള്ള നില്പാണു്. ഓരോന്നിന്റേയും എല്ലാവിധമുള്ള കാഴ്ചകളും ഈശ്വരവിചാരങ്ങളാണു്. ഒരു വെളിമ്പറമ്പു് ഒരു നഗരത്തോടുകൂടി സന്ധി ചെയ്യുന്ന സ്ഥലം ഹൃദയത്തിലേക്കു ചുഴിഞ്ഞിറങ്ങുന്ന ഒരു കുണ്ഠിതംകൊണ്ടു മുദ്രിതമാണു്. അവിടെവെച്ചു പ്രകൃതിയും മനുഷ്യത്വവും രണ്ടും നിങ്ങളെ വിളിക്കുന്നു. അതാതു ദിക്കുകളിലെ അപൂർവതകൾ അവിടെ പ്രത്യക്ഷമാകുന്നു.

നമ്മുടെ നഗരപ്രാന്തങ്ങളോടു തൊട്ടവയും പാരിസ്സിന്റെ പ്രേതലോകം എന്നു നാമകരണം ചെയ്യാവുന്നവയുമായ ഈ ഏകാന്തതകളിൽ, ഞങ്ങളെപ്പോലെ ചുറ്റിസഞ്ചരിച്ചിട്ടുള്ള ആരുംതന്നെ അവിടവിടെ, ഏറ്റവും വിജനമായ സ്ഥലത്തു്, ഏറ്റവും അപ്രതീക്ഷിതമായ സമയത്തു്, ഒരു മെലിഞ്ഞ വേലിയുടെ പിന്നിലോ ഒരു ദുഃഖിതമായ മതിലിന്റെ മൂലയ്ക്കലോ, നാറി ചളിപിടിച്ചു പൊടിപുരണ്ടു കീറിപ്പറിഞ്ഞ ഉടുപ്പിട്ടു, തലമുടി പാറിപ്പരത്തിയിട്ടു, ചോളപ്പൂങ്കുലകൊണ്ടു കിരീടമണിഞ്ഞു, കുട്ടികൾ ലഹളകൂടി കൂട്ടംകൂടി ഒളിച്ചുകളിക്കുന്നതു കണ്ടിട്ടുണ്ടാവണം. അവരൊക്കെ ദരിദ്രകുടുംബങ്ങളിൽനിന്നു ചാടിപ്പോന്ന ചെറുപിള്ളരാണു്. നഗരബഹിർഭാഗത്തുള്ള വെളിമ്പറമ്പുകൾ അവർക്കു ശ്വാസം കഴിക്കാനുള്ള പഴുതാണു്. നഗരപ്രാന്തങ്ങളെല്ലാം അവരുടെ വകയാണു്. അവിടെ അവർ കാലാകാലത്തോളം കളിച്ചുനടക്കുന്നു. അവിടെവെച്ച് അവർ തങ്ങളുടെ ആഭാസപ്പാട്ടുകളുടെ പട്ടിക മുഴുവനും പാടിക്കഴിക്കുന്നു. ആരുടെ ദൃഷ്ടിയിൽ നിന്നും ദൂരത്തു, മെയ്മാസത്തിലെയോ ജൂൺമാസത്തിലെയോ മനോഹരമായ വെളിച്ചത്തിൽ, നിലത്തു് ഒരു പൊത്തിനുമുൻപിൽ മുട്ടുകുത്തി, കൈയിന്റെ പെരുവിരലുകളാൽ ചരലുടച്ചുകൊണ്ടു്, അരക്കാശിനെപ്പറ്റി ശണ്ഠകൂടിക്കൊണ്ടു്, ഒരുത്തരവാദിത്വമില്ലാതെ, തോന്നിയതു പറഞ്ഞുംകൊണ്ടു, സ്വാതന്ത്ര്യത്തോടും സന്തോഷത്തോടുംകൂടി അവരവിടെയുണ്ടാവും, അല്ലെങ്കിൽ അവരവിടെക്കഴിയും; നിങ്ങളെ ഒരു നോട്ടം കണ്ടാൽത്തീർന്നു, തങ്ങൾക്കൊരു വ്യവസായമുണ്ടെന്നും ഉപജീവനത്തിനുള്ളതു സമ്പാദിക്കണമെന്നും അവർക്കോർമ വരും; ഉത്തരക്ഷണത്തിൽ, വണ്ടുകളെക്കൊണ്ടു നിറഞ്ഞ ഒരു പഴയ ഉൾക്കാലുറയോ ഒരു പൂച്ചെണ്ടോ അവർ വില്പാൻ കൊണ്ടു വരികയായി. ഈ അസാധാരണക്കുട്ടികളെ കണ്ടുമുട്ടുന്നതു പാരിസ്സിന്റെ അയൽ പ്രദേശങ്ങളിലെ മനോഹരങ്ങളും അപ്പോൾത്തന്നെ മർമഭേദകങ്ങളുമായ വിശേഷതകളിൽ ഒന്നാണു്.

ചിലപ്പോൾ ആ ആൺകുട്ടികളുടെ കൂട്ടത്തിൽ ചെറിയ പെൺകുട്ടികളുണ്ടാവും-അവർ സഹോദരിമാരായിരിക്കുമോ?-അവർ മെലിഞ്ഞു, വരണ്ടു, കരുവാളിച്ച കൈപ്പടങ്ങളോടുകൂടി, കാക്കപ്പുള്ളി നിറഞ്ഞ് അവീൻചെടികൊണ്ടും ചെറുകോതമ്പത്തിന്റെ കതിരുകൾകൊണ്ടും കിരീടം ചൂടി, കൂത്തടിച്ചുകൊണ്ടു വിരൂപകളായി, വെറുംകാലോടുകൂടി, ചെറുപ്പക്കാരികളായ ഏതാണ്ടു പെൺകിടാങ്ങളായിരിക്കും. അവർ കോതമ്പച്ചെടികൾക്കിടയിലുള്ള ചില പഴം വിഴുങ്ങുന്നതു കാണാം. വൈകുന്നേരം അവർ പൊട്ടിച്ചിരിക്കുന്നതു കേൾക്കാം. നട്ടുച്ചയ്ക്കുള്ള വെയിലത്തു മിന്നിയോ, അല്ലെങ്കിൽ സന്ധ്യാസമയത്തു മങ്ങിയോ കാണപ്പെടുന്ന ഈ സംഘങ്ങൾ ഒരാലോചനാശീലന്നു വളരെ നേരത്തേക്കുള്ള പ്രവൃത്തി കൊടുക്കുന്നു. ഈ കാഴ്ചകൾ അയാളുടെ സ്വപ്നങ്ങളുമായി കൂടിക്കലരുന്നു.

പാരിസ്സു് കേന്ദ്രം, അയൽപ്രദേശങ്ങൾ അതിന്റെ വൃത്തം; ഈ കുട്ടികൾക്കു ഭൂമി മുഴുവനും ഇതിലടങ്ങി. അവർ ഒരിക്കലും അവിടെനിന്നപ്പുറത്തേക്കു കടക്കില്ല. മത്സ്യത്തിനു വെള്ളത്തിൽനിന്നു പുറത്തു കടക്കാവുന്നതിലേറെ, ഈ കുട്ടികൾക്ക് പാരിസു് വായുമണ്ഡലത്തിൽനിന്നു പുറത്തു പോവാൻ വയ്യ. അവർക്ക് നഗരത്തിന്റെ പുറത്തു് രണ്ടു കാതം കഴിഞ്ഞാൽപ്പിന്നെ യാതൊന്നുമില്ല; ഇവ്രി, യാങ്തിലി, അർക്വി, ബെൽവിൽ, ഒറബർവിയേർ, മെനിൽമോങ്തങ്, ഷ്വാസില്ര്വാ, ബില്ലങ്കുർ, മെദൊ, ഇസി, വാങ്വൃ, സെവ്ര, പുതെ, നുയി,ഴെൻ വില്ലിയെർ, രൊമാവിൽ, ഷതു, അനിയർ, ബുഗവ, നൻതെർ, ന്വാസി ല്സെക്, നൊഴാങ്, ഗുർനെ, ദ്രാങ്സി, ഗൊനെസു്; ബ്രഹ്മാണ്ഡം ഇവിടെവെച്ചവസാനിക്കുന്നു.

കുറിപ്പുകൾ

[1] അത്ര പ്രസിദ്ധനല്ല.

[2] ഒരു റോമൻകവി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.