ഈ ഗ്രന്ഥത്തിൽപ്പറയുന്ന കഥ നടന്ന കാലത്തു്, ഇന്നത്തെ മാതിരി ഓരോ തെരുവിന്റേയും മൂലയ്ക്കൽ ഓരോ പൊല്ലീസ്സുകാരൻ നിന്നിരുന്നില്ല. (ഇതുകൊണ്ടുള്ള ഗുണത്തെപ്പറ്റി ഇപ്പോൾ വിവരിക്കുവാൻ ഇടയില്ല; തെണ്ടിക്കുട്ടികൾ പാരിസ്സിൽ ധാരാളമായിരുന്നു. വേലിയില്ലാത്ത സ്ഥലങ്ങളിലും, പണി കഴിയാത്ത വീടുകളിലും, പാലങ്ങളുടെ കമാനങ്ങൾക്കു ചുവട്ടിലുമായി പൊല്ലിസ്സുപാറാവുകാർ കൊല്ലംതോറും അക്കാലത്തു് ഇരുനൂറ്ററുപതു വീടില്ലാക്കുട്ടികളെ ശരാശരിക്കു കണ്ടുപിടിച്ചിരുന്നു എന്നാണു് രേഖ. പ്രസിദ്ധങ്ങളായിത്തീർന്നിട്ടുള്ള ഈ കൂടുകളിൽ ഒന്നാണു് ‘ആർക്കോളാപ്പാലത്തിലെ കുരുകിൽപ്പക്ഷികളെ’ ഉണ്ടാക്കിയതു്. എന്നല്ല, സാമുദായികരോഗനിദാനങ്ങളിൽ ഏറ്റവുമധികം അപകടം പിടിച്ചതു് ഇതാണു്. മനുഷ്യന്റെ എല്ലാ ദുഷ്പ്രവൃത്തികളും കുട്ടിയുടെ അലച്ചിലിൽനിന്നു് ആരംഭിക്കുന്നു.
ഏതായാലും പാരിസ്സിന്റെ കാര്യത്തിൽ അങ്ങനെയല്ലെന്നു ഞങ്ങൾ പറയട്ടെ, മറ്റു നഗരങ്ങളോടു തട്ടിച്ചുനോക്കുമ്പോൾ, ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞ പൂർവസ്മരണയിരുന്നാലും, ഈ വ്യത്യസ്തന്യായമാണു്. മറ്റു് ഏതു വലിയ നഗരങ്ങളിലെ തെണ്ടിച്ചെക്കനും നന്നാവുമെന്നുള്ളതില്ല എന്നിരുന്നാലും, ഏതാണ്ടു് എല്ലായിടത്തുംതന്നെ തോന്നിയതു കാട്ടാൻ വിട്ട കുട്ടി മര്യാദയേയും, മനസ്സാക്ഷിയേയും വിഴുങ്ങിക്കളയുന്ന എല്ലാത്തരം പൊതുദോഷങ്ങളിലും അപായകരമായവിധം ആണ്ടുമുങ്ങുവാൻ ഉഴിഞ്ഞിട്ടവനും വലിച്ചെറിയപ്പെട്ടവനുമാണു് എന്നു വന്നാലും, പാരിസ്സിലെ തെരുവുതെണ്ടി-ഇതു ഞങ്ങൾ ഊന്നിപ്പറയുന്നു-പുറത്തു് എത്രതന്നെ വൈകൃതപ്പെട്ടും, എത്രതന്നെ പരിക്കേറ്റുമിരുന്നാലും, അകത്തു് ഏതാണ്ടു് യാതൊരു കേടും പറ്റാതിരിക്കുന്നുണ്ടു്. സമുദ്രത്തിലെ വെള്ളത്തിൽ ഉപ്പുപോലെ, പാരിസ്സിലെ വായുമണ്ഡലത്തിൽ ഒരു ബോധമുള്ളതിന്റെ ഫലമായി ഒരക്ഷയത്വമുണ്ടാകുന്നുണ്ടെന്നു രേഖപ്പെടുത്തുന്നതു് ഒരു വിശിഷ്ടകർമമാണു്; അതു് നമ്മുടെ പൊതുജനസംബന്ധികളായ ഭരണപരിവർത്തനങ്ങൾക്കുള്ള മഹത്തരമായ യാഥാർഥ്യത്തിൽ ഉദിച്ചു പ്രകാശിക്കുകയും ചെയ്യുന്നു. പാരിസ്സിനെ ശ്വസിക്കൽ ആത്മാവിനെ നിലനിർത്തുന്നു.
ഒരു പൊട്ടിപ്പൊളിഞ്ഞ കുടുംബത്തിന്റെ നൂലുകൾ ചുറ്റും പാറിക്കളിക്കുന്നുണ്ടെന്നു തോന്നപ്പെടുന്ന ഇത്തരം കുട്ടികളിൽ ഒരുവനെ ഓരോരിക്കലും കണ്ടെത്തുമ്പോൾ ഒരാൾക്കുണ്ടാകുന്ന മനോവേദനയെ ഞങ്ങൾ ഈ പറഞ്ഞതു് ഒട്ടും തന്നെ ഇല്ലാതാക്കുന്നില്ല. ഇപ്പോഴും അപൂർണമായിത്തന്നെയിരിക്കുന്ന ഇന്നത്തെ പരിഷ്കാരത്തിനു്, ഈ തകർന്നുപോയ കുടുംബങ്ങൾ, തങ്ങളുടെ സന്താനങ്ങൾക്ക് എന്തു പറ്റി എന്നു് നല്ലവണ്ണം മനസ്സിലാക്കാതെയും തങ്ങളുടെതന്നെ കുടർമാലകളെ പൊതുവഴിയിൽ കിടന്നിഴയുവാനനുവദിച്ചും അന്ധകാരത്തിലേക്കൊഴുകിപ്പോകുന്നതു് അത്ര വളരെ അപൂർവമായ ഒരു കാഴ്ചയല്ല. ഇങ്ങനെ ഈ നിസ്സാരങ്ങളായ ജീവിതങ്ങൾ ഉണ്ടായിത്തീരുന്നു. ഇതിന്നത്രേ-ഈ വ്യസനകരമായ സംഭവവും ഒരു ചൊല്ലുണ്ടാക്കിയിട്ടുണ്ട്- ‘പാരിസ്സിലെ കൽവിരികളിലേക്കെറിയൽ’ എന്നു പേർ.
കൂട്ടത്തിൽപ്പറയട്ടെ, കുട്ടികളെ ഈവിധം വലിച്ചെറിയുന്നതിനെ പണ്ടത്തെ രാജവാഴ്ച വിലക്കിയിരുന്നില്ല. കീഴ്‌നിലകളിൽ കുറേശ്ശ തെണ്ടിത്തിരിയൽ ഉണ്ടാകുന്നതു് മേൽനിലകൾക്കാവശ്യമാണു്; അതു് അധികാരികളുടെ ഉദ്ദേശ്യങ്ങളെ ശരിപ്പെടുത്തുന്നു. പൊതുജനങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനോടുള്ള ദ്വേഷം ഒരു വേദസിദ്ധാന്തമായിരുന്നു. ‘പകുതി വെളിച്ചം’ കൊണ്ടു് എന്താണാവശ്യം? ഇങ്ങനെയായിരുന്നു മേലൊപ്പു്. അപ്പോൾ, അബദ്ധം പ്രവർത്തിക്കുന്ന കുട്ടി അറിഞ്ഞു കൂടാത്ത കുട്ടികളുടെ ഒരു ‘വാലാ’ണു്.
ഇതിനു പുറമെ, രാജവാഴ്ചയ്ക്കു ചിലപ്പോൾ കുട്ടികൾ വേണ്ടിവരും; എന്നാൽ അവർ തെരുവുകളുടെ പാട കൂട്ടുകയായി.
പതിന്നാലാമൻ ലൂയിയുടെ കാലത്ത്-അതിലും അപ്പുറത്തേക്കു പോകേണ്ട-രാജാവു് ന്യായമായി ഒരു കപ്പൽസ്സൈന്യമുണ്ടാക്കാൻ തീർച്ചപ്പെടുത്തി. ആ വിചാരം നന്നു്. പക്ഷേ, അതിനു കണ്ടുപിടിച്ച വഴി നമുക്കാലോചിക്കുക. കാറ്റുകളുടെ കളിപ്പാട്ടമായ പായക്കപ്പലിനു പുറമെ, ആവശ്യം വരുമ്പോൾ വലിച്ചുകൊണ്ടു പോവാൻ വേണ്ടി, തണ്ടുകൾകൊണ്ടോ ആവിപ്രയോഗംകൊണ്ടോ ഇഷ്ടമുള്ളേടത്തേക്കു പോകുന്ന പത്തേമാരിയില്ലെങ്കിൽ, കപ്പൽസ്സൈന്യം എന്നൊന്നില്ല; ഇന്നു തീക്കപ്പലുകൾപോലെയായിരുന്നു അന്നു നാവികഭരണത്തിനു പടക്കപ്പൽത്തോണികൾ: അതിനാൽ പടക്കപ്പൽത്തോണികളെക്കൊണ്ടു് ആവശ്യം വന്നു; പക്ഷേ, തണ്ടുവലിശ്ശിക്ഷക്കാരനുണ്ടെങ്കിലേ പടക്കപ്പൽത്തോണി നീങ്ങൂ; അപ്പോൾ തണ്ടുവലിശ്ശിക്ഷയിൽപ്പെട്ട ചില തടവുപുള്ളികൾ വേണ്ടതായി, കൊൽബേർ [1] സംസ്ഥാനഭരണാധികാരികളെക്കൊണ്ടും നിയമനിർമാണസഭകളെക്കൊണ്ടും കഴിയുന്നേടത്തോളം തടവുപുള്ളികളെ ഉണ്ടാക്കിച്ചു. ഈ കാര്യത്തിൽ വിധികർത്താക്കന്മാരും ധാരാളം ഒത്താശചെയ്തിട്ടുണ്ടു്. ഒരു ഘോഷയാത്ര പോകുമ്പോൾ ഒരുവൻ തൊപ്പി തലയിൽത്തന്നെ വെച്ചു-അതു് ഒരരാജകകക്ഷിക്കാരന്റെ നിലയാണു്; അവനെ തണ്ടുവലിശ്ശിക്ഷാസ്ഥലത്തേക്കയച്ചു. ഒരു കുട്ടിയെ തെരുവിൽവെച്ച് എത്തിമുട്ടി; അവന്നു പതിനഞ്ചു വയസ്സും എവിടെയാണു് കിടന്നുറങ്ങേണ്ടതെന്നു നിശ്ചയമില്ലായ്കയും ഒത്തിട്ടുണ്ടെങ്കിൽ, അവനും നടന്നു തണ്ടുവലിശ്ശിക്ഷാസ്ഥലത്തേക്ക്, ഉത്തമമായ രാജവാഴ്ച; ഉത്തമമായ ശതാബ്ദം.
പതിനഞ്ചാമൻ ലൂയിയുടെ കാലത്തു പാരിസ്സിലെങ്ങും കുട്ടികളില്ലാതായി. എന്തു നിഗൂഢപ്രയോഗത്തിനോ, പൊല്ലീസ്സുകാർ അവരെ കൊണ്ടുപോയി. രാജാവിന്റെ ചോരനീരാട്ടിനെപ്പറ്റി ഭയങ്കരങ്ങളായ ഊഹങ്ങൾ ആളുകൾ പേടിച്ചും കൊണ്ടു് മന്ത്രിച്ചു. ഇവയെപ്പറ്റി ബർബിയെ [2] ബുദ്ധിപൂർവം പ്രതിപാദിക്കുന്നുണ്ടു്. രക്ഷിസൈന്യത്തിലെ സവിശേഷസ്വാതന്ത്ര്യക്കാർ, തെണ്ടിക്കുട്ടികൾക്കു ദുർഭിക്ഷം കണ്ടാൽ, ചിലപ്പോൾ അച്ഛനുള്ളവരെ പിടിച്ചു എന്നുവരും. അച്ഛന്മാർ നിരാശതയോടുകൂടി അവരെ എതിർക്കും. അങ്ങനെ വന്നാൽ നിയമനിർമാണസഭ ഇടയിൽക്കടന്നു് ഒരു കൂട്ടരെ തൂക്കിമരത്തിലേറ്റും. ആരെ? ആ പട്ടാളക്കാരെ? അല്ല, അച്ഛന്മാരെ.