പാരിസ്സിലെ തെരുവുതെണ്ടിസ്സംഘം ഏതാണ്ടു് ഒരു ജാതിയാണു്. ഇതേകദേശം പറയാം. ചേരണമെന്നുള്ളവർക്കെല്ലാം ചേരാൻ സാധിക്കില്ല.
ഗമിങ് (=തെമ്മാടിച്ചെക്കൻ) എന്ന വാക്ക് ഒന്നാമതായി അച്ചിൽപ്പെട്ടു, സാഹിത്യഭാഷയിലൂടെ പ്രസംഗപീഠത്തിലെത്തിയതു് 1834-ലാണു്. ക്ലൊദ്ഗ്വെ എന്ന ഒരു ചെറു കൃതിയിലാണു് ഈ വാക്കു രംഗപ്രവേശം ചെയ്തതു്. ലഹള കേമമായി. വാക്കിനു പ്രചാരം വന്നു.
തെമ്മാടിച്ചെക്കന്മാർക്കു തമ്മിൽത്തമ്മിൽ ‘അവസ്ഥ’ കിട്ടുവാനുള്ള വഴി പലതാണു്. മണിമാളികയുടേയോ നോത്തൃദാംപള്ളിയുടേയോ മുകളിൽനിന്നു് ഒരാൾ താഴത്തേക്കു വീഴുന്നതു കണ്ടു എന്ന കാരണംകൊണ്ടു വളരെയധികം ബഹുമാനിക്കപ്പെടുകയും പരക്കെ അഭിനന്ദിക്കപ്പെടുകയും ചെയ്തുവെന്ന ഒരുവനെ ഞങ്ങൾക്കറിയാമെന്നല്ല, പരിചയമുണ്ടു്; മറ്റൊരുവൻ അനാഥപ്പുരയിലെ ഗോപുരത്തിലുള്ള പ്രതിമകളെ തൽക്കാലം കൊണ്ടുവെച്ചിരുന്ന ഒരു പിൻഭാഗത്തെ മുറ്റത്തേക്കു കടന്നുചെന്നു് അവയിൽനിന്നു കുറച്ച് ഈയം ‘കുത്തിയടർത്താൻ’ സാധിച്ചതുകൊണ്ടാണു്; മൂന്നാമതൊരുവൻ, ഒരു നാലുരുൾവണ്ടി തലകീഴ്മറിഞ്ഞതു കണ്ടതുകൊണ്ടാണു്; പിന്നെയുമൊരുവൻ, ഒരു പൗരന്റെ കണ്ണുതെറിപ്പിച്ചു എന്ന നിലയ്ക്കാക്കിയ ഒരു പട്ടാളക്കാരനെ അറിയുന്നതുകൊണ്ടാണു്.
ഒരു പാരിസ്കാരൻ തെമ്മാടിച്ചെക്കന്റേതായ ഈ പ്രസിദ്ധവാക്ക്-ഒരു സംഭാഷണാവസാനത്തിലെ അഗാധവാക്യം; അർഥം മനസ്സിലാകാതെ ആഭാസന്മാർ കേട്ടു ചിരിക്കുന്ന ഒന്ന്-ഇതുകൊണ്ടു് സുഗ്രഹമാകുന്നു-എടടാ! ഞാൻ എന്തു ഭാഗ്യം കെട്ടവനാണ്! അഞ്ചാംനിലയിൽ ഒരു ജനാലയിൽനിന്നു് ഒരുവൻ തലകുത്തി മറിയുന്നതു് ഇതുവരെ കണ്ടില്ലല്ലോ’ (ഭാഗ്യം എന്നതിനു പാക്യമെന്നും നില എന്നതിനു നെല എന്നുമാണു് ഉച്ചാരണം).
നിശ്ചയമായും ഒരു കൃഷീവലന്റെ ഈ വാക്കു രസമുണ്ടു്; ‘ഫാദർ ഇന്നാളേ, നിങ്ങളുടെ ഭാര്യ അവരുടെ ദീനംകൊണ്ടു മരിച്ചു; എന്തേ നിങ്ങൾ വൈദ്യന്നാളെയയയ്ക്കാഞ്ഞതു?’ ‘സേർ, നിങ്ങളെന്തോ പറയുന്നു, ഞങ്ങൾ, സാധുക്കൾ, ഞങ്ങളെക്കൊണ്ടുതന്നെയാണു് മരിക്കുന്നതു്.’ കൃഷീവലന്റെ ഉശിരില്ലായ്മ മുഴുവനും ഈ വാക്കിലുണ്ടെങ്കിൽ, നഗരപ്രാന്തങ്ങളിലെ ചെക്കന്റെ സ്വതന്ത്രാലോചനയോടുകൂടിയ അരാജകത്വം മുഴുവൻ, നിശ്ചയമായും, ഈ മറ്റൊരു ചൊല്ലിൽ അടങ്ങിയിരിക്കുന്നു. മരണശിക്ഷ വിധിക്കപ്പെട്ട ഒരുവൻ കൊലസ്ഥലത്തേക്കുള്ള വണ്ടിയിലിരുന്നു മതാചാര്യന്റെ പ്രസംഗം ശ്രദ്ധിക്കുകയാണു്. പാരിസിന്റെ കുട്ടി ഉച്ചത്തിൽ പറയുന്നു; ‘അയാൾ തന്റെ കരുംതൊപ്പിയോടു സംസാരിക്കുകയാണ്! ഹാ! ആഭാസൻ!’
മതവിഷയത്തിലുള്ള ഒരുതരം ധൃഷ്ടത തെമ്മാടിച്ചെക്കന്റെ ലക്ഷണമാണു്. മനശ്ശക്തി ഒരു പ്രാധാനസംഗതിയാണു്.
മരണശിക്ഷാസ്ഥലത്തെത്തുക ഒരു ചുമതലയാണു്. അവൻ തൂക്കുമരത്തിനടുക്കൽ ഹാജർ കൊടുക്കുന്നു; അവൻ ചിരിക്കുകയും ചെയ്യുന്നു; അതിനെ അവൻ എല്ലാത്തരം ഓമനപ്പേരുകൾകൊണ്ടും വിളിക്കുന്നു. ‘സൂപ്പിന്റെ അവസാനം, ‘നാലുരുൾവണ്ടി,’ ‘മാന (ആകാശ)ത്തുള്ളമ്മ,’ ‘ഒടുവിലത്തെ ഇറക്കൽ,’ മറ്റു മറ്റും. അക്കാര്യത്തിൽ ഒന്നും വിട്ടുപോകാതിരിപ്പാൻവേണ്ടി, അവൻ മതിലുകളുടെ മീതെ പൊത്തിപ്പിടിച്ചു കയറും, ജനാലപ്പുറന്തട്ടുകളിലേക്കു തന്നത്താൻ ‘കുത്തിക്കൊടുക്കും,’ മരത്തിന്മേൽ കേറും, ഇരുമ്പഴികളിൽ ഞാന്നുകിടക്കും. പുകക്കുഴലുകളോടു പറ്റിനില്ക്കും. ജന്മനാ ഒരു കപ്പലോട്ടക്കാരനാണെന്നപോലെത്തന്നെ തെമ്മാടിച്ചെക്കൻ ജനനാൽ ഒരോടുമേച്ചിൽക്കാരനുമാണു്. ഒരു കപ്പൽപ്പായ കണ്ടാലത്തേതിൽ ഒട്ടുമധികം ഒരു മേല്പുര കണ്ടാൽ അവനു പേടിയില്ല. ഒരു മരണശിക്ഷ നടക്കുന്നതിനൊത്ത ഒരുത്സവം അവനില്ല. പ്രോത്സാഹിപ്പിക്കുവാൻവേണ്ടി ആ കൊല്ലപ്പെടുന്നവനെ അവൻ പുച്ഛിച്ചാർക്കുന്നു. അവൻ ചിലപ്പോൾ അയാളെ അഭിനന്ദിക്കും. ലാസെനേർ [1] ഒരു തെമ്മാടിച്ചെക്കനായിരുന്ന കാലത്തു് ആ വല്ലാത്തവനായ ദൊതെ [1] ഒരു കൂസലില്ലാതെ മരിക്കുന്നതു കണ്ടു് ഒരു ഭാവി മുഴുവനുമടങ്ങിയ ഈ വാക്കുകൾ ഉച്ചരിക്കയുണ്ടായി: ‘എനിക്കയാളെപ്പറ്റി അസൂയതോന്നി.’ തെമ്മാടിച്ചെക്കന്മാരുടെ കൂട്ടത്തിൽ ആർക്കും വൊൾത്തെയരുടെ പേരറിവില്ല; പക്ഷേ, പപവ്യാങ് [1] അങ്ങനെയല്ല. ഓരോരുത്തന്റെയും ഒടുവിലത്തെ വേഷത്തെപ്പറ്റി അവർക്ക് ഓരോ ഐതിഹ്യമുണ്ടു്. തൊല്രോങ്ങിനു് [1] ഒരു ജലയന്ത്രക്കാരന്റെ തൊപ്പിയുണ്ടായിരുന്നു എന്നും, അവ്രിലിനു് [1] ഒരു നീർനായത്തൊപ്പിയാണെന്നും, ലൊവെ [1] ഒരു വട്ടത്തൊപ്പിവെച്ചിരുന്നു എന്നും, കിഴവൻ ദെലപൊർതു് [1] കഷണ്ടിത്തലയനും വെറുംതലയനുമായിരുന്നു എന്നും, കസ്താങ് ആകെ ചുവന്നിരുന്നു എന്നും കണ്ടാൽ സുഭഗനാണെന്നും, ബൊരിയെയ്ക്ക് [1] ഒരു ഭംഗിയുള്ള ചെറുതാടിയുണ്ടായിരുന്നു എന്നും, ഴാങ്മർതെങ് [1] അപ്പോഴും തന്റെ ചുമൽപ്പട്ടയോടുകൂടിയായിരുന്നു എന്നും, ലെക്കുഫെയും [1] അമ്മയും കൂടി ശണ്ഠയിട്ടു എന്നും അവർക്കു വിവരമുണ്ടു്. ആ കലശൽകൂട്ടുന്നവരോടു് ഒരു തെമ്മാടിച്ചെക്കൻ കൂക്കിപ്പറഞ്ഞു: ‘നിങ്ങളുടെ കോട്ടയ്ക്കുവേണ്ടി തമ്മിൽ കൊഞ്ഞനം കാട്ടാതിരിക്കിൻ.’ മറ്റൊരുവൻ, കൂട്ടത്തിൽ കുറേ നീളം കുറഞ്ഞവനായിരുന്നതുകൊണ്ടു, ദെബകെ [1] പോകുമ്പോൾ ഒരു നോട്ടം കാണാൻ വേണ്ടി പാതാറിലെ ഒരു വിളക്കുകാൽ പിടിച്ച് അതിന്മേൽ കയറി. അതിന്നപ്പുറത്തു നില്ക്കുന്ന പട്ടാളക്കാരൻ നെറ്റി ചുളിച്ചു. ‘ആട്ടെ, ഞാനൊന്നും കയറി നോക്കിക്കോട്ടെ,’ ആ തെമ്മാടിച്ചെക്കൻ പറഞ്ഞു. ഭരണാധികാരികളെ സമാധാനിപ്പിക്കാൻവേണ്ടി അവൻ തുടർന്നു: ‘ഞാൻ വീഴില്ല.’ ‘നിയ്യു വീണാൽ എനിക്കെന്താണ്!’ ആ പട്ടാളക്കാരൻ എതിർത്തു പറഞ്ഞു.
തെമ്മാടിച്ചെക്കന്മാരുടെ വർഗത്തിൽ സ്മരണീയമായ ഒരപകടസംഭവം വളരെ വിലയുള്ളൊന്നാണു്. ‘എല്ലാ കാണത്തക്കവണ്ണം’ ആഴത്തിൽ ഒരു മുറിവു പറ്റിയാൽ അതു് എന്തെന്നില്ലാത്ത ഒരവസ്ഥയാണു്.
ദേഹത്തിന്റെ കെല്പു് ഒട്ടും നിസ്സാരമായ ഒരു ബഹുമതിയല്ല. തെമ്മാടിച്ചെക്കന്നു് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചൊല്ലിതാണു്: ‘എനിക്കിപ്പോൾ നല്ല ശക്തിയും ഉശിരുമുണ്ടു്. ഒന്നു പിടിച്ചുനോക്കൂ.’ ‘ഇടവൻകയ്യ’നായാൽ അവനോടു് എല്ലാവർക്കും അസൂയയാണു്. കോങ്കണ്ണൻ വലിയ ബഹുമാനപാത്രമത്രേ.
[1] അത്ര പ്രസിദ്ധന്മാരല്ല.