വേനല്ക്കാലത്തു് അവൻ ഒരു തവളയായി വേഷം മാറുന്നു; വൈകുന്നേരം, സന്ധ്യയായാൽ, ഓസ്തെർലിത്സ്പാലത്തിന്റേയും യെനാപാലത്തിന്റേയും മുൻപിൽവെച്ചു കല്ക്കരിവണ്ടികളുടേയും അലക്കുകാരികളുടെ വഞ്ചികളുടേയും മുകളിൽനിന്നു സയിൻ നദിയിലേക്കും മര്യാദയുടേയും പൊല്ലീസ്സിന്റേയും വക നിയമങ്ങൾക്കെല്ലാം അപ്പുറത്തേക്കും അവൻ ‘മുതലക്കൂപ്പുകുത്തും.’ എന്തായാലും പൊല്ലീസ്സിന്റെ കണ്ണു് എപ്പോഴും അവനിലുണ്ടു്; അതിന്റെ ഫലമാണു് സ്മരണീയവും സഹോദരത്വത്തെ കാണിക്കുന്നതുമായ ഒരു നിലവിളി പുറപ്പെടുവാൻ മാത്രം അസാധാരണമായ ഈയൊരു സംഭവം; ഏകദേശം 1830-ൽ പ്രസിദ്ധമായിരുന്ന ആ നിലവിളി തെമ്മാടിച്ചെക്കന്മാർക്കു തമ്മിൽത്തമ്മിൽ പറഞ്ഞുകൊടുക്കുവാനുള്ള ഒരു ബുദ്ധിപൂർവമായ മുന്നറിവുവാക്കായി; മന്ത്രംപോലെ അർഥം തിരിയാത്ത ഒരു ഗണിതസംജ്ഞയോടുകൂടി ഹോമറുടെ ഒരു പദ്യശകലം വായിക്കുന്ന വിധമാണു് അതു കേട്ടാൽ. അതിതാ: ‘ഏഹേ, കോഴിക്കുട്ടി, അതാ വരുന്നു, തീപ്പെട്ടിക്കോൽ. അതാ വരുന്നു, നിങ്ങളുടെ കീറത്തുണിയും തപ്പിയെടുത്തു പറന്നോളിൻ. ഓവുചാലിലൂടെ പാഞ്ഞോളിൻ.’
ചിലപ്പോൾ ഈ കൊതുവിന്ന്-ഇതാണു് അവൾ-തന്നത്താൻ വിളിക്കുന്ന പേർ-വായിക്കാനറിയാം; ചിലപ്പോൾ എഴുതാനറിയാം; എപ്പോഴും കുത്തിവരയ്ക്കാനറിയാം. പൊതുജനങ്ങൾക്കുപയോഗപ്പെടുന്ന എല്ലാ വിദ്യകളും-അന്യോന്യം പഠിപ്പിക്കുവാനുള്ള എന്തു നിഗൂഢസാമർഥ്യംവഴിക്കെന്നറിഞ്ഞുകൂടാ-അവൻ സമ്പാദിച്ചുവെക്കും; 1815 മുതൽ 1830 വരെ അവൻ ചുമരിന്മേൽ ‘സബർജൽ’പ്പഴം കുത്തിവരച്ചിരുന്നു. വേനല്ക്കാലത്തു് ഒരു ദിവസം വൈകുന്നേരം ലൂയി ഫിലിപ്പു് കാൽ നടയായി അരമനയിലേക്കു തിരിച്ചുപോരുംവഴിക്ക്, അവിടുത്തെ കാൽമുട്ടുകളോളം മാത്രം വലിപ്പമുള്ള ഒരു ചെക്കൻ, നുയിയിലെ പടിക്കലുള്ള തൂണുകളിലൊന്നിൽ ഒരു കൂറ്റൻ ‘സബർജൽ’പ്പഴം വരയ്ക്കാൻവേണ്ടി വിയർത്തു മുങ്ങി കയറിപ്പോകുന്നതു കണ്ടു; നാലാമൻ ആങ്റിയിൽനിന്നു കിട്ടിയ സൗശീല്യത്തോടുകൂടി രാജാവു് ആ തെമ്മാടിച്ചെക്കനെ സഹായിച്ചു. സബർജൽപ്പഴം വരച്ചു മുഴുമിപ്പിച്ചു; ഇങ്ങനെ പറഞ്ഞുകൊണ്ടു് ഒരു ലൂയി നാണ്യം അവന്നു കൊടുത്തു; ‘അതിലുമുണ്ടു് ‘സബർജൽ’പ്പഴം. [1] തെമ്മാടിച്ചെക്കന്നു ലഹള രസമാണു്. ഒരു തരത്തിലുള്ള കയ്യേറ്റം അവനെ രസിപ്പിച്ചുകളയുന്നു. ‘മതാചാര്യന്മാരോടു്’ അവന്നു വെറുപ്പാണു്. ഒരു ദിവസം, ദ്യു ദു് ലുനിവേർസിനെ എന്ന സ്ഥലത്തു്, 69-ആം നമ്പർ വീട്ടിന്റെ വണ്ടിപ്പടിക്കൽവെച്ച് ഈ തെണ്ടികളിൽ ഒരുവൻ മൂക്കുചീറ്റുകയായിരുന്നു. ‘എന്തിനാണു് പടിക്കൽവെച്ച് ഇതു ചെയ്യുന്നതു?’ ഒരു വഴിപോക്കൻ ചോദിച്ചു. ആ കുട്ടി മറുപടി പറഞ്ഞു: ‘ഇവിടെ ഒരു മതാചാര്യനാണു് താമസം.’ വാസ്തവത്തിൽ അവിടെയാണു് പോപ്പിന്റെ പ്രതിനിധി താമസിച്ചിരുന്നതു്.
എന്തായാലും ചെറിയ തെമ്മാടിച്ചെക്കന്നുള്ള വോൾത്തെയർത്തം എന്തുതന്നെയായാലും, പള്ളിയിൽ ഗായകനാകാനുള്ള സൗകര്യം മുൻപിൽപ്പെട്ടാൽ, അവൻ അതു സ്വീകരിക്കുകയാണു് പതിവു്. എന്നാൽ അവൻ മര്യാദയ്ക്കു കുർബ്ബാന നടത്തും. രണ്ടു കാര്യത്തിലാണു് അവൻ കിടന്നു ചക്രശ്വാസം വലിക്കുന്നത്-അതു രണ്ടും ആഗ്രഹിക്കുകയല്ലാതെ ഒരിക്കലും അവന്നു സാധിക്കുന്നില്ല: ഭരണാധികാരത്തെ അടിച്ചുടയ്ക്കാനും, കാലുറകൾ പിന്നേയും തുന്നിക്കുത്താനും.
ഒരു തികവെത്തിയ തെമ്മാടിച്ചെക്കനിൽ പാരിസ്സിലെ പൊല്ലീസ്സു് സൈന്യം മുഴുവനുമുണ്ടു്; തന്റെ മുൻപിൽപ്പെടുന്ന ആരുടേയുംതന്നെ മുഖത്തു നോക്കി പേരിന്നതാണെന്നു പറവാൻ അവന്നു സാധിക്കും. അതൊക്കെ അവർ വിരലുകൊണ്ടു കണക്കു പിടിച്ചു പറയും. അവൻ ആളുകളുടെ സമ്പ്രദായങ്ങളെ നോക്കിപ്പഠിക്കുന്നു; ഓരോന്നിനെക്കുറിച്ചും അവന്റെ വക സവിശേഷക്കുറിപ്പുകളുണ്ടായിരിക്കും. ഒരു തുറന്ന പുസ്തകംപോലെ പൊല്ലീസ്സുകാരുടെ ആത്മാക്കളെ അവൻ നോക്കി വായിക്കുന്നു. അവൻ തപ്പുകൂടാതെയും കൂസലില്ലാതെയും നിങ്ങൾക്കു പറഞ്ഞുതരും: ‘ആ ഒരുവൻ രാജ്യദ്രോഹിയാണു്; മറ്റവൻ ദുഷ്ടനാണു്; മറ്റവൻ വലിയാളാണു്; മറ്റവൻ കൊള്ളരുതാത്തവനാണു്.’ (രാജ്യദ്രോഹി, ദുഷ്ടൻ, വലിയാൾ, കൊള്ളരുതാത്തവൻ എന്നീ എല്ലാ വാക്കുകൾക്കും അവന്റെ വായിൽനിന്നു വരുമ്പോൾ അർഥം അസാധാരണമാണു്); ആ ഒരാൾ പൊങ്നെപ്രദേശം മുഴുവനും തന്റേതാണെന്നു വിചാരിക്കുന്നു-ആൾമറയ്ക്കു പുറത്തുള്ള വളരിന്മേലൂടെ ആളുകളെ നടക്കാൻ അയാൾ സമ്മതിക്കുകയില്ല. ആ മറ്റവന്നു കണ്ടവരുടെ ചെവി പിടിച്ചു തിരിക്കുന്നതിൽ ഒരു കമ്പമാണു്; മറ്റും, മറ്റും.
[1] അന്നത്തെ കാലത്തു ഹാസ്യരസപ്രധാനങ്ങളായ ചിത്രങ്ങളിൽ ഒരു സബർജൽപ്പഴത്തിന്റെ ഛായയിലുള്ള തലയോടുകൂടി പതിനെട്ടാമൻ ലൂയിയെ വരയ്ക്കുക പതിവായിരുന്നു.