പതിനാറു വയസ്സുള്ളപ്പോൾ, സംഗീതനാടകശാലയിൽ ഒരു കളിദിവസം രാത്രി, ഒരേ സമയത്തു രണ്ടു സുന്ദരിമാരാൽ-വോൾത്തെയറാൽ പുകഴ്ത്തിപ്പാടപ്പെട്ടവരും പ്രൗഢിയും പ്രസിദ്ധിയുള്ളവരുമായ രണ്ടു സുന്ദരിമാരാൽ-കുഴൽക്കണ്ണാടികളിലൂടെ സൂക്ഷിച്ചുനോക്കപ്പെടുവാൻ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. രണ്ടു തീജ്വാലകൾക്കിടയിൽ കുടുങ്ങിപ്പോയപ്പോൾ അദ്ദേഹം ഒരു ചെറുപ്പക്കാരിയായ നർത്തകിയുടെ-ഹ്രസ്വഗാത്രിയും തന്നെപ്പോലെത്തന്നെ പതിനാറു വയസ്സുള്ളവളും ഒരു പൂച്ചയെപ്പോലെ ഒതുങ്ങിയവളുമായി നയേന്ദ്രി എന്ന ഒരാട്ടക്കാരിയുടെ-അടുക്കലേക്കു സധൈര്യം ഒരോട്ടം കൊടുത്തു; അവളുടെ മേൽ അദ്ദേഹത്തിന്നനുരാഗമുണ്ടായിരുന്നു. അദ്ദേഹത്തിനു പൂർവസ്മരണപറയൽ ലഹളയാണു്. ഇങ്ങനെ ഇടയ്ക്കൊക്കെ പറഞ്ഞുകേൾക്കാം: ‘അവൾ എന്തൊരു ചന്തക്കാരിയാണ്-ആഗിമാർ-ഗിമാർദിനി-ഗിമാർദിനെത്തു്; ഒടുവിൽ ഞാൻ അവളെ ലോൻഷായിൽവെച്ചു കണ്ടസമയത്തു, ഹാ, നിലനിർത്തിപ്പോരുന്ന വികാരങ്ങളായിച്ചുരുണ്ട അവളുടെ തലമുടിയും, വന്നോളു-കണ്ടോളു എന്നുള്ള അവളുടെ നോട്ടങ്ങളും, പുതുതായി വന്നവയുടെ നിറത്തിലുള്ള അവളുടെ ഉടുപ്പും, അവളുടെ ചെറിയ ലഹളക്കാരൻ കൈയുറയും ’യൗവനകാലത്തു് അദ്ദേഹം ഒരുതരം ശീലകൊണ്ടുള്ള ഉൾക്കുപ്പായമിട്ടിരുന്നു! അതിനെപ്പറ്റി പ്രസംഗിക്കുന്നതു് വലിയ ഇഷ്ടമാണു്. ‘ഞാൻ ഒരു തുർക്കിക്കാരന്റെ വേഷത്തിലായിരുന്നു അന്നു്.’ അദ്ദേഹം പറയും, ഒരിരുപതു വയസ്സുള്ളപ്പോൾ അദ്ദേഹത്തെ യദൃച്ഛയാ കണ്ടുമുട്ടിയ മദാം ദു് ബുഫ്ളർ ‘ഒരു രസികൻ’ എന്നാണു് വിവരിച്ചിട്ടുള്ളതു്. രാജ്യതന്ത്രവിഷയത്തിലും രാജ്യഭരണവിഷയത്തിലും പൊന്തിനില്ക്കുന്ന പരുകളെയെല്ലാം അദ്ദേഹത്തിനു ബഹുപുച്ഛമാണു്. അദ്ദേഹം പത്രങ്ങൾ-ഗജട്ടുകൾ എന്നാണു് പറയാറ്-വായിക്കും; അതൊക്കെ താനേ പൊട്ടിപ്പുറപ്പെടുന്ന ചിരി അമർത്തുംകൊണ്ടാണു്. അദ്ദേഹം പറയും, ‘എന്തു കൂട്ടരാണിവരൊക്കെ കാസിമിർ പെറിയേ! ഇതാ നിങ്ങൾക്കൊരു മന്ത്രി. ഇതൊരു പത്രത്തിൽ കണ്ടേയ്ക്കാമെന്നു തോന്നാറുണ്ടു്; ‘മൊസ്സ്യുഗിൽ, നോർമൻ, മന്ത്രി!’ അതൊരു പൊറാട്ടുകളിയായിരിക്കും. ശരി! അതുമുണ്ടാവും-അവർ അത്ര വിഡ്ഢികളാണു്;’ നേരംപോക്കിൽ അദ്ദേഹം എന്തിനേയും ഓരോ പേർ വിളിക്കും-സഭ്യമായാലും ശരി, അസഭ്യമായാലും ശരി; സ്ത്രീകളുണ്ടായതുകൊണ്ടു് അദ്ദേഹം ലേശമെങ്കിലും കൂസാറില്ല. അസഭ്യങ്ങളായ പ്രസംഗങ്ങളും, കന്നത്തരങ്ങളും, വികൃതിത്തങ്ങളും ഒരുതരം ശാന്തതയോടുകൂടിയും യാതൊരു ഭാവഭേദവുമില്ലാതെയും-അതു രസമുണ്ട്-അദ്ദേഹം തട്ടിമൂളിക്കും. അക്കാലത്തെ മര്യാദനോക്കായ്മയ്ക്ക് അതനുരൂപമാണു്. പദ്യത്തിൽ വൃഥാസ്ഥൂലതകൂടി കാലം ഗദ്യത്തിൽ അപാകത കാണുന്ന കാലമായിരിക്കുമെന്നു് ഓർമിക്കേണ്ടതാണു്. അദ്ദേഹത്തിന്റെ ‘തലതൊട്ട പിതാവു’ മൊസ്സ്യു ഗിൽനോർമാൻ ഒരതിബുദ്ധിമാനാവുമെന്നു ജ്യോതിഷം പറഞ്ഞിട്ടുണ്ടു്; ആ മാന്യവൃദ്ധൻ രണ്ടു് അസാധാരണപ്പേരുകൾ കുട്ടിക്കു സമ്മാനിച്ചു-കൊച്ചുവിരുതൻ.