അദ്ദേഹം ജനിച്ച മുലൊങ്ങിലെ സർവകലാശാലയിൽവെച്ചു കുട്ടിക്കാലത്തു സമ്മാനം വാങ്ങിയിട്ടുണ്ടു്; ഒരിക്കൽ ദ്യുക് ദു് നിവെർനേ-ദ്യുക് ദു് നെവർ എന്നേ ആദ്ദേഹം വിളിക്കൂ-അദ്ദേഹത്തെ കിരീടമണിയിക്കുകയുണ്ടായി. പ്രതിനിധിയോ ഗത്തിനാവട്ടേ, പതിനാറാമൻ ലൂയിയുടെ മരണത്തിനാവട്ടേ, നെപ്പോളിയനാവട്ടേ, ബുർബോങ് രാജകുടുംബത്തിന്റെ പുരോഗമനത്തിനാവട്ടേ, മറ്റെന്തൊന്നിനുമാവട്ടേ ഈ കിരീടധാരണത്തെക്കുറിച്ചുള്ള സ്മരണയെ അദ്ദേഹത്തിൽനിന്നു മാച്ചുകളയാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കണ്ണിനു ദ്യുക് ദു് നെവെറായിരുന്നു ആ നൂറ്റാണ്ടിലെ മഹാൻ. ‘എന്തൊരു രസികൻ പ്രമാണി.’ അദ്ദേഹം പറയും; ‘ആ നീലച്ചപട്ടുനാടയും കെട്ടി; എന്തന്തസ്സുണ്ടു് കാണാൻ!’
മൊസ്സ്യു ഗിൽനോർമാന്റെ അഭിപ്രായത്തിൽ, രണ്ടാം കതറീൻ പോളണ്ടു രാജ്യം ഭാഗിച്ചതുകൊണ്ടുള്ള പാപം, മുവ്വായിരം റൂബിൾ [1] നാണ്യം കൊടുത്തു ബെസ്തുകെഫിന്റെ കൈയിൽനിന്നു സ്വർണമുണ്ടാക്കാനുള്ള മരുന്നുകൂട്ടു മനസ്സിലാക്കിയതിൽ തീർന്നുപോയി. ഈ വിഷയത്തെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിനു് ഉശിരുപിടിക്കും; ‘പതിനെട്ടാംനൂറ്റാണ്ടിലെ കണ്ടുപിടിത്തം, സ്വർണമുണ്ടാക്കാനുള്ള മരുന്നു്, ബെസ്തുകെഫിന്റെ മഞ്ഞച്ചായം, ലമൊത് [2] ഉപയോഗിച്ച തുള്ളി-അരയൗൺസു് കുപ്പിക്ക് ഒരു ലൂയിനാണ്യം വിലയുള്ള ഇതാണു് അനുരാഗ സംബന്ധികളായ കഷ്ടപ്പാടുകളുടെ പ്രത്യൗഷധം, മദനവിഷത്തിനുള്ള ദിവ്യാമൃതം. പതിനഞ്ചാമൻ ലൂയി ആ മരുന്നു് ഇരുനൂറു കുപ്പി പോപ്പിന്നയച്ചുകൊടുത്തു.’ സ്വർണമുണ്ടാക്കാനുള്ള ആ ദിവ്യൗഷധം Perchloride of Iron എന്ന മരുന്നല്ലാതെ മറ്റൊന്നുമല്ലെന്നു് ആരെങ്കിലും പറഞ്ഞുകൊടുത്താൽ അദ്ദേഹത്തിനു ശുണ്ഠിപിടിച്ചു കലശലാവും. മൊസ്സ്യു ഗിൽനോർമാൻ ബുർബൊങ് രാജകുടുംബത്തെ ആരാധിച്ചിരുന്നു; 1789-ലെ ഭരണപരിവർത്തനത്തെപ്പറ്റി അദ്ദേഹത്തിനു വലിയ ഭയമാണു്; ആ അപകടകാലത്തു തലവെട്ടിപ്പോയിട്ടും ചാടി രക്ഷപ്പെടാൻ തനിക്ക് എന്തെല്ലാം നേരമ്പോക്കുകളും സാമർഥ്യങ്ങളുമാണു് പ്രയോഗിക്കേണ്ടിവന്നിട്ടുള്ളതെന്നു് അദ്ദേഹം എപ്പോഴും എടുത്താവർത്തിച്ചു പറയും. അദ്ദേഹത്തിന്റെ മുമ്പിൽവെച്ചു വല്ല ചെറുപ്പക്കാരും പ്രജാഭരണത്തെപ്പറ്റി പ്രശംസിച്ചു പറഞ്ഞുപോയാൽ ആ വൃദ്ധൻ വിളർത്തുപോവും; ദേഷ്യം സഹിച്ചുകൂടാഞ്ഞ് മോഹാലസ്യപ്പെടുകതന്നെ ചെയ്തു എന്നു വരും. അദ്ദേഹം ചിലപ്പോൾ തന്റെ തൊണ്ണൂറാം വയസ്സിനെപ്പറ്റി പറയും: ‘ആയിരത്തെഴുനൂറ്റി തൊണ്ണൂറ്റിമൂന്നു രണ്ടു പ്രാവശ്യം കാണാൻ എനിക്കു സംഗതി വരില്ലെന്നു ഞാനാശിക്കുന്നു.’ ഈ സന്ദർഭങ്ങളിൽ, നൂറു വയസ്സുവരെ താൻ ജീവിച്ചിരിക്കാൻ ഭാവമുണ്ടെന്നു് അദ്ദേഹം ആളുകളോടു പതുക്കെ സൂചിപ്പിക്കാറുണ്ടു്.