അദ്ദേഹത്തിനു ചില സിദ്ധാന്തങ്ങളുണ്ടു്. അവയിൽ ഒന്നിതാണു്; ‘ഒരു പുരുഷന്നു സ്ത്രീകളുടെമേൽ കലശലായ ഇഷ്ടമുണ്ടായിരിക്കയും, ആ സമയത്തുതന്നെ തനിക്കു തീരെ പ്രതിപത്തിയില്ലാത്തവളും, കൊള്ളരുതാത്തവളും, ശുണ്ഠിക്കാരിയും, അധികാരക്കാരിയും, ധാരാളം അവകാശം പറയാനുള്ളവളും, എപ്പോഴും സ്മൃതിയിന്മേൽ പിടിച്ചുനില്ക്കുന്നവളും, ആവശ്യംപോലെ സാപത്ന്യം ഭാവിക്കുന്നവളുമായ ഒരു ഭാര്യ അയാൾക്കുണ്ടായിരിക്കുകയും ചെയ്യുന്നപക്ഷം ആ വിഷമസ്ഥിതിയിൽ നിന്നു തല വീണ്ടെടുത്തു സമാധാനത്തോടുകൂടി കഴിയാറാവാൻ ഒരൊറ്റ മാർഗമുണ്ടു്: പണസ്സഞ്ചിയുടെ ചരടു ഭാര്യയുടെ കൈയിൽ കൊടുക്കുക. ഈ സ്ഥാനത്യാഗം അയാളെ സ്വതന്ത്രനാക്കും. പിന്നെ അവൾക്ക് എപ്പോഴും പണിയായി. ബഹുരസത്തിൽ നാണ്യങ്ങളെണ്ണിക്കൂട്ടുന്നു, അതിനിടയിൽ വിരൽത്തുമ്പത്തു കറ പിടിപ്പിക്കുന്നു. പകുതിപ്പണം മുടക്കിയ കുടിയാന്മാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നു, കൃഷിക്കാരെ പ്രവൃത്തി പഠിപ്പിക്കുന്നു, വക്കീൽമാരുടെ സഭ കൂട്ടുന്നു, ആധാരം സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്മാരുടെ സഭയ്ക്ക് ആധ്യക്ഷ്യം വഹിക്കുന്നു. ആധാരമെഴുത്തുകാരോടു പ്രസംഗം ചെയ്യുന്നു, ഉദ്യോഗസ്ഥന്മാരെ ചെന്നു കാണുന്നു, വ്യവഹാരങ്ങൾ നടത്തുന്നു, പാട്ടത്തിനേല്പിക്കുന്നു, കരാറുകൾ ചെയ്യിക്കുന്നു, സർവാധികാരങ്ങളും തനിക്കാണെന്നു ഭാവിക്കുന്നു, വില്ക്കുന്നു, വാങ്ങുന്നു, ശരിപ്പെടുത്തുന്നു, വാഗ്ദാനം ചെയ്യുന്നു, രാജിയാക്കുന്നു, സന്ധിപ്പിക്കുന്നു, സന്ധിയില്ലാതാക്കുന്നു, സേവയ്ക്കു നില്ക്കുന്നു, വഴിപ്പെടുന്നു, മുഷിയുന്നു, വ്യവസ്ഥപ്പെടുത്തുന്നു, തകരാറാക്കുന്നു, നിധി വെക്കുന്നു, ചെലവഴിക്കുന്നു; അവൾ വിഡ്ഢിത്തങ്ങൾ കാണിക്കുന്നു-അവരവർക്കു ബഹുരസമുള്ള കാര്യം: അതവളെ ആശ്വസിപ്പിക്കുന്നു. ഭർത്താവുതന്നെ നിസ്സാരമാക്കിത്തള്ളിയതിനു ഭർത്താവിനെ താൻ ദീപാളി പിടിപ്പിക്കുന്നുണ്ടെന്നു് അവൾക്കു സന്തോഷിക്കാം.’ ഈ സിദ്ധാന്തമനുസരിച്ച് അദ്ദേഹംതന്നെ നടന്നുനോക്കി; അതദ്ദേഹത്തിന്റെ ചരിത്രമായിത്തീർന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമത്തേതു്, കൈകാര്യം നടത്തി നടത്തി, അവൾ മരിച്ചിട്ടു് ഒരു ശുഭദിവസത്തിൽ കണക്കുനോക്കിയപ്പോൾ കഷ്ടിച്ചു ചെലവിനുള്ളതേ ബാക്കിയുള്ളൂ എന്ന ദിക്കായി; ആകെയുള്ള സ്വത്തു മുഴുവനുംകൂടി കൊല്ലത്തിൽ പതിനയ്യായിരം ഫ്രാങ്ക് മാത്രം വരവുള്ള ഒരു സംഖ്യയായി കലാശിച്ചു; അതുതന്നെ അദ്ദേഹത്തിന്റെ കാലാവസാനത്തോടുകൂടി മുക്കാലും ഊർദ്ധ്വൻവലിക്കും. ഈ ഒടുവിൽ പറഞ്ഞതുകൊണ്ടു് അദ്ദേഹം അമ്പരന്നില്ല; പിന്നെയ്ക്കു കുറെ സമ്പാദിച്ചുവെക്കണമെന്നു് അദ്ദേഹത്തിനു പരിഭ്രമമില്ലായിരുന്നു. എന്നല്ല, പൂർവികസ്വത്തു നിലനിന്നുപോരാൻ പ്രയാസമാണെന്നു് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടു്; അതു രാജ്യസ്വത്തായിത്തീരുന്നു. ഭരണാധികാരികളുടെ വാഗ്ദാനം പല അവതാരങ്ങളും കഴിച്ചുകൂട്ടിക്കണ്ടിട്ടുള്ളതുകൊണ്ടു് അദ്ദേഹത്തിനു ഗവർമ്മെണ്ടുകടത്തിന്റെ വിവരണഗ്രന്ഥത്തിൽ വലിയ വിശ്വാസമില്ല. അദ്ദേഹം പറയും: ‘അതൊക്കെ പൊറാട്ടുനാടക സ്ഥലമാണു്.’ അദ്ദേഹത്തിന്റെ താമസസ്ഥലം സ്വന്തമാണെന്നു ഞങ്ങൾ മുൻപുതന്നെ പറഞ്ഞുവല്ലോ. അവിടെ ഭൃത്യജനങ്ങളായി രണ്ടുപേരുണ്ട്-ഒരാണും, ഒരു പെണ്ണും. ഒരു ഭൃത്യൻ പാർക്കാൻ വന്നാൽ ഉടനെ അദ്ദേഹം അവനെ പുതുതായി ജ്ഞാനസ്നാനം ചെയ്യിക്കും. ഭൃത്യന്മാർക്കെല്ലാം അവരവരുടെ രാജ്യപ്പേരിടും-നിമ്വ, കൊന്ത്വ, പ്വാത്വെൻ, പിക്കാർ. അദ്ദേഹത്തിന്റെ ഒടുവിലത്തെ പരിചാരകൻ തടിച്ച്, വാർത്തുണ്ടാക്കപ്പെട്ടപോലെ, ഒച്ച നേർത്തു്, ഏറിയാൽ ഇരുപതടി ഓടാൻ വയ്യാത്ത അമ്പത്തഞ്ചു വയസ്സുള്ള ഒരാളായിരുന്നു; പക്ഷേ, ആ മനുഷ്യന്റെ ജനനം ബയോന്നിലായിരുന്നതുകൊണ്ടു്, അദ്ദേഹം അയാൾക്കു ബസ്ക് എന്നു പേരിട്ടു. അവിടെ താമസിച്ചിട്ടുള്ള ഭൃത്യന്മാർക്കെല്ലാം നിക്കൊലത്തെന്നായിരിക്കും വിളിക്കുന്ന പേർ. ഇനി നമ്മൾ അറിയാൻപോകുന്ന മഞോവിനും അതുതന്നെ. ഒരു ദിവസം ഒരഹങ്കാരമേറിയ വെപ്പുപണിക്കാരി പാർക്കാൻ വന്നു മുഖം കാണിച്ചു. ‘മാസത്തിൽ നിങ്ങൾക്ക് എന്തു ശമ്പളം കിട്ടണം?’ മൊസ്സ്യു ഗിൽനോർമാൻ ചോദിച്ചു. ‘മുപ്പതു ഫ്രാങ്ക്.’ പേരെന്താണു്?’ ‘ഒലിംപിയെ.’ ‘നിങ്ങൾക്ക് അമ്പതു ഫ്രാങ്ക് കിട്ടും; പേർ നിക്കൊലെത്തെന്നാവും.’