മൊസ്സ്യു ഗിൽനോർമാന്റെ കാര്യത്തിൽ ദുഃഖം ക്രോധമായി മാറും; നിരാശതയിൽ പെട്ടാൽ പിന്നെ അദ്ദേഹത്തിനു ബഹുശുണ്ഠിയായി. ആ വൃദ്ധന്നു് എല്ലാ വിധം ദുശ്ശാഠ്യങ്ങളുമുണ്ടു്; എല്ലാവിധം ദുഃസ്വാതന്ത്ര്യങ്ങളും കാണും. അകത്തും പുറത്തും അദ്ദേഹത്തിനു സന്തോഷവും സമാധാനവുമുണ്ടാക്കുന്ന സംഗതികളിൽ ഒന്നു്, ഞങ്ങൾ മുൻപു് പറഞ്ഞിട്ടുള്ളതുപോലെ, താൻ എപ്പോഴും ഒരു ചൊടിയുള്ള ആൺകുട്ടിയായിരിക്കുന്നുവല്ലോ എന്നുള്ളതാണു്; ആ ഒരു നിലയിൽത്തന്നെയാണു് അദ്ദേഹത്തിന്റെ പെരുമാറ്റവും. ഇതിനെ അദ്ദേഹം ‘രാജകീയബഹുമതി’ എന്നാണു് പറയാറു്. ഈ രാജകീയബഹുമതി ചിലപ്പോൾ വല്ലാത്ത തകരാറുകളെയൊക്കെ തലയ്ക്കു വലിച്ചിടും. ഒരു ദിവസം, ഒരു കൊട്ട കക്കപോലെ, തടിച്ചു വല്ലാത്ത നിലവിളി കൂട്ടുന്ന ഒരു പിഞ്ചുകുട്ടിയെ കൊട്ടയിലിട്ടു്, അഞ്ചാറുമാസം മുൻപു് അവിടെനിന്നു താമസം മാറ്റിപ്പോയ ഒരു ദാസിപ്പെണ്ണു്, അതു് അദ്ദേഹത്തിന്റെ കുട്ടിയാണെന്നും പറഞ്ഞു, കൊണ്ടുവന്നു കാഴ്ചവെച്ചു. അക്കാലത്തു മൊസ്സ്യു ഗിൽനോർമാന്നു തികച്ചും വയസ്സു് എൺപത്തിനാലു കഴിഞ്ഞു. വീടാകെ കലങ്ങി മറിഞ്ഞു; ശുണ്ഠിയും ലഹളയുമായി. ഇതാരെ വിശ്വസിപ്പിച്ചുകളയാമെന്നാണു് ആ രണ്ടും കെട്ട പെണ്ണു വിചാരിച്ചിരിക്കുന്നതു? എന്തധികപ്രസംഗം! എന്തു വല്ലാത്ത അപവാദം! മൊസ്സ്യു ഗിൽനോർമാന്നാകട്ടേ ലേശമെങ്കിലും ദേഷ്യം വന്നില്ല. ആ അപവാദംകൊണ്ടു മേനികേറിയ ഒരു സൗശീല്യവാന്റെ പുഞ്ചിരിയോടുകൂടി ആ ചെക്കനെ നോക്കിക്കണ്ടു്, അദ്ദേഹം ആത്മഗതമായി പറഞ്ഞു; ‘ശരി, എന്തേ ഇപ്പോൾ? എന്തേ ഉണ്ടായതു? നിങ്ങളൊക്കെ അമ്പരന്നിരിക്കുന്നു; നിങ്ങൾക്കൊന്നും ലേശമെങ്കിലും കഥയില്ല. ഒമ്പതാമൻ ഷാർൽ മഹാരാജാവിന്റെ പിറക്കാത്ത മകനായ മൊസ്സ്യു ദ്യുക് ദാൻഗുലിം എൺപതു വയസ്സായിരിക്കുമ്പോൾ പതിനഞ്ചു വയസ്സുള്ള ഒരു കൊള്ളരുതാത്ത പെണ്ണിനെ കല്യാണം കഴിച്ചു; ബോർദോവിലെ പ്രധാന മെത്രാനായ കർദിനാൽദു് സുർദിയുടെ സഹോദരനായ മർകി ദലുയിക്, എൺപത്തിമൂന്നാമത്തെ വയസ്സിൽ മദാം ലപ്രെസിദാന്തു് ഴാക്കാങ്ങിൽ, അവർ രണ്ടുപേരുടേയും പ്രേമസന്താനമായി ഒരു മകൻ ജനിച്ചു; ആ കുട്ടി ഒടുവിൽ രാജ്യഭരണാധികാരികളിൽ ഒരു പ്രധാനാംഗമായിത്തീർന്നു. ഈ നൂറ്റാണ്ടിലെ മഹാന്മാരിൽ ഒരാളായ തബരോ മതാചാര്യൻ എൺപത്തേഴു വയസ്സായ ഒരാളുടെ മകനാണു്. ഇതിലൊന്നും സാധാരണത്തിൽനിന്നു കവിഞ്ഞ യാതൊന്നുമില്ല. പിന്നെ, വേദപുസ്തകം! അതു മുൻപിൽവെച്ചു ഞാൻ പറയുന്നു, ഈ ചെറുപ്പക്കാരൻ മാന്യൻ എന്റെയല്ല. അവനെനോക്കി വളർത്തുക. ഇതവന്റെ തെറ്റല്ലല്ലോ!’ ഈ മാതിരി പ്രവൃത്തിയിൽ നല്ല ക്ഷമയുണ്ടു്. മഞൊ എന്നു പേരായ ആ സ്ത്രീ പിറ്റേ കൊല്ലവും അദ്ദേഹത്തിനു മറ്റൊരു കെട്ടയച്ചു. അതും ഒരാൺകുട്ടിയായിരുന്നു. അപ്പോൾ, മൊസ്സ്യു ഗിൽനോർമാൻ കാര്യം ഒഴിഞ്ഞുകൊടുത്തു. ഇനിമേൽ ആ അമ്മ ഇങ്ങനെ ചെയ്യില്ലെന്നുള്ള നിശ്ചയത്തിന്മേൽ, രണ്ടു കുട്ടികളുടേയും ചെലവിന്നു മാസത്തിൽ എൺപതു ഫ്രാങ്ക് വീതം അയച്ചുകൊടുക്കാമെന്നേറ്റു് ആ രണ്ടു ചെക്കന്മാരെയും അദ്ദേഹം അവറ്റിന്റെ അമ്മയ്ക്കു തിരിച്ചയച്ചു. അദ്ദേഹം തുടർന്നു: ‘അമ്മ ഈ രണ്ടു കുട്ടികളേയും നല്ലപോലെ നോക്കി വളർത്തിക്കൊള്ളണമെന്നു ഞാൻ നിർബന്ധിക്കുന്നു. ഇടയ്ക്കിടയ്ക്കു ഞാനിവരെ ചെന്നു കാണും.’ ഇതദ്ദേഹം ചെയ്തിരുന്നുതാനും. മുപ്പത്തിമൂന്നു കൊല്ലമായി പ്വാത്തിയേറിലെ മതപാഠശാലയിൽ പ്രധാനാധ്യാപകനായിരുന്ന ഒരു സഹോദരൻ അദ്ദേഹത്തിനുണ്ടു്; ആ മതാചാര്യൻ എഴുപത്തൊമ്പതാമത്തെ വയസ്സിൽ മരിച്ചു. ‘ചെറുപ്പത്തിൽ അവനെന്റെ കൈയിൽ നിന്നു പോയി,’ അദ്ദേഹം പറഞ്ഞു. പൂർവസ്മരണകളൊന്നും ബാക്കി നില്ക്കാതെ മരിച്ചുപോയ ഈ സഹോദരൻ ഒരു ചെറിയ പിശുക്കനായിരുന്നു; ഒരു മതാചാര്യനായതുകൊണ്ടു കണ്ടെത്തുന്ന സാധുക്കൾക്കൊക്കെ ധർമം കൊടുക്കുന്നതു് തന്റെ മുറയാണെന്നു് അയാൾ വിചാരിച്ചു; പക്ഷേ, എടുക്കാത്തതും കൊള്ളരുതാത്തതുമായ സൂനാണ്യമല്ലാതെ അയാൾ അവർക്കു കൊടുത്തിരുന്നില്ല- ഇങ്ങനെ സ്വർഗത്തിലൂടെ അയാൾ നരകത്തിലേക്കുള്ള ഒരു വഴി കണ്ടുപിടിച്ചു. എന്നാൽ മൊസ്സ്യു ഗിൽനോർമാൻ എന്ന ജ്യേഷ്ഠസഹോദരനാകട്ടേ, ധർമം കൊടുക്കുന്ന കാര്യത്തിൽ ഒരു പിശുക്കുമില്ല; സന്തോഷത്തോടുകൂടിയും തറവാടിത്തത്തോടു കൂടിയും അദ്ദേഹം ധർമം ചെയ്യും. അദ്ദേഹം ദയാലുവും ദ്രുതഗതിക്കാരനും ഉദാരശീലനുമായിരുന്നു. ധനവാൻകൂടിയായിരുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ മനോഗതി മഹത്തരമായേനേ. തന്നെസ്സംബന്ധിച്ച സകലവും പ്രാഭവത്തോടുകൂടി ചെയ്യപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം-തെമ്മാടിത്തങ്ങളായാലും ശരി. ഒരു ദിവസം അവകാശസ്വത്തു കിട്ടുന്ന കാര്യത്തിൽ ഒരു കാര്യസ്ഥനാൽ കഠിനമായും സ്പഷ്ടമായും വഞ്ചിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ ഒരു വിശിഷ്ടാഭിപ്രായം ഉച്ചരിക്കയുണ്ടായി: ‘ആ ചെയ്തതു മര്യാദയായില്ല! ഇത്തരം മോഷണം കാണുമ്പോൾ എനിക്കു പോരായ്മ തോന്നുന്നു. ഈ മൂറ്റാണ്ടിൽ സകലവും ദുഷിച്ചു പോയിരിക്കുന്നു-തെമ്മാടികൾകൂടി. എന്റെ സ്ഥിതിയിലുള്ള ഒരാളോടു് ഇങ്ങനെയല്ല തട്ടിപ്പറിക്കേണ്ടതു്. ഒരു കാട്ടിൽ വച്ചിട്ടെന്നപോലെ എന്റെ പക്കൽനിന്നു പിടിച്ചു പറിച്ചു. അതുതന്നെ വല്ലാതെയും. കാടും മന്ത്രിക്കൊത്തതാവട്ടെ.’
ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ളതുപോലെ അദ്ദേഹം രണ്ടു കല്യാണം കഴിച്ചിരുന്നു. ആദ്യത്തെ ഭാര്യയിൽ ഒരു മകളുണ്ടായി; അവൾ വിവാഹം ചെയ്തില്ല. രണ്ടാമത്തേതിൽ മറ്റൊരു മകളുണ്ടായി; അവൾ ഏകദേശം മുപ്പതാമത്തെ വയസ്സോടുകൂടി മരിച്ചു; അവൾ അനുരാഗത്താലോ, ഈശ്വരകല്പനയാലോ, മറ്റെന്തുകൊണ്ടോ ഒരു ഗതിയില്ലാത്ത പട്ടാളക്കാരനെ കല്യാണം കഴിച്ചു; അയാൾ നെപ്പോളിയന്റെ ഭാഗത്തു ചേർന്നു യുദ്ധം ചെയ്തു് ഓസ്തെർലിത്സിൽവെച്ചു കുരിശുബഹുമതിയും വാട്ടർലൂവിൽ വെച്ചു കേർണൽസ്ഥാനവും സമ്പാദിച്ചിരുന്നു. അവൻ എന്റെ കുടുംബത്തിനു് ഒരവമാനമാണു്, ആ നാടുവാഴി വൃദ്ധൻ പറഞ്ഞു. അദ്ദേഹം ഒരുപാടു പൊടിവലിക്കും; അദ്ദേഹത്തിനു് ഒരു കൈയിന്റെ പുറംകൊണ്ടു നാടഞെറിയെ സവിശേഷമാതിരിയിൽ പിടിച്ചുവലിക്കുന്ന സമ്പ്രദായമുണ്ടു്. ഈശ്വരനിൽ അദ്ദേഹത്തിനു തീരെ വിശ്വാസമില്ല.