images/hugo-19.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.3.7
ഏതോ റവുക്ക

ഞങ്ങൾ ഒരു കുന്തപ്പടയാളിയെപ്പറ്റി പറഞ്ഞിട്ടുണ്ടു്.

അച്ഛൻവഴിക്കു മൊസ്സ്യു ഗിൽനോർമാന്നു് ഇങ്ങേ അറ്റത്തുള്ള ഒരു മരുമകനായിരുന്നു അതു്; അയാൾ എപ്പോഴും പട്ടാളത്തിന്റെ കൂടെയാണു്; വീട്ടിൽ വരാറില്ല. കുടുംബക്കാരുമായി കാണാറില്ല... ഒരൊന്നാന്തരം ഉദ്യോഗസ്ഥനാവാൻ വേണ്ട എല്ലാ വിശേഷതകളും ലെഫ്റ്റിനന്റു് തെയൊദുൽ ഗിൽനോർമാന്നു തികഞ്ഞിരുന്നു. അയാൾക്ക് ‘ഒരു മാന്യസ്ത്രീയുടെ അരക്കെട്ടും’ ഒരു സർവവിജയിമട്ടിലുള്ള വാൾ വീശലും ഒരു ചൂണ്ടൽപോലെ മേൽമീശ പിരിക്കലുമുണ്ടു്. അയാൾ വളരെ അപൂർവമായേ പാരിസ്സിൽ വരു; മരിയുസു് അയാളെ കാണുകതന്നെയുണ്ടായിട്ടില്ല. അതു് അത്രയും അപൂർവമായിരുന്നു. ആ ചാർച്ചക്കാർക്ക് അന്യോന്യം പേർകൊണ്ടുമാത്രമേ അറിഞ്ഞുകൂടൂ. വലിയമ്മയ്ക്കു തെയൊദുൽ വളരെ ഇഷ്ടപ്പെട്ട ഒരാളാണെന്നു ഞങ്ങൾ മുൻപു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു; കണ്ടിട്ടേ ഇല്ലാത്തതുകൊണ്ടു് അവൾക്കയാളെ വലിയ കാര്യമായി. ആളുകളെ കാണാതിരുന്നാൽ അവരിൽ എല്ലാത്തരം മേന്മകളേയും കൊണ്ടുവെക്കുവാൻ സൗകര്യമുണ്ടാകുന്നു.

ഒരു ദിവസം രാവിലെ, തന്റെ ശാന്തതയ്ക്കു സമ്മതിച്ചുകൊടുക്കാൻ കഴിയുന്നേടത്തോളം പരിഭ്രമത്തോടുകൂടി ആ വലിയമ്മ സ്വന്തം മുറിയിലേക്കു തിരിച്ചുവന്നു. മരിയുസു് ഒന്നു പുറത്തേക്കു പോവാൻ മുത്തച്ഛന്റെ അനുവാദം ചോദിച്ചുകഴിഞ്ഞ സമയമാണു്; അയാൾക്ക് അന്നു വൈകുന്നേരംതന്നെ യാത്ര പുറപ്പെടുകയും വേണമത്രേ. ‘പോയ്ക്കോളൂ!’ എന്നായിരുന്നു മുത്തച്ഛന്റെ മറുപടി; ഒരപവാര്യയായി തന്റെ പുരികങ്ങളെ നെറ്റിയുടെ അങ്ങേ അറ്റംവരെ പൊന്തിച്ചുകൊണ്ടു് അദ്ദേഹം തുടർന്നു: ‘അതാ ഒരു രാത്രികൂടിയായി പുറത്തേക്കു പോകുന്നു. വലിയമ്മ വലിയ പരിഭ്രമത്തോടുകൂടി മുറിയിലേക്കു കയറിച്ചെന്നു; കോണിപ്പടിയിൽ ഇങ്ങനെയൊരു വാക്യം ഇട്ടുംവെച്ചാണു് വന്നതു്; ‘ഇതു് കുറേ അധികമായിത്തുടങ്ങി,’ ഈ ഒരു ചോദ്യവും. ‘പക്ഷേ, എവിടേക്കാണിവൻ പോകുന്നതു?’ ഏതോ ഒരനുരാഗസംഗതി, ഏതാണ്ടു് ഒരു പാടില്ലാത്ത കാര്യം, നിഴല്പാടിനുള്ളിൽ ഒരു സ്ത്രീ, ഒരു ഗൂഢസമാഗമം, ഒരു രഹസ്യം, അവളുടെ ദൃഷ്ടിയിൽപ്പെട്ടു; ആ കാര്യത്തിനായി കണ്ണടയൊന്നു വെച്ചാൽ അതിൽ അവൾ വ്യസനിക്കില്ല. ഒരു ലോകാപവാദത്തിന്റെ ആദ്യത്തെ രുചികരമായ ഗന്ധം അനുഭവിക്കുന്നതുപോലെയാണു് ഒരു നിഗൂഢസംഗതിയെ സ്വാദു നോക്കുന്നതു്; ഋഷിത്വത്തിലെത്തിയ ആത്മാക്കൾ ഇതിനെ വെറുക്കുന്നില്ല. മതഭ്രാന്തിയുടെ അന്തഃപുരങ്ങൾക്കുള്ളിൽ അപവാദങ്ങളെപ്പറ്റി അന്വേഷിച്ചറിവാനുള്ള ഒരുൽക്കണ്ഠയുണ്ടു്.

അതിനാൽ ഒരു ചരിത്രം മനസ്സിലാക്കുവാനുള്ള സ്പഷ്ടമായ ഒരഭിരുചിക്ക് അവൾ ഒരു തീൻപണ്ടമായി.

പതിവു വിട്ടു തന്നെ അധികമായി ക്ഷോഭിച്ചുകളഞ്ഞ ഈ ഉൽക്കണ്ഠയിൽ നിന്നു വിട്ടുകിട്ടുവാൻവേണ്ടി, അവൾ തന്റെ വിദ്യാനൈപുണ്യത്തിൽ ചെന്നഭയം പ്രാപിച്ചു; ഓരോ പരുത്തിത്തുണി മടക്കുകളെക്കൊണ്ടു ചക്രവർത്തിഭരണത്തിന്റേയും രാജത്വപുനഃസ്ഥാപനത്തിന്റേയും കാലത്തേക്കു ചേർന്ന ചിത്രത്തയ്യൽകളിലൊന്നിനു് അരുഞെറിയുവാൻ അവൾ ആരംഭിച്ചു; ആ ശീലയിൽ അസംഖ്യം വണ്ടിച്ചക്രങ്ങളുണ്ടായിരുന്നു. പ്രവൃത്തി മുഷിപ്പൻ; പ്രവൃത്തിയെടുക്കുന്നതോ മുഷിഞ്ഞിരിക്കുന്നവൾ. അവൾ വളരെ മണിക്കൂറുകളോളം ആ നിലയ്ക്കിരുന്നു; പെട്ടെന്നു് ആരോ വാതിൽ തുറന്നു. മദാംവ്വസേല്ലു് ഗിൽനോർമാൻ മൂക്കൊന്നു പൊന്തിച്ചു; ലെഫ്റ്റിനന്റു് തെയൊദുൽ പട്ടാളസ്സലാം വെച്ചുകൊണ്ടു് അതാ അവളുടെ മുൻപിൽ. അവൾ ഒരു സന്തോഷശബ്ദം പുറപ്പെടുവിച്ചു. വയസ്സായിരിക്കാം, നാണംകുണുങ്ങിയായിരിക്കാം, മതവിശ്വാസക്കാരിയായിരിക്കാം, ഒരു വലിയമ്മയായിരിക്കാം-പക്ഷേ, ഒരു കുന്തപ്പടയാളി അവരവരുടെ അറയിലേക്കു കടന്നു വരുന്നതു് കാണാൻ എപ്പോഴും രസമുണ്ടു്.

‘അല്ലാ, നീയോ തെയൊദുൽ!’ അവൾ ഉച്ചത്തിൽ പറഞ്ഞു.

‘ഞാൻ പട്ടണത്തിലൂടെ പോകുന്ന വഴി.’

‘എന്നെ പിടിച്ചുപൂട്ടു.’

‘ഇതാ കഴിഞ്ഞു!’ തെയൊദുൽ പറഞ്ഞു.

അയാൾ അവളെ ഉമ്മവെച്ചു. വലിയമ്മ എഴുത്തുമേശയുടെ അടുക്കലേക്കു ചെന്നു് അതു തുറന്നു.

‘ചുരുങ്ങിയാൽ ഒരാഴ്ചയെങ്കിലും നീയിവിടെ ഞങ്ങളൊന്നിച്ചു പാർക്കുമല്ലോ?’

‘ഞാൻ ഇന്നു വൈകുന്നേരം പോവും.’

‘അതു വയ്യാ.’

‘കണക്കുവെച്ച്.’

‘വരട്ടെ പോവാൻ, എന്റെ കുട്ടി, ഞാനപേക്ഷിക്കുന്നു.’

എന്റെ മനസ്സു പറയുന്നു, ‘അങ്ങനെതന്നെ; പക്ഷേ, എനിക്കുള്ള കല്പന, ‘പാടില്ല’ എന്നും. കാര്യം ക്ഷണത്തിൽ പറയാം; ഞങ്ങളുടെ സൈന്യത്താവളം ഒന്നു മാറ്റുകയാണു്; ഞങ്ങൾ ഇതുവരെ മെലുങ്ങിലായിരുന്നു; ഇതാ ഗെയൊങ്ങിലേക്കു പോകുന്നു; പഴയ താവളത്തിൽനിന്നു് പുതിയ താവളത്തിലെത്താൻ പാരിസ്സിലൂടെ കടന്നുപോണം. ഞാൻ പറഞ്ഞു: ‘ഞാൻ വലിയമ്മയെ കാണാൻ പോകുന്നു.’

‘നിന്റെ ഈ ബുദ്ധിമുട്ടിനു് ഇതിരിക്കട്ടെ.’

പത്തു ലൂയിനാണ്യം അവൾ അയാളുടെ കൈയിൽ ഇട്ടുകൊടുത്തു.

‘എന്റെ നേരംപോക്കിനു്, അങ്ങനെയല്ലേ?’

തെയൊദുൽ ഒരിക്കൽകൂടി അവളെ ഉമ്മവെച്ചു; അയാളുടെ ഉടുപ്പിന്റെ മെടച്ചിൽപ്പണികൾ തട്ടി കഴുത്തിൽ കുറച്ചു തോലരങ്ങുക എന്ന ആനന്ദം അവളനുഭവിച്ചു.

‘നീ നിന്റെ കൂട്ടുകാരോടുകൂടി കുതിരപ്പുറത്താണോ യാത്ര? അവൾ ചോദിച്ചു.

‘അല്ല, എനിക്കു വലിയമ്മയെ കാണണം. ഞാൻ വിശേഷിച്ച് അനുവാദം വാങ്ങിയിട്ടുണ്ടു്. എന്റെ ഭൃത്യൻ കുതിരയെ കൊണ്ടുവരുന്നു, ഞാൻ വണ്ടിക്കു പോകുന്നു. അപ്പോൾ, ഈ കൂട്ടത്തിൽ, എനിയ്ക്കൊന്നു ചോദിക്കാനുണ്ടു്.’

‘എന്താണതു?’

‘മരിയുസു് പൊങ്മേർസിയും പോകുന്നുണ്ടോ?’

‘അതെങ്ങനെയറിഞ്ഞു?’ ഒരുശിരുള്ള ഉൽക്കണ്ഠകൊണ്ടു പെട്ടെന്നു് ഇളകിത്തീർന്ന ആ സ്ത്രീ ചോദിച്ചു.

‘ഞാൻ വണ്ടിത്താവളത്തിൽ ചെന്നു് ഒരു ശീട്ടു് എനിക്കാവശ്യമുണ്ടെന്നു പറയാൻ പോയി.’

‘എന്നിട്ടു്?’

‘ഒരു ശീട്ടു മുമ്പുതന്നെ ഒരാൾ വാങ്ങിപ്പോയിരിക്കുന്നു. അയാളുടെ പേരുള്ള ഒരു കാർഡ് ഇരിപ്പിടത്തിൽ പതിച്ചിട്ടുണ്ടു്.’

‘എന്താണു് പേരു്?’

‘മരിയുസു് പൊങ്മേർസി.’

‘വികൃതി!’ അയാളുടെ വലിയമ്മ ഉച്ചത്തിൽ പറഞ്ഞു. ‘ഹാ, നിന്റെ അനുജൻ നിന്നെപ്പോലെ അത്ര ഉൾക്കരുത്തുള്ളവനല്ല. ഒരു രാത്രി മുഴുവനും വണ്ടിയിൽക്കഴിച്ചുകൂട്ടാൻ അവൻ നിന്നപ്പോൾ!’

‘എന്നെപ്പോലെതന്നെ.’

‘പക്ഷേ, നീ-നിന്റെ മുറയാണതു്; അവന്റെ കാര്യത്തിൽ താന്തോന്നിത്തം.’

‘ആഹാ!’ തെയൊദുൽ പറഞ്ഞു.

ഇവിടെ മാംസെൽ ഗിൽനോർമാനെസ്സംബന്ധിച്ചേടത്തോളം ഒരു സംഭവമുണ്ടായി- അവൾക്കൊരു യുക്തി തോന്നി. അവൾ ഒരു പുരുഷനായിരുന്നുവെങ്കിൽ, നെറ്റിക്കടിച്ചേനേ. അവൾ തെയൊദുലോടു പറഞ്ഞു: മരിയുസ്സിനു നിന്നെ അറിയാമോ?’

‘അറിഞ്ഞുകൂടാ, ഞാനവനെ കണ്ടിട്ടുണ്ടു്; പക്ഷേ, അവൻ എന്നെ അറിഞ്ഞു കണ്ടിട്ടില്ല.’

‘അപ്പോൾ നിങ്ങൾ രണ്ടുപേരും ഒരുമിച്ചാണു് യാത്ര ചെയ്യാൻ ഭാവം?’

‘അവൻ വണ്ടിയുടെ പുറത്തും ഞാൻ അകത്തും ഇരുന്നു്.’

‘ഈ വണ്ടി പോകുന്നതെങ്ങോട്ടാണു്?’

‘അങ് ദെലി.’

‘അപ്പോൾ അവിടെയ്ക്കാണു് മരിയുസ്സിന്റെയും യാത്ര?’

‘എന്നെപ്പോലെ അവൻ വഴിക്കിറങ്ങിയില്ലെങ്കിൽ. ഞാൻ വെർനോങ്ങിൽ ചെന്നാൽ ഇറങ്ങും; അവിടെനിന്നു ഞാൻ ഗെയോങ്ങിലേക്കു വേറെ വണ്ടി പിടിക്കും. മരിയുസ്സിന്റെ യാത്രയെക്കുറിച്ചുള്ള വിവരമൊന്നും എനിക്കില്ല.’

‘മരിയുസ്! എന്തു വൃത്തികെട്ട പേര്!’ അങ്ങനെയൊരു പേരിടാൻ അവർക്കെന്തായിരുന്നു? നിനക്കെങ്കിലും തെയൊദുലെന്നാലല്ലോ.’

‘എന്റെ പേർ ആൾഫ്രെഡ്ഡ് എന്നായാൽ നന്നെന്നാണു് എനിക്ക്-ആ ഉദ്യാഗസ്ഥൻ പറഞ്ഞു.

‘കേൾക്കൂ, തെയൊദുൽ.’

‘ഞാൻ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടു്.’

‘മനസ്സിരുത്തണം.’

‘ഞാൻ മനസ്സിരുത്തുന്നുണ്ടു്.’

‘മനസ്സിലായോ?’

‘ഉവ്വു്.’

‘അപ്പോൾ മരിയുസു് ഇവിടെ ഉണ്ടാകാറില്ല.’

‘ഏ! ഏ!’

‘അവൻ സഞ്ചരിക്കുന്നു.’

‘ആ! ആ!’

‘രാത്രി ഇവിടെ ഉണ്ടാകാറില്ല.’

‘ഓ! ഓ!’

‘എന്താണിതിന്റെ സാരമെന്നു ഞങ്ങൾക്കറിഞ്ഞാൽ കൊള്ളാമായിരുന്നു.

ഒരു പിച്ചളപ്രതിമയുടെ ക്ഷോഭരാഹിത്യത്തോടുകൂടി തെയൊദുൽ മറുപടി പറഞ്ഞു: ‘ഏതോ ഒരു റവുക്ക.’

സംശയമില്ലായ്കയെ കാണിക്കുന്ന ആ ആന്തരമായ ചിരിയാടുകൂടി അയാൾ തുടർന്നു: ‘ഒരു പെണ്ണു്.’

‘അതു തീർച്ച.’ ആ സ്ത്രീ ഉച്ചത്തിൽ പറഞ്ഞു; മൊസ്സ്യു ഗിൽനോർമാനാണു് ആ പറഞ്ഞതെന്നു് അവൾക്കു തോന്നി; ഒരേ ഉച്ചാരണവിശേഷത്തോടുകൂടിത്തന്നെ വലിയമ്മാമനും മരുമകനും ആ വാക്കു പറഞ്ഞുകേട്ടപ്പോൾ അവളുടെ ഉറപ്പു് എന്തായാലും ഇളകാത്തതായിത്തീർന്നു. അവൾ പറയാൻ തുടങ്ങി: ‘ഞങ്ങൾക്കു വേണ്ടി ഒരു കാര്യം ചെയ്യണം. മരിയുസ്സിന്റെ പിന്നാലെ ചെല്ലൂ. അവന്നു നിന്നെ അറിഞ്ഞുകൂടല്ലോ. അതുകൊണ്ടു് എളുപ്പമുണ്ടു്. ഒരു പെണ്ണുള്ള സ്ഥിതിക്ക് അവളെ ഒരു നോക്കു കണ്ടുപോരണം. ആ കഥ ഞങ്ങൾക്കെഴുതിയയയ്ക്കണം. അവന്റെ മുത്തച്ഛനു് ബഹുരസം പിടിക്കും.’

ഇത്തരം ഒറ്റുനില്ക്കലിനു തെയൊദുൽ അത്ര വാസനയുള്ള ആളല്ലായിരുന്നു; പക്ഷേ, ആ പത്തു ലൂയിനാണ്യം അയാളുടെ ഉള്ളിൽത്തട്ടിപ്പോയി; അതിന്റെ ഉത്തര ഭാഗംകൂടി കാണാനുണ്ടെന്നു തോന്നി. അയാൾ ആ പണിയേറ്റു; ഇങ്ങനെ പറഞ്ഞു: ‘ഇഷ്ടംപോലെ.’

അയാൾ ഒരാത്മഗതമായിപറഞ്ഞു: ‘ഇതാ ഞാനൊരു പരിചാരികയാവുന്നു.’

‘മദാംവ്വസേല്ലു് ഗിൽനോർമാൻ അയാളെ ആലിംഗനം ചെയ്തു.

‘തെയൊദുൽ, ഈവക വിദ്യകളെടുക്കാൻ നീ ആളല്ല. നീ ആജ്ഞയെ അനുസരിക്കുന്നു; നീ കല്പനകളുടെ അടിമയാണു്; നീ മുറയുടെ ഒരാളാണു്; ഒരു പെണ്ണിനെ ചെന്നു കാണാൻവേണ്ടി നീ നിന്റെ കുടുംബം വിടില്ല.’

സത്യനിഷ്ഠയെപ്പറ്റി പുകഴ്ത്തപ്പെട്ടപ്പോൾ കർത്തൂഷിന്റെ മുഖത്തുണ്ടായ സന്തോഷച്ചിരി ആ കുന്തപ്പടയാളി കാണിച്ചു.

ഈ സംഭാഷണം നടന്ന ദിവസം വൈകുന്നേരം മരിയുസു്, തന്നെ ആരോ ഒറ്റു നില്ക്കുന്നുണ്ടെന്നു ലേശമെങ്കിലും സംശയിക്കാതെ വണ്ടിയിൽ കയറി. ഒറ്റുകാരനാണെങ്കിൽ, അയാൾ ഒന്നാമതായി ചെയ്തതു കിടന്നുറങ്ങുകയാണു്. അയാൾ ഒന്നാന്തരം ഉറക്കമുറങ്ങി. ആ അതിജാഗ്രതയുള്ള കാവല്ക്കാരൻ രാത്രി മുഴുവൻ കൂർക്കം വലിച്ചു.

പ്രഭാതത്തോടുകൂടി വണ്ടിക്കാരൻ ഉച്ചത്തിൽ പറഞ്ഞു: ‘വെർനോങ്! ഇതാ വണ്ടി മാറിക്കയറേണ്ട വെർനോങ്! ഹേ, വെർനോങ്ങിലേക്കുള്ള യാത്രക്കാർ.’ ലെഫ്റ്റനന്റു് തെയൊദുൽ ഉണർന്നു.

‘ശരി.’ അപ്പോഴും പകുതി ഉറങ്ങിയിരുന്ന അയാൾ മുരണ്ടു, ‘ഇവിടെയാണു് എനിക്കിറങ്ങേണ്ടതു്.’

പിന്നീടു ക്രമത്തിൽ നല്ലവണ്ണം ഉണർന്നു് ഓർമകളെല്ലാം തെളിഞ്ഞതോടുകൂടി അയാൾ വിലിയമ്മയേയും, പത്തു ലൂയിനാണ്യത്തെയും, മരിയുസ്സിന്റെ മട്ടുകളും പ്രവൃത്തികളും കണ്ടു വിവരമായി അറിയിച്ചുകൊടുക്കാം എന്നു താൻ ഏറ്റിട്ടുള്ളതിനേയും ഓർമിച്ചു. അയാൾക്കു ചിരി വന്നു.

‘ഒരു സമയം അവൻ വണ്ടിയിൽനിന്നു പോയിരിക്കാം,’ അഴിഞ്ഞുകിടന്ന ഉൾക്കുപ്പായത്തിന്റെ കുടുക്കിട്ടുകൊണ്ടു് അയാൾ വിചാരിച്ചു. ‘അയാൾ പ്വാസിയിൽ ഇറങ്ങിയിരിക്കാം; അയാൾ ത്രിയെലിൽ ഇറങ്ങിയിരിക്കാം; മെലുങ്ങിൽ ഇറങ്ങിയിട്ടില്ലെങ്കിൽ, മങ്തിൽ ഇറങ്ങിയിരിക്കുന്നു എന്നു വരാം; അല്ല, ഇടത്തോട്ടു് എവ്രെയിലെക്കോ, വലത്തോട്ടു ലരോഷ്-ഗിയോവിലെക്കോ തിരിയാൻവേണ്ടി പാസിയോളം പോയിട്ടില്ലെങ്കിൽ, രൊൽബ്വാസ്സിൽ ഇറങ്ങിയിരിക്കാം. അയാളുടെ പിന്നാലെ ഓടുക, എന്റെ വലിയമ്മേ! ആ സാധുവിനു ഞാൻ എന്തെഴുതിയയയ്ക്കും?’

ആ സമയത്തു രണ്ടു കറുത്ത കാലുറകൾ വണ്ടിയിൽനിന്നിറങ്ങി ജനാലയ്ക്കൽ ആവിർഭവിച്ചു.

‘അതു മരിയുസ്സാവുമോ?’ ലെഫ്റ്റനന്റു് സംശയിച്ചു.

അതു മരിയുസ്സായിരുന്നു.

വണ്ടിയുടെ അറ്റത്തു കുതിരകളും വണ്ടിക്കാരുംകൂടി ഇടകലർന്നു നില്ക്കുന്ന തിരക്കിൽ ഒരു ചെറിയ നാടൻപെണ്ണു് യാത്രക്കാർക്ക് പുഷ്പം വില്ക്കാൻ കാണിക്കുന്നുണ്ടു്. ‘നിങ്ങളുടെ വീട്ടിലുള്ള മാന്യസ്ത്രീകൾക്ക് പുഷ്പം കൊടുക്കുവിൻ.’ അവൾ വിളിച്ചുപറഞ്ഞു.

മരിയുസു് അടുത്തു ചെന്നു് അവളുടെ പരന്ന കൊട്ടയിൽവെച്ച് ഏറ്റവും നല്ല പുഷ്പങ്ങൾ വാങ്ങി.

‘ശരി. ശരി.’ വണ്ടിയിൽനിന്നു് എടുത്തുചാടി തെയൊദുൽ പറഞ്ഞു, ‘ഇതു് എന്റെ ഉൽക്കണ്ഠയെ കുത്തിപ്പൊന്തിക്കുന്നു; ഏതു ഗ്രഹപ്പിഴക്കാരിക്കാണു് ഈയാൾ ഈ പുഷ്പങ്ങളും കൊണ്ടുപോകുന്നതു? ഇത്ര നല്ല ഒരു പൂച്ചെണ്ടു കൊടുക്കാൻ അവൾ സാമാന്യത്തിലധികം സുന്ദരിയായിരിക്കണം. എനിക്കവളെ കണ്ടേ കഴിയൂ.’

മറ്റൊരാളുടെ കല്പനയനുസരിച്ചല്ല, എന്റെ ഉൽക്കണ്ഠ തീർക്കുവാൻവേണ്ടിത്തന്നെ, സ്വമേധയ്ക്കു മൃഗങ്ങളെ നായാടുന്ന നായ്ക്കളെപ്പോലെ, അയാൾ മരിയുസ്സിനെ പിന്തുടർന്നു.

മരിയുസ്സാകട്ടേ തെയൊദുൽ പിന്നാലെ ചെല്ലുന്നതു സൂക്ഷിച്ചതേയില്ല. അന്തസ്സിലുള്ള സ്ത്രീകൾ വണ്ടിയിൽനിന്നിറങ്ങി; അയാൾ അവരെ ഒരു നോക്കു കണ്ടതേ ഇല്ല. ചുറ്റുമുള്ള യാതൊന്നിനേയും അയാൾ കാണുന്നില്ലെന്നു തോന്നി.

‘അവൻ തികച്ചും അനുരാഗത്തിൽ മുങ്ങിയിരിക്കുന്നു!’ തെയൊദുൽ വിചാരിച്ചു.

മരിയുസു് നേരേ പള്ളിയിലേക്കു നടന്നു.

‘ഒന്നാന്തരം,’ തെയൊദുൽ സ്വയം പറഞ്ഞു. ‘ഒരു കഷ്ണം കുർബാനകൊണ്ടുരസം പിടിപ്പിച്ച ഗുഢസമാഗമം ബഹുരസമുള്ളതാണു്. നല്ലവനായ ഈശ്വരന്റെ തലയ്ക്കുമീതേ പോകുന്ന ഒരു കടാക്ഷവീക്ഷണംപോലെ ഉൽകൃഷ്ടമായി മറ്റൊന്നില്ല.’

പള്ളിയിൽ എത്തിയപ്പോൾ, മരിയുസു് അകത്തേക്കു കടന്നില്ല; അയാൾ പുറം ചുമരിന്നു് അരുവെച്ചുകൊണ്ടു നടന്നു. ഗോപുരത്തിന്റെ അപ്പുറത്തു് ഒരു മൂലയ്ക്കൽ അപ്രത്യക്ഷനായി.

‘ഗൂഢസമാഗമം പുറത്തുവെച്ചാണു് നടക്കാൻ വെച്ചിട്ടുള്ളതു്,’ തെയൊദുൽ പറഞ്ഞു. ‘ആ പെണ്ണിനെ ഒന്നു കാണുകതന്നെ.’

മരിയുസു് തിരിഞ്ഞുപോയ മൂലയിലേക്കു തെയൊദുൽ ബൂട്ടുസ്സിൻ തുമ്പുമാത്രം നിലം തൊടുവിച്ചു ചെന്നു.

അവിടെ എത്തിയപ്പോൾ അയാൾ അമ്പരന്നു നിലവായി.

നെറ്റി കൈകളിൽ ചേർത്തുവെച്ച് ഒരു ശവക്കല്ലറയ്ക്കടുത്തു മരിയുസു് പുല്ലിന്മേൽ മുട്ടുകുത്തിയിരിക്കയാണു്. അയാൾ തന്റെ പൂച്ചെണ്ടു് അവിടെ വെച്ചു. ശവക്കല്ലറയുടെ അറ്റത്തു തലയെ സൂചിപ്പിക്കുന്ന ഒരു മണ്ണിന്റെ പൊള്ളപ്പിന്മേൽ ഈയൊരു പേർ കാണിക്കുന്ന വെളുത്ത അക്ഷരങ്ങളോടുകൂടിയ ഒരു കറുത്ത മരക്കുറിശ് നില്ക്കുന്നുണ്ട്-‘കെർണൽ ബാറൺ പൊങ്മേർസി.’ മരിയുസ്സിന്റെ തേങ്ങലുകൾ വ്യക്തമായി കേൾക്കാമായിരുന്നു.

‘പെണ്ണു്’ ഒരു ശവക്കല്ലറയായിരുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.