images/hugo-20.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.4.2
ബ്ളൊൻദോവിനെക്കുറിച്ചുള്ള ചരമപ്രസംഗം: പ്രസാധകൻ, ബൊസ്വെ

ഇതുവരെ പറഞ്ഞുപോന്ന സംഭവങ്ങളുമായി ഏതാണ്ടു് ബന്ധമുള്ളതെന്നു് ഇനി അറിയപ്പെടാൻ പോകുന്ന ഒരു ദിവസം ഉച്ചയ്ക്കു മുസെങ് കാപ്പിപ്പീടികയുടെ വാതില്ക്കൽ ലെഗ്ൽ ദു് മോ വിഷയലമ്പടന്റെ ഭാവത്തോടുകൂടി ചാരിനില്ക്കുകയായിരുന്നു. അവധിയെടുത്തുപോകുന്ന ഒരോവുതാങ്ങിപ്രതിമയുടെ മട്ടുണ്ടു് അയാൾക്ക്; പക്ഷേ, എന്തായാലും, മനോരാജ്യമല്ലാതെ മറ്റൊന്നും അയാൾ കൊണ്ടുപോകുന്നില്ല. അയാൾ പ്ലാസു് സാങ്-മികേൽപ്രദേശത്തേക്കു തുറിച്ചുനോക്കുകയായിരുന്നു. ഒന്നിനോടു പുറംചാരുന്നതു നിവർന്നുനില്ക്കെ മലർന്നു കിടക്കുന്നതിനു സമമാണു്; ഈ നിലയെ ആലോചനാശീലന്മാർ വെറുത്തിട്ടില്ല. നിയമവിദ്യാലയത്തിൽവെച്ചു രണ്ടു ദിവസം മുൻപു കഴിഞ്ഞ ഒരു ചെറിയ ആപത്തിനെപ്പറ്റി, കുണ്ഠിതത്തോടു കൂടാതെ, ലെഗ്ൽ ദു് മോ മനോരാജ്യം വിചാരിക്കയായിരുന്നു; അതയാളുടെ ഭാവിയെപ്പറ്റി ശരിപ്പെടുത്തിവെച്ചിരുന്ന യുക്തികളെ തകരാറാക്കി-ഏതായാലും ആ യുക്തി അത്ര തെളിഞ്ഞു കഴിഞ്ഞിട്ടില്ലായിരുന്നു.

മനോരാജ്യം ഒരു വണ്ടി കടന്നുപോകുന്നതിനെ തടയുന്നില്ല; ആ വണ്ടിയെ മനോരാജ്യക്കാരന്നു നോക്കിക്കാണുന്നതിനും വിരോധമില്ല. ഒരുതരം സർവവ്യാപിയായ അലസതയോടുകൂടി നോട്ടങ്ങൾ പാറിനടന്നിരുന്ന ലെഗ്ൽ ദ്മോ തന്റെ സ്വപ്നാടനത്തിനിടയിൽ. ഒരു ഇരട്ടച്ചക്രവണ്ടി, നടക്കുന്ന വേഗത്തിലും, ഇന്നേടത്തേക്കെന്നില്ലാതെയും, അതിലെ കടന്നുപോകുന്നതു നോക്കിക്കണ്ടു. ആരുടേയായിരുന്നു ഈ വണ്ടി? എന്താണതു് നടക്കുന്ന വേഗത്തിൽ തെളിക്കപ്പെടുന്നതു? ലെഗ്ൽ ഒരു പരിശോധന കഴിച്ചു. അതിൽ വണ്ടിക്കാരനു പുറമേ ഒരു ചെറുപ്പക്കാരൻ കൂടിയുണ്ടു്; ആ ചെറുപ്പക്കാരന്നു മുൻപിൽ ഒരു പോത്തൻ കൈപ്പെട്ടിയും അതിന്മേൽ പറ്റിച്ചിട്ടുള്ള ഒരു കാർഡിൽ കറുത്തു വലിയ അക്ഷരത്തിൽ, മരിയുസു് പൊങ്മേർസി എന്ന പേർ അച്ചടിച്ചിട്ടുള്ളതിനെ അതു വഴി യാത്രക്കാർക്കു കാണിച്ചുകൊടുത്തിരുന്നു.

ഈ പേർ ലെഗ്ലിന്റെ നിലയെ ഒന്നു ഭേദപ്പെടുത്തി. അയാൾ നിവർന്നുനിന്നു വണ്ടിയിലുള്ള ചെറുപ്പക്കാരനു നേരെ ഈയൊരു സംബുദ്ധി എറിഞ്ഞു: ‘മൊസ്സ്യു മരിയുസു് പൊങ്മേർസി!’

ആവിധം സംബോധനം ചെയ്യപ്പെട്ട വണ്ടി നിന്നു.

അഗാധമായ മനോരാജ്യത്തിൽത്തന്നെ മുങ്ങിയിരിക്കുന്ന ആ ചെറുപ്പക്കാരൻ തലയുയർത്തി.

‘ഏ?’ അയാൾ ചോദിച്ചു.

‘നിങ്ങളാണോ മൊസ്സ്യു മരിയുസു് പൊങ്മേർസി?’

‘നിശ്ചയമായും.’

‘ഞാൻ നിങ്ങളെ അന്വേഷിക്കുകയായിരുന്നു,’ ലെഗ്ൽ ദു് മോ വീണ്ടും തുടർന്നു.

‘അതെങ്ങനെ?’ മരിയുസു് കല്പിച്ചു ചോദിച്ചു. എന്തുകൊണ്ടെന്നാൽ അതയാളായിരുന്നു; വാസ്തവത്തിൽ അയാൾ അപ്പോൾത്തന്നെ മുത്തച്ഛന്റെ വീട്ടിൽനിന്നു പോന്നതേ ഉള്ളു; തന്റെ മുൻപിൽ കാണപ്പെട്ട ആ മുഖം അയാൾ അന്നൊന്നാമതായിട്ടാണു് കാണുന്നതു്, ‘ഞാൻ നിങ്ങളെ അറിയില്ല.’

‘നിങ്ങളെ ഞാനും അറിയില്ല,’ ലെഗ്ൽ മറുപടി പറഞ്ഞു.

ഒരു തമാശക്കാരനെയാണു് താൻ കണ്ടെത്തിയതെന്നു മരിയുസു് വിചാരിച്ചു - തുറസ്സായ തെരുവിൽവെച്ച് ഒരു നിഗൂഢതയുടെ ആരംഭത്തെ. ആ സമയത്തു് അയാൾക്ക് ആകപ്പാടെ അത്ര രസമില്ലായിരുന്നു. അയാൾ നെറ്റി ചുളിച്ചു. ഒരു സ്തോഭഭേദവും കൂടാതെ ലെഗ്ൽ ദു് മോ പറഞ്ഞുംകൊണ്ടുപോയി; ‘നിങ്ങൾ മിനിഞ്ഞാന്നു പള്ളിക്കൂടത്തിലുണ്ടായിരുന്നില്ല.’

‘അങ്ങനെ വരാം.’ “അതു തീർച്ചയാണു്.’ ‘നിങ്ങൾ ഒരു വിദ്യാർഥിയാണോ?’ മരിയുസു് ചോദിച്ചു. ‘അതേ സാർ. നിങ്ങളെപ്പോലെ. മിനിഞ്ഞാന്നു ഞാൻ യദൃച്ഛയായി പള്ളിക്കൂടത്തിൽ കടന്നു. ചിലപ്പോൾ ആളുകൾക്ക് അങ്ങനെയൊരു കമ്പം തോന്നിപ്പോവുമെന്നു നിങ്ങൾക്കറിയാമല്ലോ. അധ്യാപകൻ ഹാജർ വിളിക്കയായിരുന്നു. ആ സമയത്തു് അവർ തീരെ കൊള്ളരുതാത്ത ഒരു വകക്കാരായിരിക്കുമെന്നു നിങ്ങൾ അറിയാതെ വരില്ല. മൂന്നാമത്തെ വിളിക്കും ഉത്തരം കിട്ടാഞ്ഞപ്പോൾ നിങ്ങളുടെ പേർ പട്ടികയിൽനിന്നു വെട്ടിക്കളയപ്പെട്ടു. അറുപതു ഫ്രാങ്ക് വെള്ളത്തിൽ.’

മരിയുസു് ശ്രദ്ധിക്കാൻ തുടങ്ങി.

‘ബ്ലൊൻദോ ആണു് പേർ വിളിച്ചതു്. നിങ്ങൾ അറിയുമല്ലോ ബ്ലൊൻദോവിനെ; വളരെ കൂർത്തു ദ്രോഹബുദ്ധിയോടുകൂടിയ ഒരു മൂക്കാണു് അയാളുടേതു്; ഇല്ലാത്തവരെ മണത്തറിയുന്നതു് അയാൾക്കു ബഹുരസമാണു്. അയാൾ ഉപായത്തിൽ ‘പ’ എന്ന അക്ഷരത്തിൽപ്പിടിച്ചു. ആ അക്ഷരത്തിൽ എനിക്കത്ര കാര്യമില്ലാത്തതുകൊണ്ടു്, ഞാൻ മനസ്സുവെച്ചില്ല. വിളി അത്ര വെറുതെയായിരുന്നില്ല. ഒരു വെട്ടുമുണ്ടായില്ല; പ്രപഞ്ചം അവിടെ ഹാജരുണ്ടു്. ബ്ലോൻദോവിനു കുണ്ഠിതമായി. ഞാൻ സ്വയം പറഞ്ഞു: ‘ബ്ലോൻദോ, എന്റെ ചങ്ങാതി, ഇന്നത്തെ ദിവസം എത്ര ചെറിയ തൂക്കിക്കൊലയ്ക്കും തനിക്കു വഴികിട്ടില്ല.’ ഉടനെതന്നെ ബ്ലൊൻദോ വിളിച്ചു, ‘മരിയുസു് പൊങ്മേർസി!’ ആരും മറുപടി പറയുന്നില്ല. ഞാൻ വേഗത്തിൽ സ്വയം പറഞ്ഞു: ‘ഇതാ കണിശം കുറഞ്ഞ ഒരു യഥാർഥമനുഷ്യൻ. അയാൾ ഒരു നല്ല വിദ്യാർഥിയല്ല, ഇതു നിങ്ങളുടെ കൊള്ളാവുന്നവരിൽ ഒരാളല്ല; പഠിക്കുന്ന വിദ്യാർഥിയോ, പൊട്ടനായ ജ്ഞാനലവദുർവിദഗ്ധനോ’ സാഹിത്യവും ധർമശാസ്ത്രവും പ്രകൃതിശാസ്ത്രവും, സർവജ്ഞാനവും ഉള്ളിൽക്കടത്തിയവനോ ചതുരത്തിൽ വെട്ടിശരിപ്പെടുത്തി നിർത്തിയിട്ടുള്ള മന്തന്മാരിൽ ഒരാളോ അല്ല; ഉദ്യോഗംകൊണ്ടു് ഒരു നിസ്സാരവസ്തു. അയാൾ അലഞ്ഞുനടക്കുകയും, നാടൻ ലാത്തലുകൾ അഭ്യസിക്കുകയും, സ്ത്രീകളോടു ലോഗ്യം കൂടുകയും, ഒരു സമയം ഇസ്സമയത്തു് എന്റെ രഹസ്യക്കാരിയോടുകൂടി രമിക്കുകയും ചെയ്യുന്ന ഒരു മാന്യനായ അലസനായിരിക്കും. നമുക്കയാളെ രക്ഷിക്കുക. ബ്ലൊൻദോ പോയ്ച്ചാവട്ടെ!’ ആ സമയത്തു പേർ വെട്ടി കറുത്തിരുണ്ട തൂവൽ ബ്ലൊൻദോ മഷിയിൽ മുക്കി. തന്റെ മഞ്ഞക്കണ്ണുകളെ ആ മുറിയിലെങ്ങും ഒന്നു വ്യാപരിപ്പിച്ചു; മൂന്നാമതും ആവർത്തിച്ചു; ‘മരിയുസു് പൊങ്മേർസി!’ ഞാൻ മറുപടി പറഞ്ഞു: ‘ഹാജർ ഇതു കൊണ്ടാണു് നിങ്ങളുടെ പേർ തടയപ്പെടാഞ്ഞതു്.’

‘മൊസ്സ്യു-’ മരിയുസു് പറഞ്ഞു.

‘ഇനി എന്റേതെങ്ങനെയെന്നന്നു്,’ ലെഗ്ൽ ദു് മോ തുടർന്നു.

‘എനിക്കു മനസ്സിലാകുന്നില്ല.’

ലെഗ്ൽ പറയാൻ തുടങ്ങി: ‘ക്ഷണത്തിൽ മനസ്സിലാക്കിത്തരാം, ഞാൻ മറുപടി പറയാൻ പാകത്തിൽ മേശയ്ക്കടുത്തായിരുന്നു; പാഞ്ഞുകളയാൻ പാകത്തിൽ വാതിലിനും. ഒരുതരം കാഠിന്യത്തോടുകൂടി അധ്യാപകൻ എന്റെ നേരെ സൂക്ഷിച്ചുനോക്കി. പെട്ടെന്നു് ബ്ലൊൻദോ-ബ്വാലൊ’ [1] സൂചിപ്പിച്ചിട്ടുള്ള ദുഷ്ടമൂക്കൻ അയാളാവണം-അതാ ‘ല’ എന്ന അക്ഷരത്തിൽ ചാടി. ‘ല’ എന്റെ അക്ഷരമാണു്. ഞാൻ മോ രാജ്യത്തുകാരനാണു്; എന്റെ പേർ ലെഗ്ൽ എന്നും’

‘ലെഗ്ൽ’ മരിയുസു് തറഞ്ഞു പറഞ്ഞു, ‘എന്തു രസമുള്ള പേർ.’

മൊസ്സ്യു, ബ്ലൊൻദോ കടന്നു് ഈ രസമുള്ള പേരിലെത്തി, വിളിച്ചു: ‘ലെഗ്ൽ.’ ഞാൻ മറുപടി പറഞ്ഞു: ‘ഹാജർ.’ ഉടനെ ബ്ലൊൻദോ എന്റെ നേർക്ക് ഒരു നരിയുടെ സൗമ്യതയോടുകൂടി തുറച്ചുനോക്കി, എന്നോടു പറഞ്ഞു: ‘നിങ്ങൾ പൊങ്മേർസിയാണെങ്കിൽപ്പിന്നെ ലഗ്ലല്ല. നിങ്ങൾക്കു കേൾക്കുമ്പോൾ ഒരു നീരസപ്രദമായ വാക്യം, പക്ഷേ, എനിക്കതു് ഒരു വായാടിത്തമായിട്ടു മാത്രമേ തോന്നിയുള്ളു. അതും പറഞ്ഞ് അയാൾ എന്റെ പേർ വെട്ടി.’

മരിയുസു് ഉച്ചത്തിൽ പറഞ്ഞു: ‘ഞാൻ വ്യസനിക്കുന്നു സേർ,’

‘ഒന്നാമതു്’ ലെഗ്ൽ തടഞ്ഞുപറഞ്ഞു, ‘തികച്ചും ഉള്ളിൽത്തട്ടിയ ചില സ്തുതിവാക്കുകളെക്കൊണ്ടു ബ്ലൊൻദോവിനെക്കുറിച്ചുള്ള സ്മരണ നിലനിർത്തുവാൻ എനിക്കനുവാദം തരണം. അയാൾ മരിച്ചിരിക്കുന്നു എന്നു വെക്കട്ടെ. അയാളുടെ മെലിച്ചലിനും വിളർപ്പിനും തണുപ്പിനും ഗന്ധത്തിനും അതുകൊണ്ടു് വലിയ മാറ്റമൊന്നും വരേണ്ടതില്ല. ഞാൻ പറയുന്നു: ‘ഇതാ കിടക്കുന്നു ബ്ലൊൻദോ-മൂക്കൻ ബ്ലൊൻദോ, കീഴടക്കമേറിയ കാള, കുറിവാക്കിനുള്ള നായാട്ടുനായ, പേർ വിളിക്കാനുള്ള ദേവദൂതൻ; അതേ, സത്യവാനും മര്യാദക്കാരനും കണിശക്കാരനും വിട്ടൊഴിച്ചലില്ലാത്തവനും ഋജുബുദ്ധിയും ഭയങ്കരനുമായ ബ്ലൊൻദോ. അയാൾ എന്റെ പേർ വെട്ടിക്കളഞ്ഞതുപോലെ ഈശ്വരൻ അയാളുടെ പേരും വെട്ടിക്കളഞ്ഞു.’

മരിയുസു് തുടർന്നു: ‘ഞാൻ വളരെ വ്യസനിക്കുന്നു-’

‘യുവാവേ,’ ലെഗ്ൽ പറഞ്ഞു: ‘ഇതു നിങ്ങൾക്ക് ഒരു പാഠമായിരിക്കട്ടെ. മേലാൽ കണിശമായിരിക്കണം.’

‘ഞാൻ നിങ്ങളോടു് ഒരായിരം മാപ്പു ചോദിക്കുന്നു.’

‘നിങ്ങളുടെ അയൽപക്കക്കാരന്റെ പേർ വെട്ടിപ്പോവാൻ ഇടവരുത്താതിരിക്കുക’

‘ഞാൻ അത്യന്തം വ്യസനിക്കുന്നു-’

ലെഗ്ൽ പൊട്ടിച്ചിരിച്ചു.

‘എനിക്കോ സന്തോഷമാണുള്ളതു്. ഞാൻ ഏകദേശം ഒരു വക്കീലാവുന്നതിന്റെ വക്കുവരെ എത്തി. ഈ പേർവെട്ടൽ എന്നെ രക്ഷിച്ചു. വക്കീൽപ്പണിയിലെ വിജയങ്ങളെ ഞാൻ ഉപേക്ഷിക്കുന്നു. ഞാൻ വിധവയെ സഹായിക്കുകയില്ല; ഞാൻ അനാഥശിശുവിനെ ഉപദ്രവിക്കുകയുമില്ല. മേലങ്കിയില്ല, വേഷം കെട്ടലില്ല. എന്റെ പേർ വെട്ടൽ എത്ര കുറിക്കു കൊണ്ടു. ഞാൻ അതിനു നിങ്ങളോടാണു് കടപ്പെട്ടിരിക്കുന്നതു്. മൊസ്സ്യു പൊങ്മേർസി, ഞാൻ നിങ്ങളെ വന്നുകണ്ടു് ഒരായിരം നന്ദി പറയണമെന്നു വിചാരിക്കുന്നു. നിങ്ങളുടെ താമസം എവിടെയാണു്?’

‘ഈ കൂലിവണ്ടിയിൽ.’ മരിയുസു് പറഞ്ഞു.

‘സമ്പന്നതയുടെ ഒരടയാളം.’ ലെഗ്ൽ ശാന്തമായി പറഞ്ഞു. ‘ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. കൊല്ലത്തിൽ ഒമ്പതിനായിരം ഫ്രാങ്ക് വാടക കൊടുപ്പാനുള്ള പണിയായി.’

അസ്സമയത്തു കുർഫെരാക് ഹോട്ടലിൽനിന്നിറങ്ങി.

മരിയുസു് കുണ്ഠിതത്തോടുകൂടി പുഞ്ചിരിയിട്ടു.

‘ഞാൻ രണ്ടു മണിക്കൂറിന്റെ വാടക കൊടുത്തു; ഇതു മേൽനിന്നു പോയാൽ മതി എന്നായിരിക്കുന്നു. പക്ഷേ, ഇതിനെസ്സംബന്ധിച്ച് ഒരു ചരിത്രമുണ്ടു്; എവിടേക്കാണു് പോകേണ്ടതെന്നറിഞ്ഞുകൂടാ.’

‘സേർ, എന്റെ സ്ഥലത്തേക്കു പോരൂ,’ കുർഫെരാക് പറഞ്ഞു.

‘എനിക്കാണു് മുമ്പു്,’ ലെഗ്ൽ അഭിപ്രായപ്പെട്ടു; ‘പക്ഷേ, എനിക്കു വീടില്ല.’

‘മിണ്ടാതിരിക്കൂ, ബൊസ്വെ,’ കർഫെരാക് പറഞ്ഞു.

‘ബൊസ്വെ,’ മരിയുസു് പറഞ്ഞു, ‘നിങ്ങളുടെ പേർ ലെഗ്ൽ എന്നാണെന്നു ഞാൻ വിചാരിച്ചു.’

‘ലെഗ്ൽ ദു് മോ,’ ലെഗ്ൽ മറുപടി പറഞ്ഞു; ‘രൂപകാലങ്കാരപ്രകാരം ബൊസ്വെ.’

കുർഫെരാക് വണ്ടിയിൽക്കയറി.

‘വണ്ടിക്കാരൻ,’ അയാൾ പറഞ്ഞു, ‘പൊർത്തു് സാങ്-ഴാക്കിലെ ഹോട്ടലിലേക്ക്.’

അന്നു വൈകുന്നേരംതന്നെ മരിയുസു് ആ ഹോട്ടലിലെ ഒരു മുറിയിൽ കുർഫെരാക്കിന്റെ കൂടെ താമസമായി.

കുറിപ്പുകൾ

[1] ഫ്രാൻസിലെ പ്രസിദ്ധനായ പരിഹാസകവനക്കാരൻ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.